Sunday, June 22, 2014

അഭയം തേടി..

കുഴലൂതും പൊന്‍കാറ്റും
കളമെഴുതും പൂവാടിയും
നടമാടും മഴവില്ലും
കുടനീര്‍ത്തിയ നീലിമയും

കൈകൊട്ടി കൈകൊട്ടി-
ച്ചിരിതൂകി പോയ്മറയും
കുളിരരുവിയിലുതിരുന്നൊരു
പാല്‍നുരയുടെ ശുഭ്രതയും

തിരയണയാതലതല്ലും
തിരമാലകള്‍ പോലെങ്ങോ
ഓര്‍മ്മകളില്‍ നനവുള്ളൊരു
മഞ്ഞുകണം പൊഴിയുന്നു.

പേമാരി തിമിര്‍ക്കുമ്പോള്‍
വന്‍കാറ്റതു വീശുമ്പോള്‍
ഉലയുന്നെന്‍ മണ്‍കുടിലിന്‍
ചെറുവാതിലുമറിയാതെ

കോപിച്ചൊരു കരിമേഘ
ച്ചെറുകീറെന്നതുപോലെന്‍
ചെറുകുടിലില്‍ കുടിവെച്ചൊരു
കൂരിരുളിനെ നോക്കി

കാണുന്നൊരു സ്വപ്നം ഞാന്‍
പുതുപുലരി വെളിച്ചത്തിന്‍
കൈ കൊണ്ടു തുറക്കുന്നെന്‍
മണ്‍കുടിലിന്‍ പടിവാതില്‍

കാണുന്നാ പൊന്‍പ്രഭയില്‍
നിറമണിയും ശുഭചരിതം
സര്‍വ്വാത്മക സൗഭാഗ്യ
സമസ്താസുഖ സംഭവ്യം.

നവചേതന ചാര്‍ത്തിവരും
പൊന്നുഷസ്സിന്‍ സുസ്മേരം
നന്മകളുടെ നിറമേഴും
ചാര്‍ത്തിവരും മഴവില്ലൊളി.

നീണ്ടുള്ളൊരു പാതയിലീ
പദമൂന്നിപ്പോകേണം
കാതങ്ങളനേകം ഞാന്‍
മുന്നേറി തളരേണം.

ഇന്നലെയുടെ മണമൂറു-
ന്നോര്‍മ്മകളെയൊന്നായി
കണ്ണീരിന്‍ ചാലുകളില്‍
ഒഴുകാതെയൊഴുക്കേണം

മലയോളം വളരുന്നെന്‍
ഗര്‍വ്വിന്റെയുമിക്കൂനകള്‍
നെടുവീര്‍പ്പിന്നുലയൂതി
അഗ്നിക്കിരയാക്കേണം..

ഒടുവില്‍ വന്നണയേണം
നനവൂറും മൃദുമണ്ണില്‍
നിറസ്നേഹം ചൊരിയുന്നീ-
മാതാവിന്‍ നിറമാറില്‍!

No comments:

Post a Comment