Wednesday, November 25, 2015

തൃക്കാര്‍ത്തിക

കാര്‍ത്തികപ്പൊന്‍പ്രഭ ദീപം തെളിയിക്കും
താരകക്കൂട്ടം നിരന്നു വിണ്ണില്‍
മണ്ണിലും ചേലൊത്ത ചെല്ലച്ചെരാതുകള്‍
പുഞ്ചിരിപ്പൂക്കള്‍ വിടര്‍ത്തുമല്ലോ

നീളേ നിരന്നൊരാ ദീപനാളങ്ങളില്‍
കാണ്‍മൂ തിരിയിട്ടൊരോര്‍മ്മച്ചെരാതുകള്‍
എത്രമേല്‍ കാറ്റുവന്നൂതിക്കെടുത്തുവാന്‍
നോക്കിലും കെട്ടുപോകാ തിരിനാളങ്ങള്‍

തുലാവര്‍ഷസായാഹ്ന മാരിപോല്‍ കണ്ണീരും
മീനസൂര്യന്‍ പോല്‍ ജ്വലിക്കുമാഹ്ളാദവും
ഇടചേര്‍ന്ന ബാല്യസ്മരണകള്‍ തേടുന്ന
ചെറുനുറുങ്ങായുള്ളൊരക്കൊച്ചു ദീപങ്ങള്‍.

ആ മുഗ്ദ്ധ ദീപനാളങ്ങളില്‍ ശോകത്തിന്‍
കണ്ണീര്‍ക്കണങ്ങളെ ഹോമിച്ചുതീര്‍ത്തിടാം.
ഓര്‍മ്മതന്നാകാശവീഥിയിലാ  ധൂളി
കാളിമയോലുന്ന കാര്‍മേഘമാകട്ടെ !

പെയ്തൊഴിഞ്ഞീടണം ഏതോ വിഷാദാര്‍ദ്ര
മാരിയായ് , കാലവര്‍ഷത്തിന്നമര്‍ഷമായ് ..
പിന്നെപ്പിണങ്ങുന്ന സന്ധ്യതന്‍ കണ്ണിലൂ-
ടൊഴുകും തുലാവര്‍ഷധാരയായ് മോഹമായ്

പ്രോജ്ജ്വലിപ്പിക്കാം പ്രതീക്ഷതന്‍ ദീപ്തമാം
നാളങ്ങളാത്മാവിന്‍ മുഗ്ദ്ധസങ്കല്പങ്ങള്‍.
ജ്യോതിസ്വരൂപമാണി  ദീപസഞ്ചയം ,
ഉള്‍ത്തുടിപ്പിന്‍ ദീപ്ത നക്ഷത്ര ജാലങ്ങള്‍ .

2 comments: