Friday, October 31, 2014

പിന്‍നിരയിലെ നീര്‍ച്ചാല്..

അവള്‍ക്ക് എങ്ങനെയും അയാളുടെ അടുത്തെത്തിയാല്‍ മതിയെന്നായിരുന്നു.
ആ സങ്കടം അവളെയും വല്ലാതെ സങ്കടപ്പെടുത്തി.
ഓഫീസില്‍ ചെന്നു ക്യാബിനില്‍ നോക്കിയപ്പോള്‍ ഇന്നും ആ ഇരിപ്പിടം ഒഴിഞ്ഞു കിടന്നിരുന്നു. ഇന്നലത്തെപ്പോലെ..
അതാണ് ഫോണില്‍ വിളിച്ചു നോക്കിയത്..അപ്പോഴാണ് നിരാശയുടേയും സങ്കടത്തിന്റെയും കഥ കേള്‍ക്കാനിടയായത്..
അപ്പോഴേ തീരുമാനിച്ചു ഉച്ചയ്ക്കു ശേഷം അവധിയെടുത്ത് ആയാളുടെ അരികിലെത്തണമെന്ന്..
അവള്‍ക്കയാള്‍ അത്ര പ്രിയപ്പെട്ടവനായിരുന്നു. കാമുകിമാരെ മാറിമാറി കണ്ടെത്തുന്നതില്‍ അഭിമാനം  കൊള്ളുന്ന ഭര്‍ത്താവില്‍ നിന്ന് അവള്‍ക്കൊരു രക്ഷാ സങ്കേതമായിരുന്നു അയാള്‍. കുടുംബം നാട്ടിലായതുകൊണ്ട് ഒറ്റയ്കാണു താമസം..ഓഫീസിലെ തിരക്കില്‍നിന്നൊഴിഞ്ഞ് കോഫീഹൗസില്‍ ഒന്നിച്ചിരുന്നു കഥകള്‍ പറഞ്ഞു കാപ്പി ഊതിക്കുടിക്കുമ്പോഴും കടല്‍ക്കരയിലെ തണുത്തകാറ്റിനോടൊപ്പം കൈകോര്‍ത്തു പറന്നു നടക്കുമ്പോഴും ആ സ്നേഹത്തണലിന്റെ കുളിര്‍മ്മയ്ക്കൊപ്പം തന്നെ രണ്ടാം നിരയിലേയ്ക്കു തള്ളിവിട്ട ഭര്‍ത്താവിനോടുള്ല പ്രതികാരത്തിന്റെ ഗോപ്യമായൊരാനന്ദം അവളെ പുല്‍കിയിരുന്നു.
ഓഫീസില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ കയറി സ്ഥലം പറഞ്ഞു. യാത്രയിലുടനീളം അയാളുടെ സങ്കടമെന്തെന്നായിരുന്നു ചിന്ത..
എന്തയാലും എങ്ങെനെ ആശ്വസിപ്പിക്കണം..നെഞ്ചോടു ചേര്‍ത്ത് മുടിയിഴകള്‍ തഴുകിയോ.. മുഖം ചേര്‍ത്തുപിടിച്ച് ഒരു നൂറുമ്മകള്‍ നല്‍കിയോ.. അതോ,, വെറുതേ ചേര്‍ന്നിരുന്ന്.. മെല്ലെ ആ തോളില്‍ തലവെച്ച്..... ചിന്തകള്‍ നീളുമ്പോളേയ്ക്കും അവിടെ എത്തിയിരുന്നു. പ്രിയ സ്നേഹിതന്റെ കൂടാരത്തിലേയ്ക്കു നടന്നു കയറുമ്പോള്‍ അവളറിയാതെ ഹൃദയമിടിപ്പുകള്‍ കൂടിക്കൊണ്ടിരുന്നു. വാതിലില്‍ മുട്ടിയയുടനെ തുറക്കപ്പെട്ടു. അകത്തുകയറി അടഞ്ഞ വാതിലിനപ്പുറം അവര്‍ മുഖത്തോടു മുഖം നോക്കി നിന്നു , ഒരു നിമിഷം.......
വേനല്‍മഴയില്‍ മുറ്റത്തുനിരത്തിയിരുന്ന ചുവന്ന ഓടുകള്‍ നനഞ്ഞു തിളങ്ങി..........................
എല്ലാം കഴിഞ്ഞ്.............
കിതപ്പില്‍ ക്ഷീണിച്ച സ്വരത്തില്‍ അവള്‍ അയാളുടെ മുഖം കയ്യില്‍ ചേര്‍ത്തു ചോദിച്ചു..
"എന്തേ ഈ സങ്കടത്തിനു കാരണം?"
"അത്.. അത്..നിനക്കറിയുമോ,  എന്റെ ഫേസ്ബുക്ക് ഫ്രണ്ട് കുറച്ചു ദിവസമായി എന്നോടു ചാറ്റ് ചെയ്യുന്നില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നുമില്ല..നമ്മുടെ ഫ്രണ്ട്ഷിപ്പിനെ പറ്റി ഞാനവളോടു പറഞ്ഞു. അതുകഴിഞ്ഞാണീ മാറ്റം... ഞാനാകെ തകര്‍ന്നിരിക്കുകയാണ്.. അവളില്ലാതെ എനിക്കു ജീവിക്കാന്‍ പറ്റില്ല....നാളെ രാവിലെ പോവുകയാണ് അവളെക്കാണാന്‍.."
മഴ നിലച്ചിരുന്നു...
ആ മുഖം താങ്ങിയിരുന്ന വിരലുകള്‍ക്ക് ബലക്ഷയം ഉണ്ടായത് അവള്‍ പോലുമറിഞ്ഞില്ല..
രണ്ടാം നിരയില്‍ നിന്നു വളരെയേറെ പിന്നിലേയ്ക്കു വലിച്ചെറിയപ്പെട്ടതുപോലെ അവള്‍ക്കു തോന്നി...
നഷ്ടം മാത്രം ബാക്കിനിര്‍ത്തി അവള്‍ ഒഴുകിത്തുടങ്ങിയിരുന്നു അപ്പോള്‍..തറയോടുകളില്‍ പതിച്ച മഴത്തുള്ളികളെപ്പോലെ, ഭൂമിയില്‍ താഴാതെ....

2 comments:

  1. നന്നായിരിക്കുന്നു കഥ
    നനഞ്ഞു തിളങ്ങുന്ന ആകര്‍ഷകമായ തറയോടുകളെ സൂക്ഷിക്കണം.
    തെന്നിവീഴും.നല്ല സന്ദേശം.
    ആശംസകള്‍

    ReplyDelete
    Replies
    1. സര്‍, ഇതില്‍ ആത്മാശം ഒന്നുമില്ല.. തെറ്റിദ്ധരിക്കരുത്..
      നന്ദി സര്‍. സന്തോഷം, സ്നേഹം..

      Delete