Sunday, September 15, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും -9

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും -9
============================

പുലരിവെളിച്ചം ജാലകവിരിക്കിടയിലൂടെ ഒളിഞ്ഞുനോക്കുമ്പോഴേയ്ക്കും ഉറക്കമുണര്‍ന്നിരുന്നു. തിരശ്ശീലമാറ്റിനോക്കുമ്പോള്‍ ചില്ലുജാലകത്തിനപ്പുറത്തൊരു ഹരിതവിസ്മയം. താഴെയുള്ള വിശാലമായ പുല്‍ത്തകിടിക്കപ്പുറം ഒരു ചെറിയ കൃഷിയിടം. പഴങ്ങള്‍ പാകമായിത്തുടങ്ങിയ ആപ്പിള്‍ മരങ്ങളും പിയറും വളര്‍ന്നുനില്‍ക്കുന്ന തോട്ടത്തില്‍ ഇടവിളയായി ഉരുളക്കിഴങ്ങു ചെടികളും പൂത്തുലഞ്ഞുനില്‍ക്കുന്നു. അതിനുമപ്പുറം ഉയര്‍ന്ന കമ്പിവേലിക്കു പിന്നില്‍ ഉയര്‍ന്ന ഗിരിശിഖരത്തിലേയ്ക്കു കയറിപ്പോകുന്ന ഡച്ചിഹാം ദേശീയോദ്യാനം. ഇടതൂര്‍ന്നു വളര്‍ന്നു നില്ക്കുന്ന വൃക്ഷങ്ങളിലെ  പച്ചയുടെ വിവിധ വര്‍ണ്ണഭംഗി.
ഇടതുവശത്തെ വേലിക്കെട്ടി നപ്പുറം ഹാര്‍വന്‍ ഉദ്യാനത്തിലെ വലിയ തായ്ത്തടികളുള്ള ചിനാര്‍മരങ്ങള്‍. ഈ ഹരിതവര്‍ണ്ണത്തിന് എത്ര വൈവിധ്യങ്ങളാണു പ്രകൃതിയില്‍!  .....കാഴ്ച കണ്ടു നിന്നാല്‍ സമയം പോകുന്നതറിയില്ല. ചെഷ്മഷാഹിയും പരിമഹലും സന്ദര്‍ശിച്ചശേഷം ഗുല്‍മാര്‍ഗ്ഗിലെയ്ക്കു പോകണം. 

മറ്റു മുഗള്‍ ഉദ്യാനങ്ങളെ പോലെ തന്നെ ദാല്‍ തടാകത്തിനഭിമുഖമായി കുന്നിന്‍ചെരുവില്‍ തട്ടുകളായാണ് ചെഷ്മ ഷാഹിയും. മൂന്നു തട്ടുകളിലൂടെ  ഉദ്യാനമധ്യത്തിലൂടെ ഒഴുകിയിറങ്ങുന്ന കല്ലോലിനി ദാല്‍ തടാകത്തിലേയ്ക്കു ചേരും.
1632-ല്‍ ഷജഹാന്‍ ചക്രവര്‍ത്തി ഇറാനിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചതാണ് ഈ മോഹനോദ്യാനം.
കുറേ അധികം പടവുകള്‍ കയറിവേണം ആദ്യതടത്തിലെത്താന്‍ .പടവുകള്‍ക്കിരുവശവും ചരിഞ്ഞുകിടക്കുന്ന പുല്‍ത്തകിടിയും ഇടയ്ക്കു ഭംഗിയില്‍ വളര്‍ത്തിയിരിക്കുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും. ആദ്യ തടത്തിലെത്തിയാല്‍ മുകളില്‍ മിനുസമുള്ള കല്‍പടവുകളിലൂടെ ഒഴുകിയിറങ്ങുന്ന ജലവാഹിനി തീര്‍ക്കുന്ന സമചതുരാകൃതിയിലുള്ല ഒരു പൊയ്ക കാണാം. ഇരുവശങ്ങളില്‍ വശ്യതയാര്‍ന്ന ഉദ്യാനഭംഗി. രണ്ടാമത്തെ തടവും കടന്നു മുകളിലെത്തിയാല്‍ അവിടെ നമ്മെക്കാത്ത് ഒരത്ഭുതമുണ്ട്. വിശേഷപ്പെട്ട ഒരു നീരുരവ.
പിന്നിലുള്ള ഹിമവല്‍സാനുക്കളിലെ ഏതോ മഞ്ഞുപാളികളില്‍ നിന്നൊഴുകിയെത്തുന്ന ഈ ജലധാരയ്ക്ക്  ഔഷധഗുണ മുണ്ടത്രേ. ഇതു കുടിക്കുമ്പോള്‍  തന്നെ പ്രത്യേകമായൊരു ഉന്‍മേഷം അനുഭവേദ്യമാകുഎന്നാണ് പറയുന്നത്. ധാരാളം പേര്‍ ഈ ജലം ശേഖരിച്ചുകൊണ്ടുപോകാന്‍ വലിയ ക്യാനുകളും മറ്റു സംഭരണികളും ഒക്കെയായി ക്യൂ നില്‍ക്കുന്നു ണ്ടായി രുന്നു.
ജവഹര്‍ലാല്‍ നെഹ്രു ഈ ജലം മാത്രമാണത്രെ കുടിച്ചിരുന്നത്. മുഗള്‍ രാജകൊട്ടരത്തിലെ അടുക്കളയില്‍ പാചകത്തിന് ഇവിടെ നിന്നു കൊണ്ടുപോയിരുന്ന ജലമായിരുന്നു ഉപയോഗിച്ചുപോന്നിരുന്നത്. നൂര്‍ജഹാന്റെ  ദീര്‍ഘകാലമായുണ്ടായിരുന്ന രോഗം  ഭേദമാക്കിയത് ഈ ജലപാനം കൊണ്ടാണെന്നാണു വിശ്വാസം. ഈ ജലമാണ് റാണിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ്  മറ്റൊരു  പക്ഷം. ഇവിടെ ഒരു മണ്ഡപവും ചെഷ്മഷാഹിദി എന്ന ദേവാലയവും ഉണ്ട്. 

ഉദ്യാനത്തില്‍ ധാരാളം പൂച്ചെടികളും വൃക്ഷങ്ങളും ഒക്കെയുണ്ട്. മറ്റെങ്ങും  കണ്ടിട്ടില്ലാത്ത കറുത്തപൂക്കള്‍ അവിടെ കാണാന്‍ കഴിഞ്ഞു. ഉയരത്തില്‍ നിന്നുള്ള ദാല്‍ത്തടാകദൃശ്യം സ്വപ്നസദൃശമാണ്. പക്ഷെ അവിടെ ചിലവഴിക്കാന്‍ വളരെ കുറച്ചു സമയമേ ഉള്ളു.
ഗുല്‍മാര്‍ഗ്ഗിലേയ്ക്കു പോകേണ്ടതുകൊണ്ട്  തൊട്ടടുത്തുള്ള പരിമഹല്‍ സന്ദര്‍ശനവും വേണ്ടെന്നുവെച്ചു ധൃതിയില്‍ യാത്രയായി. അടുത്തദിവസം ഞങ്ങള്‍ ഇരുവരുമൊഴികെയുള്ള സംഘാംഗങ്ങള്‍  ജമ്മുവിലേയ്ക്കു യാത്രയാകും. വൈഷ്ണവദേവി ദര്‍ശനം കഴിഞ്ഞ്  ഡല്‍ഹിയും ആഗ്രയും ഒക്കെ സന്ദര്‍ശിച്ച ശേഷമേ അവര്‍ മുംബൈക്കു മടങ്ങൂ. ഞങ്ങള്‍ വിമാനമാര്‍ഗ്ഗം മുംബൈക്കു പോകാനാണു പരിപാടി. മകന്‍ വീട്ടില്‍ തനിച്ചാണ്. എത്രയും നേരത്തെ അവന്റെയടുത്തെത്തണം. ഗുവഹട്ടി ഐ ഐ ടി വിദ്യാര്‍ത്ഥിയായ അവന് അടുത്ത ദിവസം തന്നെ  ഹോസ്റ്റലിലേയ്ക്കു മടങ്ങേണ്ടതാണ്.  അതിനുള്ള ഒരുക്കങ്ങളും നടത്തേണ്ടതുണ്ട്.   അമര്‍നാഥ് യാത്രകഴിഞ്ഞ ഉടനെതന്നെ ടിക്കറ്റ് നോക്കിയെങ്കിലും തിരക്കുള്ള സമയമായതിനാല്‍ മൂന്നു ദിവസം കഴിഞ്ഞുള്ളതേ കിട്ടിയുള്ളു. അവര്‍ പോയശേഷം ഒരു ദിവസം കൂടി ശ്രീനഗറില്‍ ഉണ്ട്. അപ്പോള്‍ വീണ്ടും ചെഷ്മഷാഹിയും പരിമഹലും സന്ദര്‍ശിക്കണം എന്നുവിചാരിച്ചു. ചെഷ്മഷാഹിയിലെ ഔഷധജലം കുടിച്ചുനോക്കുകയും വേണം.  ഇനിയുമുണ്ട്   സന്ദര്‍ശിക്കാന്‍ ഇവിടെ വേറേയും ഉദ്യാനങ്ങള്‍. ബൊട്ടാണിക്കള്‍ ഗാര്‍ഡന്‍, ട്യൂലിപ് ഗാര്‍ഡന്‍.. അങ്ങനെ.....

ഗുല്‍മാര്‍ഗ്ഗിലേയ്ക്ക് അറുപതു കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ശ്രീനഗറില്‍ നിന്ന്. ഒന്നര മണിക്കൂറോളം നീണ്ട യാത്ര. പക്ഷെ പാതയ്ക്കിരുവശവുമുള്ള ആപ്പിള്‍- ചെറി- തോട്ടങ്ങളുടെയും മറ്റും ഭംഗിയാസ്വദിക്കാന്‍ പലയിടത്തും ഇറങ്ങിക്കയറി സമയമൊരുപാടു കടന്നുപോകും.
പിന്നെ നാടന്‍ ഭക്ഷണശാലകളിലെ ഭക്ഷണവും ആസ്വദിച്ചു കഴിക്കാം. പട്ടാളക്കാരുടെ സാന്നിധ്യം എവിടെയും ഉണ്ടാകും.  ഇടയ്ക്ക് എതിരെവരുന്ന വാഹനങ്ങളില്‍ നിറയെ യാത്രക്കാര്‍. ചിലപ്പോള്‍ ബസിനു മുകളിലും ആള്‍ക്കാര്‍ ഇരിക്കുന്നതുകാണാം. അവിടുത്തെ ബസ്സുകള്‍ വളരെ കുറുകിയതാണ്. വളഞ്ഞും പുളഞ്ഞും പോകുന്ന മലമ്പാതയായതുകൊണ്ടാവാം അങ്ങനെ.  ഗുല്‍മാര്‍ഗ്ഗിലേയ്ക്കടുക്കുമ്പൊള്‍ ഹരിതഭംഗിയ്ക്കപ്പുറം മഞ്ഞു വീണുറഞ്ഞ ഗിരിശിഖരങ്ങള്‍ ദൃശ്യമാകും. ഒടുവില്‍ ആ സ്വര്‍ഗ്ഗഭൂമിയിലേയ്ക്കെത്തുകയായി- ഒരു പ്രണയകാവ്യം പോലെ സുന്ദരിയായ ഗുല്‍മാര്‍ഗ്ഗ്....

ഗുല്‍മാര്‍ഗ്ഗ് എന്ന വാക്കിനര്‍ത്ഥം പൂക്കളുടെ താഴ്വര എന്നാണ്. പേരന്വര്‍ത്ഥമാക്കുന്ന പൂമെത്ത തന്നെയാണ് അവിടുത്തെ വിശാലമായ പുല്‍മേടുകളില്‍ കാണാന്‍ കഴിയുക. അഫര്‍വത് മലനിരകളുടെ താഴവരയിലെ പീഠഭൂമിയാണ് ഈ വിശാലമായ പുഷ്പലോകം.
മഞ്ഞുകാലമായാല്‍ ഇവിടെമാകെ മഞ്ഞിന്‍പുതപ്പിനുള്ളിലാകും. മഞ്ഞുകാലവിനോദങ്ങള്‍ക്ക് പുകള്‍പെറ്റ കേന്ദ്രമാണ് ഗുള്‍മാര്‍ഗ്ഗ്. അതിനായി ഉയരത്തിലുള്ള മഞ്ഞുമലകളിലേയ്ക്കു പോകേണ്ടതുണ്ട്. കേബിള്‍ കാര്‍ (റോപ് വേ) അതിനുള്ള മാര്‍ഗ്ഗം. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ് വേ ആണ് ഗൊണ്ടോള എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ കേബിള്‍ കാര്‍. ഏറ്റവും നീളമുള്ളതും ഇതുതന്നെ.  ഫ്രഞ്ചു കമ്പനിയായ പൊമംഗല്‍സ്കിയുമായി ചേര്‍ന്ന് കാഴ്മീര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഒരു സംരംഭമാണിത്.
 വാഹനമിറങ്ങിയശേഷം  ഒരുകിലോമീറ്റര്‍ നടന്നോ കുതിരപ്പുറത്തോ പോയിവേണം ഗൊണ്ടോളയുടെ അടുത്തെത്താന്‍ . മഞ്ഞുമലയില്‍ ഉപയോഗിക്കുന്ന പ്രത്യേകതരത്തിലുള്ള വസ്ത്രങ്ങളും റബ്ബര്‍ ബൂട്സും ഒക്കെ ഇവിടെ വാടകയ്ക്കു കിട്ടും. രണ്ടു സ്ടേഷനുകളാണ് ഗൊണ്ടോളയുടെ മാര്‍ഗ്ഗത്തില്‍. 10 മിനിട് സഞ്ചരിച്ചാല്‍ കൊങ്ങ്ടൂര് (Kongtoor), പിന്നെയും 12 മിനിട് അഫര്‍വത് കൊടുമുടി. പ്രത്യേകം ടികറ്റ് നിരക്കുകളാണ് ഈ രണ്ടു കേന്ദ്രത്തിലേയ്ക്കും. 

മഞ്ഞില്‍ കളിക്കാന്‍ തയ്യാറായി അതിനുള്ള  വസ്ത്രങ്ങളൊക്കെ ധരിച്ചാണ് ഞങ്ങള്‍ പോയത്. മഴപെയ്തു വഴി ആകെ ചളിപിടിച്ചതിനാല്‍ കുതിരയേ ആശ്രയിച്ചു.  ആദ്യത്തെ സ്ടേഷനിലേയ്ക്കാണു ടിക്കറ്റ് എടുത്തത്. ആറുപേര്‍ക്ക് ഒരു സമയം ഗൊണ്ടോളയില്‍ യാത്രചെയ്യാം. താഴെയുള്ള കൊച്ചുഗ്രാമവും കൃഷിസ്ഥലങ്ങളും പിന്നിലാക്കി പൈന്‍മരക്കാടുകള്‍ക്കു മുകളിലൂടെയുള്ള അവിസ്മരണീയമായ യാത്ര. 
പ്രകൃതിയെ ഒട്ടും വേദനിപ്പിക്കതെയുള്ള  യാത്രാ മാര്‍ഗ്ഗം. മുകളിലേയ്ക്കുള്ല യാത്രയില്‍ കാണാം കളികളൊക്കെ കഴിഞ്ഞു മടങ്ങുന്ന യാത്രമാരുമായി മടങ്ങുന്ന കേബിള്‍ കാറുകള്‍. .. പക്ഷെ കൊംഗ്ടൂര്‍ ഞങ്ങളെ നിരാശപ്പെടുത്തി. അവിടെ ഒട്ടും തന്നെ മഞ്ഞുണ്ടായിരുന്നില്ല. അഫര്‍വതിലേയ്ക്കു പോകാന്‍ സമയവുമില്ല. ഇട്ടിരിക്കുന്ന മഞ്ഞുവസ്ത്രങ്ങള്‍ ഞങ്ങളെനോക്കി പരിഹസിച്ചപോലെ.. മുന്‍പ്   മണാലിയിലും തവാംഗിലുമൊക്കെ മഞ്ഞില്‍ കളിച്ച ഓര്മ്മകള്‍ അയവിറക്കി , ആ മലനിരകളുടെ ഭംഗി ആസ്വാദിച്ച് കുറച്ചു സമയം അവിടെ ചിലവഴിച്ചു. അഫര്‍വത്തിലെ മഞ്ഞുമേലാപ്പില്‍ സ്കീയിങ്ങും മറ്റു മഞ്ഞുകാലവിനോദങ്ങളും അരങ്ങേറുന്നു. ഏറ്റവും വലിയ സ്കീയിംഗ് റിസോര്‍ട്ട് ഇവിടെയാണ്. മഞ്ഞുകാലവിനോദങ്ങള്‍ക്കുള്ള അന്തര്‍ദ്ദേശീയ മല്‍സരങ്ങള്‍ക്കുവരെ ഗുള്‍മാര്ഗ്ഗ് വേദിയാകാറുണ്ട്  . 

വീണ്ടും മുകളിലേയ്ക്കു പോകാതെ ഞങ്ങള്‍ മടങ്ങി. ശ്രീനഗറില്‍ സംഘാംഗങ്ങള്‍ക്കു ഷോപ്പിംഗിനു പോകണം. ശ്രീനഗറിന്റെ ഓര്‍മ്മയ്ക്കായി ഇവിടുത്തെ തനതു കൗതുകവസ്തുക്കളും ചിത്രപ്പണികളുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ എല്ലാവര്‍ക്കും വാങ്ങാനുണ്ട്. ഒരംഗത്തിന്റെ കാഷ്മീരി സുഹൃത്ത് ഏര്‍പ്പാടാക്കിയിരിക്കുന്ന അത്താഴവിരുന്നും. ഞങ്ങള്‍ക്ക് അടുത്ത ദിവസം താമസിക്കാന്‍ വിമാനത്താവളത്തിനടുത്ത് ഹോട്ടലും കണ്ടെത്തണം. ഒപ്പമുള്ളവര്‍ പുലര്‍ച്ചെ തന്നെ ജമ്മുവിലേയ്ക്കു തിരിക്കും. ഒരുപകലും രാത്രിയും ഞങ്ങള്‍ക്കിവിടെ ബാക്കി. അതിനടുത്ത ദിവസം ഉച്ച്യ്ക്കു 12 മണിക്കാണു ഞങ്ങളുടെ ഫ്ലൈറ്റ്.








No comments:

Post a Comment