Saturday, October 26, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 5

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 5 




ജബൽപൂർ വിസ്മയങ്ങൾ
=========================

നർമ്മദാനദിയുടെ അനുഗ്രഹസ്പർശംകൊണ്ടു പുണ്യം നേടിയ പട്ടണമാണ്  മദ്ധ്യപ്രദേശിലെ ജബൽപൂർ .  ഈ സുന്ദരമായ പ്രദേശം മനംമയക്കുന്ന  കാഴ്ചകൾകൊണ്ട് സമ്പന്നമാണ്. നർമ്മദാനദിയിലെ ബേഡാഘട്ടും  ധൂവാൻധാർ എന്ന വെള്ളച്ചാട്ടവും ചൗസഠ് യോഗിനി  ക്ഷേത്രവും ഒക്കെ നമ്മെ വിസ്മയഭരിതരാക്കും. വർഷങ്ങൾക്കുമുമ്പാണ് ഇതൊക്കെ കാണാൻ കഴിഞ്ഞതെങ്കിലും ഇന്നും മനസ്സിൽനിന്നു മായാതെ നിൽക്കുന്ന ദൃശ്യങ്ങളാണവ.

ജബൽപൂരിൽനിന്ന് 30 കിലോമീറ്ററിൽ താഴെയേ  ദൂരമുള്ളൂ  ബേഡാഘട്ടിലേക്ക്. നർമ്മദാനാദി ഒഴുകി ശുദ്ധീകരിക്കുന്ന,  പിതൃതർപ്പണത്തിനും മറ്റും പ്രസിദ്ധമായ ഘാട്ടാണിത്. ഇവിടെയാണ് ധൂവാൻധാർ എന്ന ജലപാതം. കാട്ടിലൂടെ, മാർബിൾശിലകളെ തഴുകിത്തലോടി ഒഴുകിയെത്തുന്ന നർമ്മദയെന്ന സുന്ദരി ബേഡാഘട്ടിൽ 98 അടി താഴ്ചയിലേക്കു  പതിക്കുന്ന കാഴ്ച വർണ്ണനാതീതമാണ്. ഇത്രയും താഴേക്ക് പതിക്കുന്നതുകൊണ്ടായിരിക്കാം ജലകണങ്ങൾ വെണ്മേഘം പോലെ ഉയർന്നു പൊങ്ങുന്നതുകാണാം. എത്രനേരംവേണമെങ്കിലും ആ അലൗകികദൃശ്യം  നോക്കിയിരിക്കാൻ തോന്നും. ഉദയാസ്തമങ്ങളിലും പൗർണ്ണമിരാത്രികളിലും നർമ്മദയുടെയും ജലധാരയുടെയുമൊക്കെ  ദൃശ്യം സഞ്ചാരികൾക്കു സ്വർഗ്ഗീയസുന്ദരമായ അനുഭൂതി പ്രദാനം ചെയ്യുമത്രേ! പക്ഷേ  ഞങ്ങൾക്ക് പകൽസമയത്താണ് ഈ കാഴ്ചകളൊക്കെ കാണാൻ ഭാഗ്യമുണ്ടായത്. ഈ പകൽക്കാഴ്ച്ചയും അമോഘസുന്ദരമായൊരു ദൃശ്യവിരുന്നുതന്നെ. ഈ ജലപാതം താഴേയ്ക്കൊഴുകിപ്പോകുന്ന കാഴ്ചയും അതിമനോഹരം. പല ആകൃതിയിലും  നിറത്തിലും   പരന്നുകിടക്കുന്ന മാർബിൾശിലകളുടെ വൈവിധ്യങ്ങൾക്കുമേലാണ് ഈ ജലം ഒഴുകിപ്പോകുന്നത്. നദിയുടെ ഇരുവശങ്ങളിലും തുരുത്തുകളായും അല്ലാതെയും കയ്യെത്താവുന്ന ദൂരത്തില്‍ വെണ്ണക്കല്ലുകളുടെ ശേഖരത്തിന്റെ കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. ചിലയിടങ്ങളിൽ മരപ്പലകകൾ അടുക്കിവെച്ചിരിക്കുന്നതുപോലെയാണ് മാർബിൾ ശിലകളുടെ വിന്യാസം.

നർമ്മദാനദിയിൽ തോണിയാത്രയും ഒരുക്കിയിട്ടുണ്ട്. രണ്ടുതുഴക്കാരുണ്ടാകും   തോണിയിൽ, കാഴ്ച്ചകൾ വിശദീകരിക്കാൻ ഒരു ഗൈഡും. ഇരുവശങ്ങളിലും ഉയന്നുനിൽക്കുന്ന വെണ്ണക്കൽക്കെട്ടുകൾക്കിടയിലൂടെ, പഞ്ചവടിമുതൽ സ്വർഗ്ഗദ്വാർ വരെയും തിരിച്ചുമാണ് ആ യാത്ര. യാത്രക്കിടയിൽ വൈവിധ്യാർന്ന രൂപത്തിലും ഭാവത്തിലും വർണ്ണത്തിലും ശിലാരൂപങ്ങളെ കണ്ടറിയാനും തൊട്ടറിയാനും നമുക്കു  കഴിയും. ചിലയങ്ങളിൽ  ഭീതിജനകമാണെങ്കിലും  ഈ യാത്ര തികച്ചും ആസ്വാദ്യകരമാണ്. ഗൈഡുപറയുന്ന കഥകളും രസകരം. കരകളിലെ ഉയരത്തിലുള്ളത് പാറക്കെട്ടിൽനിന്നു നാണയങ്ങൾ  താഴേക്കിട്ടു ചാടി മുങ്ങിയെടുക്കാൻ കുട്ടിക്കുറുമ്പന്മാരും  കാത്തുനില്പുണ്ട്. പാറക്കെട്ടുകളിൽ കാണുന്ന ചില ഗുഹകളിൽ ഓഷോ അടക്കം  പല സന്യാസിമാരും  ധ്യാനിച്ചിരുന്നിട്ടുണ്ടെന്നു പറയപ്പെടുന്നു. സിനിമാ സംവിധായകരുടെ ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നായ ഇവിടെ നിരവധി നൃത്തരംഗങ്ങളും പാട്ടുകളും ഷൂട്ട് ചെയ്തിട്ടുണ്ട്.

വെണ്ണക്കല്ലുകളുടെ ധാരാളമായ ലഭ്യതകൊണ്ടാവാം ശില്പികൾ  ധാരാളമായുള്ള ഗ്രാമമാണ് ബേഡാഘട്ട്.  അതുകൊണ്ടുതന്നെ ശില്പികളുടെ ഗ്രാമമെന്നാണ് ഇതറിയപ്പെടുന്നത്. വൈവിധ്യമാർന്ന വെണ്ണക്കൽശില്പങ്ങൾ ഇവിടെ എവിടെയും വാങ്ങാൻ ലഭിക്കും.  സമാധാനപ്രിയരായ  ഇന്നാട്ടുകാർ മദ്യമോ മത്സ്യമാംസാദികളോ ഉപയോഗിക്കാറില്ലത്രേ!

ബേഡാഘട്ടിലെ മറ്റൊരു അപൂര്‍വ്വകാഴ്ചയാണ് ചൗസഠ് യോഗിനി മന്ദിര്‍ ( ചൗസഠ് എന്നാൽ 64. 64 യോഗിനിമാരുടെ ക്ഷേത്രമാണിത്). ഒരു കുന്നിൻമുകളിൽ  വൃത്താകാരത്തില്‍ ശിലാനിര്‍മ്മിതമായ ഈ ക്ഷേത്രം കലാന്തരത്തിൽ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്നു.  പത്താം നൂറ്റാണ്ടിലെ കാലചുരി രാജാക്കന്‍മാരുടെ കാലത്തായിരുന്നു ഈ ക്ഷേത്രനിര്‍മ്മിതി.  ശ്രീകോവിലിൽ ശിവപാർവ്വതിമാരെ  പ്രതിഷ്ഠിച്ചിരിക്കുന്നു. വലതുവശത്ത് സൂര്യദേവന്റെയും ഇടത് ഗണപതിയുടെയും അപൂര്‍വ്വ വിഗ്രഹങ്ങള്‍.   മദ്ധ്യത്തിലെ ശ്രീകോവിലിനു ചുറ്റുമായി 64 യോഗിനിമാരുടെ അതിസുന്ദരമായ  ശില്പങ്ങളുണ്ട്. ഈ ശില്പങ്ങൾക്ക് ഖജുരാവോയിലെ ശില്പങ്ങളുടെ രൂപഭംഗിയുണ്ട് .  ക്ഷേത്രകവാടത്തിനു മുമ്പിലുള്ള ഗുഹാകവാടം അടച്ച നിലയിലാണ്.
ജബൽപ്പൂരിലെ ഓരോ കാഴ്ച്ചകളും അനുഭവങ്ങളും കാലമെത്രകഴിഞ്ഞാലും മനസ്സിലെ മായാത്ത ചിത്രങ്ങളാണ്.

























Monday, October 21, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 4



യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 4
...........................................................................................
ഡാർജിലിംഗ് എന്ന ഹിമാലയൻ സുന്ദരി
**********************************
ഭാരതത്തിലെ സുഖവാസകേന്ദ്രങ്ങളെക്കുറിച്ചു  ചെറിയ ക്‌ളാസ്സുകളിൽ   പഠിക്കുമ്പോൾത്തന്നെ  മനസ്സിൽ പതിഞ്ഞ പേരുകളാണ് ഡാർജിലിംഗ്, ഷിംല എന്നിവയൊക്കെ. (ഷിംലയെ നമ്മൾ സിംലയെന്നാണു  വിളിക്കാറുള്ളത് . അന്നാട്ടുകാർ ശരിക്കും ശിംല എന്നാണുച്ചരിക്കുന്നത്. ഹിന്ദിയിൽ എഴുതുന്നതും शिमला എന്നാണ്). ഡാർജിലിംഗ് പശ്ചിമബംഗാളിന്റെ ഉത്തരസീമാപ്രദേശത്തു സ്ഥിതിചെയ്യുന്നനൊരു പട്ടണമാണ്. അതേ  പേരുള്ള ജില്ലയുടെ ആസ്ഥാനവും ഈ പട്ടണത്തിൽത്തന്നെയാണ്. ഹിമാലയത്തിന്റെ ശിവാലിക്മലനിരകളിലാണ് ഈ പ്രദേശം.  'ഇടിമിന്നലിന്റെ നാടെ'ന്നാണ് ഈ പേരിന്റെയർത്ഥം. (അമൂല്യമായ കല്ല് എന്നർത്ഥംവരുന്ന ടിബറ്റൻ വാക്കായ 'ഡോർജ്ജ്' എന്ന വക്കിൽനിന്നാണ് ഈ പേരിന്റെ ഉദ്ഭവം എന്നും പറയപ്പെടുന്നുണ്ട്.) പശ്ചിമബംഗാൾ വിനോദസഞ്ചാരവകുപ്പ് ഡാർജിലിംഗിനെ വിശേഷിപ്പിക്കുന്നത് 'ഹെവൻലി ഹിമാലയ' എന്നാണ്. അവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും ഈ വിശേഷണം തികച്ചും അന്വർത്ഥമാണെന്നു സർവ്വാത്മനാ അനുഭവേദ്യമാകുന്നതരത്തിലുള്ള പ്രകൃതിരമണീയതയും ദൃശ്യാനുഭവസമൃദ്ധിയും സുഖശീതളമായ കാലാവസ്ഥയുമാണിവിടെയുള്ളത്. ബ്രിട്ടീഷുകാർ ഈ കാലാവസ്ഥകാരണം ഇവിടെ വേനൽക്കാലത്തു സുഖവാസത്തിനായി എത്തിയിരുന്നു. അങ്ങനെ അത് കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടാൻ തുടങ്ങി.

ഡാർജിലിംഗിലെ കാഴ്ചകളൊക്കെത്തന്നെ  വിസ്മയജനകങ്ങളാണ്. മാനത്തെ വെൺമേഘത്തുണ്ടുകളെ ചുംബിച്ചുനിൽക്കുന്ന മലകളും അവയുടെ ചെരിവുകളിൽ സമൃദ്ധിയായി വളർന്നുനിൽക്കുന്ന ദേവദാരുവനങ്ങളും  തേയിലത്തോട്ടങ്ങളും അതിനുമപ്പുറത്തെങ്ങോ ദൂരയായ്  കാണുന്ന മഞ്ഞണിഞ്ഞ മാമലകളും പ്രകൃതിസ്നേഹികളെ ഇങ്ങോട്ടേക്കു മാടിവിളിക്കുകയായ്. നിരവധി മ്യൂസിയങ്ങളും പാര്‍ക്കുകളും ഗാര്‍ഡനുകളും ഡാര്‍ജിലിംഗിന്‍റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടിക്കൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്നു. ഹിമാലയന്‍ മൌണ്ടനീയറിംഗ് ഇന്‍സ്റ്റിട്യൂട്ട്, എവറസ്റ്റ് മ്യൂസിയം, പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്നിവ  ഇവയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനടുത്തുള്ള വന്യ ജീവി സങ്കേതത്തില്‍ സൈബീരിയന്‍ കടുവ, ഹിമാലയന്‍ കരടി, മാന്‍, ചീറ്റപ്പുലി, പുള്ളിപ്പുലി, പക്ഷികള്‍ എന്നിവ കാണാം. ബറ്റാസിയ ലൂപ്, ലോയിഡ്സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൂന്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളുംകൊണ്ട് അലങ്കൃതമാണ് ഗംഗാമയ പാര്‍ക്ക്, ഹാപ്പി വാലി ടീ എസ്റ്റേറ്റ്, രംഗീത് വാലി പാസഞ്ചര്‍ റോപ്‌വേ, ഗാര്‍ഗ് വേള്‍ഡ് പാര്‍ക്ക്, ബാര്‍ബോട്ടി റോക്ക് ഗാര്‍ഡന്‍, മഞ്ജുഷ  ബംഗാള്‍ എമ്പോറിയം, ഹെയ്ഡെന്‍ ഹാള്‍, ഗ്രാം ശില്‍പ, സിംഗ്‌ല, അജിതാര്‍, ബജന്‍ ബാരി എന്നിങ്ങനെ നിരവധി കാഴ്ചകളും സഞ്ചാരികൾക്ക് ആസ്വാദനത്തിന്റെ നവ്യാനുഭൂതികൾ പകർന്നു കൊടുക്കുന്നു.  ഇവിടുത്തെ തേയിലത്തോട്ടങ്ങൾക്കു നമ്മുടെ മൂന്നാറിലെയും ഏലപ്പാറയിലേയുമൊക്കെ തേയിലത്തോട്ടങ്ങളുടെ മനോഹാരിതയില്ലെന്നു തോന്നി. പക്ഷേ  ഇവിടെ ഉദ്പാദിപ്പിക്കുന്ന തേയില സ്വാദിൽ  ഏറ്റവും   മുന്തിയതാണത്രേ!  തേയിലയുടെ വിലയും നമ്മെ അമ്പരപ്പിക്കും. കിലോയ്ക്ക് അയ്യായിരവും പതിനായിരവുമൊക്കെ വിലവരുന്ന തേയില കടകളിൽ കാണാൻ കഴിഞ്ഞു. (ഒരു ലക്ഷത്തിലധികം വില വരുന്നതുമുണ്ടു പോലും!)

ഇവിടുത്തെ അനുഭവങ്ങളിൽ എന്നെ ഏറെ വിസ്മയിപ്പിച്ച രണ്ടു കാര്യങ്ങളാണുള്ളത്. ടൈഗർഹില്ലിൽനിന്നുള്ള സൂര്യോദയവും  ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാതയിലൂടെയുള്ള ടോയ് ട്രെയിൻ യാത്രയും. ഡാർജിലിങ്ങിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ ടോയ് ട്രെയിൻ യാത്ര. ഡാർജിലിംഗ്ഹിമാലയൻ റെയിൽവേ എന്നറിയപ്പെടുന്ന ഇത് സിലിഗുരി , ഡാർജിലിങ് എന്നീ പട്ടണങ്ങളെയാണ് തുടക്കത്തിൽ  ബന്ധിപ്പിച്ചിരുന്നത്. ഇപ്പോൾ അത് ജെയ്പാൽഗുരി മുതലാണ്.  ഇത് നാരോ ഗേജ് റെയിൽവേ പാതയാണ്. ഡി.എച്ച്.ആര്‍ എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്. ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വപാരമ്പര്യസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില  പാതകളിലൊന്നാണിത്. ഊട്ടിയിലെ റെയില്പാതപോലെ റാക്ക് ആൻഡ് പിനിയൻ സംവിധാനം ഇല്ലാത്തതിനാൽ വളരെ മെല്ലേ മാത്രമേ ഈ ട്രെയിൻ സഞ്ചരിക്കുകയുള്ളു.


പകലത്തെ പട്ടണക്കാഴ്ച്ചകളൊക്കെ ആസ്വദിച്ചശേഷം ഹോട്ടലിലെത്തിയപ്പോഴാണ് ടൈഗർഹില്ലിൽനിന്നുള്ള സൂര്യോദയക്കാഴ്ചയെക്കുറിച്ചറിഞ്ഞത്. ഡാർജിലിംഗിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ടൈഗർഹിൽ.  കാലാവസ്ഥ കനിഞ്ഞാൽ  അവിടെനിന്ന് എവറെസ്റ്റും കാണാൻ കഴിയുമെന്നാണറിഞ്ഞത്. കാഞ്ചൻജംഗയുടെ മനോഹരദൃശ്യവും കാണാൻ കഴിയുമത്രേ. വേനൽക്കാലമായതുകൊണ്ടു   വെളുപ്പിന് നാലുമണികഴിഞ്ഞാണ് ഉദയം. ആ സമയത്ത്  അവിടെയെത്തിയാൽ മാത്രമേ കാണാൻ സാധിക്കൂ. ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് 11 കിലോമീറ്റർ ദൂരെയാണ്  ടൈഗർ ഹിൽ. അവിടേക്കു പോകാൻ ടൗണിൽനിന്നുതന്നെ വാഹനങ്ങളും ലഭ്യമാണ്. ദൂരം കുറവാണെങ്കിലും  രണ്ടരമണി മുതൽ വാഹനങ്ങൾ പോയിത്തുടങ്ങും. നേരത്തെ പോയാൽമാത്രമേ അവർക്കു വ്യൂ പോയിന്റിനടുത്തുതന്നെ വാഹനം  പാർക്ക്  ചെയ്യാൻ കഴിയൂ. അതുപോലെ ആളുകൾക്ക് ശരിയായ കാഴ്ചയ്ക്കുള്ള സ്ഥലങ്ങളും ലഭ്യമാകൂ.

ഞങ്ങളുടെ സഹയാത്രികളാരും സൂര്യോദയം കാണാൻ വരാൻ  തയ്യാറായില്ല. വേനല്ക്കാലമാണെങ്കിലും തണുപ്പിന് നല്ല കാഠിന്യമുണ്ട്. പക്ഷേ  ഞങ്ങൾക്കു രണ്ടുപേർക്കും  കണ്ടേ മതിയാകൂ.  മോനും വരുന്നില്ലെന്ന് പറഞ്ഞു. അവനെ മുറിയിലാക്കി ഞങ്ങൾ രണ്ടരയ്ക്കുതന്നെ ടാക്സിസ്റ്റാന്റിലെത്തി. പക്ഷേ അവിടെ ഒരുത്സവമോ പള്ളിപ്പെരുന്നാളോ ഒക്കെ നടക്കുന്നിടത്തെപ്പോലെ ജനത്തിരക്ക്. ജീപ്പുകൾ നിരവധിയുണ്ട്. ഓരോന്നായി യാത്രക്കാരെയും നിറച്ചു പോകുന്നുമുണ്ട്. കുറച്ചുസമയം കാത്തുനിന്നപ്പോൾ ഞങ്ങൾക്കും ഒരു ജീപ്പിൽ കയറിപ്പറ്റാനായി.  ടൈഗർഹില്ലിലേക്കുള്ള റോഡ് അത്ര നല്ലനിലവാരമുള്ളതായിരുന്നില്ല. ജീപ്പ് പാർക്ക് ചെയ്യുന്നിടത്തുനിന്നു കുറച്ചുദൂരം മുകളിലേക്ക് കയറിപ്പോകാനുണ്ട് വ്യൂ പോയിന്റിലെത്താൻ. അവിടെയൊരു ഒബ്സർവേറ്ററി ടവറും അവിടെ കയറാൻ കഴിയാത്തവർക്ക് നിന്നുകാണാൻ വിശാലമായ പുൽമേടുകളുമുണ്ട്. ഞങ്ങൾ ചെല്ലുമ്പോഴേ ടവർ കാഴ്ചക്കാരാൽ  നിറഞ്ഞിരുന്നു.  പുൽമേട്ടിൽ ഒരു ജനസമുദ്രമുണ്ട് . ഞങ്ങളും ഒരിടത്തു നിലയുറപ്പിച്ചു. പിന്നെയും അങ്ങോട്ടേക്കു ജനം ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇത്രയധികം ആളുകൾ ഈ കൊച്ചു പട്ടണത്തിലുണ്ടായിരുന്നോ എന്നദ്‌ഭുതപ്പെട്ടുപോയി. എല്ലാവരും എവറസ്റ്റിനെ  ഒരുനോക്കു കാണാൻ അക്ഷമരായി കാത്തുനിൽക്കുകയാണ്. ശരീരം തുളച്ചുകയറുന്ന തണുപ്പും. ഉത്സവപ്പറമ്പിൽ കാപ്പിയുമായി വരുന്നതുപോലെ ഇവിടെ ചിലർ ചായ വില്പനയും നടത്തുന്നുണ്ട്. കൊടും തണുപ്പിൽ അതൊരാശ്വാസവുമാണ്.

ഒടുവിൽ നാലേകാലായപ്പോഴാണ് സൂര്യോദയത്തിന്റെ അറിയിപ്പ് കിട്ടിയത്. എല്ലാവരുടെയും കണ്ണുകൾ ഒരേദിക്കിൽത്തന്നെ നിലയുറപ്പിച്ചിരുന്നു.  പക്ഷേ അവിടെമാകെ മഞ്ഞും മേഘങ്ങളുമൊക്കെയായിരുന്നതുകൊണ്ട് ഉദയക്കാഴ്ച നന്നായി കാണാനായില്ല. ഉദയത്തിനു മുമ്പുള്ള വെട്ടിത്തിളങ്ങുന്ന മഞ്ഞുമലകളുടെ കാഴ്ചയും അതിനുപിന്നിൽ എവറെസ്റ്റുകൊടുമുടിയുടെ നേരിയ ദൃശ്യവുമൊന്നും കാണാനായില്ല. പക്ഷേ മേഘങ്ങൾക്കിടയിൽ ഇടയ്ക്കിടെ സൂര്യൻ ഒളിച്ചുകളിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച അതിമനോഹരമായിരുന്നു.  എവറെസ്റ്റും കാഞ്ചൻജംഗയുമൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും അവിടെക്കണ്ട ജനബാഹുല്യം എന്നെ ഏറെ വിസ്മയിപ്പിച്ച ഒന്നാണ്.

മറ്റൊരു വിസ്മയമായിരുന്നു ഡാർജിലിംഗിൽനിന്നു സിലിഗുരിയിലേക്കുള്ള  ട്രെയിൻ യാത്ര. 'ആരാധന' എന്ന ഹിന്ദിസിനിമയിൽ ഷാർമിളാ ടാഗോർ ഒരു തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ  രാജേഷ് ഖന്ന തന്റെ സുഹൃത്തിനോടൊപ്പം ഒരു ജീപ്പിൽ 'മേരെ സപനോം കി റാണി കബ് ആയേഗി  തൂ' എന്ന പാട്ടു പാടി രസിക്കുന്ന രംഗം കണ്ടവരാരും മറക്കില്ലല്ലോ. അതു ഷൂട്ട്  ചെയ്തിരിക്കുന്നതിവിടെയാണ്. ഡാർജിലിംഗ്  ഹിമാലയ തീവണ്ടിപ്പാത പണി കഴിപ്പിച്ചത് ഗില്ലാണ്ടേഴ്‌സ് അര്‍ബുദ്‌നൗട്ട് കമ്പനിയാണ്. 1881 ല്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചു.   സിലിഗുരി , ഡാർജിലിങ് എന്നീ പട്ടണങ്ങളെയാണ് തുടക്കത്തിൽ  ബന്ധിപ്പിച്ചിരുന്നത്. ഇപ്പോൾ അത് ജെയ്പാൽഗുരി മുതലാണ്.  ഇത് നാരോ ഗേജ് റെയിൽവേ പാത കൂടിയാണ്. ഡി.എച്ച്.ആര്‍ എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്.  ഈ തീവണ്ടി ചില സ്ഥലങ്ങളിൽ ചെറിയ റോഡുകളുടെ ഓരത്തുകൂടിയും മാർക്കറ്റുകൾക്ക് നടുവിലൂടെയും ചിലയിടതത്ത്  കെട്ടിടങ്ങൾക്ക് ഉള്ളിലൂടെയും കടന്നുപോകുന്നു.  ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു 'വിശ്വ പാരമ്പര്യ സ്മാരക'മായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.  ഊട്ടിയിലെ റെയില്പാതപോലെ റാക്ക് ആൻഡ് പിനിയൻ സംവിധാനം ഇല്ലാത്തതിനാൽ വളരെ മെല്ലേ മാത്രമേ ഈ ട്രെയിൻ സഞ്ചരിക്കുകയുള്ളു.  അതുകൊണ്ടുതന്നെ റോഡ് ക്രോസ്സിങ് വരുമ്പോൾ മാറ്റുവാഹനങ്ങൾ വരുന്നുണ്ടെങ്കിൽ അത് പോകുന്നതുവരെ ട്രെയിൻ നിറുത്തിയിടണം. ചിലപ്പോൾ തോന്നും നടന്നാണുപോകുന്നതെങ്കിൽ ഒരുപക്ഷേ ഇതിനേക്കാൾ വേഗം നമുക്കെത്താൻ കഴിയുമെന്നും. എന്നാൽ ഈ മെല്ലെപ്പോക്കിന് ഒരു നല്ല വശംകൂടെയുണ്ട്. ഈ തീവണ്ടി മലഞ്ചെരുവിലൂടെയുള്ള പാതയിലൂടെ താഴേക്കുപോകുമ്പോൾ ഒരുവശത്തായുള്ള വഴിക്കാഴ്ച്ചകൾ ഹൃദയാവർജ്ജകമാണ്, സ്വർഗ്ഗീയസുന്ദരമാണ്. രണ്ടരമണിക്കൂറിലധികമുള്ള ഈ യാത്രയിൽ ഒന്നു കണ്ണുചിമ്മാൻപോലും നമുക്ക് തോന്നില്ല എന്നതാണു സത്യം.  പ്രകൃതി അത്ര മനോഹാരിയാണവിടെ. ജീവിതത്തിൽ ഇന്നോളം ചെയ്ത ട്രെയിൻ യാത്രകളിൽ ഞാനൊരിക്കലും മറക്കാത്ത യാത്രയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിയാത്ര.








Small black steam engine


Monday, October 14, 2019

ദാരിദ്ര്യം

കഴിഞ്ഞ ദിവസം കാണാനിടയായ ഒരു വീഡിയോ.
.
ദാരിദ്ര്യം
................................
ഒരിക്കൽ സമ്പന്നനായ ഒരു പിതാവ് തന്റെ  പുത്രനെ  ഗ്രാമത്തിലേക്കു കൊണ്ടുപോയി.
ദരിദ്രരായ ഗ്രാമീണരുടെ ജീവിതബുദ്ധിമുട്ടുകൾ അവനെ മനസ്സിലാക്കുകയായിരുന്നു യാത്രയുടെ ലക്‌ഷ്യം.
കാറിലിരിക്കുമ്പോൾ മകൻ ചോദിച്ചു
"അച്ഛാ നമ്മളെവിടെപ്പോവുകയാ?"
"ഒരു ഗ്രാമത്തിലേക്ക് " അച്ഛൻ പറഞ്ഞു
"എന്തിനാണച്ഛാ ഗ്രാമത്തിലേക്കു  പോകുന്നത്?"
"ദരിദ്രരുടെ ജീവിതത്തെക്കുറിച്ചു നിന്നെ മനസ്സിലാക്കാൻ"
ഒരുപാടുദൂരം കാറിൽ യാത്രചെയ്തശേഷം അവർ ഒരു ഗ്രാമത്തിലെത്തി. അവിടെ അവർ ഒരു കർഷകന്റെ ഭവനത്തിൽ അവരോടൊപ്പം ഏതാനും ദിവസം  കഴിഞ്ഞു. കൃഷിസ്ഥലങ്ങളും കാർഷികവൃത്തിയും ഗ്രാമത്തിന്റെ ഭൂപ്രകൃതിയുമൊക്കെ അവൻ കണ്ടറിഞ്ഞു മനസ്സിലാക്കി. ചുരുങ്ങിയ സമയംകൊണ്ട് അവരുടെ ജീവിതമെന്തെന്നവൻ പഠിച്ചു. 
തിരികെപ്പോകാനുള്ള  സമയമായി.  മടക്കയാത്രയിൽ ആ പിതാവ് മകനോട് ചോദിച്ചു.
"മോനേ, എങ്ങനെയുണ്ടായിരുന്നു ഈ യാത്ര?"
"ഗംഭീരമായിരുന്നു അച്ഛാ. എനിക്ക് വളരെ ഇഷ്ടമായി."
"ഈ യാത്രയിൽ നീയെന്താണ് പഠിച്ചത്?"
മകൻ ഒരു നിമിഷം ചിന്താധീനനായി. പിന്നെ പറഞ്ഞുതുടങ്ങി
"നമുക്ക് ഒരു നായയുണ്ട്.   അവർക്ക് നാലു നായ്ക്കളുണ്ട്.
നമുക്കൊരു ചെറിയ നീന്തൽക്കുളമാണുള്ളത്. അവർക്കൊരു പുഴതന്നെ സ്വന്തമായുണ്ട്.
നമുക്കു പച്ചക്കറികളും പഴങ്ങളുമൊക്കെ കടകളിൽപ്പോയി വാങ്ങണം. അവർക്കതൊക്കെ അവരുടെ സ്വന്തം കൃഷിസ്ഥലത്തുനിന്നു പറിച്ചെടുക്കണം.
രാത്രിയിൽ നമുക്ക്  ഇലക്ട്രിക്ക് ലൈറ്റുകളാണുള്ളത്. അവർക്കാകട്ടെ നക്ഷത്രങ്ങളും.
നമുക്ക് സംരക്ഷണം നല്കാൻ ബലമുള്ള ചുവരുകളുള്ള ഒരു  വീടുണ്ട്. അവരെ സംരക്ഷിക്കാൻ   അവരുടെ   ചങ്ങാതിമാരുണ്ട്.
നമുക്കു നേരംപോക്കാൻ ടിവിയും കംപ്യുട്ടറുമൊക്കെയുണ്ട്.. അവർ കുടുംബാംഗങ്ങളൊന്നിച്ചു സമയം ചെലവഴിക്കുന്നു.
നമുക്കീ ലോകമുണ്ട്.  അവർക്ക് ഈശ്വരനും. "
മകൻ പറഞ്ഞതൊക്കെ ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്ന പിതാവിന് വളരെ സന്തോഷംതോന്നി. തന്റെ മകൻ ഒരുപാടു മനസ്സിലാക്കിയിരിക്കുന്നു. ദരിദ്രരുടെ ബുദ്ധിമുട്ടുകളൊക്കെ അവൻ കണ്ടറിഞ്ഞല്ലോ.
ഏതാനും നിമിഷത്തെ മൗനത്തിനുശേഷം മകൻ തുടർന്നു.
"വളരെ നന്ദിയുണ്ടച്ഛാ നമ്മൾ ഇത്രയും ദരിദ്രരാണെന്നു മനസ്സിലാക്കിത്തന്നതിന്. ഇങ്ങനെയൊരു യാത്ര പോയിരുന്നില്ലെങ്കിൽ ഞാനൊരിക്കലുമാണ് തിരിച്ചറിയുമായിരുന്നില്ല. "




Sunday, October 13, 2019

പണ്ടു പറ്റിയൊരമളി

പണ്ടു പറ്റിയൊരമളി
=================
കോളേജ് വിദ്യാഭ്യാസകാലം .സ്റ്റഡി ലീവ് 'ആഘോഷിക്കാന്‍ 'വീട്ടില്‍ വന്ന സമയം.അടുത്തുള്ള സ്കൂളിലെ ടീച്ചര്‍ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്നു .ഒരു ദിവസം രാവിലെ അവരുടെ കൂടെ ദന്തഡോക്ടറെ കാണാന്‍ അമ്മ പുറപ്പെട്ടു .ടീച്ചറുടെ പല്ലെടുക്കേണ്ടി വന്നാല്‍ കുറച്ചു താമസിച്ചേക്കുമെന്ന് മുന്നറിയിപ്പും തന്നിരുന്നു. വീട്ടിനുള്ളില്‍ ഒറ്റക്കിരിക്കാനുള്ള ധൈര്യക്കൂടുതല്‍ കൊണ്ട് പുസ്തകവുമെടുത്ത്‌ വാതിലടച്ചു ഞാന്‍ പുറത്തു വന്നിരുന്നു .കുറെ നേരം കഴിഞ്ഞു."ഇവിടാരുമില്ലേ"ഒരു പ്രായം ചെന്ന ആളാണ്‌ "അമ്മ ഇവിടില്ല.എന്താ വേണ്ടത്""ഞാന്‍ ബാലാ ആശൂത്രീന്നു വരുകയാ.ഡോക്ടര്‍ പറഞ്ഞു പെട്ടന്നങ്ങോട്ടു ചെല്ലാന്‍. അത്യാവശ്യമാന്നാ പറഞ്ഞത്. ഇതും തന്നിട്ടുണ്ട് "അയാള്‍ ഒരു തുണ്ടു കടലാസ് എന്നെ  ഏല്‍പ്പിച്ചു .ഞാന്‍ നോക്കി 'ശോഭന കൊല്ലരതു.വേഗം ഏതുക'എന്ന് അതില്‍ വളരെ വികൃതമായ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു .ശോഭന എന്റെ അമ്മയാണ് .മനസ്സില്‍ ഒരു വെള്ളിടി വെട്ടി .എന്റെ അമ്മയ്ക്ക് എന്ത് പറ്റിഒന്നുമാലോചിക്കാന്‍ നേരമില്ല .അടുത്ത് തന്നെ താമസിക്കുന്ന ചിറ്റമ്മയുടെ വീട്ടിലേക്കു ഒരോട്ടമായിരുന്നു.ഒരു മലകയറി വേണം അവിടെയെത്താന്‍ .ഭാഗ്യത്തിന് അമ്മൂമ്മയും ചിറ്റപ്പനും അവിടെയുണ്ടായിരുന്നു സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല.കരഞ്ഞുകൊണ്ട്‌ തന്നെ തുണ്ടുകടലാസ് അമ്മൂമ്മയെ ഏല്‍പ്പിച്ചു .എന്റെ ഓട്ടം കണ്ടു അന്തം വിട്ട വൃദ്ധനും പിന്നാലെ ഓടിക്കിതച്ചെത്തി. അദ്ദേഹമാണ് കാര്യം പറഞ്ഞത് .ഒട്ടും താമസിച്ചില്ല,ചിറ്റപ്പന്‍ കവലയിലേക്കോടി ,വണ്ടി വിളിക്കാന്‍ .താമസം വന്നില്ല, വണ്ടി വന്നു, അതില്‍ കുറെ ആള്‍ക്കാരും.അമ്മൂമ്മയും ഞാനും കൂടി കയറി.ഒന്നും പിടികിട്ടാതെ വൃദ്ധന്‍ വഴിയിലും നില്‍ക്കുന്നുണ്ടായിരുന്നു .വണ്ടിയില്‍ ചര്‍ച്ചകള്‍ നടന്നു ."ശോഭന ചേച്ചിയ്ക്ക് എന്ത് സംഭവിച്ചു?"ഓരോരുത്തരും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.എന്റെ ചെവിയില്‍ ഒന്നും കയറിയില്ല.വണ്ടി ആശുപത്രിയിലെത്തി. ഡോക്ടര്‍ അത്യാവശ്യത്തിനു പുറത്തു പോയത്രേ.അവിടെയുണ്ടായിരുന്ന നഴ്സ് മാ൪ ക്ക് ആ കുറിപ്പിനെക്കുറിചു ഒന്നുമറിയില്ല.എന്നാല്‍ ദന്താശുപത്രിയില്‍ തന്നെ അന്വേഷിക്കമെന്നായി .അവിടെയെത്തി ചോദിച്ചപ്പോള്‍ 'കുഴപ്പമൊന്നുമുണ്ടായില്ല,പല്ലെടുത്ത ഉടനെ അവര്‍ മടങ്ങിയെന്നു' അറിഞ്ഞു വീണ്ടു ജീപ്പ് ബാലാ യിലേക്ക് തിരിച്ചു.ഡോക്ടര്‍ എത്തിയിട്ടുണ്ട്. ആള്‍ക്കാരെ ഒക്കെ കണ്ടു അദ്ദേഹം വല്ലാതെ ഭയപ്പെട്ടു .തമിഴ്നാട്‌ സ്വദേശിയായ ഡോക്ടര്‍ തന്റെ വികല മലയാളത്തില്‍ കാര്യം പറഞ്ഞു.അവിടെ ജോലി ചെയ്തിരുന്ന ശോഭന എന്ന നേഴ്സ് കുറച്ചു ദിവസമായി എത്തിയിരുന്നില്ല.ഉടനെ ജോലിക്കെത്തിയില്ലെങ്കില്‍ വേറെ ആളെ വെയ്ക്കുമെന്ന് പറയാന്‍ അവരെ വിളിപ്പിച്ചതാണ്.'ശോഭന, കൊല്ലാരത്ത് വീട് 'എന്നായിരുന്നു ഉദ്ദേശിച്ചത് .മലയാളഭാഷ അത്ര വശമില്ലാതതുകൊണ്ട് എഴുതിയത് അങ്ങനെ ആയിപ്പോയി.ശോഭനയെ അന്വേഷിച്ച വൃദ്ധനോട് ഞങ്ങളുടെ വീട് ആരോ കാട്ടിക്കൊടുക്കുകയും ചെയ്തു.എനിക്കും അമ്മൂമ്മയ്ക്കും ആശ്വാസമായി.ബാക്കിഎല്ലാവര്‍ക്കും പറഞ്ഞു ചിരിക്കാനൊരു വകയും ..

Wednesday, October 2, 2019

അർജ്ജുനന്റെ അഞ്ചാംവേളി (puranakatha)


അർജ്ജുനന്റെ അഞ്ചാംവേളി
.
അതിമഹത്തായ കുരുക്ഷേത്രയുദ്ധാനന്തരം യുധിഷ്ഠിരൻ ഒരു അശ്വമേധയാഗം  നടത്തുകയുണ്ടായി. അശ്വം എന്നാൽ കുതിര എന്നും മേധസ്സ് എന്നത് ശരീരഭാഗങ്ങൾ എന്നുമാണ്‌. ഏതൊരു യാഗത്തിലാണോ കുതിരയുടെ ശരീരാവയവങ്ങൾ ഹോമിക്കപ്പെടുന്നത് അതാണ്‌ അശ്വമേധയാഗം.  ഒരു വർഷം വരെ നീണ്ടു നിൽക്കുന്നതാണ്‌ അശ്വമേധയാഗത്തിന്റെ ചടങ്ങുകൾ. ഇതിനു കാരണം യാഗാശ്വത്തെ ഒരു വർഷം വരെ അലഞ്ഞുതിരിയാൻ അനുവദിക്കുന്നു എന്നതാണ്‌. ഈ കാലയളവിൽ കുതിര പോകുന്ന സ്ഥലത്തെല്ലാം അതിനെ പിന്തുടർന്ന് സംരക്ഷകനും പരിചാരകവൃന്ദവും  ഉണ്ടായിരിക്കും. ഏതു രാജ്യത്തൊക്കെ അത് പ്രവേശിക്കുന്നുവോ അതെല്ലാം രാജാവിന്റെ സാമന്തരാവണം, അല്ലാത്ത പക്ഷം യുദ്ധം അനിവാര്യമായിത്തീരുന്നു. ഒരു വർഷത്തിനുശേഷം യാഗാശ്വം മടങ്ങിയെത്തിയാൽ ഉടനെ അതിനെ കൊന്ന് അവയവങ്ങൾ ഹോമിക്കുന്നു.

യുധിഷ്ഠിരന്റെ യാഗാശ്വത്തെ പിന്തുടരുന്നതിനായി നിയോഗിക്കപ്പെട്ടത് അർജ്ജുനനായിരുന്നു. അശ്വത്തെ അനുഗമിച്ച അർജ്ജുനൻ നാരീപൂരമെന്നൊരു രാജ്യത്തെത്തി. വളരെയേറെ പ്രത്യേകതകളുള്ളൊരു രാജ്യമായിരുന്നു നാരീപുരം. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഇതൊരു സ്ത്രീരാജ്യമായിരുന്നു. ഇവിടെ പുരുഷന്മാരേ ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു പുരുഷൻ ഈ രാജ്യത്തു വന്നുപോയാൽ അയാൾ സ്വാഭാവികമായും ഇവിടുത്തെ എണ്ണമറ്റ  സുന്ദരികളായ പെണ്മണികളിൽ ഭ്രമിച്ചുപോവുകയും അവരുമായി ബാന്ധവത്തിലേർപ്പെടുകയും ചെയ്തിരുന്നു. താമസംവിനാ ആരോഗ്യം നശിച്ച്, രോഗബാധിതനായി അയാൾ കാലപുരിപൂകും. അയാൾമുഖേന അവിടുത്തെ സ്ത്രീകൾക്ക് ജനിച്ച സന്തതികളും പെൺകുഞ്ഞുങ്ങളായിരുന്നത്രേ! അങ്ങനെ, ഒരു പുരുഷൻപോലുമില്ലാതെ  നാരീപുരം ഒരു സ്ത്രീരാജ്യമായിത്തന്നെ നിലനിന്നുപോന്നു. അർജ്ജുനൻ നാരീപുരത്തു  പ്രവേശിക്കുമ്പോൾ അവിടുത്തെ രാജ്ഞി പ്രമീളാ(പ്രമില)റാണിയായിരുന്നു.  അതിസുന്ദരിയും ജ്ഞാനിയും ധീരയും  അസ്ത്രശസ്ത്ര പ്രയോഗങ്ങളിൽ നിപുണയുമായിരുന്നു റാണി. ഈ സൗന്ദര്യധാമത്തെ പട്ടമഹിഷിയാക്കാൻ  മോഹിച്ചു പല  രാജാക്കന്മാരും എത്തിയെങ്കിലും റാണി അതൊക്കെ നിഷ്കരുണം തിരസ്കരിച്ചു. മരണംവരെ അവിവാഹിതയായിരിക്കുമെന്നു ശപഥമെടുക്കുകയും ചെയ്തു.

നാരീപുരത്തിന്റെ അതിർത്തികടന്നെത്തിയ യാഗാശ്വത്തെക്കുറിച്ചു റാണി അറിഞ്ഞു. ഒരു യുദ്ധത്തിനോടൊന്നും താല്പര്യമില്ലാതിരുന്ന റാണി അതത്ര ഗൗരവമായെടുത്തില്ല. പക്ഷേ മട്ടുപ്പാവിൽനിന്നു യാഗാശ്വത്തെ വീക്ഷിച്ച റാണിക്ക് അതിനെ അനുഗമിച്ചെത്തിയ  അതിസുന്ദരനും ബലിഷ്ഠകായനുമായ യോദ്ധാവിനോട്  അന്യാദൃശമായൊരു  മമത തോന്നി. അതാരെന്നു ചോദിച്ചറിഞ്ഞ റാണി അർജ്ജുനനിൽ അനുരക്തയായി. തന്റെ ശപഥം കാറ്റിൽപ്പറത്തി, അർജ്ജുനനെ വിവാഹംചെയ്യാൻ അവൾ തീരുമാനിച്ചു. പാർത്ഥനോട്  വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു.  പക്ഷേ അദ്ദേഹം  അതിനു തയ്യാറായിരുന്നില്ല. കാരണം വ്യക്തമാക്കുകയും ചെയ്തു. 'താൻ വിവാഹിതനാണെന്നും നാലുപത്നിമാർ ഇപ്പോഴുണ്ടെന്നും ഇനിയൊരു പത്നിയെ ഹസ്തിനപുരത്തിലേക്കു കൊണ്ടുവരില്ലെന്നു ധർമ്മപത്നിക്ക് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അതിനാൽ തനിക്കു പ്രമീളയെ വിവാഹം ചെയ്യാനാവില്ലെ'ന്നും അർജ്ജുനൻ അറിയിച്ചു. പക്ഷേ  അതു റാണിക്കു തീരെ സ്വീകാര്യമായിരുന്നില്ല. തന്റെ ആഗ്രഹം സാധിക്കാത്ത നിരാശ മാറ്റാൻ  യുദ്ധംതന്നെ പരിഹാരമെന്നവൾ തീർച്ചയാക്കി.

യാഗാശ്വത്തെ   ധീരയായ രാജ്ഞി പ്രമീളാറാണി ബന്ധനത്തിലാക്കി. അശ്വത്തെ  അനുഗമിച്ചെത്തിയ അർജുനനും സൈന്യവും പ്രമീളയുടെ സൈന്യത്തോടേറ്റുമുട്ടേണ്ട സാഹചര്യമായി . പക്ഷേ നാരീപുരത്തെ  സ്ത്രീസൈന്യം അർജ്ജുനന്‌  സങ്കൽപ്പിക്കാൻ കഴിയുന്നതിലും വിപുലവും  അതിശക്തവുമായിരുന്നു. ഒരു ലക്ഷത്തോളം സ്ത്രീകൾ കൊലകൊമ്പനാനകളിലും,  ലക്ഷം പേർ കുതിരകളിലും ,  ലക്ഷം പേർ തേരുകളിലും അണിനിരന്നായിരുന്നു  യുദ്ധം.   തന്റെ മന്ത്രിണിയായിരുന്ന മന്മഥമഞ്ജരി എന്ന സ്ത്രീരത്നത്തിന്റെ സഹായത്തോടെ റാണി അർജുനനെയും സൈന്യത്തെയും നേരിട്ടു. തന്നോട് യുദ്ധംചെയ്യാൻ ഏതെങ്കിലും ഒരു പുരുഷപ്രജയെ അയയ്ക്കൂ എന്ന് അർജ്ജുനൻ ആവശ്യപ്പെട്ടു. പക്ഷേ പുരുഷന്മാരില്ലാത്ത രാജ്യത്ത് ഏതുപുരുഷൻ വരാനാണു യുദ്ധം ചെയ്യാൻ! പാർത്ഥൻ യുദ്ധക്കളത്തിൽനിന്നു വിയർത്തു.  സ്ത്രീകളോടു യുദ്ധംചെയ്യുന്നത് അധർമ്മമാകും.
"ഹേ ആദരണീയായ മഹാറാണീ, ഇവിടെ യുദ്ധംചെയ്യാൻ എനിക്കാവില്ല. ഇതധർമ്മമാണ് . അതിനാൽ ദയവായി യാഗാശ്വത്തെ തിരികെനൽകി യുദ്ധത്തിൽനിന്നു പിന്മാറിയാലും. നമുക്ക് സമാധാനമായി പിരിയാം."
അദ്ദേഹം റാണിയോടു  സവിനയം അപേക്ഷിച്ചു. പക്ഷേ  റാണിയാകട്ടെ  അചഞ്ചലയായി നിന്നു. യുദ്ധം അനിവാര്യമായി. പ്രമീളയെ മുറിവേല്പിക്കാതിരിക്കാൻ അർജ്ജുനൻ  ഏറെ ശ്രദ്ധാലുവായിരുന്നു. റാണിയാകട്ടെ അദ്ദേഹത്തെ പരാജയപ്പെടുത്താൻ തന്റെ സകലശക്തിയും  പ്രയോഗിച്ചു.  അർജ്ജുനന് ഈയുദ്ധത്തിൽ പ്രമീളയോടു ദയനീയമായി  പരാജയപ്പെടേണ്ടിവന്നു. പക്ഷേ പരാജയം ഏറ്റുവാങ്ങിപ്പോകാനുമാവില്ലല്ലോ.   ഒടുവിൽ കൈവശമുള്ള  ദിവ്യാസ്ത്രം പ്രയോഗിച്ച് പ്രമീളയെ വധിക്കാൻ അർജ്ജുനൻ തയ്യാറായി. എന്നാൽ അരുതെന്നൊരശരീരി അതിൽനിന്നു പാർത്ഥനെ  പിന്തിരിപ്പിച്ചു. പ്രമീളയെ പാണിഗ്രഹണം  ചെയ്യാനായിരുന്നു അശരീരിവാക്യം ഉപദേശിച്ചത്. അപ്രകാരം അവർ വിവാഹിതരായി. പക്ഷേ അർജ്ജുനൻ  ഒരു നിബന്ധന റാണിക്കുമുന്നിൽ വെച്ചിരുന്നു. ഹസ്തിനപുരത്ത് എത്തുന്നതുവരെ മാത്രം റാണി അദ്ദേഹത്തിന്റെ ഭാര്യയായിരിക്കും. അങ്ങനെ നാരീപുരത്തെ പ്രമീളറാണി അർജുനന്റെ അഞ്ചാമത്തെ പത്നിയായി.

ജൈമിനിമഹർഷി രചിച്ച മഹാഭാരതപാഠഭേദത്തിലാണ്  പ്രമീളറാണിയുടെയും നാരീപൂരത്തിന്റെയും ഈ കഥ പറയുന്നത്.






ഒരു ചിക്കൻ കഥ

ഒരു ചിക്കൻ കഥ 
.
"അമ്മേ, ഞാനിന്നു ചിക്കൻ കഴിച്ചല്ലോ ... എന്തു സ്വാദാന്നറിയുമോ. എനിക്കൊരുപാടിഷ്ടമായി"
ഉമാദേവിടീച്ചർ ഒരു ഞെട്ടലോടെയാണ്  ആ വിശേഷം കേട്ടറിഞ്ഞത്. 
ശുദ്ധസസ്യാഹാരം മാത്രം കഴിച്ചു ശീലിച്ചിരിക്കുന്ന കുടുംബമാണ് ടീച്ചറിന്റേത്. ബ്രാഹ്മണർ അനുവർത്തിക്കേണ്ടതായ ചിട്ടകളും ശുദ്ധവൃത്തികളും  കർശനമായി  പാലിക്കണമെന്നു ടീച്ചർക്കു നിർബ്ബന്ധമുണ്ട്. ഭർത്താവു ശിവശങ്കരൻ നമ്പൂതിരിയും മക്കൾ ഗായത്രിയും ഗണേശനും ടീച്ചറുടെ ചിട്ടകളൊന്നും തെറ്റിക്കാറുമില്ല. അപ്പോഴാണ് മകന്റെ അപ്രതീക്ഷിതമായ ഈ വിളംബരം. 
ആദ്യത്തെ അമ്പരപ്പിനുശേഷം ടീച്ചർ ശാന്തത കൈവരിച്ചു മകനോടു കാര്യങ്ങൾ വിശദമായി അന്വേഷിച്ചു. കൂടെപ്പഠിക്കുന്ന കുട്ടിയുടെ ടിഫിൻബോക്സിൽനിന്നാണ് അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന ഗണേശ് ചിക്കൻ കഴിച്ചത്. ചിക്കനാണെന്നറിയാതെയായിരുന്നു അവൻ അത് കഴിച്ചത്. കഴിച്ചപ്പോൾ വളരെ ഇഷ്ടമായി. 
"അമ്മേ , അമ്മയെനിക്കുണ്ടാക്കിത്തരുമോ ചിക്കൻ?" അവൻ കൊഞ്ചിക്കൊണ്ടു ചോദിച്ചു. 
മക്കളെ തങ്ങളുടെ വിശ്വാസങ്ങളും ഭക്ഷണരീതികളും ജീവിതവുമൊന്നും  അടിച്ചേൽപ്പിക്കാൻ ടീച്ചറോ നമ്പൂതിരിസാറോ ഒരുക്കമായിരുന്നില്ല. അതുകൊണ്ടുതന്നെ മകന്റെ ഈ ആവശ്യത്തിനു മുഖംതിരിക്കാനും അവർക്കാകുമായിരുന്നില്ല. തന്നെയുമല്ല, ഇരുവരുടെയും  കുടുംബത്തിൽ പലരും വിശ്വാസപ്രമാണങ്ങളിൽനിന്നൊക്കെ വിട്ടുനിൽക്കുന്നവരുമാണ്. പലരും മാംസാഹാരം കഴിക്കുന്നത് പരസ്യമായ രഹസ്യവുമാണ്. പക്ഷേ ഒരിക്കലും ശീലിച്ചിട്ടില്ലാത്ത ഭക്ഷണരീതി പുതുതായി തുടങ്ങാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു  പുറത്തു മാംസാഹാരം കിട്ടുന്ന ഏതെങ്കിലും നല്ല റെസ്റ്ററന്റിൽ കൊണ്ടുപോയി വാങ്ങിക്കൊടുക്കാമെന്ന് മകനു  വാക്കുകൊടുത്തു. 
സ്‌കൂളിൽ സഹാദ്ധ്യാപകരോടു തിരക്കി നല്ല മാംസാഹാരം കിട്ടുന്ന ഭക്ഷണശാലകളേതെന്നു മനസ്സിലാക്കി വയ്ക്കുകയുംചെയ്തു. 
അടുത്തുവന്ന അവധിദിവസംതന്നെ മകനെയും മകളെയും കൂട്ടി നമ്പൂതിരിദമ്പതികൾ പട്ടണത്തിലേക്കു പോയി. അത്യാവശ്യം ഷോപ്പിങ്ങൊക്കെ നടത്തിയശേഷം ഭക്ഷണം കഴിക്കാനായി പോയി. ഒരു വീടിനോടു ചേർന്നുള്ള റെസ്റ്ററന്റാണ്. അതുകൊണ്ടുതന്നെ നല്ല വൃത്തിയും ശുചിത്വവുമൊക്കെയുള്ള അന്തരീക്ഷം. ഭക്ഷണം സ്വാദുള്ളതാണെന്നുമാണറിഞ്ഞത്. പക്ഷേ  ഒരു കുഴപ്പം മാത്രം. ഓർഡർ കൊടുത്തശേഷം മാത്രമേ അവർ ഭക്ഷണം തയ്യാറാക്കുകയുള്ളു. അതുകൊണ്ടു കുറച്ചധികം സമയം കാത്തിരിക്കേണ്ടിവരും. ഗണേശിനുള്ള ചിക്കനും ബാക്കിയെല്ലാവർക്കും സസ്യാഹാരവും കൊണ്ടുവരാൻ പറഞ്ഞ് അവർ കാത്തിരിപ്പായി.  അച്ഛനുമമ്മയും സംസാരിച്ചിരുന്നപ്പോൾ ഗണേശനും ഗായത്രിയും ആ വീടിന്റെ പരിസരത്തൊക്കെ ഓടിക്കളിച്ചു. ഒടുവിൽ ഭക്ഷണം എത്തിയപ്പോൾ ഗണേശൻ ചിക്കന്റെ പാത്രത്തിലേക്ക് നോക്കുകപോലും ചെയ്തില്ല. മറ്റുള്ളവർക്കായി കൊണ്ടുവന്ന ചപ്പാത്തിയും പനീർ മട്ടറും വെജിറ്റബിൾ ഫ്രൈഡ് റൈസും ഒക്കെയാണവൻ കഴിച്ചത്. ചിക്കനിരിക്കുന്ന  പ്ലേറ്റ് അവന്റെ മുമ്പിലേക്കു  മാറ്റിവെച്ചിട്ടും അവൻ നോക്കിയതേയില്ല. ടീച്ചർ പറഞ്ഞിട്ടു കേട്ടതായി ഭാവിച്ചുമില്ല. ഒടുവിൽ കൈ കഴുകുന്നതിനായി ഗണേശ് എഴുന്നേറ്റപ്പോൾ ടീച്ചർ വീണ്ടും ചിക്കൻ കഴിക്കുന്നതോർമ്മപ്പെടുത്തി. 
"വയർ നിറഞ്ഞമ്മേ.. ഇപ്പോൾ വേണ്ട" എന്നായി അവൻ 
"എങ്കിൽ ശരി . നമുക്കിതു പാഴ്‌സലാക്കി കൊണ്ടുപോകാം. വീട്ടിൽചെന്നിട്ടു വൈകുന്നേരം കഴിക്കാം." ടീച്ചർ പറഞ്ഞു. 
ഗണേശ് അത് കേട്ടതായിപ്പോലും ഭാവിച്ചില്ല. എങ്കിലും അവരതു പാഴ്‌സലാക്കി വാങ്ങിക്കൊണ്ടുപോയി. 
വൈകുന്നേരം ഭക്ഷണത്തോടൊപ്പം ചിക്കനും ഗണേശിന് വിളമ്പി. പക്ഷേ  അവനതു കഴിക്കാൻ കൂട്ടാക്കിയില്ല. ടീച്ചറിനു ചെറിയതോതിൽ ദേഷ്യവും വന്നു. 
"ഇത്രദൂരംപോയി ചിക്കൻ വാങ്ങിവന്നിട്ടു നീയെന്താ കഴിക്കാത്തെ ?" അവർ അല്പം ശബ്ദമുയർത്തിത്തന്നെ  ചോദിച്ചു. 
"ഇപ്പോ എനിക്ക് വിശക്കുന്നില്ലമ്മാ " ഗണേശ് ചിണുങ്ങി. 
പിന്നെ അവർ ചിക്കനെക്കുറിച്ചു സംസാരിച്ചില്ല. പിറ്റേദിവസം അത് മുഴുവൻ എടുത്തു കളയുകയും ചെയ്തു. പിന്നീടൊരിക്കലും ഗണേശ് ചിക്കൻ വേണമെന്ന് പറഞ്ഞതുമില്ല. 
വളരെ വേഗത്തിൽ നാളുകളോടിമറഞ്ഞു. സ്‌കൂൾവർഷത്തിന്റെ അവസാനനാളുകളിലലൊരുദിവസം ഗണേശ് വൈകുന്നേരമെത്തിയത് വളരെ സന്തോഷത്തിലായിരുന്നു. 
"അമ്മേ , ഇതുകണ്ടോ സ്‌കൂൾമാഗസിൻ .. അമ്മയൊന്നു വായിച്ചു നോക്കിയേ" 
"മോനേ , അമ്മയും സ്‌കൂളിൽനിന്നു വന്നതല്ലേയുള്ളൂ, എത്ര ജോലികളുണ്ട്! അതൊക്കെ തീർന്നിട്ട് രാത്രിയിൽ അമ്മയിത്  വായിച്ചു നോക്കാം."
ഗണേശ് പതിവുപോലെ പാലുകുടിച്ചശേഷം കളിക്കാനായി കൂട്ടുകാരുടെയടുത്തേക്കോടി. 
അവന്  പതിവിലേറെ    ഉത്സാഹമുള്ളതുപോലെ അവർക്കുതോന്നി. 
രാത്രിയിൽ ജോലിയൊക്കെ ഒതുക്കി കിടക്കാൻ വന്നപ്പോഴാണ് മോൻ കൊണ്ടുവന്ന സ്‌കൂൾമാഗസിൻ  കണ്ണിൽപ്പെട്ടത്. തന്റെ സ്‌കൂളുപോലെ സർക്കാർസ്കൂളല്ല ഗണേശ് പഠിക്കുന്ന സ്‌കൂൾ. ഉന്നതനിലവാരം പുലർത്തുന്ന, നാട്ടിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയമാണത്. അപ്പോൾ അവരുടെ മാഗസിനും നല്ല നിലവാരമുണ്ടാകുമല്ലോ. മാഗസിനെടുത്ത് അവർ പേജുകൾ മറിച്ചുനോക്കിക്കൊണ്ടിരുന്നു. കഥയും കവിതയും ലേഖനവും ചിത്രങ്ങളും ഒക്കെയുണ്ട്. കുട്ടികൾ നന്നായി എല്ലാം കൈകാര്യം ചെയ്യുന്നു. അഭിമാനംതോന്നി. പെട്ടെന്നാണ് ഒരു പേജിൽ തന്റെ മകന്റെ ഫോട്ടോകണ്ട്  ഒന്നമ്പരന്നത്. അവർ വിശ്വാസം വരാതെ ഒന്നുകൂടിനോക്കി. അതേ, അഞ്ചാംക്ലാസ് ബി ഡിവിഷനിലെ ഗണേശ് നമ്പൂതിരിതന്നെ. അവർ വല്ലാത്തൊരാവേശത്തോടെ എഴുതിയതു  മുഴുവൻ വായിച്ചുതീർത്തു. 
' ലിനുവിന്റെ ടിഫിൻബോക്സിൽനിന്നാണ് ഞാനാദ്യമായി ചിക്കൻ കഴിച്ചത്. എനിക്കതു വളരെയിഷ്ടമായി. പക്ഷേ എന്റെ അമ്മയ്ക്ക് അതൊന്നും ഉണ്ടാക്കാനറിയില്ല. എങ്കിലും എനിക്ക് വേണമെന്ന് പറഞ്ഞപ്പോൾ അച്ഛനുമമ്മയും എന്നെയും ചേച്ചിയേയുംകൂട്ടി റെസ്റ്ററന്റിൽ കൊണ്ടുപോയി. ഭക്ഷണം പാകപ്പെടുത്താൻ സമയമെടുക്കുമെന്നു പറഞ്ഞതുകൊണ്ട് ഞാനും ചേച്ചിയും അവിടെയൊക്കെ ഓടിക്കളിച്ചു. അപ്പോഴാണ് അവിടെ ഒരു കോഴിയമ്മയും കുറേ കോഴിക്കുഞ്ഞുങ്ങളും ചികഞ്ഞുനടക്കുന്നതു കണ്ടത്. ഞാൻ അവയെപ്പിടിക്കാനായി ഓടിച്ചെന്നപ്പോൾ ആ കോഴിക്കുഞ്ഞുങ്ങൾ ഭയന്നോടി അവരുടെ അമ്മയുടെ ചിറകിനടിയിൽ ഒളിച്ചു. ആ കുഞ്ഞുങ്ങളുടെ ഭയന്നുള്ള നോട്ടവും ആ കോഴിയമ്മയുടെ സ്നേഹവും കണ്ടപ്പോൾ എനിക്കു വല്ലാതെ സങ്കടം വന്നു. ആ അമ്മ എത്ര സ്നേഹത്തോടെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്! എന്റെ അമ്മയും ഞങ്ങളെ സംരക്ഷിക്കുന്നതെങ്ങനെയല്ലേ. പക്ഷേ കോഴിയമ്മ കുഞ്ഞുങ്ങളെ എത്ര   കാത്തുരക്ഷിച്ചാലും എപ്പോഴെങ്കിലും അവരെയൊക്കെ കൊന്നു ഭക്ഷണമുണ്ടാക്കി ഇവിടെ കഴിക്കാൻ വരുന്നവർക്ക് കൊടുക്കില്ലേ  എന്നോർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു. കുറച്ചുസമയംകൂടി ആ കോഴിയും കുഞ്ഞുങ്ങളും നടന്നുപോകുന്നതുനോക്കി ഞാൻ നിന്നു. എനിക്കായി ഓർഡർ ചെയ്ത  കോഴിയിറച്ചി എനിക്കു കഴിക്കാൻ കഴിഞ്ഞില്ല. ഇനി ഒരിക്കലും എനിക്കതു കഴിക്കാനും കഴിയില്ല.'
ഇതായിരുന്നു ഗണേശിന്റെ ഫോട്ടോയോടൊപ്പമുണ്ടായിരുന്ന ആർട്ടിക്കിൾ. 
വായിച്ചുകഴിഞ്ഞപ്പോൾ ടീച്ചറിന്റെ കണ്ണിൽനിന്ന് രണ്ടുതുള്ളിക്കണ്ണുനീർ അടർന്നുവീണു. 





Tuesday, October 1, 2019

പാടത്തു പണിക്കു വരമ്പത്തു കൂലി . (minikdha)

പാടത്തു പണിക്കു വരമ്പത്തു കൂലി
.

എവിടെയോ വായിച്ച കഥ.
എട്ടോ ഒൻപതോ വയസ്സായ മകനെ ചില  ജോലികളൊക്കെ ചെയ്യാനായി 'അമ്മ ഏല്പിച്ചുകൊടുക്കാറുണ്ടായിരുന്നു. ചിലപ്പോൾ സാധനങ്ങൾ വാങ്ങാനായി കടയിൽ വിടും. ചിലപ്പോൾ അലക്കാൻ കൊടുത്ത തുണി വാങ്ങാൻ വിടും. അതുമല്ലെങ്കിൽ അടുക്കളയിലെന്തെങ്കിലും സഹായമാകും.
വീട്ടിൽ വരുന്ന ജോലിക്കാർക്കൊക്കെ അമ്മ കൃത്യമായി വേതനം കൊടുക്കുന്നതു മകൻ ശ്രദ്ധച്ചിരുന്നു. അവനും തോന്നിത്തുടങ്ങി. താനും ജോലിചെയ്യുന്നുണ്ട്. അപ്പോൾ തനിക്കും കൂലി കിട്ടണമല്ലോ. പിന്നെയുള്ള ദിവസങ്ങളിൽ അങ്ങനെ ചെയ്യണമെന്നവൻ തീരുമാനിച്ചു .
അടുത്ത ദിവസം  അമ്മ പറഞ്ഞ ജോലികളൊക്കെ കൃത്യമായി ചെയ്തശേഷം അവയുടെയൊക്കെ ലിസ്റ്റെഴുതി ഓരോന്നിനും നേരെ കൂലിയുമെഴുതി അമ്മയുടെ കൈവശം കൊടുത്തു. അതു  വായിച്ച്  മറുത്തൊന്നും പറയാതെ അമ്മ  പണം  കൊടുത്തു. അവനു വളരെ സന്തോഷമായി.
രാത്രി ഭക്ഷണമൊക്കെക്കഴിഞ്ഞു എല്ലാവരും ടി വി കണ്ടുകൊണ്ടിരിക്കെ അമ്മ ഒരു ബില്ലുമായി മകന്റെയടുത്തുചെന്നു. അവനുവേണ്ടി അന്നു  ചെയ്ത കാര്യങ്ങളൊക്കെ അതിൽ കുറിച്ചിരുന്നു. പക്ഷേ അതിലൊക്കെ തുക കുറിച്ചിരുന്നത് '0' എന്നായിരുന്നു. ആകെത്തുകയും പൂജ്യം തന്നെ.
മകൻ ആ കാടലാസുകഷണത്തിലേക്കും അമ്മയുടെ മുഖത്തേക്കും മാറിമാറി നോക്കി. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട്‌  അമ്മയെ കെട്ടിപ്പിടിച്ചുമ്മവെച്ചു.

*********************

എല്ലാ അമ്മമാരും എല്ലാ മക്കളും ഇങ്ങനെയാകണമെന്നില്ല. മക്കളുടെ സ്നേഹത്തെയും വിധേയത്വത്തെയും മുതലെടുത്തു സുഖിമതികളായിക്കഴിയുന്ന അമ്മമാരും അമ്മമാരുടെ സ്നേഹദൗർബ്ബല്യങ്ങളെ മുതലെടുത്തു തൻകാര്യം  നേടുന്ന മക്കളെയും നിത്യജീവിതത്തിൽ നാമെത്രയോ കാണുന്നു. എങ്കിലും ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ നന്മയ്ക്കാകട്ടെ മുൻതൂക്കമെന്ന് ആശിക്കാം.