കാലം കേള്‍ക്കാതെപോയ മൊഴികള്‍
===============================
ഉച്ചനേരത്ത് മടിപിടിച്ചു കിടന്നുറങ്ങാന്‍ എന്ത് രസമാണ്! വല്ലപ്പോഴുമൊക്കെയേ എനിക്കതിനു കഴിയാറുള്ളു. കിട്ടുന്ന അവസരം ഞാൻ പാഴാക്കുകയേയില്ല.
അങ്ങനെയുള്ള ഉച്ചയുറക്കത്തില്‍ പല മഹാരഥന്മാരെയും
സ്വപ്നത്തില്‍ കാണാനും സംവദിക്കാനും എനിക്ക് ഭാഗ്യം
ലഭിച്ചിട്ടുമുണ്ട് . ഭാഗവാന്മാരെ പോലും ഞാന്‍
കണ്ടുമുട്ടിയിട്ടുണ്ട്. ശനിഭാഗവാനും ശ്രീഗണപതിയും യേശു
ക്രിസ്തുവും ഗാന്ധിജിയും എന്തിനേറെ, സച്ചിൻ തെണ്ടുൽക്കർ വരെ എന്റെ സ്വപ്നങ്ങളിൽ വന്ന ചങ്ങാതിമാരാണ് .
ഇന്നലെ ഉച്ചമയക്കത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാള്‍ എന്നെത്തേടിയെത്തി. ആദ്യം ഞാനുമൊന്നു പകച്ചു - എൻ്റെ നോട്ടം ഒരു ചോദ്യചിഹ്നമായി.
"എന്നെ അറിയില്ലേ, ഞാനാണ് യശോധര, സിദ്ധാര്‍ത്ഥഗൗതമന്റെ ധര്‍മ്മപത്നി......രാഹുല്‍, എന്റെ ഏകമകന്‍ "
ഓര്‍മ്മകളില്‍പോലും അധികമായെത്തിയിട്ടില്ലാത്ത ഈ കഥാപാത്രത്തെ എന്തുകൊണ്ടോ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ ആ സാധ്വിയെ സ്നേഹാതിരേകത്താല്‍ ആലിംഗനം ചെയ്തു.
"ഭവതി എത്ര ഭാഗ്യശാലിയാണ് ...!"
"ഭാഗ്യമോ , എനിക്കോ, ഇതില്‍ ഏതാണ് ഭാഗ്യമെന്നു പറയൂ, അബലയായ ഭാര്യ
യായതോ അതോ ശക്തയായ അമ്മയായതോ ? "
"മനസ്സിലായില്ല "
"നിനക്കറിയില്ലേ,സിദ്ധാര്‍ത്ഥരാജകുമാരന്റെ ധര്‍മ്മപത്നിയായിട്ടാണ് ഞാന്‍ കപിലവസ്തുവിലെ കൊട്ടാരത്തിലെത്തിയത്. എന്നുവച്ചാല്‍ നാളത്തെ രാജപത്നിയാകേണ്ടിയിരുന്നവൾ. എല്ലാ ഭാര്യമാരെയും പോലെ ഞാനും ആഗ്രഹിച്ചു, ഭര്‍തൃസ്നേഹവും പരിലാളനകളും. പക്ഷേ അദ്ദേഹം എന്നില്‍ നിന്നും വളരെ
ദൂരത്തായിരുന്നു -അടുത്തിരിക്കുമ്പോഴും. നിനക്കറിയുമോ ആറ്റുനോറ്റിരുന്നു ഞാന്‍ എന്റെ പോന്നോമനയ്ക്കു ജന്മം കൊടുത്തതറിഞ്ഞു അദ്ദേഹമെന്താണു പറഞ്ഞതെന്ന് ?"
"എന്താണ് ?"
"രാഹു ജാതെ ബന്ധനം ജാതം . എന്നുവച്ചാല്‍ എന്നെ അദ്ദേഹവുമായി ബന്ധിപ്പിക്കാന്‍ ഒരു രാഹു പിറന്നെന്ന്. എനിക്ക് പൊട്ടിക്കരയാന്‍ തോന്നി. എന്നാൽ എന്റെ
പൊന്നോമനയുടെ ഓമനമുഖം എന്റെ മനസ്സിലെ മഴക്കാറുനീക്കി. എന്നിലെ മാതൃത്വം മറ്റെന്തിനെക്കാളും ശക്തമാണെന്നു ഞാനന്നറിഞ്ഞു. ഒരുദിവസം രാത്രി എന്നെയും മകനെയും കൊട്ടാരവുംതന്നെ ഉപേക്ഷിച്ച് അദ്ദേഹം യാത്രയായി. ഞാനും
പുത്രനും കുറ്റമൊന്നും ചെയ്യാതെ അങ്ങനെ ഏറ്റവും വലിയ ശിക്ഷയ്ക്കു പാത്രമായി."
"പക്ഷേ അദ്ദേഹം ജീവിതസത്യങ്ങളെ കണ്ടെത്താന്‍ ധ്യാനത്തിനു പോയതല്ലേ -ബോധോദയം നേടി ശ്രീ ബുദ്ധനാവാന്‍ കഴിഞ്ഞില്ലേ? "
"എന്താണ് ഈ ബോധോദയം? ദുഃഖകാരണമെന്തന്നതോ?
ദുഃഖമില്ലാതാക്കുന്നതെങ്ങനെയെന്നോ? അതോ അഹിംസയോ? ഇതൊക്കെ ഏതു പാവം മനുഷ്യനും അറിയാം. ഇതറിയാന്‍ വര്‍ഷങ്ങളോളം ബോധിവൃക്ഷച്ചുവട്ടില്‍ തപസ്സിരിക്കേണ്ട ആവശ്യമെന്ത്! അദ്ദേഹം രാജകുമാരനായതുകൊണ്ടും ദുഃഖ
മറിയാതെ വളര്‍ന്നതുകൊണ്ടും ഇതിനൊക്കെ തപസ്സുചെയ്യേണ്ടിവന്നു . ഉത്തരവാദിത്വബോധം തീരെയില്ലാത്ത ഒരു പാവം മനുഷ്യനാണെന്റെ പതി - സ്വന്തം രാജ്യത്തോടും ധർമ്മപത്നിയോടും പുത്രനോടും ഒക്കെ നീതി പുലർത്താതെ...
പക്ഷേ അദ്ദേഹം അസാമാന്യ ഭാഗ്യവാനാണ്. അതുകൊണ്ടല്ലേ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ലോകം മുഴുവന്‍ ആഘോഷിക്കുകയും പുതിയൊരു മതം തന്നെ ഉദിച്ചുയരുകയും ചെയ്തത്? "
"അപ്പോള്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്നാണോ പറഞ്ഞു വരുന്നത്?"
"അദ്ദേഹം കണ്ടെത്തിയതൊക്കെ മുന്‍പും മറ്റുള്ളവര്‍ പറഞ്ഞിരുന്നു. അന്നതിനെ ഭ്രാന്തെന്നാണ് ആളുകൾ കരുതിയത്. പക്ഷേ യുവരാജാവു പറഞ്ഞപ്പോൾ ബോധജ്ഞാനമായി. അലസനായ മനുഷ്യന്റെ ജല്പനങ്ങള്‍ എന്നുപറഞ്ഞാല്‍ അത് രാജദ്രോഹമാകില്ലേ? വധശിക്ഷ തന്നെ ലഭിച്ചേക്കാം."
"പക്ഷേ അവിടുന്നു പുത്രനോടൊപ്പം അദ്ദേഹത്തെ അനുഗമിച്ചതെന്തിനാണ്? പുത്രന്‍ രാജ്യഭാരമേററിരുന്നെങ്കില്‍ അമ്മമഹാറാണിയായി കൊട്ടാരത്തിൽ സസുഖം കഴിയാമായിരുന്നില്ലേ ?"
"അമ്മയ്ക്ക് സസുഖം കഴിയാനാവുക മക്കളോടൊപ്പം കഴിയുമ്പോള്‍ മാത്രമാണ്. പുത്രനും അവന്റെ പിതാവും ഉള്ള വഴിയോരമോ മരത്തണലോ എനിക്കും സാമ്രാജ്യതുല്യമായിരുന്നു."
ഇത്രയും പറഞ്ഞ്, യശോധര തന്റെ അതിവിശാലമായ സാമ്രജ്യത്തിലേക്കിറങ്ങിനടന്നു. വിട്ടുമാറാത്ത അമ്പരപ്പുമായി ഞാനെന്റെ സ്വപ്നസാമ്രാജ്യത്തിൽ നിദ്രയുടെ ചിറകിലേറി അങ്ങനെ.....
No comments:
Post a Comment