Sunday, October 14, 2018

സമറായിലെ കണ്ടുമുട്ടൽ

സമറായിലെ  കണ്ടുമുട്ടൽ
======================
(  മെസപ്പൊട്ടോമിയൻ നാടോടിക്കഥയ്ക്ക് സോമർസെറ്റ് മോം  എഴുതിയ   പുനരാഖ്യാനം) 

അനവധി സംവത്സരങ്ങൾക്കപ്പുറം, ഈ ലോകംതന്നെ വളരെ വ്യത്യസ്തമായിരുന്നൊരു കാലത്ത്, ബാഗ്‌ദാദിൽ സമ്പന്നനായൊരു വ്യാപാരിയുണ്ടായിരുന്നു. ഒരുദിവസം അദ്ദേഹം ഗംഭീരമായൊരു വിരുന്നൊരുക്കാൻ തീരുമാനിച്ചു. അതിഥികളെ ക്ഷണിക്കുകയും ചെയ്തു. തന്റെ വിശ്വസ്തനും സമർത്ഥനുമായ  പരിചാരകൻ  അഹമ്മദിനോട് അങ്ങാടിയിൽപ്പോയി ആവശ്യമുള്ള സാധനങ്ങളൊക്കെ  വാങ്ങാൻ ചുമതലപ്പെടുത്തി. 
ഏറ്റവും മികച്ചവ തന്നെ വാങ്ങണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുകയും ചെയ്തു. 
യജമാനന്റെ ആജ്ഞ ശിരസ്സാവഹിച്ച് അഹമ്മദ് അങ്ങാടിയിലേക്ക് യാത്രയായി. 

അങ്ങാടിയിൽ ആകെ തിരക്കായിരുന്നു. വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഉച്ചത്തിലുള്ള സംസാരവും വിലപേശലുകളും എല്ലാമായി ആകെ ബഹളം . എല്ലാവർക്കും  വേണ്ടത് ഏറ്റവും നല്ല സാധനങ്ങൾ, അതും ഏറ്റവും വിലക്കുറവിൽ. ഉന്തിയും തള്ളിയും  ജനം മുന്നേറുകയാണ്.  അഹമ്മദും ആ തിരക്കിലൂടെ നടന്നു. പെട്ടെന്നാണ് ഒരു സ്ത്രീയുടെ കൈ  അവന്റെമേൽ ശക്തിയായി മുട്ടിയത്. തിരിഞ്ഞുനോക്കിയ അഹമ്മദ് ഭയന്നു  വിറച്ചുപോയി. അവരും അന്തംവിട്ടതുപോലെ  അയാളെ തുറിച്ചു നോക്കിനിന്നു. അതയാളുടെ ഭയം വർദ്ധിപ്പിച്ചു. അവിടെനിന്നയാൾ ശരംവിട്ടതുപോലെ തിരിഞ്ഞോടി. ഓടിക്കിതച്ചുവന്നു നിന്നത് യജമാനന്റെ സമീപത്ത്. 

ഒന്നുംവാങ്ങാതെ ചന്തയിൽനിന്നു  തിരികെയെത്തിയ പരിചാരകനോട് വ്യാപാരിക്കു വല്ലാത്ത കോപം തോന്നി. 
"എന്താണു  നീ പറഞ്ഞതനുസരിക്കാതെ വേഗമിങ്ങു  പോന്നത്? " അയാൾ ക്രുദ്ധനായിച്ചോദിച്ചു. 
കിതച്ചുകൊണ്ടായാൾ  ശബ്ദം താഴ്ത്തിപ്പറഞ്ഞു 
" യജമാനനെ, ഞാൻ ചന്തയിൽ പോയതാണ്. അവിടെവെച്ച് എന്നെ ആരോ വന്നിടിച്ചതായിത്തോന്നി." 
" അത്രേയുള്ളോ ..... വിഡ്ഡീ,  അതിനു നീയെന്തിനാണ് ഒന്നും വാങ്ങാതെ മടങ്ങിപ്പോന്നത്?" വ്യാപാരി ആക്രോശിച്ചു. 
" എന്നെ വന്നു തട്ടിയത് മരണമായിരുന്നു. അവളെന്നെ വല്ലാതെ ഭയപ്പെടുത്തി തുറിച്ചു നോക്കി. ഞാൻ പേടിച്ചോടിപ്പോന്നതാണ്" 
അഹമ്മദ് അപ്പോഴും ഭയന്നുവിറയ്ക്കുകയായിരുന്നു. ഹോ! മരണമാണു വന്നിരിക്കുന്നത്. അപ്പോൾപ്പിന്നെ ആരായാലും ഭയന്നുവിറയ്ക്കില്ലേ.   അവന്റെ ഭയം കണ്ടു  വ്യാപാരിക്ക് അനുകമ്പ തോന്നി . അയാൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. 
പക്ഷേ അഹമ്മദിന് അതൊന്നും ആശ്വാസമായില്ല. അവൻ പറഞ്ഞു. 
"യജമാനനേ ,ദയവായി  എനിക്ക് അങ്ങയുടെ വേഗതയുള്ളൊരു കുതിരയെ തരണം. ഞാൻ ഇവിടെനിന്നു സമറായിലെ  എന്റെ കൂട്ടുകാരന്റെ വീട്ടിൽപോയി ഒളിച്ചുകൊള്ളാം. മരണത്തിന് അവിടെവന്നെന്നെ കണ്ടുപിടിക്കാനാവില്ല." 
അതൊരു നല്ലകാര്യമായി വ്യാപാരിക്കും തോന്നി. ഉടൻതന്നെ അയാൾ  തന്റെ ഏറ്റവും നല്ല കുതിരയെ കൊണ്ടുപോകാൻ അഹമ്മദിന് അനുവാദവും കൊടുത്തു. ഒരു നിമിഷംപോലും പാഴാക്കാതെ അഹമ്മദ് കുതിരപ്പുറത്തുകയറി ശരവേഗത്തിൽ പാഞ്ഞു. 
അഹമ്മദ് പോയയുടനെ വ്യാപാരി മരണത്തെ നേരിൽക്കാണാൻ  ചന്തയിലേക്കു  പുറപ്പെട്ടു. തന്റെ ഏറ്റവും വിശ്വസ്തനായ പരിചാരകനെ ഭയപ്പെടുത്തിയോടിച്ച മരണത്തോടയാൾക്കു ദേഷ്യം തോന്നി. ഒന്നു  ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു. 
അവളെ അവിടെക്കണ്ടതും അയാൾ ദേഷ്യഭാവത്തിൽ പറഞ്ഞു.
" എനിക്കൊരു കാര്യമറിയണം."
"ഹേ  മനുഷ്യാ , നിനക്കെന്താണറിയേണ്ടത്?" മരണം വളരെ ശാന്തമായി തണുത്തസ്വരത്തിൽ ചോദിച്ചു. 
" നിങ്ങളിന്നെന്റെ പരിചാരകനെ  ഭയപ്പെടുത്തിയില്ലേ. എന്തിനാണവനെ തുറിച്ചുനോക്കി പേടിപ്പിച്ചത് ?"
"അവനെ ഞാൻ തുറിച്ചുനോക്കിയതല്ല." മരണം ശാന്തത  കൈവിടാതെ മൃദുസ്വരത്തിൽ പറഞ്ഞു. " അതിശയപ്പെട്ടാണു   ഞാനവനെ നോക്കിയത് ." 
ഈ വാക്കുകൾ കേട്ട് വ്യാപാരി ചിന്താക്കുഴപ്പത്തിലായി. 
" അഹമ്മദിനെക്കണ്ടു നിങ്ങളെന്തിനതിശയപ്പെടണം?" അയാൾ ചോദിച്ചു.
"അതിനു കാരണമുണ്ട്." മരണം പതിഞ്ഞശബ്ദത്തിൽ മന്ത്രിച്ചു.  
"ഞാനിന്നിവിടെ അവനെ പ്രതീക്ഷിച്ചതേയില്ല. കാരണം എനിക്ക് 
 അവനെക്കൊണ്ടുപോകാനുള്ള സമയംകുറിച്ചിരിക്കുന്നത് ഇന്നുരാത്രി. അതാവട്ടെ  സമറായിലെ  അവന്റെ കൂട്ടുകാരന്റെ വീട്ടിൽനിന്നാണ്. " 















No comments:

Post a Comment