Saturday, August 1, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര - 11

ചലേലാ പാസും പ്രാര്‍ത്ഥനാ പതാകകളും ...........................................................


രാവിലെ ഉണര്‍ന്നതും പാരോ നദിയുടെ ഉണര്‍ത്തുപാട്ടു കേട്ടു തന്നെ. ഞങ്ങള്‍ പ്രഭാതസവാരിക്കു തയ്യാറായി പുറത്തു കടക്കാനായി വന്നപ്പോള്‍ താഴത്തെ നിലയിലെ സ്മോക്കിംഗ് സോണില്‍ നിന്നു മാനേജര്‍ വരുന്നുണ്ട്. താഴെ ഗേറ്റ് പൂട്ടിയിരിക്കയാണ്. വേഗം തന്നെ അദ്ദേഹം അതിന്റെ താക്കോലുമായി വന്നു. നദീതീരത്തെ നടപ്പാതയേക്കുറിച്ചും പറഞ്ഞു തന്നു.
വളരെ അടുത്താണ് നദി ഒഴുകുന്നത്. ഞങ്ങള്‍ പാലത്തിന്റെ ഭാഗത്തേയ്ക്കാണ് ആദ്യം പോയത്. അത് ജപ്പാന്‍ ഗവണ്മെന്റിന്റെ പ്രോജക്ട് ആണ്. വേറെയും ചില പാലങ്ങളും മറ്റും ജപ്പാന്റെ സഹായത്താല്‍ നിര്‍മ്മിച്ചിട്ടുണ്ട്, ഭൂട്ടാനില്‍. പാലത്തിനു മുകളില്‍ നിന്നാല്‍ കുറേ നീളത്തില്‍ നദി കാണാം. നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന തീരങ്ങളും സ്ഫടികസമാനമായ ജലനിറവും. അതു നോക്കി നില്‍ക്കാന്‍ തന്നെ തോന്നിപ്പോകും. നദീ തീരത്ത് വളരെ നീളത്തില്‍ നടപ്പാത കെട്ടിയിട്ടിട്ടുണ്ട്. പല പ്രായക്കാരും പലദേശക്കാരും ആ നടപ്പാതയില്‍ തങ്ങളുടെ പ്രഭാത നടത്തയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 

പാലം കടന്നു നടന്നപ്പോള്‍ ഇരുവശത്തും നെല്‍പ്പാടങ്ങളാണു കാണുന്നത്. അതിരിട്ടു നില്‍ക്കുന്ന നിറയെ പഴങ്ങളുള്ല ആപ്പിളും ഓറഞ്ചും.
ചിലയിടത്ത് ബീന്‍സും വേറെ പച്ചക്കറികളും ഒക്കെ നട്ടിട്ടുണ്ട്. പണ്ടൊക്കെ നമ്മുടെ നാട്ടിലും ഇത്തരം ദൃശ്യങ്ങള്‍ സര്‍വ്വസാധാരണയായിരുന്നു. ഇന്നിപ്പോള്‍ ആ പാടങ്ങളൊക്കെ എവിടെ കാണാനാവും!
കുറച്ചു കൂടി നടന്നപ്പോള്‍ ഭൂട്ടാന്‍ വേഷമണിഞ്ഞ ഒരു സ്ത്രീ ചിരിച്ചുകൊണ്ട് ഒരു പഴയ സൗധം കാട്ടി എന്തോ അവിടുത്തെ ഭാഷയില്‍ പറഞ്ഞു. മട്ടും ഭാവവും കണ്ടപ്പോള്‍ അതൊരു ക്ഷേത്രമായിരിക്കും എന്നൂഹിച്ചു. മറുപടിയായി ഞങ്ങളും ചിരിച്ചു തലയാട്ടി. രാവിലെ കുളി കഴിഞ്ഞിരുന്നതുകൊണ്ട് ഞങ്ങളും അങ്ങോട്ടു നടന്നു.
 അവിടെ ചെന്നപ്പോള്‍ കണ്ടത് വളരെ പുരാതനമായൊരു ക്ഷേത്രമാണ്.  മണിനാദം കേള്‍ക്കുന്നുണ്ട്. പക്ഷേ ക്ഷേത്രത്തിന്റെ അകത്ത് എന്താണു പ്രതിഷ്ഠയെന്നു കാണാന്‍  കഴിയില്ല. അടച്ചു കെട്ടിവെച്ചിരിക്കുകയാണ്. ഇവിടുത്തെ എല്ലാ ക്ഷേത്രങ്ങളും ഇങ്ങനെ തന്നെ. എന്തോക്കെയോ മന്ത്രങ്ങളുരുവിട്ട്  ഭക്തര്‍ ക്ഷേത്രത്തിനു വലംവെയ്ക്കുന്നുണ്ട്. പുറത്ത് ഒരു വലിയ മണിചക്രവും .  
 വലം വെച്ച് ഞങ്ങളും പുറത്തുകടന്നു.  പിന്നെ മടങ്ങി പാലം കടന്ന് നടപ്പാതയിലൂടെ കുറേ ദൂരം നടന്നു. അപ്പോഴാണ് അവിടെ വെച്ചിരിക്കുന്ന ഒരു ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.നദിയുടെ ആ ഭാഗം വൃത്തിയായി സൂക്ഷിക്കാന്‍ അവിടുത്തെ ഒരു സ്കൂളിനെയാണു ചുമതലപ്പെടുത്തിരിക്കുന്നത്. അതിന്റെ വിശദാംശങ്ങളാണ് ബോര്‍ഡില്‍ ഉള്ളത്. നമ്മളും കണ്ടു പഠിക്കേണ്ട കാര്യം തന്നെ. നമ്മുടെ സ്കൂളുകളില്‍ ഭാഷകളും കണക്കും ശാസ്ത്രവും സാമൂഹ്യശാസ്ത്രവും പഠിപ്പിക്കുന്നത് വളരെ ഉയര്‍ന്ന നിലവാരത്തില്‍ തന്നെ. പക്ഷേ പൗരബോധം എന്നത് ഒരു പാഠ്യവിഷയമേയല്ല. അതിന്റെ തിക്താനുഭവങ്ങളാണ് പലേ വിധ മലിനീകരണങ്ങളായി നമ്മളനുഭവിക്കുന്നതും. ആ സ്വച്ഛതയില്‍ സ്വയം മറന്നു കുറേ ദൂരം നടന്നശേഷം ഞങ്ങള്‍  ഹോട്ടലിലേയ്ക്കു മടങ്ങി.  

രാവിലെ പോകാന്‍ തയ്യാറായി സൈകത് എത്തിയിരുന്നു. ആദ്യയാത്ര ചലേലാ പാസ്സിലേയ്ക്കാണ്. വളഞ്ഞുപുളഞ്ഞുപോകുന്ന മലമ്പാതയിലൂടെ 30    കിലോമീറ്ററോളം  യാത്രയുണ്ട് ചലേല പാസ്സിലേയ്ക്ക്. ഇരുവശവും ഇടതിങ്ങിയ പൈന്‍മരക്കാടുകളാണ്. 14000 അടി ഉയരത്തിലാണ് ഈ ചുരം.
ടിബറ്റിലെ ഏറ്റവും ഉയരം കൂടിയ ചുരമാണിത്. . അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയുണ്ടായിരുന്നു അവിടെയാകെ പഞ്ഞിക്കെട്ടുകള്‍ പോലെ ഉറഞ്ഞ മഞ്ഞുണ്ടാവുമെന്ന്. പക്ഷേ അവിടെയെത്തിയപ്പോള്‍ ഉറഞ്ഞ മഞ്ഞിനുപകരം കനത്ത മൂടല്‍മഞ്ഞായിരുന്നു.  നിര്‍ത്താതെ വീശുന്ന കാറ്റും. തൊട്ടടുത്ത ദൃശ്യം പോലും കാണാന്‍ കഴിയാത്ത കനത്ത മഞ്ഞ്. കുറേ സമയം ആ തണുത്ത മലമുകളില്‍ കഴിഞ്ഞു.     മൂടല്‍മഞ്ഞും മേഘവും ഇല്ലയെങ്കില്‍ ചുറ്റുപാടുമുള്ള കാഴ്ചകള്‍ അതീവഹൃദ്യമായിരിക്കും. ഇപ്പോള്‍ മങ്ങിയകാഴ്ച മാത്രം. അവിടെ ചുറ്റുപാടിലും ധാരാളം പ്രാര്‍ത്ഥനാ പതാകകള്‍ പാറിക്കളിക്കുന്നുണ്ട്.
വെളുത്ത പതാകകള്‍ പരേതാത്മാക്കള്‍ക്കു വേണ്ടിയും നിറമുള്ലവ ഭാഗ്യം കൊണ്ടുവരാനും ആണത്രേ.  കാറ്റത്ത് പതാകകള്‍ പാറിക്കളിക്കുന്ന ശബ്ദം എവിടെയും കേള്‍ക്കുന്നുണ്ട്. ഈ ചുരത്തിലൂടെയായിരുന്നു പുരാതനകാലം മുതല്‍ ടിബറ്റില്‍ നിന്ന് ആളുകള്‍ ഭൂട്ടാനിലേയ്ക്കും തിരികെയും പോയിരുന്നത്. ഇപ്പോഴും ചൈനയിലെ ഹാ വാ ചുരത്തിലേയ്ക്കു കടക്കുന്ന ചുരമാണിത്.
മഞ്ഞു കൂടുതല്‍ കനപ്പെട്ടുവരുന്നു. തണുപ്പും ശരീരത്തിലരിച്ചു കയറാന്‍ തുടങ്ങി. എങ്കിലും ചെറിയതോതില്‍ വിദൂരദൃശ്യങ്ങള്‍ തെളിഞ്ഞു വന്നു  അധികം താമസിയാതെ ഞങ്ങളും മടക്കയാത്ര തുടങ്ങി. 

താഴേയ്ക്കുള്ള യാത്രയില്‍ ഒരു മനോഭിരാമമായ ദൃശ്യത്തിനായി സൈകത് വണ്ടി നിര്‍ത്തി. അത് നദീതീരത്തെ പാരോ വിമാനത്താവളത്തിന്റെ ഒരു വിഗഹവീക്ഷണം.
നീണ്ടു കിടക്കുന്ന രണ്ടുകിലോമീറ്റര്‍ റണ്‍വേയും പച്ച മേല്‍ക്കൂരകളുള്ല കെട്ടിടസമുച്ചയവും ഒക്കെ വളരെ നന്നായി അവിടെനിന്നാല്‍ കാണാനാവും . പിന്നെ ചുറ്റുപാടും പരന്നു കിടക്കുന്ന കൃഷിസ്ഥലങ്ങളും. കുറേ സമയം അവിടെനിന്നു കാഴ്ചകള്‍ കണ്ട ശേഷം വീണ്ടും യാത്രയായി.
 കുറേ ദൂരം പോയപ്പോഴേയ്ക്കും ഒരു മാരുതി ഓമ്നി തലകീഴായി മറിഞ്ഞുകിടക്കുന്നു. ഒരു കൊച്ചുകുഞ്ഞ് തലനീട്ടി കരയുന്നുമുണ്ട്. അടുത്തു നില്‍ക്കുന്ന ചില കുട്ടികള്‍ കൈകാട്ടി നിലവിളിക്കുന്നുമുണ്ട്. എത്ര പറഞ്ഞിട്ടും സൈകത് വണ്ടി നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പോലീസ് ഉടനെത്തി വേണ്ടതു ചെയ്യുമെന്നാണ് അയാളുടെ അവകാശവാദം. മനസ്സില്‍ കടുത്ത കുറ്റബോധത്തോടെയെങ്കിലും യാത്ര തുടര്‍ന്നു. 

ചെന്നു നിന്നത് പാരോയിലെ  കിച്ചു ലഖാംഗ് എന്ന    അതിപുരാതനമായ  ബുദ്ധക്ഷേത്രത്തിലാണ്.  ഏഴാം നൂറ്റാണ്ടിലെ ടിബറ്റന്‍ ചക്രവര്‍ത്തിയായിരുന്ന  സോങ്ങ്ട്സാന്‍ ഗ്യാംപോ ആണ് ഇതു പണികഴിപ്പിച്ചത്.
ഭൂട്ടാനില്‍ പ്രസിദ്ധമായ 108 അതിര്‍ത്തികാവല്‍ക്ഷേത്രങ്ങളുള്ളതില്‍ ഒന്നാണിത്. പദ്മസംഭവ ഈ ക്ഷേത്രം സന്ദര്‍ശിക്കുകയും  ഒട്ടനവധി ആത്മീയസമ്പത്ത് ക്ഷേത്രത്തില്‍ അടക്കം ചെയ്തെന്നുമാണ് വിശ്വാസം. കാലാകാലങ്ങളില്‍  പലരുടെ അധീനതയില്‍ ആയിരുന്നു ഈ ക്ഷേത്രം കാലാകാലങ്ങളില്‍ .
പിന്നീട് 1971 ല്‍ രാജാവായിരുന്ന ജിഗ്മേ ഡോര്‍ജി വാങ്ങ്ചുക്കിന്റെ ധര്‍മ്മപത്നി കേസാന്‍ ചോഡന്‍ വാങ്ങ്ചുക്ക് ഒരു ഗുരുക്ഷേത്രം കൂടി ഇതിനൊപ്പം പണികഴിപ്പിക്കുകയും അന്നത്തെ വജ്രായന ആത്മീയ ഗുരു ആയിരുന്ന ഡിലിഗോ ഘ്യേന്റ്സേ റിംപോച്ചേയേക്കോണ്ട് പുണ്യവത്കരിക്കുകയും ചെയ്തു. ഇവിടെയുള്ള രണ്ട് ഓറഞ്ചുമരങ്ങളില്‍ എല്ലാ കാലത്തും പഴങ്ങള്‍ ഉണ്ടാകും എന്നു പറയപ്പെടുന്നു. അതിനടുത്തായി പ്രാചീനരീതിയിലെ ഒരു പുകക്കുഴലും ഉണ്ട്.

കൂടാതെ അവിടെ വേറെ ഒരത്ഭുതമായി വലിയൊരു പൈന്‍മരവും നില്‍ക്കുന്നതു കാണാം. നിറയെ പൂവിട്ടു നില്‍ക്കുന്ന ഒരുപാടു ചെറുതും വലുതുമായ ചെടികള്‍ നയനാന്ദകരം.  അവിടെ കുറച്ചു സമയം ചെലവഴിച്ച് പിന്നെയും യാത്ര തുടര്‍ന്നു. 

പിന്നീട് പോയത്   പര്‍വ്വതമുകളിലെ, ഒരുപാടു കല്‍പ്പടവുകള്‍ കയറിപ്പോകേണ്ട  ഒരു പഴയ കോട്ടയിലേയ്ക്കാണ്.
1649 ല്‍ പണികഴിച്ചതെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ കോട്ടയോടു ചേര്‍ന്നൊരു മൊണാസ്ട്രിയും ഉണ്ടായിരുന്നു. പക്ഷേ 1950 ല്‍ ഒരു വലിയ തീപിടുത്തമുണ്ടായി ഈ കോട്ടയും മൊണാസ്ട്രിയും പാടേ നശിച്ചുപോയി. ഇപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ കാണാനാകൂ.
ഒരു കൂറ്റന്‍ മന്ദിരത്തിന്റെ മേല്‍ക്കൂരയൊഴികെ ബാക്കി മാത്രം ഉണ്ട്. കുറേ ചെറിയ നിര്‍മ്മിതികളും ചുറ്റുപാടുകളില്‍ ഉണ്ട്. കോട്ടക്കൊത്തളങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ വര്‍ണ്ണനാതീതമാണ്.
പാരോ താഴ്വരയുടെ നല്ലൊരു നേര്‍ക്കഴ്ച തന്നെ നല്‍കുന്നുണ്ടത്. അവിടെ നിന്നും മടങ്ങി പിന്നെ പോയത് ഹോട്ടലിലേയ്ക്കായിരുന്നു.
ഇത്രയും നേരത്തെ ചുറ്റിക്കറങ്ങല്‍ കഴിഞ്ഞപ്പോള്‍ നന്നേ വിശന്നു തുടങ്ങിയിരുന്നു. പക്ഷേ എന്തുചെയ്യാം! ഓര്‍ഡര്‍ കൊടുത്ത് ഒരുമണിക്കൂറെങ്കിലും കാത്തിരിക്കണം ഭക്ഷണം കിട്ടാന്‍. മുറിയില്‍ പോയി ചെറിയൊരുറക്കം കഴിഞ്ഞു വന്നു ഭക്ഷണം കഴിച്ചൂ. 

ഭക്ഷണം കഴിഞ്ഞ് പാരോതെരുവുകളിലൂടെ ഒന്നു കറങ്ങി. പൗരാണികത കാവല്‍നില്‍ക്കുന്ന തെരുവോരങ്ങളിലെ കാഴ്ചകള്‍ കണ്ട്, എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങിക്കൂട്ടി അങ്ങനെ നടന്ന് സന്ധ്യയായതറിഞ്ഞില്ല. ഇടയ്ക്ക് നല്ല മഴയും പെയ്തിരുന്നു. 
കടകളിലൊന്നും ഒരു തിരക്കുമില്ല.
സാധനങ്ങളുടെ വിലക്കൂടുതലാകാം വിദേശടൂറിസ്ടുകളെ ഷോപ്പിംഗില്‍ നിന്നകറ്റി നിര്‍ത്തുന്നതെന്നു തോന്നി. മിക്കവാറും എല്ലായിടത്തും പെണ്‍കുട്ടികള്‍ ആണ് ഷോപ്പിലുണ്ടാവുക. വളരെ ചുരുക്കം ആണ്‍കുട്ടികളും. ഇവിടെ പുരുഷന്മാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കു പോകും. വിദ്യാഭ്യാസം കുറഞ്ഞവര്‍ വയലിലെ പണികള്‍ക്കും. ബാക്കി കാര്യങ്ങളൊക്കെ സ്ത്രീകളാണു നടത്തുന്നത്. കേരളത്തില്‍ നിന്നാണു ഞങ്ങളെന്നു പറയുമ്പോള്‍ അവര്‍ക്കൊരു പ്രത്യേക സ്നേഹമാണ്. കാരണം അവരെ സയന്‍സും കണക്കും പഠിപ്പിച്ചത് മലയാളി അദ്ധ്യാപകരാണത്രേ. ഇടയ്ക്ക് പാരോയിലെ മോമോസ് കഴിക്കാനും മറന്നില്ല. 

 പാരോ തെരുവുകളുടെ രാത്രി ദൃശ്യം അതീവഹൃദ്യമാണ്. അടുത്ത ദിവസം സന്ദര്‍ശിക്കേണ്ട ഒരു മൊണാസ്ട്രിയുടെ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ദൂരെക്കാഴ്ചയും നയനാനന്ദകരം. കുറേ സമയം കൂടി നടന്ന് അവിടുത്തെ പച്ചക്കറി മാര്‍ക്കറ്റിലും കയറി നോക്കി. എല്ലായിനം പച്ചക്കറികളും പഴങ്ങളും ഉണ്ടവിടെ.
കൂട്ടത്തില്‍ ചക്കപ്പഴവും ഇരിക്കുന്നതു കണ്ടു. മിക്കവാറും എല്ലാ പഴങ്ങളും പച്ചക്കറികളും ഇന്ത്യയില്‍ നിന്നെത്തുന്നതാണെന്ന് അവര്‍ പറഞ്ഞു. പലനിറത്തിലെ അരിയും വില്‍പ്പനയ്ക്കു വെച്ചിട്ടുണ്ട്.  പാരോ തിംഫുവുമായി താരതമ്യം ചെയ്താല്‍ വൃത്തിയും വെടിപ്പും കുറവാണെന്നു പറയാം. തെരുവില്‍ ചിലയിടത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു കണ്ടു. എങ്കിലും പൊതുവേ വളരെ വൃത്തിയുള്ള തെരുവുകള്‍ തന്നെ. അന്നത്തെ കാഴ്ചകള്‍ അവസാനിപ്പിച്ച് ഞങ്ങള്‍ കൂടണഞ്ഞു. രാത്രിയിലെ ഭക്ഷണം പാരോയിലെ പരമ്പരാഗതമായ ചുവന്ന ചോറും ചീസിട്ട വിവിധയിനം കറികളുമായിരുന്നു. ആ സ്വാദും അറിഞ്ഞിരിക്കണമല്ലോ.. 



3 comments:

  1. ഇത്രയും വായിച്ചതില്‍ നിന്ന് ഞാന്‍ ഒരു കാര്യം ചിന്തിക്കുന്നു. സാമൂഹികമായും സാംസ്കാരികമായും നമ്മെക്കാള്‍ ഉയര്‍ന്ന നിലയിലാണ് ഭൂട്ടാന്‍ ജനത

    ReplyDelete
  2. യാത്രകള്‍ നല്ല അനുഭവങ്ങള്‍ തരുന്നു!
    ആശംസകള്‍

    ReplyDelete