Friday, December 20, 2013

മീനത്തിലേക്ക്...

മീനത്തിലേക്ക് ...
===========
മാമ്പഴക്കാലം വിരുന്നുവന്നെത്തീ
മാനത്തു സൂര്യന്‍ ജ്വലിച്ചു നിന്നു
മഞ്ഞും കുളിരുമിന്നെങ്ങോ മറഞ്ഞു 
മീനം പിറന്നെന്നു ചൊല്ലിയിയാരോ

വറ്റിത്തുടങ്ങിയീ പൊയ്കതന്‍ സ്നേഹം
വായ്ത്താരി തീര്‍ക്കുന്ന കല്ലോലിനിയിലും.
വാനിലെ വെണ്‍മേഘ സ്വപ്നങ്ങളൊക്കെയും
വേനല്‍ക്കിനാവായി പാറിപ്പറക്കുന്നു

അണ്ണാറക്കണ്ണന്റെ കണ്ണുവെട്ടിച്ചൊരു 
മാങ്കനി കൊമ്പത്തു കാഞ്ചനം പൂശുന്നു
കല്ലുമായെത്തും കരുമാടിക്കുട്ടന്റെ
കണ്ണിലൊരായിരം പൂത്തിരി കത്തുന്നു

പൊന്നൊളി വീശുന്ന പാടത്തിനപ്പുറം
പൊന്‍മാന്‍ പറന്നുവന്നെത്തുന്നു ചേലില്‍
പൈക്കിടാവൊന്നുണ്ടു തുള്ളിക്കളിക്കുന്നു
പാല്‍ചുരത്തും തന്റെയമ്മയ്ക്കു ചുറ്റും

പൈതങ്ങളേവം കുതൂഹലം പൂണ്ടിട്ടു
പഞ്ചവര്‍ണ്ണക്കിളിച്ചേലുമായെത്തുന്നു
പള്ളിക്കൂടത്തിന്‍ പടിവാതില്‍ പൂട്ടി
പാഠങ്ങൾക്കോ  വിടചൊല്ലിവന്നു

ഇനിവരുംനാളവര്‍ക്കാടുവാന്‍ പാടുവാന്‍
ഇവിടെയീപ്പൂന്തോപ്പിലോടിക്കളിക്കുവാന്‍
ഇതള്‍വിടര്‍ത്തുന്നൊരീ ബാലകിശോരങ്ങള്‍
ഇവരത്രേ നമ്മള്‍തന്‍ ആജന്‍മസുകൃതങ്ങള്‍.



2 comments: