Thursday, July 23, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര - 9

പാറയില്‍ പണിതീര്‍ത്ത കടുവാക്കൂട്ടിലേയ്ക്ക്....

തിംഫുവിലെ സൂര്യന്‍ മേഘത്തിരശീലയ്ക്കു പിന്നില്‍ മുഖം മറച്ചു നില്‍ക്കുന്ന മറ്റൊരു പ്രഭാതം കൂടി. പ്രഭാതസവാരിക്കിറങ്ങിയത് നിറയെ പൂക്കളുമായി നില്‍ക്കുന്ന ബാല്‍ക്കണികളുള്ള അപ്പാര്‍ട്മെന്റുകള്‍ക്കിടയിലെ വഴിയിലൂടെയാണ്. പ്രധാന വീഥിയല്ലാത്ത ഏതു വഴിയും ചെന്നു നില്‍ക്കുന്നത് താഴ്വാരത്തിനതിരിട്ടു നില്‍ക്കുന്ന മലയിറമ്പുകളിലേയ്ക്കാണ്.

വളരെ ശാന്തമായ അന്തരീക്ഷം. കീരയും ഘോയുമണിഞ്ഞ സ്കൂള്‍ കുട്ടികള്‍ കലപിലകൂട്ടി നടന്നു പോകുന്നുണ്ട്. അല്‍പം നാണം കുണുങ്ങികളാണെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ നല്ല പുഞ്ചിരിയോടെ മറുപടി നല്‍കും.


 ആദ്യത്തെ രാജാവിന്റെ കാലത്താണ് പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസത്തിനു തുടക്കമിട്ടത്. പക്ഷേ ഏതാനും ദശകം മുന്‍പ് വരെ ഹൈസ്കൂള്‍ വിദ്യഭ്യാസത്തിനു ഭൂട്ടാനില്‍ സൗകര്യമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ വന്നായിരുന്നു ഹൈസ്കൂളിലും കോളേജിലും പഠിക്കുക. 1990 ലെ കണക്കുപ്രകാരം 30 % പോലുമുണ്ടായിരുന്നില്ല സാക്ഷരത . അടുത്തകാലത്തായി സര്‍ക്കാര്‍ നേരിട്ടും സ്വകാര്യമേഖലയിലും ഉപരിപഠനം ഭൂട്ടാനില്‍ തന്നെ ഉറപ്പാക്കുന്നുണ്ട്.
സര്‍ക്കാറിന്റെ കീഴിലുള്ല സ്ഥാപനങ്ങളില്‍ ബോര്‍ഡിംഗ് ഫീസ് ഉള്‍പ്പെടെ സൗജന്യമാണ്. സ്വകാര്യസ്ഥാപനങ്ങളിലെ ഫീസ് വിദ്യാഭ്യാസവകുപ്പാണ് തീരുമാനിക്കുന്നത്. സാധാരണ മാര്‍ച്ചില്‍ തുടങ്ങുന്ന സ്കൂള്‍വര്‍ഷം ഡിസംബറില്‍ അവസാനിക്കും. മഞ്ഞുവീഴുന്ന ശിശിരകാലം ഇക്കൂട്ടര്‍ക്ക് അവധിക്കാലമാണ്. സാധാരണ നമ്മുടെ സ്കൂളുകളില്‍ പഠിക്കുന്ന വിഷയങ്ങള്‍ക്കു പുറമേ മതം, പ്രകൃതിസംരക്ഷണം, കന്നുകാലിവളര്‍ത്തല്‍, കൃഷി, വനസംരക്ഷണം എന്നിവ കൂടി പാഠ്യപദ്ധതിയില്‍ നിര്‍ബ്ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്പോര്‍ട്സിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ദേശീയ വിനോദമായ അമ്പെയ്ത്ത് പോലുള്ല ഏതാനും ഇനങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര തലത്തില്‍ ഭൂട്ടാന്‍ ടീം മത്സരിക്കാറുള്ളു. ഫുട്ബോള്‍ ഇവര്‍ക്കു പ്രിയപ്പെട്ട കായികവിനോദമാണ്.  തിംഫുവിലെ റോയല്‍ കോളേജ് ഉപരിപഠനത്തിനുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നു. 

നടത്തം വേഗം തന്നെ അവസാനിപ്പിച്ചു വന്നു. ഇനി തിംഫുവിനോടു വിടപറയാന്‍ അധികസമയമില്ല. തയാറെടുപ്പുകള്‍ എല്ലാം കഴിഞ്ഞ് റിസപ്ഷനില്‍ എത്തിയപ്പോള്‍ പ്രഭാതഭക്ഷണവും പാഴ്സലും ഒക്കെ തയാറാക്കി വെച്ചിരുന്നു. മൂന്നു ദിവസം, കുടുംബത്തിലെത്തിയ പ്രിയപ്പെട്ട അതിഥികളെപ്പോലെ വേണ്ടത്ര സ്നേഹം തന്ന ഹോട്ടലുടമയോടും ഭാര്യയോടും മറ്റംഗങ്ങളോടും നനവൂറും മിഴികളോടെ യാത്ര പറഞ്ഞിറങ്ങി, വീണ്ടും കണ്ടുമുട്ടാമെന്ന അര്‍ത്ഥശൂന്യമായ വാക്കുകളോടെ. അവരുടെ കുസൃതിക്കുട്ടന്‍ അപ്പോഴും ഉറക്കം ഉണര്‍ന്നിരുന്നില്ല. സൈകത് തിരക്കു കൂട്ടുന്നുമുണ്ട്. തിംഫുവിലെ സുന്ദരമായ റോഡിലൂടെ, വോങ്ങ് നദി പിന്നിട്ട് , കടും ചുവപ്പു റോസപ്പൂക്കള്‍ പൂക്കാലം വിരിയിച്ചു നില്‍ക്കുന്ന വഴിയോരങ്ങള്‍ പിന്നിട്ട ഞങ്ങള്‍ തിംഫുവില്‍ നിന്ന് അകന്നു പൊയ്കൊണ്ടിരുന്നു. അപ്പോഴും മലമുകളിലെ ബുദ്ധന്റെ ശാന്തമായ കണ്ണുകള്‍ ഞങ്ങള്‍ക്കു നേരേ നീളുന്നതുപോലെ.....

55 കിലോമീറ്റര്‍ സഞ്ചരിക്കണം പാരോയിലെത്താന്‍.മേഘങ്ങളെ മുട്ടിയുരുമ്മിനില്‍ക്കുന്ന മലകളുടെ അരയിലെ കറുത്ത ചരടുപോലെ പാത നീണ്ടു കിടക്കുന്നുണ്ട്. ഇരുവശവും ഇടതിങ്ങിയ വനത്തിന്റെ പലഭാഗത്തും വെള്ലനിറത്തിലെ പൂവുള്ല വള്ളിറോസകള്‍ മരങ്ങളില്‍ പടര്‍ന്നു കയറി പൂക്കൂട മറിച്ചിട്ടിരിക്കുന്നു.
പിന്നെയും പലവര്‍ണ്ണപ്പൂവുകള്‍  വേറെ.. മേലേ വിരിച്ച മഞ്ഞിന്‍ പുതപ്പിന് കനം കൂടിയും കുറഞ്ഞും ഇരിക്കും. ഇടയ്ക്കിടെ ചില വീടുകളോ മൊണാസ്ട്രികളോ കാണാം. താഴവാരങ്ങളില്‍ ഒഴുകുന്ന നദിയും നദിക്കിരുപുറവും കൃഷിയിടങ്ങളും. മൊണാസ്ട്രികളൊക്കെ മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. താഴ്വരയില്‍ വേണ്ടത്ര   സ്ഥലമുള്ളപ്പോള്‍ എന്തിനാണ് ഈ മൊണാസ്ട്രികള്‍ ഇങ്ങനെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള മലമുകളില്‍ കൊണ്ടുപോയി നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഓര്‍ത്തുപോയി. ഇടയില്‍ ചില ചെറിയ ഗ്രാമങ്ങള്‍ കടന്നു പോയി. ഒന്‍പതരയായി ഞങ്ങള്‍ പാരോയിലെത്തിയപ്പോള്‍. പാരോയിലെ പ്രസിദ്ധമായ ടൈഗര്‍ നെസ്ട് സന്ദര്‍ശിക്കുകയാണ് ആദ്യ ലക്ഷ്യം. ഹോട്ടലില്‍ പോകേണ്ട എന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും അവിടെയെത്തിയപ്പോള്‍ ലഗ്ഗേജ് വെച്ചിട്ടു പോകാമെന്നായി. 

പാരോയിലെ സിറ്റി ഹോട്ടലില്‍ ആണ് ഞങ്ങള്‍ക്കുള്ള താമസം തരപ്പെടുത്തിയിരിക്കുന്നത്. പാരോ ശ്ഷ്ചൂ നദിക്കരയില്‍ ആധുനിക സൗകര്യങ്ങളൊക്കെയുള്ള ഹോട്ടലാണ്. വൃത്തിയും വെടിപ്പുമുള്ള മനോഹരമായ മുറികള്‍. നാലാം നിലയിലുള്ള മുറിയുടെ ജാലകത്തിലൂടെ പാരോ നദിയും അകലെയുള്ല മൊണാസ്ട്രിയും പാരമ്പര്യം വിളിച്ചോതുന്ന കെട്ടിടങ്ങള്‍ നിരനിരയായി കാവല്‍ നില്‍ക്കുന്ന തെരുവും ഒക്കെ ചേര്‍ന്നൊരു ദൃശ്യവിരുന്ന്. ഹോട്ടലില്‍ വന്നത് എന്തായാലും നന്നായി എന്നു തോന്നി മാനേജരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍. ടൈഗര്‍ നെസ്റ്റിനെക്കുറിച്ച് ഒരു ചെറിയ വിവരണം തന്നു. അതു വളരെ ഉയരത്തിലുള്ളൊരു മൊണാസ്ട്രിയാണ്. കുതിരപ്പുറത്ത് മലകയറാമെന്നായിരുന്നു സൈകത് പറഞ്ഞത്. പക്ഷേ ഹോട്ടല്‍ മാനേജര്‍ മുന്നറിയിപ്പു തന്നു യാതൊരു കാരണവശാലാലും കുതിരയെ ആശ്രയിക്കരുത്, നടന്നേ പോകാവൂ എന്ന്. വളരെ ദുര്‍ഘടമായ വഴിയും, പിന്നെ കുതിരകളെ നിയന്ത്രിക്കാനാകട്ടെ  കൂടെ ആരുമുണ്ടാവുകയുമില്ല. അതിനാല്‍ അപകടസാധ്യതയേറെ. സമയം കുറച്ചധികമെടുത്താലും നടന്നു പോകുന്നത് എന്തുകൊണ്ടും സുരക്ഷിതമത്രേ. അപ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമുണ്ടാകാം എന്നും സൂചന തന്നു. ഒരാഴ്ചമുമ്പ് തായ്ലന്‍ഡില്‍ വന്ന ഒരു ടൂറിസ്റ്റ് താഴേയ്ക്കു എത്തിനോക്കിയപ്പോള്‍ കാല്‍ വഴുതി വീണിട്ട് പിന്നെ എന്തു സംഭവിച്ചു എന്നുപോലും ആര്‍ക്കും അറിയില്ലത്രേ..

ഹോട്ടലില്‍ നിന്ന് ഏതാനും കിലോമീറ്ററേയുള്ളു മലയുടെ താഴ്വാരത്തെത്താന്‍. തിംഫു വളരെ ഇടുങ്ങിയ ഒരു ജനാവാസ പ്രദേശമായിരുന്നു. ഭൂട്ടാനിലെ ഏറ്റവും വലിയ പട്ടണവും . പക്ഷേ പാരോ വളരെ വിസ്തൃതമായൊരു താഴ്വരയാണെങ്കിലും ഇവിടെ ജനസംഖ്യ കുറവാണെന്നു മാത്രമല്ല, ഒരു പട്ടണമാണെന്നു കൂടി തോന്നുകയില്ല. ശാന്തമായൊരു ഗ്രാമപ്രദേശത്തിന്റെ എല്ലാ ഭാവഹാവാദികളും ഉണ്ടിവിടെ. അതിനെ ഹനിക്കുന്ന ഒരേയൊരുഘടകം പാരോ വിമാനത്താവളമാണ്.
 അതാകട്ടെ പ്രധാന പട്ടണഭാഗത്തു നിന്നും നാലഞ്ചു കിലോമീറ്റര്‍ അകലെയായാണ്. പാരോ നദിയുടെ ഇരുകരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരുപാടു കൃഷിസ്ഥങ്ങളില്‍ പരന്നു കിടക്കുന്ന നെല്‍വയലുകള്‍ നമ്മുടെ മലയാളക്കരയുടെ ഒരു പരിഛേദമായി തോന്നും. പീലിവീശി നില്‍ക്കുന്ന തെങ്ങുകളുടെ നിര  ഇല്ല എന്നു മാത്രം. 
അതിനതിരിട്ടു നില്‍ക്കുന്ന വരമ്പിടങ്ങളില്‍ ആപ്പിള്‍ മരങ്ങളും പിയറും പീച്ചും ഓറഞ്ചും ഒക്കെയുണ്ട്.
ഇടയ്ക്ക് കാബേജും ബ്രോക്കലിയും കോളിഫ്ലവറും ബീന്‍സും മുളകും ഗ്രീന്‍പീസും ഒക്കെ വിളഞ്ഞു നില്‍ക്കുന്ന ചെറിയ ചെറിയ പച്ചക്കറിത്തോട്ടങ്ങളും ഉണ്ടാകും. നെല്‍വയലുകളില്‍ പലയിടത്തും ഞാറു നടുന്നതേയുള്ളു. 


പത്തു മണി കഴിഞ്ഞിരുന്നു കാറില്‍ പുറപ്പെടുമ്പോള്‍ തന്നെ. . വെയിലിനു നല്ല ചൂടുണ്ട്. ഭൂട്ടാനിലെ വെയിലിനെ വിശ്വസിക്കാന്‍ കഴിയില്ല. എത്ര തെളിഞ്ഞു നിന്നാലും പെട്ടെന്നാകും പ്രകൃതിക്കു മാറ്റം വരുന്നത്. അകാരണമായി അവള്‍ മുഖം കറുപ്പിക്കും. മഴ കോരിച്ചൊരിയുന്നതും വളരെ പെട്ടെന്നാവും. ഞങ്ങള്‍ മലയടിവാരത്തെത്തുമ്പോള്‍ കുതിരക്കാരുമായി ഒരുപാടു സ്ത്രീകള്‍ അവിടെയുണ്ട്. 600 രൂപയാണ് കുതിരയ്ക്ക്. പക്ഷേ പാതിവഴി മാത്രമേ കുതിരയ്ക്കു വരാന്‍ കഴിയൂ.
പിന്നീടുള്ല യാത്ര നടന്നു തന്നെ പോകണം,. പലപ്പോഴും കുതിരകള്‍ ബഹിളിപിടിച്ചോടും . യാത്രക്കാര്‍ കുതിരപ്പുറത്തുനിന്നു വീഴുന്നത് അതുകൊണ്ടു തന്നെ സാധാരണ സംഭവവും  ആണ്. ഞങ്ങള്‍ക്കാര്‍ക്കും കുതിരപ്പുറത്തു പോകാന്‍ താല്പര്യമുണ്ടായിരുന്നില്ല. കുതിരകളുടെ കൂടെയുള്ല സ്ത്രീകളും ചില കൗതുകവസ്തുക്കള്‍ വില്‍ക്കുന്ന സ്ത്രീകളും നിരന്നിരിക്കുന്നയിടം കഴിഞ്ഞാല്‍ പിന്നെ കൊടും വനത്തിലേയ്ക്കു കടക്കുകയായി. ഇനിയുള്ള യാത്ര ഇടതിങ്ങി വളരുന്ന വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ക്കിടയിലൂടെയുള്ല വനപാതയിലൂടെയാണ്. പലപ്പോഴും ആകാശത്തിലേയ്ക്കു കയറുന്ന ഗോവണിപോലെ കുത്തനെയുള്ലതുമാണ്. 


ഞങ്ങള്‍ വളരെ വൈകിപ്പോയി എന്ന് എതിരെ വന്ന ഒരു യാത്രികന്‍ പറഞ്ഞു. ശരിയായിരുന്നു അത്. വെയിലിനു കാഠിന്യമേറും മുന്‍പ് മലകയറ്റം തുടങ്ങണം. കഴിയുന്നതും അതിരാവിലെ തന്നെ . അപ്പോള്‍ അധികം ബുദ്ധിമുട്ടില്ലാതെ മുകളിലെത്താന്‍ കഴിയും . വെയിലിന്റെ ചൂടില്‍ വളരെ വേഗം നമ്മള്‍ ക്ഷീണിതരാകും. ഇത് മുകളിലേയ്ക്കുള്ള യാത്രയുടെ വേഗതെ വല്ലതെ കുറയ്ക്കും. വിയര്‍ക്കുന്നതുകൊണ്ടു കൂടുതല്‍ വെള്ലം കുടിക്കേണ്ടിവരുന്നതും ബുദ്ധിമുട്ടാകും. വനാന്തര്‍ഭാഗത്തേയ്ക്കു കടക്കും മുന്നേ ഒരു നീര്‍ച്ചാലൊഴുകി വരുന്നതില്‍ നിന്നു വെള്ലം കുടിക്കുകയും വേണമെങ്കില്‍ കുപ്പിയില്‍ നിറച്ചു കൊണ്ടുപോവുകയും ചെയ്യാം . വനത്തിനുള്ളില്‍ നിന്നെവിടെനിന്നോ വരുന്നാ ഉറവയാണ്, ഒരുപാടൗഷധമൂല്യമുള്ല കുളിര്‍ജലം. ആ കുളിര്‍ത്തണ്ണീര്‍കുടിച്ചപ്പോള്‍ കൈവന്ന ഉന്‍മേഷവും ഊര്‍ജ്ജവുമായി ഞങ്ങളുടെ മലകയറ്റം ആരംഭിച്ചു. ആ വിശേഷങ്ങള്‍ പിന്നാലെ... 






2 comments:

  1. ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്രയുടെ വിവരണവും,ഫോട്ടോകളും ആസ്വാദ്യകരമായി....
    ആശംസകള്‍

    ReplyDelete
  2. ഇതൊക്കെ വായിക്കുമ്പോ ഭൂട്ടാന്‍ കൊള്ളാലോ എന്ന് തോന്നുന്നുണ്ട്.

    ReplyDelete