Monday, December 22, 2014

വൈലോപ്പിള്ളി ശ്രീധരമേനോന്‍

















ഹാ! വിജിഗീഷു മൃത്യുവിന്നാമോ,
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?

       ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന, മലയാളത്തിന്റെ പ്രിയകവിയുടെ ഓരോ അക്ഷരക്കൂട്ടുകളും. വൈലോപ്പിള്ളിയെ കൂടാതെ മലയാള കവിതാശഖയ്ക്ക് ഒരു ചരിത്രമില്ല തന്നെ. കാല്പനികത കൊടികുത്തിവാണിരുന്ന, അതിന്റെ താരള്യത്തില്‍ ഉണ്മ തന്നെ ചോദ്യം ചെയ്യപ്പെട്ടു നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കയ്പ്പും തുടിപ്പും പച്ചയായി ആവിഷ്കരിക്കുന്ന, ലാളിത്യവും ഒപ്പം ഗഹനതയും ഒന്നിനോടൊന്നിണങ്ങിച്ചേര്‍ന്ന ഒരുപിടി മലയാള കവിതകളുമായി ഈ യുഗപരിവര്‍ത്തന കവി അരങ്ങത്തെത്തുന്നത്. കൈരളിക്കു കിട്ടിയ ഒരു വലിയ സൗഭാഗ്യം തന്നെയാണ് ഈ കവിയുടെ തൂലിക 'തുടുവെള്ളാമ്പല്‍പ്പൊയ്കയല്ല, ജീവിതത്തിന്റെ
കടലെ' ന്ന മഷിപ്പാത്രത്തില്‍ മുക്കിയെഴുതിയ ഓരോ കവിതാമലരുകളും.

         1911 മെയ് 11ന് എറണാകുളം കലൂരില്‍ ചേരാനല്ലൂര്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനനം. ഡോക്ടറാവണമെന്നാഗ്രഹിച്ചു പഠിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം അതിനു കഴിഞ്ഞില്ല. ബി.എ., ബി.ടി. ബിരുദങ്ങള്‍ നേടി. അധ്യാപകനായി. 1952-ലായിരുന്നു വിവാഹം. ഭാര്യ ഭാനുമതിയമ്മ. രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. 

       18-ാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ വൈലോപ്പിള്ളിയുടെ ആദ്യപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമായിരുന്നു. ആദ്യ കവിതാസമാഹാരം, കന്നിക്കൊയ്ത്ത് പുറത്തിറങ്ങിയത് 1947-ലാണ്. വിഖ്യാതമായ 'മാമ്പഴം', 'സഹ്യന്റെ മകന്‍', 'കാക്ക', 'ആസാം പണിക്കാര്‍' തുടങ്ങിയ രചനകള്‍ ഈ സമാഹാരത്തിലാണ്. രണ്ടാമത്തെ കവിതാസമാഹാരം 'ശ്രീരേഖ' 1950-ല്‍ പുറത്തിറങ്ങി. ഏറ്റവും പ്രശസ്തമായ കവിതാസമാഹാരം 'കുടിയൊഴിക്കല്‍' പുറത്തിറങ്ങുന്നത് 1952-ലാണ്. ജന്മിത്തത്തെപ്പറ്റി, തൊഴിലാളിവര്‍ഗത്തെപ്പറ്റി, അവരുടെ മോചനത്തെപ്പറ്റി, വിപ്ലവത്തെപ്പറ്റിയൊക്കെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് വൈലോപ്പിള്ളി അവതരിപ്പിച്ചത്.

       ഋശ്യശൃംഗന്‍, അലക്‌സാണ്ടര്‍ എന്നീ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മകഥാപരമായ കൃതിയാണ് 'കാവ്യലോകസ്മരണകള്‍'. കന്നിക്കൊയ്ത്തിന് 1947-ല്‍ മദ്രാസ് സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. ശ്രീരേഖയ്ക്ക് 1951-ല്‍ എം.പി. പോള്‍ പുരസ്‌കാരം. കയ്പവല്ലരിക്ക് 1965-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. കുടിയൊഴിക്കലിന് 1969-ലെ സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്. വിട (1970) എന്ന സമാഹാരമാണ് ഏറ്റവുമധികം ബഹുമതികള്‍ നേടിയത്. 1972-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1971-ലെ ഓടക്കുഴല്‍ അവാര്‍ഡ്, 1977-ലെ എസ്.പി.സി.എസ്. അവാര്‍ഡ് എന്നിവ 'വിട'യ്ക്ക് ലഭിച്ചു. മകരക്കൊയ്ത്തിന് 1981-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചു. 1981-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി.

         എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
.        വെണ്ണീറാകാം പുകയാകാം
         പൊലിമയൊടന്നും പൊങ്ങുക പുത്തന്‍
         തലമുറയേന്തും പന്തങ്ങള്‍! (പന്തങ്ങള്‍)
ഈയൊരു പ്രതീക്ഷ, നാളെയിലെ നന്മയുടെ പ്രത്യാശ, വൈലോപ്പിള്ളിയുടെ ഏതൊരു രചനയിലും ഊര്‍ജ്ജസ്രോതസ്സായ് നിലനിന്നു പോരുന്നതായി നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. ജീവിതത്തിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങളെ ഇത്രയേറെ ആഴവും പരപ്പും നല്‍കി വരികളില്‍ ആവിഷ്കരിച്ച വൈലോപ്പിള്ളി, തന്റെ സവിശേഷമായ രചനാപാടവത്താല്‍ അനന്തതയേ ഒരു ബിന്ദുവിലേയ്ക്കും ഒരു കേവലബിന്ദുവിനെ അനന്തതയിലേയ്ക്കും വാക്കുകളുടെ മാന്ത്രികതയില്‍ സന്നിവേശിപ്പിക്കാന്‍ അതി സമര്‍ത്ഥമായി ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു എന്നു തന്നെ പറയാം.

          വൃശ്ചികക്കാറ്റില്‍ മാമ്പൂക്കളുടെ സുഗന്ധം പരന്നൊഴുകുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ഓര്‍മ്മവരുന്നത് 'ദീര്‍ഘദര്‍ശനം ചെയ്തു' കടന്നുപോയ ഒരു പൈതലിന്റെ വാടിയ വദനാംബുജവും മണ്ണിലേയ്ക്കെറിഞ്ഞ പൂങ്കുലയും ഒടുവില്‍ സ്വര്‍ണ്ണമായി അടര്‍ന്നു വീണ മരതക ക്കിങ്ങിണി സൗഗന്ധികം 'തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത മണ്ണില്‍' നിക്ഷേപിച്ച സ്നേഹമയിയായ ഒരമ്മയുടെ വറ്റാത്ത കണ്ണിര്‍നൈവേദ്യവുമാണ്. ഈ അശ്രുധാരയില്‍ നിന്നു മലയാള കവിതാസ്നേഹികള്‍ക്ക് ഒരിക്കലും പിന്‍തിരിയാനാവുകയില്ല എന്നതാണ് കാലം തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കവിതയും 'മാമ്പഴം' തന്നെ.   

        'ചങ്ങാലിപ്രാവ് ' എന്ന  കവിതയിലും ഒരമ്മക്കിളിയുടെ അണപൊട്ടിയൊഴുകുന്ന ദുഃഖം വരച്ചുകാട്ടിയിരിക്കുന്നു. 

ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ നീ
തല തല്ലിക്കരയുന്നതെന്തിനെന്നോ – നിന്റെ
തല തല്ലിക്കരയുന്നതെന്തിനെന്നോ?

പറയുന്നു ചങ്ങാലി – ഞാനിന്നു നാഴി-

പ്പയറെന്‍ മകള്ക്കു കൊടുത്തു പോയി – ഉപ്പിട്ടു
തിരികേ വരുമ്പോള്‍ വറുത്തു വെയ്ക്കാന്‍…‍ 

തിരികേ വരും നേരമെന്തു ചൊല്ലേണ്ടൂ?

ഉരിയപ്പയറുണ്ടുണ്ടു ചട്ടിയില്‍- ഒട്ടാകെ
ഉരിയപ്പയറേ ഞാന്‍ കണ്ടതുള്ളൂ.

“പയറെന്തു ചെയ്തു നീ അറുകള്ളിപ്പെണ്ണേ?

പകുതിയുമില്ലല്ലോ നീ കൊറിച്ചോ – നിന്റെ
പല കൂട്ടുകാര്‍ക്കും നീ സല്‍ക്കരിച്ചോ?”

പറയുന്നീലവളൊന്നും – “വറവു തീര്‍ന്നപ്പോള്‍

പയറിത്ര മാത്രമേ കണ്ടതുള്ളൂ – കള്ളം
പറയുന്നതല്ല ഞാന്‍ തെല്ലുമമ്മേ…”

“പൊളിയാണിതെല്ലാം – ഞാന്‍ പൊട്ടിയെന്നോര്‍ത്തോ ?”

കലി കൊണ്ടു കൊത്തി ഞാന്‍ നെഞ്ചിന്‍ നീളെ – എന്റെ
കലി കൊണ്ടു കൊന്നു ഞാന്‍ പൊന്നുമോളെ!”

പക തീർത്തു താനേ വറുത്തു ഞാൻ നാഴി-
പ്പയറുപ്പുചേർത്തു വറുത്തപ്പോഴും മണി-
പ്പയറുരി മാത്രമേ കണ്ടതുള്ളൂ

പഴിചാരിക്കൊത്തി ഞാൻകൊന്നുപോയല്ലോ 
പയർ വറുക്കുമ്പോൾ  കുറഞ്ഞുപോമെന്നുള്ള 
പരമാർത്ഥമറിയാതെൻ പൊന്നുമോളേ..

"ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേൻ,

ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി-
ലുലകത്തിലെന്തിനു ഞാനിരിപ്പൂ."

      വൈലോപ്പിള്ലിയെന്ന മനുഷ്യനില്‍ ആഴത്തില്‍ വേരോടിയ സാമൂഹ്യബോധവും, പ്രകൃതിസ്നേഹവും ശാസ്ത്രാവബോധവും നിര്‍ഭയത്വവും എല്ലാം അദ്ദേഹത്തിന്റെ കവിതകളില്‍ സ്പഷ്ടമാണ്. ശാസ്ത്രപുരോഗതിയില്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നെങ്കിലും ദിശാബോധം നഷ്ടമായ നമ്മുടെ ശാസ്ത്രവളര്‍ച്ചയെ അദ്ദേഹം തെല്ലുപരിഹാസത്തോടെ നോക്കിക്കണ്ടിരുന്നു.  സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട്‌ അവനെ ഇണക്കുന്നതിനു മുൻപ്‌ അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു നിലവിളിയോടെ വീണു.
"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
         ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
         എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടു പുത്ര-
         സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ" ” 
എന്നാണു കവി വേദനിക്കുന്നത്.  അതുപോലെതന്നെ  വൈലോപ്പിള്ളികവിതകളിൽ ഏറെ തെളിഞ്ഞു കാണാവുന്ന ഒന്നാണ്‌ അടിസ്ഥാന വർഗ്ഗ പക്ഷപാതം, കുടിയൊഴിക്കൽ, കന്നിക്കൊയ്ത്‌, കാക്ക ഓണപ്പാട്ടുകാർ, ഓണമുറ്റത്ത്, വിഷുക്കണി, അഭിവാദനം, യുഗപരിവർത്തനം തുടങ്ങിയ മുതലായ കവിതകളിൽ കൂടുതലായി ഇതിന്റെ അനുരണനങ്ങൾ കാണാൻ സാധിക്കും. പുരോഗമനവും മാറ്റവും കവിയെ ഏറ്റവും സ്വാധീനിച്ച രണ്ട്‌ ആശയങ്ങളാണ്‌. തൊഴിലാളി വർഗ്ഗവിപ്ലവം 'സ്നേഹസുന്ദരപാതയിലൂടാകട്ടെ" എന്ന് കുടിയൊഴിക്കലിലൂടെ ആഹ്വാനം ചെയ്തത്‌ ഏറെ പ്രസിദ്ധവുമാണ്‌. തകരുന്ന ജന്മിത്തമേടകളിലിരുന്ന് പുതിയ യുഗത്തെ ആത്മാർഥമായി സ്വാഗതം ചെയ്യുന്ന കഥാപാത്രങ്ങളെ "യുഗപരിവർത്തനം", "കുടിയൊഴിക്കൽ" മുതലായ കൃതികളിൽ കാണാൻ സാധിക്കും. അവരെ കവിയോടു തന്നെ സമരസപ്പെടുത്തി വായിക്കുവാനും കഴിയും.

           കേരളത്തിന്റെ ഗ്രാമജീവിതവും, അതിന്റെ നൈര്‍മ്മല്യവും ഉല്‍കൃഷ്ടമായ ലാവണ്യവും വൈലോപ്പിള്ളി എന്ന കവിയെ എന്നും ആകര്‍ഷിച്ചു പോന്നു. തന്റെ കവിതകളിലൊക്കെയും ഈ ഗ്രാമസൗന്ദര്യവും നിഷ്കളങ്കതയും ഊടും പാവും നെയ്യുന്നതു നമുക്കു കാണാനാകും.  വിഷുക്കണി എന്ന കവിതയില്‍ അദ്ദേഹം ഉല്‍ഘോഷിക്കുന്നത്..
    "ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
     ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
     മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
     മണവും മമതയും ഇത്തിരി കൊന്നപ്പൂവും"   
എന്നാണ്. ആസ്സാം പണിക്കാര്‍ എന്ന കവിതയില്ലെ ഈ വരികള്‍ അദ്ദേഹം യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് ഒട്ടും മാറി നിന്നിരുന്നില്ല എന്നും നമ്മെ പഠിപ്പിക്കുന്നു.
    ". അറിയുമേ ഞങ്ങളറിയും നീതിയും 
     നെറിയും കെട്ടൊരീപ്പിറന്ന നാടിനെ! 
     അതിഥികള്‍ക്കെല്ലാമമരലോകമീ-
     ക്കിതവി ഞങ്ങള്‍ക്കു നരകദേശവും
     മദിപ്പിക്കും, കനിക്കിനാവുകൾ കാട്ടി
     കൊതിപ്പിക്കും; പക്ഷെ കൊടുക്കയില്ലവൾ"". 

    മലയാള മനസ്സുകളില്‍ കുന്നിമണിയുടെ നിഷകളങ്ക സ്നേഹം നിറച്ച്, കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കയ്പവല്ലരിയും സഹ്യപര്‍വ്വതവും അനുഭൂതി നിറയുന്ന പത്മതീര്‍ത്ഥമായ് കോരിനിറച്ച് ഈ ധന്യനായ അക്ഷരസ്നേഹി ഒടുവില്‍ 1985 ല്‍ ഇന്നേ ദിവസം 74 )0 വയസ്സില്‍ വിടചൊല്ലി കൊടിപ്പടം താഴ്ത്താതെ കടന്നുപോയി. നമുക്കോര്‍ക്കാം ഈ മഹാത്മാവിനെ ഒരു മാമ്പഴക്കാറ്റു തഴുകി കടന്നു പോകുമ്പോഴുള്ളള്ള ഉള്‍പുളകത്തോടെ.......





Wednesday, December 17, 2014

കുചേലദിനം


ഇന്നു ധനുമാസത്തിലെ ആദ്യ ബുധന്‍.
കുചേലദിനം.!
കുചേലന്‍ ജനിച്ച ദിവസമല്ല; കുചേലന് സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം.
ഇന്ന് കൃഷ്ണക്ഷേത്രങ്ങളില്‍ ഭക്തര്‍ ഒരുപിടി അവിലും ഉണക്കമുന്തിരിയും
കൽക്കണ്ടവും കദളിപഴവുമായ്‌ കണ്ണനെ കണികാണുവാനെത്തും.

കണ്ണാ, തൃപ്പാദ പൂജയ്ക്കായ് ഒരുപിടി 
അവിലുമായ് ഞാനും നിന്‍ നടയിലെത്തി.
അലിവായ്, അറിവായ് അനുഗ്രഹമേകൂ നീ
അകം നിറഞ്ഞെന്നില്‍  കൃപചൊരിയൂ..
അന്നു ഞാന്‍ നിനക്കു നല്‍കാതെ ഭക്ഷിച്ചതും
കണ്ടു നീ പരിഭവവാക്കുകള്‍ ചൊന്നതും
ഓര്‍മ്മയില്‍ ഉണ്ടെന്റെ കാര്‍മുകില്‍ വര്‍ണ്ണാ..
കണ്ണുനീരോര്‍മ്മയായ് ഒരു തുണ്ടു പീലിയായ്
ഇന്നു ഞാനേകാം നിനക്കെന്റെ ശുന്യമാം
കൈകളില്‍ നിന്നുമൊരൊത്തിരി സ്നേഹം
കഠിനമെന്‍ ജീവിതപന്ഥാവില്‍ നിന്നുഞാന്‍
കണ്ടെടുത്തുള്ളൊരീ അവില്‍പ്പൊതിയായിന്ന്.
നിന്‍ കൃപാസാഗരമെന്നില്‍ നിറയ്ക്ക നീ
നിന്‍ സ്നേഹസൂര്യനെ എന്നില്‍ ജ്വലിപ്പിക്ക.
ഈ ജന്മമെന്നും നിനക്കായി മാത്രം ഞാന്‍
കരുതിവെയ്ക്കാം കൃഷ്ണാ പ്രിയ തോഴാ...

Monday, December 15, 2014

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍: 2. സര്‍ ജഗദീഷ് ചന്ദ്രബോസ്

   

       അഹിംസാവാദികളായ സസ്യാഹാരികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്നതെങ്ങനെ? മൃഗങ്ങളെപ്പോലെതന്നെ സന്തോഷവും ദുഃഖവും വേദനയും ചൂടും തണുപ്പും ഒക്കെ അറിയുന്നവരാണ് സസ്യജീവജാലവും. ഇതു ആദ്യമായി നമുക്കു തെളിയിച്ചു തന്നത് ഭാരതത്തിന്റെ അഭിമാനമായ ജഗദീഷ് ചന്ദ്രബോസ് എന്ന പതിഭാധനനായ ശാസ്ത്രജ്ഞനാണ്. വെളിച്ചത്തിനും ശബ്ദത്തിനും പോലും സസ്യങ്ങളെ സ്വാധീനിക്കാനാവുമെന്ന് അദ്ദേഹം തെളിയിച്ചു തന്നു.സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ ചുറ്റുപാടുകളോടുള്ള  പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്. വയര്‍ലെസ്‌ വാര്‍ത്താവിനിമയവും ആദ്ദേഹത്തിന്റെ സംഭാവനതന്നെ. ഭൗതികശാസ്‌ത്രം, ജീവശാസ്‌ത്രം, സസ്യശാസ്‌ത്രം, ശാസ്‌ത്രസാഹിത്യം, എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്നെ ലോകപ്രസിദ്ധങ്ങളായ കണ്ടുപിടിത്തങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും ഉപോല്‍ബലകമായതും അന്വേഷണകുതുകിയായ ഈ ശാസ്ത്രജ്ഞന്റെ ഗവേഷണങ്ങളായിരുന്നു എന്ന് നമുക്ക്  സാഭിമാനം സ്മരിക്കാം.

      ഇപ്പോഴത്തെ ബംഗ്ലാദേശില്‍ സ്ഥിതിചെയ്യുന്ന മുഷിന്‍ഗഞ്ച്‌ ജില്ലയിലെ വിക്രാംപുരിയില്‍ 1858 നവംബര്‍ മാസം 30 നാണ്‌ ജെ.സി ബോസ്‌ ജനിച്ചത്‌. മജിസ്‌ട്രേറ്റും അസിസ്റ്റന്റ്‌ കമ്മീഷണറുമായി ജോലിയെടുത്തിരുന്ന ഭഗവന്‍ ചന്ദ്രബോസ്‌ ആയിരുന്നു പിതാവ്‌. അമ്മ ബനസുന്ദരീ ദേവി. ചെറുപ്രായത്തില്‍ തന്നെ ശാസ്ത്രകൗതുകം ജഗദീശിനൊപ്പം ഉണ്ടായിരുന്നു. ഈ പ്രത്യേകതാല്‍പര്യം അദ്ദേഹത്തെ മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിയാക്കി വാര്‍ത്തെടുത്തു. ജീവശാസ്ത്രത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നെങ്കിലും കൊല്‍ക്കത്തയിലെ സെന്റ്‌ സേവിയേഴ്‌സ്‌ കോളജില്‍ അദ്ദേഹത്തിനു ബിരുദപഠനം സാധിച്ചത് ഭൗതികശാസ്ത്രത്തിലായിരുന്നു.സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കു തല്‍പ്പരനായിരുന്നെങ്കിലും തന്റെ പുത്രന്‍ ആജ്ഞാനുവര്‍ത്തിയായി ജീവിതം നയിക്കാന്‍ പിതാവ് ഇഷ്ടപ്പെട്ടില്ല. പിന്നീട്   1884 ല്‍ ലണ്ടനില്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ പോയെങ്കിലും അനാരോഗ്യത്താല്‍ അതു പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും ശാസ്ത്രബിരുദമെടുത്ത് ദൗത്യം നിറവേറ്റാനദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാലത്താണ് കല്‍ക്കത്താ പ്രെസിഡെന്‍സി കോളേജില്‍ അദ്ദേഹത്തെ അധ്യാപകനായി ക്ഷണിച്ചത്. അതാകട്ടെ ഇംഗ്ലീഷ് അധ്യാപകരുടെ മൂന്നിലൊന്നു ശംബളത്തില്‍. ഒരിന്ത്യാക്കാരനും ബൗദ്ധികമായി വെള്ലക്കാരന്റെ പിന്നിലല്ലെന്നു വിശ്വസിച്ചിരുന്ന ബോസ് ഈ അവഹേളനത്തെ നേരിട്ടത് ഉന്നതമായ സ്വാഭിമാനത്തോടെ ശംബളം തന്നെ നിരസിച്ചുകൊണ്ടായിരുന്നു. ഒടുവില്‍ വെള്ലക്കാരനു തലകുനിക്കേണ്ടിവന്നു. മുന്‍കാലപ്രാബല്യത്തോടെ മുഴുവന്‍ ശംബളവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

    തന്റെ പ്രധാന കണ്ടുപിടുത്തമായ ക്രെസ്കോഗ്രാഫ് ഉപയോഗിച്ച്  ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ 1901 ല്‍ അദ്ദേഹം നടത്തിയ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. ബ്രോമൈഡ് ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ഒരു സസ്യത്തിന്റെ സൂക്ഷ്മചലനങ്ങളാണ് അദ്ദേഹം അവിടെ ലോകത്തിനു മുന്‍പില്‍ തന്റെ ഉപകരണങ്ങള്‍ പതിയായിരം മടങ്ങു വലുതാക്കി കട്ടിക്കൊടുത്തത്. ഉപകരണത്തിലെ പ്രകാശബിന്ദുവിന്റെ സ്ക്രീനിലൂടെയുള്ള ചലനങ്ങളാണ് ആ സസ്യത്തിലെ കലകളുടെ സ്പന്ദനങ്ങള്‍ വ്യക്തമാക്കിയത്. വിഷലായനിയില്‍ മുക്കിവെച്ചതുകൊണ്ട് സസ്യത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ മരണത്തിലേയ്ക്കടുക്കുന്ന രോഗിയുടെ ഇ സി ജി പോലെ വേഗത്തില്‍ വ്യതിയാനങ്ങള്‍ കാട്ടിക്കൊണ്ടിരുന്നു. വിഷം ഉള്ളില്‍ ചെന്ന എലിയുടെ മരണവെപ്രാളത്തിലുള്ല ഓട്ടം പോലെ അതിങ്ങനെ ദ്രുതഗതിയില്‍ കമ്പനം ചെയ്ത് ഒടുവില്‍ നിശ്ചലമായി. അങ്ങനെ  ആ വിഷത്തിന്റെ കഠിന്യത്താല്‍ സസ്യം മരിച്ചു കഴിഞ്ഞു. സസ്യങ്ങള്‍ക്കും ജീവനും വികാരവുമുണ്ടെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ അവിടെ അനാവരണം ചെയ്യപ്പെട്ടത് ഏറെ പ്രോത്സാഹനം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു.  പക്ഷേ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ബോസിന്റെ ജീവശാസ്ത്രത്തിലേയ്ക്കുള്ള നുഴഞ്ഞുകയറ്റമായാണ് ചിലര്‍ അതിനെ കണ്ടത്. പക്ഷേ അവരുടെ വിമര്ശനങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയില്ല. തന്റെ ഉദ്യമങ്ങളില്‍ അദ്ദേഹത്തിന് അത്രയേറെ ആത്മവിശ്വാസമുണ്ടായിരുന്നു. പാരീസിലെ സയന്‍സ് കോണ്‍ഗ്രസ്സിലും അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ വലിയ പ്രസംസയ്ക്കു പാത്രീഭവിച്ചിരുന്നു. പിന്നീട് പലശാസ്ത്രജ്ഞര്‍ ഇതിനോടനുബന്ധിയായ കൂടുതല്‍ കാര്യക്ഷമമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ പ്രചോദനമാവുകയും ചെയ്തു.

      ഭൗതികശാസ്ത്രത്തിലും തനതായ കയ്യൊപ്പുകള്‍ ചാര്‍ത്തിയിരുന്നു ഈ ശാസ്ത്രജ്ഞന്‍. 1895 -ല്‍ ബോസ്‌ നടത്തിയ പരീക്ഷണം ശാസ്‌ത്രചരിത്രത്തിലെ നാഴികകല്ലായി. ഇലക്‌ട്രിക്‌ വയറിന്റെ ബന്ധനം ഇല്ലാതെ തന്നെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ആശയ കൈമാറ്റം നടത്തുന്ന പരീക്ഷണമായിരുന്നു ഇത്‌. ഇറ്റലിയില്‍ മാര്‍ക്കോണി റേഡിയോ തരംഗപ്രക്ഷേപണം കണ്ടുപിടിക്കുന്നതിനും 2 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണിത്‌. ഒരു മുറിയില്‍ റേഡിയോ തരംഗം പുറപ്പെടുവിക്കുന്ന ഉപകരണം സ്ഥാപിച്ചു. അടുത്ത മുറിയില്‍ ഒരു പ്രത്യേകതരം പിസ്റ്റലും ശരിയാക്കി നിര്‍ത്തി. യന്ത്രം പ്രവര്‍ത്തന സജ്ജമാക്കിയതോടെ പുറപ്പെട്ട റേഡിയോ തരംഗം പിസ്റ്റലിനെ സ്റ്റാര്‍ട്ടാക്കി വെടി പൊട്ടിച്ചു. ഈ വയര്‍ലെസ്‌ പ്രയോഗം വിജയകരമായി പൊതു പരിപാടികളില്‍ അവതരിപ്പിക്കുകയും ചെയ്‌തു. റേഡിയോ തരംഗങളെ കണ്ടെത്തുന്നു കൊഹറര്‍ എന്ന ഉപകരണവും ഈ പ്രതിഭാധനന്റെ സംഭവന തന്നെ.

     ഒരുപാടു പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളുമായി അക്ഷീണം തന്റെ ജൈത്രയാത്ര തുടര്‍ന്നെങ്കിലും ഇവയ്ക്കൊന്നും ഉപജ്ഞതാവകാശം അദ്ദേഹം നിയമപരമായി നേടിയെടുത്തിരുന്നില്ല. അത് ശസ്ത്രലോകത്തില്‍ അദ്ദേഹത്തിനുള്ല സ്ഥാനം സുവര്‍ണ്നലിപികളില്‍ രചിക്കപ്പെടാന്‍ തടസ്സമായി. വയര്‍ലെസ്സ് റേഡിയോ തരംഗപ്രക്ഷേപണത്തിലൂടെയുള്ല ആശയ വിനിമയത്തിന് വാണിജ്യപരമായുള്ല ഭീമമായുള്ല സാധ്യതകള്‍ നന്നായറിയാമായിരുന്നിട്ടും  അതിന്റെ പേറ്റന്റ് നേടാന്‍ അദ്ദേഹം മിനക്കെട്ടില്ല. ഈ ശാസ്ത്ര മേഖലയില്‍ അദ്ദേഹത്തിന്റെ പേരിനു പകരം മറ്റു പ്രമുഖരുടെ പേരുകളാണ് നാമിന്നു കാണുന്നതും. എങ്കിലും 1896-ല്‍ ലണ്ടന്‍ സര്‍വകലാശാല ജെ.സി. ബോസിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം നല്‌കി ആദരിക്കുകയുണ്ടായി.

     വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍, ബര്‍ണാഡ് ഷാ, സര്‍ ആല്‍ഡസ് ഹക്സ്ലി മുതലായ ഒട്ടനേകം പ്രമുഖര്‍ ബോസിനെ പ്രകീര്ത്തിച്ച് എഴുതിയിട്ടുണ്ട്. 'ഇക്കാലത്തെ ഏറ്റവും ഉന്നത ശീര്‍ഷനായ ജീവശാസ്‌ത്രകാരന്‌ ' എന്നെഴുതി ഒപ്പിട്ട്‌ ബര്‍ണാഡ്‌ ഷാ തന്റെ പുസ്‌തകങ്ങള്‍ നല്‌കിയിരുന്നു. വിശ്വഭാരതി സര്‍വകലാശാലയുടെ ഉപാധ്യക്ഷ പദവിയും ടാഗോര്‍ സ്‌നേഹാദരവോടെ ബോസിന്‌ നല്‌കി. മഹാത്മാഗാന്ധി യംഗ്‌ ഇന്ത്യ വഴി ബോസിന്റെ ശാസ്‌ത്രോദ്യമങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്‌.ബംഗാളി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിട്ടിച്ചുണ്ട്‌ ഈ ബഹുമുഖപ്രതിഭ.

    1917 ല്‍ ശാസ്ത്ര പരീക്ഷണങ്ങളു്ക്കും ഗവേഷണങ്ങളു്ക്കുമായി കൊല്‍ക്കത്തയില്‍ അദ്ദേഹം  ബോസ് ഇസ്റ്റിട്യൂട്ട് സ്ഥാപിക്കുകയുണ്ടായി. സസ്യങ്ങളുടെ വികാരങ്ങളും ചുറ്റുപാടുകളോടുള്ള പ്രതികരണങ്ങളും വളര്‍ച്ചയുമൊക്കെ അറിയുന്നതിനുള്ള വൈവിധ്യമാര്‍ന്ന യന്ത്ര സമുച്ചയം തന്നെ  ഈ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അനസ്തേഷ്യ നല്‍കിയതിനു ശേഷം വളരെ ദൂരെ നിന്നും വലിയൊരു മരം പിഴുതെടുത്ത് അവിടെ നട്ടു വളര്‍ത്തിയിരുന്നു. മനുഷ്യരെപ്പോലെ, ചെറിയ അളവില്‍ നല്‍കുന്ന ക്ലോറോഫോമിന്, സസ്യങ്ങളേയും ബോധം കെടുത്താനാവും. വീണ്ടും പ്രജ്ഞയിലെത്ത്തു മുന്പ് പുതിയ പരിതസ്ഥിതികളിലെത്തിയാല്‍ അവയ്ക്ക് അവിടെ പൊരുത്തപ്പെടുവാനും  അതിജീവനം സാധ്യമാവുകയും ചെയ്യുമത്രേ..ആല്‍ഡ്സ് ഹക്സ്ലിയുടെ ഈ സന്ദര്‍ശനത്തേക്കുറിച്ച് അദ്ദേഹമെഴുതിയ ലേഖനം വയിച്ചു കോള്‍മയിര്‍കൊണ്ട്, ഞാനും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ബോസ് ഇന്സ്റ്റിട്യൂട്ട് സന്ദര്‍ശിക്കുകയുണ്ടായി. സഹയാത്രികര്‍ ഷോപ്പിംഗിനായി കണ്ടെത്തിയ സമയത്ത് ഞാന്‍ ഭര്‍ത്തവുമായി ബോസ് ഇന്സ്റ്റിട്യൂട്ട് കണ്ടെത്താന്‍  കല്‍ക്കത്ത തെരുവുകളിലൂടെ വിയര്‍ത്തു കുളിച്ച് അലഞ്ഞു. ആരും അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ല. ഒടുവില്‍ അവിടെയെത്തി മാന്ത്രികതയുള്ല ഉപകരണങ്ങള്‍ കാണുന്നതിനായി അധികൃതരോടന്വേഷിച്ചപ്പോഴാണ് ആ ദുഃഖസത്യം അറിയാന്‍ കഴിഞ്ഞത്. ബോസിന്റെ മരണശേഷം അതൊന്നും ഉപയോഗിക്കാന്‍ ആര്‍ക്കും അറിയുമായിരുന്നില്ലത്രേ. അദ്ദേഹം അതിനുള്ള പരിശീലനം ആര്‍ക്കും കൊടുത്തിരുന്നില്ല. അങ്ങനെ അവയൊക്കെ തുരുമ്പു പിടിച്ച് അന്ത്യശ്വാസത്തിനായി കാത്തു കിടക്കുന്നു.

      1916-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ ബഹുമതി, 1920 റോയല്‍ സൊസൈറ്റി അംഗത്വം, 1927 ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ തുടങ്ങി ഒരുപാടു ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. ബംഗാളി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിട്ടിച്ചുണ്ട്‌ ഈ ബഹുമുഖപ്രതിഭ. "ജഗദീശ്‌ ചന്ദ്രബോസ്‌ ഭാരതത്തിന്റെ വീരപുത്രനാണ്‌"  എന്നാണ് സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചത്.

        1887 ലായിരുന്നു ദുര്‍ഗാ മോഹന്‍ദാസിന്റെ മകള്‍ അബലാ ദാസുമായി അദ്ദേഹത്തിന്റെ  വിവാഹം. ഗവേഷണങ്ങളിലും പഠനത്തിലും അമിതമായി ശ്രദ്ധപുലര്‍ത്തിയുരുന്നതിനാല്‍ ബോസിന് കുടുംബകാര്യങ്ങളൊന്നും നോക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയായിരുന്നിട്ടു കൂടി അവര്‍ അതു നന്നായി നിര്‍വ്വഹിച്ചു പോന്നു. ഇവര്‍ക്ക് ഒരിക്കല്‍ മാത്രമാണു സന്താനഭാഗ്യം ലഭിച്ച്ത്. പക്ഷേ ആ കുഞ്ഞിന് അയുസ്സുമുണ്ടായില്ല. പക്ഷേ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വസ്നേഹവും നല്കി ഈ സ്ത്രീരത്നം വിധിയോടു മധുരമായി പ്രതികാരം ചെയ്തു. കല്ക്കത്തയിലെ വളരെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയും സ്ത്രീപക്ഷചിന്താഗതിക്കാരിയുമായിരുന്നു ലേഡി അബലാ ബോസ്.

         മാര്‍ക്കോണിക്കു കിട്ടിയ നോബേല്‍ സമ്മാനം തികച്ചും അര്‍ഹതപ്പെട്ടത്  റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ജഗദീശ് ചന്ദ്രബോസിനു തന്നെയായിരുന്നു. ഇന്നും ഇതിനെപ്പറ്റി വിവാദങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇന്നും ബോസ് മുടിചൂടാ മന്നന്‍ തന്നെ. ഈ മഹാപ്രതിഭ 1937 നവംബര്‍ 23 ന് ജീവിതത്തിലെ തന്നെ എല്ലാ ഗവേഷണങ്ങളും പൂര്‍ത്തീകരിച്ച് ഇഹലോകം പൂകി. എങ്കിലും ഈ നാമം ഭാരതത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.






Sunday, December 14, 2014

നിഴല്‍ക്കാഴ്ച

നിഴലോടു നിഴല്‍ ചേരുമീ നിശാതീരത്തു
നിറമാര്‍ന്ന സ്വപ്നങ്ങള്‍ നൃത്തമാടും.
നിറനിലാവൊളിമിന്നുമീരാവിലിനിയൊന്നു
നിദ്രയെ മുറുകെപ്പുണര്‍ന്നുറങ്ങാം

നിനക്കായി നെയ്യുമെന്‍ സ്വപ്നത്തിന്‍ നിറമിട്ട
നിഴലുകള്‍ മെല്ലെവേ മിഴികള്‍ പൂട്ടും
നിനവുകള്‍ തിരിയിട്ട നക്ഷത്രജാലങ്ങള്‍
നിന്റെ തിരുനെറ്റിയിലുമ്മവെയ്ക്കും.

നിന്‍ സ്നേഹമൊഴികള്‍ തന്‍ ശയ്യയില്‍ ഞാന്‍
നിണമൊഴുകുമോര്‍മ്മകള്‍ വിസ്മരിക്കും
നിന്‍പ്രണയ താപത്തിലെന്‍ ശൈത്യരാവുകള്‍
നിര്‍വൃതിപ്പൂക്കള്‍ വിടര്‍ത്തി നല്‍കും

നിത്യതേ നിന്നെഞാന്‍ മുറുകെപ്പുണര്‍ന്നിടാം
നിന്റെ നിശ്വാസത്തിന്റെ ഈണവും താളവും
നിശ്ശബ്ദമെന്നെത്തഴുകട്ടെ മെല്ലെവേ
നിലാവിനെ സ്നേഹിച്ചു മിഴിയടയ്ക്കട്ടെ ഞാന്‍


Friday, December 5, 2014

സ്വാമീ ശരണം

വൃശ്ചികമാസം വന്നല്ലോ ഒരു
മഞ്ഞണിരാവു പുലര്‍ന്നല്ലോ
വെണ്‍മുകിലാകാശത്തു നിരന്നു
പൊന്‍പ്രഭയോലും പൊന്നുഷസ്സില്‍

മാലയണിഞ്ഞു കറുപ്പും ചുറ്റി
മാമല കയറാനയ്യപ്പന്‍മാര്‍
നോമ്പും വ്രതവുമെടുക്കും പിന്നെ
ശരണം വിളികള്‍ മുഴങ്ങീടും

ഭജനകളിമ്പം ചേരും സന്ധ്യകള്‍
ഭക്തിയില്‍ മുഴുകും രാവുകളും
ഉദയത്തില്‍ തിരുനടതന്‍ മുന്നില്‍
ഉരുവിടണം തിരുനാമങ്ങള്‍

കെട്ടുമുറുക്കിന്നന്തിയില്‍ ഇരുമുടി
കെട്ടായ് തന്നെ നീറയ്ക്കേണം
നറുനെയ് കോരിനിറച്ചൊരു കേരം
നടയിലുടയ്കാന്‍ കരുതേണം

കല്ലുകള്‍, മുള്ളുകള്‍, കുന്നും മലയും
കാലിനു പുഷ്പസമാനവിചാരം
കയറണമാവഴി കാനനമധ്യേ
കയറണമീ പതിനെട്ടാം പടിയും

പടി കയറിച്ചെന്നയ്യന്‍ തിരുവടി
പാദം പൂകി വണങ്ങേണം
പന്തളരാജകുമാരന്‍ തന്നുടെ
പാദപരാഗം ചൂടേണം

സ്വാമീ ശരണം ശരണം ശരണം
അയ്യപ്പാ ശരണം  ശരണം
സ്വാമീ ശരണം  അയ്യപ്പാ ഹരേ
അയ്യപ്പാ ശരണം ശരണം ...

Thursday, November 20, 2014

പുലിവാല്


ഒരു ക്രിസ്തുമസ്സ് കേക്കു പിടിച്ച 760 രൂപയുടെ പുലിവാല്
=========================
   രണ്ടു മൂന്നു വര്‍ഷം മുന്‍പാണ്. ആ വര്‍ഷം ക്രിസ്തുമസ് ഒരു തിങ്കളാഴ്ചയായിരുന്നു. ഞായറാഴ്ച വെളുപ്പിനു 3 മണിക്കെഴുന്നേറ്റതാണ്. ചേട്ടന്റെ സഹോദരീഭര്‍ത്താവും ഏതാനും ബന്ധുക്കളും കൂടി ഡല്ഹിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍  മംഗളയില്‍ തലേദിവസം എറണാകുളത്തു നിന്നു പുറപ്പെട്ടിട്ടുണ്ട് . അവര്‍ കല്യാണില്‍ എത്തുമ്പോള്‍ രണ്ടുമൂന്നു നേരത്തെ ഭക്ഷണം തയ്യാറാക്കി സ്ടേഷനില്‍ കൊണ്ടുപോയി കൊടുക്കണം. മുന്‍പും പലപ്പോഴും ഇവര്‍ വരാറുള്ളതാണ്. കല്യാണില്‍ എത്തുമ്പോള്‍ 2 മണി എങ്കിലും ആകും. അതുകൊണ്ടു അതിനു മുന്‍പുള്ള പന്‍വേല്‍ എന്ന സ്ടേഷനില്‍ കൊണ്ടുപോയാണു കൊടുക്കുക. കൂടെ ഞങ്ങളും  കല്യാണ്‍ വരെ അവരോടൊത്തു യാത്രചെയ്യും. ചിലപ്പോള്‍ കല്യാണും കഴിഞ്ഞുള്ള സ്ടേഷനില്‍ ഇറങ്ങി തിരികെ പോരും. ഇതാണ് പതിവ്. വീട്ടില്‍ നിന്ന് 10 മണിക്കിറങ്ങിയാലേ പന്‍വേലില്‍ ട്രെയിന്‍ സമയത്തിനു അരമണിക്കൂര്‍ മുന്‍പെങ്കിലും എത്തുകയുള്ളു. (അതു ചേട്ടനു നിര്‍ബ്ബന്ധമാണ്). അതുകൊണ്ടു തിരക്കിട്ടു, ചോറും നാരങ്ങാചോറും ചപ്പാത്തിയും കറികളും ഒക്കെ തയ്യാറാക്കി പായ്ക്കു ചെയ്തു. ഇനി കൂളിച്ചു വേഷം മാറി പുറപ്പെട്ടാല്‍ മതി.
   കുളിമുറിയില്‍ കയറാന്‍ തുടങ്ങുമ്പോഴാണു വാതില്‍മണി മുഴങ്ങിയത്. ചേട്ടനാണു വാതില്‍ തുറന്നത്. 'മിനിച്ചേച്ചി ഇല്ലേ?' എന്നുറക്കെ തന്നെ വന്നയാള്‍ ചോദിക്കുന്നതുകേട്ടാണു ഞാന്‍ ചെന്നു നോക്കിയത്. നിറഞ്ഞ ചിരിയോടെ അയാള്‍ ഭംഗിയില്‍ പൊതിഞ്ഞു റിബ്ബണ്‍ കെട്ടിയ ഒരു പയ്കറ്റ് എനിക്കു തന്നു പറഞ്ഞു "ചേച്ചീ, വര്‍ഗ്ഗീസ് ചേട്ടന്‍ തന്നുവിട്ടതാണ്. ക്രിസ്ത്മസ്സ് ഗിഫ്റ്റ്"
ഞാനും ചേട്ടനും മുഖത്തോടു മുഖം നോക്കി.
ചേട്ടന്‍ ചോദിച്ചു "ഏതു വര്‍ഗ്ഗിസ് ചേട്ടന്‍?"
" പാം റിസോര്‍ട്ടിനടുത്തു ടീവീടേം ഫ്രിഡ്ജിന്റെയും ഒക്കെ കടയില്ലേ, എയ്ഞ്ചല്‍സ്, അവിടുത്തെ..."
ശരിയാണ്, ആ കടയില്‍ നിന്നു ഒരാഴ്ചമുന്‍പ് എന്തൊക്കെയോ  സാധങ്ങളും വാങ്ങിയിരുന്നു. പക്ഷേ.. ഈ സമ്മാനം...?
"ഇവിടെ തന്നെ തരാനാണോ പറഞ്ഞത്?"  എന്റെ സംശയം വാക്കുകളായി പുറത്തുവന്നു
"അതെ ചേച്ചി. ഇതല്ലെ അഡ്രസ്സ്...?" അയാള്‍ ഒരു കുറിപ്പില്‍ നോക്കി ബില്‍ഡിംഗ് നമ്പറും ഫ്ലാറ്റ് നമ്പറും ഹൌസിംഗ് കോംപ്ലക്സിന്റെ പേരും  പറഞ്ഞു. ഒക്കെ ശരിതന്നെ. പക്ഷെ ഗിഫ്റ്റ്  എന്തിനാണെന്നു മാത്രം മാസ്സിലായില്ല. വര്‍ഗ്ഗീസിനെയും കുടുംബത്തേയും പരിചയമുണ്ട്.ഞങ്ങളുടെ ഒരു സുഹൃത്തിന്റെ അടുത്ത ബന്ധുവാണ് വര്‍ഗ്ഗീസിന്റെ ഭാര്യ സിസിലി. അതിനപ്പുറം ഉള്ള ബന്ധങ്ങളൊന്നുമില്ല. എന്തായാലും വിളിച്ചു ചോദിക്കാമെന്നു വിചാരിച്ചു . മൊബൈല്‍ സ്വിച്ച് ഓഫ്. വീട്ടിലെ നമ്പറില്‍ വിളിച്ചു. മോളാണ് ഫോണ്‍ എടുത്തത്. "മോളെ, ഞാന്‍ ഗോദ്രെജ് ഹില്ലില്‍ നിന്നു മിനി ആന്റി ആണു വിളിക്കുന്നത്." ഞാന്‍ പറഞ്ഞു.
" ഹായ് ആന്റി, സുഖമല്ലേ. ഹപ്പ്യ് ക്രിസ്മസ്. ഗിഫ്ട് കൊടുത്തയച്ചിരുന്നതു കിട്ടിയോ ആന്റി..നല്ല കേക്കാട്ടോ.." മോളുടെ കിളിനാദം.
"ഹാപ്പി ക്രിസ്മസ് മോളെ. ഗിഫ്ടിന്റെ കാര്യം പറയാനാണു മോളെ വിളിച്ചത്. പപ്പയും മമ്മിയും ഇല്ലേ.."
"ഇല്ല ആന്റി. പപ്പയുടെ സിസ്റ്റര്‍ കാറ്ററാക്റ്റ് ഓപറേഷനു ഹോസ്പിറ്റലില്‍ അഡ്മിറ്റാ. അവര്‍ അങ്ങോട്ടു പോയി രാവിലെ".
"എങ്കില്‍ ശരി മോളെ, അവര്‍ വരുമ്പോള്‍ പറയൂ."
പക്ഷെ പിന്നെയും ഒരു ശങ്ക ബാക്കി നില്ക്കുന്നു. എന്തിനാവാം ഗിഫ്റ്റ്. ഒടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു, ഏതോ സമ്മാനകൂപ്പണ്‍ ഉണ്ടായിരുന്നു, അതിന്റെ ആകാമെന്ന്. കൂടുതല്‍ ആലോചിച്ചു നില്ക്കാന്‍ സമയവുമില്ല. കൊണ്ടുവന്ന പയ്യന്‍ തറപ്പിച്ചു പറഞ്ഞു ഇവിടുത്തെ മിനിച്ചേച്ചിക്കു തന്നെയാണു തരാന്‍ പറഞ്ഞതെന്ന്. ഏതായാലും അതു വാങ്ങി വെച്ച്  അവനു ടിപ്പ് കൊടുത്തു പറഞ്ഞുവിട്ടു.
 
   വലിയൊരു ക്രിസ്മസ് കേക്ക്. ഐസിംഗ് ചെയ്തു മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ചേട്ടനു പ്രമേഹം ഇത്തിരി കൂടുതലുണ്ട്. എനിക്കു കേക്ക് അത്ര ഇഷ്ടവുമില്ല. മോന്‍ പ്രോജക്ട് ചെയ്യുന്നതിനായി ഹോസ്റ്റലില്‍ തന്നെയാണ്.. പിന്നെ ഇത്രവലിയ കേക്ക് എന്തു ചെയ്യും. അതുകൂടി ട്രെയിനില്‍ വരുന്നവര്‍ക്കു കൊടുക്കാം എന്നു തീരുമാനിച്ചു. പിന്നെ ഒട്ടും വൈകിച്ചില്ല ഞങ്ങളുടെ യാത്രയ്ക്ക്. ഇത്തവണ ഞങ്ങള്‍ കല്യാണും  കഴിഞ്ഞുള്ള രണ്ടാം സ്ടേഷനില്‍ ഇറങ്ങിയിട്ടാണു മടങ്ങിയത്. വീട്ടിലെത്തുമ്പോള്‍ സന്ധ്യ മയങ്ങി. ഞങ്ങള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണ് അടുത്ത വീട്ടിള്‍ ശ്രദ്ധ വന്നു നോക്കിയത്. ഒരു നമ്പര്‍ എഴുതിയ കടലാസു തന്ന് ശ്രദ്ധ പറഞ്ഞു.
"ഒരാള്‍ രണ്ടു പ്രാവശ്യം വന്നിരുന്നു. നിങ്ങള്‍ വന്നാലുടനെ വിളിക്കാന്‍ പറഞ്ഞ് ഈ നമ്പര്‍ തന്നതാണ്."
ചേട്ടന്‍ വേഗം നമ്പര്‍ ഡയല്‍ ചെയ്തു. സംസാരിച്ചത് രാവിലെ  കേക്കുമായി വന്ന പയ്യനാണ്.
സംഭവം ഇങ്ങനെ.. കടയില്‍ ജോലി ചെയ്യുന്ന സ്റ്റാഫിനൊക്കെ ക്രിസ്മസ് കേക്ക് ബേക്കറിയില്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. മിനി എന്നു പേരുള്ള അക്കൗണ്ടന്റ് അവധിയിലായിരുന്നതുകൊണ്ട് അവരുടെ വീട്ടില്‍ കേക്ക് എത്തിക്കാന്‍ ഏല്പ്പിച്ചിരുന്നു. നേരത്തെ കൊടുത്തിരുന്ന അഡ്രസ്സ് കളഞ്ഞുപോയതുകൊണ്ട് രാവിലെ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു. മോളാണ് അഡ്രസ്സ് പറഞ്ഞത്. പയ്യന്‍ ശരിക്കു കേള്‍ക്കാതെ ഗോദ്രെജ് പാര്‍ക്ക് എന്നതിനു പകരം ഗോദ്രെജ് ഹില്‍ എന്നാണെഴുതിയെടുത്തത്. ആശുപത്രിയില്‍ നിന്നെത്തിയ വര്‍ഗ്ഗീസ് ഗോദ്രെജ് പാര്‍ക്കില്‍ താമസിക്കുന്ന മിനിയെ വിളിച്ചു ചോദിച്ചപ്പോളാണ് അവിടെ കിട്ടിയിട്ടില്ല എന്നു മനസ്സിലായത്. ബേക്കറി ഉടമ പയ്യനെ കുറെ ചീത്ത പറഞ്ഞത്രേ.  കേക്ക് തിരികെ കൊടുക്കണമെന്നാണ് അവന്റെ ഡിമാന്റ്. ഡല്‍ഹിക്കു പോയ കേക്കിനെ എങ്ങനെ തിരികെ കൊടുക്കും! ഒടുവില്‍ അതിന്റെ വില കൊടുത്തു പ്രശ്നം പരിഹരിച്ചു.. 760 രൂപ .

Wednesday, November 19, 2014

ഇന്ദിരാ പ്രിയദര്‍ശിനി.



ഇന്നു നവംബര്‍ 19.
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ, അധികാരകേന്ദ്രികരണത്തിലൂടെയും അനിതരസാധാരണമായ കാര്‍ക്കശ്യത്തിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭരണാധികാരിയുടെ, ഇന്ത്യന്‍ജനതയുടെ മുഴുവന്‍ സ്നേഹവും സ്വന്തമാക്കിയ ഇന്ദിരാ പ്രിയദര്‍ശിനിയുടെ ജനന്മദിനമാണിന്ന്.
1917 നവംബര്‍ 19 നാണ് ജവഹര്‍ലാല്‍ നെഹൃവിന്റെയും കമലയുടേയും മകളായി അല്ലഹബാദിലെ ആനന്ദ്ഭവനില്‍ ഇന്ദിര ജനിച്ചത്. സ്വാന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊണ്ട അച്ഛനും മുത്തശ്ശനും പലപ്പോഴും ജയില്‍വാസത്തിലായിരുന്നതുകൊണ്ട് ആ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകരാന്‍ ആ കുഞ്ഞുമാലാഖയ്ക്കു  കഴിഞ്ഞിരുന്നില്ല. അമ്മയാണെങ്കില്‍ പലപ്പോഴും രോഗശയ്യയിലും. ഒരു ഇളയ സഹോദരന്‍ ജനിച്ചു എങ്കിലും അധികനാള്‍ ജീവിച്ചിരുന്നുമില്ല.  ഏകാന്തതയുടെ തടവറയായിരുന്നു ആ വലിയ വീട്ടില്‍ ഇന്ദിരയ്ക്കു കാണാന്‍ കഴിഞ്ഞിരുന്നത്. രോഗാതുരയായ അമ്മയെ  കാണാന്‍പോലും ആ കൊച്ചു പെണ്‍കുട്ടിക്ക്  അനുവാദമുണ്ടായിരുന്നില്ല. ആയമാരുടെയും വീട്ടുജോലിക്കാരുടേയും ട്യൂട്ടര്‍മാരുടെയും ഇടയില്‍ കഴിച്ചുകൂട്ടിയ അസ്വസ്ഥവും ദുഃഖപൂര്‍ണ്ണവുമായൊരു ബാല്യകാലം ഇന്ദിരയുടെ സ്വഭാവരൂപീകരണത്തില്‍ ഒട്ടും കുറവല്ലാത്ത പങ്കുവഹിച്ചു.

തന്റെ പേരക്കുട്ടിക്ക്  ഏറ്റവവും നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന അതിയായ മോഹമുണ്ടായിരുന്നെങ്കിലും മുത്തശ്ശനായ മോത്തിലാല്‍ നെഹൃവിന് ഇംഗ്ലീഷ് വിദ്യാലയങ്ങളെ ബഹിഷ്കരിക്കാനുള്ള  ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തോടു ചേര്‍ന്നുനില്‍ക്കേണ്ടിവന്നു. സെന്റ് സിസിലിയ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേര്‍ന്ന ഇന്ദിരയ്ക്ക് അതിനാല്‍ അവിടെ പഠിക്കാനായില്ല. ഹോം ട്യൂട്ടര്‍മാരായിരുന്നു ഇന്ദിരയുടെ വിദ്യാഭ്യാസത്തില്‍ അധിക പങ്കും വഹിച്ചിരുന്നത്. പിന്നെ ജയിലില്‍ നിന്നു വത്സല്യനിധിയായ പിതാവ് മകള്‍ക്കയച്ച കത്തുകളും. ഓരോ കത്തുകളും ഓരോ പാഠപുസ്തകങ്ങളായിരുന്നു ആ കുരുന്നുപെണ്‍കുഞ്ഞിന് .  1933 ല്‍ പൂനെയിലെ പ്യൂപ്പിള്‍സ് ഓണ്‍ സ്കൂളില്‍നിന്നു സ്കൂള്‍വിദ്യാഭാസം കഴിഞ്ഞു പുറത്തിറുങ്ങുംമുന്‍പ് ഇന്ദിര പല സ്കൂളുകളില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. മഹാത്മഗാന്ധിയും സബര്‍മതി അശ്രമവുമായുള്ള  നിരന്തര സമ്പര്‍ക്കം ഇന്ദിരയെ സ്വാതന്ത്ര്യസമരവുമായി ചേര്‍ത്തുനിര്‍ത്തി. പൂനെയില്‍ സ്കൂള്‍വിദ്യാഭ്യാസകാലത്ത് വാനരസേന എന്ന കുട്ടികളുടെ സംഘടന രൂപീകരിച്ച് ഇന്ദിരയെന്ന പെണ്‍കുട്ടി സ്വാതന്ത്ര്യസമരത്തെ തങ്ങള്‍ക്കാകുംവിധം സഹായിച്ചുപോന്നു.

ഈ സമയത്താണ് ഫിറോസ് ഗാന്ധിയുടെ വിവാഹാഭ്യര്‍ത്ഥന വന്നതും ഇന്ദിരയുടെ പ്രായക്കുറവുമൂലം വീട്ടുകാര്‍തന്നെ നിഷേധിക്കുകയും ചെയ്തത്.  പിന്നീട് ഉപരിപഠനാര്‍ത്ഥം  ടാഗോറിന്റെ ശാന്തിനികേതനത്തിലെ വിശ്വഭാരതി സര്‍വ്വകലാശാലയിലെത്തി. അവിടെ നടന്ന കൂടിക്കാഴ്ചയിലാണ് ഈ സമ്ര്‍ത്ഥയായ പെണ്‍കുട്ടിയെ ആദ്യമായി ടാഗോര്‍ പ്രിയദര്‍ശിനി എന്നു വിളിച്ചത്. പിന്നീട് ഇന്ദിര അറിയപ്പെട്ടത് ഇന്ദിരാ പ്രിയദര്‍ശിനി എന്നായിരുന്നു. അവിടെ പഠിക്കാന്‍ ചേര്‍ന്നെങ്കിലും ക്ഷയരോഗം മൂര്‍ച്ഛിച്ച അമ്മയുടെ ചികത്സയ്ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ പഠനത്തില്‍ കൊടുക്കാന്‍ ഇന്ദിരയ്ക്കു കഴിഞ്ഞില്ല. തന്റെ ഉപരിപഠനത്തിനായി ഇന്ദിര ഇംഗ്ലണ്ടിലേക്കു  പോയി. പക്ഷേ 1936 ല്‍ 19 )0 വയസ്സില്‍ ഇന്ദിരയ്ക്ക് അമ്മയെ നഷ്ടമായി. അമ്മയുടെ നിര്യാണശേഷം ഇന്ദിര സ്വിട്സര്‍ലണ്ടിലെ ഓക്സ്ഫോര്ഡ് സര്‍വ്വകലാശാലയിലാണ് വിദ്യാഭ്യാസം തുടര്‍ന്നത്. വീണ്ടും അവിടെ കണ്ടുമുട്ടിയ ഫിറോസ് ഗാന്ധിയുമായി അഗാധമായ പ്രണയത്തിലായി ഇന്ദിര. അനാരോഗ്യത്താലും ലാറ്റിന്‍ ഭാഷയിലെ പ്രാവീണ്യക്കുറവും മറ്റു പലകാരണത്താലും അവിടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാകാതെ ഇന്ദിര ഇന്ത്യയിലേയ്ക്കു മടങ്ങി. (എങ്കിലും പിന്നീട് ഓക്സ്ഫോര്‍ഡ് സർവ്വകലാശാല ഇന്ദിരയോടുള്ള ബഹുമാനപൂർവ്വം ഓണററി ബിരുദം സമ്മാനിക്കുകയുണ്ടായി.)

1942 ല്‍ ഫിറോസുമായുള്ള  ഇന്ദിരയുടെ വിവാഹം നടന്നു.നെഹൃവിന് ഈ ബന്ധം ഒട്ടും പ്രിയമായിരുന്നില്ല എങ്കില്‍ക്കൂടി അദ്ദേഹം എതിര്‍ത്തില്ല. മഹാത്മഗാന്ധിയുടെ പ്രേരണയും ഉണ്ടായിരുന്നു. രാജീവ്, സഞ്ജയ് എന്ന രണ്ടാണ്‍മക്കളും ആ ദാമ്പത്യത്തില്‍ ജന്മം കൊണ്ടു. പക്ഷേ അസ്വസ്ഥതകള്‍ പലരീതികളില്‍ അവരുടെ ജീവിതത്തെ ഉലച്ചുകൊണ്ടിരുന്നു. മറ്റു സ്ത്രീകളുമായി ഫിറോസിന്റെ ബന്ധങ്ങള്‍ ഇന്ദിരയെന്ന സ്ത്രീയേയും ഭാര്യയേയും തെല്ലല്ല ദുഃഖിതയാക്കിയിരുന്നത്. തന്റെ കുഞ്ഞുങ്ങളുമായി പിതാവിനു സകലപിന്‍തുണയുമായി ഇന്ദിര ഡല്‍ഹിയില്‍ തന്നെ താമസമാക്കി. നെഹൃ ഭരണകൂടത്തിനെതിരെയുമുള്ള ഫിറോസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അകല്‍ച്ചയ്ക്കു കാരണമായി. അങ്ങനെയൊക്കെയായിരുന്നെങ്കിലും  രോഗശയ്യയിലായിരുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ ഇന്ദിര കുഞ്ഞുങ്ങളുമായി കാഷ്മീരീലേയ്ക്കു പോയി.  ഒടുവില്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് ഫിറോസ് ഗാന്ധി1960 ല്‍ അന്തരിച്ചു.

ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ തന്റെ പിതാവ്  നെഹ്‌റുവിന്റെ നിഴലായി എന്നും ഇന്ദിര പ്രവര്‍ത്തിച്ചിരുന്നു. നെഹ്‌റുവിന്റെ മരണത്തെത്തുടര്‍ന്ന് 1964 ല്‍ അവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയുമായി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആകസ്മികനിര്യാണശേഷം,  കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കമാരാജാണ് ഇന്ദിരയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചത്. മൊറാര്‍ജി ദേശായിയെ 169 നെതിരെ 355 വോട്ടുകള്‍ നേടിയാണ് ഇന്ദിര പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയില്‍ 1966 മുതല്‍ 1977 വരെ, തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിലൂടെ, അധികാരത്തിലെത്തി ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1975 ലെ  അടിയന്തരാവസ്ഥയുടെ തിക്തഫലങ്ങള്‍ സാധാരണക്കാരില്‍ ഇന്ദിരയ്ക്ക് ഒരു ഏകാധിപധിയുടെ മുഖമാണു നല്‍കിയത്. അതു് പൊതുതിരഞ്ഞെടുപ്പില്‍ അവര്‍ക്കു വലിയ തിരിച്ചടിയായി. വലിയ പരാജയം നേരിട്ട് അധികാരത്തില്‍നിന്നു പുറത്തുപോയ ഇന്ദിര 1980 ലെ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷവുമായി വീണ്ടും പ്രധാനമന്ത്രിപദത്തില്‍ മടങ്ങിയെത്തി.

ഒടുവില്‍ 1984 ല്‍ പഞ്ചാബ് കലാപകാരികളെ അടിച്ചമര്‍ത്താന്‍ താന്‍ തന്നെ കൊണ്ടുവന്ന ഓപ്പറേഷന്‍ ബ്ലൂസ്ടാര്‍ പദ്ധതിയുടെ അനന്തരഫലമായി സ്വജീവന്‍ തന്നെ രാജ്യത്തിനു ബലിയര്‍പ്പിക്കേണ്ടി വന്നു ഇന്ദിരയ്ക്ക് .  1984 ഒക്ടോബർ 31 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് ഇന്ദിരക്ക് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന കാറിൽ വെടിയേറ്റ ഇന്ദിരയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു കൊണ്ടുപോയി. രാവിലെ 9:30 ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്കുശേഷം 2:20 ന് ഡോക്ടർമാർ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ഒരു യന്ത്രവത്കൃത തോക്കിൽ നിന്നും, ഒരു ചെറിയ കൈത്തോക്കിൽ നിന്നുമുള്ള 30 ഓളം വെടിയുണ്ടകൾ ഇന്ദിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന്  മൃതദേഹപരിശോധന നടത്തിയ ഡോക്ടർ പറയുകയുണ്ടായി.
”എന്റെ ജീവന്റെ അവസാന തുള്ളി രക്തവും ഞാന്‍ എന്റെ രാജ്യത്തിനു  വേണ്ടി സമര്‍പ്പിക്കും” എന്നു  പറഞ്ഞ് അഭിനവ ഭരണ കര്‍ത്താക്കള്‍ക്ക് എന്നുമൊരു പാഠമാവാന്‍ ജീവിതം തന്നെ രാജ്യത്തിനുവേണ്ടി കുരുതികൊടുത്ത ധീരവനിതയുടെ അന്ത്യം!

ഭരണരംഗത്ത് ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ച പ്രഗത്ഭയായ ഭരണാധികാരിയായിരുന്നു ശ്രീമതി ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി. ദേശീയ, അന്തര്‍ദ്ദേശീയ ബഹുമതികള്‍ ഒട്ടനവധി ഈ മഹിളാരത്നത്തെ തേടിയെത്തുകയുണ്ടായി. ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന ഇന്ദിരയ്ക്ക് പക്ഷേ നമ്മള്‍ കാണാതിരുന്ന ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സുമുണ്ടായിരുന്നു. തീപ്പെട്ടിയുരയ്ക്കാന്‍പോലും  പേടിയുള്ള ഒരു കുഞ്ഞിന്റെ..

നിസ്സഹകരണപ്രസ്ഥാനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. ആനന്ദഭവനില്‍ ഒരതിഥിയെത്തി. ഇംഗ്ലണ്ടില്‍ നിന്നു മടങ്ങിയെത്തിയ ഒരു ബന്ധു. കമലയുമായുള്ള  സംഭാഷണമദ്ധ്യേ തന്റെ പ്രിയപ്പെട്ട കളിപ്പാവയുമായി സല്ലാപത്തിലേര്‍പ്പെട്ടിരുന്ന ഇന്ദിരയെ  അവര്‍ അടുത്തു വിളിച്ച് സ്നേഹപൂര്‍വ്വം ഒരു സമ്മാനപ്പൊതി നീട്ടി. അതിനുള്ളില്‍ അതിമനോഹരമായ കിന്നരിപ്പണികള്‍ ചെയ്ത വളരെ മൃദുലമായ ഒരുടുപ്പായിരുന്നു. അതു കയ്യിലെടുത്തയുടനെ അമ്മ അവളെ ഓര്‍മ്മപ്പെടുത്തി തങ്ങള്‍ കൂമ്പാരം കൂട്ടി തീയിട്ട വിദേശനിര്‍മ്മിത വസ്തുക്കളെക്കുറിച്ച്. ആ അഗ്നിജ്വാലകള്‍ ഇന്ദിരയുടെ പിഞ്ചുമനസ്സിലും രാജ്യസ്നേഹമായി ആളിക്കത്തി. അവള്‍ ആ ഉടുപ്പ് ഒട്ടും മടികൂടാതെ തിരികെ നല്കി. അപ്പോള്‍ ആ സ്ത്രീയുടെ ചോദ്യം 'എങ്കില്‍ പിന്നെ നീയെന്തിനീ പാവയെ കയ്യില്‍ വെയ്ക്കുന്നു? അതും വിദേശനിര്‍മ്മിതമല്ലേ?' ഇന്ദിരയുടെ ജീവന്റെ ജീവനായിരുന്നു ആ പാവ. എന്നിട്ടും ഒരു തീപ്പെട്ടിയുമായി അവള്‍ മട്ടുപ്പാവിലെത്തി തന്റെ പ്രിയപ്പെട്ട  പാവയേയും അഗ്നിക്കിരയാക്കി. പിന്നീടൊരിക്കലും ഇന്ദിരയ്ക്ക് തീപ്പെട്ടി കയ്യിലെടുക്കാനായിട്ടില്ല.

..പിതാവായ ജവഹര്‍ലാല്‍ നെഹ്റു ജയിലില്‍നിന്നു  മകള്‍ക്കയച്ച കത്തുകളിലൊന്നില്‍ സൂചിപ്പിച്ചു: 'മകളെ, ചരിത്രം ആര്‍ക്കും പഠിക്കാനാവും. ചരിത്രം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്.' ഇന്ദിരാഗാന്ധി ചരിത്രം സൃഷ്ടിക്കുന്നതിലുപരി സ്വയം ചരിത്രമാവുകയാണുണ്ടായത്.... ഈ ധീര വനിതയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ സ്നേഹാദരങ്ങളുടെ  സുഗന്ധവാഹിയായ പനിനീര്‍പ്പൂക്കളര്‍പ്പിക്കുന്നു.

Tuesday, November 18, 2014

ജന്മദിനാശംസ

മഞ്ഞണിരാവു പുലര്‍ന്നു വിടര്‍ന്നു
നല്ലൊരു ജന്മദിനാശംസയുമായ്
അരുണപ്രഭയാല്‍ നല്‍കുവതീശന്‍
ഈ സുദിനത്തിന്‍ സന്ദേശങ്ങള്‍
വിടരും പൂവിന്‍ നറുമണമോടെ
പാടും കുയിലിന്‍ നാദമതോടെ
തെളിയും പൊന്‍വെയില്‍ പ്രഭയതുപോലെ
വീശും കാറ്റിന്‍ കുളിരലപോലെ
തുള്ളിവരും കടല്‍ത്തിരമാലകള്‍ പോല്‍
മെല്ലെപ്പൊഴിയും വര്‍ഷകണം പോല്‍
ചൊരിയുന്നായിരമാശംസകളീ
ജന്മദിനത്തില്‍ സ്നേഹാതുരമായ്
നന്മകളെങ്ങും ജീവിതവഴിയില്‍
നിറയട്ടോരോ നിമിഷങ്ങളിലും.
മേവുക ഭൂവിതിലിനിയുമനേകം
ജന്മദിനങ്ങള്‍ പാര്‍ത്തിടുവാനായ്.
ഹര്‍ഷത്തിന്‍ പുതു പുളകങ്ങള്‍
ആനന്ദത്തിന്‍ പ്രഭയേകീടാന്‍
നേരുന്നെന്നുടെ ആശംസകളീ
പുണ്യദിനത്തില്‍ നിറസ്നേഹവുമായ്


Monday, November 17, 2014

വൃശ്ചികപ്പുലരി

വൃശ്ചികമാസപ്പുലരി പിറന്നു
വിണ്ണില്‍ പ്രഭതൂകി
പങ്കജനയനന്‍ മണികണ്ഠന്‍
തിരുനാമമുതിര്‍ത്തീടാന്‍.
മാലയണിഞ്ഞീടേണം പിന്നെ
വ്രതവുമെടുക്കേണം.
ഇരുമുടി തലയില്‍ പേറിക്കൊണ്ടാ
പടികള്‍ ചവുട്ടേണം
ഹരിഹരസുതനാം അയ്യപ്പന്‍ തിരു
പാദം പണിയേണം.
ചിന്മുദ്രാങ്കിത യോഗ സമാധി
കണ്ടു വണങ്ങേണം
കരിമല കയറി കുഴഞ്ഞുപോയെന്‍
തനുവില്‍ തവ തീര്‍ത്ഥം
സഞ്ജീവനിയായ് അമൃതായൊരു നവ
ജീവന്‍ പകരേണം.
തൃപ്പദ പദ്മപരാഗം വീണെന്‍
മനം കുളിര്‍ക്കേണം.
കദനം മാറ്റി തെളിക്ക മോദ-
ത്തിരികള്‍ ഹൃദയത്തില്‍
കലിയുഗ വരദാ അയ്യപ്പാ തവ
പാദാര്‍ച്ചനയാകും
പമ്പയിലെന്നുടെ ഹൃദയത്തിന്‍ വ്യഥ
കഴുകിക്കളയട്ടേ
നിന്‍തിരു നയനം തുറന്നു നീട്ടൂ
സായൂജ്യപ്രഭ നീ..
സ്വാമീ ശരണം അയ്യാപ്പാ ഹരേ
അയ്യപ്പാ ശരണം.
ശ്രീശബരീശാ ഹരിഹരപുത്രാ
തവ ചരണം ശരണം
അയ്യപ്പാ ഹരേ അയ്യപ്പാ ഹരേ
അയ്യപ്പാ ശരണം.
ശരണം ശരണം അയ്യപ്പാ ഹരേ
അയ്യപ്പാ ശരണം....
സ്വാമിയേ.... ശരണമയ്യപ്പാ......

Friday, November 14, 2014

ചാച്ചാ നെഹൃ























(എല്ലാ കുഞ്ഞുമക്കള്‍ക്കും ഈ അമ്മയുടെ ശിശുദിനാശംസകള്‍)


നെഞ്ചിലോരോമല്‍ പനിനീര്‍മൊട്ടും
ചാര്‍ത്തി വരുന്നൊരു ചാച്ചാജി.
നീളന്‍ കോട്ടും തൊപ്പിയുമിട്ടൊരു
ഗമയില്‍ നടന്നൊരു  ചാച്ചാജി.
കുട്ടികളെന്നാല്‍ ജീവനു തുല്യം
കരുതിയ  നമ്മുടെ ചാച്ചാജി.
സ്വാതന്ത്ര്യത്തിന്‍ സമരത്തിന്‍ വഴി
ഏറെ നടന്നൊരു ചാച്ചാജി.
ബാപ്പുജി തന്നുടെ ഹൃദയകവാടം
കടന്നു ചെന്നൊരു ചാച്ചാജി.
മോചിത രാജ്യം ആദ്യം കണ്ടൊരു
പ്രധാനമന്ത്രി, ചാച്ചാജി.
ആനന്ദത്തിന്‍ ഭവനത്തില്‍
പിറവിയെടുത്തൊരു ചാച്ചാജി.
ഇന്ദിരയെന്നൊരു മകളാം മുത്തിനെ
ഇന്ത്യയ്ക്കേകിയ ചാച്ചജി.
കുലീനമാകും ഗ്രന്ഥങ്ങള്‍ തന്‍
പിതാവു നമ്മുടെ ചാച്ചാജി
അതാണു നമ്മുടെ നെഹൃജി,
അതാണു നമ്മുടെ ജവഹര്‍ലാല്‍!
കുഞ്ഞുങ്ങള്‍ തന്‍ ഹൃദയത്തില്‍
കടന്നിരിരുന്നൊരു  മാണിക്യം
     ****************
ഇന്നാണിന്നാണാസുദിനം
ചാച്ചാജിക്കു പിറന്നാള്...
ഇന്നാണല്ലോ നമ്മുടെ നാള്‍
ശിശുദിനം ഇന്നെന്നറിയില്ലേ..
പൈതങ്ങള്‍ തന്‍ സ്നേഹിതാനാം
ചാച്ചാജിക്കിന്നേകീടാം
സ്നേഹസുഗന്ധം നിറയുന്നായിരം
ആശംസകളീ സുദിനത്തില്‍..



Wednesday, November 12, 2014

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങൾ 1 - സാലിം അലി

ഒരു കുരുവിയുടെ പതനം
=====================

‘ഒരു കുരുവിയുടെ പതനം’ (The fall of a Sparrow)- അനന്തവിഹായസ്സിലേയ്ക്കുയര്‍ന്നു പറന്നിട്ടും ഒരിക്കലും വിണുപോകാതിരുന്ന ഒരു കുരുവിയുടെ ആത്മകഥയാണിത്. പക്ഷിനിരീക്ഷണ ശാസ്ത്രശാഖയ്ക്കു തന്നെ അടിസ്ഥാനപരമായ ദിശാബോധം നല്‍കിയ കര്‍മ്മോത്സുകിയായ ഒരു ഒരു പ്രകൃതിസ്നേഹിയുടെ .
സാലിം അലി എന്ന സാലിം മുഇസുദ്ദീൻ അബ്ദുൾ അലിയുടെ. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം അലി എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥവും ഉൾപ്പെടും.

1896 നവംബർ 12-ന് മുംബൈയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ, നാലുസഹോദരന്മാര്‍, നാലുസഹോദരിമാര്‍. സാലിമിന്റെ ശൈശവത്തില്‍ തന്നെ മാതാപിതാക്കള്‍ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു. പിന്നീട് അമ്മാവന്റെ സംരക്ഷണയിലായിരുന്നു സാലിമും സഹോദരങ്ങളും വളര്‍ന്നത്. പഠനത്തില്‍ ഒട്ടും താല്പര്യമില്ലതിരുന്ന സാലിമിന്റെ പ്രധാനവിനോദം കുരുവികളെ വേട്ടയാടുന്നതായിരുന്നു. ഈ ആദ്യകാല വിനോദത്തിനിടയില്‍ പല വിചിത്രാനുഭവങ്ങളും സാലിം എന്ന ബാലനെ സ്വാധീനിച്ചിരുന്നു. അമ്മാവന്റെ കയ്യില്‍ നിന്നു ലഭിച്ച എയര്‍ഗണ്‍ ഉപയോഗിച്ച് കുരുവി വേട്ട നടത്തുന്നതിനിടയില്‍ ഒരിക്കല്‍ അടയിരിക്കുന്ന പെണ്‍കുരുവിയെയും ഇണയേയും കാണാനിടയായി. ആണ്‍കുരുവിയെ തന്നെ തോക്കിനിരയാക്കിയെങ്കിലും പെണ്‍കുരുവി വേറെ ഇണയെ കണ്ടെത്തി. ഇതു പലവട്ടം തുടര്‍ന്നു എന്ന്ത് സാലിമിനെ അമ്പരപ്പിച്ച ഒരു കുരുവിപുരാണം.

ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പ്പാണ് സാലിമിലെ പക്ഷിനിരീക്ഷകനെ കണ്ടെത്തുകയും വളര്‍ത്തുകയും ചെയ്തത്. മുംബൈയിലെ  സെന്റ്‌. സേവിയർ കോളേജില്‍ പഠനം തുടങ്ങിയതെങ്കിലും അതു പൂര്‍ത്തിയാക്കാതെ അദ്ദേഹം മ്യാന്‍മാറിലേയ്ക്കു പോയി. അവിടത്തെ ജീവിതം അദ്ദേഹത്തെ പ്രകൃതിസ്നേഹത്തിലേയ്ക്കു വഴിതിരിച്ചു വിട്ടു.വീണ്ടും മുംബൈയില്‍ മടങ്ങിയെത്തി വിദ്യാഭ്യാസം തുടര്‍ന്നു. ഇതിനിടയില്‍ 1918 ഡിസംബറില്‍ തെഹ്‌മിന എന്ന അകന്ന ബന്ധുവുമായി സാലിമിന്റെ വിവാഹം നടന്നു. പലയിടങ്ങളിലായി ജോലിചെയ്തെങ്കിലും മുംബൈയിലെ പ്രിന്സ് ഒഫ് വെയില്‍സ് മ്യൂസിയത്തില്‍ ജോലി നോക്കവേ, ഉദ്യോഗം മടുത്ത്, പഠനം തുടരാനായി അദ്ദേഹം 1928 ല്‍ ജര്‍മ്മനിയിലേയ്ക്കു പോയി.ബെർലിനിൽ താമസമാക്കിയിരുന്നത് കൊണ്ട് പല മുൻനിര ജർമ്മൻ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദ്ദേഹത്തിന് അവസരം കിട്ടി. അതിൽ പ്രമുഖർ ബെർനാണ്ട് റേൻഷ(Bernhard Rensch), ഓസ്കർ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയർ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാൻഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. മടങ്ങിയെത്തി ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയിൽ 1932-ൽ "ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ"ത്തിൽ(Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.

1935-ൽ തിരുവിതാംകൂർ  മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എൻ.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും  അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection centre) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ചാലക്കുടി, പറമ്പിക്കുളം, മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ
മുതലായ സ്ഥലങ്ങളിലും തന്റെ പഠനം തുടര്‍ന്നു. സര്‍ സി പി രാമസ്വാമി അയ്യരുടെ അഭ്യര്ത്ഥന പ്രകാരം 'കേരളത്തിലെ പക്ഷികള്‍' എന്ന രചിച്ചു. ഇതിനിടയില്‍ സാലിമിന്റെ ജീവിത സഖി അദ്ദേഹത്തെ എന്നേയ്ക്കുമായി വിട്ടുപോയി. തുടര്‍ന്നുള്ള ജീവിതം പക്ഷിനിരീക്ഷണത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു.. കാശ്മീർമുതൽ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തി, അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ പിന്‍തിരിപ്പിച്ചതേയില്ല.

ഇന്ത്യൻ പക്ഷിനിരീക്ഷണ രംഗത്ത് ഒരുപാടു സംഭാവനകള്‍ നല്കിയ ആളാണ് സാലിം അലി. അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി, ഡല്‍ഹി യൂണിവേഴ്സിറ്റി,ആന്ധ്രായൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍  നിന്ന് അദ്ദേഹത്തിന് ഡോക്ടറേട് ലഭിച്ചു. ഇന്ത്യൻ പക്ഷിശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു 1958 ല്‍ രാഷ്ട്രപതിയുടെ പത്മഭൂഷൻ,1976 ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിക്കുകയുണ്ടായി.സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. പക്ഷിനിരീക്ഷണത്തില്‍ തല്പരയായിരുന്നു ഇന്ദിരാഗാന്ധി അദേഹത്തിന്റെ പുസ്തകങ്ങളുടെ അരാധികയായിരുന്നു. 1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്.

 ഭരത്പൂർ വനങ്ങളെ വന്യജീവി സന്ങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയാൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപെട്ടു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ജൂൺ 20 ന് തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.

ഈ മഹാനായ പ്രകൃതിസ്നേഹിയുടെ ജന്മദിനമായ നവംബര്‍ 12 , ദേശീയ പക്ഷിനിരീക്ഷണദിനം
ആയി ആചരിക്കുന്നു.




Saturday, November 8, 2014

വര്‍ഷഗീതം



മനസ്സൊരു വെണ്‍മേഘത്തുണ്ടുപോല്‍ പായുന്നു
ചിന്തകള്‍ ചേക്കേറുമാകാശ വീഥിയില്‍
ചിലനേരമിരുള്‍മൂടി കാര്‍മേഘമായ് മാറും
ചിലനേരം വര്‍ഷമായ് ചൊരിയുന്നു ദുഃഖം.

പെയ്തൊഴിഞ്ഞീടാതെ എന്തിനീ ശോകത്തിന്‍
മുകില്‍മാല പിന്നെയും പിന്നെയും വന്നെന്റെ
നീര്‍കിഴിയിണകളില്‍ പേമാരി തീര്‍ക്കുന്നു
തേങ്ങലിന്‍ ശ്രുതിയെന്റെ ഗാനത്തില്‍ ചേര്‍ക്കുന്നു

കദനം നിറഞ്ഞെന്റെ ഹൃദയം തപിക്കുമ്പോള്‍
കരയുവാന്‍ പോലും മറന്നു പോകുന്നു ഞാന്‍
ഈ മുകില്‍ നിഴലില്‍ സ്വയം മറന്നാടുവാന്‍
എന്തേ  വരാത്തതെൻ വര്‍ണ്ണശാരംഗവും..

നിറനിലാവൊളി വീണ പൊയ്കയില്‍ പൂവിട്ടു
നില്‍ക്കുമീ നെയ്യാമ്പലെന്തേ രഹസ്യമി-
ന്നെന്നോടു ചൊല്ലുന്നു നാണിച്ചു നില്‍ക്കുന്നു?
ഇല്ല, ഞാന്‍ കാണില്ല നിന്‍ പ്രണയ കേളികള്‍..

പുലരിയില്‍ വന്നെത്തും അര്‍ക്കാംശു, നിദ്രയില്‍
നിന്നുമീ മുഗ്ദ്ധപത്മത്തെയുണര്‍ത്തുവാന്‍..
അതു കണ്ടു നിര്‍വൃതി പൂകുവാന്‍ ഞാനുമി
രാവോടു വിടചൊല്ലി യാത്രയായീടട്ടെ...












Monday, November 3, 2014

ലളിതഗാനം

മലര്‍വാടി പൂക്കുന്ന
പുലരിയിലാ മണം
കവരുന്ന കാറ്റിനൊരു നേരുണ്ടതത്രേ...
മമഹൃദയമെന്നേ
കവര്‍ന്ന നിന്‍ മനതാരില്‍
മഹനീയ പ്രണയം അര്‍പ്പിച്ചിടട്ടേ ഞാന്‍...
                                    ( മമഹൃദയമെന്നേ....)

നീയെനിക്കേകുന്ന
സ്നേഹാര്‍ദ്ര ചുംബനം
നിരുപമസ്നേഹത്തിന്നലയിളക്കം
നീ പോകും വഴിയിലേ
ചെമ്പനീര്‍പ്പൂവെന്‍
പ്രണയസുഗന്ധം പകര്‍ന്നതില്ലേ...
                                    (മമഹൃദയമെന്നേ....)

കാതിലെന്നോടൊരു
കളിവാക്കു ചൊല്ലാതെ
കാണാത്ത ദിക്കിലേയ്ക്കെങ്ങു പോയ് നീ..
കദനത്തിന് മണിവീണ
വിരല്‍ തൊട്ടു മീട്ടി ഞാന്‍
കണ്ണീരുമായ് നിന്നെ കാത്തിരിക്കാം
നിന്റെ കരപരിലാളനം കത്തിരിക്കാം..
                                    (മമഹൃദയമെന്നേ....)

Friday, October 31, 2014

പിന്‍നിരയിലെ നീര്‍ച്ചാല്..

അവള്‍ക്ക് എങ്ങനെയും അയാളുടെ അടുത്തെത്തിയാല്‍ മതിയെന്നായിരുന്നു.
ആ സങ്കടം അവളെയും വല്ലാതെ സങ്കടപ്പെടുത്തി.
ഓഫീസില്‍ ചെന്നു ക്യാബിനില്‍ നോക്കിയപ്പോള്‍ ഇന്നും ആ ഇരിപ്പിടം ഒഴിഞ്ഞു കിടന്നിരുന്നു. ഇന്നലത്തെപ്പോലെ..
അതാണ് ഫോണില്‍ വിളിച്ചു നോക്കിയത്..അപ്പോഴാണ് നിരാശയുടേയും സങ്കടത്തിന്റെയും കഥ കേള്‍ക്കാനിടയായത്..
അപ്പോഴേ തീരുമാനിച്ചു ഉച്ചയ്ക്കു ശേഷം അവധിയെടുത്ത് ആയാളുടെ അരികിലെത്തണമെന്ന്..
അവള്‍ക്കയാള്‍ അത്ര പ്രിയപ്പെട്ടവനായിരുന്നു. കാമുകിമാരെ മാറിമാറി കണ്ടെത്തുന്നതില്‍ അഭിമാനം  കൊള്ളുന്ന ഭര്‍ത്താവില്‍ നിന്ന് അവള്‍ക്കൊരു രക്ഷാ സങ്കേതമായിരുന്നു അയാള്‍. കുടുംബം നാട്ടിലായതുകൊണ്ട് ഒറ്റയ്കാണു താമസം..ഓഫീസിലെ തിരക്കില്‍നിന്നൊഴിഞ്ഞ് കോഫീഹൗസില്‍ ഒന്നിച്ചിരുന്നു കഥകള്‍ പറഞ്ഞു കാപ്പി ഊതിക്കുടിക്കുമ്പോഴും കടല്‍ക്കരയിലെ തണുത്തകാറ്റിനോടൊപ്പം കൈകോര്‍ത്തു പറന്നു നടക്കുമ്പോഴും ആ സ്നേഹത്തണലിന്റെ കുളിര്‍മ്മയ്ക്കൊപ്പം തന്നെ രണ്ടാം നിരയിലേയ്ക്കു തള്ളിവിട്ട ഭര്‍ത്താവിനോടുള്ല പ്രതികാരത്തിന്റെ ഗോപ്യമായൊരാനന്ദം അവളെ പുല്‍കിയിരുന്നു.
ഓഫീസില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ കയറി സ്ഥലം പറഞ്ഞു. യാത്രയിലുടനീളം അയാളുടെ സങ്കടമെന്തെന്നായിരുന്നു ചിന്ത..
എന്തയാലും എങ്ങെനെ ആശ്വസിപ്പിക്കണം..നെഞ്ചോടു ചേര്‍ത്ത് മുടിയിഴകള്‍ തഴുകിയോ.. മുഖം ചേര്‍ത്തുപിടിച്ച് ഒരു നൂറുമ്മകള്‍ നല്‍കിയോ.. അതോ,, വെറുതേ ചേര്‍ന്നിരുന്ന്.. മെല്ലെ ആ തോളില്‍ തലവെച്ച്..... ചിന്തകള്‍ നീളുമ്പോളേയ്ക്കും അവിടെ എത്തിയിരുന്നു. പ്രിയ സ്നേഹിതന്റെ കൂടാരത്തിലേയ്ക്കു നടന്നു കയറുമ്പോള്‍ അവളറിയാതെ ഹൃദയമിടിപ്പുകള്‍ കൂടിക്കൊണ്ടിരുന്നു. വാതിലില്‍ മുട്ടിയയുടനെ തുറക്കപ്പെട്ടു. അകത്തുകയറി അടഞ്ഞ വാതിലിനപ്പുറം അവര്‍ മുഖത്തോടു മുഖം നോക്കി നിന്നു , ഒരു നിമിഷം.......
വേനല്‍മഴയില്‍ മുറ്റത്തുനിരത്തിയിരുന്ന ചുവന്ന ഓടുകള്‍ നനഞ്ഞു തിളങ്ങി..........................
എല്ലാം കഴിഞ്ഞ്.............
കിതപ്പില്‍ ക്ഷീണിച്ച സ്വരത്തില്‍ അവള്‍ അയാളുടെ മുഖം കയ്യില്‍ ചേര്‍ത്തു ചോദിച്ചു..
"എന്തേ ഈ സങ്കടത്തിനു കാരണം?"
"അത്.. അത്..നിനക്കറിയുമോ,  എന്റെ ഫേസ്ബുക്ക് ഫ്രണ്ട് കുറച്ചു ദിവസമായി എന്നോടു ചാറ്റ് ചെയ്യുന്നില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നുമില്ല..നമ്മുടെ ഫ്രണ്ട്ഷിപ്പിനെ പറ്റി ഞാനവളോടു പറഞ്ഞു. അതുകഴിഞ്ഞാണീ മാറ്റം... ഞാനാകെ തകര്‍ന്നിരിക്കുകയാണ്.. അവളില്ലാതെ എനിക്കു ജീവിക്കാന്‍ പറ്റില്ല....നാളെ രാവിലെ പോവുകയാണ് അവളെക്കാണാന്‍.."
മഴ നിലച്ചിരുന്നു...
ആ മുഖം താങ്ങിയിരുന്ന വിരലുകള്‍ക്ക് ബലക്ഷയം ഉണ്ടായത് അവള്‍ പോലുമറിഞ്ഞില്ല..
രണ്ടാം നിരയില്‍ നിന്നു വളരെയേറെ പിന്നിലേയ്ക്കു വലിച്ചെറിയപ്പെട്ടതുപോലെ അവള്‍ക്കു തോന്നി...
നഷ്ടം മാത്രം ബാക്കിനിര്‍ത്തി അവള്‍ ഒഴുകിത്തുടങ്ങിയിരുന്നു അപ്പോള്‍..തറയോടുകളില്‍ പതിച്ച മഴത്തുള്ളികളെപ്പോലെ, ഭൂമിയില്‍ താഴാതെ....

Monday, October 27, 2014

..........................

ഒരുകാറ്റിന്‍ തിരശ്ശീല പോലും
നമുക്കിടയിലില്ലാതിരിക്കുമ്പോള്‍
എന്നിലെ തീരാത്ത പ്രണയം
നിന്നിലൂടൊഴുകുന്നു നാഥാ.....

നിന്റെ തേന്‍മൊഴികളെന്‍
കാതില്‍ നിറയ്ക്കുന്നു
ചെറുകാറ്റു മൂളുന്ന
പാട്ടൊന്നു മധുരമായ്..

നിന്‍ സ്നേഹമൊരു തൂവല്‍
സ്പര്‍ശമായ് വന്നെന്നെ
തഴുകിത്തലോടുന്നു
മാറോടു ചേര്‍ക്കുന്നു..

പടരുന്നൊരഗ്നിയായ്
ഉള്ളില്‍ ജ്വലിക്കുന്നു
ജ്വാലയായ് പടരുന്നു
പ്രണയമായ് ഉരുകുന്നു.

വര്‍ഷമായ് നീയെന്നി-
ലാടിത്തിമിര്‍ക്കുന്നു
ഹര്‍ഷമായ് പൊഴിയുന്നു
നീഹാരബിന്ദുവായ്..

പിന്നെ നീയെങ്ങോ
മറയുന്നു ചകിതയായ്
തിരയുന്നു നിന്നെഞാനീ
മുഗ്ദ്ധ വനികയില്‍...

കാണാതെയുഴറുന്നു..
കണ്ണുനീര്‍ വാര്‍ക്കുന്നു
എങ്ങുപോയ് നീയെന്റെ
ദിവ്യമാം പ്രണയമേ...

നീയെന്നെയറിയില്ല..
നീയെന്റെഹൃദയത്തി-
ന്നുള്‍ക്കാമ്പിലെരിയുന്ന
നീയെന്ന ദീപവും കാണുകില്ല

ഇനിയുമീ വനികയില്‍
നിന്നോര്‍മ്മപേറുമെന്‍
ഹൃദയം മഥിച്ചു ഞാന്‍
കത്തിരിക്കും സഖേ,
കല്പാന്തകാലം
നിനക്കായി മാത്രം

Saturday, October 25, 2014

മടക്കം.

മാസങ്ങള്‍ക്കു ശേഷമാണ് നാട്ടിലെ വീട്ടിലെത്തുന്നത്.
ആള്‍ത്താമസമില്ലാത്ത വീട്ടിലേയ്ക്ക് ഒരു വൈകുന്നേരം കടന്നുചെല്ലുമ്പോള്‍ മനസ്സില്‍ വല്ലാത്ത ശൂന്യതയായിരുന്നു.
ചിരിച്ചുകൊണ്ടെതിരേല്‍ക്കാന്‍ അമ്മയില്ല.
മുറ്റമാകെ പുല്‍ച്ചെടികള്‍ വലര്‍ന്നിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട മലമുത്തച്ഛനെ (കല്യാണാത്തണ്ട്) കണ്ണില്‍ നിന്നു മറയ്ക്കും വിധം മരച്ചില്ലകള്‍ പടര്‍ന്നു പന്തലിച്ചുകിടക്കുന്നു. കണ്ണ് നിറയുന്നുവോ...
മുറ്റത്തെ ചെറിയ പുല്‍നാമ്പുകള്‍ക്കപ്പുറം സ്നേഹസുസ്മിതവുമായി ഒരു പനിനീര്‍ച്ചെടി. ഞാന്‍ വരുമെന്നറിഞ്ഞു പൂവിടര്‍ത്തിയതുപോലെ തോന്നി. അതിനപ്പുറം പൂത്തു നില്‍പ്പുണ്ട് കനകാംബരവും ചെത്തിയും. കാലത്ത് എന്നും മുറ്റത്തു പൂമെത്ത വിരിക്കുന്ന നന്ത്യാര്‍വട്ടത്തിന്റെ ചില്ലകളൊക്കെ കോതിയിട്ടുണ്ട്. ഉള്ള ചില്ലകളില്‍ പൂക്കള്‍ വളരെ കുറവും. പക്ഷേ എന്നെ വിസ്മയിപ്പിച്ച് ഒരേയൊരു പൂവുമായി നില്‍ക്കുന്നു ഒരു നക്ഷത്രച്ചെടി. കടും ചുവപ്പു നക്ഷത്രം വിരിയിച്ച് അവളും എന്നെ കാത്തു നിന്നതല്ലേ....
അമ്മ നട്ടുപിടിപ്പിച്ചിരുന്ന വഴുതനയും ചതുരപ്പയറും കോവലുമൊക്കെ എനിക്കു വിളവെ ടുക്കാന്‍ പാകത്തില്‍ കായ്കളുമായി നില്‍ക്കുന്നു. തനിയെ പടര്‍ന്ന പാവലില്‍ നിറയെ കൊച്ചു പാവയ്കകള്‍ വിളഞ്ഞു നില്‍ക്കുന്നു. ചെറിയ ചാറ്റല്‍മഴയില്‍ സങ്കടങ്ങള്‍ അലിയിച്ച് അന്നൊരു ദിനം കടന്നുപോയി..
കൃഷി നോക്കാനേല്പ്പിച്ചിരിക്കുന്ന അയല്‍വാസിയായ കര്‍ഷകന്റെ ജോലിക്കാരിയായ ആദിവാസി സ്ത്രീ രാവിലെ പറമ്പിലൂടെ നടക്കുന്നതുകണ്ടാണു ശ്രദ്ധിച്ചത്. അവിടമാകെ തൂവെള്ല നിറത്തില്‍ ഉപ്പുകൂണ്‍ വിടര്‍ന്നു നില്‍ക്കുന്നു. ഞാന്‍ ചെല്ലുമ്പോഴേയ്ക്കും അവര്‍ കുറെയധികം പറിച്ചെടുത്തിരുന്നു. ബാക്കി കുറച്ച് എനിക്കും കിട്ടി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ സ്വാദ് വീണ്ടും അനുഭവിച്ചറിയുന്നത്.
നനുത്ത മഴയും തണുപ്പും.. പിന്നെയും ഒരു രാത്രി കൂടി..
വീടിനെ തനിച്ചാക്കി,ആകാശത്തോടും പൂക്കളോടും വിടപറഞ്ഞ് വീണ്ടും മടക്കയാത്ര..
കല്യാണിലെ ഫ്ലാടില്‍ ജനാലയിലൂടെ കാണുന്ന ഒരു തുണ്ടാകാശത്തോടു സല്ലപിച്ച്
ഇന്നിവിടെ ഞാനും...

Tuesday, October 14, 2014

കാറ്റേ , നീയെന്റെ പ്രണയം...

എന്നെപ്പുണരുവാന്‍ എന്തിനായ് പിന്നാലെ
ഓടിവരുന്നു നീ കാറ്റേ ,
ആരു പറഞ്ഞു നിന്‍ കാതില്‍ വന്നെന്നുടെ
തീരാ പ്രണയം നിന്നോട്,
ഓടിമാറുന്നൊരെന്‍ പിന്നാലെ വന്നു  നീ
എന്തു മറിമായം ചെയ് വൂ!
ആകെത്തളര്‍ന്നു പോകുന്നു ഞാന്‍  നിന്‍ സ്നേഹ-
ചുംബനച്ചൂടതിലെന്നും..
വേണ്ട നീ, ദൂരേയ്ക്കു പോവുക, കാണേണ്ട,
നിന്നെയെനിക്കിനി കാറ്റേ ...
എന്തിനായ് നീപോയി മെല്ലെത്തഴുകുന്നു
പുഞ്ചിരിക്കും നറും പൂക്കളേ,
ഇല്ലെനിക്കാവില്ല, നിന്നെയെന്‍ കൈകളില്‍
ചേര്‍ത്തുപിടിക്കുവാന്‍ കാറ്റേ ..
ഇനി നീ വരേണ്ടയെന്‍ പിന്നാലെ സ്നേഹത്തിന്‍
മധുരം കിനിയുന്ന പാട്ടുമായ്..
വിട പറഞ്ഞിന്നു ഞാന്‍ പോകട്ടെ നിന്നോടു
നനയുന്ന മിഴികളുമായി...

Saturday, October 11, 2014

സ്നേഹം





സ്നേഹം
.
സ്നേഹമൊരു സരണിയായൊഴുകട്ടെ, സ്വച്ഛം
സ്നേഹമെക്കാലവും ദിശ മാറാതൊഴുകട്ടെ
സ്നേഹജലമൊഴുകിയീ പാരാകെ നിറയട്ടെ
സ്നേഹസൂനങ്ങള്‍തന്‍ സ്മിതവും സുഗന്ധവും



സ്നേഹത്തിന്‍ സൂര്യന്‍ ജ്വലിക്ക,യാകാശത്ത്,
സ്നേഹത്തിന്‍ മാരിയുതിര്‍ക്ക മേഘങ്ങളും,
സ്നേഹം തഴുകിയൊഴുകട്ടെ മന്ദാനിലന്‍,
സ്നേഹത്തിന്‍ മൃദുലതുഷാരവും പൊഴിയട്ടെ..



സ്നേഹവീചികളാലീ  സാഗരം നിറയട്ടെ,
സ്നേഹദാരുക്കേളോ   പൂമണം ചൊരിയട്ടെ,
സ്നേഹത്തിന്‍ കുയില്‍പ്പാട്ടിന്‍ നാദമങ്ങയുരട്ടെ,
സ്നേഹത്തിന്‍ നിറെമെഴും മാരിവില്‍ തെളിയട്ടെ..



സ്നേഹഗീതങ്ങൾ  നിറയും  നിശാവേള
സ്നേഹകൗമുദിയിലോ മുഖം ചേര്‍ത്തങ്ങുറങ്ങട്ടെ,
സ്നേഹമൃദുതല്‍പ്പത്തിൽ രമിക്കും നിശാഹസം
സ്നേഹഗീതം പോലെ  വിടര്‍ന്നു വിലസട്ടെ..



സ്നേഹമൊരു  വിളക്കായ് വിളങ്ങുമീ പാരിതിൽ
സ്നേഹിച്ചീടുവാനായി മാത്രം നാം  ജനിക്കണം.
സ്നേഹത്തിനാലേ ചമയ്ക്ക സ്വര്‍ഗ്ഗം ഭൂവിൽ ,
സ്നേഹo  നിറച്ചങ്ങു പോകണം സ്വസ്ഥമായ്..

Thursday, October 2, 2014

ഞാന്‍, പട്ടം...

നിന്റെ സ്നേഹമാം
നൂലില്‍ കൊരുത്തൊരു
പട്ടമാകണം,
വാനില്‍ പറക്കണം
സ്നേഹസ്വാതന്ത്ര്യം
ഊര്‍ജ്ജമായ് ചേര്‍ത്തു
പോകണം ദൂരെയുന്നതങ്ങളില്‍
പിന്നെയും സീമ ശൂന്യമാകുമീ
സ്വപ്നദാരുവില്‍
ചെന്നു ചേക്കേറണം
വയ്യ പോകുവാന്‍ ദൂരെ
നിന്നില്‍ നിന്ന്-- 
എന്നറിഞ്ഞീടവേ
മെല്ലമെല്ലെയീ
തെന്നലില്‍ ചേര്‍ന്നു
ചാരെയെത്തണം..
രാവിലാര്‍ദ്രമായ്
പ്രണയ രേണുവായ്
നിന്റെ നെഞ്ചില്‍ 
തല ചായ്ച്ചുറങ്ങണം
പുലരുവോളമാ
സ്നേഹം ശ്വസിക്കണം..

Saturday, September 27, 2014

എന്തിനായ്.. ഒരു ജന്മദിനം...

ഓരോ നിമിഷവും
നിന്നിലേയ്ക്കണയുന്നു,
മൃത്യു-എന്‍ പ്രിയനായ കൂട്ടുകരാ..
ഓരോ പിറന്നാളും
ചൊല്ലുന്നിതെന്നൊട്,
നീയെന്റെ പ്രിയരില്‍ പ്രിയനാണതെന്ന്..
വിടചൊല്ലിപ്പിരിയുവാന്‍
ഇനിയെത്ര ബാക്കിയെന്‍
ആയുര്‍മരത്തിലെ പച്ചിലകള്‍!
ഒക്കെയും പോകട്ടെ
ഒടുവിലെന്‍ സ്നേഹത്തിന്‍
നിലവറ നിന്നില്‍ തുറക്കുകില്ലേ
പ്രിയതരം മരണമേ
നീയെനിക്കേകണം, മാധുര്യമേറുന്ന
ജന്മദിനത്തിന്റെ ആശംസകള്‍തന്‍ മലര്‍ച്ചെണ്ടുകള്‍

Tuesday, September 23, 2014

പ്രണയരാഗം....

ഉറങ്ങുവാന്‍ കഴിയാത്തതെന്തേ...
എന്റെ നിറമാര്‍ന്ന സ്വപ്നങ്ങളേക്കാള്‍
നിന്റെ പ്രണയമാം സത്യമെന്‍
മനസ്സാകെ നിറയുന്നതിനാലോ...(ഉറങ്ങുവാന്‍..)

കണ്ണില്‍ പതിക്കുവാനാവാത്ത
നിന്‍ പ്രണയമാം കാറ്റിന്റെ രൂപം
ഹൃദയത്തിലെന്നോ പതിഞ്ഞു
സര്‍വ്വനിറമോലുമൊരു ദിവ്യരൂപമായ്..(ഉറങ്ങുവാന്‍..)

പാടുന്നു ഞാനെന്റെ പ്രണയഗീതം
മനോവീണയില്‍ വിരിയുന്ന ലോലരാഗം
നിന്റെ ഹൃദയത്തിലെന്നോ പതിക്കുവാനായ്
ഒരു മറുപാട്ടു കാതില്‍ പതിക്കുവാനായ്....(ഉറങ്ങുവാന്‍..)

Monday, September 8, 2014

ഗസല്‍

എന്റെ ഹൃദയം
നിന്നോടു ചേര്‍ന്നിരിക്കേ....
ഓര്‍മ്മകള്‍ക്കെന്നും നിറവസന്തം..
മറവിയില്‍ ഞാനെത്ര മായ്കാന്‍ ശ്രമിച്ചാലും
നീ വീണ്ടും എന്നില്‍ ജ്വലിക്കയല്ലേ..
നിറദീപമായ് .........
നീ ജ്വലിക്കയല്ലേ........................ (എന്റെ ഹൃദയം...)

അകലെയാവില്ല.......... നിന്‍മനം..
അരികിലുമില്ലയല്ലോ......
തിരയുവതെങ്ങു ഞാന്‍ നിന്നെ....
നീയെന്റെ...
ഹൃദയത്തുടിപ്പിന്റെ താളമല്ലേ...
അതിനിഴ തീര്‍ക്കുന്ന രാഗമല്ലേ..... (എന്റെ ഹൃദയം.....)

പറയുന്നു നിന്‍മൗനം
വാചാലമൗനം.......
പറയാത്ത വാക്കിന്‍ പ്രണയസുഗന്ധം...
നിറയുന്നിതെന്‍
മൗനനികുഞ്ജത്തിലെങ്ങോ...
സ്വപ്നങ്ങളിഴനെയ്ത സംഗീതമായ്...
ദേവസംഗീതമായ്...
രാഗലയതാളമായ്..................( എന്റെ ഹൃദയം... )

ഏകത

വ്യുല്‍ക്രമങ്ങള്‍!
നീയും ഞാനും...
ഞാന്‍ നിനക്കോ
നീ എനിക്കോ
തുല്യത കാണാത്ത
ഗണിതവിസ്മയങ്ങള്‍..
ഞാന്‍ നിന്നിലോ
നീ എന്നിലോ
ചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ
ഏകരൂപം!
അവിഭക്തമായ പാരസ്പര്യത്തിന്റെ
ശിഷ്ടമില്ലാത്ത
സൗഹൃദസമവാക്യം....
അകലങ്ങളില്‍,
എനിക്കു തുല്യം നീയും
നിനക്കു തുല്യം ഞാനുമാകുന്ന
നൈരന്തര്യത്തിലേയ്ക്ക്
ദൂരമളക്കുന്നതെങ്ങനെ!
പിന്നെയും ബാക്കിയാവുന്നുണ്ട്
ഒരുചോദ്യം..
ഞാനാരെന്നറിയാത്ത
എന്റെ ചോദ്യം ..
ആരാണു നീ?

Sunday, September 7, 2014

പടിയിറക്കം

പടിയിറക്കം......
പതിറ്റാണ്ടു നീണ്ടൊരീ
ഇടവേള തീര്‍ത്തെന്റെ പടിയിറക്കം..
ഇന്നുമെന്നോര്‍മ്മതന്‍
മാണിക്യഭാണ്ഡത്തില്‍
വെട്ടിത്തിളങ്ങുന്നു
മഴവന്നൊരാ ദിനം..
തോളത്തിരുത്തിയെന്നപ്പൂപ്പനീ പടി
ആദ്യം കയറിയൊരാ സുദിനം.
മഴയില്‍ കുതിര്‍ന്നൊരെന്‍ കണ്ണിരു കാണാതെ
അപ്പൂപ്പനെങ്ങോ മറഞ്ഞനേരം
ആഞ്ഞുപതിക്കുവാന്‍
കാത്തുനില്‍ക്കുന്നൊരാ
പൊട്ടിക്കരച്ചിലിന്‍ കാര്‍മേഘജാലത്തെ
ദൂരെപ്പറത്തിയെന്‍
ഗോമതിട്ടീച്ചര്‍ തന്‍
നേര്‍ത്തൊരു കൈവിരല്‍ മായാജാലം..

എത്ര ഗുരുനാഥന്‍ മാരേ..
എത്ര കളിക്കൂട്ടുകാരേ..
എന്റെ ഹൃദയത്തിലിന്നും നിറച്ചു വെയ്ക്കുന്നു ഞാന്‍.
ഈ പാഠശാലതന്നങ്കണത്തില്‍
ഈ ഇടനാഴിതന്‍ സ്പന്ദനത്തില്‍
ഈ ദശാബ്ദത്തില്‍ ഞാന്‍ നെയ്തൊരാ സ്വപ്നങ്ങള്‍..
നിറമാര്‍ന്നു നില്‍ക്കുന്നു പൂക്കളായ് പുണ്യമായ്...
സ്നേഹത്തിന്‍ സൗഗന്ധികങ്ങള്‍ വിരിഞ്ഞതും
നോവിന്റെ മുള്ളുകള്‍ കൊണ്ടും കൊടുത്തതും
വീണുകിടപ്പതുണ്ടീ പൂഴിമെത്തയില്‍....

ബാല്യം കടന്നങ്ങു പോയതും,
കൗമാരം ഒരുകൊച്ചു മിന്നല്‍ പോല്‍
സ്വപനം പകര്‍ന്നതും
പ്രണയമെന്‍ കരളിന്റെ തുണ്ടൊന്നു കട്ടതും
കാര്യമില്ലാതെന്റെ ഹൃദയത്തില്‍ കണ്ണുനീര്‍
അറിയാതെ ഭാരം നിറച്ചങ്ങു മാഞ്ഞതും
ഈ ദശാബ്ദത്തിന്റെ ലാഭത്തിന്‍ മുത്തുകള്‍..

ഇവിടെനിന്നാര്‍ജ്ജിച്ചതൊക്കെയും കയ്യില്‍വെ-
ച്ചിവിടെ നിന്നിന്നു ഞാന്‍ പടിയിറങ്ങേ..
വരമരുളിടുമെന്‍ ഗുരുവിനെക്കാണ്മൂഞാന്‍,
വഴിപിരിഞ്ഞിടുന്ന കൂട്ടരേ കാണ്മൂ ഞാന്‍,
പിന്നെയെന്‍ മുന്നിലെ വിജനമാം പാതയും
അടരാന്‍ മടിക്കുമീ കണ്ണുനീര്‍മുത്തും..







Tuesday, September 2, 2014

ഓര്‍മ്മകളില്‍ നിന്നു മായാത്ത ഒരോണം..

എനിക്കു നാലര വയസ്സുള്ലപ്പോഴാണ് അച്ഛന്റെ വേര്‍പാട്.. പിന്നീടുള്ള ഓണങ്ങള്‍ ആഘോഷങ്ങളായിരുന്നില്ല. അച്ഛന്‍ ഉണ്ടായിരുന്നപ്പോഴത്തെ ഓണാഘോഷങ്ങള്‍ എന്റെ ഓര്‍മ്മകളില്‍ ഉണ്ടായിരുന്നുമില്ല. ഓര്‍മ്മയിലെത്തുന്ന ആഘോഷമാഉള്ള ഓണം ഞാന്‍ നാലാം ക്ലസ്സില്‍ പഠിക്കുമ്പോഴായിരുന്നു. ഹൈറേഞ്ചില്‍ അക്കാലത്തൊക്കെ സ്കൂളുകള്‍ വളരെ കുറവായിരുന്നതുകൊണ്ട്  ചേച്ചി തൃക്കൊടിത്താനത്ത് അച്ഛന്റെ തറവാട്ടില്‍ നിന്നാണു പഠിച്ചത്. നാലാം ക്ലാസ്സിലായപ്പോള്‍ എന്നെയും അവിടെ സ്കൂളില്‍ ചേര്‍ത്തു. ഓണപ്പരീക്ഷയ്ക്കു ശേഷം ഞങ്ങളെ കൊണ്ടുപോകാന്‍ അമ്മ അമ്മാവനെ അയച്ചിരുന്നു. ആ പ്രാവശ്യം ഞങ്ങളുടെ അപ്പച്ചിയുടെ മകള്‍ സൗമിനിച്ചേച്ചിയും ഒപ്പം വന്നു. അതുകൊണ്ട് ആ ഓണം ആഘോഷിക്കാന്‍ തന്നെ അമ്മ തീരുമാനിച്ചു.

കര്‍ക്കടപ്പേമാരി ഒഴിഞ്ഞു വെയില്‍ വന്ന സമയമായതുകൊണ്ടു പറമ്പിലും വയലിലുമൊക്കെ ധാരാളം ജോലികള്‍ ഉണ്ട്. ജോലിക്കാര്‍ക്കു സമയാസമയം ഭക്ഷണം നല്‍കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി അമ്മ ആകെ തിരക്കിലായിരുന്നു. പൂരാടത്തിനാണ് അമ്മയ്ക്ക് ഓണക്കോടിവാങ്ങാനും മറ്റും സമയം കിട്ടിയത്. അമ്മൂമ്മയയും (അമ്മയുടെ അമ്മ- ഞങ്ങള്‍ അമ്മച്ചി എന്നാണു വിളിച്ചിരുന്നത്) അമ്മയും കൂടി പോയാണു എല്ലാം വാങ്ങിയത്. സൗമിനിച്ചേച്ചിക്കും എനിക്കും അനിയത്തിക്കും ഉടുപ്പുകള്‍ വാങ്ങി. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചിക്ക് പാവാടയും ബ്ലൗസിനും തുണിയെടുത്തു തയ്ക്കാന്‍ കൊടുത്തു. അത് ഓണം കഴിഞ്ഞേ കിട്ടൂ. എല്ലാവരുടേയും ഉടുപ്പുകള്‍ക്ക് ഇത്തിരി വലുപ്പക്കൂടുതല്‍ ആയിരുന്നു. അമ്മ എപ്പോഴും അങ്ങനെയേ വാങ്ങാറുള്ളു.  കുട്ടികള്‍ വേഗം വലുതാകുമല്ലോ. സൗമിനിച്ചേച്ചിക്ക് അതിഷ്ടമായില്ല. ചേച്ചിക്ക് എന്റെ ഉടുപ്പ് നല്ല പാകം. അപ്പോള്‍ അമ്മ പറഞ്ഞു അതു സൗമിനിച്ചേച്ചിക്കു കൊടുത്തേയ്ക്കാന്‍. വലിയ ഉടുപ്പ് പിന്നീട് സമയം കിട്ടുമ്പോള്‍ പോയി മാറിയെടുക്കാമെന്നും. എനിക്കതില്‍ വിഷമമൊന്നും തോന്നിയില്ല. ചേച്ചിയുടെ പാവാടയും പിന്നെയല്ലേ കിട്ടൂ.. അങ്ങനെ ഞാനും ചേച്ചിയും ഓണക്കോടിയില്ലാതെ ഓണം ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു.

ഞങ്ങളുടെ അടുത്തുള്ല വായനശാല തിരുവോണത്തിന് അത്തപ്പൂക്കളമത്സരം  നടത്തുന്നുണ്ടായിരുന്നു.അടുത്ത വീട്ടിലെ കുട്ടികള്‍ സൗമിനിച്ചേച്ചിയേയും എന്നെയും കൂടി അവരോടൊപ്പം ചേര്‍ത്തു. ഞങ്ങള്‍ക്കു വളരെ സന്തോഷമായി. വൈകുന്നേരം തന്നെ കുറേ പൂക്കള്‍ ശേഖരിച്ചു. എല്ലാ നിറത്തിലേയും പൂക്കള്‍ വേണമത്രേ.. പക്ഷേ നീലപ്പൂക്കള്‍ ആരുടെയും വീട്ടിലില്ല. ഞങ്ങുളുടെ മുറ്റത്തെ ശംഖുപുഷ്പവള്ലിയില്‍ ആകെ ഒരു പൂവുമാത്രം..അപ്പോഴാണു സൗമിനിച്ചേച്ചി പരിഹാരം പറഞ്ഞത്. തേങ്ങാപ്പീരയില്‍ നീലമഷി ഒഴിച്ച് ഇളക്കിയാല്‍ മതിയത്രേ.. എല്ലാവര്‍ക്കും സന്തോഷമായി.രാവിലെ പായസത്തിനു തേങ്ങപിഴിഞ്ഞുകിട്ടുന്ന പീരയെടുക്കാമെന്നു ഞങ്ങള്‍ ഗൂഢാലോചനയും നട്ത്തി.അമ്മയുടെ ഡയറിയും കണക്കെഴുതുന്ന പുസ്തകവും പേനയും ചെല്‍പ്പാര്‍ക്കിന്റെ ഒരു മഷിക്കുപ്പിയും മരപ്പലകവെച്ചുണ്ടാക്കിയ ഒരു കോമ്പടിയിലാണു വെച്ചിരുന്നത്. എനിക്കതു കഷ്ടിച്ചേ എത്തൂ. എങ്കിലും ഞാന്‍ ഒന്നു ശ്രമിച്ചു, അതെടുത്ത് മഷി ഉണ്ടോ എന്നു നോക്കാന്‍. നിറയെ മഷിയുണ്ട്.. ആശ്വാസമായി.അമ്മ വരുന്ന ശബ്ദം കേട്ടപ്പോള്‍ വേഗം കുപ്പി തിരികെ വെച്ചു.
തിരുവോണം എത്തി.. എല്ലാവരും രാവിലെ കുളിച്ചു നല്ല ഉടുപ്പിട്ടു, പ്രഭാതഭക്ഷണം കഴിച്ചു. എനിക്കു വാങ്ങിയ ഓണക്കോടിയുടുത്ത് സൗമിനിച്ചേച്ചി സന്തോഷവതിയായി നിന്നു. ഞാനും ചേച്ചിയും പഴയതെങ്കിലും നല്ല വസ്ത്രങ്ങള്‍ തന്നെ അണിഞ്ഞു. അമ്മച്ചിയാണു പ്രഥമന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഞാനും സൗമിനിച്ചേച്ചിയും അമ്മച്ചിയുടെ അടുത്തുകൂടി തേങ്ങാപ്പീര സംഘടിപ്പിച്ചു. മറ്റാര്‍ക്കും ഇക്കര്യം അറിയുകയുമില്ല. ഒരു കടലാസില്‍ ഇലവെച്ച് അതിലാണു തേങ്ങാപ്പീര എടുത്തത്. ഇനി മഷി ഒഴിക്കണം.അമ്മയും ചേച്ചിയും അടുക്കളയിലാണ്. അപ്പൂപ്പന്‍ പത്രപാരായണം നടത്തുന്നു. ഞങ്ങള്‍ പതുങ്ങി കോമ്പടിയുടെ അടുത്തെത്തി. ഞാന്‍ ഏന്തിവലിഞ്ഞ് മഷിക്കുപ്പി എടുത്തു.. "അയ്യോ..മിനി എന്റെ ഉടുപ്പില്‍ മഷി ഒഴിച്ചു ചീത്തയാക്കിയേ.." സൗമിനിച്ചേച്ചി വലിയവായില്‍ നിലവിളിക്കാന്‍ തുടങ്ങി.. അതെ , തലേദിവസം നന്നായി അടയ്ക്കാതെ വെച്ച മഷിക്കുപ്പി എന്റെ കയ്യില്‍ നിന്നു മറിഞ്ഞ് ചേച്ചിയുടെ ഉടിപ്പിലാകെ മഷിയാക്കിയിരിക്കുന്നു. മഞ്ഞയില്‍ പച്ചയും സ്വര്‍ണ്ണനൂലും ചേര്‍ത്തു ചിത്രപ്പണികള്‍ ചെയ്ത ഭംഗിയുള്ള ഉടുപ്പാകെ നീലനിറം പടര്‍ന്ന് ആകെ വൃത്തികേടായിരിക്കുന്നു. കരച്ചില്‍ കേട്ട് എല്ലാവരും ഓടിവന്നു..ചേച്ചി പിന്നെയും നിലവിളിക്കുന്നു..'മിനി എന്റെ ഉടുപ്പു ചീത്തയാക്കിയേ,..' എന്ന്. എനിക്ക് പാരകള്‍ പണിയാന്‍ തക്കം പാര്‍ത്തു നടക്കുന്ന എന്റെ സ്വന്തം ചേച്ചിയും അക്കൂട്ടത്തില്‍ കൂടി. 'കണ്ടോ, അവളുടെ ഉടുപ്പു സൗമിനിക്കു കൊടുക്കാത്തതിനാ അവള്‍ അങ്ങനെ ചെയ്തത്..'  ചേച്ചി രംഗം കൊഴുപ്പിച്ചു. .. ഞാനാകെ അന്തം വിട്ടു നില്‍ക്കുകയാണ്. ഒരക്ഷരം വായില്‍ നിന്നു പുറത്തുവരുന്നില്ല..എന്താണു സംഭവിച്ചതെന്ന് പറയണമെന്നുണ്ടെങ്കിലും ആരും എന്നോടു ചോദിച്ചുമില്ല എന്തു പറ്റിയതാണെന്ന്.. സൗമിനിച്ചേച്ചിയുടെ ഭംഗിയുള്ല ഉടുപ്പു ചീത്തയായല്ലോ എന്നോര്‍ത്ത് എനിക്കും സങ്കടം തോന്നി.പക്ഷേ അമ്മയുടെ മുഖം കണ്ടപ്പോള്‍ എന്തോ, വലിയ പേടിയാണു തോന്നിയത്.  പേടിച്ചതുപോലെ തന്നെ സംഭവിച്ചു. അടുക്കളയുടെ ഭാഗത്തെ കഴുക്കോലില്‍ തിരുകിവെച്ചിരുന്ന, അമ്മ അപൂര്‍വ്വമായി മാത്രം കയ്യിലെടുക്കുന്ന, ചൂരല്‍ പിന്നെ എന്റെ മേലാകെ പതിച്ചത് ഒരു മങ്ങിയ ഓര്‍മ്മ .. വേദനകൊണ്ടു പുളഞ്ഞു കരയുന്ന എന്നെ അമ്മച്ചി അപ്പുറത്തെ ചായ്പ്പിലാക്കിയതും നേരിയോര്‍മ്മ മാത്രം......

പിന്നെ എപ്പോഴോ നെറ്റിയിലൂടെ മെല്ലെ നീങ്ങുന്ന തണുത്ത കൈവിരലുകള്‍ എന്നെ ഓര്മ്മകളിലേയ്ക്കു കൊണ്ടുവന്നു. അമ്മച്ചിയാണ്. പിന്നെ സ്നേഹത്തില്‍ പൊതിഞ്ഞ ഈ വാക്കുകളും.."മക്കളെഴുന്നേറ്റുവാ.. ഓണസദ്യയുണ്ണേണ്ടേ.."
എനിക്ക് സങ്കടം കൊണ്ട് ഒന്നും പറയാനായില്ല. 'എനിക്കു വേണ്ട' എന്നുമാത്രം പറഞ്ഞു. അപ്പോള്‍ അപ്പൂപ്പനും എത്തി.. ' കുട്ടികള്‍ സദ്യയുണ്ടില്ലെങ്കില്‍ മാവേലിത്തമ്പുരാന്‍ പിണങ്ങും, ഇനി വരില്ല..' അപ്പൂപ്പന്‍ പറഞ്ഞു. മാവേലിത്തമ്പുരാന്‍ വന്നില്ലെങ്കില്‍ എല്ലാവരും എങ്ങനെ ഓണമാഘോഷിക്കും!.. അതു വളരെ സങ്കടമുള്ള കാര്യമല്ലേ.. ഞാനും അവരോടൊപ്പം എഴുന്നേറ്റുചെന്നു. എല്ലാവരും സദ്യയുണ്ണാന്‍ ഇരിക്കുന്നു. സൗമിനിച്ചേച്ചി, വേണ്ട എന്നു പറഞ്ഞു മാറ്റിവെച്ച ഉടുപ്പുമിട്ട്ചി രിച്ചുകൊണ്ടിരിക്കു ന്നുണ്ട്. ഞാന്‍ എന്റെ ഉടുപ്പിലേയ്ക്കു നോക്കി. അതിലും മഷി പടര്‍ന്നിരിക്കുന്നത് അപ്പോഴേ ഞാന്‍ കണ്ടുള്ളു.എങ്കിലും  സങ്കടമൊക്കെ മറന്ന് അവരോടൊപ്പം കൂടി.. പക്ഷേ ...ഇന്നും ചെയ്യാത്ത കുറ്റത്തിനു കിട്ടിയ വലിയ ശിക്ഷയുടെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്താറുണ്ട്.ഒന്നെനിക്കു തീര്‍ച്ചയാണ്.. ആ ഉടുപ്പില്‍ മഷിയാക്കിയതിനല്ല അമ്മയെന്നെ അടിച്ചത്- കുഞ്ഞുകൈകള്‍ക്കു പറ്റിയ ഒരബദ്ധം അമ്മയ്ക്കു ക്ഷമിക്കാവുന്നതാണ്- പക്ഷേ തന്റെ മകള്‍ അസൂയമൂത്ത് ഒരു ദുഷ്ടപ്രവൃത്തി ചെയ്തുവെന്ന തെറ്റിദ്ധാരണയാലാണ്. അതൊരിക്കലും തിരുത്താന്‍ എനിക്കായതുമില്ല...

Thursday, August 28, 2014

ഓണച്ചിത..

മഴമേഘങ്ങള്‍
വിരുന്നുപോയ
മാനമിറങ്ങി നിന്നിടത്ത്
ഓണമുണ്ടായിരുന്നു പണ്ടൊക്കെ..
പൂക്കളും പാട്ടും പൊന്നൂഞ്ഞാലും
കടലിറങ്ങിപ്പോയ
മാവേലിയ്ക്കു പ്രിയം.
ഇന്ന് ഓണം മലയിറങ്ങിവരണം.
കുടിനീരില്ലാത്ത മണല്‍പ്പുറങ്ങളില്‍
തമിഴന്‍ വിയര്‍പ്പൊഴുക്കി
വിളയിച്ചെടുത്ത
പൊന്നിന്റെ പങ്കുപറ്റി,
മാവേലിത്തമ്പുരാന്റെ മക്കള്‍
കോടിയുടുത്ത്, പൂവിട്ട്, സദ്യയുണ്ട്.....
ഒരുപക്ഷേ,
ഇനിയും മടങ്ങിയെത്താം
വാമനന്‍..
മഹാബലിയുടെ നിറുകയില്‍ ചവുട്ടിയ
നിന്ദയുടെ കാലുകള്‍കൊണ്ട്
മലയിറങ്ങിവരുന്ന പൂവിളികളെ,
ഒരു കാല്‍പ്പന്തുപോലെ
ചവുട്ടിത്തെറുപ്പിച്ചു അപ്പുറം കടത്താന്‍...
എങ്കിലും നമുക്കോണമെത്തും.
ഹിമാലയം കടന്നെത്തുന്ന
വാടാത്ത പൊണ്ണോണം..
ചീനന്റെ കരവിരുതില്‍ മെനെഞ്ഞെടുത്ത
പ്ലാസ്റ്റിക് ഓണം..

Sunday, August 24, 2014

മൗനഗീതം

പറയുവാനേറെയുണ്ടെങ്കിലും ഞാനെന്റെ
മൗനം നിനക്കായി പങ്കുവെയ്ക്കാം
പരിഭവമേതുമുണ്ടെങ്കിലും ഞാനെന്റെ
പ്രണയം നിനക്കായ് പകര്‍ന്നു നല്കാം

പ്രിയമാനസാ നിന്റെ പ്രണയ കടാക്ഷങ്ങള്‍
നറുനിലാപ്പാല്‍മഴ ചൊരിയുന്ന രാവിതില്‍
സ്വച്ഛമെന്‍ മനസ്സാകും പൊയ്കയിലേതോ
കുമുദിനി മന്ദഹസിക്കുന്നു ലജ്ജയാല്‍

നിന്നന്തരംഗമാം പൊന്‍മുളം തണ്ടിലെന്‍
നിശ്വാസമനുരാഗ മധുരഗീതം പാടും
നിന്‍വിരല്‍ത്തുമ്പൊന്നു തൊട്ടാലൊഴുകിടും
നാദവിപഞ്ചികാ ഗാനമായ് മാറും ഞാന്‍

നിറയുമാസ്നേഹത്തിലലിയുവനായ് വീണ്ടും
നിറദീപമായ് ഞാനെരിഞ്ഞു നില്‍ക്കാം
മറഞ്ഞൊരാ സന്ധ്യതന്‍ മൗനദുഃഖത്തില്‍ ഞാന്‍
മിഴിപൂട്ടി നിന്നെയും കാത്തിരിക്കാം


Thursday, August 21, 2014

സുപ്രഭാതം

പ്രഭാതസുന്ദര മേരുവില്‍ നിന്നും
പ്രകാശഗംഗയതൊഴുകുന്നു
പ്രയാണവീഥിയിലമൃതം പകരും
പ്രണയ പരാഗ വിരാജിതമായ്

നീഹാരാര്‍ദ്ര വിലോല മരാളം
നീലാകാശക്കോണില്‍ വരയ്ക്കും
നീരദജാല വിമോഹന ചിത്രം
നീരാഞ്ജന സുകൃതാത്മസുഹര്‍ഷം

പനിമതി മെല്ലെ മറഞ്ഞൊരു രാവിന്‍
പരിഭവമേതും കാണാതര്‍ക്കന്‍
പകലിന്‍ നെറുകയിലര്‍പ്പിക്കുന്നീ
പരിപാവനമാം പ്രണയസുധാംശു

നിറമിഴിയാലതു കണ്ടുചിരിക്കും
നിറവിസ്മയമാം സൂനശതങ്ങള്‍
നിര്‍മ്മലമാമൊരു ഭൂപാളത്തിന്‍
നിതാന്ത സുന്ദരനാദമിതനിലന്‍

നിറയുകയാണെന്‍ ഹൃദയസരിത്തില്‍
നിരുപമമാമൊരു പ്രണയതരംഗം
നിനവില്‍ നേര്‍ത്തൊരു വീണാ നാദം
നിര്‍ത്താതൊഴുകും ഗായത്രീസുധ






Tuesday, August 19, 2014

ലളിതഗാനം

ഹരിമുരളീരവം ഒഴുകിവരാത്തൊരീ
കാളിന്ദി തീരമിന്നെന്തേ നിശൂന്യമായ്..
മൃദു മന്ദഹാസവും മാഞ്ഞുപോയ് രാധതന്‍
ഹൃദയത്തിലെന്തേ നിറഞ്ഞു വിമൂകത...
                                                (ഹരിമുരളീരവം........)

നേര്‍ത്തൊരു പിഞ്ചിരി പൂവും വിടര്‍ത്തിയാ
കയാമ്പു വര്‍ണ്ണന്‍ മറഞ്ഞതെന്തേ..
രാധയീ കാളിന്ദീ തീരത്തു നിന്നെയും
കാത്തിരിക്കുന്നതറിഞ്ഞതില്ലേ...
                                                 (ഹരിമുരളീരവം........)

ഞൊറിയിട്ട പൂനിലാച്ചേലയും ചുറ്റി
വന്നു നിശീഥിനി, ഒപ്പമാ നിദ്രയും
വന്നതില്ലിന്നും ഘനശ്യാമവര്‍ണ്ണന്‍
യമുനതന്‍ കണ്ണീരിലൊഴുകുന്നു ശോകം...
                                                 (ഹരിമുരളീരവം........)

Thursday, August 14, 2014

പാടാത്ത പാട്ട്..

പാടിത്തുടങ്ങാത്ത പാട്ടൊന്നു ഞാനെന്റെ
പാഴ്മുളന്തണ്ടിലൊളിച്ചുവെച്ചു
പറയാത്ത പ്രണയത്തിന്‍ മധുരമാം ശ്രുതിചേര്‍ത്ത
പാട്ടെന്റെ ഹൃദയത്തില്‍ ചേര്‍ന്നു നിന്നു

വരിയേതുമില്ലാതെ ഈണം വരുത്താതെ
വാക്കുകള്‍ കൊണ്ടു ഞാന്‍ മാലകോര്‍ത്തു
പൊട്ടിച്ചിതറിയാ മാല്യത്തിന്‍ നൂലിഴ
പൊയ്പ്പോയ് പദങ്ങള്‍ പറന്നങ്ങു ദൂരേ..

ആകാശമദ്ധ്യത്തിലലയുന്ന ജലദമായ്
അതുമെല്ലെയെങ്ങോ പറന്നുപോയി
ഓര്‍മ്മതന്‍ വഴിവക്കിലെങ്ങോ തളിര്‍ക്കുന്ന
വനജ്യോത്സനയില്‍ മാരി പെയ്തിറങ്ങാന്‍

തിരയുന്നു ഞാനിന്നുമാ മധുരഗീതത്തിന്‍
ലയമെന്റെ ഹൃദയത്തുടിപ്പിലെന്നും
കാതോര്‍ത്തിടുന്നു ഞാനാമുഗ്ദ്ധരാഗത്തിന്‍
ശ്രുതിയെന്റെ ശ്വാസനിശ്വാസങ്ങളില്‍..



ഡിപ്പെന്‍ഡന്റ്
============
സുന്ദരിയായിരുന്നില്ല,
പഠിക്കാനാകട്ടെ മഠയിയും..
എങ്കിലും അവള്‍ക്ക് അറിയാമായിരുന്നു
അച്ഛനുണ്ടല്ലോ...
യോഗ്യനായ ഒരുവനെ അച്ഛന്‍ കണ്ടെത്തി.
എടുത്താല്‍ പൊങ്ങാത്ത സ്വര്‍ണ്ണമിട്ട് താലി സ്വീകരിച്ചപ്പോഴും
അച്ഛന്‍ പട്ടണത്തില്‍ വാങ്ങിത്തന്ന ഫ്ലാറ്റിലേയ്ക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കളോടൊപ്പം താമസം മാറുമ്പോഴും അവളറിഞ്ഞു
അച്ഛനുണ്ടല്ലോ...
അച്ഛന്‍ തന്റെ പേരില്‍ ബാങ്കിലിട്ടിരിക്കുന്ന വലിയ തുകയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ബാങ്കില്‍ അവളെ വി ഐ പി ആക്കിയപ്പോഴും
എല്ലാമാസവും അച്ഛനേല്‍പ്പിക്കുന്ന പോക്കറ്റ് മണി കൊണ്ടു ബ്യൂട്ടിപാര്‍ലറില്‍ പോവുകയും
പുതിയ ചുരിദാറും സാരിയും വാങ്ങുമ്പോഴും
അച്ഛന്‍ വാങ്ങിത്തന്ന കാറില്‍
ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവിനോടൊപ്പം പുറത്തു കറങ്ങാന്‍ പോകുമ്പോഴും
അവളറിഞ്ഞത് ഒന്നു മാത്രം
അച്ഛനുണ്ടല്ലോ....
ഭര്‍ത്താവിനു സമയത്തു ഭക്ഷണം കൊടുത്തു ജോലിക്കയയ്ക്കുമ്പൊഴും
മതാപിതാക്കളെ മുടക്കം വരുത്താതെ പരിചരിക്കുമ്പോഴും
വീട്ടുജോലികള്‍ ഭംഗിയായി ചെയ്യുമ്പോഴും
അവളറിഞ്ഞു-
അവര്‍ക്കു ഞാനുണ്ടല്ലോ..
പക്ഷേ വിദ്യാഭ്യാസം കുറവുള്ളതുകൊണ്ടാകാം
ഒന്നുമാത്രം അവള്‍ക്കു മനസ്സിലായില്ല..
അവള്‍ അയാളുടെ 'ഡിപ്പെന്‍ഡന്റ്'  ആണത്രേ...

Thursday, August 7, 2014

മനസ്സ്

ചിലനേരം മനസ്സെന്ന
മഞ്ചാടിക്കുരുവൊരു
കാരസ്കരക്കുരു പോലെയാകും
ശമിക്കാത്ത കയ്പതില്‍
മധുരം തിരഞ്ഞുപോം
പിന്നെയും കയ്പതില്‍
ചെന്നുവീഴും
ദുഗ്ദ്ധസ്‌നാനം ചെയ്തു
സംവത്സരശ്ശതം
രാമനാമം ജപിച്ചീടിലും മായില്ല
രൂഢമൂലം ചേര്‍ന്ന
ശപ്തമാം തിക്തരസകന്മഷം!
പിന്നെ ചിലപ്പോഴോ
രാഗപരാഗമായ്
പ്രണയം പൊഴിച്ചങ്ങു നിന്നീടിൽ
പ്രിയതരമായിടും
അമൃതവര്‍ഷത്തിനാല്‍
പ്രിയമാനസം തരളിതം
പ്രണയാര്ദ്രമാകും
വര്‍ണ്ണ ദീപ്തമാകും..

Thursday, July 31, 2014

അമ്മ...എരിഞ്ഞടങ്ങിയൊരു ചന്ദനത്തിരി......

അമ്മ...എരിഞ്ഞടങ്ങിയൊരു ചന്ദനത്തിരി...
=============================
ഒരു ജന്മം മുഴുവനും മറ്റുള്ളവര്‍ക്കായി ജീവിച്ച ഒരു സ്ത്രീജന്മമായിരുന്നു എന്റെ അമ്മ. എരിഞ്ഞു തീര്‍ന്നിട്ടും സുഗന്ധം ബാക്കി നിര്‍ത്തിയ ഒരു ചന്ദനത്തിരിപോലെ...പൊലിഞ്ഞിട്ടും പ്രകാശം ബാക്കി വെച്ചൊരു പൊന്‍താരകം പോലെ....
കുട്ടിക്കാലത്തു തന്നെ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നത് അമ്മയുടെ നിയോഗമായിരുന്നു. മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. മൂത്തമകളായിരുന്നു എന്റെ അമ്മ, താഴെ ഏഴു സഹോദരങ്ങള്‍. പത്താം തരത്തിനപ്പുറം പഠിക്കാന്‍ ഈ ഭാരിച്ച ഉത്തരവാദിത്വം ഒരു തടസ്സമായി. വിവാഹം കഴിഞ്ഞപ്പോഴാകട്ടെ, അദ്ധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഭര്‍ത്താവിന്റെ തിരക്കുള്ള ജീവിതത്തില്‍ താങ്ങും തണലുമായി നിന്നു. പക്ഷേ, ആ ദാമ്പത്യജീവിതത്തിന് അധികം ആയുസ്സുണ്ടായില്ല. മൂന്നാമത്തെ കുഞ്ഞു ജനിച്ച് ഏതാനും മാസം കഴിഞ്ഞപ്പോഴാണ് എല്ലാമായ പ്രിയതമന്‍ ഒരു യാത്രപോലും പറയാതെ ഈശ്വരസന്നിധിയിലേയ്ക്കു യാത്രയായത്. പിന്നീടുള്ള ജീവിതം തന്റെ മൂന്നു പെണ്‍മക്കാള്‍ക്കു വേണ്ടിയായിരുന്നു. സ്വന്തം ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല ആ ജീവിതത്തില്‍. ആ ചെറിയ പ്രായത്തില്‍ അത്തരമൊരവസ്ഥ അമ്മയെങ്ങനെ തരണം ചെയ്തു എന്ന് അത്ഭുതം തോന്നാറുണ്ടെനിക്ക്.   ഒരു നെണ്‍മണി പോലും പാഴാക്കാതെ സ്വരുക്കൂട്ടിവെച്ചു മക്കാള്‍ക്കായി ജീവിതം മെനെഞ്ഞെടുക്കുമ്പോള്‍ ആ മനസ്സ് എന്തായിരുന്നിരിക്കും പ്രതീക്ഷിച്ചിരുന്നത്..! അച്ഛനും അമ്മയും സ്വയം ചമഞ്ഞ് മക്കളെ വളര്‍ത്തി കരയെത്തിച്ചപ്പോഴും ആ സാധുവിനു വിശ്രമം ലഭിച്ചില്ല. ഉദ്യോഗസ്ഥരായ പെണ്‍മക്കളുടെ മക്കളെ വളര്‍ത്തേണ്ട ഉത്തരവാദിത്വവും ആ ക്ഷീണിച്ച കൈകളിലാണ് എത്തിപ്പെട്ടത്. ആ കര്‍ത്തവ്യവും അതീവ ശ്രദ്ധയോടെ അമ്മ നിര്‍വ്വഹിച്ചു. ഒരിക്കലും അമ്മയേ നോക്കാന്‍, ഒരു കൈത്താങ്ങു നല്‍കാന്‍ ആരും ഉണ്ടായില്ല. അമ്മ അനുഭവിച്ച ഏകാന്തതയും അരക്ഷിതത്വവും എന്റെ ജീവിതത്തില്‍ എനിക്കു സങ്കല്പിക്കാന്‍ പോലുമാവില്ല...എല്ലാവരും താന്താങ്ങളുടെ തിരക്കുകളില്‍ അഭയം തേടിയപ്പോള്‍ അമ്മയെ സംരക്ഷിക്കാന്‍ ആരും ഓര്‍മ്മിച്ചതുമില്ല. എങ്കിലും അമ്മ എല്ലാവരുടേയും കാര്യങ്ങള്‍ ഓര്‍മ്മിച്ചിരുന്നു. കര്‍ത്തവ്യങ്ങളൊക്കെ ഒരു വീഴ്ചയും നിവര്‍ത്തിച്ചു പോന്നു. 

തന്റെ എല്ലാ കടമകളും ചെയ്തു തീര്‍ത്ത് മടങ്ങിപ്പോകും മുന്‍പ് ഒരു നാലു ദിവസം അമ്മ എല്ലാവര്‍ക്കുമായി ദാനം തന്നു 'എനിക്കുവേണ്ടി എന്തെങ്കിലും ചെയ്തുകൊള്ളൂ' എന്നു പറയുംപോലെ. തലച്ചോറില്‍ രക്തസ്രാവം വന്ന്, ബോധം നഷ്ടപ്പെട്ട് , ആശുപത്രിയില്‍ കിടന്ന നാലുദിവസങ്ങള്‍... വന്നുകാണാനും ഉറക്കളച്ചു കൂടെ നില്‍ക്കാനും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും അവസരം നല്കി അമ്മ അവരെ മഹാപാപത്തില്‍ നിന്നു മുക്തരാക്കുകയായിരുന്നു എന്നാണെനിക്കു തോന്നിയത്.. പിന്നെ ശൂന്യത മാത്രം ബാക്കി നിര്‍ത്തി അമ്മയുടെ ആത്മാവ് മാനത്തു മിന്നുന്ന താരങ്ങളിലൊന്നിലേയ്ക്ക് ചേക്കേറിയിരിക്കാം....ഇപ്പോഴും രാത്രിയില്‍ അറിയാതെ കറുത്തവാനിലേയ്ക്കു നോക്കിപ്പോകും, ആ താരത്തെ ഒരു നോക്കു കാണാന്‍. 

ഞാന്‍ അമ്മയുടെ രണ്ടാമത്തെ മകളായിരുന്നു. സ്നേഹം എത്ര കിട്ടിയാലും നമുക്കു മതിയാവില്ലല്ലോ....അതുകൊണ്ടു തന്നെ, മൂത്തമകള്‍ക്കും ഇളയമകള്‍ക്കും ഇത്തിരി സ്നേഹം എനിക്കു തരുന്നതില്‍ കൂടുതല്‍ കൊടുക്കുന്നത് എനിക്കൊരിക്കലും അംഗീകരിക്കാനാവുമായിരുന്നില്ല. അത് കുട്ടിക്കാലത്ത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. പിന്നെ പിന്നെ, അമ്മയോടുള്ള വെറുപ്പും വിദ്വേഷവുമൊക്കെയായി അതു മാറി. ആവശ്യത്തിനും അനാവശ്യത്തിനും അമ്മയോടു ഒരു ശത്രുവിനോടെന്ന പോലെ കലഹിക്കുന്നത്  ഞാന്‍ പതിവാക്കി. എങ്ങനെയൊക്കെ അമ്മയേ വിഷമിപ്പിക്കാമോ അതൊക്കെ ഞാന്‍ ചെയ്തിരുന്നു. അമ്മയുടെ വലിയ ത്യാഗം ഒരിക്കലും മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചതുമില്ല... ആ വലിയ തെറ്റിന് കാലം എനിക്കു തന്ന ശിക്ഷയാവാം ജീവിതത്തിലൊന്നുമാകാതെ ഞാനിപ്പോഴും ഇങ്ങനെ....

ഒടുവില്‍ മറ്റൊരമ്മ ജീവിതത്തിന്റെ ഭാഗമായപ്പോഴാണ് എന്റെ അമ്മയുടെ മഹത്വം ഞാനറിഞ്ഞു തുടങ്ങിയത്. സ്വയം ഒരമ്മയായപ്പോള്‍ ആ തിരിച്ചറിവ് അതിന്റെ ശരിയായ വ്യാപ്തിയിലെത്തി. എങ്കിലും അമ്മ അര്‍ഹിക്കുന്ന തരത്തിലൊരു സ്നേഹമോ കരുതലോ ഉണ്ടായില്ല എന്നത് ജീവന്റെ അവസാന സ്പന്ദനത്തിലും ഹൃദയത്തെ മഥിക്കുന്നൊരു വ്യഥയായിരിക്കും. എങ്കിലും അമ്മയുടെ അവസാന കാലത്ത്, ദൂരെയിരുന്നിട്ടും, ഫോണിലൂടെയാണെങ്കിലും ഏറെനേരം ദിവസവും സംസാരിച്ചിരുന്നത് ഞാന്‍ മാത്രമാണെന്ന് അമ്മ തന്നെ പറയാറുണ്ടായിരുന്നു. അമ്മ മരിക്കുന്നതിനു രണ്ടുമാസം മുന്‍പ് മുംബൈയില്‍ നിന്നു നാട്ടിലെത്തി അമ്മയോടൊപ്പം കുറച്ചുദിവസം കഴിഞ്ഞു. മടങ്ങുമ്പോള്‍ അമ്മ ഇടനെഞ്ചുപൊട്ടി കരയുന്നതു കണ്ടു. ഒരുപാടുമ്മകള്‍ നല്കി യാത്രയാകുമ്പോഴും ആ കണ്ണിര്‍ മനസ്സില്‍ പെരുമഴയായി പെയ്തുകൊണ്ടേയിരുന്നു. ഇതിനു മുന്‍പ് എത്രയോ പ്രാവശ്യം അവധിക്കു പോയി മടങ്ങിയിരിക്കുന്നു. പഠിക്കുന്ന കാലം തൊട്ടേയുള്ള പതിവാണ് ഈ യാത്രകള്‍. പക്ഷേ, ഒരിക്കലും അമ്മ കരയുന്നതു ഞാന്‍ കണ്ടിട്ടില്ല. ആദ്യമായായിരുന്നു അങ്ങനെയൊരനുഭവം. വീട്ടില്‍ വരുന്ന ജോലിക്കാര്‍ പറഞ്ഞറിഞ്ഞു ദിവസങ്ങളോളം ആ കരച്ചില്‍ ഉണ്ടായിരുന്നെന്ന്. ഒരുപക്ഷേ അമ്മയ്കറിയാമായിരുന്നോ, അതവസാനത്തെ കൂടിക്കാഴ്ചയായിരുന്നെന്ന്... അവര്‍ ഒരു കാര്യം കൂടി എന്നെ അറിയിച്ചു,  അമ്മയ്ക് എന്റെ മകനെ ഒരുപാടിഷ്ടമായിരുന്നത്രേ. ഇനി അവനെ കാണാന്‍ കഴിയുമോ എന്നു പറഞ്ഞായിരുന്നു അമ്മ കരഞ്ഞിരുന്നതെന്ന്.എപ്പോഴും അവന്റെ കാര്യം പറയാന്‍ അമ്മയ്ക്കു നൂറുനാവായിരുന്നെന്ന്...അമ്മയുടെ അനുഗ്രഹം എന്നും അവനൊപ്പം ഉണ്ടാകട്ടെ.....എല്ലാ തെറ്റുകളും പൊറുക്കുന്ന അമ്മമനസ്സ് എന്റെ തെറ്റുകളൊക്കെയും മാപ്പാക്കിയിരിക്കുമെന്നറിയാം. എങ്കിലും ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ അമ്മയുടെ മകളായി പിറന്ന്, അമ്മയേ പൊന്നുപോലെ നോക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകയാണ് ..... ഇതെന്റെ ആത്മഗതമെങ്കിലും അമ്മ എന്റെ മനസ്സ്കേള്‍ക്കുമെന്നെനിക്കറിയാം.

!

ഒരുപാടു തേങ്ങലുകള്‍ക്കൊടുവില്‍
പറയുവാന്‍ ബാക്കിവന്നത് 
കണ്ണുനീര്‍തുള്ളികളുടെ പരിഭവങ്ങള്‍
മാത്രമായിരുന്നു.
എത്ര കാലമായി 
ചാലിട്ടൊഴുകുന്നു
മനസ്സിലെ അഗ്നിപര്‍വ്വതത്തില്‍
തിളച്ചുമറിയുന്ന
ദുഃഖത്തിന്റെ ലാവാപ്രവാഹം.
അണകെട്ടിനിര്‍ത്താന്‍
വാക്കുകളുടെ കരിങ്കല്‍ച്ചീളുകള്‍
അടുക്കിവെച്ച
പരന്ന ചുവരുകളില്‍
നിറയെ സുഷിരങ്ങള്‍!
ഒഴുകിപ്പോകുന്ന സങ്കടത്തുള്ളികള്‍
മെല്ലെ തിരിഞ്ഞുനോക്കുമ്പോള്‍
വഴിയില്‍ ചിതറിയ
 പവിഴമല്ലിപ്പൂക്കള്‍!
കണ്ണുനീര്‍പ്പൂവുകള്‍ക്ക്
ഇത്ര മനോഹാരിതയോ!





യാത്രാമൊഴി...

എവിടെക്കളഞ്ഞുവോ ഞാനെന്റെ നിര്‍മ്മല-
ബാല്യവും സ്വപ്നങ്ങള്‍ നെയ്ത കൗമാരവും
എവിടേക്കു പാറിപ്പറന്നുപോയെന്നുള്ളി-
ലൂയലാടീടുന്നൊരോര്‍മ്മതന്‍ പൈങ്കിളി..

എന്നുമെന്‍ ചാരത്തു വന്നിരുന്നെന്നോടു
കിന്നാരമോതിപ്പറന്നുപോം കാറ്റിന്റെ
പൂഞ്ചേലത്തുമ്പിലെ കൊച്ചു കിഴിക്കുള്ളില്‍
സൂക്ഷിച്ചിരുന്നു ഞാനെന്‍ പ്രിയ സ്വപ്നങ്ങള്‍

കാലം കടന്നുപോയ് കാറ്റും മറഞ്ഞുപോയ്
കാതോര്‍ത്തിരുന്നൊരാ പാട്ടും നിലച്ചുപോയ്
കാണാത്ത തീരങ്ങള്‍, കേള്‍ക്കാത്ത തേന്‍മൊഴി
കാത്തിരിപ്പാണീ വസുന്ധരതന്‍  യാനം ...

പുലരിവന്നെത്തും പകലോന്റെ സ്നേഹമാം
പൊന്‍പ്രഭ ചുംബിച്ചുണര്‍ത്തുമീ പാരിെനെ
യൗവ്വനംപോല്‍ പ്രോജ്ജ്വലിക്കുന്ന മദ്ധ്യാഹ്ന-
മെത്രവേഗം ശോഭ മങ്ങിത്തണുത്തിടും.....

 കാതങ്ങളറിയാതെയപ്പുറത്തെത്തണം
കൂരിരുള്‍ മൂടാനമാന്തമില്ലൊട്ടുമേ..
നഷ്ടങ്ങള്‍ കോരിനിറച്ചൊരീ ഭാണ്ഡമാ
ശിഷ്ടസ്വപ്നങ്ങള്‍ തന്‍ പാഴ്നീറ്റിലെറിയണം.

വേണ്ടയീ യാത്രയില്‍ പാഥേയമൊന്നും
വേണ്ടാ സ്നേഹത്തിൻ ബന്ധനപാശവും
വേണ്ടാ മോഹത്തിൻ പിന്‍വിളിപ്പിണ്ഡവും
വേണം മറിച്ചൊന്നു ചൊല്ലാത്ത മോക്ഷവും...






Thursday, July 17, 2014

കൃഷ്ണാ... ഭഗവാനേ...

നീലക്കാര്‍വര്‍ണ്ണാ മുരളീധരാ.......
എന്റെ ഹൃദയമാം കാളിന്ദി തീരത്തു കളിയാടി
നീവരില്ലേ ശ്യാമവര്‍ണ്ണവിരാജിതാ...
കൃഷ്ണാ.. മധുസൂദനാ.....

സൂക്ഷിച്ചു വെച്ചു ഞാന്‍
ഹൃദയത്തിലായിരം മയില്‍പ്പീലി,
വാടാത്ത മലര്‍മാല്യം-
കരതാരിലതും നിനക്കായ്
നവനീതകുംഭം നിറച്ചു വെച്ചു
നിനക്കാവോളമുണ്ണുവാന്‍ മാത്രമായി
മഞ്ഞപ്പട്ടുടയാട ചുറ്റിയെന്‍കണ്ണാ
നീ വരില്ലേയെന്റെ യമുനതന്‍ തീരത്ത്...

ഗോപികമാരായെന്‍ സ്വപ്നങ്ങളൊക്കെയും
നിന്നോടു കളിയാടാന്‍ കാത്തിരിപ്പൂ
മനസ്സാകും കാളിന്ദി കലുഷമാക്കും
സ്പര്‍ദ്ധ കാളിയനെ നീ നിഗ്രഹിക്കൂ..
നിര്‍മ്മലസ്നേഹമെന്‍ ഹൃത്തില്‍ നിറച്ചെന്റെ 
കണ്ണാ നീയെന്നെ അനുഗ്രഹിക്കൂ...
നീലക്കാര്‍വര്‍ണ്ണാ മുരളീധരാ...

Thursday, July 10, 2014

വ്യര്‍ത്ഥമോഹങ്ങള്‍..

മധുരമാം മൃദുകണം മെല്ലെപ്പൊഴിക്കുന്നു
മനസ്സിന്റെ കോണിലായൊരു മഴക്കാലം
മറവിതന്‍ ശൈത്യം പുതച്ചുറങ്ങുന്നൊരെന്‍
മഞ്ജുളസ്വപ്നമുണര്‍ന്നെണീറ്റെന്നോ..

ദൂരെയങ്ങതിദൂരെയേകമാം തന്ത്രിയില്‍
സ്വരരാഗസുന്ദരാലാപനവര്‍ഷമായ്
മണിമേഘവീണയങ്ങറിയാതെ പാടുന്നു
മധുമാരിതന്‍ സ്നേഹഗീതകങ്ങള്‍

മാരിവില്‍ നിറമേഴും ചാലിച്ചൊരുടയാട
ചാര്‍ത്തി വന്നാടുന്നു ലാസ്യനൃത്തം
മണ്ണിന്റെ വിരിമാറിലഴകാര്‍ന്ന പീലികള്‍
ചാരേ വിടര്‍ത്തിനിന്നാടും മയൂരവും

അതിതീവ്ര പ്രണയത്തിന്നാര്‍ദ്രമാം മധുരം
കിനിയുമ്പോളൊരു മുഗ്ദ്ധചുംബനം നല്‍കിയ
ജലകണം പോലെയുണര്‍ത്തുന്നുറങ്ങുമാ
പേലവപല്ലവലോലഗാത്രം..

ഒരുമാത്ര ഞാനുമങ്ങറിയാതെ നിന്‍ പ്രണയ
ലയലഹരി മെല്ലെ നുകര്‍ന്നുവെന്നോ
പൊഴിയുമാ സ്നേഹാര്‍ദ്ര ചുംബനപ്പൂവുകള്‍
മെല്ലെയെടുത്തു മുകര്‍ന്നുനിന്നോ

മോഹിച്ചുവോ നിന്റെ മൃദുവിരല്‍ത്തുമ്പിനാല്‍
തഴുകിയുറക്കുവാനെന്‍ മിഴിയിണകളും!
നിന്‍ നേര്‍ത്ത നിശ്വാസധാരതന്‍ താളത്തില്‍
ഊയലാടാനെന്റെ തനുവും കൊതിച്ചുവോ!


Thursday, June 26, 2014

രാരീരം.... പൊന്നുണ്ണീ.......


വാനിലൊരമ്പിളിക്കിണ്ണം മിനുക്കുന്നു
കൂരിരുള്‍പ്പെണ്‍കൊടി രാവിതിന്‍ കോലായില്‍
താരകക്കുഞ്ഞുങ്ങളോടിക്കളിച്ചെത്തും
മാമുണ്ടു പൈദാഹമാറ്റിയുറങ്ങുവാന്‍

വെള്ളിത്തളികയാം പൂര്‍ണ്ണേന്ദുവെണ്‍മയില്‍
പാല്‍ക്കഞ്ഞിയുണ്ണുവാനെത്തുന്നുഡുക്കളും
പാടിത്തളര്‍ന്നോരു രാപ്പാടി പിന്നെയും
പാടുന്നു നേര്‍ത്തോരു താരാട്ടിന്നീണവും

വിലോലമാമൊരു വിസ്മയരാഗമീ
വിജനമാം രാവില്‍ നീ പാടിടുമ്പോള്‍
മറന്നൊരാ സുന്ദര സ്വപ്നവിഹായസ്സില്‍
മൗനത്തിന്‍ ചിറകേറിപ്പറന്നിടുന്നോ...

പിന്നെയാ താരകക്കുഞ്ഞുങ്ങള്‍ മാനത്തിന്‍
പൂന്തൊട്ടിലേറിയങ്ങൂയലാടും ചെമ്മേ.
കുഞ്ഞിളം കണ്‍കളെ മെല്ലെത്തഴുകിടും
സ്വച്ഛമാം  നിദ്രതന്നംഗുലീസ്പര്‍ശവും

എന്‍മടിത്തടിലെന്നോമനക്കുഞ്ഞുണ്ടു
പുഞ്ചിരിപ്പാല്‍നിലാക്കിണ്ണം മറിച്ചിട്ടു
കൊഞ്ചലിന്‍തേന്‍കണം മെല്ലെയുതിര്‍ക്കുന്നു
പിഞ്ചിളം കയ്യാലെന്‍ കണ്ണുപൊത്തീടുന്നു

താരങ്ങള്‍ താലോലമാടുന്ന രാവിതില്‍
താരാട്ടു കേട്ടു നീ ചായുറങ്ങോമനേ.
നാളെനിന്‍ കണ്‍കളില്‍ പൊന്നൊളിവീശിയെന്‍
പൈതലേ പുലരിവന്നെത്തും നിനക്കായി

Sunday, June 22, 2014

അഭയം തേടി..

കുഴലൂതും പൊന്‍കാറ്റും
കളമെഴുതും പൂവാടിയും
നടമാടും മഴവില്ലും
കുടനീര്‍ത്തിയ നീലിമയും

കൈകൊട്ടി കൈകൊട്ടി-
ച്ചിരിതൂകി പോയ്മറയും
കുളിരരുവിയിലുതിരുന്നൊരു
പാല്‍നുരയുടെ ശുഭ്രതയും

തിരയണയാതലതല്ലും
തിരമാലകള്‍ പോലെങ്ങോ
ഓര്‍മ്മകളില്‍ നനവുള്ളൊരു
മഞ്ഞുകണം പൊഴിയുന്നു.

പേമാരി തിമിര്‍ക്കുമ്പോള്‍
വന്‍കാറ്റതു വീശുമ്പോള്‍
ഉലയുന്നെന്‍ മണ്‍കുടിലിന്‍
ചെറുവാതിലുമറിയാതെ

കോപിച്ചൊരു കരിമേഘ
ച്ചെറുകീറെന്നതുപോലെന്‍
ചെറുകുടിലില്‍ കുടിവെച്ചൊരു
കൂരിരുളിനെ നോക്കി

കാണുന്നൊരു സ്വപ്നം ഞാന്‍
പുതുപുലരി വെളിച്ചത്തിന്‍
കൈ കൊണ്ടു തുറക്കുന്നെന്‍
മണ്‍കുടിലിന്‍ പടിവാതില്‍

കാണുന്നാ പൊന്‍പ്രഭയില്‍
നിറമണിയും ശുഭചരിതം
സര്‍വ്വാത്മക സൗഭാഗ്യ
സമസ്താസുഖ സംഭവ്യം.

നവചേതന ചാര്‍ത്തിവരും
പൊന്നുഷസ്സിന്‍ സുസ്മേരം
നന്മകളുടെ നിറമേഴും
ചാര്‍ത്തിവരും മഴവില്ലൊളി.

നീണ്ടുള്ളൊരു പാതയിലീ
പദമൂന്നിപ്പോകേണം
കാതങ്ങളനേകം ഞാന്‍
മുന്നേറി തളരേണം.

ഇന്നലെയുടെ മണമൂറു-
ന്നോര്‍മ്മകളെയൊന്നായി
കണ്ണീരിന്‍ ചാലുകളില്‍
ഒഴുകാതെയൊഴുക്കേണം

മലയോളം വളരുന്നെന്‍
ഗര്‍വ്വിന്റെയുമിക്കൂനകള്‍
നെടുവീര്‍പ്പിന്നുലയൂതി
അഗ്നിക്കിരയാക്കേണം..

ഒടുവില്‍ വന്നണയേണം
നനവൂറും മൃദുമണ്ണില്‍
നിറസ്നേഹം ചൊരിയുന്നീ-
മാതാവിന്‍ നിറമാറില്‍!