Thursday, December 3, 2015

നീ അകലുന്നുവോ !

കാവ്യദേവതേ!
തണുപ്പു പുതച്ചുറങ്ങുന്ന
വൃശ്ചികരാവുകളില്‍
നെരിപ്പോടിലെരിയുന്നുണ്ട്
നക്ഷത്രക്കനലുകള്‍
പ്രണയത്തിന്റെ ജ്വലനരേണുക്കള്‍
ചാരക്കമ്പളം പുതഞ്ഞിരിക്കുമ്പോഴും
സ്നേഹമെരിഞ്ഞുതീരാത്ത
ജ്വാലാമുഖിയായ്..
അടര്‍ന്നു വീഴുന്ന വെണ്ണീര്‍പ്പാളികള്‍
ഇടയ്ക്കിടെ കാട്ടിത്തരുന്നുണ്ടാവും
ചെങ്കലിന്റെ തിളക്കത്തെ..
കണ്ണു തുറന്നു നോക്കുകയേ വേണ്ടൂ ..
അകലെ, അലതല്ലുന്ന സമുദ്രത്തിനപ്പുറം
നിതാന്തസ്നേഹത്തിന്റെ അനന്തവിഹായസ്സില്‍
ഒരു നക്ഷത്രമായ് ചേക്കേറും വരെ
ആ കനല്‍ ജ്വലിക്കും
അതുവരേയ്ക്കും
എന്നെ തനിച്ചാക്കരുത്
കടല്‍ത്തിരകള്‍ പോലെ
ആര്‍ത്തിരമ്പുന്ന
ഓര്‍മ്മകളുടെ  ഓളങ്ങളില്‍
മുങ്ങിത്താഴാതെ
കരയിലേയ്ക്കടുപ്പിക്കാന്‍
എനിക്കു വേണം
അതീവസ്നേഹത്താല്‍
കാരിരുമ്പിന്‍ കരുത്താര്‍ന്ന
ആ വിരല്‍ത്തുമ്പുകള്‍
ഒരു കാന്തത്തിന്റെ
മാന്ത്രികസ്പര്‍ശം പോലെ ..



2 comments: