Wednesday, May 6, 2020

അമ്മരുചി

ശ്രീ മുരളി തുമാരുകുടിയുടെ 'അമ്മരുചി' ലേഖനത്തിൽ പറഞ്ഞിരിക്കുന്ന പുസ്തകത്തിലേക്ക് എന്റെ അമ്മയുടെ ഈ രുചിക്കൂട്ട് ഞാൻ സമർപ്പിക്കുന്നു.
സ്‌കൂൾപഠനകാലത്ത് എന്റെ ചോറ്റുപാത്രത്തിൽ മിക്കപ്പോഴും ഉണ്ടാകുന്നൊരു തക്കാളിക്കറിയാണിത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറി'യുമാണിത്. ഇതുണ്ടാക്കാനാവട്ടെ വളരെക്കുറച്ചു ചേരുവകളും അഞ്ചുമിനുട്ടുമേ ആവശ്യമുള്ളു. ഒട്ടുംതന്നെ ആയാസം ആവശ്യമില്ലതാനും .  എന്റെ 'അമ്മ  ഉണ്ടാക്കിയേ ഞാനീ കറി കഴിച്ചിട്ടുള്ളു.  കൊച്ചുകുട്ടിക്കുപോലും തയ്യാറാക്കാൻ കഴിയുന്ന  വളരെ ലളിതമായ ആ പാചകവിധി ഞാനയക്കുന്നു.

ചേരുവകൾ
തക്കാളി പഴുത്തത്  - മൂന്നോ നാലോ ചെറുതായി നുറുക്കിയത്
ചെറിയ ഉള്ളി - ഒരുപിടി തൊലികളഞ്ഞു വട്ടത്തിൽ കനംകുറച്ചരിഞ്ഞത്
പച്ചമുളക് - രണ്ടോ മൂന്നോ എണ്ണം  ചെറുതായി അരിഞ്ഞത്
ഇഞ്ചി - ഒരു ചെറിയ കഷണം  ചെറുതായി അരിഞ്ഞത്.
കറിവേപ്പില - ഒന്നോരണ്ടോ തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - അരക്കപ്പ്
വെളിച്ചെണ്ണ - രണ്ടുസ്പൂൺ

പാചകരീതി
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ  ഒന്നിച്ചാക്കി അടുപ്പത്തുവെച്ചു വേവിക്കുക. നന്നായി വെന്തുകഴിയുമ്പോൾ വെളിച്ചെണ്ണ ചേർത്തിളക്കി ഉപയോഗിക്കുക.

( അമ്മയുടെ പേര് ശോഭന പീതാംബരൻ. മാതാപിതാക്കൾ സർക്കാരുദ്യോഗസ്ഥരായിരുന്നെങ്കിലും അമ്മ  വീട്ടമ്മയായി കഴിയനാണാഗ്രഹിച്ചത്. ചെറിയപ്രായത്തിൽത്തന്നെ സ്‌കൂളധ്യാപകനായിരുന്ന ശ്രീ പീതാംബരന്റെ പത്നിയുമായി. മൂന്നു കുഞ്ഞുങ്ങളും ജനിച്ചു. ഇടുക്കിജില്ലയിലെ കാഞ്ചിയാർ ഗ്രാമത്തിൽ ശോഭനാലയമാണ് വീട്. അമ്മയുടെ മുപ്പത്തിരണ്ടാം വയസ്സിൽ  അച്ഛൻ ഓർമ്മയായി .  ഞങ്ങൾ മൂന്നു പെൺമക്കൾ അമ്മയുടെമാത്രം  തണലിലാണ് വളർന്നത്. മൂന്നുപേരെയും നന്നായി വളർത്തി , നല്ല വിദ്യാഭ്യാസം നൽകി, സമയാസമയങ്ങളിൽ ഉത്തമന്മാരായ ജീവിതപങ്കാളികളെയും കണ്ടെത്തിത്തന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ ഒറ്റയ്‌ക്കു ജീവിച്ച 'അമ്മ 74 )മത്തെ  വയസ്സിൽ ആരെയും ബുദ്ധിമുട്ടിക്കാതെ സമയതീരത്തിനപ്പുറം കടന്നു പോവുകയും ചെയ്തു .
ജനനം 1939 ജൂലൈ 7.
മരണം 2013 ജനുവരി 19 )






No comments:

Post a Comment