Tuesday, September 10, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും - 8

ഹൗസ് ബോട്ടിലെ ഉറക്കം എനിക്കത്ര സുഖകരമായി തോന്നിയിരുന്നില്ല.  തടിയില്‍ നിര്‍മ്മിച്ചതായതു കൊണ്ടാവാം, ബോട്ടിന്റെ ഏതെങ്കിലും ഭാഗത്തു ചെറിയ ശബ്ദമുണ്ടായാല്‍ പോലും വലിയ മുഴക്കത്തൊടെ കേള്‍ക്കും. അമ്മമനസ്സിന്റെ ജാഗ്രതയാലാവാം, മകന്‍ ജനിച്ചപ്പോള്‍ മുതലുള്ള ശീലമാണ് ചെറിയ അനക്കം കേട്ടാലും ഞെട്ടി ഉണരുകയെന്നത്.  അതുകൊണ്ടു കഴിഞ്ഞ രണ്ടു രാത്രികളിലും എനിക്കു നന്നായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതിരാവിലെ തന്നെ ബോട്ടുടമ ഖാവയുമായെത്തി. സമ്പന്നതയിലും വാര്‍ദ്ധക്യത്തിലും തന്റെ ആതിഥ്യമര്യാദ മറക്കാ




ന്‍ കൂട്ടാക്കാത്ത ആ നല്ല മനുഷ്യനോടു വല്ലാത്ത ബഹുമാനം തോന്നി. എത്രയോ വര്‍ഷങ്ങളായി ബോട്ട് ഹൌസിന്റെ നടത്തിപ്പുകാരാണവര്‍. കാഷ്മീര്‍ ഭരിച്ചിരുന്ന ദോഗ്ര രാജവംശത്തിന്റെ കാലത്ത്  ദാല്‍ തടാകക്കരയില്‍ കെട്ടിടങ്ങള്‍ നിര്‍ക്കിക്കുന്നതു നിരോധിച്ചിരുന്നു. തുടര്‍ന്നു വന്ന ബ്രിട്ടീഷുകാരും ഈ നിയമം നിലനിര്‍ത്തി പോന്നു. അങ്ങനെയാണ് വലിയ ബോട്ട് ഹൗസുകളില്‍ താമസമൊരുക്കാന്‍ ആശയം രൂപപ്പെട്ടത്. ഒരു ബോട്ടില്‍ മൂന്നോ നാലോ മുറികള്‍ താമസത്തിനുണ്ടാകും. വലിയൊരു സ്വീകരണമുറിയും. ആധുനികരീതിയില്‍ സജ്ജീകരിച്ചിരിക്കുന്നതാണു മുറികളൊക്കെ.  ഓരോ ഹൗസ് ബോട്ടും ഓരോ 'മിനി ഇംഗ്ളണ്ട്' എന്നാണറിയപ്പെടുന്നത്.  ഭക്ഷണവും പറയുന്ന സമയത്തു മുറിയില്‍ എത്തിച്ചു തരും. പക്ഷെ ഞങ്ങള്‍ ഗ്രൂപ്പായിരുന്നതുകൊണ്ട്  ബോട്ടുകള്‍ക്കിടയിലുള്ള ചെറിയ ഉദ്യാനത്തിലിരുന്നാണു ഭക്ഷണം കഴിച്ചത് - ആപ്പിള്‍ മരങ്ങളും ചെറിയും മാതളവും ഒക്കെ പൂത്തു കായ്ച്ചു നില്ക്കുന്നതിനു താഴെ പുല്‍ത്തകിടിയില്‍ നില്ക്കുന്ന അലങ്കാരച്ചെടികള്‍ക്കിടയില്‍....


എന്നെപ്പോലെതന്നെ  ബോട്ട് ഹൗസിലെ  ഉറക്കം  മറ്റുള്ളവര്‍ക്കും സുഖകരമാകാതിരുന്നതു കൊണ്ടാവാം അന്നു ഞങ്ങള്‍ അവിടുത്തെ താമസം അവസാനിപ്പിച്ച്  ഹോട്ടലിലേയ്ക്കു മാറാന്‍ തീരുമാനിച്ചത്.  അതുകൊണ്ടു തന്നെ  ബാഗൊക്കെ പായ്ക്ക് ചെയ്താണ് അവിടുന്നു യാത്രയായത്.  പകല്‍  കാണാനിരിക്കുന്നത് ശ്രീനഗറിലെ പ്രസിദ്ധമായ ഉദ്യാനങ്ങളായ മുഗള്‍ ഗാര്‍ഡന്‍സ് ആണ്. അക്ബറിന്റെ കാലം മുതല്‍ കാഷ്മീര്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു. പീര്‍ പാഞ്ചാല്‍ പര്‍വ്വതനിരകളിലുള്ള ഹരിപര്‍ബത് എന്ന മലമുകളില്‍ അദ്ദേഹം   നിര്‍മ്മിച്ച  ഒരു കോട്ട  തടാകത്തില്‍ നിന്നു തന്നെ ദൃശ്യമാണ്.അതിനുള്ളില്‍ തന്റെ വേനല്‍ക്കാല രാജഗൃഹം നിര്‍മ്മിക്കണമെന്നാഗ്രഹിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അവിടെ ഒരു കൊട്ടാരം പണിതീര്‍ന്നത്.  പക്ഷെ ഞങ്ങള്‍ പോയ  സമയത്ത് പൊതുജനത്തിനു അങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചിരുന്നു. അതുകൊണ്ട് അവിടെ സന്ദര്‍ശിക്കാനായില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ദാല്‍ത്തടാകത്തിന്‍ കരയിലായി സബര്‍വാന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍  രൂപം കൊടുത്ത ഷാലിമാര്‍ ബാഗ്, നിഷത് ബാഗ്, ചെഷ്മ ഷാഹി, പരിമഹല്‍ എന്നീ ഉദ്യാനങ്ങളാണ് പില്‍ക്കാലത്ത് മുഗള്‍ ഗാര്‍ഡന്‍സ് എന്നറിയപ്പെട്ടത്. ഈ ഉദ്യാനങ്ങള്‍ക്കൊക്കെ ഇറാനിയന്‍ നിര്‍മ്മാണരീതികളുടെ നല്ല സ്വാധീനമുണ്ട്..മദ്ധ്യത്തിലൂടെ ഒഴുകുന്ന നീര്‍ച്ചാലും ഇരുവശത്തുമായി പലതട്ടുകളില്‍ ക്രമീകരിച്ചിരിക്കുന്ന പുല്‍ത്തകിടികളും ഭംഗിയില്‍ നട്ടുവളര്‍ത്തിയിരിക്കുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും പൂമരങ്ങളും ഒക്കെ ഈ ഉദ്യാനങ്ങളുടെ പ്രത്യേകതയാണ്.ഒഴുകുന്ന നീര്‍ച്ചാലില്‍ ധാരാളം ജലധാരാ യന്ത്രങ്ങളും..

ഞങ്ങള്‍ ആദ്യമെത്തിയത്  നിഷത് ബാഗിലായിരുന്നു. 1633-ല്‍  നൂര്‍ജഹാന്റെ സഹോദരന്‍ ആസിഫ്  
ഖാന്‍ ദാല്‍ തടാകക്കരയില്‍ മലമുകളിലേയ്ക്കുയര്‍ന്നു പോകുന്ന  12 തട്ടുകളിലായാണ് 46 ഏക്കര്‍ വിസ്താരത്തില്‍ ഈ ഉദ്യാനം നിര്‍മ്മിച്ചത്. ഈ 12 തട്ടുകള്‍ 12 സൂര്യരാശികളെയാണു (zodiac signs) പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ചില മുഗള്‍ സ്മാരകങ്ങളും ഉണ്ട്. ഏറ്റവും ഉയര്‍ന്ന തട്ടിലെ സ്രോതസ്സില്‍ നിന്നൊഴുകുന്ന ജലവാഹിനി ഓരോ തട്ടുകളിലൂടെ ഒഴുകി താഴേയ്ക്കുപോകുന്നു. ചിലയിടങ്ങളില്‍ കറുത്ത വെണ്ണക്കല്‍പ്പടവു കളിലൂടെ ഒഴുകിയിറങ്ങുന്ന ഈ അരുവിയുടെ ദൃശ്യം അതിമനോഹരമാണ്. നീര്‍ച്ചാലിനു മീതെ പലയിടത്തും കല്‍ബെഞ്ചുകളും ഉണ്ട്. അതിലിരുന്ന് ഈ ഒഴുക്കിന്റെ ചാരുത നുകരാം.ഇരുവശങ്ങളിലും പുല്‍ത്തകിടികളും ഭംഗിയില്‍ വെട്ടിയാകൃതി വരുത്തിയ പച്ച മരങ്ങളും  പൂച്ചെടികളും പൂമരങ്ങളും...അകലെയായി ദാല്‍ തടകത്തിന്റെ വിശാലതയും...ഒട്ടും മതിവരാത്ത കാഴ്ച....

അവിടെനിന്നു ഞങ്ങള്‍ പുതിയ താമസസ്ഥലത്തെയ്ക്കാണു പോയത്.  ഏകദേശം 10 കി. മി. അകലെയുള്ള ഹര്‍വ്വാന്‍ ഉദ്യാനത്തിന്റെ തൊട്ടുചേര്‍ന്നായിരുന്നു ആ ഹോട്ടല്‍ - 'കാഷ്മീര്‍ ഹോളിഡേ ഇന്‍' എന്ന മനോഹര സൗധം. പിന്നില്‍ ആപ്പിളും പിയറും ഉരുളക്കിഴങ്ങും വളര്‍ന്നു നില്‍ക്കുന്ന തോട്ടം. അതിനും പിന്നില്‍ ഡചിഗാം വന്യമൃഗ സങ്കേതത്തിന്റെ ഭാഗമായ മലനിരകള്‍ വിവിധവര്‍ണ്ണ ഇലച്ചാര്‍ത്തണിഞ്ഞ മരങ്ങള്‍ചൂടി നില്‍ക്കുന്നു.
എല്ലാവരും മുറികളില്‍ വിശ്രമിക്കാന്‍ പോയപ്പോള്‍ ചേട്ടനും ഞാനും ഹര്‍വ്വാന്‍ ബാഗിന്റെ  സൗന്ദര്യമാസ്വദിക്കാ നായി ഇറങ്ങി. ഇവിടെ കൃത്രിമത്വം ഒട്ടുമില്ലാത്ത പുല്‍ത്തകിടികളും പൂച്ചെടികളും ചിനാര്‍ മരങ്ങളുമാണ്.  പിന്‍ഭാഗത്തുള്ള ജലസംഭരണിയില്‍ നിന്നൊഴുകിവരുന്ന അരുവിക്കും പ്രകൃതിദത്ത സൗന്ദര്യം മാത്രം. വളരെ ശാന്തമായൊരു ഉദ്യാനം. ഈ ഭംഗിയിലൂടെ അല്പദൂരം നടന്നു ഞങ്ങള്‍ തിരികെയെത്തുമ്പോള്‍ മറ്റുള്ളവര്‍ തയ്യാറായിരുന്നു. ഇനി പോകുന്നത് പ്രസിദ്ധമായ ഷാലിമാര്‍ ബാഗിലേയ്ക്കാണ്.

1619-ല്‍ ജഹാംഗീര്‍ ചക്രവര്‍ത്തി തന്റെ പ്രാണപ്രേയസി നൂര്‍ജഹാനുവേണ്ടി ദാല്‍ത്തടാകത്തിന്റെ  പൂര്‍വ്വോത്തരഭാഗത്തു നിര്‍മ്മിച്ചതാണ്  31 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള  ഷാലിമാര്‍ ബാഗ്. ഷാലിമാര്‍ എന്ന പേര്‍ഷ്യന്‍ വാക്കിനര്‍ത്ഥം സ്നേഹധാമം എന്നാണെന്നു പറയപ്പെടുന്നു. മൂന്നു തട്ടുകളിലായി ചിനാര്‍മരങ്ങളും, ജലധാരകളും, പുല്‍ത്തകിടികളും എണ്ണമറ്റ പൂച്ചെടികളുമായി പ്രൗഢിയോടെ ഈ ഉദ്യാനം നിലകൊള്ളുന്നു. ആദ്യതടം അവസാനിക്കുന്നത് ദിവാനി ആം എന്ന മണ്ഡ്പത്തിലാണ്. പൊതുജങ്ങള്‍ക്കു ചക്രവര്‍ത്തിയുമായി സംവദിക്കാനുള്ള സ്ഥലമായിരുന്നു അതു. ചക്രവര്‍ത്തി ഉപവിഷ്ഠനായിരുന്ന കറുത്ത വെണ്ണക്കല്‍ പീഠവും ഇവിടെയുണ്ട്. കുറച്ചുയരത്തിലുള്ള രണ്ടാമത്തെ തടത്തിലാണ് ദിവാനി ഖാസ് എന്ന മണ്ഡപം. ഇതു രാജകുടുംബാംഗങ്ങള്‍ക്കായുള്ളതാണ്. അതിനും ഉയരത്തിലുള്ള മൂന്നാം തടത്തിലാണ് ജലസ്രോതസ്സ്. അവിടെനിന്നും താഴേയ്ക്കു മൂന്നു മീറ്ററോളം വീതിയില്‍ ഒഴുകുന്ന നീര്‍ച്ചാല്‍ പലയിടത്തും കല്‍പ്പടവുകളിലൂടെ ഒഴുകിയിറങ്ങുന്ന കാഴ്ച ഹൃദ്യമാണ്. നനൂറിലധികം ജലധാരായന്ത്രങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ മാത്രമുള്ള പ്രത്യേകതയാണ് വിളക്കുകല്ലുകള്‍. രാത്രിയില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന പ്രഭാപൂരത്തില്‍ ഈ ഉദ്യാനം കണ്ണുകള്‍ക്ക് നല്ലൊരു ദൃശ്യവിരുന്നു തന്നെ. 

ദിവാനി ആം പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുമ്പോളാണ് ഇനാന്‍ ഫറൂക്ക്  എന്ന കാഷ്മീരിവ്യാപാരിയേയും പത്നിയേയും കാണാനിടയായത്. കുട്ടികളെ കളിക്കാന്‍ വിട്ടശേഷം അവരും ഫോട്ടോ എടുക്കുകയായിരുന്നു. അവരൊ ന്നിച്ചുള്ള ഫോട്ടോ എടുക്കാന്‍ ചേട്ടന്‍ സഹായം വാഗ്ദാനം ചെയ്തതോടെ അവര്‍ നല്ല ചങ്ങാത്തത്തി ലായി. വീട്ടിലേയ്ക്കു ക്ഷണിക്കുകയും
ചെയ്തു. ഇപ്പോഴും ഫോണ്‍വിളികളും ഉത്സവവേളകളിലെ ആശംസകളും ഒക്കെ തുടര്‍ന്നു പോരുന്നു. അവരോടു വിടപറഞ്ഞു ഞങ്ങള്‍ സംഘാംഗങ്ങള്‍ കുങ്കുമപ്പൂവും ഉണങ്ങിയ പഴങ്ങളും കാഷ്മീരി മസാലകളും ഒക്കെ സുലഭമായി   ലഭിക്കുന്ന   ഒരു                               വ്യാപാരകേന്ദ്രത്തിലേയ്ക്കാണു പോയത്.  ലില്ലി വര്‍ഗ്ഗത്തിലുള്ള ഒരു ചെറിയ ചെടിയുടെ പൂവിന്റെ കേസരങ്ങളാണ് നമുക്കു വാങ്ങാന്‍ കിട്ടുന്ന കുങ്കുമം. കാഷ്മീരിലും ചില പേര്‍ഷ്യന്‍ രാജ്യങ്ങളിലും മാത്രമാണ് ഈ പൂക്കള്‍ വളരുന്നത്. ധാരാളം ഔഷധമൂല്യമുള്ള ഈ വസ്തുവിന് നല്ല വിലയുമുണ്ട്.   സൗന്ദര്യ സംരക്ഷണത്തിനുള്ള ഒരു പ്രധാന പദാര്‍ത്ഥമാണ് കുങ്കുമപ്പൂവ്. ഗര്‍ഭിണികള്‍ ഈ പൂവു പാലില്‍ ചേര്‍ത്തുകഴിച്ചാല്‍ കുഞ്ഞിനു നല്ല നിറമുണ്ടാകുമെന്ന്  ഒരു വിശ്വാസം (അതോ അന്ധവിശ്വാസമോ?)നിലനിന്നു പൊരുന്നു. സ്ത്രീകള്‍ക്കുണ്ടാകുന്ന നടുവുവേദനയ്ക്കും ഇതു വളരെ ആശ്വാസം നല്‍കുമത്രേ.  ഒരു ഗ്രാമിന് അന്ന് ഇരുനൂറു രൂപയായിരുന്നു വില. ബദാമും പിസ്തയും അക്രൂട്ടും വിവിധയിനം ഉണക്കമുന്തിരിയും.... അങ്ങനെ ഒരുപാടു വസ്തുക്കള്‍. കാഷ്മീരി മുളകുപൊടിയും മറ്റു മസാലകളും  ഒക്കെ വേറേ. ആവശ്യമുള്ളതൊക്കെ വാങ്ങി. ഭക്ഷണവും കഴിഞ്ഞു  വീണ്ടും രാവിന്റെ മടിത്തട്ടിലെയ്ക്ക്, ഉറക്കത്തിലൂടെ വിശ്രമത്തിനായി. 





No comments:

Post a Comment