Tuesday, August 18, 2015

ബലിയും വാമനനും ഒരു പ്രായശ്ചിത്തവും

വിഷ്ണുഭക്തനായിരുന്ന പ്രഹ്ളാദന്റെ പൗത്രനും വിരോചനന്റെ പുത്രനുമായ ബലി ധര്‍മ്മിഷ്ഠനും പ്രജാതല്‍പരനുമായ ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്ത് ജനങ്ങള്‍ സര്‍വ്വൈശ്വര്യങ്ങളോടെയും അത്യാഹ്ളാദത്തോടെയും കഴിഞ്ഞിരുന്നു. ബലി വേദങ്ങളഭ്യസിച്ചത് മുത്തശ്ശനായ പ്രഹ്ളാദിനില്‍ നിന്നാണ്. പിന്നീട് അസുരഗുരുവായ ശുക്രാചാര്യരുടെ കീഴിലായി പഠനം. പാലാഴിമഥനവേളയില്‍ ബലിയെ ഇന്ദ്രന്‍ നിഗ്രഹിക്കുകയുണ്ടായി . അന്ന് ശുക്രാചാര്യരാണ് തന്റെ അത്ഭുത മന്ത്രസിദ്ധികളാല്‍ ബലിയുടെ ജീവനെ വീണ്ടെടുത്തത്.

ബലി കഠിനതപം ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയുണ്ടായി . അസുരന്മാരെ എല്ലാവര്‍ക്കും വെറുപ്പും ഭയവുമായിരുന്നു. അതു മാറ്റി അസുരന്മര്‍ നല്ലവരാണെന്നു ലോകത്തെ കാട്ടിക്കൊടുക്കാനുള്ല വരമാണ് ബ്രഹ്മാവിനോട് ബലി ആവശ്യപ്പെട്ടത്. ഇന്ദ്രനെപ്പോലെ ശക്തിയും സര്‍വ്വവിജയവും കൂടി ബ്രഹ്മാവില്‍ നിന്ന് നേടുകയും ചെയ്തു.  ബലിയുടെ മഹത്വത്തേപ്പറ്റി നേരത്തെ അറിഞ്ഞിരുന്ന ബ്രഹ്മാവിന് വരങ്ങള്‍ നല്കാന്‍ രണ്ടമതൊന്നാലോചിക്കേണ്ടിയും വന്നില്ല. 

ശുക്രാചാര്യര്‍ യുദ്ധതന്ത്രങ്ങളില്‍ അതീവ നൈപുണ്യമുണ്ടായിരുന്ന സമര്‍ത്ഥനായൊരു ഗുരുവയിരുന്നു. . അദ്ദേഹത്തിന്റെ സഹായത്താല്‍ ബലിക്ക് ദേവലോകം പോലും കീഴടക്കാനും ഉമ്പര്‍കോന്‍ ഉള്‍പ്പെടെയുള്ല ദേവന്മാരെ അവിടെ നിന്നു കെട്ടുകെട്ടിക്കാനും കഴിഞ്ഞു.   എങ്കില്‍ പോലും ബലി ധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കുവാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. ശുക്രാചര്യര്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് നല്ല ദിശാബോധം നല്കിയിരുന്നു എന്നു തന്നെ പറയാം. അദ്ദേഹമാണ് ബലിയോട് നൂറ് അശ്വമേധം നടത്താന്‍ നിര്‍ദ്ദേശിച്ചതും . മൂന്നുലോകവും അധീനതയിലാകാന്‍ ഈ യാഗങ്ങള്‍ അവശ്യമായി ചെയ്തിരിക്കേണ്ടതുണ്ടെന്ന് ആചാര്യന് അറിയാമായിരുന്നു. ഗുരുവിന്റെ നിര്‍ദ്ദേശം ശിരസ്സാ വഹിക്കാന്‍ ശിഷ്യന്‍ സന്നദ്ധനായി. ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 

ബലിയുടെ ഈ നീക്കങ്ങളൊക്കെ ഒരാളെ വല്ലാതെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു . ബലിയാല്‍ ദേവലോകത്തു നിന്നും നിഷ്കാസിതനാക്കപ്പെട്ട ദേവേന്ദ്രന്‍! തന്റെ മാതാപിതാക്കളായ അദിതിയുടേയും കാശ്യപന്റെയും ആശ്രമത്തിലെത്തി അവരോട് തന്റെ സങ്കടം പറഞ്ഞു. മകന്റെ ദുഃഖം കണ്ട് വെറുതെയിരിക്കാന്‍ആ മാതൃഹൃദയത്തിനാകുമായിരുന്നില്ല.  അദിതി ദേവി വേഗം തന്നെ വിഷ്ണുവിനെ ധ്യാനിച്ചു കഠിന തപം ചെയ്ത്  പ്രത്യക്ഷനാക്കി.  ബലിയുടെ അതിക്രമങ്ങളില്‍ നിന്ന് ദേവലോകത്തേയും ദേവേന്ദ്രനേയും രക്ഷിക്കണമെന്നു പ്രാര്‍ത്ഥിച്ചു. ബലിയുടെ ഭക്തിയും ധര്‍മ്മനിഷ്ഠയും നന്നായി അറിയുന്ന വിഷ്ണു അദിതിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു, ബലിയും ഇന്ദ്രപദത്തിനര്‍ഹനാണെന്നും ബലിക്കു നാശകാരകനാകാന്‍ ഒരിക്കലും കഴിയില്ല എന്ന സത്യം. പക്ഷേ അദിതിയുടെ തപസ്സിന് അര്‍ത്ഥമുണ്ടാവുകയും വേണമല്ലോ. ബലിയൊഴികെ ബാക്കി എല്ലാ അസുരന്മാരും അധര്‍മ്മികളും നാശോന്മുകരും ആയിരിക്കെ, അവര്‍ എല്ലവര്‍ക്കും ശല്യമായി തീരാന്‍ സാധ്യതയുണ്ടെന്നായിരുന്നു അദിതിയുടെ വാദം. അതുകൊണ്ട് വിഷ്ണു തന്റെ പുത്രനായി പിറന്ന് ബലിയില്‍ നിന്നും ത്രിലോകത്തിനും രക്ഷയേകണമെന്നായി അദിതി. അങ്ങനെതന്നെ സംഭവിക്കട്ടെ എന്ന വരം നല്‍കി മഹാവിഷ്ണു. താമസം വിനാ അദിതി ഗര്‍ഭം ധരിക്കുകയും ഒരു തിരുവോണ നക്ഷത്രത്തില്‍ അദിതിയുടേയും കശ്യപന്റേയും പുത്രനായി വാമനന്‍ ജന്മമെടുക്കുകയും ചെയ്തു. 

സത് സ്വഭാവിയും അതുബുദ്ധിമാനും ഏറെ കുസൃതിയുമായിരുന്ന ബാല്യത്തില്‍  വാമനന്‍. ഈ കറുത്ത ഉയരം കുറഞ്ഞ ബാലന്‍  ഏവരുടേയും വാത്സല്യഭാജനവുമായിരുന്നു.  അഞ്ചുവയസ്സില്‍ ഉപനയനം നടത്തി വിദ്യാഭ്യാസവും ആരംഭിച്ചു.  ഇക്കാലത്ത് ബലിയാകട്ടെ 99 അശ്വമേധങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒന്നു കൂടി കഴിഞ്ഞാല്‍ ഇന്ദ്രപദം അദ്ദേഹത്തിനും ലഭ്യമാകും.  അതു തടയുകയാണ് വാമനന്റെ ജന്മേദ്ദേശ്യം തന്നെ . നൂറാമത്തെ അശ്വമേധം അവസാനിക്കുന്നതിനു മുമ്പേ വാമനന്‍ അവിടെയെത്തി. സിംഹാസനസ്ഥനായ രാജാവിനെ ലക്ഷ്യമാക്കി നടന്നടുക്കുന്ന തേജസ്വിയായ കറുത്ത ബാലനില്‍ ശുക്രാചാര്യര്‍ക്ക് എന്തൊക്കെയോ സംശയം തോന്നി. മഹാരാജാവകട്ടെ ബാലന്റെ അഭൗമപ്രഭയില്‍ ആകൃഷ്ടനായി സിംഹാസനത്തില്‍ നിന്നെഴുന്നേറ്റ് സ്വീകരിക്കുവാനായി മുന്‍പോട്ടു നടന്നു. നമസ്കരിച്ചു സ്വാഗതമോതി, ആ ബാലന്റെ ആവശ്യമെന്തെന്നാരായുമ്പോഴേയ്ക്കും ഗുരു ബലിയെ തടഞ്ഞ് അടുത്തുള്ളൊരു രഹസ്യമുറിയിലേയ്ക്കു വിളിച്ച് മുന്നറിയിപ്പു കൊടുത്തു അതു മഹാവിഷ്ണു അല്ലതെ മാറ്റാരുമല്ല എന്നും എന്തു ദാനം നല്കിയാലും അത് എല്ലാം നഷ്ടപ്പെടുത്തുമെന്നും.  അതു തന്റെ തന്റെ ആരാധനാമൂര്‍ത്തിയായ ഭഗവാന്‍ വിഷ്ണു ആണെന്ന് ഗുരുവില്‍ നിന്നറിഞ്ഞ നിമിഷം ആഹ്ളാദത്താല്‍ മതിമറന്ന്  മുന്‍പോട്ടു കുതിച്ച ബലിയെ അദ്ദേഹം തടഞ്ഞുവെങ്കിലും നിഷ്ഫലമായി.  ബലിക്കാകട്ടെ ഗുരുഭക്തിയേക്കാള്‍ ഏറെ തീവ്രമായിരുന്നു വിഷ്ണുഭക്തി. അതുകൊണ്ടു തന്നെ ഗുരുവിനെ ധിക്കരിക്കാന്‍ മടിയുമുണ്ടായില്ല. തന്റെ ഭഗവാന്‍ എന്താവശ്യപ്പെട്ടാലും നല്‍കാന്‍  താന്‍ തയ്യാറാണെന്നു അറിയിക്കുകയും ചെയ്തു.

ക്ശുക്രാചാര്യരുടെ വാക്കുകള്‍ ഇടിമുഴക്കമായ് അവിടെ മുഴങ്ങി.. തന്റെ വാക്കുകള്‍ ധിക്കരിക്കരുതെന്നും അങ്ങനെയെങ്കില്‍ അതു ശത്രുവിനെ സഹായിക്കുന്നതിനു തുല്യമായിരിക്കുമെന്നും .പക്ഷേ ബലി വാഗ്ദാനത്തില്‍ ഉറച്ചു നില്‍ക്കുകയാണുണ്ടായത്.
കോപിഷ്ഠനായ ഗുരു ബലിയെ ശപിച്ചു , ഗുരുനിന്ദ കാട്ടിയ ബലിക്ക് നേടിയ മഹത്വങ്ങളെല്ലാം നഷ്ടമാകട്ടെ എന്ന്. 

തന്റെ വിഷ്ണുഭക്തിയില്‍ ഏറെ വിശ്വാസമുണ്ടായിരുന്ന ബലിക്ക് നഷ്ടങ്ങളൊന്നും തന്നെ ദുഃഖകാരണമാകുമായിരുന്നില്ല. അദ്ദേഹം വേഗം തന്നെ ബാലന്റെ സമീപമെത്തി ആവശ്യം ആരാഞ്ഞു. . മൂന്നടി മണ്ണാണു തനിക്കു വേണ്ടതെന്ന് ബാലനറിയിച്ചു. മഹാബലി പ്രതീക്ഷിച്ചത് തന്റെ ജീവന്‍ ആവശ്യപ്പെടുമെന്നായിരുന്നു. തന്റെ ജീവന്‍ തന്നെ കൊടുക്കാന്‍ തയ്യാറായിരുന്ന ബലിയെ ഈ ചെറിയ ആവശ്യം  അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു. ബാലനില്‍ നിന്ന് അദ്ദേഹമതു മറച്ചു വെച്ചുമില്ല. പക്ഷേ വാമനന്റെ മറുപടി ചിന്തനീയമായിരുന്നു. മൂന്നടി മണ്ണില്‍ തൃപ്തിവരാത്തവര്‍ക്ക് മറ്റെന്തിലും തൃപതി കണ്ടെത്താന്‍ സാധ്യമല്ലത്രേ..!

 ഭൂമി അളന്നെടുത്തുകൊള്ളാന്‍ അനുമതി കൊടുത്തതും വാമനന്‍ വളരാന്‍ തുടങ്ങി. തന്റെ കാഴ്ചയെപ്പോലും കബളിപ്പിക്കുന്ന വേഗത്തില്‍ വളര്‍ന്ന ബാലന്‍ ത്രിവിക്രമരൂപമെടുത്ത് ആദ്യ രണ്ടു പാദങ്ങളില്‍ തന്നെ മൂന്നു ലോകവും അളന്നു കഴിഞ്ഞു. മൂന്നാമതൊരു ചുവടിനായി കലുയര്‍ത്തിയ വാമനന് കാട്ടിക്കൊടുക്കാന്‍ തന്റെ ശിരസ്സുമാത്രമേ മഹാബലിക്കു ബാക്കിയുണ്ടായിരുന്നുള്ളു. മഹാവിഷ്ണു തന്റെ പ്രിയപ്പെട്ട ഭക്തന്റെ ശിരസ്സില്‍ ശോകം കലര്‍ന്നൊരു പുഞ്ചിരിയോടെ കാല്‍ അമര്‍ത്തിവെച്ച് പതാളത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തി. അങ്ങനെ ത്രിലോക നാഥനായിരുന്ന ബലി ആരുമല്ലാതെയായി.. ഇങ്ങനെയൊരു മഹത്തായ ത്യാഗം ചെയ്ത ബലി മഹാബലിയായ് പിന്നീട് അറിയപ്പെട്ടു. ദേവലോകത്തു മടങ്ങിയെത്തിയ ദേവേന്ദ്രനും കൂട്ടരും വീണ്ടും അവിടെ സസന്തോഷം തങ്ങളുടെ വാസം തുടങ്ങി. പക്ഷേ , തന്റെ യഥാര്‍ത്ഥ ഭക്തനായിരുന്ന ബലിയോടു ചെയ്ത അനീതിയില്‍ മഹാവിഷ്ണു അതീവ ഖിന്നനായിരുന്നു. അതിനൊരു പ്രായശ്ചിത്തം ചെയ്യണമെന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. 

പാതാളത്തിലെത്തിയ മഹാബലി സന്താപമേതുമില്ലാതെ അവിടെ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. അങ്ങനെയിരിക്കെ ഒരു കറുത്ത അരോഗദൃഢഗാത്രനായ യുവാവ് അദ്ദേഹത്തെ സമീപിച്ച് താന്‍ ഈ രാജ്യത്തിന്റെ ദ്വാരപാലകനാകാമെന്നും ശത്രുക്കളില്‍ നിന്നും ബലിയെ രക്ഷിച്ചുകൊള്ളാമെന്നും അറിയിച്ചു. യുവാവിന്റെ പ്രസരിപ്പും ദൃഢനിശ്ചയം സ്ഫുരിക്കുന്ന കണ്ണുകളും മഹാബലിയെ ഹഠാദകര്‍ഷിക്കുകയും അയളെ ദ്വാരപാലകനായി നിയമിക്കുകയും ചെയ്തു. നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിച്ചുവന്നു പതാളലോകം. എല്ലാവരും ഒന്നുപോലെ കഴിയുന്ന ലോകം. എവിടെയും ശാന്തിയും സമാധാനവും സന്തോഷവും മാത്രം...

 അങ്ങനെയിരിക്കെ അതിസുന്ദരിയായൊരു യുവതി രാജാവിനെ സമീപിച്ച്, തന്റെ ഭര്‍ത്താവ് ഒരു പ്രത്യേക ദൗത്യം നിറവേറ്റാനായി അകന്നു കഴിയുകയണെന്നും സ്വഗൃഹത്തില്‍ അവളേകായി കഴിയുകയാണെന്നും അതിനാല്‍ സുരക്ഷിതക്യല്ലെന്നും അറിയിച്ചു. എല്ലാവരേയും ഒന്നുപോലെ കാണുന്ന പാതാളലോകത്ത് തനിക്ക് അഭയം നല്‍കണമെന്നും അപേക്ഷിക്കുകയും ചെയ്തു. മഹാബലി അവളെ തന്റെ സഹോദരിയായി സ്വീകരിച്ചു സംരക്ഷണം വാഗ്ദാനം  ചെയ്തു കൊട്ടാരത്തില്‍ എത്രകാലം വേണമെങ്കിലും വസിച്ചുകൊള്ളാന്‍ അനുമതിയും നല്കി. അവളുടെ ആഗമനത്തോടെ രാജ്യം കൂടുതല്‍ അഭിവൃദ്ധി കൈവരിച്ചു.

ഒരുദിവസം യുവതി പ്രാര്‍ത്ഥിക്കുന്നതു കാണാനിടയായ മഹാബലി എന്താണവള്‍ പ്രാര്‍ത്ഥിച്ചതെന്വേഷിച്ചു. തന്റെ ഭര്‍ത്താവിനെ തിരികെ നല്‍കാന്‍ മഹാബലിയോടുള്ള പ്രാര്‍ത്ഥനയാണതെന്നായിരുന്നു അവളുടെ മറുപടി. ഈ മറുപടിയില്‍ കൗതുകം തോന്നിയ അദ്ദേഹം കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ദ്വാരകപാലകന്‍ തന്റെ ഭര്‍ത്താവാണെന്നും അദ്ദേഹത്തെ തിരികെ നല്‍കാന്‍ കനിവുണ്ടാകണമെന്നുമായിരുന്നു യുവതിയുടെ അഭ്യര്‍ത്ഥന. പെട്ടെന്ന് ആ രണ്ടുപേരും അപ്രത്യക്ഷരാവുകയും മഹാവിഷ്ണുവും ലക്ഷ്മീദേവിയും പ്രത്യക്ഷരാവുകയും ചെയ്തു. ഭക്തവത്സലനായ വിഷ്ണുഭഗവാന്‍ ഈ പ്രിയഭക്തനൊപ്പം നിലകൊള്ളുകയായിരുന്നു തന്ന്‍ ചെയ്ത വലിയ തെറ്റിനു പ്രായശ്ചിത്തമായി. ഇനിയുള്ള ഇന്ദ്രപദം ബലിക്കു തന്നെയായിരിക്കും ലഭിക്കുക എന്ന് ആശീര്‍വദിക്കുകയും ചെയ്തു.

ബലി ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചു.  ലക്ഷ്മീദേവിയോടു മാപ്പപേക്ഷിക്കുകയും പതിയെ മടക്കിക്കൊണ്ടുപോകാന്‍ അനുമതി നല്‍കുകയും ചെയ്തു. ഭഗവാന്‍ തന്റെ ഭക്തരോടൊപ്പമായിരിക്കും നിലകൊള്ളുകയെന്ന് ദേവിക്കറിവുള്ലതാണ്. ഇത്രയും നാള്‍ ഭഗവാന്‍ അകന്നു നിന്നതും  ബലിയുടെ കുറ്റം കൊണ്ടല്ല എന്നതും . ദേവി ഇക്കാര്യം മഹാബലിയെ അറിയിച്ചശേഷം ഇരുവരും വൈകുണ്ഠത്തിലേയ്ക്കു യാത്രയാവുകയും ചെയ്തു.



4 comments:

  1. ഇപ്പോള്‍ ആര്‍ക്കും ഈ കഥകളൊന്നും കേള്‍ക്കാന്‍ താല്പര്യമില്ല എന്ന് തോന്നുന്നു

    ReplyDelete
  2. Ee kadhayudea avasana bhagam adhyamyittanu kelkkunnathu. Nandhi...

    ReplyDelete