Monday, October 2, 2017

കോട്ടയിൽ കാണാതിരുന്ന മയിലുകൾ
================================
രണ്ടുദശകങ്ങൾക്കു മുമ്പുവരെ രാജസ്ഥാനിലെ ചമ്പൽ നദിക്കരയിലെ  കോട്ട എന്ന പട്ടണം  അറിയപ്പെട്ടിരുന്നത് സ്ത്രീകളുടെ പ്രിയപ്പെട്ട കൊട്ടാസാരിയുടെ പേരിലായിരുന്നു. പക്ഷെ പിന്നെ സ്ഥിതി മാറിമറിഞ്ഞു. കൊട്ടാ ഇന്ത്യയുടെ കോച്ചിങ്ങ് തലസ്ഥാനമായി മാറിയത് വളരെ പെട്ടെന്നായിരുന്നു . ഐ ഐ ടി , മെഡിക്കൽ പ്രവേശനപരീക്ഷകളിൽ തയ്യാറെടുക്കുന്നതിനായി ഇന്ന് കോട്ടയിൽ താമസിച്ചു പഠിക്കുന്നത് ലക്ഷക്കണിക്കിനു വിദ്യാർത്ഥികളാണ്. തീർത്ഥാടനകേന്ദ്രമോ വിനോദസഞ്ചാരകേന്ദ്രമോ അല്ലാതിരുന്നിട്ടും ജൂൺ-ജൂലൈ  മാസങ്ങളിൽ ഈ പട്ടണം ജനസമുദ്രമായി മാറുന്നു എന്നതാണ് വസ്തുത. ഇവിടുത്തെ ബൻസാൽ ക്ലാസ്സെസും അല്ലൻ കരിയർ ഇൻസ്റ്റിറ്റിയൂട്ടും വിദ്യാർത്ഥികളെ ആകർഷിക്കുന്നതിൽ ഏറ്റവും മുന്നിലാണ്. (ചേതൻ ഭാഗത്തിന്റെ നോവലുകൾ വായിച്ചവർക്ക് കോട്ടയിലെ കോച്ചിംഗ് ക്‌ളാസ്സുകളെക്കുറിച്ച ഓർമ്മയുണ്ടാവും.) ഒരു പക്ഷെ World Economic Forum (WEF) പഠനപ്രകാരം ലോകത്തിലെ ജനസാന്ദ്രതകൂടിയ നഗരങ്ങളിൽ ഏഴാം സ്ഥാനം കോട്ടയ്ക്കു ലഭിച്ചതും ഈ കോച്ചിംഗ് ക്ലാസ്സുകളുടെ ബാഹുല്യം കാരണമാകാം .

നാലുദിവസത്തെ   അവധി ആഘോഷിക്കാൻ കോട്ടയിലേക്ക് പോകാൻ തീരുമാനിച്ചത് അവിടെ ധാരാളം മയിലുകൾ ഉണ്ടെന്ന കേട്ടറിവായിരുന്നു. ചേട്ടന്റെ സുഹൃത്തുക്കളാരോ പറഞ്ഞറിഞ്ഞതാണ്. 28  നു മനസ്സുനിറയെ മയിലുകളെയും നിറച്ചു യാത്രപുറപ്പെട്ടു. 29 നു പതിനൊന്നു മണിക്ക് കോട്ടയിലെത്തി. ഹോട്ടൽ മുറിയിൽ ലഗേജ്  വെച്ച് അപ്പോൾ തന്നെ നഗരം കാണാനിറങ്ങി. മറ്റു പ്രസിദ്ധങ്ങളായ  രാജസ്ഥാൻ നഗരങ്ങളിലേതുപോലെ ഇല്ലെങ്കിലും ഇവിടെയും കൊട്ടാരങ്ങളും ദുർഗ്ഗങ്ങളും ഒക്കെയുണ്ട്. പിന്നെ വിവിധഉദ്യാനങ്ങൾ , മൃഗശാല, മ്യൂസിയങ്ങൾ . എവിടെയുമുണ്ടാകും പൗരാണികതയുടെ മായാത്ത ചില അവശേഷിപ്പുകൾ.
 ഛത്രാവിലാസ് ഉദ്യാനവും ചമ്പൽ നദിക്കരയിലെ ചമ്പൽ ഉദ്യാനവും ഒക്കെ വേണ്ടത്ര പരിപാലിക്കപ്പെട്ടാൽ വളരെ ആകർഷണീയമാകുമെന്നു സംശയമില്ല.  ഛത്രാവിലാസ് ഉദ്യാനത്തിലെ കൊച്ചു തടാകത്തിൽ പൂത്തുലഞ്ഞു  നിൽക്കുന്ന താമരകളും നീന്തിവിലസുന്ന അരയന്നങ്ങളും നയനാനന്ദകരം .മൃഗശാലയാകട്ടെ തികച്ചും നിരാശാജനകം . കോട്ടയിൽ   വളരെ മനോഹരമായൊരു തടാകമുണ്ട് - കിഷോർ സാഗർ. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിതമായ ഈ തടാകത്തിന്റെ മദ്ധ്യത്തിലാണ് ജഗ്‌മന്ദിർകൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ അക്കാലത്തെ ഒരു മഹാറാണിയുടെ ആഗ്രഹപ്രകാരം നിർമ്മിച്ചതാണ് മനോഹരമായ കൊട്ടാരം. അവിടെ ഇപ്പോൾ സന്ദർശകർക്കു പ്രവേശനമില്ല.  ഈ തടാകത്തിലും ചമ്പൽ നദിയിലുമൊക്കെ ബോട്ടിങ് സൗകര്യവുമുണ്ട്. കിഷോർ  സാഗറിന്റെ തീരത്ത് ഏഴുലോകാത്ഭുതങ്ങൾ പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തികച്ചും അത്ഭുതകരമായ കാഴ്ച തന്നെ . റോമിലെ കൊളോസിയം, ഗിസയിലെ പിരമിഡ്, നമ്മുടെ താജ്മഹൽ, പാരിസിലെ ഈഫൽ ടവർ, പിസയിലെ ചരിഞ്ഞ ഗോപുരം, ന്യുയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടി, ബ്രസീലിലെ ക്രൈസ്റ്റ ദ് റെഡീമർ എന്നിവയാണ് ആ കാഴ്ചകൾ. പകൽവെളിച്ചത്തിൽ അവയുടെ  കാഴ്ചകളും രാത്രി വൈദ്യുതവിളക്കുകളുടെ വർണ്ണാഭമായ  പ്രകാശത്തിലെ കാഴ്ചകളും വ്യത്യസ്തങ്ങളായ അത്ഭുതപ്രപഞ്ചമാണ് നമുക്കുമുന്നിൽ തുറന്നു കാട്ടുന്നത് . തടാകത്തിൽ അവയുടെയൊക്കെ പ്രതിഫലനം ഉജ്ജ്വലമായൊരു ദൃശ്യവിരുന്നൊരുക്കുന്നു.

ഈ അത്ഭുതങ്ങൾ കണ്ടു നടക്കവേ ഞാനൊന്നു കാൽ തെറ്റി വീണു . കാലിൽ  ചെറിയ വേദനയുണ്ടായിരുന്നെങ്കിലും കാര്യമാക്കാതെ പിന്നെയും കാഴ്ചകൾ കണ്ടു നടന്നു. (ഇത്രയായിട്ടും ഒരൊറ്റ മെയിലിനെപ്പോലും കണ്ടില്ല എന്നതൊരു ദുഃഖസത്യം )
 രാത്രി റൂമിൽ എത്തിയപ്പോൾ  നല്ല നീര്. പിറ്റേന്ന്  കോട്ടയിലെ ബാക്കി കാഴ്ചകളും കണ്ട്  ഉച്ചയോടെ  സവായ് മാധവപുരിലേയ്ക്ക്  പോകാനായിരുന്നു പദ്ധതി. അവിടുത്തെ കാഴ്ചകളും കണ്ടശേഷം പിറ്റേന്ന് രാത്രി മടക്കയാത്രയും.  പക്ഷെ രാവിലെ ആയപ്പോൾ കാലിനു നല്ല വേദന. നടക്കാൻ നന്നേ ബുദ്ധിമുട്ടും. തുടർന്നുള്ള യാത്രയ്ക്ക് ഇനി കഴിയില്ലെന്ന് ബോധ്യമായി. അതുകൊണ്ടു രണ്ടുദിവസത്തെ പരിപാടികൾ റദ്ദാക്കി  മടക്കയാത്രയ്ക്കൊരുങ്ങി. ഉച്ചയ്ക്ക് 1 മണിക്കുള്ള വണ്ടിയിൽ ടിക്കറ്റും കിട്ടി. അതിനു മുമ്പായി അല്പം ദൂരെയുള്ള ശിവക്ഷേത്രത്തിൽ ദർശനവും നടത്തി. 503 ശിവലിംഗങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ആ ക്ഷേത്രവും കാഴ്ചയിലെ ഒരത്ഭുതമായി മാറി.
അപ്പോഴും മെയിലിനെക്കാണാൻ  കഴിയാത്ത നിരാശയിലായിരുന്നു ഞങ്ങളുടെ മടക്കയാത്ര. ഒന്നാം തീയതി രാവിലെ കല്യാണിൽ വീട്ടിലെത്തിയപ്പോഴാണ് ആശ്വാസമായത് .
( കാലിൽ ഇപ്പോഴും നീരുണ്ടെങ്കിലും കാര്യമായ കുഴപ്പമൊന്നും ഇല്ലെന്നു എക്സ്റേയിൽ തെളിഞ്ഞു. എങ്കിലും വിശ്രമത്തിലാണിപ്പോൾ )



2 comments:

  1. സുഖമായെന്നു വിശ്വസിക്കുന്നു
    .
    ആശംസകള്‍

    ReplyDelete
  2. meyilalla mayilaanu kuttee nalla rachana

    ReplyDelete