Thursday, August 25, 2016

രൂപമാറ്റം വന്ന ചുമടുതാങ്ങികള്‍ ( കഥ )

"ടീച്ചര്‍ ഇപ്പോള്‍ ഫ്രീ ആണല്ലേ ?"
ബെല്ലടിച്ചിട്ടും ക്ലാസ്സിലേയ്ക്കു പോകാന്‍ തയ്യാറെടുക്കാത്തതുകൊണ്ടായിരിക്കാം മിതാലി അങ്ങനെ ചോദിച്ചത്. അവള്‍ സ്കൂളില്‍ ജോയിന്‍ ചെയ്തിട്ട് കുറച്ചു നാളേ ആയുള്ളു . യു പി ക്കാരി ആണെങ്കിലും അവള്‍ക്ക് മലയാളികളെ വളരെ ഇഷ്ടമാണ്. അതുകൊണ്ടാവാം അവള്‍ക്ക് എന്നോട് ആദ്യം മുതല്‍ തന്നെ നല്ല അടുപ്പമായിരുന്നു .
ഞാന്‍ ചിരിച്ചു കൊണ്ടു തലയാട്ടി. അവള്‍ വേഗം എഴുന്നേറ്റ് എന്റെ അടുത്ത കസേരയില്‍ വന്നിരുന്നു.
 "ടീച്ചര്‍ ദിവാളിവെക്കേഷനു കേരളത്തില്‍ പോകുന്നുണ്ടോ? "
"ഉണ്ടല്ലോ മിതാലീ. രണ്ടാഴ്ച നാട്ടിലുണ്ടാവും. എന്താ, വരുന്നോ കേരളത്തിലേക്ക് ?  "
 മുഖം കുറച്ചു കൂടി അടുപ്പിച്ചു പിടിച്ചു രഹസ്യമായി അവള്‍ പറഞ്ഞു . " ടീച്ചര്‍, എനിക്കൊരു കാര്യം പറയാനുണ്ട്. ഇന്നൊന്നു ശിവാജിപാര്‍ക്കില്‍ എന്റെകൂടെ വരുമോ . ഹാഫ് ഡേ അല്ലേ."   മറുത്തു പറയാന്‍ എന്തുകൊണ്ടോ തോന്നിയില്ല .
ഞങ്ങള്‍ അടുത്തടുത്ത ഹൗസിംഗ് കോംപ്ലെക്സുകളില്‍ ആണു താമസം. രണ്ടിനും ഇടയിലാണു ശിവജിപാര്‍ക്ക്. സ്കൂള്‍ ബസ്സില്‍ നിന്നിറങ്ങി നേരേ പാര്‍ക്കിലേയ്ക്കാണു പോയത്. തിരക്കൊഴിഞ്ഞ മരത്തണലില്‍ ഇരിക്കുമ്പോള്‍ മിതാലിയുടെ മനസ്സിന്റെ പിരിമുറുക്കം അവളുടെ മുഖത്ത്നിന്നു വായിച്ചെടുക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ മൗനം ആണു നന്നെന്നു തോന്നി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവള്‍ ഒന്നു മുരടനക്കി. പക്ഷേ പെട്ടെന്നാണവള്‍ മുഖം പൊത്തി കരയാന്‍ തുടങ്ങിയത്. വെറുതെ ഞാനവളുടെ തോളില്‍ ഏറ്റവും മൃദുവായൊന്നു തൊട്ടു. വേറെന്തു ചെയ്യണമെന്ന് അറിയുമായിരുന്നില്ല.  കുറേ സമയം കഴിഞ്ഞാണവള്‍ മുഖമുയര്‍ത്തി നോക്കിയത് .
" നാട്ടില്‍ പോകുമ്പോള്‍ എനിക്കൊരു സഹായം ചെയ്യണം ടീച്ചര്‍ . ഇതെന്റെ അപേക്ഷയാണ്"
" ചെയ്യാമല്ലോ. എന്തായാലും പറഞ്ഞോളൂ."
" ടീച്ചര്‍ക്കറിയില്ലേ ഞങ്ങളുടെ ഹൗസിംഗ് കോംപ്ലെക്സില്‍ താമസിച്ചിരുന്ന ശ്രീറാമിനേയും ശ്രീജിത്തിനേയും , നായരങ്കിളിന്റെ മക്കള്‍ ?"
"അറിയാമല്ലോ. അവര്‍ എന്റെ ട്യൂഷന്‍ ക്ലാസ്സില്‍ വന്നിരുന്ന കുട്ടികളാണ്. "
"അതേ ടീച്ചര്‍, അവര്‍ തന്നെ. അവര്‍ അഞ്ചു വര്‍ഷം മുമ്പ്  നാട്ടിലേയ്ക്കു പോയിരുന്നു, സ്ഥിരമായി "
"അതുമറിയാം .പോകുന്നതിനു മുന്നേ അവര്‍ എന്നെ കാണാന്‍ വന്നിരുന്നു. 12th ന്റെ റിസള്‍ട്ടുമായി  " .
ഞാനോര്‍മ്മിച്ചു ആ ഇരട്ടക്കുട്ടികളെ.  അമ്മയ്ക്ക് കുറെക്കാലമായി വൃക്കകള്‍ക്കും കരളിനും ഒക്കെ  എന്തോ  അസുഖമാണ്. ഒരുപാടു ചികിത്സകള്‍ നടത്തി . മുംബൈയില്‍ ചികിത്സച്ചെലവുകള്‍ നാട്ടിലേക്കാളും വളരെ കൂടുതലാണ് . അതാണു നാട്ടിലേക്കു  പോകുന്നതെന്നു പറഞ്ഞിരുന്നു . ചികിത്സയ്ക്കായി വീടുവില്‍ക്കുകയേ അവര്‍ക്കു നിവൃത്തിയുണ്ടായിരുന്നുള്ളു. നാട്ടില്‍ അച്ഛന്റെ വീതത്തില്‍ ഒരു ചെറിയ വീടുണ്ട്. 12th കഴിയാനാണു കാത്തിരുന്നത്. അവര്‍ മൂന്നാറില്‍ ഹോട്ടല്‍ മാനേജ്മെന്റിനു ചേരുമെന്നും അന്നു പറഞ്ഞിരുന്നു.
" ടീച്ചര്‍ അവര്‍ ആലപ്പുഴ എന്ന സ്ഥലത്താണ് എന്നു മാത്രമേ അറിയൂ . ശ്രീജിത്തും ശ്രീറാമും മൂന്നാറില്‍ ഹോട്ടല്‍ മാനേജ്മെന്റിനു ചേര്‍ന്നിരുന്നു.   അതിനുശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ അഞ്ചു കടന്നുപോയി. ഇടയ്ക്കു ഫോണ്‍ചെയ്യുമായിരുന്നു. പഠിപ്പു കഴിഞ്ഞ ശേഷം  ഒരു വിവരവുമില്ല. തന്ന ഫോണ്‍ നമ്പര്‍ ഇപ്പോള്‍ നിലവിലില്ല.  "
അവള്‍ ഒന്നു നിര്‍ത്തി. ഞാനവളുടെ മുഖത്തേക്കു  സൂക്ഷിച്ചു നോക്കി.
എന്റെ സംശയഭാവം കണ്ടിട്ടാവാം അവള്‍ പെട്ടെന്നു മുഖം താഴ്തി  . പിന്നെ മുഖമുയര്‍ത്താതെ തന്നെ അവള്‍ പറഞ്ഞു,
" ഞാനും ശ്രീജിത്തും എട്ടാം  ക്ലാസ്സ് മുതല്‍ ഒന്നിച്ചായിരുന്നു. പിരിയാന്‍ വയ്യാത്ത അടുപ്പത്തിലായിപ്പോയി. ഇപ്പോഴും എന്റെ മനസ്സില്‍ ശ്രീജിത്തല്ലാതെ മറ്റാരും ഇല്ല. പക്ഷേ വീട്ടില്‍ വിവാഹാലോചന നടക്കുന്നു. എന്നാല്‍  അവന്‍ വരുന്നതു പ്രതീക്ഷിച്ചാണു ഞാനിരിക്കുന്നത്. എനിക്ക് അവനെയല്ലാതെ മറ്റാരെയും കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. "
എനിക്കത്ഭുതം തോന്നി. ഈ മഹാനഗരത്തിലെ തിരക്കില്‍ വളര്‍ന്ന ഈ കുഞ്ഞുങ്ങളുടെ  മനസ്സില്‍ ഇപ്പോഴും ആര്‍ദ്രമായ പ്രണയം പൂത്തുനില്‍ക്കുന്നു , ഒരുപോറല്‍ പോലുമേല്ക്കാത്ത ഹൃദയത്തിന്റെ അടിത്തട്ടില്‍ വേരോടി.
പെട്ടെന്ന് മിതാലി എന്റെ രണ്ടുകയ്യും കൂട്ടിപ്പിടിച്ചു ചോദിച്ചു .
" ടീച്ചര്‍ അവരെ പോയി ഒന്നു കാണുമോ , എന്നെക്കുറിച്ചു പറയുമോ, ഞാനിവിടെ കാത്തിരിക്കുന്നു എന്ന്... "
പെട്ടെന്ന് എന്തുപറയാന്‍! ആലപ്പുഴ എന്റെ നാട്ടില്‍ നിന്ന് വളരെ ദൂരെയാണ്. അവിടെ ചെന്നാലും അവരെ എവിടെ തിരയാന്‍ ! പിന്നെ മൂന്നാറില്‍ പോകുന്നുണ്ട്. കാറ്ററിംഗ് കോളേജില്‍ വേണമെങ്കില്‍  ഒന്നന്വേഷിക്കാം. എന്തായാലും അവളുടെ നിഷ്കളങ്കമായ മനസ്സിനു നിരാശ കൊടുക്കാന്‍ തോന്നിയില്ല.
" മിതാലീ, വിഷമിക്കാതെ, ഞങ്ങള്‍ മൂന്നാറില്‍ പോകുന്നുണ്ട്. അവിടെ തീര്‍ച്ചയായും അന്വേഷിക്കാം . ഇല്ലെങ്കില്‍ ആലപ്പുഴയില്‍ അന്വേഷിക്കാം . വിവരങ്ങള്‍ നിന്നെ അറിയിക്കാം ."
പാര്‍ക്കില്‍ നിന്നിറങ്ങുമ്പോള്‍ മലയാളിസമാജത്തിന്റെ ഓഫീസില്‍ ഒന്നു പോയി അന്വേഷിച്ചാലോ എന്ന്. അപ്പോള്‍ തന്നെ റിക്ഷപിടിച്ച് അങ്ങോട്ടുപോയി. ഭാഗ്യത്തിന് മേനോന്‍  ചേട്ടന്‍ ലൈബ്രറിയും തുറന്നുവെച്ച് അവിടെയുണ്ടായിരുന്നു. മേനോന്‍ ചേട്ടനോട് ശ്രീജിത്തിന്റെ അച്ഛന്റെ ഫോണ്‍ നമ്പറും നാട്ടിലെ അഡ്രസ്സും വാങ്ങിപ്പോന്നു.
നാട്ടില്‍ പോകുന്നതിനു മുന്നേ ഒന്നന്വേഷിക്കാം എന്നു കരുതി ഫോണ്‍ നമ്പറില്‍ ഒന്നു ശ്രമിച്ചു . പക്ഷേ ആ നമ്പര്‍ നിലവിലില്ല . ആലപ്പുഴയുള്ള കസിനെ ഏര്‍പ്പാടു ചെയ്തു ആ അഡ്രസ്സ് ഒന്നന്വേഷിച്ചു വെയ്ക്കാന്‍ . നാട്ടിലെത്തിയതും അവളെ വിളിച്ച് വിവരങ്ങള്‍ തിരക്കി . അവള്‍ പുതിയ മൊബൈല്‍ നമ്പര്‍ വാങ്ങി വെച്ചിരുന്നു . അങ്ങനെയാണ് ശ്രീജിത്തിന്റെ അച്ഛനോട് സംസാരിച്ചത്. അദ്ദേഹം ഒട്ടും താല്പര്യമില്ലാതെ എന്തോ പറഞ്ഞു. ശ്രീജിത്തിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മൂന്നാര്‍ ഹില്‍വ്യൂ ഹോട്ടലില്‍ അവന്‍ ജോലി ചെയ്യുന്നു എന്നു മാത്രം വിവരം കിട്ടി. അയാളെ കൂടുതല്‍ ശല്യം ചെയ്യാന്‍ തോന്നിയില്ല.
കുടുംബാംഗങ്ങളൊക്കെ ചേര്‍ന്നു മൂന്നാറിലേയ്ക്കു പുറപ്പെടുമ്പൊള്‍ എങ്ങനെയെങ്കിലും ശ്രീജിത്തിന്നെ കണ്ടെത്തണം എന്ന ഗൂഢലക്ഷ്യം മനസ്സിലുണ്ടായിരുന്നു . അത് രഹസ്യമായിത്തന്നെ ഇതുവരെ സൂക്ഷിച്ചു. അതുകൊണ്ടു തന്നെ താമസത്തിന് ഹോട്ടല്‍ ഹില്‍വ്യൂ നോക്കാം എന്നു വെറുതെ വാശിപിടിച്ചു. ആരും മറുത്തൊന്നും പറഞ്ഞതുമില്ല. വളരെ സൗകര്യവും വൃത്തിയുമുള്ള ഹോട്ടല്‍ . അവിടെ ആവശ്യത്തിനുള്ള മുറികള്‍ തരപ്പെടുകയും ചെയ്തു . ഒരു മലഞ്ചെരുവില്‍ നിര്‍മ്മിച്ചതാണ് ഹോട്ടല്‍ കെട്ടിടം . റിസപ്ഷനും ഓഫീസും ഒക്കെ മലമുകളില്‍ . വണ്ടി എത്തുന്നത് അവിടെയാണ്.   റിസപ്ഷനില്‍ നിന്നു താഴത്തെ നിലകളിലാണു   മുറികള്‍ . പടിയിറങ്ങുമ്പോള്‍ അതാ എതിരെ കയറിവരുന്നു ശ്രീജിത്ത്. ഒട്ടും പ്രതീക്ഷിക്കാതെ  എന്നെ കണ്ടതും അവന് ആകെ അമ്പരപ്പായി.
" മിസ്സ് ഇവിടെ ? മൂന്നാര്‍ ടൂറിനു വന്നതാണോ ? "
പിന്നെ കുശലപ്രശ്നങ്ങള്‍ അല്പസമയത്തേക്ക്  . അവന്‍ ഡ്യൂട്ടി കഴിഞ്ഞു ക്വാര്‍ട്ടേഴ്സിലേയ്ക്കു പോവുകയാണ്. എല്ലാവരും മുമ്പേ നടന്നതുകൊണ്ട് അവനോടു വീണ്ടും കാണാമെന്നു പറഞ്ഞു ഞാനും മുമ്പോട്ടു നടന്നു .
പിറ്റെ ദിവസം കറക്കമൊക്കെ കഴിഞ്ഞു ഹോട്ടലില്‍ തിരികെയെത്തി എല്ലാവരുമായി ലോണില്‍ സംസാരിച്ചിരിക്കുമ്പോഴാണ് ശ്രീജിത്ത് വന്നത് .
"മിസ്സ് എല്ലാവരെയും കൂട്ടി  വരൂ, എന്റെ ക്വാര്‍ട്ടേഴ്സില്‍ പോയിട്ടു വരാം ."
പക്ഷേ അവര്‍ക്കൊക്കെ ഇനിയും പുറത്തുപോകാന്‍  വലിയ മടി  . ഒടുവില്‍ ചേട്ടനും ഞാനും കൂടി അവനോടൊപ്പം പോയി. വിവാഹിതരായ ഹോട്ടല്‍ സ്റ്റാഫിനുള്ളതാണ് ക്വാര്‍ട്ടേഴ്സ് എന്നവന്‍ പറഞ്ഞു. അപ്പോള്‍ പിന്നെ ശ്രീജിത്തിന് എങ്ങനെ ..
പക്ഷേ ചോദിച്ചില്ല. അമ്മയുടെ രോഗവിവരമൊക്കെ പറഞ്ഞു നടക്കുന്നതിനിടയില്‍ വീടെത്തി. ചുറ്റും പൂത്തുനില്‍ക്കുന്ന  ധാരാളം ചെടികള്‍ . നല്ല ഭംഗിയുള്ള കൊച്ചു വീട്. ഡോര്‍ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ഒരു  കൈക്കുഞ്ഞിനെയുമായി വന്ന ഒരു  സുന്ദരിപ്പെണ്ണ്.
അത് ശ്രുതി , അദ്വൈത്   അവരുടെ ഓമനക്കുഞ്ഞ് . ഞാനാകെ ആശയക്കുഴപ്പത്തിലായി. മിതാലിയോട് എന്തു പറയും , അതായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത. എങ്കിലും അവനിത്ര ദുഷ്ടനായിപ്പോയല്ലോ. ആ കുട്ടിയുടെ ആത്മാര്‍ത്ഥപ്രണയത്തിന് ഒരു വിലയും കൊടുക്കാതെ .. ഛേ.. വല്ലാത്തൊരു ചതിയായിപ്പോയില്ലേ ഇത്.

ശ്രുതി ഇതിനിടയില്‍ ചായയും ബിസ്കറ്റും  കൊണ്ടുവന്നു. ചായ കുടിച്ച് അവിടെ നിന്നിറങ്ങുമ്പോള്‍ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു . ഒപ്പം വന്നിരുന്ന ശ്രീജിത്ത് രണ്ടുമൂന്നു വട്ടം ചോദിച്ചു "മിസ്സിനെന്തു പറ്റി, ആകെ മൂഡ് ഓഫ് ആയല്ലോ "എന്ന്. ചേട്ടന്‍ ലോണിലേക്കു നടന്നപ്പോള്‍ ഞാന്‍ റിസപ്ഷനില്‍ ശ്രീജിത്തുമായി സംസാരിച്ചിരുന്നോളാമെന്നു പറഞ്ഞു . കുറെ സമയം ആലോചിച്ചു , മിതാലിയേക്കുറിച്ച് പറയണോ എന്ന്. വേണം ,ആ കുട്ടിയുടെ സ്നേഹത്തിന് അവന്‍ വിലകൊടുക്കാതിരുന്നത് എന്തുകൊണ്ടും ശരിയായില്ല. ഇപ്പോള്‍ അവനെയോര്‍ത്തു കഴിയുന്ന അവളെ തള്ളിക്കളഞ്ഞ് വേറൊരു പെണ്ണിനെ അവന്‍ കണ്ടെത്തി സുഖമായി ജീവിക്കുന്നു .കാലം ചിലപ്പോള്‍ ദുഷ്ടജന്മങ്ങളെപ്പോലെയാണ്. വളരെ ക്രൂരമായിരിക്കും  ചെയ്തികളൊക്കെ.

ഒടുവിൽ ഞാൻ തീരുമാനിച്ചു, ശ്രീജിത്തിനോട് മിതാലിയുടെ കാര്യം പറഞ്ഞേ മതിയാകൂ .
ഒക്കെ പറഞ്ഞു തീരും വരെ അവന്‍  ഒരക്ഷരം മിണ്ടിയില്ല. കുനിഞ്ഞുതന്നെ മുഖം . പിന്നെയും അവന്‍ മൗനം തന്നെ . എനിക്കു വല്ലാതെ ദേഷ്യം തോന്നി അവനോട്  . മെല്ലേ  മുഖമുയര്‍ത്തുമ്പോള്‍ ആ കണ്ണുകളില്‍ ഒരു ശോകസാഗരം തന്നെ അലയടിക്കുന്നത് എനിക്കു കാണാമായിരുന്നു .പിന്നെ  അവന്‍ പറയഞ്ഞുതുടങ്ങി .
" മിതാലി എന്റെ എല്ലാമായിരുന്നു , ഒരു വര്‍ഷം മുമ്പ് വരെ. മിസ്സിനറിയാമല്ലോ അമ്മയുടെ അസുഖവിവരം . എപ്പോള്‍ വേണമെങ്കിലും അമ്മ ഞങ്ങളെ വിട്ടു പോകാം . ഇവിടെ ഹോട്ടല്‍ മാനേജ്മെന്റ്  പഠിപ്പു കഴിഞ്ഞതേ ശ്രീറാമിന് എറണാകുളത്ത് താജ് ഹോട്ടലില്‍ ജോലി കിട്ടിയിരുന്നു . എനിക്ക് ഇവിടെയാണു കിട്ടിയത്. അവന് എന്നെക്കാള്‍ നല്ല ശംബളവും സൗകര്യങ്ങളും ഒക്കെ അവിടെ ഉണ്ടായിരുന്നു. അമ്മയുടെ അവസാന ആഗ്രഹമെന്നപോലെ ഞങ്ങളുടെ വിവാഹക്കാര്യം പറഞ്ഞു . എനിക്കു കുറേക്കൂടി നല്ല ജോലി കിട്ടിയിട്ടു മതി എന്നു പറഞ്ഞൊഴിഞ്ഞു .അമ്മയുടെ ആഗ്രഹം സാധിക്കാനായി  റാം  കല്യാണത്തിനു തയ്യാറായി. അങ്ങനെ അകന്ന ബന്ധു കൂടിയായ ശ്രുതിയെ വിവാഹം ചെയ്തു. മൂന്നു മാസം മാത്രമേ അവരുടെ ദാമ്പത്യം നീണ്ടു നിന്നുള്ളു . അവര്‍ ഒരുല്ലാസയാത്രയ്ക്കു  പോയ സമയത്താണ് അതു സംഭവിച്ചത് . റാം  ഒരു വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണു. ആര്‍ക്കും രക്ഷിക്കാനായില്ല. ബോധം നഷ്ടപ്പെട്ടു വീണ ശ്രൂതി പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ ആണറിഞ്ഞത് അവള്‍ ഗര്‍ഭിണി ആണെന്ന് . അവളെ എനിക്കു സ്വീകരിക്കേണ്ടതായി വന്നു.   കുഞ്ഞിനെ അനാഥനാക്കാതിരിക്കാന്‍ അമ്മ നിര്‍ബ്ബന്ധം പിടിച്ചതുകൊണ്ടാണ് അങ്ങനെ ഒന്നു സംഭവിച്ചത്. അമ്മയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാതിരുന്നാല്‍ അത് എനിക്കു ജന്മം മുഴുവന്‍ ദുഃഖമായിരിക്കും.  ശ്രീറാമിന്റെ ആത്മാവ് എന്നോടു പൊറുക്കില്ല. എന്റെ കുടുംബത്തിന്റെ ചുമടുതാങ്ങിയായി ഞാന്‍ മാത്രമാണിനി. അങ്ങനെയാണ് വിവാഹരെജിസ്റ്ററില്‍ ഒപ്പുവെച്ചു ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായത്. ജീവിതത്തില്‍ ഇപ്പോഴും എനിക്കവളെ ഭാര്യയായി കാണാന്‍ കഴിഞ്ഞിട്ടില്ല. അവള്‍ക്കും അങ്ങനെതന്നെ. എന്നെങ്കിലും ഈ അവസ്ഥ മാറിയേക്കാം . എനിക്കു മുന്നില്‍ മറ്റൊരു മാര്‍ഗ്ഗമില്ലായിരുന്നു  . മിതാലി എന്നെ മറന്നു  കൊള്ളും എന്നും ഞാന്‍ കരുതി .അവള്‍ക്ക് നല്ലൊരു ബന്ധം അവരുടെ ഇടയില്‍ നിന്നു തന്നെ കിട്ടും. എല്ലാം അറിയുമ്പോള്‍ അവള്‍ എന്നോടു പൊറുക്കും . " അല്പനേരത്തെ മൗനത്തിനു ശേഷം  അവന്‍ എഴുന്നേറ്റു യാത്രപോലും പറയാതെ നടന്നു നീങ്ങി .
മിതാലിയോട് എന്തു പറയും എന്നു എനിക്കു നിശ്ചയമുണ്ടായിരുന്നില്ല. ഇനിയും ദിവസങ്ങളുണ്ടല്ലോ. എന്തെങ്കിലും ഒരു  നുണ കണ്ടെത്തണം . അവള്‍ക്ക് ആശ്വാസമേകുന്ന ഒരു വലിയ നുണ. അല്ലെങ്കിൽ വേണ്ട. ഈ സത്യങ്ങൾതന്നെ അവളറിയട്ടെ.  
   .


    .

5 comments:

  1. തികച്ചും ധര്‍മ്മസങ്കടത്തിലാവുന്നഅവസരങ്ങള്‍....
    ഹൃദയസ്പര്‍ശിയായി...
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം സര്‍, സ്നേഹം

      Delete
  2. " ഈ മഹാനഗരത്തിലെ തിരക്കില്‍ വളര്‍ന്ന ഈ കുഞ്ഞുങ്ങളുടെ മനസ്സില്‍ ഇപ്പോഴും ആര്‍ദ്രമായ പ്രണയം പൂത്തുനില്‍ക്കുന്നു , "
    keralathil kittaaththath

    ReplyDelete
    Replies
    1. സത്യം പറഞ്ഞാല്‍ കേരളത്തിലെ കുട്ടികളേക്കാള്‍ എന്തുകൊണ്ടും മൂല്യബോമുള്ളവരാണ് ഇവിടെ വളരുന്ന കുട്ടികള്‍ ( നാട്ടില്‍ അതാരും സമ്മതിക്കില്ല ) .നന്ദി, സന്തോഷം സര്‍, സ്നേഹം

      Delete
  3. നല്ല എഴുത്ത് മിനിചേച്ചി

    ReplyDelete