Wednesday, November 18, 2015

യാത്ര പോകാതെ യാത്രാവിവരണം

സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം പരീക്ഷയ്ക്കു മാത്രം ഒന്നും പഠിക്കണ്ടാന്നായിരുന്നു വിചരം. അതു മലയാളമല്ലേ, എല്ലാം നമുക്കറിയാവുന്നതല്ലെ.. എന്നൊരു ധാരണ. പിന്നെ നല്ല മാര്‍ക്കു കിട്ടിയിരുന്നതിന്റെ ഒരാത്മവിശ്വാസവും. അത്യാവശ്യം കുറച്ചു കവിതകളും ഒക്കെ മനഃപാഠമാക്കി വെച്ചിരിക്കുന്നതിന്റെ ഒരു ഗമയും..
ആറാം ക്ലാസ്സ് പഠനം കഴിഞ്ഞ് തൃക്കൊടിത്താനം വി ബി യു പി സ്കൂളില്‍ നിന്നു പടിയിറങ്ങി ഇടുക്കി ജില്ലയിലെ മുരിക്കാട്ടുകുടി  ഗവ. യു പി സ്കൂളില്‍ എത്തിയപ്പോഴാണ് മലയാളം അത്ര പാവമല്ല എന്നു മനസ്സിലായത്.
പരമേശ്വരന്‍ പിള്ളസര്‍ ആണു മലയാളം പഠിപ്പിച്ചിരുന്നത്.
അച്ഛന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും  ഒക്കെ ആയിരുന്നു. അതുകൊണ്ടു തന്നെ എന്നോടു വലിയ വാത്സല്യവും ഉണ്ടായിരുന്നു. വ്യാകരണപഠനത്തിന് അദ്ദേഹം നല്ല പ്രാധാന്യം കൊടുത്തിരുന്നു. എന്റെ പഴയ സ്കൂളില്‍ അങ്ങനെയായിരുന്നുമില്ല. അതുകൊണ്ട് അറിവും ഇക്കാര്യത്തില്‍ വളരെ കമ്മി.
സര്‍ പറയുന്ന പല കാര്യങ്ങളും എന്താണെന്ന് ഞാന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നുമില്ല. സന്ധിയും സമാസവും ഒക്കെ..  പക്ഷേ എനിക്കെല്ലാം അറിയുമെന്ന ധാരണയില്‍ അദ്ദേഹം  എന്നോടു ചോദ്യങ്ങളൊന്നും ചോദിക്കാറുമില്ലായിരുന്നു.
ഒരു ദിവസം സര്‍ ക്ലാസ്സില്‍ വന്ന് . പേരച്ചം, വിനയച്ചം' ഇവ എന്താണെന്നു ചോദിച്ചു. ഞാനാദ്യം വിചാരിച്ചത് പേരക്ക പോലെ വല്ല പഴങ്ങളും ആയിരിക്കുമെന്നാണ്. പിന്നെ ഉത്തരങ്ങളുടെ സ്വഭാവത്തില്‍ നിന്ന് അതു വ്യാകരണത്തിലെ ഏതോ കീറാമുട്ടി ആണെന്നൂഹിച്ചു. ചിലര്‍ ഉത്തരം പറഞ്ഞു. പറയാത്തവര്‍ക്ക് അടിയും കിട്ടി. എപ്പോഴാണ് എനിക്കടി കിട്ടുന്നതോര്‍ത്തു വിരണ്ടിരിക്കുകയായിരുന്നു ഞാന്‍. അന്നും പതിവുപോലെ എന്നോടു സ്ര്‍ ചോദിച്ചില്ല. പക്ഷേ ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ സറിന്റെ പിന്നാലെ ചെന്നു പറഞ്ഞു എന്റെ അറിവില്ലായ്മയേക്കുറിച്ച്. സ്റ്റാഫ് റൂമില്‍ വിളിച്ച് വിശദമായി എല്ലാം പറഞ്ഞു തരികയും ചെയ്തു.
പക്ഷേ എട്ടാം ക്ലാസ്സില്‍ വീണ്ടും സ്കൂള്‍ മാറി . അവിടെ ചെന്നപ്പോള്‍ പിന്നെയും  വ്യാകരണം അതിന്റെ വഴിക്കു പോയി.
എട്ടാം ക്ലാസ്സില്‍ മലയാളത്തിനു ഞങ്ങളുടെ ക്ലാസ്സില്‍ അദ്ധ്യാപകര്‍ ഒരു മാസത്തോളം വന്നതേയില്ല. പിന്നെ പുതിയ ടീച്ചറെത്തി, അലപം ഇരുണ്ടനിറമുള്ള, ഒരുപാടു മുടിയുള്ള നിലാവു പോലെ ചിരിക്കുന്ന ശാന്തകുമാരിടീച്ചര്‍. ചേച്ചീന്നു വിളിക്കാനേ തോന്നുമായിരുന്നുള്ളു. അത്ര ചെറുപ്പവും. ടീച്ചര്‍ക്ക് പരീക്ഷയ്ക്കു മുന്‍പ് പാഠ്യഭാഗം തീര്‍ക്കാനുള്ല തത്രപ്പാടും. പെട്ടെന്നാണു ഓണപ്പരീക്ഷ കടന്നു വന്നത്. ടൈം ടേബിള്‍  കിട്ടിയപ്പോഴാണ് അടുത്ത കടമ്പയേക്കുറിച്ചറിഞ്ഞത്. മലയാളത്തിനു രണ്ടു പരീക്ഷയുണ്ടത്രേ.. രണ്ടാം പേപ്പറിനേക്കുറിച്ചു വലിയ വിവരമൊന്നുമുണ്ടായിരുന്നില്ല. ഒരു ഉപപാഠപുസ്തകമുണ്ടായിരുന്നു. അതാകട്ടെ ആ വര്‍ഷം സ്കൂള്‍ സ്റ്റോറില്‍ വന്നിട്ടുമില്ല.  അതിനേക്കുറിച്ചു ടീച്ചറോടു പറഞ്ഞപ്പോള്‍ 'പൊതുചോദ്യങ്ങളാണ് അധികവും' എന്നു മറുപടിയും കിട്ടി . പിന്നെ എന്ത് ചോദ്യം വരുമെന്നോ എങ്ങനെ എഴുതണമെന്നോ ഒന്നും പറയാന്‍ ടീച്ചര്‍ക്കു സമയവും കിട്ടിയില്ല.
ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ ആകെയൊരമ്പരപ്പ്. ഉപന്യാസം എഴുതണം .എന്തൊക്കെയോ വിഷയങ്ങളുണ്ടായിരുന്നു. പക്ഷേ എങ്ങനെ എഴുതിഫലിപ്പിക്കുമെന്ന ശങ്ക. അതില്‍ ഒന്ന് 'നിങ്ങളുടെ ഒരു വിനോദയാത്രാനുഭവം വിവരിച്ചെഴുതുക ' എന്നതായിരുന്നു. സ്കൂളില്‍ നിന്നു വിനോദയാത്ര പോയിട്ടില്ല. വീട്ടില്‍ നിന്ന് പോയതാകട്ടെ ആകെ രണ്ടു വിനോദയാത്രകളാണ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇടുക്കി ഡാം കാണാനും പിന്നെ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടത്തിയ തേക്കടിയാത്രയും . രണ്ടുയാത്രയേക്കുറിച്ചും എഴുതാന്‍ മാത്രം ഓര്‍ക്കുന്നതുമില്ല. പെട്ടെന്ന് ഓര്‍മ്മവന്നത് ഏതാനും ദിവസം മുന്‍പ് അമ്മയും അമ്മയും( ഞങ്ങളുടെ അമ്മച്ചി) മാഹിയിലുള്ല കുഞ്ഞമ്മയുടെ വീട്ടില്‍ പോയിട്ടു വന്നു പറഞ്ഞവിശേഷങ്ങളാണ്. കടല്‍ കണ്ടിട്ടില്ലാത്ത ഞാന്‍ മാഹിയിലേയും തലശ്ശേരിയിലേയുമൊക്കെ ബീച്ചിന്റെയും തലശ്ശേരിയിലെ കടല്‍പ്പാലത്തിന്റെയും   മയ്യഴിപ്പുഴയുടെയും ഒക്കെ വിശേഷങ്ങളും മാഹിപ്പള്ളിയുടേയും വീടുകളുടേയുമൊക്കെ വിവരണങ്ങളും ... അങ്ങനെ കുറേ കാര്യങ്ങള്‍ . അതൊക്കെ ഞാന്‍ പോയി കണ്ടതായി ഞാന്‍ എഴുതിവെച്ചു,  ഉത്തരക്കടലാസില്‍ . പരീക്ഷയും ഓണാവധിയും കഴിഞ്ഞു സ്കൂളില്‍  എത്തിയത് പേടിച്ചാണ്. കാരണം ഈ മലയാളം സെക്കന്‍ഡ് പേപ്പര്‍ പരീക്ഷതന്നെ. എന്തായാലും ആദ്യത്തെ ഇംഗ്ലീഷ് പീരിയഡും രണ്ടാമത്തെ കണക്കു പീരിയഡും ശാന്തമായി കടന്നുപോയി. പരീക്ഷക്കാര്യമൊന്നും പത്മടീച്ചറും ഓമനടീച്ചറും ചോദിച്ചതേയില്ല. ഇന്റര്‍വെല്‍ കഴിഞ്ഞു മലയാളമാണ്. ദൂരെനിന്നു തന്നെ  ശാന്തകുമാരിടീച്ചര്‍ കടലാസു കെട്ടുമായി വരുന്നത് ഞങ്ങള്‍ക്കു കാണാം. ശ്വാസമടക്കി എല്ലാവരും ഇരിക്കുകയാണ്. വിടര്‍ന്ന ചിരിയുമായി വന്ന ടീച്ചര്‍  കടലാസുകെട്ടുകള്‍ മേശമേല്‍ വെച്ച് ഭാവം മാറ്റി ഗൗരവത്തില്‍   എന്റെ പേരുവിളിച്ചു. ഭയന്നു വിറച്ച് ഞാനെഴുന്നേറ്റു നിന്നു. വീണ്ടും, മാഞ്ഞുപോയ ആ ചിരി കൂടുതല്‍ ശോഭയോടെ വിടര്‍ന്നു. ' വിനോദയാത്ര ഉപന്യാസമെഴുതിയത് വളരെ നന്നായിട്ടുണ്ട്. ഇനി ഉപന്യാസമത്സരങ്ങളിലൊക്കെ  പങ്കെടുക്കണം. മിനിക്കു സമ്മാനം കിട്ടാന്‍ നല്ല സാധ്യതയുണ്ട്. ധാരാളം വായിക്കുകയും വേണം കേട്ടോ '. സ്നേഹത്തോടെ  തോളത്തു പിടിച്ചിട്ടു പറഞ്ഞു 'ഇരുന്നുകൊള്ളൂ'.

പക്ഷേ ഞാനാകെ ആശയക്കുഴപ്പത്തിലായി. എഴുതിയതു മുഴുവന്‍ കള്ലമാണെന്നറിഞ്ഞാല്‍ ടീച്ചറെന്നെ വെറുക്കുമോ എന്ന പേടി. പറയാതിരുന്നാല്‍ ഞാന്‍ ഒരു വലിയ കള്ളിയാവുകയില്ലേ എന്ന കുറ്റബോധം . എന്തായാലും ആ പീരിയഡില്‍ ക്ലാസ്സില്‍ എന്തു സംഭവിച്ചു എന്നു ഞാന്‍ ശ്രദ്ധിച്ചതേയില്ല. ബെല്ലടിച്ചപ്പോള്‍ പതിവുപോലെ പകര്‍ത്തുബുക്ക് സ്റ്റാഫ് റൂമില്‍ വെയ്ക്കാന്‍ ഞാനും ടീച്ചറോടൊപ്പം ഇറങ്ങി. പിന്നാലെ നടന്ന് ഞാന്‍ മെല്ലെ വിളിച്ചു 'ടീച്ചറേ..' ടീച്ചര്‍ നിലാവു പോലെ ചിരിച്ചുകൊണ്ടു തിരിഞ്ഞുനോക്കി കാര്യം ചോദിച്ചു. അവിടെ നിന്നു തന്നെ ഒറ്റശ്വാസത്തില്‍ വിനോദയാത്രയുടെ യഥാര്‍ത്ഥ കഥ ടീച്ചറോടു പറഞ്ഞു. ഒരു കരച്ചില്‍ എന്റെ കണ്ഠത്തില്‍ പുറത്തുവരാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍. പക്ഷേ ടീച്ചര്‍ പൊട്ടിച്ചിരിച്ച് എന്നെ കൂടുതല്‍ അഭിനന്ദിക്കുകയാണുണ്ടായത്. ഒരു വലിയ പാഠവും അന്നു പറഞ്ഞു തന്നു.
 'ഭാഷകളുടെ പരീക്ഷകളില്‍ നിങ്ങളെഴുതുന്ന ഉപന്യാസങ്ങളുടേയോ കത്തുകളുടേയോ മറ്റു രചനകളുടേയോ ഒന്നും സത്യാവസ്ഥ അദ്ധ്യാപകര്‍ അന്വേഷിക്കില്ല. നിങ്ങളുടെ ഭാവനയും എഴുതാനുള്ള കഴിവും വസ്തുതകളോടുള്ല സമീപനവും ഭാഷാജ്ഞാനവും ഒക്കെയേ മാര്‍ക്കു നല്‍കാന്‍  നോക്കുകയുള്ളു.'
പിന്നീടൊരിക്കലും എഴുതാന്‍ ഭയം തോന്നിയിട്ടില്ല. ടീച്ചര്‍ പറഞ്ഞതുപോലെതന്നെ ഉപന്യാസ മത്സരങ്ങളില്‍ പലപ്പോഴും സമ്മാനവും ലഭിച്ചു. എങ്കിലും ഭാഷയിലുള്ല അറിവ് എത്ര കുറവാണെന്നറിഞ്ഞത് ഫെയ്സ്ബുക്കില്‍ രചനകള്‍ പോസ്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്. പഠിച്ചു വെച്ചിരുന്ന പലവാക്കുകളും തെറ്റാണെന്ന് , വ്യാകരണം പലയിടത്തും ശരിയാകുന്നില്ല എന്നൊക്കെ അറിവുള്ലവര്‍ പറഞ്ഞുതരുമ്പോള്‍ സങ്കോചം തോന്നും. ഇപ്പോഴെങ്കിലും തിരുത്താല്‍ കഴിഞ്ഞല്ലോ എന്ന ആഹ്ലാദവും.

ഈ അടുത്തകാലത്ത് ശ്രീലകം സറും ചന്തുനായര്‍ സറും ജോസഫ് ബോബിസറും നേതൃത്വം കൊടുത്തു രൂപീകരിച്ച ' അഭിരാമം' എന്ന ഗ്രുപ്പിലെ ഭാഷാപഠനപോസ്റ്റുകള്‍ സശ്രദ്ധം വായിക്കുമ്പോഴാണ് അറിവില്ലായ്മയുടെ ആഴമെത്രയെന്നു തിരിച്ചറിയുന്നത്. എന്തൊക്കെ അബദ്ധങ്ങളാണ് എഴുതുമ്പോള്‍ വന്നുപോകുന്നത് ! ഇവരുടെയൊക്കെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലാണു മതിയാവുക , എങ്ങനെ ആദരിച്ചാലാണു തൃപ്തിയാവുക! 

6 comments:

  1. അക്ഷരത്തെറ്റുകള്‍ ഇതില്‍ വന്നിട്ടുണ്ട്.
    ധൃതികൂട്ടാതെ വായിച്ചുനോക്കി പ്രസിദ്ധീകരിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ
    ആശംസകള്‍

    ReplyDelete
  2. Replies
    1. ആരാണെന്നു മനസ്സിലായില്ല. എങ്കിലും നന്ദി, സ്നേഹം.

      Delete
  3. എഴുത്തിനേക്കാൾ നിങ്ങളുടെ മനസ്സിനോടിഷ്ടം

    ReplyDelete