Saturday, July 11, 2026

മലയാളകവിത ഇന്ന്

 

മലയാളകവിത ഇന്ന്


====================


മലയാളകവിതയുടെ തുടക്കം എവിടെയെന്നുചോദിച്ചാൽ ഉത്തരം ചെന്നുനിൽക്കുന്നത്  മലയാളലിപിയും അക്ഷരങ്ങളും പിറവിയെടുക്കുംമുമ്പേ ജനമനസ്സുകളിൽ ചിരപ്രതിഷ്ഠനേടിയ   നാടോടിപ്പാട്ടുകളുടെ ആത്മാവുകളിലാവും. കാലഘട്ടത്തിന്റെ ജീവിതരീതികളുമായി ഇഴുകിച്ചേർന്നവയായിരുന്നു ആ ഗാനങ്ങളുടെ അവതരണരീതികൾ. പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥകളും യക്ഷിക്കഥകളുമൊക്കെയായിരുന്നു ഈ ഗാനങ്ങളുടെ ഇതിവൃത്തം. പിന്നീട് സംസ്കൃതത്തിൽ  അടിസ്ഥാനമുറപ്പിച്ചു   നിലനിന്ന മണിപ്രവാളകവിതാരചനയിൽനിന്നു ശുദ്ധമലയാളത്തിലേക്കു കവിതയുടെ  രൂപപരിണാമം സംഭവിച്ചപ്പോഴും ഇതിവൃത്തം കാര്യമായി മാറ്റങ്ങൾക്കു വിധേയമായതുമില്ല. ഒരുപക്ഷേ   ഇവ്വിധത്തിൽ രചിച്ചെങ്കിൽ മാത്രമേ തങ്ങളുടെ രചനകൾ  ഉത്തമകൃതികൾ  ആകൂ എന്ന വിശ്വാസമാകാം  ഈ രീതിക്ക്  മാറ്റം വരാതിരുന്നത്. ചെറുശ്ശേരിയുടെയും എഴുത്തച്ഛന്റേയും കുഞ്ചൻനമ്പ്യാരുടേയുമൊക്കെ കവിതകൾ ഈ ഗണത്തിൽത്തന്നെയായിരുന്നു. 


ആദ്യകാലത്തെ  കാല്പനികകവിതകൾ ഭാഷയുടെ ഗരിമകൊണ്ടും ഇതിവൃത്തത്തിന്റെ സ്ഥൂലതകൊണ്ടും  സാധാരണമനുഷ്യന്റെ ജീവിതത്തിൽനിന്ന് അകലംപാലിച്ചതുകൊണ്ടാവാം കവികളുടെയും കവിതകളുടെയും എണ്ണം പരിമിതമായിരുന്നു. പക്ഷേ കാലത്തിന്റെ കുതിപ്പിനൊപ്പം ഭാഷയും സാഹിത്യവും ആസ്വാദനരീതികളുമെല്ലാം നിരന്തരമായ മാറ്റങ്ങൾക്കു വിധേയമായി. ദൈവങ്ങളുടെയും രാജാക്കന്മാരുടെയും കഥകൾക്കുപകരം മനുഷ്യജീവിതവും അതിലെ നന്മതിന്മകളും ഗുണപാഠങ്ങളും സാമൂഹ്യവിമർശനങ്ങളുമൊക്കെ കവിതയ്ക്കു വിഷയമായി. ഇങ്ങനെ രചിക്കപ്പെട്ട ആധുനികകവിതകളുടെ ഭാഷ, സാധാരണക്കാരനു പ്രാപ്യമായിരുന്നുവെന്നത്      ഈ കവിതകളെ കൂടുതൽ ജനപ്രിയമാക്കി. വൃത്താലങ്കാരപ്രാസനിബന്ധനകള്‍ കൃത്യമായി അവലംബിക്കപ്പെട്ടിരുന്നതിനാൽ താളലയങ്ങളോടെ പാടി ഹൃദിസ്ഥമാക്കാൻ കഴിഞ്ഞിരുന്നുവെന്നതും കവിതകളുടെ പൊതുജനസ്വീകാര്യതയ്ക്ക് കാരണമായി. 


ആധുനികകവിത്രയങ്ങളുടെ ഉദയത്തോടെ ഖണ്ഡകാവ്യങ്ങൾക്കും ചെറുകവിതകൾക്കും പ്രചാരമേറി. പിന്നീട് മലയാളകവിത ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയെന്ന് പറയാം. സംസ്കൃതഭാഷയിലധിഷ്ഠിതമായ പാരമ്പര്യവിദ്യാഭ്യാസത്തിനപ്പുറം ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യസാഹിത്യവും പരിചിതമായതോടെ  മലയാളകവിതയിലും അവയുടെ സ്വാധീനം പ്രബലമായി. പ്രകൃതിയുടെ ഘടകങ്ങളും സ്നേഹം,  സന്തോഷം, സന്താപം മുതലായ വികാരഭാവങ്ങളുമൊക്കെ കവിതയ്ക്കിതിവൃത്തമായി. നാടകം, സിനിമ തുടങ്ങിയ കലാരൂപങ്ങളുടെ ആഗമനം കവിതയ്ക്കു മറ്റൊരുമാനംകൂടി കൈവരുന്നതിനു  കാരണമായി. കവിതകളേക്കാൾ നാടക- സിനിമാഗാനങ്ങൾ ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെന്നു. സ്വാതന്ത്ര്യസമരവും മറ്റു സാമൂഹികസമരങ്ങളും നാടിൻറെ മുക്കിലും മൂലയിലും മാറ്റൊലിക്കൊണ്ടത് ഈ ഗാനങ്ങളിൽക്കൂടിയായിരുന്നു. അക്കാലത്തെ വിപ്ലവഗാഥകളൊക്കെയും പൊതുജനം ഏറ്റുപാടിയത് കുറിക്കുകൊള്ളുന്ന വാക്കുകളും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഈണങ്ങളും ചേർന്ന് രൂപംകൊടുത്ത ഇത്തരം കവിതകളിലൂടെയായിരുന്നു. സമരമുന്നേറ്റങ്ങൾക്കു ശക്തിപകരുന്ന മുദ്രാവാക്യങ്ങളായിപ്പോലും ഈ ഗാനങ്ങൾ ഉപയോഗിക്കപ്പെട്ടു. 


പിന്നീടുവന്ന മാറ്റം  ആശയങ്ങളെ വൃത്തത്തിലൊതുക്കാതെ ലളിതമായ  ഭാഷയിൽ  കവിതയിൽ ധ്വനിപ്പിക്കുക എന്നതായിരുന്നു. ശൈലിയിലെ വൈജാത്യങ്ങളും പ്രമേയത്തിലെ പ്രചുരത്വവും ഇത്തരം കവിതകളിൽ വളരെ വ്യക്തമാണ്. വ്യക്തിബന്ധങ്ങൾ, ജീവിതത്തിന്റെ അർത്ഥശൂന്യത,നഗരജീവിതത്തിന്റെ തിരക്കുകളും ഏകാന്തതയും, പരിസ്ഥിതി പ്രശ്നങ്ങൾ, സാമൂഹിക അസമത്വങ്ങൾ, സ്ത്രീസ്വാതന്ത്ര്യവും ലിംഗസമത്വവും, മനുഷ്യാവകാശങ്ങൾ,    സാമൂഹ്യനീതി,സാമൂഹികരാഷ്ട്രീയരംഗത്തെ അപചയങ്ങള്‍,  ...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രതിപാദ്യവിഷയങ്ങൾ ആവിഷ്കരിക്കപ്പെട്ട കവിതകൾ. മലയാളമണ്ണിൽമാത്രമല്ല, ലോകമെമ്പാടും അനുഭവേദ്യമായ സാംസ്കാരികമായ മൂല്യത്തകർച്ചയും സാമൂഹികജീവിതത്തിൽ അതുണ്ടാക്കിയ അപചയങ്ങളും മനുഷ്യഹൃദയങ്ങളിൽ സൃഷ്ടിച്ച അന്യതാബോധവും അസ്തിത്വദുഃഖവും കവിതകളുടെ കേന്ദ്രബിന്ദുവായപ്പോൾ ആധുനികതയുടെ ശിഥിലചിത്രങ്ങൾ നൂതനമായൊരു കാവ്യാവബോധംതന്നെ രൂപപ്പെടുന്നതിനു കാരണമായി.   അപ്പോഴേക്കും അനുവാചകർ കവിതയിൽനിന്നകലുന്നുവോ എന്നുതോന്നിയതിനാലും ടേപ്പ് റെക്കോർഡർ പോലെയുള്ള  ആധുനികയന്ത്രമാധ്യമങ്ങൾ  പ്രചാരത്തിൽ വന്നതിനാലും കവിതകളുടെ കവിതകളുടെ  കാസെറ്റ്  റെക്കോഡുകള്‍  ഉപനയിക്കപ്പെട്ടു. കവിതയെ പുസ്തകങ്ങളില്‍ കൂടി മാത്രമല്ല ശബ്ദരൂപത്തിലും ആസ്വാദകനിലേക്കെത്തിക്കാം എന്നു തെളിയിക്കുന്നതായിരുന്നു ഈ പുതുപദന്യാസം. 


മലയാളകവിത പിന്നെയും വളർന്ന് അത്യന്താധുനികതയിലേക്കു നടന്നുകയറിയപ്പോൾ അതൊരുകൂട്ടം ബുദ്ധിജീവികളുടെ മാത്രം സ്വന്തമായെന്നുപറയാം. പദ്യരൂപത്തിൽനിന്നു  വഴിമാറി  ഗദ്യരൂപത്തിൽ ശക്തിപ്രകടനം കാഴ്ചവെച്ചു.   എണ്ണിയാലൊടുങ്ങാത്ത ബിംബങ്ങളും പ്രതിബിംബങ്ങളും പ്രതീകങ്ങളുമൊക്കെയായി സാധാരണ അനുവാചകർക്ക് അപ്രാപ്യമായ ആസ്വാദനതലങ്ങൾ സൃഷ്ടിക്കുന്ന  രചനാവൈഭവം മലയാളസാഹിത്യത്തിൽത്തന്നെ ചോദ്യചിഹ്നങ്ങളുയർത്താതിരുന്നുമില്ല. ഇപ്പോഴും  സാഹിത്യചർച്ചകളിൽ വളരെ നല്ലൊരുസ്ഥാനം 'പദ്യകവിതയോ ഗദ്യകവിതയോ മികച്ചത് ?' എന്ന വിഷയത്തിനുണ്ട്. കവിത പദ്യമോ ഗദ്യമോ എന്നതിലുപരി അതിലെ കാവ്യഭംഗിയും ആശയത്തിന്റെ കെട്ടുറപ്പും ഭാഷാലാളിത്യവുമൊക്കെയാണ് കവിതയെ ജനകീയമാക്കുന്നതെന്നു രണ്ടുപക്ഷമുണ്ടാകില്ല. പക്ഷേ അവിടെയും ചില ഉപരിശ്രേണികർ, വായനക്കാരന്റെ ധിഷണയ്ക്ക് അജീർണ്ണമുണ്ടാക്കുന്ന ചില രചനാവൈകൃതങ്ങളെ ഉത്തരോത്തരമെന്നു ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ സാധാരണ അനുവാചകർ ആശസംഘട്ടനത്തിൽ കുഴങ്ങിപ്പോകുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്. 


ആധുനികകാലത്തിന്റെ സാങ്കേതികപരിജ്ഞാനം നമുക്കു നൽകിയ  സാമൂഹ്യമാധ്യമങ്ങൾ വളരെവേഗം  ജനകീയമായതോടെ കവികളുടെയും   കവിതകളുടെയും ഒരു മലവെള്ളപ്പാച്ചിൽതന്നെ സൃഷ്ടിക്കപ്പെട്ടു.  വിവിധ തലമുറകളിൽപ്പെട്ട കവികൾ തങ്ങളുടെ വ്യത്യസ്തയുള്ള  അനുഭവങ്ങളും കാഴ്ചപ്പാടുകളും കവിതയിൽ പ്രകടിപ്പിക്കുന്നു എന്നത് വളരെ സ്വാഗതാർഹമാണ്. സ്വയം പ്രകാശനത്തിന് അതിവിശാലമായ വേദികൾ കൈവന്നതോടെ എഴുത്തിലെ തുടക്കക്കാർക്കും  യുവകവികൾക്കും അവരുടെ രചനകൾ പ്രസാധകരുടെ കാരുണ്യത്തിനു കാത്തുനിൽക്കാതെ  വായനക്കാരിലേക്കെത്തിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചു. എന്നാൽ ഇതിനൊരു മറുവശംകൂടിയുണ്ട്.  കവിതയെക്കുറിച്ചും കാവ്യനിർമ്മാണത്തിന്റെ ചട്ടക്കൂടുകളെക്കുറിച്ചും  നമുക്കുണ്ടായിരുന്ന മുൻവിധികളെയൊക്കെ കാറ്റിൽപ്പറത്തി,  ആര്, എന്തെഴുതിയാലും അത് കവിതയാണെന്നു പറയേണ്ടിവരുന്ന ഒരു  ദാരുണാവസ്ഥയാണ് ഇന്നത്തെ കാവ്യലോകത്തിന്. നിഷ്കളങ്കവും ലളിതവുമായ ആഖ്യാനരീതിയാണെങ്കിലും ഇത്തരം കവിതകൾ സാഹിത്യശാഖയ്ക്കു മുതൽക്കൂട്ടുന്നു എന്ന് പറയാനാവുന്നില്ല. വരുംകാലങ്ങളിൽ ഇതിന്റെ പ്രത്യാഘാതം എങ്ങനെ കവിതയെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുതന്നെ. 


ഭാഷയുടെ കൃത്യതയ്ക്കോ വ്യാകരണനിയമങ്ങൾക്കോ പദശുദ്ധിക്കോ ഒന്നും ഇന്നത്തെ ഭൂരിഭാഗം കവിതകളിലും  ഒരു പ്രാധാന്യവുമുള്ളതായി തോന്നാറില്ല. ഭാഷ കൃത്യമായുപയോഗിക്കാൻ  നിഷ്ഠവയ്ക്കാതിരിക്കുന്നത് ഭാഷയുടെ നിലനില്പിനെത്തന്നെ ബാധിക്കും. ഒരു ജനതയുടെ സംസ്കാരത്തിന്റെ അടിസ്ഥാനംതന്നെ ഭാഷയാണ്.  ഭാഷയില്ലാതെ സംസ്കാരത്തിന് നിലനിൽപ്പില്ല. അതുകൊണ്ടുതന്നെ ഈ മാറ്റം ഒട്ടും സ്വീകാര്യമായി തോന്നുന്നില്ല. ഇക്കാര്യത്തിൽ ഓരോ ഭാഷാസ്നേഹിയും വളരെ ജാഗ്രത്താകേണ്ടതായിരിക്കുന്നു. എന്നാൽ അടുത്തകാലത്ത് ശ്രദ്ധപിടിച്ചുപറ്റിയ, മലയാളലിപി ഉപയോഗിച്ചെഴുതപ്പെട്ട    ഗോത്രഭാഷാകവിതകളും മലയാളഭാഷയുടെ  പ്രാദേശികഭേദങ്ങളിൽ രചിക്കപ്പെട്ട കവിതകളും നാളെ വിസ്മൃതിയിലാണ്ടുപോകേണ്ടിയിരുന്ന ഭാഷാശാഖകളുടെ സ്വത്വവൈവിധ്യത്തെ തിരിച്ചറിയുന്നതിനു സഹായിക്കുകയും ഒരു പുനർജ്ജനിക്കു വഴിയൊരുക്കുകയും ചെയ്യുന്നു എന്നത് ആശാവഹമാണ്,  അഭിനന്ദനാർഹമാണ്. 


അടുത്തകാലത്തായി മറ്റൊരു  അപകടകരമായ അവസ്ഥ മറ്റുപല രംഗങ്ങളിലുമെന്നപോലെ മലയാളകവിതയിലും പ്രകടമാകുന്നതുകാണാം -  അതാണ് നിർമ്മിതബുദ്ധിയുടെ കടന്നുകയറ്റം. ചാറ്റ് ജി പിറ്റിയും ജമിനിയുമൊക്കെ,  ഏതുതരം കവിത ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം നല്കുമെന്നത്‌ മലയാളകവിതാലോകത്ത് ഒരുപാടു നവാഗതരെ ആനയിക്കാൻ കാരണമാകുന്നു.  യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ ഇങ്ങനെ ലഭിക്കുന്ന കവിതകൾ തങ്ങളുടെപേരിൽ വായനക്കാർക്ക് സമർപ്പിക്കാൻ കവികൾ  മത്സരിക്കുകയാണ്. പലരും കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തുകഴിഞ്ഞു. യഥാർത്ഥകവികൾ ആരൊക്കെയെന്ന് തിരിച്ചറിയാൻ ഇനി നമുക്ക് കഴിഞ്ഞെന്നു വരില്ല. സാഹിത്യലോകം ഇന്ന് നേരിടുന്ന   ഈ ദുരവസ്ഥയ്ക്ക് പരിഹാരമൊന്നുമില്ലയെന്നതും ഈ അപകടത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു. 


ഇങ്ങനെയൊക്കെയാണെങ്കിലും മലയാളകവിത ഇന്നും  സജീവവും സൃഷ്ടിപരവുമായ ഒരു സാഹിത്യരൂപമായി നിലകൊള്ളുന്നു എന്നതിന് തെളിവായി ധാരാളം മികച്ച കവിതകളും നമുക്കു കാണാനാകും. ജീവിതത്തിന്റെ, തികച്ചും അപ്രധാനമെന്നു തോന്നുന്ന,   ചെറിയ അനുഭവങ്ങളിൽനിന്ന് ഗഹനമായ ചിന്താധാരകളിലേക്കും കാലികമായ   വലിയ സാമൂഹികവിമർശനങ്ങളിലേക്കും എത്തിച്ചേരാൻ മലയാളകവിതക്ക് ഇന്നും കഴിവുണ്ട്. മനുഷ്യഹൃദയത്തിന്റെ ആഴത്തിലുള്ള വികാരങ്ങളെ  ആവിഷ്കരിക്കാൻ  കവിതയോളം മറ്റൊരു മാധ്യമത്തിനും കഴിയുന്നില്ലെന്നുതും  സമ്മതിച്ചേ മതിയാവൂ. മലയാളസാഹിത്യത്തിൽ കവിതയുടെ സ്ഥാനം ഇന്നും  വളരെ പ്രഭാവമുള്ളതാണെന്നു സമർത്ഥിക്കാൻ സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളുടെ കവിതാമത്സരം ഒന്നവലോകനം ചെയ്‌താൽ മാത്രം  മതിയാകും. കാര്യങ്ങൾ എങ്ങനെയൊക്കെ മാറിമറിഞ്ഞാലും  ഇന്നും  മലയാളകവിത മനുഷ്യജീവിതത്തിന്റെ വിവിധ അനുഭവങ്ങളെയും സമൂഹത്തിലെ മാറ്റങ്ങളെയും കൂടുതൽ ആഴത്തിൽ അവതരിപ്പിക്കുന്ന ഒരു ശക്തമായ സാഹിത്യരൂപമായി നിലനിൽക്കുന്നു എന്നത് തികച്ചും ആശാവഹംതന്നെ. കൂടുതൽ നല്ലതിനായി നമുക്ക് പ്രതീക്ഷിക്കാം.




ശിവജി മഹാരാജ് - 5

 5. ശിവജി വീണ്ടും പൂനെയിൽ 

======================= 


ശഹാജിരാജെ ഒരു സംസ്കൃതപണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയിൽ ധാരാളം ഭാഷാപണ്ഡിതന്മാരും കലാ, ശാസ്ത്ര, ശസ്ത്ര വിഷയങ്ങളിൽ പ്രാഗത്ഭ്യം ലഭിച്ചവരുമുണ്ടായിരുന്നു. അതിനാൽത്തന്നെ ശിവാജിയുടെ വിദ്യാഭ്യാസത്തിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല. ഓരോ വിഷയങ്ങളിലും ഏറ്റവും  പ്രാഗത്ഭ്യമുള്ളവരായിരുന്നു ശിവജിയുടെ ഗുരുനാഥന്മാർ. സമർത്ഥനായ ആ ബാലൻ വളരെ വേഗം എഴുതാനും വായിക്കാനും പഠിച്ചു. രാമായണം, മഹാഭാരതം, ഭാഗവതം മുതലായ മഹദ്ഗ്രന്ഥങ്ങളൊക്കെ അവൻ വായിച്ചു. കലകളും  കുതിരസവാരിയും യുദ്ധതന്ത്രങ്ങളും വാൾപ്പയറ്റും മല്ലയുദ്ധവുമൊക്കെ അഭ്യസിപ്പിക്കാൻ പ്രത്യേകം പ്രത്യേകം ഗുരുനാഥന്മാരുണ്ടായിരുന്നു. പന്ത്രണ്ടുവയസ്സായപ്പോഴേക്കും ശിവജി വിജ്ഞാനത്തിന്റെ വിവിധശാഖകളിൽ പാണ്ഡിത്യം ആർജ്ജിച്ചിരുന്നു. 




നിനച്ചിരിക്കാതെയാണ് വീണ്ടും രണഭൂമിയിലേക്ക് ശഹാജിരാജെ പോകേണ്ടിവന്നത്. കർണ്ണാടകത്തിലെ ചില നാട്ടുപ്രഭുക്കന്മാരെ ആക്രമിച്ചു  കീഴ്പെടുത്തുക എന്നതായിരുന്നു പുതിയ ദൗത്യം. അതിനായി പുറപ്പെടുംമുമ്പേ തന്റെ പത്നിയെയും പുത്രനെയും സുരക്ഷിതരാക്കാനായി അവരെ അദ്ദേഹം പുനെയിലേക്കയച്ചു. ആന- കുതിര- കാലാൾപ്പടയും ധ്വജഹസ്തരായ സൈനികരും വിശ്വസ്തരായ  മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും വിദഗ്ദ്ധരായ അദ്ധ്യാപകരും   അവരെ  ആ യാത്രയിൽ അനുഗമിച്ചു. 


പൂനെയിലെത്തിയ ശിവജിക്ക് തന്റെ ബാല്യകാലസുഹൃത്തുക്കളെയും   അവരൊന്നിച്ചു ചെലവഴിച്ച നാളുകളെയും   ഓർമ്മവന്നു. അവർ ഓടിനടന്നുകളിച്ചിരുന്ന   സഹ്യാദ്രിക്കുന്നുകൾ വീണ്ടും കണ്ടപ്പോൾ ശിവജിയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. എന്നാൽ പൂനെ പട്ടണത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളിൽ വീടുകളും ക്ഷേത്രങ്ങളും വസ്തുവകകളും കൃഷിയിടങ്ങളും  തകർക്കപ്പെട്ട നിലയിലായിരുന്നു. ശത്രുക്കളെ ഭയന്ന് ജനങ്ങൾ നാടുതന്നെ ഉപേക്ഷിച്ചുപോയിരുന്നു. നാടാകെ കാടായിമാറിയ അവസ്ഥ. ചെന്നായ്ക്കളും കുറുക്കന്മാരും അലഞ്ഞുതിരിയുന്ന കാടുകൾ! 


ജീജാബായി പൂനെയിൽ  മടങ്ങിയെത്തിയ വാർത്തയറിഞ്ഞപ്പോൾ നാടുപേക്ഷിച്ചുപോയവരൊക്കെ മടങ്ങിവരാൻ തയ്യാറായി. വാസസ്ഥലങ്ങളും ക്ഷേത്രങ്ങളും പുനർനിർമ്മിക്കപ്പെട്ടു. ക്ഷേത്രങ്ങളിൽ പൂജകളും ആരാധനകളും പുനഃസ്ഥാപിതമായി.  കാടു നീക്കംചെയ്തു കൃഷിയിടങ്ങൾ വീണ്ടെടുത്തു . എല്ലാം നഷ്ടപ്പെട്ടെന്നു കരുതി നിരാശയുടെ കൂരിരുട്ടിൽ അകപ്പെട്ടുപോയ ആ പാവം  മനുഷ്യർക്കുമേൽ പ്രത്യാശയുടെ പൊൻകിരണങ്ങൾ അനുഗ്രഹം ചൊരിഞ്ഞു. ആളും ബഹളവുമായി പൂനെ പട്ടണം വീണ്ടും സജീവമായി. 


ശിവജി മഹാരാജ് - 4

  4.ശഹാജി ബാംഗ്ലൂരിൽ 

=====================


ശഹാജി, നിസാമിന്റെ പാളയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും അവിടെ അദ്ദേഹത്തിനു പലവിധത്തിലുള്ള ഉപജാപങ്ങളെയും നേരിടേണ്ടിവന്നു. നിസാംഷായുടെ  മന്ത്രിമാരും ഉപദേശകരും  സൈനീകോദ്യോഗസ്ഥന്മാരും ശഹാജിക്കെതിരെ പല ഗൂഢനീക്കണങ്ങളും നടത്തി. അവരുടെ ഏഷണികൾ  നിസാംഷാ മുഖവിലയ്‌ക്കെടുക്കുകയുംചെയ്തിരുന്നു. അത്തരം ചില നുണപ്രചരണങ്ങൾ ശഹാജിക്കും നിസാമിനുമിടയിൽ അസ്വാരസ്യങ്ങൾക്കിടയാക്കി. ശഹാജിയുടെ ഭാര്യാപിതാവായ   ലഖുജിറാവു യാദവിന്റെ പരസ്യവധത്തിലാണ് അതവസാനിച്ചത്. അതിൽ നന്നേ  ക്രുദ്ധനായ ശഹാജി നിസാംഷായുമായുള്ള ബന്ധം അവസാനിപ്പിച്ചു മുഗൾസൈന്യത്തിൽ ചേർന്നു. ഷാജഹാൻ ചക്രവർത്തി അദ്ദേഹത്തെ തന്റെ സൈന്യാധിപനായി ഉപരോധിക്കുകയും ചെയ്തു. 

ഇതിനിടയിൽ ചക്രവർത്തിയുമായി രഹസ്യധാരണയുണ്ടാക്കിയ ഫത്തേഖാൻ നിസാംഷായെ വധിച്ചു. നാഥനില്ലാതായ  രാജ്യത്ത് അരാജകത്വം നടമാടി. നിസാമിന്റെ ഭരണത്തിൻകീഴിലായിരുന്ന  ഭൂപ്രദേശത്തെ മുഗൾചക്രവർത്തിയുടെ  അധീനതയിൽകൊണ്ടുവരാനുള്ള ഗൂഢപ്രവൃത്തിയുടെ ഫലമായിരുന്നു  അത്. അതിനുള്ള പാരിതോഷികമായി ഷാജഹാൻ ചക്രവർത്തി ഫത്തേഖാന് ഒരു ഭൂപ്രദേശം ജാഗീർ ആയി നൽകി. പക്ഷേ ആ പ്രദേശം നിലവിൽ  ശഹാജിയുടെ അധീനതയിലുണ്ടായിരുന്ന ജാഗീർ ആയിരുന്നു. അദ്ദേഹത്തിനു തന്റെ കോപം നിയന്ത്രിക്കാനായില്ല. പിന്നെ ഒരുനിമിഷംപോലും പാഴാക്കാതെ അദ്ദേഹം ചക്രവർത്തിയുമായുള്ള എല്ലാ ചാർച്ചകളും അവസാനിപ്പിക്കുകയും പ്രതികാരംചെയ്യാൻ  തീരുമാനിക്കുകയും ചെയ്തു. 


നിസാംഷായുടെ വധത്തോടെ രാജ്യത്തുടലെടുത്ത അരക്ഷിതാവസ്ഥയെ ഇല്ലാതാക്കുവാൻ ശഹാജി ശ്രമം തുടങ്ങി. ആദ്യം നിസാമിന്റെ കുടുംബത്തിൽനിന്നുതന്നെ അദ്ദേഹത്തിന്റെ ഒരു പിൻഗാമിയെ കണ്ടെത്തി. ചെറിയൊരു ബാലകനായിരുന്നിട്ടുകൂടി അവനെ ജൂന്നാറിനടുത്തുള്ള പെംഗിരി കോട്ടയിൽവെച്ചു പുതിയ നിസാംഷായായി പ്രഖ്യാപിച്ച് അഭിഷിക്തനാക്കി. അങ്ങനെ പുതിയൊരു നിസാംഷാഹി (പ്രവിശ്യ) രൂപംകൊണ്ടു. ഗോദാവരി നദിക്കും നീരാനദിക്കും ഇടയിലുള്ള വിശാലമായ ഭൂപ്രദേശമായിരുന്നു പുതിയ രാജ്യം. 

പുതിയ രാജ്യത്തെ ഷാജഹാനിൽനിന്നു  സംരക്ഷിക്കാൻ ശഹാജി കഠിനപ്രയത്നം ചെയ്യേണ്ടിവന്നു. ആദ്യമൊക്കെ ആദിൽഷാ ശഹാജിക്കൊപ്പം നിന്നിരുന്നെങ്കിലും അധികം താമസിയാതെ ചക്രവർത്തി അദ്ദേഹത്തെ നേരിട്ടെത്തി  ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടി. ഈ രണ്ടു മഹാശക്തികളോട് പൊരുതാൻ ഗറില്ലായുദ്ധതന്ത്രമാണ്  ശഹാജി പ്രയോഗിച്ചത്. ഒളിച്ചിരുന്നു ശത്രുക്കളെ നേരിടുന്ന രീതിയാണിത്.   താരതമ്യേന ചെറുതും ദുർബ്ബലവുമായ ശക്തികൾക്ക് വൻശക്തികളെ നേരിടേണ്ടിവരുമ്പോൾ ഈ തന്ത്രം വളരെ പ്രയോജനപ്പെടും. 

കഴിയുന്നത്ര കാലം  ശത്രുക്കളോടു സധൈര്യം പോരാടിയെങ്കിലും    വൻശക്തികൾക്കെതിരെ തനിച്ചുള്ള തന്റെ പോരാട്ടം അധികനാൾ നീട്ടിക്കൊണ്ടുപോകാൻ ശഹാജിക്ക്‌ കഴിയുമായിരുന്നില്ല. അദ്ദേഹം ചക്രവർത്തിയുമായി ഒരു  സമാധാനകരാർ ഒപ്പുവയ്ച്ചു. 1636 -ൽ ഒപ്പുവെച്ച ഉടമ്പടിയിൽ  പുതിയ രാജ്യരൂപീകരണംതന്നെ ഉപേക്ഷിച്ച്, ശഹാജിയുടെ അധീനതയിലുള്ള പ്രദേശങ്ങളും കോട്ടകളും ചക്രവർത്തിക്കു കൈമാറി. അദ്ദേഹം തന്റെ  താമസം ബാംഗ്ലൂരിലേക്ക് മാറ്റി ആദിൽഷായെ സഹായിക്കാനും  തീരുമാനമെടുത്തു. ശഹാജിക്ക് സ്വന്തം രാജ്യം സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും മറാഠാജനതയുടെ ഹൃദയത്തിൽ  അദ്ദേഹത്തിന്‌ ഒരുന്നതസ്ഥാനം ലഭിക്കുകയുണ്ടായി 

ശഹാജിയുടെ ജാഗിർ ഉൾപ്പെടെയുള്ള നിസാംഷാഹിപ്രദേശം, ചക്രവർത്തിയും ആദിൽഷായും പങ്കിട്ടെടുത്തു. ശഹാജിയുടെ അധീനതയിലുണ്ടായിരുന്ന പൂനെയും സുപെയും ആദിൽഷായുടെ കൈവശം വന്നുചേർന്നെങ്കിലും അദ്ദേഹം അത് ശഹാജിക്കു വിട്ടുകൊടുത്തു. അതോടെ അവർ വീണ്ടും സൗഹൃദത്തിലായി. ശഹാജി ആദിൽഷായുടെ സൈന്യത്തിൽ ചേരുകയും ചെയ്തു. ഷായാകട്ടെ, കർണ്ണാടകയുടെ വിദൂരപ്രദേശങ്ങൾ പിടിച്ചടക്കാനുള്ള ദൗത്യം ശഹാജിയെ ഏൽപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിനു വീണ്ടും  കുടുംബത്തെ പിരിയേണ്ടതായിവന്നു. പക്ഷേ ഏറെ താമസിയാതെ ജീജാബായിയും ശിവജിയും ശഹാജിയുടെ ഒപ്പം ചേരാൻ കർണ്ണാടകത്തിലേക്കു യാത്രയായി. 

ശിവജിക്കിപ്പോൾ ആറുവയസ്സാണ് പ്രായം. ഇതുവരെയുള്ള അവന്റെ ജീവിതം സംഭ്രമജനകമായിരുന്നു. എന്നാൽ  യുദ്ധകാഹളങ്ങളും  കോട്ടകളിൽനിന്നു കോട്ടകളിലേക്കുള്ള പലായനങ്ങളും അവനെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. സ്വപിതാവിനെക്കുറിച്ചുള്ള  ധാരാളം  വീരസാഹസികകഥകൾ  അവനു കേൾക്കാൻ കഴിഞ്ഞിരുന്നു.

കർണ്ണാടകയിലെ ജീവിതം ജീജാബായിക്കും പുത്രനും സമാധാനപൂർണ്ണമായിരുന്നു. എന്നാൽ ശഹാജിരാജെയുടെ പോരാട്ടവീര്യത്തിനു വിശ്രമം ലഭിച്ചതേയില്ല. ആദിൽഷായ്ക്കുവേണ്ടി  കർണ്ണാടകത്തിലെ പല  നാട്ടുരാജാക്കന്മാരെയും   അദ്ദേഹം ആക്രമിച്ചു കീഴടക്കി. നന്ദിസൂചകമായി ആദിൽഷാ ശഹാജിരാജെയ്ക്ക് ബാംഗ്ലൂർ ജാഗീർ ആയി നൽകി. അവിടെ എല്ലാവിധ  രാജപ്രൗഢിയോടെ ശഹാജി കുടുംബത്തോടൊപ്പം  ജീവിതം മുന്നോട്ടുകൊണ്ടുപോയി.  അക്കാലത്ത് ബഹുഭാര്യാത്വം സാധാരണമായിരുന്നു. ശഹാജിയും വേറെ വിവാഹബന്ധത്തിൽ ഏർപ്പെടുകയും സന്താനങ്ങൾ ജനിക്കുകയും ചെയ്തിരുന്നു. 


ശിവജി മഹാരാജ് - 3

 3. ശിവജിയുടെ ജനനം 

=================

സ്ഥിതിഗതികൾ എല്ലാവിധത്തിലും  പ്രതികൂലമായിരിക്കുന്ന കാലത്താണ് ശഹാജിയുടെ പത്നി ജീജാബായി ഗർഭവതിയാകുന്നത്. അദ്ദേഹത്തിന്  തന്റെ പത്നിയുടെയും ഗർഭസ്ഥശിശുവിന്റെയും സംരക്ഷണം   ഒരു ചോദ്യചിഹ്നമായി. ഒടുവിൽ ശക്തമായ  ശിവനേരി കോട്ടയിൽ അവരെ എത്തിച്ച്, ബന്ധുവായ വിജയരാജിനെ അവരുടെ സംരക്ഷണം ചുമതലപ്പെടുത്തി ശഹാജി വീണ്ടും യുദ്ധഭൂമിയിലേക്കു യാത്രയായി.  പൂനെയ്ക്കടുത്തുള്ള ജുന്നർ എന്ന സ്ഥലത്ത് വലിയ പാറക്കൂട്ടങ്ങൾക്കു നടുവിൽ നിർമ്മിച്ചിരിക്കുന്ന അതിശക്തമായൊരു കോട്ടയായിരുന്നു ശിവനേരി. അവിടുത്തെ നിസ്തുലമായ കവാടങ്ങൾ ശത്രുക്കൾക്കു തകർക്കുവാനായിരുന്നില്ല.


ജീജാബായി കാത്തിരുന്ന സുദിനം വന്നണഞ്ഞു. ശകവർഷം  1551 ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷത്തിന്റെ മൂന്നാംനാൾ അതായത്, ക്രിസ്തുവർഷം 

1630 ഫെബ്രുവരി മാസം  19 - ജീജാബായി ഒരാൺകുഞ്ഞിനു ജന്മമേകി. മതപരമായ ഒരു പുണ്യദിനമായതിനാൽ തെരുവുകളിലൊക്കെ വാദ്യഘോഷങ്ങളും ആഹ്ലാദത്തിമിർപ്പുകളുമായിരുന്നു. ഈ സന്തോഷവാർത്ത കേട്ടതോടെ ആഘോഷങ്ങൾ ഉച്ചസ്ഥായിയിലായി. പന്ത്രണ്ടാംദിനം അനുചിതമായ ചടങ്ങുകളോടെ നാമകരണവും നടന്നു. ജനനം ശിവനേരിയിൽവെച്ചായതുകൊണ്ട് 'ശിവജി' എന്ന പേരാണ് ശിശുവിനു നൽകിയത്. 


കുഞ്ഞുശിവജി അമ്മയുടെ സംരക്ഷണയിൽ അല്ലലറിയാതെ  കഴിഞ്ഞപ്പോഴും  ചുറ്റുപാടുകൾ സംഘർഷഭരിതമായിരുന്നു. ശത്രുക്കളെ തുരത്താൻ ശഹാജി രാപകലില്ലാതെ യുദ്ധഭൂമിയിൽ  പോരാടുമ്പോൾ ജീജാബായി പ്രാർത്ഥനയുമായി കോട്ടയ്ക്കുള്ളിൽ കഴിഞ്ഞു. കടുത്ത മനസികസംഘർഷങ്ങൾക്കിടയിലും തന്റെ ഓമനക്കുഞ്ഞിന്റെ വളർച്ചയിൽ ആ 'അമ്മ പൂർണ്ണശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ അഭാവത്തിൽ ആ സ്നേഹവും ലാളനയുംകൂടി മകന്  നൽകാൻ ആ 'അമ്മ ശ്രമിച്ചിരുന്നു. വളർച്ചയുടെ വിവിധ  ഘട്ടങ്ങളിൽ വേണ്ട അറിവുകൾ പകർന്നുനൽകാനും ജ്ഞാനിയായ ആ സ്ത്രീരത്നം ജാഗ്രത കാട്ടി. ഈശ്വരസ്തുതികളും പ്രാർത്ഥനാഗീതങ്ങളും  പുരാണകഥകളും അവർ മകന്  പഠിപ്പിച്ചുകൊടുത്തു. ആറുവയസ്സായപ്പോഴേക്കും രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളൊക്കെ ശിവജിക്ക്‌ പരിചിതരായിക്കഴിഞ്ഞിരുന്നു. ശ്രീരാമനും ശ്രീകൃഷ്ണനും ഭീമനും അഭിമന്യുവുമൊക്കെ കുഞ്ഞുശിവയെ വളരെ സ്വാധീനിച്ചു. വലുതാകുമ്പോൾ താനും അവരെയൊക്കെപ്പോലെ ശക്തനാകുമെന്നു മനസ്സിലുറപ്പിക്കുകയും ചെയ്തു. 


ശിവജിക്ക്‌ കുട്ടിക്കാലത്തു ധാരാളം കൂട്ടുകാരുണ്ടായിരുന്നു. ചുറ്റുപാടുകളിൽ താമസിച്ചിരുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളായിരുന്നു അവരിലേറെയും. പക്ഷേ അവരോടൊക്കെ യാതൊരു വേർതിരിവുമില്ലാതെ പെരുമാറാൻ അമ്മ ശിവജിയെ പരിശീലിപ്പിച്ചിരുന്നു. കളികൾക്കിടയിൽ  കൂട്ടുകാരുടെ കുടിലുകളിൽ പോവുകയും അവർ കഴിക്കുന്നതുപോലെ  ലളിതമായ ഭക്ഷണം  കഴിക്കുകയും ചെയ്യുന്നതിന് ആ ബാലനു മടിയുണ്ടായിരുന്നില്ല.  ഒളിച്ചുകളിയും പന്തുകളിലും പമ്പരംകറക്കലുമൊക്കെ കളിച്ചുമടുക്കുമ്പോൾ അവർ മണ്ണുകുഴച്ച് ആനയുടെയും  കുതിരകളുടെയും രൂപങ്ങൾ   ഉണ്ടാക്കി. കുയിലെപ്പോലെ പാടാനും മൈനയെപ്പോലെയും  തത്തയെപ്പോലെയും  ശബ്ദമുണ്ടാക്കാനും അവർ മത്സരിച്ചു. എല്ലാക്കളികളിലും ശിവജി മുന്നിട്ടു നിൽക്കുമായിരുന്നു. ചങ്ങാതിമാർക്കെല്ലാം അവൻ വളരെ  പ്രിയപ്പെട്ടവനായിമാറി.


ശിവജി മഹാരാജ് -2

 2. മറാഠാ പ്രഭുക്കന്മാരും ക്രമസമാധാനഭഞ്ജനവും 

=====================================

മദ്ധ്യേന്ത്യയിൽ അധിപത്യമുറപ്പിച്ചിരുന്ന പ്രമുഖസുൽത്താന്മാരായ  ബിജാപൂരിലെ ആദിൽഷായും അഹമ്മദ്‌നഗറിലെ നിസാംഷായും ആജന്മശത്രുക്കളും നിരന്തരം പോരടിക്കുന്നവരുമായിരുന്നു എന്നു പറഞ്ഞുവല്ലോ. ഇവരുടെ യുദ്ധങ്ങളിൽ  മറാഠയിലെ സേനാധിപന്മാരെയും പ്രഭുക്കന്മാരെയും  തങ്ങളുടെയൊപ്പം ചേർത്ത് സേനാബലം വർദ്ധിപ്പിക്കുന്നതു പതിവായിരുന്നു. 

മറാഠാസൈന്യാധിപൻമാരും അവരുടെ  സൈനികരും അസാമാന്യധീരന്മാരും  യുദ്ധമുറകളിൽ വളരെയധികം പ്രാവീണ്യം നേടിയവരുമായിരുന്നു. തങ്ങളുടെ യജമാനനോട് ഏറ്റവും വിശ്വസ്തത പുലർത്തുകയും അവർക്കുവേണ്ടി ജീവൻ ത്യജിക്കാനും സന്നദ്ധരുമായിരുന്നു.  യുദ്ധങ്ങളിൽ  തങ്ങൾ നേടുന്ന വിജയങ്ങൾ അവരെ ഊറ്റം കൊള്ളിക്കുകയും അത്  കൂടുതൽ കരുത്തുമായി വീണ്ടും പോർക്കളങ്ങളിൽ അടരാടാൻ പ്രചോദനമാവുകയും ചെയ്തിരുന്നു.

പ്രഭുക്കളോ സൈന്യാധിപന്മാരോ സുൽത്താന്മാർക്കു തങ്ങളുടെ സൈന്യത്തെ വിട്ടുകൊടുക്കുമ്പോൾ പകരമായി അവർക്ക് ജാഗീർ(ഭൂമി) ലഭിച്ചിരുന്നു. സിന്ധ്ഘേഡ്,  ഫൽട്ടൻ,  മുധോൾ, ജാവളി, വെരൂൾ എന്നീ പ്രദേശങ്ങളൊക്കെ ഇത്തരം ജാഗീറുകളായിരുന്നു.    ഇങ്ങനെ ഭൂമി ലഭിക്കുന്നവർ ആ ജാഗീറിന്റെ  ഭരണകർത്താവായി  സ്വയം  അവരോധിക്കപ്പെട്ടു. സിന്ധ്ഘേഡിലെ    യാദവരും ഫൽട്ടനിലെ നിംബാൽക്കർമാരും മുധോളിലെ ഘോർപഡെമാരും ജാവളിയിലെ മോറെമാരും വേരുളിലെ ഭോൺസലെമാരും  ഇക്കൂട്ടരിലെ  പ്രമുഖന്മാരാണ്.  ഇത്തരം സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്മാർ ജനക്ഷേമത്തിനു വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ലയെങ്കിലും അവരുടെ യുദ്ധവീര്യം ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. പലപ്പോഴും അവർ പരസ്പരം  ശത്രുത വെച്ചുപുലർത്തുകയും മേൽക്കോയ്മക്കായി മത്സരിക്കുകയും ചെയ്തുപോന്നു. അതിനാൽത്തന്നെ അവരുടെ ധീരതയും യുദ്ധനൈപുണ്യവുമൊക്കെ സുൽത്താന്മാർക്ക് അനായാസം ചൂഷണംചെയ്യാൻ സാധിച്ചു.

വെരൂൾ എന്ന ദേശത്തിന്റെ ഭരണാധികാരിയായിരുന്ന ബാബാജി  രാജെ ഭോൺസലെയുടെ പുത്രന്മാരായിരുന്നു മാലോജിയും വിഠോജിയും. മുഗർചക്രവർത്തി അഹമ്മദ്‌നഗറിനെ ആക്രമിച്ചപ്പോൾ സുൽത്താൻ നിസാംഷാ ഇവരുടെ സഹായം തേടി. പ്രത്യുപകരമായി മാലോജിക്ക് പൂനെയും സുപെയുമടങ്ങുന്ന പ്രദേശം ജാഗീർ ആയി നൽകി ആദരിച്ചു.  ഫൽട്ടനിലെ നിംബാൽക്കർകുടുംബത്തിലെ ഉമാബായിയെ മാലോജി വിവാഹം ചെയ്യുകയും അവർക്ക് രണ്ടു പുത്രന്മാർ ജനിക്കുകയും ചെയ്തു - ശഹാജിയും ശരിഫ്ജിയും. ശഹാജിക്ക് അഞ്ചുവയസ്സുള്ളപ്പോൾ മിഡ്നാപൂരിൽ നടന്ന ഒരു യുദ്ധത്തിൽ മാലോജി വധിക്കപ്പെട്ടു. മാലോജിയുടെ ഇളയ സഹോദരൻ വിഠോജി കുടുംബത്തിന്റെയും ജാഗറിന്റെയും സംരക്ഷണം ഏറ്റെടുക്കുകയും കുട്ടികൾക്ക് നല്ല ശ്രദ്ധകൊടുത്തു വളർത്തുകയും ചെയ്തു. ശഹാജിക്ക് വിവാഹപ്രായമെത്തിയപ്പോൾ സിന്ധ്ഘേഡിലെ  ലഖുജി യാദവിന്റെ പുത്രിയായ ജീജാബായിയുമായുള്ള  വിവാഹം അത്യാഡംബരപൂർവ്വം നടത്തി. 

ജീജാബായിയുടെ ആഗമനത്തോടെ  ഭോൺസലെകുടുംബത്തിന് കൂടുതൽ ഐശ്വര്യങ്ങൾ വന്നുചേർന്നു. മാലോജിരാജേയുടെ അധികാരപരിധിയിലുള്ള ജാഗീർ, നിസാംഷാ, ശഹാജിക്ക്‌ കൈമാറി. ശഹാജിയുടെ ധീരതയും നിശ്ചയദാർഢ്യവും  കാര്യക്ഷമതയുമൊക്കെ നിസാംഷായിൽ നല്ല മതിപ്പുളവാക്കി. അക്കാലത്താണ് മുഗൾചക്രവർത്തി നിസാമിനെ  ആക്രമിക്കാനെത്തുന്നത്. അതിനായി ചക്രവർത്തി ബിജാപുരിലെ   ആദിൽഷായുമായി  സന്ധി ചെയ്യുകയും ചെയ്തു.  പക്ഷേ ശഹാജിയുടെയും  നിസാംഷായുടെ  പ്രധാനമന്ത്രിയായിരുന്ന മാലിക് അംബറിന്റെയും നേതൃത്വത്തിലുള്ള സൈന്യം ചക്രവർത്തിയുടെയും ആദിൽഷായുടെയും  സൈന്യത്തെ തുരത്തുകതന്നെ ചെയ്തു. പക്ഷേ ശഹാജിയുടെ സഹോദരൻ ശറഫ്ജി യുദ്ധത്തിൽ കൊല്ലപ്പെട്ടു. 

ശഹാജിയുടെ ധീരതയും യുദ്ധവീര്യവും മുക്തകണ്ഠപ്രശംസയ്ക്കു പാത്രമായി.നിസാംഷാ അദ്ദേഹത്തിന്  രാജസഭയിൽ ഉന്നതമായ സ്ഥാനം നൽകുകയും ചെയ്തു. പക്ഷേ ഇത് മാലിക് അംബറിനെ അസൂയാലുവാക്കുകയും അത് ശഹാജിയോടുള്ള ശത്രുതയായി മാറുകയുമാണുണ്ടായത്. ഈ  വിദ്വേഷം പാരമ്യത്തിലെത്തിയപ്പോൾ ശഹാജി, നിസാംഷായുമായുള്ള സഹവർത്തകത്വം ഉപേക്ഷിക്കുകയും ആദിൽഷായുമായി സന്ധിയുണ്ടാക്കുകയും ചെയ്തു. ആദിൽഷാ അദ്ദേഹത്തെ ബിജാപുരിലെ സൈന്യാധിപനായി അവരോധിക്കുകയുമുണ്ടായി.

അഹമ്മദ്‌നഗർ അക്കാലത്ത് പല സംഭവവികാസങ്ങൾക്കും സാക്ഷ്യം വഹിച്ചു. മാലിക് അംബർ കഥാവശേഷനാവുകയും അദ്ദേഹത്തിന്റെ തന്ത്രശാലിയായ പുത്രൻ ഫത്തേഖാൻ ആ സ്ഥാനത്തെത്തുകയും ചെയ്തു. പിന്നീടുള്ള കാലഘട്ടം  നിസാംഷാഹിയുടെ അധഃപതനത്തിന്റേതായിരുന്നു. ഈ അവസ്ഥ മുതലെടുത്ത് മുഗളന്മാർ വീണ്ടും യുദ്ധത്തിനു കോപ്പുകൂട്ടി. നിസാംഷായുടെ മാതാവ് ശഹാജിയെ സമീപിച്ച് ,  മടങ്ങിവരണമെന്നും  തന്റെ മകനെ സഹായിച്ചു  രാജ്യത്തെ ശത്രുവിൽനിന്നു രക്ഷിക്കണമെന്നും അപേക്ഷിച്ചു.  അങ്ങനെ ശഹാജി വീണ്ടും നിസാംപക്ഷത്തെത്തിയെങ്കിലും  മുഗൾചക്രവർത്തി  ഷാജഹാന്റെയും ബീജാപ്പൂർ സുൽത്താൻ ആദിൽഷായുടെയും ആക്രമണങ്ങൾ തുടർന്നുകൊണ്ടിരുന്നു. ശഹാജിയുടെ കീഴിലുണ്ടായിരുന്ന  ജാഗിറിന്റെ പ്രധാനപട്ടണമായ പൂനെ ചുട്ടെരിച്ചുകൊണ്ട് ആദിൽഷാ പടയോട്ടം തുടർന്നു. ഈ രണ്ടുശക്തികളെയും നേരിടുകയെന്നത് ദുരിതപൂർണ്ണമായൊരു ദൗത്യമായിരുന്നു.  ശഹാജി അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനുമിടയിലായി. 


ശിവജി മഹാരാജ് - 1

 

ശിവജി മഹാരാജ് - 1

മദ്ധ്യകാലഘട്ടത്തിലെ മറാഠാദേശം 

================================

ഭാരതചരിത്രത്തിൽ, ക്രിസ്തുവിനുശേഷം ആറുമുതൽ പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലം മദ്ധ്യകാലഘട്ടമെന്നാണ് അറിയപ്പെടുന്നത്. സാമ്രാട്ടുകളുടെയും സുൽത്താന്മാരുടെയും   നാട്ടുരാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടേയുമൊക്കെ  സ്വേച്ഛാധിപത്യം കൊടുമ്പിരികൊണ്ടിരുന്ന മദ്ധ്യകാലഘട്ടത്തിന്റെ അവസാനഭാഗത്താണ് ശിവജിമഹാരാജ്‌, ഇന്ന് മഹാരാഷ്ട്രയെന്നറിയപ്പെടുന്ന മറാഠാമണ്ണിൽ ഉദയംചെയ്തത്. അക്കാലത്തെ ഭൂരിഭാഗം  നാടുവാഴികളും രാജാക്കന്മാരും പ്രജകളുടെ  ക്ഷേമത്തെക്കാൾ  താന്താങ്ങളുടെ ഭൗതികസുഖങ്ങൾക്കും ഉല്ലാസജീവിതത്തിനുമാണ് പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ  മുഗൾ ചക്രവർത്തിയായിരുന്ന അക്ബറും വിജയനഗരസാമ്രാജ്യത്തിലെ കൃഷ്ണദേവരായാരുമൊക്കെ അതിനപവാദങ്ങളാണ്. അവരുടെ ശ്രേണിൽപ്പെടുന്ന മഹാനായ ഭരണാധികാരിയായിരുന്നു ഛത്രപതി  ശിവജി.  മഹാരാഷ്ട്രയിൽ സ്വരാജ് ( സ്വയംഭരണം) യാഥാർത്ഥ്യമാക്കിയ ക്രാന്തദർശിയാണദ്ദേഹം.  അതെന്താണെന്നു നമുക്കൊന്ന് നോക്കാം.

നാലുനൂറ്റാണ്ടുകൾക്കുമുമ്പ് മഹാരാഷ്ട്രയുടെ നല്ലൊരുഭാഗം  അഹമ്മദ്‌നഗറിലെ നിസാംഷായുടെയും ബീജാപൂരിലെ ആദിൽഷായുടേയുമൊക്കെ അധികാരപരിധിയിലായിരുന്നു.  പരസ്പരം ബദ്ധശത്രുക്കളായിരുന്ന ഈ സുൽത്താന്മാർ തികച്ചും യാഥാസ്ഥിതികരുമായിരുന്നു. സ്വേച്ഛാധിപകളായ   ഇവർ   മറാഠാദേശത്തെ പങ്കിട്ടെടുക്കുകയും തങ്ങളുടെ പ്രദേശങ്ങളിലെ  ജനങ്ങളെ അടിച്ചമർത്തി ഭരിക്കുകയുമായിരുന്നു. 

സുൽത്താന്മാർ നിരന്തരം യുദ്ധങ്ങളിലേർപ്പെട്ടിരുന്നതുകൊണ്ടു ജനജീവിതം  ദുരിതത്തിലായി. വേണ്ടത്ര ഭക്ഷണമോ മറ്റു  ജീവിതസൗകര്യങ്ങളോ ഇല്ലായിരുന്നെന്നു മാത്രമല്ല, ഈശ്വരാരാധനയ്ക്കും ഉത്സവാഘോഷങ്ങൾക്കുംപോലുമുള്ള സ്വാതന്ത്ര്യവും അവർക്കുണ്ടായിരുന്നില്ല.  സ്വഗൃഹങ്ങളിൽപ്പോലും സുരക്ഷിതരായിരുന്നുമില്ല. എവിടെയും  അസമത്വങ്ങളും  അന്യായങ്ങളും     അനീതികളും നടമാടി. 

അക്കാലങ്ങളിൽ സുൽത്താന്മാർ,  സൈനികസേവനത്തിനോ ഭരണപരമായ സേവനങ്ങൾക്കോ പ്രതിഫലമായി  ഒരു പ്രഭുവിനോ ഉദ്യോഗസ്ഥനോ  ഒരു നിശ്ചിതഭൂപ്രദേശത്തെ നികുതി പിരിക്കാനുള്ള  അധികാരം നൽകുന്ന  പതിവുണ്ടായിരുന്നു. ഇങ്ങനെ ലഭിക്കുന്ന ഭൂമിയെ ജാഗിർ (നാട്ടുരാജ്യം) എന്നും അത് ലഭിച്ചവരെ ജാഗീർദാർ (സാമന്തർ)  എന്നും വിളിച്ചിരുന്നു. ഇവർ സാധാരണയായി പ്രധാന രാജാവിന് കപ്പം (നികുതി) നൽകുന്നവരായിരിക്കും.  മഹാരാഷ്ട്രയിൽ ദേശ്മുഖ്, ദേശ്പാണ്ഡെ എന്നീവിഭാഗങ്ങളിൽപ്പെട്ട ധാരാളം സാമന്തർ  ഉണ്ടായിരുന്നു. അവർ സ്വന്തമായിക്കിട്ടിയ ജാഗീറിനെ മാത്രമാണ് സ്നേഹിച്ചത്. നാട്ടുകാരെയോ സ്വന്തം രാജ്യത്തെയോ പോലും അവർ തെല്ലും വിലമതിച്ചിരുന്നില്ല. മാത്രമല്ല, അവർ പരസ്പരം നിരന്തരമായി പോരടിക്കുകയും ചെയ്തിരുന്നു. അവരുടെ  ദുർഭരണത്തിലും  ചൂഷണങ്ങളിലും ജനങ്ങൾ വലഞ്ഞുപോയിരുന്നു. 

തന്റെ നാടു നേരിട്ടുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥ ശിവജിയെ  ചിന്താഗ്രസ്തനാക്കി. നാടിനെ ഇത്തരമൊരു ദുരന്തത്തിൽനിന്നു മോചിപ്പിക്കുന്നതിനായി അദ്ദേഹം ശ്രമമാരംഭിച്ചു. ആദ്യംതന്നെ പോർവിളിയും കലഹവുമായിക്കഴിഞ്ഞിരുന്ന  ജാഗിർദാർമാരെ സംഘടിപ്പിച്ചു.  അവരുടെ സഹായത്തോടെ അദ്ദേഹം,   ജനങ്ങളെ അടിച്ചമർത്തിയിരുന്ന ശക്തികൾക്കെതിരെ  പൊരുതി വിജയംവരിച്ചു. സ്വന്തം മണ്ണിൽ, ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങൾക്കും നീതിയും ന്യായവും സമത്വവും ഉറപ്പാക്കുന്ന 'ഹിന്ദവി സ്വരാജ്' എന്ന സ്വയംഭരണസംവിധാനം അദ്ദേഹം നടപ്പിൽ വരുത്തി. അതിലൂടെ ഒരു പുതുയുഗപ്പിറവിയുടെ കാഹളമുയരുകയായിരുന്നു. 

മാനവചരിത്രത്തിന്റെ ഏതു കാലഘട്ടം പരിശോധിച്ചാലും എപ്പോഴൊക്കെ സമൂഹത്തിൽ നിലനിൽക്കുന്ന അനീതിയാലോ അസമത്വങ്ങളാലോ  സാമൂഹികജീവിതം ദുരിതപൂർണ്ണമാകുന്നുവോ അപ്പോഴൊക്കെ ആത്മീയാചാര്യന്മാർ ജനങ്ങളെ ശാന്തിയിലേക്കു കൊണ്ടുവരാൻ ഉദയം ചെയ്യാറുണ്ട്. സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാട്ടുകയും അവയെ ദുരീകരിച്ചു സദ്പ്രവൃത്തികളിലേക്കു ജനങ്ങളെ നയിക്കുകയും ചെയ്തിരുന്ന ധാരാളം ദിവ്യപുരുഷന്മാർ മദ്ധ്യകാലഘട്ടത്തിൽ മഹാരാഷ്ട്രയിലും ജീവിച്ചിരുന്നു. 'സന്ത്‌' എന്നായിരുന്നു അവർ പൊതുവിൽ അറിയപ്പെട്ടിരുന്നത്. സന്ത്‌  ചക്രധാർ സ്വാമി, സന്ത്  ജ്ഞാനേശ്വർ, സന്ത്  ഏകനാഥ്, സന്ത്  തുക്കാറാം, സമർത്ഥ രാംദേവ് എന്നിങ്ങനെ പോകുന്നു അവരുടെ പട്ടിക. ഈ ആത്മീയാചാര്യന്മാരുടെയൊക്കെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ ഭക്തിമാർഗ്ഗത്തിലേക്കു നയിക്കാനും തങ്ങളുടെ കഴിവുകളെക്കുറിച്ച്  ഉദ്ബുദ്ധരാക്കുവാനും തങ്ങൾക്കു നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും വളരെയധികം സഹായിച്ചു. 'ഹിന്ദവി സ്വരാജ്' പ്രാവർത്തികമാക്കാൻ ഈ ഉദ്ബോധനങ്ങൾ  ശിവജി മഹാരാജിനെയും  നല്ലവണ്ണം സഹായിച്ചിരുന്നു. 

ശിവജി മഹാരാജ് - ആമുഖം

 

ശിവജി മഹാരാജ് - ആമുഖം 

========================


പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരേ,


മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനും അധിപനുമായിരുന്ന ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ? 

അദ്ദേഹം ഒരു സാധാരണ ഭരണാധികാരിയായിരുന്നില്ല.

ഭാരതത്തിന്റെ ചരിത്രത്തിൽ ആത്മവീര്യത്തിന്റെ  ജ്വാലയായി തെളിഞ്ഞുനിന്ന മഹാനായ  രാജാവായിരുന്നു  ശിവജി മഹാരാജ്. 

സ്വപ്നം കാണാൻ ധൈര്യം കണ്ടെത്തിയ ഒരു ബാലനിൽനിന്ന് ഒരു സാമ്രാജ്യം സൃഷ്ടിച്ച മഹാനായ ചക്രവർത്തിയിലേക്കുള്ള ദൂരമാണ് ശിവാജിയുടെ ജീവിതം.


ചെറിയ പ്രായത്തിൽത്തന്നെ മാതൃഭൂമിയെ ഹൃദയത്തിലേറ്റി  സ്നേഹിക്കാൻ പഠിച്ച ബാലൻ, അനീതിക്കെതിരെ പോരാട്ടവീര്യവുമായി മുന്നേറി, തങ്ങൾക്കു നഷ്ടമായതൊക്കെ പിടിച്ചെടുത്തു സ്വന്തം ജനതയ്ക്കു കരുത്തും അസ്തിത്വവും പകർന്നുനൽകിയ യുവാവ്, ജനങ്ങളുടെ മനസ്സിൽ വിശ്വാസവും ആത്മവിശ്വാസവും വിതച്ച  നേതാവ്, ധൈര്യം എന്നത് പേടിയില്ലായ്മയല്ല, പേടിയുണ്ടായിട്ടും ശരിയായ കാര്യം ചെയ്യാനുള്ള ശക്തിയാണ് എന്നുപഠിപ്പിച്ച മനുഷ്യസ്നേഹി- 

ഇതൊക്കെയായിരുന്നു മഹാനായ ശിവജി. 


നമുക്കദ്ദേഹത്തിന്റെ ജീവിതപാതകളിലൂടെ ഒരു അക്ഷരയാത്ര പോയാലോ? ഒരു കുഞ്ഞ് എങ്ങനെ ഒരു മഹാനായ രാജാവായി വളർന്നു, ഒരു സ്വപ്നം എങ്ങനെ ഒരു രാജ്യത്തിന്റെ ആത്മവിശ്വാസമായി മാറി എന്നതാണ് ഈ യാത്രയിലൂടെ  നമ്മളറിയാൻ പോകുന്നത്. 


ഈ യാത്ര കഴിയുമ്പോൾ നിങ്ങളുടെ മനസ്സിലും ഒരു ചോദ്യം ഉയരണം 

"എനിക്ക് എന്തു നല്ലകാര്യം ചെയ്യാൻ കഴിയും?" എന്ന്. 

കാരണം നിങ്ങളോരുരുത്തരുടേയും  ഹൃദയത്തിൽ ഒരു കുഞ്ഞു  ശിവജി ഉറങ്ങിക്കിടക്കുന്നു.    ആ ധൈര്യത്തെയും സത്യസന്ധതയെയും ആത്മവിശ്വാസത്തെയും ഉണർത്തുകയെന്നതാണ് ഈ യാത്രയുടെ ലക്ഷ്യവും. 

എന്നോടൊപ്പം നിങ്ങളും വരികയല്ലേ? 



Monday, June 29, 2026

#നാടൻപാട്ടുരചന

  #നാടൻപാട്ടുരചനാമത്സരം


മഴ മഴ മഴ മഴ പെയ്യുന്നു 

മലമുകളിലും മഴപെയ്യുന്നു

മരച്ചില്ലമേലും മഴപെയ്യുന്നു 

മഴ നനഞ്ഞിട്ടു കുളിരുകോരുന്നു 

മഴ മഴ മഴ ,  മഴ മഴ -  മഴ മഴ മഴ,  മഴ മഴ 

മഴ മഴ --- മഴ മഴ ----  മഴ മഴ മഴ,  മഴ മഴ...


മണ്ണിൻമണമെങ്ങും പരന്നൊഴുകുന്നു 

മാടപ്പിറാവുകൾ ചിറകടിക്കുന്നു 

മഴവില്ലു വാനിൽ കുട വിരിക്കുന്നു 

മധുരസ്വപ്നങ്ങൾ  മനം  നിറയ്ക്കുന്നു  

മഴ മഴ --- മഴ മഴ ----  മഴ മഴ മഴ,  മഴ മഴ...


തുള്ളി തുള്ളി  തുള്ളി തുള്ളിയായി

തൂവിയെത്തുന്നൊരു  പൊൻമഴയേ

തുള്ളിക്കൊരുകുടം പെയ്തീടുകിൽ 

തൂമലരൊക്കെകൊഴിയുമല്ലോ 

മഴ മഴ --- മഴ മഴ ----  മഴ മഴ മഴ,  മഴ മഴ.....


കുയിൽ വിളിക്കുന്നു കാക്ക കരയുന്നു 

കുഞ്ഞിക്കിളികളോ ചിലചിലയ്ക്കുന്നു 

അണ്ണാറക്കണ്ണന്മാർ ഒളിച്ചിരിക്കുന്നു 

അമ്മിണിപ്പയ്യോ നനഞ്ഞു വിറയ്ക്കുന്നു 

മഴ മഴ --- മഴ മഴ ----  മഴ മഴ മഴ,  മഴ മഴ....


Friday, June 26, 2026

എഴുത്തകം - ആശംസ

 "Together, Not Alone"

പുതുമുഖ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുകയും, സാഹിത്യസ്നേഹികളെ ഒരു പൊതുവേദിയിൽ കൂട്ടിയിണക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ 'ഫിലമെന്റ് കലാസാഹിത്യവേദി' കേരളത്തിലങ്ങോളമിങ്ങോളം   ചുരുങ്ങിയ കാലത്തിനുള്ളിൽ കാഴ്ചവെച്ച നിസ്തുലമായ കലാസാഹിത്യപ്രവർത്തനങ്ങൾ എക്കാലവും ശ്ലാഘിക്കപ്പെടേണ്ടതാണ്. "ഒരുമയാണ് സൃഷ്ടിയുടെ ശക്തി." എന്ന ആശയം മുൻനിർത്തി, കലാസാഹിത്യപ്രവർത്തകർക്ക് ഊർജ്ജവും ഉന്മേഷവും പകർന്ന്, സർവ്വവിധ പ്രോത്സാഹനങ്ങളും നൽകുന്ന മഹനീയമായ    ദൗത്യത്തിന്റെ മറ്റൊരു മനോഹരമായ അധ്യായമാണ് 'ഫിലമെന്റ് കലാസാഹിത്യവേദി, ഇടുക്കിജില്ല യുണിറ്റ്' മലയാളസാഹിത്യലോകത്തിനു  സമർപ്പിക്കുന്ന 33 എഴുത്തുകാരുടെ സർഗാത്മകസംഗമമായ   'എഴുത്തകം' എന്ന കഥാസമാഹാരം. ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്ന മുപ്പത്തിമൂന്നു  കഥകൾ—ഓരോന്നും വ്യത്യസ്തമായ അനുഭവവും വ്യത്യസ്തമായ ആവിഷ്‌കാരവും സമ്മാനിക്കുന്നു.


ഈ എഴുത്തകത്തിന്റെ ഓരോ അറകളിലും നിങ്ങൾ കണ്ടുമുട്ടുന്നത് കേവലം കഥകളല്ല, മനുഷ്യജീവിതത്തിന്റെ അനേകം മുഖങ്ങളെയാണ്. ചില കഥകൾ നിങ്ങളെ പുഞ്ചിരിപ്പിക്കും, ചിലത് ഹൃദയത്തെ നനയ്ക്കും, ചിലത് അസ്വസ്ഥമാക്കും, ചിലത് പുതിയ ചിന്തകളിലേക്ക് കൈപിടിച്ചുനടത്തും.  സ്നേഹവും നഷ്ടവും, പ്രതീക്ഷയും പോരാട്ടവും, പ്രകൃതിയും മനുഷ്യനും, ഗ്രാമവും നഗരവും, ബന്ധങ്ങളുടെ സങ്കീർണതകളും സാമൂഹിക യാഥാർഥ്യങ്ങളും ഈ കഥകളിൽ പല നിറങ്ങളിലായി വിരിയുന്നു. ശൈലിയിലും പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തരായ എഴുത്തുകാർ ഒരുമിക്കുമ്പോൾ രൂപപ്പെടുന്ന വൈവിധ്യമാണ് ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇവിടെ സാഹിത്യം വെറും വിനോദമല്ല; അത് മനുഷ്യഹൃദയങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യമായൊരു സേതുബന്ധമാണ്; ഒരു ജനതയുടെ സാംസ്കാരികമായ അന്തഃസത്തയുടെ നേർക്കാഴ്ചകളാണ്. ഒരു ഗ്രന്ഥം വായിച്ച്   അടച്ചുവെച്ചശേഷവും അത്  മനസ്സിൽ അവശേഷിപ്പിക്കുന്ന  വ്യത്യസ്താശയങ്ങളുടെയും അനുഭൂതിവിശേഷങ്ങളുടെയും  അനുരണനമാണ് ആ ഗ്രന്ഥത്തിന്റെ വിജയം നിശ്ചയിക്കുന്നത്.  ഈ കഥാസമാഹാരത്തിന്റെ യഥാർത്ഥശക്തി കുടിയിരിക്കുന്നത്  അതിലെ ഓരോ കഥയും അനുവാചകഹൃദയങ്ങളിൽ ഉയർത്തുന്ന  പ്രതിധ്വനിയിലാണ് . 



'എഴുത്തകം' വായനക്കാരുടെ കൈകളിൽ നിന്ന് മനസ്സുകളിലേക്ക് ജൈത്രയാത്ര തുടരട്ടെ, അതിലെ ഓരോ രചയിതാവും  പുതിയ അനുവാചകരെ  കണ്ടെത്തട്ടെ, ഫിലമെന്റ് കലാസാഹിത്യവേദിയുടെ ഇടുക്കി ജില്ലാ യൂണിറ്റിന് ഈ സംരംഭം ഒരു നാഴികക്കല്ലാകട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഒപ്പം 'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി' ഇനിയുമൊരുപാടുദൂരം 'ഫിലമെന്റ് കലാസാഹിത്യവേദി' മലയാളസാഹിത്യസരണിയിൽ സാർത്ഥകപ്രയാണം തുടരട്ടെ എന്നാശംസിക്കുന്നു. 


സ്നേഹാദരങ്ങളോടെ,

മിനി മോഹനൻ.

Monday, May 25, 2026

My Countless Bliss


My Countless Bliss
=======================
The endless canopy of tranquil, dressed in majestic blue,
Where daybreak portrays the world in glowing tone.
A muted canvas where where clouds drift away,
As lucid breezes glide through valleys all day.
On the day-time the golden sunbeams play their role.
To bounce the flashing twilight of the day.
When night arrives in robes of pitch-black grace,
Brilliant stars emerge along their cosmic trace.
A timeless witness to the infinite blue dome,
My heart dances with every grace it owns!

Saturday, May 23, 2026

പ്രിയമുള്ളവർ - മിനിക്കഥ

 


"ഡോക്ടർ, നമ്മൾ ആരോടാണ് ഏറ്റവും നന്നായി പെരുമാറേണ്ടത്?"

" ഏറ്റവും പ്രിയപ്പെട്ടവരോട്. കാരണം അങ്ങനെ അല്ലാതെവന്നാൽ തീർച്ചയായും അവർ പ്രിയമല്ലാത്തവരായി മാറും" പ്രശസ്തനായ മനഃശാസ്ത്രജ്ഞൻ പറഞ്ഞു. 

"പക്ഷേ എന്റെ ഭർത്താവ് എന്നോടെപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കും. എന്തുചെയ്താലും കുറ്റപ്പെടുത്തും."

"നിങ്ങളുടെ ചോദ്യത്തിന് ഞാൻ നൽകിയ മറുപടി ഭാര്യ എന്നല്ല"

Friday, May 22, 2026

സത്യം സുന്ദരം - ബാലകഥ

 സത്യം സുന്ദരം 

===============

ഹിമാലയൻതാഴ്‌വരകളിലെ വാനപ്രദേശങ്ങളോടു ചേർന്നു കിടന്നിരുന്ന വലിയൊരു രാജ്യമായിരുന്നു  പട്ടാംഗപുരി. അവിടയുള്ള പ്രവത്സലം എന്ന  കൊച്ചുഗ്രാമത്തിൽ ധൃതവ്രതൻ എന്നൊരു പ്രസിദ്ധനായ  യുവാവുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും കള്ളം പറയില്ല എന്നതായിരുന്നു പ്രശസ്തിക്കു കാരണം. അവിടുത്തെ മഹാരാജാവായിരുന്ന സിംഹസത്യന്റെ കാതിലും   ധൃതവ്രതനെക്കുറിച്ചുള്ള കഥകൾ എങ്ങനെയോ എത്തി. രാജാവിന്, ജീവൻപോയാലും കള്ളംപറയാത്ത  ധൃതവ്രതനോട്  അല്പം അസൂയ തോന്നാതിരുന്നില്ല. എങ്ങനെങ്കിലും അയാളുടെ ഈ സൽപ്പേര് കളഞ്ഞുകുളിക്കണമെന്നു രാജാവ് തീരുമാനിച്ചു. 


ഒരുദിവസം സിംഹസത്യൻ ധൃതവ്രതനെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. വേണ്ടവിധത്തിൽ അദ്ദേഹത്തെ സൽക്കരിക്കുകയും രാജസദസ്സിൽ പ്രശംസിക്കുകയുമൊക്കെ  ചെയ്തു. രണ്ടുദിവസം തന്നോടൊപ്പം  കൊട്ടാരത്തിൽ കഴിയാൻ  ആവശ്യപ്പെടുകയും ചെയ്തു. ധൃതവ്രതൻ സന്തുഷ്ടനായി. ആ ദിനം ഉത്സവത്തിമിർപ്പോടെ  എല്ലാവരും കൊണ്ടാടി.   

പിറ്റേദിവസം ധൃതവ്രതനുവേണ്ടി  പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ ആഡംബരപൂർവ്വം തയ്യാറാക്കിയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കൊട്ടാരത്തിനുമുന്നിലെ ഉപവനത്തിൽ രാജാവും കൂട്ടരും ധൃതവ്രതനുമായിച്ചേർന്നു സൊറപറഞ്ഞിരിക്കുമ്പോൾ പെട്ടെന്നു രാജാവ് നായാട്ടിനുപോകാനുള്ള ഉത്തരവിട്ടു. ഒരുക്കങ്ങളുമായി സേവകർ വേഗമെത്തി. രാജാവ് തന്റെ പ്രിയപ്പെട്ട സമീർ എന്ന കുതിരയെ സമീപിച്ചു.  കുതിരയുടെ പുറത്തുനിന്നു തൂക്കിയിട്ടിരിക്കുന്ന പാദാധാനത്തിൽ   ഇടതുകാൽ ഉറപ്പിച്ചു. തിരിഞ്ഞുനിന്നു ധൃതവ്രതനോട് ഇപ്രകാരം പറഞ്ഞു 

" ചങ്ങാതീ ധൃതവ്രതൻ, താങ്കൾ പോയി രാജ്ഞിയോട് പറയൂ  നാം നായാട്ടിനു പുറപ്പെടുന്നുവെന്നും നാളെ തിരികെയെത്തുമ്പോഴേക്കും അതിഗംഭീരമായ വിരുന്നൊരുക്കിവയ്ക്കണമെന്നും"

അതുകേട്ട് അദ്‌ഭുതംകൂടുന്ന കണ്ണുകളുമായി ഒട്ടൊന്നു  ശങ്കിച്ചിനിന്ന ധൃതവ്രതനോട് ഇത്തവണ രാജാവ് ആജ്ഞാപിക്കുകതന്നെ  ചെയ്തു.   ധൃതവ്രതൻ വേഗം മഹാറാണിയുടെ അന്തപുരവാതിൽ ലക്ഷ്യമാക്കി നടന്നു . 

അപ്പോൾ രാജാവ് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

 "ഞാൻ നായാട്ടിനു പോകുന്നതേയില്ല. അപ്പോൾ ഇയാൾ രാജ്ഞിയോട് കള്ളംപറഞ്ഞു എന്നാകുമല്ലോ. അങ്ങനെ ഒരിക്കലും നുണപറയാത്തവൻ എന്ന  പ്രശസ്തി നാളെ അയാൾക്ക്‌ നഷ്ടമാകും" 


മഹാറാണിയെ മുഖംകാണിക്കാൻ തോഴിമാരോട് അനുവാദംചോദിച്ചു കാത്തുനിന്ന ധൃതവ്രതൻ തോഴിമാരോടൊപ്പം തനിക്കുനേരെ  നടന്നുവരുന്ന രാജ്ഞിയെക്കണ്ടു താണുവണങ്ങി. 

എന്നിട്ടു ശാന്തമായി പറഞ്ഞു. 

"അല്ലയോ മഹാറാണീ, അങ്ങേക്കെന്റെ വിനീത നമസ്കാരം. ഒരുകാര്യം അങ്ങയോടുണർത്തിക്കേണ്ടതുണ്ട്. മഹാരാജാവുതിരുമനസ്സ് ഇന്നൊരു വേട്ടയ്ക്ക് പോയേക്കാം. ചിലപ്പോൾ പോകാതെയുമിരിക്കാം, താങ്കൾക്ക്  നാളെ ഗംഭീരമായൊരു വിരുന്നൊരുക്കേണ്ടിവരും. ചിലപ്പോൾ അതിന്റെ ആവശ്യമുണ്ടായെന്നും വരില്ല."

രാജ്ഞിക്ക് ഇതുകേട്ട് ഒന്നും മനസ്സിലായില്ല.  

പകച്ചുനിൽക്കുന്ന റാണിയുടെ  മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ധൃതവ്രതൻ പറഞ്ഞു.

"മഹാറാണി തിരുമനസ്സ് എന്നോട് പൊറുക്കണം. രാജാവുതിരുമനസ്സ് ഒരു പാദം മാത്രം  കുതിരയുടെ പാദാധാനത്തിൽ കയറ്റിവെച്ചുകൊണ്ടാണ് എന്നോടിക്കാര്യം ഇവിടെ ഉണർത്തിക്കാൻ ആജ്ഞ നൽകിയത്. കുതിരപ്പുറത്തേറി  മറ്റേ പാദവും  പാദാധാനത്തിൽ വെച്ചോ എന്നും  നായാട്ടിനു പോയോ എന്നും എനിക്കറിയില്ല. അതുകൊണ്ടാണ് ഇവിടെ ഇങ്ങനെ അറിയിക്കേണ്ടിവന്നത്." 

പിറ്റേദിവസം രാജ്ഞിയുടെ സമീപമെത്തി സിംഹസത്യൻ  നിറഞ്ഞ ചിരിയോടെ പറഞ്ഞു 

"പ്രിയേ, ഒരിക്കലും കള്ളംപറയാത്തവനെന്നു പ്രശസ്തിനേടിയ ധൃതവ്രതൻ ഇന്നലെ   ഭാവതിയോടു നുണപറഞ്ഞു- നാം വേട്ടയ്ക്ക് പോയി എന്ന്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. കള്ളം പറഞ്ഞതിനാൽ അയാൾക്ക്  'നുണപറയാത്തവൻ' എന്ന വിശേഷണം  ചേരാതായിരിക്കുന്നു."

പൊട്ടിച്ചിരിച്ചുകൊണ്ട് പത്നിയുടെ മുഖത്തേക്കു നോക്കിയ  രാജാവിന് എന്തോ പന്തികേടു തോന്നി. തുടർന്ന്, നടന്നകാര്യങ്ങൾ റാണി രാജാവിനോട് വിശദമാക്കി. തന്റെ പരാജയം സിംഹസത്യനു മുഖവിലക്കെടുക്കേണ്ടിവന്നു. 

ധൃതവ്രതൻ  വരുംകാലങ്ങളിൽ സിംഹസത്യമഹാരാജാവിന്റെ ഏറ്റവുമടുത്ത സുഹൃത്തും ഉപദേശകനുമൊക്കെയായി മാറി. 



പോക്കുവെയിൽ - കഥ

 



പോക്കുവെയിൽ 

--------------------------


പോക്കുവെയിലിന്റെ  ചാഞ്ഞ  വെളിച്ചം മുറ്റത്ത് വീണുകിടക്കുന്നു. പതിവുപോലെ സതിയമ്മ  നിശ്ശബ്ദമായി ഉദയൻചേട്ടന്റെ അടുത്തേക്കു  വന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ സായാഹ്നപ്രഭപോലെ മങ്ങിക്കൊണ്ടിരിക്കുകയാണ് . പലപ്പോഴും ആളുകളെ  തിരിച്ചറിയാതെ നിശ്ചലമായി നോക്കിയിരിക്കും. മക്കളെയും അവരുടെ ഭാര്യമാരെയും  കൊച്ചുമക്കളെയും  കാണുമ്പോൾ വളരെ സന്തോഷമാണ്. അവരോടു ഭക്ഷണം കഴിച്ചോ, ജോലിക്കുപോയോ, സ്‌കൂളിൽപോയോ എന്നൊക്കെ ചോദിക്കും. എന്നാൽ  സതിയമ്മച്ചേച്ചി മാത്രം മറവിയുടെ ആഴങ്ങളിലെവിടെയോ ആണ്. അവരെക്കാണുമ്പോൾ  ആകെ ഇഷ്ടക്കേടാണ്.


'ഇവരാരാ, എന്തിനാ അന്യസ്ത്രീകൾ നമ്മുടെ വീട്ടിനകത്തു കയറുന്നതെ'ന്നാവും ചിലപ്പോൾ ചോദ്യം.


ഒരുദിവസം പറഞ്ഞത് 'അവരുടെ മുഖത്തൊരു ലക്ഷണക്കേടുണ്ട്. വീട്ടിൽനിന്നൊന്നും അടിച്ചോണ്ടുപോകാതെ സൂക്ഷിക്കണ'മെന്നായിരുന്നു. 


ചേച്ചി മാറിയിരുന്നു കരയുന്നതുകണ്ടു. ആർക്കാണ് ചേച്ചിയെ ഒന്നാശ്വസിപ്പിക്കാനാവുക. 


വേറെയേതെങ്കിലും സ്ത്രീകളായിരുന്നെങ്കിൽ പിന്നെ അങ്ങേരെ തിരിഞ്ഞുനോക്കില്ലായിരുന്നു. പക്ഷേ സതിയമ്മച്ചേച്ചി ചേട്ടനുവേണ്ടതൊക്കെ കൃത്യമായി ചെയ്തുകൊടുത്തിരുന്നു. ഉണർന്നിരിക്കുമ്പോൾ മുറിയിൽച്ചെല്ലാൻ സമ്മതിക്കാത്തതുകൊണ്ടു  അദ്ദേഹം ഉറങ്ങുമ്പോൾ അടുത്തുപോയിരുന്നു തലോടികൊടുക്കുമായിരുന്നു.  




ഒരു രാത്രി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായി. ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടുണ്ടായിരുന്നു. നല്ല ടെമ്പറേച്ചറും. മരുന്നുകൾ കഴിക്കുന്നതേയില്ല. ആശുപത്രിയിൽ പോകാനും ഒരുക്കമല്ല.  വീട്ടുകാർ എല്ലാവരും ചുറ്റും കൂടി. കൊച്ചുമക്കളും മക്കളും മരുമക്കളും ആശങ്കയോടെ നിന്നു. 




സതിയമ്മച്ചേച്ചി    ശാന്തമായി മുറിയിൽവന്ന്  അദ്ദേഹത്തിന്റെ കൈ പിടിച്ചു.

പിന്നെ വളരെ സൗമ്യമായി   അദ്ദേഹത്തോട് പറഞ്ഞു:

“മരുന്ന് കഴിക്കണം… ഇല്ലെങ്കിൽ അസുഖം കൂടും.”


അദ്ദേഹം പതുക്കെ കണ്ണുതുറന്നു. മുറിയിൽ നിന്നിരുന്ന എല്ലാവരെയും മാറിമാറി  നോക്കി. സതിയമ്മ കൊടുത്ത മരുന്ന് അനിഷ്ടത്തോടെയെങ്കിലും കഴിച്ചു   വീണ്ടും കിടക്കയിലേക്ക് വീണു. പതിയെ മിഴികൾ അടഞ്ഞു. വീണ്ടും കണ്ണുതുറന്നത്  കുറേസമയം കഴിഞ്ഞാണ്. അപ്പോൾ  കണ്ടത് തന്റെ മുഖത്തേക്കു സാകൂതം  നോക്കിയിരിക്കുന്ന സതിയമ്മയെയാണ്. ആദ്യം വെറുപ്പോടെ മുഖം തിരിച്ചെങ്കിലും  പിന്നെ സതിയമ്മയുടെ മുഖത്തേക്ക് കുറേനേരം സൂക്ഷിച്ചു   നോക്കി. എന്നിട്ട് 

പതിഞ്ഞ  ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു:

“നിങ്ങൾ … ആരാ…?”

അത് കേട്ടപ്പോൾ സതിയമ്മയുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു.

പക്ഷേ അവർ പതിവുപോലെ പുഞ്ചിരിച്ചു.

അദ്ദേഹത്തിന്റെ കൈ കൂടുതൽ ഉറപ്പായി പിടിച്ചുകൊണ്ട് അവർ മന്ത്രിക്കുംപോലെ   പറഞ്ഞു:

"വളരെ വേണ്ടപ്പെട്ടൊരാൾ"


അദ്ദേഹം ഒരു നിമിഷം അവരുടെ മുഖം നോക്കി. ആ മുഖത്തു തെളിഞ്ഞ  സ്നേഹത്തിന്റെ ജ്വാല  അദ്ദേഹത്തിന്റെ ഹൃദയാന്തർഭാഗത്തെവിടെയോ വെളിച്ചം വീശി. 


ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയ്ക്കൊണ്ടിരുന്നു. ഉദയൻചേട്ടൻ അധികസമയവും കിടക്കയിൽത്തന്നെ. നടക്കാൻ ഒരാളുടെ സഹായം കൂടിയേ മതിയാവൂ എന്നായപ്പോൾ ഒരു ഹോം നേഴ്‌സിനെ നിയമിച്ചു.   സതിയമ്മ ഉദയൻചേട്ടന് തികച്ചും അന്യയായിത്തന്നെ കഴിഞ്ഞു. പക്ഷേ അവർ  അദ്ദേഹത്തിന് ഇഷ്ടപ്പെട്ട  ഭക്ഷണമുണ്ടാക്കി, കൃത്യസമയത്തു മരുന്നുകൾ നൽകി, ഹോംനേഴ്സ് ചെയ്യുന്നതൊക്കെ ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്‌ത്‌ അദ്ദേഹത്തെ   നന്നായി പരിചരിച്ചു. 

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി  അല്പമൊന്നു മാറിയാൽ പിന്നെ ഊണും ഉറക്കവുമില്ലാതെ അവർ അദ്ദേഹത്തെ നോക്കിയിരുന്നു. 


ഹോംനേഴ്സ് ഒരിക്കൽ അവരോടു  ചോദിച്ചു. 

" അമ്മയെ ഒട്ടും ഇഷ്ടമില്ലാത്ത, അമ്മ ആരാണെന്നുപോലും അറിയാത്ത ഇദ്ദേഹത്തെ അമ്മയ്ക്കെങ്ങനെയാണ് സ്നേഹിക്കാനാവുക!"


ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവർ മറുപടി  പറഞ്ഞു. 


" അദ്ദേഹത്തിനല്ലേ എന്നെ ഓർമ്മയില്ലാത്തത്.   എനിക്കറിയാമല്ലോ അദ്ദേഹം എന്റെ ആരാണെന്ന്. കഴിഞ്ഞ 54വർഷങ്ങൾ അദ്ദേഹത്തിന്റെ നിഴൽപോലെ ഞാൻ ഒപ്പമുണ്ടായിരുന്നു. 17)0 വയസ്സിലാണ്  എന്നെ അദ്ദേഹം താലികെട്ടി ഈ വീട്ടിൽ കൊണ്ടുവന്നത്. അന്നുതൊട്ടിന്നുവരെ എന്റെ ലോകം അദ്ദേഹമാണ്."


സമയം ഒരു നദിപോലെ മുമ്പോട്ടു കുതിച്ചുകൊണ്ടിരുന്നു. ഉടയൻചേട്ടന്റെ ആരോഗ്യം  ദിനംപ്രതി വഷളാവുകയും ചെയ്തു. ഹോം നേഴ്സ് വിദേശത്തു ജോലികിട്ടി പോയപ്പോൾ സതിയമ്മച്ചേച്ചിയും മൂത്തമകനും ചേർന്ന് ആ ജോലികൾ ഭംഗിയായി ചെയ്തു. അപ്പോഴും ചേട്ടൻ ചേച്ചിയെ ഇറക്കിവിടാൻ പറയാറുണ്ടായിരുന്നു. 


ഒരുദിവസം മകൻ അത്യാവശ്യമായി ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് ചേട്ടന് അസ്വസ്ഥത വർദ്ധിച്ചത്. ചേച്ചി അത്യാവശ്യഘട്ടങ്ങളിൽ കൊടുക്കേണ്ട മരുന്നുകൾ കൊടുത്തു. എല്ലാ ശുശ്രുഷകളും നൽകി. ഇടയ്ക്ക് ചേട്ടൻ വ്യക്തമാകാത്ത  ശബ്ദത്തിൽ ചോദിച്ചു,


" നിങ്ങളെന്നെ നന്നായി പരിചരിക്കുന്നുണ്ടല്ലോ ? എന്റെ ആരാ നിങ്ങൾ ? "


"ഏറ്റവും പ്രിയപ്പെട്ടൊരാൾ "


ചേച്ചി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. 


കുറേനേരം ചേട്ടൻ ചേച്ചിയെത്തന്നെ  നോക്കിയിരുന്നു . അപ്രതീക്ഷിതമായി ആ ക്ഷീണിച്ച  കണ്ണുകളിൽ ഒരു ചെറുതരിവെളിച്ചം മിന്നിമറഞ്ഞു.

അദ്ദേഹത്തിന്റെ അധരങ്ങൾ വളരെ മന്ദമായി ചലിച്ചു.


"എന്റെ സതിയമ്മ ..." പിന്നെ തല തലയിണയുടെ ഒരുവശത്തേക്കു  ചെരിച്ചു കണ്ണുകളടച്ചു. 

വളരെ വ്യക്തമായിട്ടാണ്  ചേട്ടൻ ആ പേര് വിളിച്ചത്. 

അതു കേട്ട നിമിഷം സതിയമ്മ  പൊട്ടിക്കരഞ്ഞുപോയി.

54 വർഷത്തെ ഓർമ്മകൾ വീണ്ടും മടങ്ങിവന്നില്ല.

പക്ഷേ അവസാന നിമിഷത്തിൽ…

ആ  പേരെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ തിരിച്ചെത്തി. 

അല്ലെങ്കിലും സ്നേഹദീപങ്ങൾ   ഹൃദയത്തിന്റെ ഏറ്റവും ആഴത്തിലുള്ള ഇടങ്ങളിലാണല്ലോ  ജ്വലിച്ചുനിൽക്കുന്നത്. 


ഉദയൻചേട്ടന്റെ കൈകളെ തന്റെ കരങ്ങളിൽ ചേർത്തുപിടിക്കുമ്പോൾ സതിയമ്മയ്ക്കു  മനസ്സിലായി നിതാന്തമായൊരു തണുപ്പ് ആ കൈകളിൽ കുടിയിരിപ്പു തുടങ്ങിയെന്ന്. 

(ജീവിതമെന്നത് എന്തു സംഭവിക്കുന്നു എന്നതല്ല, സംഭവിക്കുന്നതിനെ എങ്ങനെ നേരിടുന്നു എന്നതാണ്)


Friday, May 1, 2026

ആത്മാവിൻ്റെ തേങ്ങൽ

 

ആത്മാവിൻ്റെ തേങ്ങൽ

===================

വേനൽമഴ താളമേളങ്ങളോടെ ആടിത്തിമിർക്കുന്ന സായന്തനം. ടാക്സിയിൽനിന്നിറങ്ങി പെട്ടിയുമെടുത്തു നനഞ്ഞുകൊണ്ടുതന്നെ  തന്റെ പഴയ വീട്ടിന്റെ വരാന്തയിലേക്ക് കയറി.   നീണ്ട ഇടവേളയ്‌ക്കുശേഷമാണ്  സന്ദീപ്  വീണ്ടും ആ വീട്ടിലേക്കുവരുന്നത്. ഒരിക്കൽ അവന്റെ കൊഞ്ചലുകളും  കളിചിരികളും  കുസൃതികളുംകൊണ്ട് ആഹ്ലാദപൂർണ്ണമായിരുന്ന ആ വീട് ഇപ്പോൾ നിശ്ശബ്ദതയിൽ മുങ്ങിയിരിക്കുന്നു. സന്ധ്യയായില്ലെങ്കിലും മഴയുടെ വരവ് അവിടെയാകെ ഇരുട്ടുപരത്താൻ തുടങ്ങിയിരുന്നു. അവൻ അരമതിലിരുന്ന് പുറത്തെ മഴയിലേക്ക് നോക്കി. എതിരേൽക്കാൻ ആരുമില്ലാത്ത വീട്ടിലേക്കു വരാൻ ഈ മഴയ്‌ക്കേ കഴിയുകയുള്ളു. 

അവൻ എഴുന്നേറ്റു വാതിൽതുറന്ന് അകത്തു കടന്നു. ചുവരിൽ അമ്മയുടെയും അച്ഛന്റെയും മാലയിട്ട ഫോട്ടോകൾ. പിന്നെ എന്നോ കൊഴിഞ്ഞുപോയ നല്ലദിനങ്ങളുടെ ഓർമ്മകൾ തിരികെനൽകുന്ന കുറേ ഫോട്ടോകൾ വേറെയും. എല്ലാ ചിത്രങ്ങളിലും സന്ദീപിന്റെ നിറഞ്ഞചിരി, നേരിയ വെളിച്ചത്തിലും പ്രകശംവിതറുന്നു. 

“നീ വന്നോ…” നേർത്ത തേങ്ങൽപോലൊരു ശബ്ദം. 

അവൻ ഞെട്ടി ചുറ്റും  തിരിഞ്ഞുനോക്കി. ആരുമില്ല. പക്ഷേ വളരെ പരിചിതമായിരുന്നു ആ  ശബ്ദം. പെട്ടെന്നവൻ തിരിച്ചറിഞ്ഞു, ആ ശബ്ദം തന്റെ ഉള്ളിൽനിന്നായിരുന്നുവെന്ന്. 

സന്ദീപ്, തന്റെ കണ്ഠത്തിൽ എന്തോ വലിയ ഭാരമെടുത്തുവെച്ചതുപോലെ വല്ലാതൊന്നു പിടഞ്ഞു. ശബ്ദം പുറത്തേക്കു വരുന്നതേയില്ല. 

മുംബൈ മഹാനഗരത്തിൽ പി എച് ഡി പഠനവുമായി ഐ ഐ ടി യിലെ  നീണ്ട ഏഴുവർഷങ്ങൾ! അറിവിന്റെ ആകാശങ്ങൾ തേടുന്ന  തിരക്കിൽ നാടും  വീടും മറന്നു. അച്ഛനുമമ്മയും തന്റെ സാമീപ്യം കൊതിച്ചപ്പോൾ  വിജയങ്ങൾ കൊയ്യാൻ പറന്നകന്നു.  സ്വന്തം ആത്മാവിന്റെ വേദനകൾക്കുനേരെ കണ്ണും കാതും കൊട്ടിയടച്ച്,  സ്വത്വം  പോലും മറന്നുപോയ അവധൂതവാസം.

വർണ്ണങ്ങളിൽ താൻ മെനഞ്ഞെടുത്ത ചിത്രഭംഗികൾ, എഴുതിവെച്ച  അക്ഷരക്കൂട്ടുകൾ, ആകാശത്തേക്ക് നോക്കി മെനഞ്ഞെടുത്ത  സ്വപ്‌നങ്ങൾ -എല്ലാം അവൻ മറന്നുപോയിരുന്നു. 

''എന്നിലെ ഞാൻ എവിടെയായിരുന്നു!''

ഒരുനിമിഷം അവൻ സ്വയം ചോദിച്ചു. 

''ഞാൻ ഇവിടെയുണ്ടായിരുന്നു''

ആ ക്ഷീണിച്ചു  നേർത്ത  ശബ്ദം വീണ്ടും പറഞ്ഞു,

''നിന്റെയുള്ളിൽ ഞാനെന്നുമുണ്ടായിരുന്നു. പക്ഷേ നീയെന്നെ കണ്ടതേയില്ല. എന്നെ കേൾക്കാൻ നിനക്കു സമയമുണ്ടായില്ല.''

അവന്റെ കണ്ണുകളിൽ നനവു പടർന്നു. 

“എനിക്ക് ഞാനാവണം. മടങ്ങിവരട്ടെ ഞാൻ? ” അവൻ മൃദുവായി ചോദിച്ചു.

“തീർച്ചയായും വേണം”

മഴ  ശക്തിയായി പെയ്തുകൊണ്ടേയിരുന്നു. സന്ദീപ് ലൈറ്റ് ഇട്ടു.  വാതിലടച്ചു ജനാല തുറന്നു. മഴയിൽക്കുളിച്ച്, പാരിജാതപ്പൂവിന്റെ സുഗന്ധം ചാർത്തിക്കൊടുത്ത ചേലചുറ്റി,  വീശിയെത്തിയ   തണുത്ത കാറ്റ് അവന്റെ മുഖത്തു തലോടി കടന്നുപോയി. ആ നിമിഷത്തിൽ, എത്രയോ നാളുകൾക്കുശേഷം  അവൻ തികഞ്ഞ ശാന്തതയുടെ ഭാരമില്ലായ്മ അനുഭവിക്കുകയായിരുന്നു. .


മുറിയുടെ വടക്കേ ചുവരോടുചേർന്ന് ജനാലയുടെ സമീപമിട്ടിരുന്ന മേശമേൽ പൊടിപിടിച്ചുകിടന്ന തന്റെ പഴയ  ബുക്ക് അവൻ കൈയ്യിലെടുത്തു. പൊടി തട്ടിക്കളഞ്ഞു ബുക്ക് നിവർത്തി. ആദ്യപേജിൽ ഒരു  ചെറിയ കുട്ടിയുടെ മനോഹരമായ അക്ഷരങ്ങൾ അവനെനോക്കി മന്ദഹസിച്ചു. 

'എന്റെ സ്വപ്നങ്ങൾ.'

അവൻ സുന്ദരമായൊരു പുഞ്ചിരി  തിരികെ നൽകി, ബാഗിൽ നിന്നൊരു പേനയെടുത്ത് മെല്ലേ എഴുതിത്തുടങ്ങി. 

നൃത്തംചെയ്യുന്ന അക്ഷരങ്ങൾ കവിതപ്പൂക്കളെ വിടർത്തി.

അവൻ എഴുതിക്കൊണ്ടേയിരുന്നു. ഉള്ളിൽ നിറഞ്ഞുനിന്ന വികാരങ്ങളുടെ അനർഗ്ഗളമായ പ്രവാഹം!

തേങ്ങിത്തേങ്ങി തളർന്നുപോയ ആത്മാവിന്റെ നൊമ്പരം പതിയെപ്പതിയെ കുറഞ്ഞുവന്നു. കാരണം, അതിനെ കേൾക്കുന്ന ഒരാൾ വീണ്ടുമെത്തിയിരിക്കുന്നു.

വേനൽമഴ അപ്പോഴേക്കും  പെയ്തുതോർന്നിരുന്നു. 

Sunday, April 5, 2026

മഴ - മിനിക്കഥ (സമസ്യ മാഗസിൻ)

 മഴ 

.

ചുട്ടുപൊള്ളുന്ന വേനലിൽ ആദ്യമഴ  

അവൾ മുറ്റത്തേക്കോടിയിറങ്ങി.

" മോളേ, പുതുമഴയാ. നനയേണ്ട. പനിവരുവേ.... "

പെട്ടെന്നവൾ തിരിഞ്ഞുനിന്നു. ആരുമില്ലല്ലോ ഇവിടെ 

എന്നിട്ടും ഈ ശബ്ദം

മെല്ലേ അവൾ വരാന്തയിലേക്കു കയറി. പുറത്തേക്കു കൈകൾനീട്ടി. മഴത്തുള്ളികൾ ഒന്നൊന്നായി കൈക്കുമ്പിളിൽ പതിച്ചപ്പോൾ അവളനുഭവിച്ചത് എന്നന്നേക്കുമായി മാഞ്ഞുപോയ അമ്മസ്നേഹമായിരുന്നു. കണ്ണുകളടച്ച് ആവോളം ആ സ്നേഹത്തിലലിഞ്ഞുനിൽക്കുമ്പോൾ അവളറിഞ്ഞു, 

മഴ വെറുമൊരു ഋതുവിശേഷമല്ല, അതൊരോർമ്മയാണ് .

അമ്മയുടെ സ്‌നേഹശാസനയുടെ, നേർത്ത തലോടലിന്റെ, പനിച്ചൂടിനെ മാറ്റുന്ന   ചുക്കുകാപ്പിയുടെ, നനഞ്ഞ തലയിൽ അമർത്തി തുവർത്തുന്ന കരുതലിന്റെ, കുട മറക്കുമ്പോൾ പിന്നാലെ കുടയുമായോടിയെത്തുന്ന അമ്മസ്നേഹത്തിന്റെ ............

പെട്ടെന്നുവീശിയടിച്ച കാറ്റിൽ അവളറിഞ്ഞത് അമ്മയുടെ ആശ്ലേഷത്തിന്റെ കുളിരുള്ള  നേർത്ത ചൂടായിരുന്നു.  

മഴയ്ക്കും കാറ്റിനും ശക്തികൂടി. അവൾ അകത്തേക്കുകയറി വാതിലടച്ചു. പക്ഷേ ഹൃദയത്തിൽ ഓർമ്മകളിലേക്കുള്ള വാതിൽ മലർക്കെ തുറന്നു, ഈ മഴയിരമ്പലിൽ തനിച്ചാവാതിരിക്കാൻ.

   





Friday, February 6, 2026

റാന്തൽ വിളക്ക്

 ഒരിക്കൽ അന്ധനായ ഒരു മനുഷ്യൻ രാത്രിയിൽ ഒരു റാന്തൽവിളക്കും കൈയ്യിലേന്തി നടക്കുന്നതുകണ്ട വഴിയാത്രക്കാർ അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. ഒരാൾ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു. 

"താങ്കൾക്ക് കാഴ്ചയില്ലല്ലോ, പിന്നെയെന്തിനാണ് ഈ റാന്തൽവിളക്കുമായി നടക്കുന്നത് ?"

" അതു നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങൾ എതിരെ വരുന്നത് എനിക്ക് കാണാൻ കഴിയില്ല.  ഇരുട്ടുള്ള വഴിയിൽ നിങ്ങൾക്കെന്നെ കാണാൻ കഴിഞ്ഞില്ലെങ്കിൽ വന്നു കൂട്ടിയിടിച്ചെങ്കിലോ. അതൊഴിവാക്കാനാണ് ഈ റാന്തൽ വിളക്ക്"

Thursday, January 22, 2026

കിഴക്കനേഷ്യൻ മരതകമണികൾ - 20

    20 . ഹോയ് ആൻ

------------------------------------------------------

സമയം നാലുമണിയടുത്തു. 'ഹോയ് ആൻ' എന്ന ചരിത്രനഗരത്തിലേക്കാണ് ഞങ്ങളുടെ യാത്ര.  ബസ്സ്‌ വിയറ്റ്നാമിന്റെ സുന്ദരമായ പാതകളിലൂടെ ഓടിക്കൊണ്ടേയിരുന്നു. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും  നെൽപ്പാടങ്ങളും ഫലവൃക്ഷത്തോട്ടങ്ങളും മറ്റുപലവിധത്തിലുള്ള കൃഷിസ്ഥലങ്ങളുമൊക്കെ കാഴ്ചകളിൽ വന്നുപോയ്ക്കൊണ്ടിരുന്നു. ഗ്രാമങ്ങളിൽ വളരെ ചെറിയ  വീടുകളാണ്.   പരമ്പരാഗതമായി  നെല്ലാണ് ഈ രാജ്യത്തെ  പ്രധാന കൃഷി. വിവിധയിനം അരിയിനങ്ങൾ  ഇവിടെനിന്നു ധാരാളമായി കയറ്റി അയയ്ക്കുന്നുമുണ്ട്. നെൽകൃഷിക്കായി മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് മറ്റുകൃഷികൾ ചെയ്യാനുള്ള അനുവാദമില്ല. കൃഷിയിടങ്ങൾ കൃഷിക്കാരുടെ സ്വന്തമല്ല. ഉടമസ്ഥാവകാശം സർക്കാരിനുതന്നെയാണ്. കൃഷിക്കാർക്ക്  കൃഷിചെയ്യാൻ സ്ഥലം പതിച്ചുനൽകിയിരിക്കുന്നു എന്നുമാത്രം. കുറേപ്പേർ ചേർന്നുള്ള കൂട്ടുകൃഷിയാവാം.  എന്നാൽ കോർപറേറ്റുകൾക്ക് ഇവിടെ നെൽകൃഷിചെയ്യാൻ അനുവാദം ലഭിക്കുകയുമില്ല.  വിയറ്റ്നാം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണല്ലോ. 

 റോഡിലൊക്കെ ധാരാളം മോട്ടോർസൈക്കിൾ സഞ്ചാരികളെക്കാണാം. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അധികമായുള്ള ഇന്നാട്ടിൽ ആരാധനാലയങ്ങളും എല്ലാ  ഗ്രാമത്തിലും  കാണാം.  ഒന്നരമണിക്കൂറിലധികം സഞ്ചരിച്ച് ഞങ്ങൾ ഹോയ് ആൻ എന്ന പട്ടണത്തിലെത്തി. നദികളും കായലുകളുമൊക്കെയുള്ള താഴ്ന്ന പ്രദേശമാണിത്. അവിടെയൊരു ബസ്സ്‌ പാർക്കിംഗ്   ഏരിയായിൽ ഇറങ്ങിയശേഷം രണ്ടുമൂന്നു ഇലക്ട്രിക്ക്  ബഗ്ഗികളിലായിട്ടായിരുന്നു  ഞങ്ങൾ തുടർയാത്ര  നടത്തിയത്. ഷീറ്റിട്ടതുപോലെ മേലാപ്പുള്ള,  പണ്ടുകാലത്തെ ലോറിയുടെ മുൻവശംപോലെ ഒരു മുഖവുമായുള്ള   വിചിത്രരൂപമാണ് 'ഹോയ് ആൻ ഗോ' എന്ന് വിളിപ്പേരുള്ള ഈ ബഗ്ഗികൾക്ക്. ഒരുകിലോമീറ്റർ സഞ്ചരിച്ച് ഒരു നദീതീരത്തുള്ള മൈതാനം പോലൊരു സ്ഥലത്തെത്തി. 'തു ബോൺ' എന്നാണ് ഈ നദിയുടെ പേര്. 

ഈ നദിയുടെ തീരങ്ങളും  അതിനോടുചേർന്നുള്ള ഭാഗങ്ങളൊക്കെയും ഒരുത്സവ ഛായയിലാണ്. ജനത്തിരക്കും കച്ചവടക്കാരുമൊക്കെയായി ആകെ ബഹളമയം. സോങ് ഹോവായ് സ്ക്വയർ എന്ന വിശാലമായ ചത്വരത്തിൽ ഞങ്ങളുടെ സംഘം ഒത്തുചേർന്നു. അവിടെ പഴക്കൂടകൾ ഒരു വടിയുടെ ഇരുവശവും തൂക്കിയിട്ട് കച്ചവടക്കാരായ സ്ത്രീകൾ എല്ലാവരെയും സമീപിക്കുന്നുണ്ട്. നമുക്ക്  പഴങ്ങൾ വാങ്ങാം, കൂടാതെ പഴക്കൂടകൾ  തൂക്കിയിട്ടിരിക്കുന്ന വടി തോളിലിട്ട് ഫോട്ടോയെടുക്കാൻ അവസരവും കിട്ടും. പക്ഷേ നല്ലൊരുതുക അവർ കൈപ്പറ്റിയിരിക്കും. നല്ല സാമർത്ഥ്യമാണ് ഈ പെണ്ണുങ്ങൾക്ക്. ഞങ്ങൾ ചിലർ കൂടയുമായി ഫോട്ടോ എടുത്തു. പിന്നെ ഗൈഡിനു പിന്നാലെ നടന്നു. പുരാതനനഗരം സന്ദർശിക്കുന്നതിന് ടിക്കട് എടുക്കേണ്ടതുണ്ട്‌. ആരും ടിക്കറ്റ് പരിശോധന നടത്തുന്നില്ലെങ്കിലും  എല്ലാവരും ടിക്കറ്റ്  എടുത്തുമാത്രമേ പോകാറുള്ളൂ. ടിക്കറ്റുമായി മുമ്പേ പോകുന്ന  ഗൈഡിനൊപ്പം  ഞങ്ങൾ നടക്കവേ പെട്ടെന്ന് യൂണിഫോമിട്ട ഒരാൾ പിന്നാലെയെത്തി  ഗൈഡിനെ തടഞ്ഞു. ടിക്കറ്റിന്റെ എണ്ണം ശരിയല്ലത്രേ! പക്ഷേ ക്ര്യത്യമായ ടിക്കറ്റുകൾ കാണിച്ചപ്പോൾ അയാൾ സോറി പറഞ്ഞു മടങ്ങി. ക്യൂ നിന്നപ്പോൾ മറ്റാരോകൂടി  ഞങ്ങളുടെ  ഇടയിൽകയറിയതാണ് എണ്ണത്തിൽ പിശകുവരുത്തിയത്. എല്ലാം അവർ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി. 

രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു ഹോയ് ആൻ. ഏഴാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ ഇന്തോനേഷ്യയുമായുള്ള തന്ത്രപ്രധാനമായ സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിച്ചിരുന്നതും 16, 17 നൂറ്റാണ്ടുകളിൽ ഒരു പ്രധാന അന്താരാഷ്ട്ര തുറമുഖവുമായിരുന്നു ഹോയ് ആൻ. ഇവിടുത്തെ  സംസ്കാരവും പൈതൃകവും പ്രധാനമായും ഭാരതത്തിലെ ചമ്പാരാജ്യത്തുനിന്നുവന്ന   ഹിന്ദുമതക്കാരായ  ചാം ജനതയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അതിൽ  പിന്നീട്  അറബ് , ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശവ്യാപാരബന്ധങ്ങൾ കാലാകാലങ്ങളിൽ തങ്ങളുടെ സ്വാധീനം സന്നിവേശിപ്പിച്ചുപോന്നു.  അവയുടെയൊക്കെ തെളിവുകളാണ് ഇന്നീ ചരിത്രനഗരത്തിൽ എവിടെയും കാണാൻ കഴിയുന്നത്. 

തു ബോൺ നദിയുടെ ഇരുകരകളിലുമായി പഴമയുടെ പ്രൗഢിയുമയി ധാരാളം കെട്ടിടങ്ങളുണ്ട്. വിദേശവണിക്കുകൾ തുറമുഖം കടന്നുവന്നു താമസിച്ചിരുന്ന വീടുകളും  തങ്ങളുടെ കച്ചവടസാധനങ്ങൾ ശേഖരിച്ചിരുന്നു ഗോഡൗണുകളും പലകാലത്തായി വന്ന വ്യത്യസ്‌തവിശ്വാസികൾ  നിർമ്മിച്ച ആരാധനാലയങ്ങളും ചില ചരിത്രസ്മാരകങ്ങളുമൊക്കെ ഇവയിലുണ്ട്. ഇന്ന് വീടുകളും പീടികകളും ഗോഡൗണുകളുമൊക്കെ  വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു നടത്തുന്നത്  കച്ചവടസ്ഥാപനങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു. കണ്ടാൽ വിദേശികൾക്ക് വാങ്ങാൻതോന്നുന്നവിധം   ആകർഷകമായ രീതിയിൽ വസ്ത്രങ്ങളും ആഭരണങ്ങളും  ബാഗുകളും തൊപ്പികളും കരകൗശലവസ്തുക്കളും പലഹാരങ്ങളുമൊക്കെ അവകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അവയിൽ കശ്മീർ സിൽക്ക് വസ്ത്രങ്ങൾ വിൽക്കുന്ന കടയും ഉണ്ടായിരുന്നു.  

ഗംഭീരങ്ങളായ  ഭക്ഷണശാലകളും ബിയർ പാർലറുകളും  കൂടാതെ,  പലതരത്തിലുള്ള ഭക്ഷണങ്ങൾ അപ്പപ്പോൾ പാകംചെയ്തുകൊടുക്കുന്ന തട്ടുകടകൾപോലെയുള്ള ചില സംവിധാനങ്ങളും നദിക്കരകളിലുണ്ട്. കൂടാതെ തടിയിൽ ശില്പങ്ങൾ കൊത്തുന്നവരും  ചിത്രംവരയ്ക്കുന്ന കലാകാരന്മാരും കുരുത്തോലകൊണ്ടു കൗതുകവസ്തുക്കളുണ്ടാക്കുന്ന  വിദഗ്ധന്മാരുമൊക്കെ തങ്ങളുടെ കഴിവുകളെ പണമാക്കിമാറ്റുന്നുണ്ട്.   വൃത്തിയും ഭംഗിയുമുമാണ് എല്ലാ കാഴ്ചകളുടെയും  മുഖമുദ്ര. പൗരാണികത അങ്ങനെതന്നെ  നിലനിർത്തി കെട്ടിടങ്ങളൊക്കെ പൂച്ചെടികൾകൊണ്ട് അലങ്കരിച്ചു സൂക്ഷിക്കുന്നു. പുരാതനമരക്കെട്ടിടങ്ങളൊക്കെ നശിച്ചുപോകാതെ എങ്ങനെയാണിവർ സംരക്ഷിക്കുന്നതെന്നു അദ്‌ഭുതപ്പെട്ടുപോയി. ഇതൊക്കെക്കാണാൻ  വിദേശികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. 

വളരെ പ്രസിദ്ധമായ, മേൽക്കൂരയുള്ള ഒരു   ജാപ്പനീസ് പാലവും  ചില ക്ഷേത്രങ്ങളും ഒരു മ്യുസിയവുമൊക്കെയാണ് ഞങ്ങൾ എത്തിയ  നദിക്കരയിലെ പ്രധാന ആകർഷണങ്ങൾ. പതിനഞ്ചാം നൂറ്റാണ്ടിൽ , ഡച്ച്, ചൈനീസ്, ജാപ്പനീസ്, പോർച്ചുഗീസ് വ്യാപാരികൾ തുറമുഖത്തിന് ചുറ്റും സ്ഥിരതാമസമാക്കാൻ തുടങ്ങി. വ്യത്യസ്ത പ്രദേശങ്ങളിൽ സമൂഹങ്ങൾ വളർന്നപ്പോൾ, അവരുടെ പരസ്പരമുള്ള  ഇടപെടലുകളും വളർന്നു. 1593 -ഓടെ, ജാപ്പനീസ് താമസക്കാർ  തങ്ങളുടെ അയൽപക്കത്തെ ചൈനക്കാരുമായി  ബന്ധംപുലർത്തുന്നതിനു വിഘാതമായിനിന്ന ഒരു തോടിനുകുറുകെ  ഒരു പാലം നിർമ്മിച്ചു. ഭൂകമ്പത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന പുരാണ ജാപ്പനീസ് ക്യാറ്റ്ഫിഷ് ജീവിയായ നമാസുവിനെ കീഴടക്കാനും ഈ പാലം ഉദ്ദേശിച്ചിരുന്നുവെന്ന് ചിലർ പറയുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും, ജാപ്പനീസ് കവേർഡ് ബ്രിഡ്ജ് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. 20,000 VND ബാങ്ക് നോട്ടിൽ പോലും ഈ ലാൻഡ്മാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് - അത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് ഈ ചരിത്രസ്മാരകം. മരപ്പലകകൾകൊണ്ടുള്ള  ഒരു പ്ലാറ്റ്‌ഫോമിൽ നിന്നാണ് ആ പാലം കണ്ടത്. അടുത്തുതന്നെ അവരുടെ ഒരു ക്ഷേത്രവുമുണ്ട്. അവിടെ പൂജകൾ നടക്കുന്നതിന്റെ ഭാഗമായുള്ള കൊട്ടുവാദ്യങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. കുറച്ചുദൂരെ ചൈനക്കാരുടെയും ക്ഷേത്രമുണ്ട്. അലങ്കാരങ്ങളും  വലിയ  വ്യാളികളുടെ ശില്പങ്ങളും ദേവവിഗ്രഹങ്ങളുമൊക്കെ  കണ്ണുകൾക്ക് വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്നു. ഇത്തരം നാലുക്ഷേത്രങ്ങൾ ഇവിടെത്തന്നെയുണ്ട്. വിവാഹങ്ങളും മതപരമായ ആഘോഷങ്ങളുമൊക്കെ ഈ ക്ഷേത്രങ്ങളിലാണ് നടത്തിയിരുന്നത്. 

ക്ഷേത്രങ്ങളും മ്യുസിയവുമൊക്കെ കണ്ടശേഷം 'ചാവോ  തു വോൻ' എന്ന പാലം കടന്ന് നദിയുടെ മറുകരയിലേക്കുപോയി. അപ്പോഴേക്കും അന്തിവെയിൽമങ്ങി ഇരുട്ടുപരക്കാൻ തുടങ്ങിയിരുന്നു. ജനത്തിരക്കേറിവരികയാണ്. ഇവിടെ സൈക്കിളും സൈക്കിൾ റിക്ഷകളും മാത്രമേ വാഹനങ്ങളായുള്ളൂ.  മലിനീകരണമുണ്ടാക്കുന്ന ഒന്നുമില്ല. നദിയിൽ വർണ്ണവിളക്കുകളുമായി ധാരാളം തോണികൾ സഞ്ചാരികളെ കയറ്റി തുഴഞ്ഞുപോകുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ്  ചൈനീസ്, ജാപ്പനീസ് വ്യാപാരികൾ കൊണ്ടുവന്നതാണ് റാന്തൽവിളക്കുകൾ. എല്ലാ പൗർണ്ണമിരാവിലും ഇവിടെ എണ്ണമറ്റ  റാന്തലുകൾ കൊളുത്തി അവർ ലാന്റേൺ ഫെസ്റ്റിവൽ ആഘോഷിക്കുന്നു.   

ഇരുതീരങ്ങളിലെ,  അന്തകോടിദീപങ്ങൾകൊണ്ടലങ്കരിച്ചിരിക്കുന്ന തെരുവുകളും തോണികളും പാലങ്ങളും!  നിറങ്ങളും പ്രകാശവുംചേർന്നൊരു സ്വർഗ്ഗീയദൃശ്യം. വിവിധവർണ്ണങ്ങളിലെ റാന്തലുകളുടെ  വെളിച്ചത്തിൽകുളിച്ചുനിൽക്കുന്ന തോണികളുടെ നദിയിലെ പ്രതിഫലനം ഓളങ്ങളിൽ ഇളകുന്നതുകാണാൻ എന്തുരസമാണ്! മറ്റൊരു കൗതുകകരമായ കാര്യം ജലത്തിലൊഴുക്കുന്ന ചെരാതുകളാണ്. മെഴുകുതിരിദീപം കത്തിച്ചു ചെരാതുകൾ നദിയിലൊഴുക്കുന്നത് ഭാഗ്യദായകമായി ഇന്നാട്ടുകാർ വിശ്വസിക്കുന്നു. കാശിയിലും ഹരിദ്വാറിലുമൊക്കെ നമ്മളും ഇങ്ങനെ ദീപങ്ങളൊഴുക്കാറുണ്ടല്ലോ. ഇവിടെ  ചെരാതുകളൊഴുക്കാൻ നദിയിലേക്കിറങ്ങേണ്ട,  നീളമുള്ളൊരു മുളംകമ്പിൽ കൊരുത്ത് വെള്ളത്തിലേക്ക് വെച്ചാൽമതി. കൂടാതെ പരിസ്ഥിതികപ്രശ്നമുണ്ടാക്കാത്തവിധം കടലാസും മുളങ്കമ്പുകളുംകൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നതും.  ഞങ്ങളും നദിയിൽ  ദീപങ്ങളൊഴുക്കി. കടകളിലൊക്കെ കയറിയിറങ്ങി എന്തൊക്കെയോ വാങ്ങി, പരിചിതമല്ലാത്ത ചില ഭക്ഷണസാധനങ്ങളും രുചിച്ചുനോക്കി കുറേസമയം അവിടെ ചെലവഴിച്ചു മടങ്ങി.  ഒമ്പതരകഴിഞ്ഞു ഹോട്ടലിലെത്തിയപ്പോൾ. അത്താഴം അവിടെനിന്നുതന്നെ കഴിച്ച് മുറിയിൽപോയി സുഖമായുറങ്ങി. 


കിഴക്കനേഷ്യൻ മരതകമണികൾ - 18

  കിഴക്കനേഷ്യൻ മരതകമണികൾ - 18 . ഡാനാങിലേക്ക് 

==============================

നോയ്‌ബായ് എയർപോർട്ടിൽ ഉദ്യോഗസ്ഥരുടെ മട്ടും ഭാവവും നമ്മുടെ നാട്ടിലെ ചില സർക്കാർഓഫിസുകളെ  ഓർമ്മപ്പെടുത്തി. 'സാ'മട്ടില് ഇരിപ്പും വെള്ളക്കുപ്പി തുറക്കുന്നതും മെല്ലേ വെള്ളം കുടിക്കുന്നതും അതിനു ശേഷമുള്ള അൽപവിശ്രമവും പിന്നെ എന്താ കാര്യമെന്ന അന്വേഷണവും ഒക്കെ നമ്മുടെ നാട്ടിലേതുപോലെതന്നെ. ബോഡിങ്ങിനു സമയമേറെ ബാക്കിയുണ്ട്.  ഒന്നേകാൽ മണിക്കൂർ യാത്രയാണ് ഡാനാങിലേക്ക്.  


ഇവിടെ പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലുമൊക്കെ  താമരപ്പൂക്കൾകൊണ്ട് പൂപ്പാലികകൾ അലങ്കരിച്ചുവെച്ചിരിക്കുന്നതുകാണാം. എയർപോർട്ടിലും  ധാരാളമായി ഇങ്ങനെയുള്ള അലങ്കാരം കാണാം. ദേശീയപുഷ്പമായ   താമരപ്പൂവിന്  ഇന്നാട്ടിൽ വലിയ പ്രാധാന്യമാണ്. അത് അവരുടെ സംസ്കാരത്തിന്റെ അന്തഃസത്തയാണെന്നുതന്നെ പറയാം. ചെളിയിൽ വേരുകളൂന്നുന്ന  താമരച്ചെടിയുടെ പൂവ് ജലത്തിൽ സ്നാനംചെയ്തു ശുദ്ധിവരുത്തിയാണ് വായുവിൽ വിടർന്നു നിൽക്കുന്നത്. ഈ പൂവ്    അശുദ്ധിക്കും ഇരുട്ടിനുമിടയിലും വേറിട്ടുനിൽക്കാൻ കഴിയുന്ന ദിവ്യസൗന്ദര്യത്തെ പ്രതീകപ്പെടുത്തുന്നു. കൂടാതെ,  ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള വിയറ്റ്നാമീസ് ജനതയുടെ ശക്തമായ ഇച്ഛാശക്തിയെയും സ്ഥിരോത്സാഹത്തെയും പ്രതിനിധീകരിക്കുന്നു.




വിയറ്റ്നാമിലെ ഒരു പ്രമുഖമതമായ ബുദ്ധമതത്തിന്റെയും പ്രതീകമാണ് താമര. ബുദ്ധമതത്തിൽ, താമര ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധിയെ പ്രതിനിധീകരിക്കുന്നു. താമരപ്പൂവിന്റെ സാന്നിദ്ധ്യം ശുഭകരമായ ഊർജ്ജത്തെ പ്രദാനംചെയ്യുന്നുവെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ പൂവിന്റെ നിറമനുസരിച്ച് വിശ്വാസങ്ങളുടെ അർത്ഥതലങ്ങൾക്കും വകഭേദം വരുന്നുമുണ്ട്. രാജ്യത്തെ  പുരാതനവും ആധുനികവുമായ പല നിർമ്മിതികൾക്കും താമരപ്പൂവിന്റെ സ്വാധീനമുണ്ടെന്നും കാണാൻ കഴിയും. നേരത്തെ കണ്ട വൺ പില്ലർ  പഗോഡയും രൂപമെടുത്തിരിക്കുന്നത് ജലത്തിൽനിന്നുയർന്നുവരുന്ന തണ്ടും താമരമൊട്ടുമാണ്. 


ഔദ്യോഗികനടപടികളൊക്കെ പൂർത്തിയാക്കി ഞങ്ങൾ ബോഡിങ്ങിനായി  കാത്തിരുന്നു. ഞങ്ങളുടെ ടിക്കറ്റ് നമ്പർ 17 E , 17 G എന്നാണ്. എനിക്കതൊരു കൗതുകമായി. അടുത്തടുത്ത സീറ്റിനായി മുമ്പേതന്നെ പ്രത്യേകം പണം നൽകിയിരുന്നതാണ്. എന്നിട്ടും ഒന്നിടവിട്ട സീറ്റാണല്ലോ എന്നോർത്ത് ചെറിയൊരു വിഷമവും തോന്നി. പക്ഷേ  വിമാനത്തിൽ ഇരിപ്പിടങ്ങൾ അടുത്തടുത്തായിരുന്നു. അപ്പോൾ F ന്  എന്തുപറ്റി എന്നായി എന്റെ ചിന്ത. അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്  F, J, W,  Z എന്നീ അക്ഷരങ്ങളുടെ ശബ്ദമുള്ള അക്ഷരങ്ങൾ വിയറ്റ്നാമീസ് ഭാഷയിൽ ഇല്ല. അതുകൊണ്ടു തദ്ദേശ്ശീയരിൽ അനാവശ്യമായ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഈ അക്ഷരങ്ങൾ അവർ ഒഴിവാക്കുന്നു എന്നാണ്. 


ആറുമണിയായപ്പോൾ വിമാനം ഉയർന്നുപൊങ്ങി. താഴെയുള്ള കാഴ്ചകൾ  കൂടുതലും കടലിന്റേതായിരുന്നു. പിന്നെ മേഘങ്ങളും. ഏഴരയായപ്പോൾ ഡനാങ്  ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഞങ്ങൾ എത്തി.  ബാഗേജ് കിട്ടാൻ അല്പം വൈകി. സംഘത്തിലെ  ഒരാളുടെ ഒരു ബാഗ് കീറി നാശമായിരിക്കുന്നു. അതിന്റെ ക്ലെയിമിനായി അദ്ദേഹവും മറ്റുരണ്ടുപേരുംകൂടി പോയി. അവർ വരാൻ വളരെവൈകി. എങ്കിലും 13 ഡോളർ ക്ലെയിമായി കിട്ടി. ബാഗിന്റെ നാട്ടിലെ  വിലയേക്കാൾ കൂടുതലായിരുന്നത്രേ അത്!  ഗൈഡിനൊപ്പം ഞങ്ങളെക്കാത്തുകിടന്ന ബസ്സിൽകയറി ഒരിന്ത്യൻ റെസ്റ്ററന്റിലേക്കാണ് ആദ്യം പോയത്. അത്താഴം കഴിഞ്ഞശേഷമാണ് താമസം തരപ്പെടുത്തിയിരിക്കുന്ന 'ഹിൽട്ടൺ ഗാർഡൻ ഇൻ' എന്ന ഹോട്ടലിലേക്ക് പോയത്. ഹോട്ടലിൽനിന്ന് ഏകദേശം അമ്പതു മീറ്റർ ദൂരമേ കാണൂ  ഡാനാങ്ങിലെ പ്രസിദ്ധമായ  'മൈ ഖേ  ബീച്ചി'ലിക്ക്. ഞങ്ങളുടെ മുറി പതിനേഴാം നിലയിലാണ്. മുറിയുടെ ചാവി സ്കാൻ ചെയ്താലേ ലിഫ്റ്റ് പ്രവർത്തിക്കൂ. ഇതറിയാതെ  ഞങ്ങളോടൊപ്പം എട്ടാം നിലയിൽ താമസിക്കുന്ന ഒരു സ്ത്രീയും  ലിഫ്റ്റിൽ കയറിയിരുന്നു.  ചാവി അവരുടെ ഭർത്താവിന്റെ കൈവശവും. മൊബൈലിൽ കുറേ വിളിച്ചിട്ടും അദ്ദേഹം എടുക്കുന്നുമില്ല.   പിന്നെ അവരെയുംകൊണ്ട്  റിസെപ്ഷനിൽ പോയി സ്പെയർ കീ വാങ്ങി മുറിയിൽ എത്തിച്ചശേഷമാണ് ഞങ്ങൾ മുറിയിലേക്ക് പോയത്. 


ഡനാങ് നഗരം ഹാൻ നദിയുടെ തീരത്തായി വ്യാപാരിച്ചിരിക്കുന്നു. പഴയ പ്രാദേശികഭാഷയിൽ  നദീമുഖം എന്നാണ് ഈ പേരിനർത്ഥമെന്നു ചില ഗവേഷകർ പറയുന്നു. വിയറ്റ്നാമിലെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്  വളരെ ദൈർഘ്യമുള്ള കടൽത്തീരവുമുണ്ട് .   ഇത് വിയറ്റ്നാമിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിൽ ഒന്നാണ്. ഇവിടുത്തെ തുറമുഖത്തിനടുത്തുള്ള കടലിടുക്കിലൂടെയാണ്  വിയറ്റ്നാം കീഴടക്കാനുള്ള  സ്വപ്നവുമായി അമേരിക്കൻ കപ്പൽപ്പട നുഴഞ്ഞുകയറിയത്.   രാജ്യത്തെ ആറ് നേരിട്ടുള്ള നിയന്ത്രിത മുനിസിപ്പാലിറ്റികളിൽ ഒന്നായ ഇത് കേന്ദ്ര സർക്കാരിന്റെ ഭരണത്തിൻ കീഴിലാണ്. ആദ്യകാല ഡായി വിയറ്റ് കുടിയേറ്റകാലത്ത്(പത്താം നൂറ്റാണ്ട്) ഈ നഗരം കോവ ഹാൻ എന്നും ഫ്രഞ്ച് കൊളോണിയൽ ഭരണകാലത്ത് ടൂറെയ്ൻ എന്നും അറിയപ്പെട്ടിട്ടിരുന്നു.   




അമേരിക്കൻ യുദ്ധത്തിന്റെ അവശേഷിപ്പുകൾ ഇവിടെ ധാരാളമായുണ്ടത്രേ!  വിനോദസഞ്ചാരികളെ ആകർഷിക്കാൻ മറ്റുപലതും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന  ഈ നഗരം  ഒരുക്കിവെച്ചിട്ടുണ്ട്. ചോര ചിന്നിച്ചിതറിയ പോർക്കെടുതികൾനിറഞ്ഞ  ഒരു പ്രദേശത്തുനിന്ന് ഊർജ്ജസ്വലമായ വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം പരിണമിച്ച ഒരു നഗരത്തെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ആഗോളടൂറിസത്തിന്റെ കാലാനുസൃതമായ  ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരന്തരം പരിണമിക്കുമ്പോൾതന്നെ ചരിത്രം, സംസ്കാരം, ആധുനികത, അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം എന്നിവയുടെ സംഗമസ്ഥാനംകൂടിയാകുന്നു ഈ അദ്‌ഭുതനഗരം.


ഞങ്ങളുടെ മുറിയുടെ ബാൽക്കണിയിൽനിന്നു നോക്കിയാൽ മുൻഭാഗത്തെ റോഡും അതിനപ്പുറത്തെ ബീച്ചും കടലും എതിർവശത്തു പരന്നുകിടക്കുന്ന നഗരഭാഗവുമൊക്കെക്കാണാം. അരണ്ടവെളിച്ചത്തിൽ പതനുരഞ്ഞെത്തുന്ന തിരമാലകൾ തീരത്തെ  ചുംബിച്ചു മടങ്ങിപ്പോകുന്ന കാഴ്ച എത്ര മനോഹരമാണ്!       രാത്രിയിൽ പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന നഗരത്തിന് ഭ്രമിപ്പിക്കുന്ന സൗന്ദര്യമാണ്. വലിയ കെട്ടിടങ്ങളൊക്കെ അതിവിശാലമായ  ഓരോ ടി വി സ്‌ക്രീൻ പോലെ ചലിക്കുന്ന ചിത്രങ്ങളെക്കൊണ്ടും മാറിവരുന്ന വർണ്ണങ്ങളെക്കൊണ്ടും  വിസ്മയിപ്പിക്കുന്നു. കുറേസമയം ആ കഴ്ചകളൊക്കെക്കണ്ടുനിന്നു. പിന്നെ ഉറങ്ങാൻ കിടന്നു. നാളത്തെ പ്രഭാതം വലിയൊരു പ്രതീക്ഷയാണ്. എത്രയോ കാലമായി നേരിൽക്കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വലിയ മനുഷ്യനെ കണ്ടുമുട്ടാൻ പോകുന്നു. അദ്ദേഹവും ഈ ഹോട്ടലിലെ ഏതോ ഒരു മുറിയിൽ ഞങ്ങളെക്കാൾമുന്നേ സ്ഥാനം പിടിച്ചിട്ടുണ്ട്. 



കിഴക്കനേഷ്യൻ മരതകമണികൾ - 17

 കിഴക്കനേഷ്യൻ മരതകമണികൾ - 17 

==============================

17.ഹലോങ് ബേ

--------------------

ഇന്ന് ഈ  യാത്രയുടെ ഏഴാംദിവസമാണ്. രാവിലെ ഉണർന്നപ്പോൾ രണ്ടുപേർക്കും  പനിയും ശരീരവേദനയുമൊക്കെയാണ്. പ്രഭാതഭക്ഷണത്തിനുശേഷം മരുന്നുകൾ കഴിച്ചു. എട്ടുമണിയായപ്പോൾ ഹോട്ടലിനോട് വിടപറഞ്ഞു ബസ്സിൽ യാത്രതുടങ്ങി. ഏതാണ്ടെല്ലാവരുടെയും ആരോഗ്യസ്ഥിതി അത്ര നല്ലതായിരുന്നില്ല. ചിലരൊക്കെ മരുന്നുകഴിക്കില്ല എന്ന് ദുർവാശിയുമായിരിക്കുന്നുണ്ടായിരുന്നു. ഇത്തരം യാത്രകളിൽ ഈവക ദുർവാശികൾ നന്നല്ല. അസുഖം രൂക്ഷമായാൽ അത് മറ്റുള്ളവരെയും ബാധിക്കുമെന്ന സാമാന്യതത്വം ഓർമ്മിക്കേണ്ടതല്ലേ. 


ഇന്ന് ഹലോങ് ബേയിലേക്കാണ് പോകേണ്ടത്. അവിടേക്ക്  മൂന്നുമണിക്കൂർ യാത്രയുണ്ട്. വിയറ്റ്നാമിന്റെ ഗ്രാമങ്ങളും പട്ടണങ്ങളും കൃഷിയിടങ്ങളും നദികളും പുഴകളുമൊക്കെക്കടന്നു ബസ്സ് ഓടിക്കൊണ്ടിരുന്നു. ഹലോങ് ബേ ഏറെ സവിശേഷതകളുള്ള ഒരുൾക്കടൽഭാഗമാണ്. യുനെസ്കോയുടെ ലോകപൈതൃക സ്ഥലമാണിത്.  ഗൾഫ് ഓഫ് ടോങ്കിനിൽ ചിതറി കിടക്കുന്ന ആയിരത്തിഅഞ്ഞൂറോളം കൊച്ചു കൊച്ചു ദ്വീപുകളാണ് ഇവിടത്തെ കാഴ്ച. വിയറ്റ്നാമിന്റെ വടക്കുകിഴക്കു ഭാഗത്തായി  നീലകാശത്തിന് കീഴെ ഉൾക്കടലിലെ ഗഹനമായ ജലപ്പരപ്പിൽ  ചിതറികിടക്കുന്ന ഹരിതകഞ്ചുകമണിഞ്ഞ  ചുണ്ണാമ്പുപാറമലകൾ. പച്ച തുരുത്തുകൾക് താഴെ പ്രകൃതി ഒരുക്കിയ നിഗൂഢമായ  ഗുഹകൾ. ആരുടെയും ഹൃദയം കവരുന്ന, വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗികൾക്കു പേർപെറ്റ ഈ ഉൾക്കടൽപ്രദേശത്ത് ഒരു ക്രൂസ് ഷിപ്പിൽ ഒരു ദിവസം തങ്ങണം. ഈ പാറമലകൾക്കിടയിലൂടെ സഞ്ചരിച്ച് ഈ അദ്‌ഭുതങ്ങൾകണ്ടു മനസ്സുനിറയണം. 


'ലാ റെജീന' എന്നു  പേരായ ക്രൂസ് ഷിപ്പിലാണ് ഞങ്ങളുടെ യാത്രയും താമസവും ഏർപ്പാടാക്കിയിരിക്കുന്നത്. പതിനൊന്നുമണിയോടെ 'തുവാൻ ചാവു മറീന' എന്ന പോർട്ടിലെത്തി. അവിടെനിന്നു സ്പീഡ്ബോട്ടിലാണ് ഷിപ്പിലെത്തിക്കുന്നത്. പന്ത്രണ്ടുമണികഴിഞ്ഞപ്പോൾ ക്രൂസിൽ ചെക്ക് ഇൻ ചെയ്തു. ഒന്നാം നിലയിലായിരുന്നു ഞങ്ങളുടെ മുറി.  വിശാലമായ മുറിയും ബാത്ത് ഏരിയയും പിന്നെ ഒരു ഓപ്പൺ ബാൽക്കണിയും. ബാല്കണിയിലേക്കിറങ്ങിയാൽ ജലപ്പരപ്പിലൂടെ ഒഴുകിനടക്കുന്ന കച്ചവടബോട്ടുകൾ അടുത്തേക്കുവരും. പഴങ്ങളും സ്‌നാക്‌സും വെള്ളവും പിന്നെ വേറെയും എന്തൊക്കെയോ സാധങ്ങൾ അവരുടെപക്കൽ വിൽക്കാനുണ്ട്. വാങ്ങാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. നല്ല തണുപ്പുണ്ടായിരുന്നതുകൊണ്ടു വേഗം അകത്തുകയറി വാതിലടച്ചു. മുഴുവൻ ഗ്ലാസ് ആയതുകൊണ്ട് പുറംകാഴ്ചകൾ വളരെ വ്യക്തമായി കാണാം.   അവിടെനിന്നു 'ലാൻ ഹാ ബേ'യിലേക്ക് യാത്രതുടങ്ങി. ഉച്ചഭക്ഷണവും ക്രൂസിൽ തയ്യാറാക്കിയിരുന്നു. രണ്ടാം നിലയിലെ 'ലാ കൊറോണ' എന്ന വലിയ ഭക്ഷണശാലയിൽ വിയറ്റ്നാമിന്റെ തനിമയാർന്ന ഭക്ഷണവിഭവങ്ങളെല്ലാം നിരത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ഇന്ത്യൻ വിഭവങ്ങളും. 


പിന്നീട് ചെറിയ ബോട്ടുകളിൽ പാറമലകൾക്കിടയിലൂടെ ഒരു യാത്ര.  ഇത് ഭൂമിയിൽത്തന്നെയാണോ എന്നു തോന്നിപ്പോകും. മരതകവർണ്ണത്തിലെ ജലപ്പരപ്പും അതിനുമീതെ ഉയർന്നുനിൽക്കുന്ന കൽമേടുകളും  പാറകളിൽ യുഗയുഗാന്തന്തരങ്ങളായി ജലമൊഴുകിയുണ്ടായ ഗുഹകളും കമാനങ്ങളുമൊക്കെ എത്രമാത്രം വിസ്മയജനകമെന്നു വാക്കുകളിൽ വർണ്ണിക്കാനാവുന്നില്ല. 'ഡാർക്ക് ആൻഡ് ബ്രൈറ്റ് കേവ്സ്' എന്നറിയപ്പെടുന്ന ചില ഗുഹകൾ വലിയചുണ്ണാമ്പുപാറകളിൽ തിരമാലകളടിച്ചു തേയ്മാനം സംഭവിച്ചു തുരങ്കംപോലെ രൂപംവന്നവയാണ്. അവയുടെ ആകൃതിയും അതിവിശേഷം. അതിലൂടെ ബോട്ടുകൾ കടന്നുവരുന്നത് വ്യത്യസ്തമായൊരനുഭവമാണ്.  പ്രകൃതിയിലെ  ഈ അദ്‌ഭുതസൃഷ്ടിയെക്കുറിച്ച് ഇന്നാട്ടുകാർക്കിടയിൽ ഒരു കഥ പ്രചരിക്കുന്നുണ്ട്. 




വിയറ്റ്നാം എന്നരാജ്യം പിറവിയെടുത്തകാലത്ത് കടൽമാർഗം വന്ന് അയൽരാജ്യങ്ങൾ നിരന്തരം ആക്രമിക്കുകയും ജനങ്ങളുടെ സ്വൈര്യജീവിതംതന്നെ അതിനാൽ ധ്വംസിക്കപ്പെടുകയും ചെയ്തു. ഈ ദുർഗ്ഗതിയിൽനിന്നു തങ്ങളെ രക്ഷിക്കണമെന്ന് ചക്രവർത്തിയും ജനങ്ങളും ഒന്നായി  ഇഷ്ടദൈവങ്ങളോടു പ്രാർത്ഥിച്ചു. തന്റെ ഭക്തരുടെ  ദൈന്യസ്ഥിതി മനസ്സിലാക്കിയ ദൈവം ഒരു വ്യാളീമാതാവിനെയും അവരുടെ സന്താനങ്ങളെയും  ഭൂമിയിലേക്കയച്ചു. ശത്രുക്കളുടെ കപ്പലുകൾ വരുന്നതുകൊണ്ട് ഈ വ്യാളികൾ തീ തുപ്പുകയും അവയെ ചുട്ടെരിക്കുകയും ചെയ്തു. വീണ്ടും ശത്രുക്കളുടെ കപ്പലുകൾ തീരത്തേക്കടുക്കാതിരിക്കാനായി വ്യാളികൾ മറ്റൊരു വിദ്യയാണ് പ്രയോഗിച്ചത്. അഗ്നിക്കുപകരം ധാരാളം മരതകക്കല്ലുകളും വൈഡൂര്യങ്ങളുമൊക്കെയാണ് വാർഷിച്ചത്. അവയൊക്കെ കടലിൽപതിച്ചശേഷം വളർന്നുയർന്നു പാറമലകളായിമാറി. അവയ്ക്കിടയിലൂടെ ശത്രുക്കളുടെ ജലയാനങ്ങൾക്കു കടന്നുവരാണാത്തവിധം ഒരു മതിൽക്കെട്ടുപോലെ ഈ മലകൾ നിലകൊണ്ടു. അപ്പോഴേക്കും ഈ സുന്ദരമായ സമുദ്രഭാഗത്തോട്  അമ്മവ്യാളിക്ക് വല്ലാത്തൊരഭിനിവേശമായി. അവൾ അവിടെത്തന്നെ സ്ഥിരവസമാക്കുകയും ചെയ്തു. ഹാ ലോങ്ങ് എന്ന വിയറ്റ്നാം പദങ്ങൾക്കർത്ഥം വ്യാളി ഇറങ്ങിയയിടം എന്നാണ്.  ( ഫ്രഞ്ചുകാർ ഇവിടെ ഭരിച്ചിരുന്നകാലത്ത് പലപ്പോഴായി കടൽത്തീരത്ത് ഡ്രാഗണുകളെ കണ്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ വാസ്തവം തെളിയിക്കപ്പെട്ടിട്ടില്ല)




ബോട്ട് യാത്രകഴിഞ്ഞു  വീണ്ടും ക്രൂസിലെത്തി കുറച്ചു വിശ്രമിച്ചശേഷം ഏറ്റവും മുകൾനിലയിൽ ഡെക്കിലെത്തി. അതിഥികൾക്ക്  ഇഷ്ടപാനീയങ്ങളുമായി ഒരു 'happy hour  session ' നടന്നുകൊണ്ടിരിക്കുന്നു.  കപ്പൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ,  ചുറ്റുപാടുമുള്ള കാഴ്ചകളൊക്കെ ആസ്വദിച്ച് എത്രനേരംവെണമെങ്കിലും അവിടെനിൽക്കാൻ തോന്നും. വേറെയും ഒരുപാടു ക്രൂസ് ഷിപ്പുകളുണ്ട്, ബോട്ടുകളും. കുറേസമയം കാഴ്ചകണ്ടിരുന്നപ്പോൾ അവിടെയൊരു മേശയും കുറച്ചു പാത്രങ്ങളും എന്തൊക്കെയോ ചില പാചകസാമഗ്രികളുമൊക്കെ സജ്ജമാക്കുന്നതുകണ്ടു. വിദേശികൾക്കായി വിയറ്റ്നാമീസ് ഭക്ഷണത്തിന്റെ  ഒരു പാചകപരിശീലനത്തിനുള്ള തയ്യാറെടുപ്പാണ്. ആർക്കുവേണമെങ്കിലും അതിൽ പങ്കുചേരാം. ക്രൂസ് ആക്ടിവിറ്റികളിൽ ഉൾപ്പെട്ടതാണിതൊക്കെ.




 പരിശീലക വന്ന് ഒരു ബർണറിൽ എണ്ണ പകർന്ന  ചീനച്ചട്ടി വെച്ചു. പാചകത്തിനുള്ള സാമഗ്രികൾ, പരിശീലിക്കാൻ വന്നവരുടെയൊക്കെ കൈകളിൽ കൊടുത്തു. നേർത്ത വെർമിസെല്ലി പോലെ എന്തോ ഒരു വസ്തുവും പച്ചക്കറികളും മാസവും സോസുകളും  ഒക്കെയുണ്ട്. ചതുരക്കഷണങ്ങളായി മുറിച്ച ബട്ടർപേപ്പർപോലിരിക്കുന്ന റൈസ് പേപ്പറിൽ (അരിപ്പൊടിയും മരച്ചീനിപ്പശയും ചേർത്തുണ്ടാക്കുന്ന നേർത്ത ഷീറ്റ്),  സൊസിൽമുക്കിയ  മറ്റുസാധനങ്ങൾ കുറേശ്ശെയായി വെച്ചു പൊതിഞ്ഞു റോൾ ആക്കി തിളയ്ക്കുന്ന എണ്ണയിൽ വറുത്തുകോറും. അത്രയേ ഉള്ളൂ. പക്ഷേ സായിപ്പുമാരും മദാമ്മമാരും അതൊക്കെ നന്നായി ആസ്വദിച്ചു. വിദേശസഞ്ചാരികളെ ആകർഷിക്കാൻ  നമ്മുടെ നാട്ടിലും കൊഴുക്കട്ടയുണ്ടാക്കാനും ഇടിയപ്പമുണ്ടാക്കാനും ദോശ ചുടാനുമൊക്കെ ക്‌ളാസ്സ്  എടുക്കാവുന്നതല്ലേ എന്നായി എന്റെ ചിന്ത. 


ക്‌ളാസ് കഴിഞ്ഞു ഉണ്ടാക്കിയ വിഭവങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു. പിന്നെ രണ്ടാംനിലയിലെ റെസ്റ്ററന്റിൽപോയി  വിഭവസമൃദ്ധമായ ഡിന്നർ  കഴിച്ചു. അതിനുശേഷം ഒരു ചൂണ്ടയിടലും എന്തൊക്കെയോ കളികളുമൊക്കെയുണ്ടായിരുന്നു. ചൂണ്ടയിട്ടിട്ട് അധികമാർക്കും മത്സ്യങ്ങളെ കിട്ടിയതുമില്ല. ഉറങ്ങാൻകിടന്നപ്പോൾ നന്നേ വൈകിയിരുന്നു. രാവിലെ ഉണർന്നത് ഉൾക്കടലിന്റെ മറ്റേതോ ഭാഗത്തായിരുന്നു. അതിരാവിലെതന്നെ ഒരു യാത്രയുണ്ട്. അതിരാവിലെയായതുകൊണ്ടു പ്രഭാതഭക്ഷണം വളരെ ലളിതമായിരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അവിടെ വിഭവങ്ങൾ സമൃദ്ധമായിത്തന്നെ കരുതിയിരുന്നു. 


അരമുക്കാൽ മണിക്കൂർ ഒരു ബോട്ടിൽ യാത്രചെയ്തശേഷം ജിയാ ലുവാൻ എന്നൊരു തുറമുഖഭാഗത്തെത്തി. ഇവിടെനിന്നാണ് പത്തുകിലോമീറ്റർ ദൂരെയുള്ള  ക്യാറ്റ് ബാ എന്ന ദ്വീപിലേക്ക്‌ പോകേണ്ടത്. സ്ത്രീകളുടെ ദ്വീപെന്നാണ് ഈ പേരിനർത്ഥം. വടക്കൻ വിയറ്റ്നാമിലെ ലാൻ ഹാ ബേയുടെ തെക്കുകിഴക്കൻ അറ്റത്തായി  ഈ ദ്വീപസമൂഹം   രൂപംകൊണ്ടിരിക്കുന്ന ഈ ദ്വീപസമൂഹത്തിലെ 367 ദ്വീപുകളിൽ ഏറ്റവുംവലുതാണിത്. ഇതിന്റെ ഏകദേശം പകുതിയോളം പ്രദേശം കാറ്റ് ബാ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ദ്വീപിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ട്രൂങ് ട്രാങ് ഗുഹാസമുച്ചയമാണ് ഞങ്ങളുടെ ലക്‌ഷ്യം. 


ബോട്ടിൽനിന്നിറങ്ങി അല്പദൂരംനടന്നുചെന്ന് ഒരു ബസ്സിൽ കയറി. വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെയും ഉഷ്ണമേഖലാമഴക്കാടുകളിലൂടെയും ബസ്സ് ഓടിക്കൊണ്ടിരുന്നു. മനോഹരമായ ഗ്രാമക്കാഴ്ചകളും ഇടയ്ക്കു കണ്ണുകൾക്ക് വിരുന്നായി. ഗ്രാമത്തനിമ നിലനിർത്തുന്ന കൊച്ചുകൊച്ചു വീടുകളും തോടുകളും ലളിതമായ ഗ്രാമജീവിതത്തിന്റെ നേർക്കാഴ്ചകളായി മുന്നിൽത്തെളിയുമ്പോൾ നമ്മുടെ നാടിന്റെ മങ്ങിയ പ്രതിച്ഛായയും ഇവിടെ കാണാൻ കഴിയും. പാതയോരത്തെ  തൊടികളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന  വൃക്ഷലതാദികളും പൂച്ചെടികളും പച്ചക്കറികളുമൊക്കെ നമ്മുടെ നാടിനെ ഓർമ്മിപ്പിക്കും. മഞ്ഞപ്പൂക്കളുമായി നിൽക്കുന്ന കൈപ്പൻചെടികൾപോലും ഇവിടെ ധാരാളമുണ്ട്. ഒരുമണിക്കൂറിലധികം യാത്രകഴിഞ്ഞാണ് ഗുഹാകവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തിയത്. ഒരുകിലോമീറ്റർ നടക്കാനുണ്ട് ഗുഹയിലേക്ക് കയറാനുള്ള പടവുകൾക്കു സമീപമെത്താൻ. ഞങ്ങളുടെ ടൂർ മാനേജർ സംഘാഗങ്ങളോടൊക്കെ  പറഞ്ഞിരുന്നു ഗുഹയിലേക്ക് കയറാൻ നൂറ്റിനാല്പതു പടികളുണ്ടെന്നും ബുദ്ധിമുട്ടുള്ളവർ ക്രൂസിലിരുന്നാൽ മതിയെന്നും. അതുകൊണ്ടു കുറച്ചുപേർ വന്നിരുന്നില്ല. പക്ഷേ കയറാൻ ആർക്കുംതന്നെ വലിയ ബുദ്ധിമുട്ടുണ്ടായില്ല. 


പടിക്കെട്ടുകളിൽ ചിലയിടങ്ങളിൽ മലകളുടെയും കാടുകളുടെയും ഭംഗി ആസ്വദിക്കാൻ കഴിയുന്ന വ്യൂ പോയിന്റുകളും  ഉണ്ടായിരുന്നു. ഗുഹയിൽ എത്തിയപ്പോൾ, ഞങ്ങളുടെ ഗൈഡ് കർശനമായി ഒരുമിച്ച് നിൽക്കാനും അദ്ദേഹത്തെ പിന്തുടരാനും നിർദ്ദേശിച്ചു. ചില സ്ഥലങ്ങളിൽ പാറകളുടെ വഴുക്കലിനെക്കുറിച്ച് അദ്ദേഹം ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പല സ്ഥലങ്ങളിലും, വഴി വളരെ ഇടുങ്ങിയതും ചെറുതുമായിരുന്നു, അതിനാൽ ഞങ്ങൾ ശ്രദ്ധാപൂർവ്വം നീങ്ങേണ്ടിവന്നു. ചില സ്ഥലങ്ങളിൽ ഗുഹയിൽ വിളക്കുകളും ഉണ്ടായിരുന്നു. സ്റ്റാലക്ടൈറ്റുകളും സ്റ്റാലക്മൈറ്റുകളും ഭീമാകാരങ്ങളായ വ്യത്യസ്തരൂപങ്ങൾ ഗുഹയ്ക്കുള്ളിൽ രൂപപ്പെടുത്തിയിട്ടുണ്ട്. മേഘാലയത്തിലെ മൗസ്മായി ഗുഹകളും ആൻഡമാനിലെ ബാരാതാങ് ദ്വീപിലെ ചുണ്ണാമ്പുകൽ ഗുഹകളുമൊക്കെ ഈ വിധത്തിലുള്ളതാണ്. എന്നാൽ  അവയെക്കാളൊക്കെ ഇത് വളരെ വലുതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിനു ഗുഹകൾ ഈ ദ്വീപുസമൂഹത്തിൽ പലയിടത്തായി ഉണ്ടത്രേ! ചില സ്ഥലങ്ങളിൽ, പാറകളുടെ വശങ്ങളിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നത്  കാണാൻ കഴിഞ്ഞു, ആയിരക്കണക്കിന് വർഷങ്ങളായി ഈ പാറരൂപങ്ങളുടെ  രൂപീകരണത്തിന് കാരണമായ പ്രക്രിയയാണിത്.




ഗുഹയുടെ പുറത്തേക്ക്‌കടക്കാനുള്ള വഴി മറ്റൊരു ഭാഗത്തായിരുന്നു. അവിടെനിന്നു കുറച്ചുദൂരം നടന്നപ്പോൾ ബസ്സ്  കാത്തുകിടന്നിരുന്നിടത്തെത്തി. പിന്നെ ജെട്ടിയിലേക്കും അവിടെനിന്നു ക്രൂസിലെക്കും മടക്കയാത്ര. ഒമ്പതര കഴിഞ്ഞപ്പോൾ ക്രൂസിലെത്തി. മുറി വെക്കേറ്റ് ചെയ്തു ലഗേജ് താഴെ റിസപ്ഷനിൽ വെച്ചു.  ഗംഭീരമായൊരു ബ്രഞ്ച് കഴിച്ച്, പതിനൊന്നുമണിയോടെ തുവാൻ ചാവു മറീനയിലേക്കു സ്പീഡ്ബോട്ടിൽ യാത്രയായി. അവിടെനിന്നു ഹാനോയിലെ നോയി ബായി  എയർപോർട്ടിലേക്കു പോകണം. രണ്ടരമണിക്കൂറോളം യാത്രയുണ്ട്. 




വിയറ്റ്നാമിന്റെ  വൈവിധ്യമായ ഭൂപ്രദേശങ്ങൾ കടന്നു ബസ് ഓടിക്കൊണ്ടിരുന്നു. നമ്മുടെ നാടുമായി വളരെയേറെ സാമ്യമുണ്ട് കടന്നുപോകുന്ന  ഈ പ്രദേശങ്ങൾക്ക്. ഗ്രാമങ്ങളും പട്ടണങ്ങളും കൃഷിസ്ഥലങ്ങളും ഉദ്യാനങ്ങളും ആരാധനാലയങ്ങളും ശ്മാശാനങ്ങളുമൊക്കെ കാഴ്ച്ചയിൽ വന്നുമറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കൊക്കെ മാലിന്യങ്ങൾ കത്തിക്കുന്ന കാഴ്ചകളും ഉണ്ടായിരുന്നു.വളരെ നേരത്തെ ബ്രഞ്ച് കഴിച്ചതുകൊണ്ടു പലവിഭവങ്ങളുൾപ്പെടുത്തിയ ഒരു ഹൈ ടീയും വിമാനത്താവളത്തിനടുത്ത് ഏർപ്പാടുചെയ്തിരുന്നു. 


കിഴക്കനേഷ്യൻ മരതകമണികൾ - 16

16.ഹോവാൻ കീം തടാകവും ട്രെയിൻ സ്ട്രീറ്റും 


---------------------------------------------------------------


ഉച്ചഭക്ഷണത്തിനുശേഷം ഒരു തടാകം കാണുന്നതിനായുള്ള  യാത്രയാണ്. 'ഹോവാൻ കിം തടാകം'. ഹനോയിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ തടാകമാണിത്. റെഡ് റിവർ  തന്റെ ഒഴുക്കിന്റെ ഗതി ഇടയ്ക്കിടെ മാറുന്നതനുസരിച്ച് തൻ്റെ പ്രവാഹവീഥികളിൽ തടാകങ്ങളും ചതുപ്പുനിലങ്ങളുമൊക്കെ അവശേഷിപ്പിച്ചു പോകുന്നു. അത്തരത്തിലൊരു സരോവരമാണ് ഗ്രീൻ ലേക്ക് എന്നറിയപ്പെട്ടിരുന്ന ഹോവാൻ കീം. പച്ചനിറമാണ് ഈ തടാകത്തിലെ  ജലത്തിന്.  ഈ തടാകത്തെക്കുറിച്ച് കൗതുകം തോന്നുന്ന  ഒരു ഐതിഹ്യകഥയുണ്ട്. 




വിയറ്റ്നാം ചക്രവർത്തിയായിരുന്ന ലി ലോയി 1428-ൽ ചൈനീസ് മിംഗ് രാജവംശത്തെ പരാജയപ്പെടുത്തി. അതിനുശേഷം ഒരുദിവസം അദ്ദേഹം ഈ തടാകത്തിൽ തോണിയാത്ര നടത്തവേ 'കിം ക്യൂയി' എന്നുപേരായ ഒരു സ്വർണ്ണകൂർമ്മം അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്റെ കൈവശമുള്ള മന്ത്രികവാൾ  തിരികെനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആ വാൾ  മിംഗ് രാജവംശത്തെ പരാജയപ്പെടുത്താനായി അദ്ദേഹത്തിന്  അന്നാടിന്റെ ദേവതയായ ഒരു വ്യാളി നൽകിയതായിരുന്നു. ആ വാളാണ് ഇപ്പോൾ ഈ ആമ തിരികെ ആവശ്യപ്പെടുന്നതെന്ന് ചക്രവർത്തിക്ക് മനസ്സിലായി, അത് തിരികെ നൽകുകയും ചെയ്തു. വാൾ കിട്ടിയപാടെ ആമ അപ്രത്യക്ഷമായി. അതിനുശേഷമാണ് തടാകത്തിനു 'ഹോവാൻ കീം' എന്ന് പേര് ലഭിച്ചത്. 'വാൾ മടക്കി നൽകിയ തടാകം' എന്നാണ് ഈ പുതിയ പേരിനർത്ഥം.  തടാകമാധ്യത്തിൽ ചെറിയ തുരുത്തിൽ ഒരു സ്തൂപമുണ്ട്. ആമസ്‌തൂപമെന്നാണ് ഇതറിയപ്പെടുന്നത്. 


തടാകത്തിൽ താമസിച്ചിരുന്ന യഥാർത്ഥ ആമ സൂര്യസ്നാനത്തിനായി കയറിയിരുന്നത്  അവിടെയായിരുന്നു. ഫ്രഞ്ചുകാർക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു ഇടനിലക്കാരൻ 1886 ൽ ഈ ചെറിയ ഗോപുരം നിർമ്മിച്ചു. രാജാവ് ലെ ലോയിയെ ബഹുമാനിക്കാൻ താൻ ഒരു ഗോപുരം പണിയുകയാണെന്നായിരുന്നു  അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യം , മരിച്ചുപോയ തന്റെ പിതാവിന്റെ അസ്ഥികൾ സ്തൂപത്തിനടിയിൽ  കുഴിച്ചിടുക എന്നതായിരുന്നു, സ്വന്തം കുടുംബത്തിന് ഭാഗ്യം കൊണ്ടുവരുന്നതിന്, ഫെങ് ഷൂയിയിലെ ഒരു തന്ത്രമാണിത്. എന്നാൽ തദ്ദേശീയരായ ജോലിക്കാർ  രഹസ്യമായി ആ ഭൗതികാവശിഷ്ടങ്ങൾ  അവിടെനിന്നു നീക്കം ചെയ്തു. ഫ്രഞ്ചുകാർക്ക് ഹിതകരമായ  എന്തെങ്കിലും ചെയ്യാൻ അവരാരും തയ്യാറായിരുന്നില്ല. വ്യക്തമായ മാതൃകയില്ലാത്ത മൂന്ന് നിലകളുള്ള ഈ  ഗോപുരം  നഗരത്തിന്റെ ഒരു പ്രതീകസ്മാരകമായി നിലനിൽക്കുന്നു.


തടാകം കരയിൽനിന്നു കണ്ടശേഷം നോക് സാൻ ക്ഷേത്രം സന്ദർശിക്കാൻ അതിലുള്ള പ്രസിദ്ധമായ 'ചുവന്ന ചായമടിച്ച മരപ്പാലം' കയറുന്നതിനായി നടന്നു. ഈ പാലത്തിനുമുണ്ട് പറയാൻ ഒരുപിടി കഥകൾ. ഹക് ബ്രിഡ്ജ് എന്നാണ് ഈ മനോഹരമായ പാലത്തിന്റെ പേര്. തു ഡുക് ചക്രവർത്തി  1865  ൽ നിർമ്മിച്ചതാണ് ഈ പാലം. ഉദിച്ചുയരുന്ന സൂര്യൻ എന്നാണ് ഹക് എന്ന പേരിനർത്ഥം. ജീവിതത്തിന്റെ ഉയർച്ചയെ പ്രതീകവത്കരിക്കുകയാണ് ഈ നാമം.  ഇതിന്റെ ചുവപ്പ്‌നിറം ഭാഗ്യസൂചകമാണ്. 32 മരത്തൂണുകളിൽ നിലകൊള്ളുന്ന പാലത്തിനു 15 കമാനങ്ങളാണുള്ളത്.   1897 , ൽ ഈ പാലം  തകരുകയും പുനർനിർമിക്കുകയും ചെയ്തിരുന്നു. പിന്നീട് 1952 ൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ചുണ്ടായ ജനത്തിരക്കിൽ പാലം തകരുകയും  പുനർനിർമ്മാണം നടക്കുകയുമുണ്ടായി.ഹാനോയിയുടെ പൗരാണികതയെയും  ആധുനികതയെയും കൂട്ടിയിണക്കുന്ന ഈ  പാലത്തിൽ  സന്ദർശകരുടെ തിരക്കൊഴിയാറില്ല.


 .നോക് സാൻ ക്ഷേത്രം, പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടന്ന മൂന്ന് പ്രധാന മംഗോളിയൻ അധിനിവേശങ്ങളിൽ രണ്ടെണ്ണത്തെ പരാജയപ്പെടുത്തിയ സൈനിക കമാൻഡർ ട്രാൻ ഹങ് ദാവോയ്ക്ക് (വിയറ്റ്നാമിന്റെ 14 ദേശീയ വീരന്മാരിൽ ഒരാൾ) സമർപ്പിച്ചിരിക്കുന്നു .  ക്ഷേത്രം സ്ഥിതിചെയ്യുന്ന തുരുത്തിനെ  ജേഡ് ദ്വീപ് എന്ന് വിളിക്കുന്നു. ജേഡ് പോലെ നല്ല പച്ചനിറമാണ് ഈ കുഞ്ഞുദ്വീപിന്‌.


വെൻചാങ്,  ലുസു എന്നീ താവോദേവന്മാർക്കൊപ്പം ഗുവാൻ യു എന്ന , മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് സൈനിക ജനറലിന്റെയും പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ. കാവൽദൈവമായി ആരാധിച്ചുപോരുന്ന ഗുവാൻ യുവിന്റെ 

ഛായാചിത്രങ്ങളോ പ്രതിമകളോ   ഇന്നാട്ടുകാർ വീടിന്റെ പ്രധാനവാതിലിൽ സ്ഥാപിക്കാറുണ്ട്. 


വേറെയും ഒന്നുരണ്ടുക്ഷേത്രങ്ങൾകൂടി കണ്ടിരുന്നു. പക്ഷേ അവയെക്കുറിച്ചൊന്നും ഗൈഡ് കൂടുതലായി പറഞ്ഞില്ല. അവിടെനിന്നു ഹാനോയിയുടെ ഓൾഡ് ക്വാർട്ടർ എന്ന ഭാഗത്തേക്കാണ് ഇനി പോകേണ്ടത്. അതിനായി അവിടുത്തെ സൈക്ലോ എന്ന് വിളിക്കപ്പെടുന്ന സൈക്കിൾ റിക്ഷയിലാണ് പോകുന്നത് . ഇത് നമ്മുടെ സൈക്കിൾ റിക്ഷ പോലെയല്ല. മുൻഭാഗത്ത് വീൽചെയർ പോലൊരു ഭാഗവും പിന്നിൽ ഡ്രൈവറുടെ സീറ്റും ഒരു വീലുമാണ്. മടക്കിയും നിവർത്തിയും വയ്ക്കാവുന്ന കുടപോലൊരു ഭാഗം വീല്ചെയറിനു മുകളിലുണ്ട്. അതിലിരുന്നു സഞ്ചരിച്ചാൽ മുമ്പിലുള്ള കാഴ്ചകൾ വ്യക്തമാണ്. ഞങ്ങൾ കയറിയയുടനെ മഴ ചാറാൻ തുടങ്ങി. അതിനാൽ മുകളിലെ കുട നിവർത്തി. പിന്നിലിരുന്നു ഡ്രൈവർ ഉച്ചത്തിൽ  ചുമയ്ക്കുകയും തുമ്മുകയും കാറിത്തുപ്പുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു യാത്ര അത്ര സുഖകരമായില്ല. 


യാത്ര അവസാനിപ്പിച്ച് ഒരു മാർക്കറ്റ് ഭാഗത്തേക്കാണ് പോയത്. തുണികളും ബാഗുകളും വാച്ചുകളും ചെരുപ്പുകളും എന്നുവേണ്ട നമുക്കാവശ്യമുള്ളതൊക്കെ വാങ്ങാൻ കിട്ടുന്ന കടകളാണ് തെരുവുകൾക്കിരുവശവും. ഷോപ്പിംഗിനു താല്പര്യമില്ലാത്തതുകൊണ്ടു ഒക്കെ കണ്ടുനടന്നതേയുള്ളു. ഇവിടെ കച്ചവടക്കാർ കൂടുതലും സ്ത്രീകളാണ്. കുടുംബത്തിനുവേണ്ടി സ്ത്രീകളാണ് ഇന്നാട്ടിൽ കഠിനപ്രയത്നം നടത്തുന്നത്. യുദ്ധങ്ങളിൽപോലും സ്ത്രീകളുടെ പങ്ക് വളരെ ശ്രദ്ധേയമാണ്. കണ്ടുകണ്ടു നടക്കുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നുകണ്ടു. മക്കഡേമിയ നട്ട്സ് . ലോകത്തിലെ ഏറ്റവും വിലയുള്ള നട്ട് ആണിതെന്നു കേട്ടിട്ടുണ്ട്. അതിന്റെ തൊണ്ടു തുറക്കാൻ ഒരു ചാവിയും ഉണ്ടാകുമത്രേ! അരകിലോയുടെ കുപ്പികൾ രണ്ടുമൂന്നെണ്ണം വാങ്ങി. 1350 ഇന്ത്യൻ രൂപയായിരുന്നു  അരക്കിലോയുടെ വില. അണ്ടിപ്പരിപ്പിനും ഏതാണ്ട് അതേ വിലയാണ്. നമ്മുടെ നാട്ടിലെ കശുവണ്ടിയേക്കാൾ നല്ല സ്വാദുണ്ട് ഇവിടെ കിട്ടുന്നതിന്. അതും വാങ്ങി. ഇവിടെ ധാരാളം കശുമാന്തോട്ടങ്ങൾ യാത്രകൾക്കിടയിൽ കണ്ടിരുന്നു. 


ഈ ദിവസങ്ങളിൽ കഠിനമായ തണുപ്പുണ്ടായിരുന്നു. ഞങ്ങൾ ജാക്കറ്റ് എടുത്തിരുന്നുമില്ല. അതുകൊണ്ടു രണ്ടുപേർക്കും ജാക്കറ്റും വാങ്ങി. നമ്മുടെ നാട്ടിലെ  വിലയൊക്കെയേ അവിടെയുമുള്ളൂ. എന്തായാലും അത് വളരെ ഉപകരിച്ചു. അടുത്തദിവസങ്ങളിൽ തണുപ്പ് അതികഠിനമായിരുന്നു. അവിടെനിന്നുപോയത് ഇവിടുത്തെ പ്രസിദ്ധമായ ട്രെയിൻ സ്ട്രീറ്റിലേക്കാണ്. അഞ്ചരമണിക്ക് ട്രെയിൻ വരുമെന്നാണ്   ഗൈഡ് പറഞ്ഞത്. പക്ഷേ ആ   സമയത്ത് ട്രെയിൻ ഉണ്ടായിരുന്നില്ല. അതിനാൽ വീണ്ടും അടുത്തുള്ള ഷോപ്പിംഗ് സൗകര്യങ്ങൾനോക്കി എല്ലാവരും പോയി. ഏഴേമുക്കാലിന്  ട്രെയിൻ വരുമെന്ന് പറഞ്ഞതുകൊണ്ട് സമയമായപ്പോൾ എല്ലാവരും റെയിൽവേപാളത്തിൽ എത്തിയിരുന്നു. ട്രാക്കിനിരുവശവും ഭക്ഷണശാലകളും മറ്റു കടകളുമൊക്കെയാണ്. പാളത്തോടു  ചേർന്നാണ് കസേരകളും ബെഞ്ചും മേശയുമൊക്കെ നിരത്തിയിരിക്കുന്നത്. അവിടെയിരുന്നു സഞ്ചാരികൾ ബിയറും കാപ്പിയും ചായയും വളരെ വിശേഷപ്പെട്ട മുട്ടക്കാപ്പിയുമൊക്കെ  നുണഞ്ഞു സംസാരിക്കുന്നു. പക്ഷേ ട്രെയിൻ വരുന്ന നേരമാകുമ്പോൾ എല്ലാം അവിടെനിന്നു നീക്കി ട്രെയിൻയാത്ര  സുഗമമാക്കും.


ആയിരക്കണക്കിനു വിദേശസഞ്ചാരികൾ ആ ട്രെയിനൊന്നു പോകുന്നതുകാണാൻ ഇവിടെയെത്തിയിട്ടുണ്ട്.   മുംബൈയിലെ ട്രെയിൻയാത്രകൾ ധാരാളം കണ്ടിരിക്കുന്ന നമുക്ക് ഇതത്ര വലിയ സംഭവമാണെന്നൊന്നും തോന്നുന്നില്ല. പക്ഷേ ഇവിടുത്തെ വൃത്തിയും ഞങ്ങളുടെ അച്ചടക്കവും നമ്മേ വിസ്മയത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിക്കും. മദ്യപിക്കുന്നവർ ഒന്നുറക്കെ സംസാരിക്കുന്നുപോലുമില്ല. ആരും ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞു പരിസരം മലിനമാക്കുന്നില്ല. 


1902 മുതൽ ഈ ട്രാക്കിൽ ട്രെയിൻ ഓടുന്നുണ്ട്. ഫ്രഞ്ചുകാരാണ്  ട്രാക്ക് നിർമ്മിച്ചതെങ്കിലും ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങൾ തദ്ദേശീയർ നിർമ്മിച്ചതാണ്. തലമുറകളായി താമസിക്കുന്നവരും ഇവിടെയുണ്ട്. 350 മീറ്റർ നീളമുണ്ട്‌ ഈ തെരുവിന്. ട്രാക്കിലൂടെ കുറേദൂരം ഞങ്ങളും നടന്നു.  പിന്നെ  ഒരുകടയുടെ രണ്ടാംനിലയിലെ കഫെയുടെ കസേരകളിൽ സ്ഥാനംപിടിച്ചു കോഫി ഓർഡർ ചെയ്തു. അപ്പോഴേക്കും ചൂളംവിളിച്ചു ട്രെയിനെത്തി. കുതിച്ചുപാഞ്ഞൊന്നുമല്ല. സാവധാനം തന്നെ. ചാറ്റൽമഴ പെയ്തുകൊണ്ടേയിരുന്നു.  അതുകഠിനമായ തണുപ്പിലും ഈ ട്രെയിൻയാത്ര കാണാൻ മൊബൈലും കാമറയുമായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു.  കൗതുകകരമായ ഈ ട്രെയിൻ യാത്ര          ആസ്വദിച്ചശേഷം ഹോട്ടലിലേക്ക് മടങ്ങി. അത്താഴവും കഴിച്ചു കിടന്നു. അപ്പോഴേക്കും ജലദോഷം കലശലായി ആക്രമിച്ചിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുകൾ കഴിച്ചു. സുഖമായുറങ്ങി. 


കിഴക്കനേഷ്യൻ മരതകമണികൾ - 15

 കിഴക്കനേഷ്യൻ മരതകമണികൾ - 15

15. ഹോ ചി മിൻ ജനിച്ച വീട്ടിലേക്ക് 

=========================

ഹാനോയിലെ ആദ്യയാത്ര, വിയറ്റ്നാമിന്റെ രാഷ്ട്രപിതാവായ    ഹോ ചി മിൻ-  ന്റെ   അന്ത്യനിദ്രാകുടീരത്തിലേക്കാണ്. ഇവിടെ വിയറ്റ്നാമിന്റെ വിപ്ലവനേതാവായ  ആ മഹാത്മാവിന്റെ  ഭൗതികശരീരം നശിക്കാതെ സൂക്ഷിച്ചിരിക്കുന്നുണ്ട്. വിയറ്റ്നാം സന്ദർശിക്കുന്ന സഞ്ചാരികൾ ഇവിടെയൊന്നു സന്ദർശിക്കാത്ത മടങ്ങാറില്ല.


 അങ്ങോട്ടുപോകുന്നവഴിയിൽ കാണുന്ന നദികളും   കുറുകേയുള്ള പാലങ്ങളുമൊക്കെ വിസ്മയദൃശ്യങ്ങളാണ്.   പാതകളൊക്കെ വളരെ മനോഹരമാണ്. കുറെദൂരംപോയശേഷം  ധാരാളം ചരിത്രപ്രാധാന്യമായുള്ള സൗധങ്ങളുള്ള ഒരുഭാഗത്താണ് യാത്ര അവസാനിക്കുന്നത്.  വിദേശകാര്യമന്ത്രാലയത്തിന്റെയും വിയറ്റ്നാമിന്റെ ദേശീയപതാകയായ ചെങ്കൊടി പാറിക്കളിക്കുന്ന  നാഷണൽ അസ്സംബ്ലി മന്ദിരത്തിന്റെയും  സമീപത്താണ് ഹോ ചി മിൻ മുസോളിയം സ്ഥിതിചെയ്യുന്നത്. മുകളിൽ പ്രസിഡന്റ് ഹോ ചി മിൻ എന്നെഴുതിയിട്ടുണ്ട്. നീളത്തിലുള്ള ബോർഡ് പോലെയൊരു ബാനറിൽ 'Nước Cộng hòa Xã hội Chủ nghĩa Việt Nam muôn năm ' (സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ്  വിയറ്റ്നാം നീണാൾ വാഴട്ടെ) എന്നും എഴുതിയിട്ടുണ്ട്.  ചെറിയൊരു കൽക്കെട്ടിടമാണെങ്കിലും പുൽത്തകിടികൾനിറഞ്ഞ  വളരെ വിശാലമായൊരു മൈതാനം  കടന്നുവേണം അവിടെയെത്താൻ. ബാ ഡീൻ സ്‌ക്വയർ എന്നാണിവിടം അറിയപ്പെടുന്നത്.  ഈ മൈതാനത്താണ് പ്രധാനപ്പെട്ട പരേഡുകൾ അരങ്ങേറുന്നത്. ഞങ്ങളെത്തുമ്പോഴും കുറെ സൈനികർ മാർച്ച് ചെയ്തുപോകുന്നുണ്ടായിരുന്നു. അതുകഴിയാൻ ഞങ്ങൾ കാത്തുനിന്നു. 


രാവിലെ ഏഴരമുതൽ പത്തുമണിവരെ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.   ടിക്കറ്റ് ഒന്നുമില്ലെങ്കിലും  കർശനമായ സുരക്ഷാപരിശോധനകളൊക്കെയുണ്ട്. ബാഗ്,  പ്ലാസ്റ്റിക്, ഭക്ഷണസാധനങ്ങൾ എന്നിവയ്ക്കൊക്കെ വിലക്കുണ്ട്.  ക്യാമറയുമായി അതിനുള്ളിൽ പ്രവേശിക്കാനാവില്ല. ഫോട്ടോഗ്രാഫി ഒട്ടുംതന്നെ പാടില്ല . 


വളരെ  ദൈർഘ്യമുള്ള ഒരു നടപ്പാതയിലൂടെ നടന്നുവേണം മുസോളിയത്തിന്റെ കവാടഭാഗത്തെത്താൻ. വളരെ മനോഹരമായൊരു ജലധാരയും കാണാം. ഞങ്ങളെക്കൂടാതെ  നിരവധി സന്ദർശകർ അവിടെയെത്തിയിട്ടുണ്ടായിരുന്നു. അവരിൽ നല്ലൊരുഭാഗം സ്‌കൂൾ വിദ്യാർത്ഥികളായിരുന്നുവെന്നത് കൗതുകമായി. എല്ലാവരും വളരെ അച്ചടക്കത്തോടെയാണ് ചലിക്കുന്നത്. പലയിടത്തും പട്ടാളക്കാർ ആദരവോടെ, എന്നാൽ അങ്ങേയറ്റം  ശ്രദ്ധയോടെ നിലകൊള്ളുന്നതുകാണാം. ചതുരാകൃതിയിലുള്ള കൽമന്ദിരത്തിന്റെ  ഏറ്റവും ഉള്ളിലായി സ്ഫടികപേടകത്തിലാണ് ഹോ ചി മിന്റെ ശരീരം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുന്നത്. മെഴുകുപോലെതോന്നും. വർഷത്തിലൊരിക്കൽ ഈ ശരീരം റഷ്യയിലേക്ക് കൊണ്ടുപോയി മിനുക്കുപണികളൊക്കെ നടത്താറുണ്ടത്രേ! സാധാരണ ഒക്ടോബർ - നവംബർ മാസങ്ങളിലാണ് ഇത് ചെയ്യുന്നത്. 




അവിടെനിന്നിറങ്ങി പിന്നീട് തൊട്ടടുത്തുതന്നെയുള്ള, ഹോ ചി മിന്റെ വാസസ്ഥലമായിരുന്ന  പ്രെസിഡൻഷ്യൽ പാലസും അദ്ദേഹത്തിന്റെ ഓഫിസും ഒക്കെ സന്ദർശിക്കാനാണയാണ് പോയത്. അവിടം ഇപ്പോൾ ഒരു മ്യൂസിയമാക്കി സംരക്ഷിക്കുകയാണ്. വിയറ്റ്നാമിന്റെ ചരിത്രത്തിൽ ഹോ അങ്കിളിനുള്ള പ്രാധാന്യം എത്രയെന്നു കാട്ടിത്തരുന്നവിധം ഈ മ്യൂസിയം ഒരുക്കിവെച്ചിരിക്കുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന കാറുകളൊക്കെ നന്നായി തിളങ്ങിത്തന്നെ അവിടെ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ കട്ടിൽ, മേശ, നിത്യോപയോഗത്തിലുണ്ടായിരുന്ന മറ്റു  വസ്തുക്കൾ ഒക്കെ  അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമായുള്ള ചിത്രങ്ങളും പത്രവാർത്തകളുമൊക്കെ അവിടെ ചുവരുകളിൽ കാണാം.   


പ്രെസിഡൻഷ്യൽ പാലസ് ഫ്രഞ്ചുകാർ നിർമ്മിച്ച ഒരു മന്ദിരമാണ്. ഇത് ഇൻഡോ ചൈനയുടെ ഫ്രഞ്ച് ഗവർണർ താമസിച്ചിരുന്നത് ഇവിടെയായിരുന്നു. കമ്മ്യൂണിസ്റ്റുഭരണം നിലവിൽവന്നപ്പോൾ അത് പ്രസിഡന്റ് ആയ ഹോ ചി മിനു താമസിക്കാൻ ഔദ്യോഗികമായി നൽകിയെങ്കിലും അദ്ദേഹം അവിടെയായിരുന്നില്ല താമസിച്ചത്. എന്നാൽ  ഹോ  സന്ദർശകരെ, വിശിഷ്യാ, രാഷ്ട്രത്തലവന്മാരെയും നേതാക്കളെയുമൊക്കെ, സ്വീകരിക്കുന്നതൊക്കെ അവിടെവെച്ചായിരുന്നു. ഇപ്പോഴും വിദേശഭരണാധികാരികൾ സന്ദർശനത്തിനെത്തുമ്പോൾ ഈ മഞ്ഞനിറത്തിലെ  കൊട്ടാരത്തിലാണ് താമസിക്കുന്നത്. അവിടെനിന്നു പുറത്തേക്കുപോകുന്ന വഴിയിൽ ഒരു ചിത്രപ്രദർശനം കണ്ടിരുന്നു. നയനമനോഹരങ്ങളായ നിരവധിചിത്രങ്ങൾ സ്റ്റാൻഡുകളിൽ നിരത്തിയിട്ടുണ്ട്. അവയിലധികവും താമരപ്പൂവിന്റെതാണ്. വിറ്റ്നാമിന്റെ ദേശീയപുഷ്പമാണ് താമര. 


ഹോചിമിൻ സായാഹ്‌നനടത്തത്തിനിറങ്ങിയ 'മംഗോ റോഡ്', ഇരുവശവും നിരന്നുനിൽകുന്ന മാവുകളുടെ നിഴലിൽ നീണ്ടുകിടക്കുന്നു. സാമാന്യം  വലിയൊരു തടാകവുമുണ്ട്. അതിൽ ധാരാളം മീനുകളും. നമ്മളൊന്നു  കൈകൊട്ടിയാൽ എന്തോ പ്രതീക്ഷിച്ച് അവയൊക്കെ ജലപ്പരപ്പിലേക്ക് ഉയർന്നുപൊന്തിവരുന്നതുകാണാം. അതിനടുത്തുകൂടി നടക്കുമ്പോൾ വിചിത്രമായൊരു കാഴ്ചകണ്ടു. ഒരു മരത്തിന്റെ(ബുദ്ധാ  ട്രീ എന്നാണ് ഗൈഡ് അതിന്റെ പേരുപറഞ്ഞത്) ചുവട്ടിലാകെ മുകളിലേക്ക്  മുളച്ചുപൊന്തിവരുന്ന കുറെയധികം വേരുകൾ.  ബ്രീത്തിങ് റൂട്സ് എന്നാണീ വേരുകൾ അറിയപ്പെടുന്നത്.  ജലാംശം കൂടുതലുള്ള മണ്ണിൽ ഓക്സിജന്റെ അളവ് കുറവായിരിക്കും. അപ്പോൾ മണ്ണിൽനിന്നുയർന്നുനിൽക്കുന്ന ഈ വേരുകൾ അന്തരീക്ഷത്തിൽനിന്നു ആവശ്യത്തിനുള്ള ഓക്സിജൻ ആഗീരണം ചെയ്തുകൊള്ളും. 




വലിയൊരു പ്രെസിഡൻഷ്യൽ പാലസ് ഉണ്ടായിരുന്നെങ്കിലും ഹോ ചി മിൻ അവിടെ താമസിക്കാൻ തയ്യാറായില്ല. അദ്ദേഹം   താമസിച്ചിരുന്നത് തന്റെ രാജ്യത്തെ സാധാരണക്കാർ താമസിച്ചിരുന്നതുപോലുള്ള  തൂണുകൾക്കുമേലുള്ള ഒരു ചെറിയ ഭവനത്തിലാണ്. 1958 മുതൽ 1969 വരെ അദ്ദേഹം  ലാളിത്യത്തിന്റെ പര്യയംപോലെയുള്ള ആ രണ്ടുനിലവീട്ടിലായിരുന്നു താമസിച്ചതും ജോലിചെയ്തതും. താഴത്തെ നിലയിലെ ഒറ്റമുറിയിൽ ഒരു വലിയ മേശയും കുറെ കസേരകളുമുണ്ട്. അവിടെയായിരുന്നു അതിഥികളെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നത്. മുകളിലെ നിലയിലേക്ക് ഒരു തടിഗോവണിയുണ്ട്. അതിലൂടെ കയറിച്ചെന്നാൽ ചെറിയ  രണ്ടുമുറികളാണുള്ളത്. ജോലിചെയ്യാനും വിശ്രമിക്കാനുമുള്ളവയായിരുന്നു ആ മുറികൾ. അവിടെയൊന്നും ആഡംബരത്തിന്റെ ഒരംശംപോലും നമുക്കു കാണാൻ കഴിയില്ല. പക്ഷെ  ഈ വീടിനോടുചേർന്ന് ഒരു ചെറിയ കുളവും ധാരാളം പൂച്ചെടികളും ഓറഞ്ചുമരങ്ങളുമൊക്കെ  കാണാം. വൃത്തിയോടെ, വളരെ മനോഹരമായി പരിസരം   സംരക്ഷിക്കുന്നുമുണ്ട്. ചുറ്റുമുള്ള ചെമ്പരത്തിവേലി അദ്ദേഹത്തിന്റെ ജന്മനാട്ടിലെ വീടിന്റെ പ്രതിച്ഛായ കൊണ്ടുവരാൻ സഹായകമാകുന്നു.  2016 ൽ ഒബാമ വിയറ്റ്നാം സന്ദർശിച്ചപ്പോൾ ഇവിടെയെത്തി കുളത്തിലെ മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുത്തത്‌ അന്ന് വാർത്തയായിരുന്നു. 


ഇവിടെയടുത്തുതന്നെയുള്ള മറ്റൊരു ചരിത്രപ്രാധാന്യമുള്ള സന്ദർശകാകർഷണമാണ്

'വൺ പില്ലർ പഗോഡ'. പേരുസൂചിപ്പിക്കുന്നതുപോലെ ഒറ്റതുത്തൂണിൽ നിർമ്മിച്ചിരിക്കുന്നൊരു പഗോഡയാണിത്. പഗോഡയുടെ യഥാർത്ഥ പേര് 'ദീൻ ഹുവു ടു' എന്നാണ്. 'ദീർഘകാലം നിലനിൽക്കുന്ന സന്തോഷവും ഭാഗ്യവും' എന്നാണ് അർത്ഥമാക്കുന്നത്. 'ഏഷ്യയിലെ ഏറ്റവും സവിശേഷമായ പഗോഡ' എന്നറിയപ്പെടുന്ന ഈ  സ്തംഭപഗോഡയിൽ സവിശേഷമായ വാസ്തുവിദ്യാ ഘടനയുണ്ട്. വിയറ്റ്നാമിന്റെ ദേശീയ പുഷ്പമായ താമരപ്പൂവ് പോലെയാണ് പഗോഡ കാണപ്പെടുന്നത്. 1028 മുതൽ 1054 വരെ ഭരിച്ചിരുന്ന ലി തായ് ടോങ് ചക്രവർത്തിയാണ് ഇതു  നിർമ്മിച്ചത്. അനപത്യദുഃഖത്താൽ  നീറിക്കഴിഞ്ഞിരുന്ന  ചക്രവർത്തി ഒരുദിവസം  ബോധിസത്വൻ അവലോകിതേശ്വരനെ കണ്ടുമുട്ടിയതായി സ്വപ്നം കണ്ടു. ഒരു താമരപ്പൂവിൽ ഉപവിഷ്ടനായിരുന്ന ബോധിസത്വൻ ലി തായ് ടോങിന് ഒരു കുഞ്ഞിനെ കൈമാറിയത്രേ! തുടർന്ന് ലി തായ് ടോങ് താൻ കണ്ടുമുട്ടിയ ഒരു കർഷകപെൺകുട്ടിയെ വിവാഹം കഴിച്ചു. അധികം വൈകാതെ  അവർക്ക്  ഒരു  പുത്രൻ  ജനിച്ചു. ഇതിനുള്ള നന്ദിസൂചകമായി 1049-ൽ ചക്രവർത്തി ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിക്കുകയും,  തിയെൻ ടുങ് എന്ന സന്യാസിയുടെ നിർദ്ദേശപ്രകാരം സ്വപ്നത്തിൽ കണ്ടതിന് സമാനമായ ഒരു താമരക്കുളത്തിന്റെ നടുവിൽ ഒരു സ്തംഭം സ്ഥാപിച്ച് പഗോഡ നിർക്കിക്കുകയും ചെയ്തു. പതിമൂന്നു പടവുകളാണ് പഗോഡയിലേക്കു കയറാനുള്ളത്. കിഴക്കനേഷ്യയിൽ പതിമൂന്ന് എന്ന സംഖ്യ ഐശ്വര്യത്തിന്റെയും വംശവർദ്ധനയുടേയുമൊക്കെ പ്രതീകമാണ്. താമരപ്പൂവിൽ ഇരിക്കുന്ന ബുദ്ധന്റെ പ്രതിഷ്ഠയാണ് ശ്രീകോവിൽ കാണുന്നത്. 


കാലപ്പഴക്കത്താലോ ശത്രുക്കളുടെ ആക്രമണത്താലോ പലതവണ ഈ പഗോഡയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും പുനർനിർമ്മാണം നടക്കുകയും ചെയ്തിട്ടുണ്ട്. 1954-ൽ ഹനോയ് വിടുന്നതിനുമുമ്പ് ഫ്രഞ്ചുകാർ അവസാനമായി ചെയ്ത പ്രവൃത്തികളിൽ ഒന്ന് യഥാർത്ഥ വൺ പില്ലർ പഗോഡ നശിപ്പിക്കുക എന്നതായിരുന്നു. പുതിയ സർക്കാർ ഈ ഘടന പുനർനിർമ്മിച്ചു. ഒരേസമയം ഈ വാസ്തുവിദ്യാവിസ്മയം തിരക്കേറിയ  ഒരു തീർത്ഥാടനകേന്ദ്രവും ഒരു വിനോദസഞ്ചാരകേന്ദ്രവുമാണിന്ന്. ബുദ്ധപ്രതിഷ്ഠയ്ക്കുമുന്നിൽ കത്തിയെരിഞ്ഞു സുഗന്ധംപരത്തുന്ന ചന്ദനത്തിരികളിൽ ഒരിക്കൽക്കൂടി മനസ്സുകൊരുത്തശേഷം അവിടെനിന്നു മടങ്ങി.


ഇനി ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമായ 'ടെംപിൾ ഓഫ് ലിറ്ററേച്ചർ' ആണ് ലക്ഷ്യമാക്കുന്നത്. തദ്ദേശഭാഷയിൽ  വാൻ മിയോ , ചാവോ ഹാൻ  എന്നൊക്കെയും ഈ ക്ഷേത്രം അറിയപ്പെടുന്നു. സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകനായിരുന്ന കൺഫ്യൂഷ്യസിനും അദ്ദേഹത്തിന്റെ നാല് മികച്ച ശിഷ്യന്മാരായ ഋഷിമാർക്കും മറ്റു  പണ്ഡിതന്മാർക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന വിയറ്റ്നാമിലെ നിരവധി ക്ഷേത്രങ്ങളിൽ ഒന്നാണ് വാൻ മിയു. ചൈനയുടെ സാംസ്കാരികസാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ആദരവു നേടിയിട്ടുള്ളതും രണ്ടായിരത്തിഅഞ്ഞുറുവർഷം ജീവിച്ചിരുന്ന   ഇദ്ദേഹമാണ്. .സഞ്ചാരികൾക്ക് കൺഫ്യുഷ്യസിന്റെ 'യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല, നിർത്താതെ തുടരുക.' എന്ന പ്രചോദനവാക്കുകൾ എന്നും ഊർജ്ജദായകമാണ്.


കൺഫ്യൂഷ്യസിന്റെ ജന്മസ്ഥലമായ ഷാൻഡോങ്ങിലെ കുഫുവിലെ ക്ഷേത്രത്തിന്റേതിന് സമാനമാണ് ക്ഷേത്രത്തിന്റെ രൂപരേഖ . വാൻ തടാകം, ഗിയാം പാർക്ക്, ഇഷ്ടികമതിലിനാൽ ചുറ്റപ്പെട്ട ഉൾഭാഗത്തെ മുറ്റങ്ങൾ എന്നിവയുൾപ്പെടെ 54,000 ചതുരശ്ര മീറ്ററിലധികം (580,000 ചതുരശ്ര അടി) വിസ്തൃതിയുള്ള ക്ഷേത്രമാണിത്  . ഇവിടയുള്ള   നാല് ഉയരമുള്ള തൂണുകളിൽ ഉയർന്നുനിൽക്കുന്ന  ഹ്യു വാൻ  പവലിയൻറെ ചിത്രം  , വിയറ്റ്നാം കറെൻസിയായ ഡോങ് ഒരുലക്ഷത്തിന്റെ നോട്ടിൽ  ആലേഖനം ചെയ്തിട്ടുണ്ട്. വിയറ്റ്നാമിലെ ആദ്യത്തെ ദേശീയ സർവകലാശാലയായ ഈ  ക്ഷേത്രം ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല; വിയറ്റ്നാമിന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രത്തിന്റെ ജീവിക്കുന്ന ഉദാഹരണം തന്നെ. 


മുപ്പതിനായിരം ഡോങ് (ഏകദേശം നൂറു രൂപ.)ആണ് ടിക്കറ്റ് ചാർജ്ജ്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ സന്ദർശകർ മാന്യമായി വസ്ത്രം ധരിക്കണം. ശബ്ദകോലാഹലങ്ങൾ ഒഴിവാക്കുകയുംവേണം.  പരീക്ഷകൾക്കു മുമ്പ് ഉന്നതവിജയം  ലഭിക്കുന്നതിനുള്ള   ഭാഗ്യത്തിനായി പ്രാർത്ഥിക്കാൻ നിരവധി വിദ്യാർത്ഥികൾ ഇവിടെയെത്തുന്നു. ആദ്യകവാടം കടന്നു ചെന്നാൽ വളരെ വിശാലമായൊരു അങ്കണമാണ്. പൊയ്കകളും  വൃക്ഷങ്ങളും പുൽത്തകിടികളും പൂച്ചെടികളുമൊക്കെയുള്ള മനോഹരമായൊരു ഉദ്യാനഭാഗം. ഇവിടെയായിരുന്നത്രേ വിദ്യാർത്ഥികളെ മറ്റുള്ളവരോട് ആദരപൂർവ്വം പെരുമാറാനുള്ള  സാമാന്യമര്യാദകൾ പഠിപ്പിച്ചിരുന്നത്.  പുല്തകിടികൾക്കിടയിലൂടെയുള്ള ഇഷ്ടികപതിപ്പിച്ച നടപ്പാതയിലൂടെ നടന്നു   രണ്ടാമത്തെ കവാടമായ ഗ്രേറ്റ് മിഡിൽ ഗേറ്റിലൂടെ കടന്നുചെല്ലുമ്പോൾ ദി ഗ്രേറ്റ് സെൻട്രൽ കോർട്ട് യാർഡ് എന്നറിയപ്പെടുന്ന  അങ്കണമാണ്. അതുകഴിഞ്ഞെത്തുന്നതാണ് ഹ്യു വാൻ പവലിയൻ. അതുകടന്നെത്തുന്നത് മൂന്നാമത്തെ അങ്കണത്തിലേക്കാണ്. അവിടെ വലിയൊരു കുളവും ചുറ്റും കെട്ടിടങ്ങളും. അവിടെയായിരുന്നു അറിവിന്റെ നിധിശേഖരങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവിടെ ധാരാളം ശിലാലിഖിതങ്ങൾ കാണാം. ശിലകൾ ആമയുടെ ശിലാശില്പങ്ങൾക്കു  പുറത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അവരുടെ വിശ്വാസപ്രകാരം അമ്മ  ജ്ഞാനത്തിന്റെയും ദീർഘായുസ്സിന്റെയും പ്രതീകമായ പവിത്രമൃഗമാണ്. 


ഈ അങ്കണം കടന്നാൽ ക്ഷേത്രത്തിന്റെ ഹൃദയഭാഗത്തെത്താം. അവിടെയാണ് പ്രധാനക്ഷേത്രവും ക്ഷേത്രാങ്കണവും. അവിടെയാണ് കൺഫ്യുഷ്യസിന്റെ  പൂർണ്ണകായപ്രതിഷ്ഠ. ഈ അറിവിന്റെ ദേവനെ ആരാധിക്കാൻ തദ്ദേശീയരും അയൽരാജ്യക്കാരും ധാരാളമായി എത്താറുണ്ട്. ആരാധ്യദേവന് അർപ്പിച്ചിരിക്കുന്ന പൂക്കളും  പഴങ്ങളും ധൂപങ്ങളും ഒക്കെ അവിടെക്കാണാം. കൂടാതെ ധാരാളം പണവും നേർച്ചയായി ഭക്തർ  അർപ്പിക്കുന്നു.  അവിടെക്കാണുന്ന ലിഖിതങ്ങൾ ചൈനീസ്ഭാഷയിലാണ്. പതിനേഴാം നൂറ്റാണ്ടുവരെ വിയറ്റ്നാമിൽ ചൈനീസ് ലിപി ഉപയോഗിച്ചിരുന്നു. ശ്രീകോവിലിനു മുന്നിലായി ഇരുവശത്തും  രണ്ടുമീറ്ററിലധികം ഉയരമുള്ള കൊക്കിനെപ്പോലെതോന്നുന്ന  രണ്ടു പക്ഷിപ്രതിമകൾ   കാവലിലെന്നപോലെ നിലകൊള്ളുന്നു. ഈ പക്ഷികളാണത്രേ ഫീനിക്സ് പക്ഷികൾ! എന്റെ സങ്കല്പത്തിലെ ഫീനിക്സ് പക്ഷികൾ പ്രാവിനെപ്പോലെയോ മൈനയെപ്പോലെയോ ഒക്കെയുള്ള വളരെ ചെറിയ പക്ഷിയായിരുന്നു. 


ക്ഷേത്രത്തിനപ്പുറമുള്ള മറ്റൊരു അങ്കണത്തിനു ചുറ്റുമായാണ് പാഠശാലകൾ പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്തെ ഗുരുവര്യന്മാരുടെയും ഇങ്ങനെയൊരു പഠനകേന്ദ്രം സ്ഥാപിക്കാനിടയാക്കിയ ഭരണാധികാരികളുടേയുമൊക്കെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും മറ്റും അവിടെയൊക്കെ അർച്ചനനടത്തുന്നതുകാണാം. തുടക്കത്തിലുണ്ടായിരുന്ന  കെട്ടിടങ്ങളൊക്കെ ജീർണ്ണിച്ചപോയിരുന്നു. ഇപ്പോൾകാണുന്നത് പുനർനിർമ്മിച്ചവയാണ്. എങ്കിലും പഴമയ്ക്കും പാരമ്പര്യത്തിനും യാതൊരു കോട്ടവും വരുത്താതെയാണ് അവയുടെ നിർമ്മാണം. തടിയാണ് നിർമ്മാണത്തിന്റെ മുഖ്യ അസംസ്കൃതവസ്തു. ലോഹംകൊണ്ടുള്ള ആണികളൊന്നും ഉപയോഗിക്കാതെയാണ് മേൽക്കൂരയുടെ ഭാഗങ്ങളൊക്കെ നിർമ്മിച്ചിരിക്കുന്നത്.    നടുമുറ്റം കല്ലുകൾപാകി മനോഹരമാക്കിയിരിക്കുന്നു.  

ഒരു ചെറിയ കവാടത്തിലൂടെയാണ് പുറത്തേക്കു കടക്കേണ്ടത്. സമയമേറെയായി. ഇനി ഉച്ചഭക്ഷണം കഴിക്കണം. 


കിഴക്കനേഷ്യൻ മരതകമണികൾ - 14

 14. ഹോ ചി മിന്റെ നാട്ടിൽ 

==================

ലാവോസിന്റെ തലസ്ഥാനമായ  വിയന്റെയിനിലെ വാട്ടേയ് ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു 7 . 45 നുള്ള VN920 ഫ്ലൈറ്റിലാണ് ഞങ്ങൾ വിയറ്റ്നാമിന്റെ തലസ്ഥാനമായ  ഹാനോയിനഗരത്തിലെ നോയ്‌ബൈ എയർപോർട്ടിൽ വന്നിറങ്ങിയത്. വാട്ടേയ് എയർപോർട്ട് വളരെ  ചെറിയൊരു എയർപോർട്ടായിരുന്നുവെങ്കിൽ  നോയ്‌ബൈ വളരെ  വലുതും ധാരാളം വിമാനങ്ങൾ വന്നുംപോയുമിരിക്കുന്നതുമാണ്. എല്ലാവിധ ആധുനികസൗകര്യങ്ങളുമുണ്ട്. വിയറ്റ്നാമിലേക്കുള്ള ഇ-വിസ നേരത്തെതന്നെ ലഭിച്ചിട്ടുണ്ടായിരുന്നു. അതുകാണിച്ച് മററൗദ്യോഗികനടപടികൾ പൂർത്തിയാക്കിയശേഷം ഞങ്ങൾ പുറത്തുകടന്നപ്പോഴേക്കും ഗൈഡ് ഞങ്ങളെ സ്വീകരിക്കാൻ 'സഞ്ചാരം' എന്ന പ്ലാക്കാർഡുമായി നില്പുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം, പുറത്ത്  ഞങ്ങളെ കാത്തുകിടന്നിരുന്ന ബസ്സിൽ യാത്രയായി. ഇടയ്ക്കൊരു റെസ്റ്ററന്റിൽനിന്നു ഇന്ത്യൻ ഭക്ഷണവും കഴിച്ചശേഷമാണ് താമസമൊരുക്കിയിരിക്കുന്ന ഹോട്ടലിലേക്ക് പോയത്. സമയം നന്നേ  വൈകിയിരുന്നതുകൊണ്ടു വേഗം ഉറങ്ങാൻ കിടന്നു. 


രാവിലെ പ്രഭാതഭക്ഷണം കഴിച്ചശേഷം ഹാനോയിലെ കാഴ്ചകൾക്കുവേണ്ടിയുള്ള യാത്രതുടങ്ങി. രാജ്യത്തിൻറെ വടക്കുഭാഗത്തുള്ള ഒരു നഗരമാണ് രാജ്യതലസ്ഥാനമായ ഹാനോയ്.  ഗൈഡ് തന്റെ രാജ്യത്തെക്കുറിച്ച് തുടക്കത്തിൽത്തന്നെ നല്ലൊരു പ്രസംഗം നടത്തി. ഫ്രഞ്ച് , ജപ്പാൻ , അമേരിക്ക എന്നീ  ശക്തികളൊക്കെ  വിയറ്റ്നാമിനെ കീഴടക്കാൻ ശ്രമിച്ചിരുന്നു.   നീണ്ടകാലത്തെ യുദ്ധങ്ങളുടെയും ദുരിതങ്ങളുടേയുമൊക്കെ വേദനാജനകമായ കഥകൾ. അതൊക്കെ അവർ എത്ര ധീരതയോടെയാണ് നേരിട്ടതെന്നും അതിന് ഹോ ചി മിൻ എന്ന മഹാപുരുഷൻ അവരെ ഗറില്ലാ യുദ്ധത്തിന് സജ്ജമാക്കിയെടുത്തതിനെക്കുറിച്ചും അങ്ങനെ അവർ കരുത്തരായ അമേരിക്കയെവരെ തറപറ്റിച്ച വിജയഗാഥയുമൊക്കെ അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു. 


ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്നു ഹോ ചി മിൻ. ഫ്രഞ്ച് പട്ടാളം മടങ്ങിയെത്തി രാജ്യം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോയുടെ നേതൃത്വത്തില്‍ എട്ടുവര്‍ഷമാണ് അവരോട് ഏറ്റുമുട്ടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബലത്തില്‍ ഹോയുടെ അധികാരത്തിലുള്ള വടക്കന്‍ വിയറ്റ്‌നാമും അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ തെക്കന്‍ വിയറ്റ്‌നാമും പോരിനിറങ്ങിയപ്പോള്‍ ഹോചിമിന്റെ ഉജ്ജ്വലപോരാട്ടം തന്നെയാണ് ജന്മ നാടിനെ തിരിച്ചുപിടിക്കാന്‍ സഹായിച്ചത്. പോരാട്ടത്തിനിടയില്‍ 79-ാം വയസ്സില്‍ അന്തരിച്ചപ്പോഴും ഗറില്ല പോരാളികള്‍ക്കിടയില്‍ ഹോയുടെ സ്വാധീനം അവസാനിച്ചിരുന്നില്ല.


ഹോ ചി മിനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. വളരെ രസകരമായാണ് അയാൾ ആ പേരുച്ചരിക്കുന്നത്.  വിയറ്റ്നാമിലെ ഭാഷയ്ക്ക് ലിപി ഇല്ല. ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ചാണ് അവർ എഴുതുന്നത്. പക്‌ഷേ ഉച്ചാരണമനുസരിച്ച് ചില കുനിപ്പുകളും കുത്തും  വരയുമൊക്കെ അതിലുപയോഗിക്കും. ഹോ ചി മിൻ എഴുതുന്നത്   Hồ Chí Minh എന്നാണ് O യുടെ മുകളിലുള്ള കുനിപ്പനുസരിച്ച് ഓ ശബ്ദത്തിനു ആദ്യം ഒരാരോഹണവും പിന്നെ ഒരവരോഹണവും ഉണ്ട്. i യുടെ മുകളിലെ കുനിപ്പനുസരിച്ച് ഒരു ആരോഹണം മാത്രമേയുള്ളു. ഇന്നാട്ടുകാരുടെ  ഉച്ചാരണത്തിൽ ഇതൊക്കെ കൃത്യമായി വന്നിരിക്കും 


ഭൂപടത്തിൽ നോക്കിയാൽ താഴേക്ക് അല്പം വലിച്ചുനീട്ടിയ S പോലെയാണ് വിയറ്റ്നാമിന്റെ ആകൃതി. വടക്കുമുതൽ തെക്കുവരെ 1650 കി മി നീളവും ഏറ്റവും കുറഞ്ഞ വീതി 50 കി മി . മാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥയിൽ വളരെ വൈവിധ്യം ഇവിടെയുണ്ട്.  കംബോഡിയ, ചൈന , ലാവോസ് എന്നീ രാജ്യങ്ങളുമായും   ദക്ഷിണ ചൈനാ കടലുമായും അതിർത്തി പങ്കിടുന്നു. കിഴക്കനതിർത്തി ഏതാണ്ട്  പൂർണ്ണമായും കടൽത്തീരമാണ്.  ഏകദേശം 3,444 കിലോമീറ്റർ നീളമുള്ള തീരപ്രദേശമുണ്ട്   ഇന്ത്യയുടെ പത്തിലൊന്നു വലുപ്പമേ ഈ രാജ്യത്തിനുള്ളു. ഇവരുടെ ദേശീയപുഷ്പം താമരയാണ്. കേരളവുമായും ചില സാമ്യങ്ങൾ  വിയറ്റ്നാമിനുണ്ട്.      ലാവോസിനെപ്പോലെ ഇതും ഒരു കമ്മ്യുണിസ്റ്റ് രാജ്യമാണ്.  ഭൂപ്രകൃതിയും ഏകദേശം കേരളംപോലെതന്നെ.  മറ്റൊരു സാമ്യം ഐതിഹ്യപരമായി  അവരുടെ തേത് (Tet) എന്ന ദേശീയോത്സവവും നമ്മുടെ ഓണവും തമ്മിലുള്ളതാണ്. 


ആ കഥ ഇങ്ങനെ:-


പണ്ടുപണ്ട്, വിയറ്റ് രാജ്യം  സർവ്വൈശ്വര്യത്തിലും സമ്പത്സമൃദ്ധിയിലും കളിയാടിയിരുന്നൊരുകാലം. ജനങ്ങളൊക്കെ വളരെ സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞുകൂടിയിരുന്നു. അങ്ങനെയിരിക്കെ മാരാ എന്നുപേരുള്ള 

ഒരു ദുർദ്ദേവത  ജനങ്ങളെ പലവിധത്തിൽ ദ്രോഹിക്കാൻതുടങ്ങി. തന്ത്രശാലിയും ദുഷ്ടബുദ്ധിയുമായ  അവൾക്കെതിരെ ഒന്നുംചെയ്യാൻ രാജാവിനും സൈന്യത്തിനും കഴിഞ്ഞതുമില്ല. സഹികെട്ട ജനങ്ങൾ ബുദ്ധനോട് പരാതിപറയുകയും രക്ഷയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ജനങ്ങളുടെ ദുരിതങ്ങൾ ബുദ്ധനെ വളരെ ദുഃഖിതനാക്കി. അദ്ദേഹം മാരായെക്കണ്ടു സംസാരിച്ച് ഈ പ്രശ്നത്തിനൊരു പരിഹാരം കാണാൻതന്നെ തീരുമാനിച്ചു. 


അദ്ദേഹം അവളോട് ഇപ്രകാരം പറഞ്ഞു. 


"ഹേ മാരാ, നിനക്ക് ഞങ്ങളുടെ രാജ്യം സ്വന്തമായെടുക്കാം, അവിടെ നിനക്കിഷ്ടമുള്ളതു ചെയ്യാം. പക്ഷേ അതിൽ ഒരുതുണ്ടു ഭൂമി   അതിരുതിരിച്ച് ഞങ്ങൾക്കായിത്തരണം. അവിടെ ഞങ്ങൾ സ്വസ്ഥമായി കഴിഞ്ഞുകൊള്ളാം. അവിടെ ഞങ്ങളെ  നീ ശല്യംചെയ്യാൻ വരരുത്."


"എത്ര സ്ഥലം വേണം നിങ്ങൾക്ക്?" മാരാ ചോദിച്ചു. 


"എന്റെ കുപ്പായം വിരിച്ചിട്ടാൽ കിട്ടുന്ന അത്രയും" ബുദ്ധൻ പറഞ്ഞു. 


ഒരു കുപ്പായം കിടക്കുന്ന സ്ഥലമല്ലേയുള്ളൂ, അത് കൊടുത്തേക്കാമെന്നു മാരാ വിചാരിച്ചു. അവൾ സമ്മതംമൂളി.  


ബുദ്ധൻ തന്റെ കുപ്പായം വിരിച്ചിട്ടു.  വിരിക്കുംതോറും അതിങ്ങനെ വലുതായി വലുതായി രാജ്യമാകെ വ്യാപിച്ചു. മനുഷ്യരും മൃഗങ്ങളും പാർപ്പിടങ്ങളും കൃഷിസ്ഥലങ്ങളുമെല്ലാം ബുദ്ധന്റെ കുപ്പായത്തിന്റെ സംരക്ഷണകവചത്തിലായി. ഇതുകണ്ട് മാരാ ഭയന്നുവിറച്ചു. അവൾ എവിടേക്കോ ഓടിമറഞ്ഞു. 


ഇതൊക്കെ കണ്ടുനിന്നിരുന്ന എല്ലാവരോടും തങ്ങളുടെ വീടിന്റെ മുമ്പിൽ ഒരു മുള നട്ടുവളർത്താൻ ബുദ്ധൻ ഉപദേശം നൽകി.  എല്ലാ  വർഷാരംഭത്തിലും  ഈ മുളയിൽ ഒരു മഞ്ഞക്കുപ്പായം തൂക്കിയിടാനും അദ്ദേഹം അവരോടാവശ്യപ്പെട്ടു. എപ്പോഴെങ്കിലും മാരാ മടങ്ങിവന്നാൽ ഇത് ബുദ്ധന്റെ മണ്ണാണെന്നു അവൾക്കു ഈ കുപ്പായം ഓർമ്മപ്പെടുത്തിക്കൊടുക്കുമല്ലോ. 


നമ്മുടെ മഹാബലിയുടെയും വാമനന്റെയും കഥയുമായി ഈ കഥയ്ക്കും എന്തൊക്കെയോ   സാമ്യം തോന്നുന്നില്ലേ !