Friday, October 8, 2021

നീര ആര്യ

 'നീര ആര്യ' എന്നൊരു പേര് എനിക്ക്   പരിചിതമായിരുന്നില്ല ഇക്കഴിഞ്ഞദിവസംവരെ .  സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുകളിൽ ഇങ്ങനെയൊരു നാമം വിദ്യാഭ്യാസകാലത്തോ അതിനുശേഷമോ    കേട്ടതായിപ്പോലും എനിക്കോർമ്മയില്ല. Quora യിൽ യാദൃശ്ചികമായി വായിക്കാനിടയായ, കരൾപിളർക്കുന്ന ജീവിതകഥയാണ് ഈ സ്വാതന്ത്ര്യസമരസേനാനിയുടേത്‌ 

1902 മാർച്ച് 5)0 തീയതി ഉത്തർപ്രദേശിലെ ഖേക്രാ നഗറിൽ ഒരു സമ്പന്നവ്യാപാരികുടുംബത്തിൽ പ്രശസ്തനായ വ്യാപാരി സേഠ് ഛജ്ജുമലിന്റെ മകളായി   ജനിച്ചു.  അക്കാലത്ത് കൊൽക്കത്തയിൽ പിതാവിന്റെ വ്യവസായം അഭിവൃദ്ധിപ്രാപിച്ചുവരുന്ന കാലമായിരുന്നു.  രാജ്യത്തുടനീളം അദ്ദേഹത്തിന് വ്യവസായ,വ്യാപാരസ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്രസ്ഥാനം കൊൽക്കത്ത ആയിരുന്നതിനാൽ പിതാവിനൊപ്പം   നീരയും കുടുംബവും അവിടെയായിരുന്നു കഴിഞ്ഞുവന്നത്. അതുകൊണ്ടുതന്നെ നഗരത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുവാൻ നീരയ്ക്കു  സാധിച്ചു. ഹിന്ദിയും ഇംഗ്ലീഷും ബംഗാളിയും കൂടാതെ മറ്റുചില ഭാഷകളിലും പ്രാവീണ്യം ലഭിക്കാനും സാഹചര്യമുണ്ടായി. ബുദ്ധിപരമായ ഔന്നത്യവും മികച്ച വിദ്യാഭ്യാസവും  കുലീനമായൊരു കുടുംബപശ്ചാത്തലവും    നീരയുടെ ചിന്തകളെ ദേശീയതയുടെ കഠിനവീഥികളിലേക്ക്‌  കൈപിടിച്ചു  നടത്തി. സ്വാതന്ത്ര്യസമരത്തിൽ  എത്തപ്പെട്ടതും  ബ്രിട്ടീഷ് ഗവൺമെന്റിന്റെ  നോട്ടപ്പുള്ളിയായതും അങ്ങനെയാണ്. 

മറ്റേതൊരു പിതാവിനെയുംപോലെ നീരയുടെ പിതാവും മകൾക്ക് നല്ലൊരു കുടുംബജീവിതം  വേണമെന്നാശിച്ചു.  തങ്ങളുടെ കുടുംബത്തിനു  ചേർന്നൊരു ബന്ധം മകൾക്കായി  കണ്ടെത്തി. സിഐഡി ഓഫിസറായ ശ്രീകാന്ത് ജയരഞ്ജൻ ദാസ് അവളെ വിവാഹംചെയ്തു. തികഞ്ഞ ദേശീയവാദിയായ  നീരയ്ക്ക്‌ ബ്രിട്ടീഷ് സർക്കാരിന്റെ വിനീതവിധേയനായ ഭർത്താവുമായി ആശയപരമായി പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി ദാഹിച്ചിരുന്ന നീര ആര്യ  ഒടുവിൽ  ആസാദ് ഹിന്ദ് ഫൗജിന്റെ (ഇന്ത്യൻ നാഷണൽ ആർമി - INA)  ഝാൻസി റാണി റജിമെന്റിൽ അംഗമായി. സഹോദരൻ ബസന്ത്കുകുമാറും ആസാദ് ഹിന്ദ് ഫൗജിൽ  അംഗമായിരുന്നു.       ആസാദ് ഹിന്ദ് ഫൗജിന്റെ സ്ഥാപകനായ നേതാജി സുഭാഷ്ചചന്ദ്രബോസിനോട് അന്യാദൃശമായൊരു ആരാധനയും ഹൃദയാന്തർഭാഗത്ത്‌  വേരോടി.  

അക്കാലത്തുതന്നെ നീരയുടെ ഭർത്താവിന്  നേതാജി  സുഭാഷ്  ചന്ദ്രബോസിനെപ്പറ്റി രഹസ്യമായി  അന്വേഷിക്കാനുള്ള ചുമതല  ലഭിച്ചു. അദ്ദേഹത്തെ കണ്ടെത്തിയാൽ വധിക്കാനായിരുന്നു കല്പന. ഒരിക്കൽ മുഖത്തോടുമുഖം നേതാജിയെ കാണാൻ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് നേരെ ശ്രീകാന്ത് നിറയൊഴിച്ചു. എന്നാൽ  അതു ഉന്നം പിഴച്ച്   ജീവനെടുത്തത് നേതാജിയുടെ വാഹനത്തിന്റെ  ഡ്രൈവറുടെതായിരുന്നു.  പക്ഷേ കാര്യങ്ങൾ മനസ്സിലാക്കിയ നീര തന്റെ ആരാധ്യനേതാവിന്റെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തുകയുണ്ടായി. (നീരയുടെ  ഭർതൃഹത്യയെക്കുറിച്ചറിഞ്ഞ   സുഭാഷ ചന്ദ്രബോസ്  അസ്വസ്ഥനായി. അസന്തുഷ്ടിയോടെതന്നെ  അവരെ  സർപ്പം(നാഗിൻ) എന്നു  വിശേഷിപ്പിക്കുകയുണ്ടായി. അങ്ങനെ അവർ നീര നാഗിൻ  എന്നും അറിയപ്പെട്ടിരുന്നു) 

ആസാദ് ഹിന്ദ് ഫൗജിന്റെ കീഴടങ്ങലിന് ശേഷം, ഡൽഹി ചെങ്കോട്ടയിൽ വിചാരണ നടന്നപ്പോൾ, നീര  ആര്യ ഒഴികെ  ആസാദ് ഹിന്ദ് ഫൗജിലെ എല്ലാ സൈനികരെയും കുറ്റവിമുക്തരാക്കി.  ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിനെ വധിച്ച കുറ്റത്തിന് നീര ആര്യയെ വിചാരണയ്ക്ക് വിധേയയാക്കി. വിചാരണയ്ക്ക്ശേഷം  ആജീവനാന്ത തടവിനായി   കാലാപാനി ജയിലേക്കയച്ചു. കഴുത്തിലും കൈകാലുകളിലും ഇരുമ്പുചങ്ങലകളിട്ട്‌, മറ്റു സ്ത്രീതടവുകാർക്കൊപ്പം അവരെയും അവിടെ പാർപ്പിച്ചു.  കൊടുംതണുപ്പിൽ  ഒരു കമ്പിളിപോലും ഇല്ലാതെ ദിവസങ്ങളോളം കഴിയേണ്ടിവന്നു.  ജയിലിൽ  അവർക്ക്  എല്ലാദിവസവും  അതികഠിനമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടിവന്നു. അത്തരത്തിൽ അങ്ങേയറ്റം  മൃഗീയമായൊരു ശിക്ഷയായിരുന്നു, Breast ripper എന്ന  മാരകായുധം ഉപയോഗിച്ച് അവരുടെ സ്തനം   നീക്കം ചെയ്തത്. ( പതിനാറാം നൂറ്റാണ്ടിൽ  ജർമ്മനിയിൽ വ്യഭിചാരം,  ഗർഭച്ഛിദ്രം  മുതലായ കുറ്റങ്ങൾ  ചെയ്യുന്ന സ്ത്രീകൾക്ക്  നൽകിയിരുന്ന ശിക്ഷയായിരുന്നു  ശരീരത്തിൽനിന്ന് സ്തനങ്ങൾ നീക്കം ചെയ്യുക എന്നത്. അതിനായി ഉപയോഗിച്ചിരുന്ന,  ഇരിമ്പുകൊടിൽപോലുള്ള ഒരു ഉപകരണമാണ് breast  ripper. അത് നന്നായി പഴുപ്പിച്ചശേഷമായിരുന്നു കൃത്യനിർവ്വഹണം നടത്തിയിരുന്നത്. )  സുഭാഷ ചന്ദ്രബോസ് എവിടെയെന്നു ജയിലധികൃതർ മീരയോട് ചോദിച്ചപ്പോൾ അദ്ദേഹം മരിച്ചുപോയി എന്നവർ മറുപടി പറഞ്ഞു. 'നീ കള്ളം പറയുകയാണ്. അയാൾ  ജീവിച്ചിരിക്കുന്നു.  എവിടെയാണയാൾ എന്ന് നിനക്കറിയാം' എന്നായി  അവർ. നീര അതിനു മറുപടി പറഞ്ഞത്   ' അതേ, അദ്ദേഹം ജീവിച്ചിരിക്കുന്നു, എന്റെ ഹൃദയത്തില് ' എന്നായിരുന്നു. 'എങ്കിൽ അയാളെ അവിടെനിന്ന് എടുത്തെറിയൂ'  എന്നായി ഉദ്യോഗസ്ഥൻ. അതിനുള്ള  ഉപകരണവുമായിവന്ന കമ്മാരൻ നീരയുടെ വലതുസ്തനം  നീക്കം ചെയ്യുകയും ഇടതുസ്തനത്തിന്  മാരകമായ  ക്ഷതമേൽപിക്കുകയും  ചെയ്തു. സമാനമായി നിരവധി പീഡനങ്ങൾ നീയ ആര്യക്ക്  അനുഭവിക്കേണ്ടിവന്നു. എങ്കിലും നീരയെ  വ്യാകുലപ്പെടുത്തിയത് സ്വാതന്ത്ര്യസമരത്തിൽ  പങ്കെടുക്കാനാവില്ലല്ലോ എന്നതായിരുന്നു. 

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം നീര ജയിൽ മോചിതയായി. ബാക്കി  ജീവിതകാലംമുഴുവൻ അവർ ഹൈദരാബാദിൽ പൂക്കൾ വിറ്റുനടന്നു ജീവിച്ചു. ഗവൺമെൻ്റിൻ്റെ ഏതെങ്കിലും  ആനുകൂല്യമോ പെൻഷനോ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. അവരുടെ കുടിൽ പോലും പിന്നീട് സർക്കാർ ഭൂമിക്ക് മുകളിലാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഇന്ത്യൻ സർക്കാർ തകർത്തു. 1998 ജൂലൈ 26 ന് ഹൈദരബാദിൽവച്ച്  ആരാലും അറിയപ്പെടാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു അനാഥയെപ്പോലെ അന്ത്യനിദ്ര പ്രാപിച്ചു.  . 

നീര ആര്യയുടെ സഹോദരൻ ബസന്ത് കുമാറും സ്വാതന്ത്ര്യാനന്തരം സന്യാസിയായി ജീവിച്ചു. സ്വാതന്ത്ര്യസമരത്തിലെ തന്റെ പങ്കിനെക്കുറിച്ച് നീര ആര്യ ആത്മകഥയും എഴുതിയിട്ടുണ്ട്. തന്റെ ആത്മകഥയിൽ, കാലപാനിയിലെ  ശിക്ഷയിൽ തനിക്കുണ്ടായ മനുഷ്യത്വരഹിതമായ അനുഭവങ്ങളെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്. നീര ആര്യ തന്റെ ജീവിതത്തിലെ പല സംഭവങ്ങളും ഉർദു എഴുത്തുകാരി ഫർഹാന താജിനോട് വിവരിച്ചിരുന്നു.   അവയുടെ  അടിസ്ഥാനത്തിൽ, ഫർഹാന താജ് ഒരു നോവലും എഴുതിയിട്ടുണ്ട്.








No comments:

Post a Comment