Wednesday, December 14, 2022

ഗുജറാത്തിലെ അഡാലജ് നി വാവ് (മുംബൈ മലയാളി - നവംബർ ലക്കം )മുംബൈ

 ഗുജറാത്തിലെ  അഡാലജ്  നി വാവ് 


------------------------------------------------


ഏതാനുംമാസങ്ങൾക്കുമുന്നേ നടത്തിയ ഗുജറാത്ത് സന്ദർശനത്തിനിടയിലാണ് ഏതാനും പഠിക്കിണറുകൾ സന്ദർശിക്കാൻ അവസരം ലഭിച്ചത്.  നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ഒന്നാണ് പടിക്കിണറുകൾ. അപൂർവ്വമായി ചില ക്ഷേത്രക്കുളങ്ങൾ ഈ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. (പെരളശ്ശേരിയിലെ സുബ്രഹ്‌മണിസ്വാമിക്ഷേത്രത്തിന്റെ കുളം ഇത്തരത്തിൽപ്പെട്ടതാണ്. )   നമ്മൾ കിണറിൽനിന്നു കയറും കപ്പിയും തൊട്ടിയും ഉപയോഗിച്ച് വെള്ളം  കോരിയെടുക്കുമ്പോൾ പടിക്കിണറുകളിൽ താഴെയുള്ള   ജലനിരപ്പിലേക്ക് നാലുഭാഗത്തുനിന്നും പടിക്കെട്ടുകൾ നിർമ്മിച്ചിരിക്കുകയാണ് . കുളത്തിൽനിന്നെന്നതുപോലെ ഇറങ്ങി  വെള്ളമെടുക്കാം. ഹിന്ദുമതവിശ്വാസപ്രകാരം,  കൃത്യമായ സ്ഥാനവും  അളവുകളും വാസ്തുശാസ്ത്രനിയമങ്ങളുമൊക്കെ  അവലംബമാക്കിയാണ് ഇവയുടെ നിർമ്മാണം    ജലദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കിണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ചരിത്രംപറയുന്നവയാണ്.  ഗുജറാത്തിൽത്തന്നെ  നൂറ്റിയിരുപത്തിലധികം പടിക്കിണറുകളുണ്ട്.  ഗുജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും  വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്. രാജസ്ഥാനിലെ മറ്റുഭാഗങ്ങളിൽ ബാവ്ഡി,  ബാവ് രി, എന്നൊക്കെയും മറ്റു സംസ്ഥാനങ്ങളിൽ ബവോലി, ബാവടി എന്നൊക്കെയും ഈ പടിക്കിണറുകൾ അറിയപ്പെടുന്നു. 




അഹമ്മദാബാദിൽനിന്ന് ഇരുപതുകിലോമീറ്ററിൽതാഴെ ദൂരമേയുള്ളൂ അഡാലജ്  പടിക്കിണറിലേക്ക്. ഗാന്ധിനഗർ ജില്ലയിലെ അഡാലജ് എന്ന ഗ്രാമത്തിലാണ് ഈ ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത്.  ( ഗാന്ധിനഗറിൽനിന്നാണെങ്കിൽ  അഞ്ചുകിലോമീറ്റർ ദൂരം)  


പാതയും പരിസരങ്ങളുമൊന്നും അത്ര മികച്ചതായിരുന്നില്ല. ആദ്യം വാവിനടുത്തുള്ള  ഒരു ദുർഗ്ഗാക്ഷേത്രത്തിൽ ദർശനം നടത്തി. തൊട്ടടുത്തുതന്നെയാണ് പടിക്കിണർ.  1498ലാണ് ദണ്ഡെയ്ദേശ് എന്ന കൊച്ചുരാജ്യത്തിലെ  അന്നത്തെ രാജാവായിരുന്ന വഘേലരാജവംശത്തിലെ റാണാ വീർ സിങ് തന്റെ പ്രജകളുടെ ജലസമ്പാദനത്തിനുള്ള കഷ്ടപ്പാടുകളറിഞ്ഞ്   ഈ കിണറിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷേ താമസിയാതെതന്നെ അദ്ദേഹം അയൽരാജ്യത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബേഗഡയുമായി ഉണ്ടായ  ഒരു യുദ്ധത്തിൽ വീരചരമംപ്രാപിച്ചു. പിന്നീട് മുഹമ്മദ് ബേഗഡ ഈ കിണറിന്റെ നിർമ്മാണം തുടരുകയും 1499ൽ  പൂർത്തീകരിക്കുകയുംചെയ്തു. അതിനിടയിൽ ഹൃദയസ്പൃക്കായൊരു ജീവത്യാഗത്തിന്റെ കഥയുമുണ്ട്. 




വീർസിംഗ് യുദ്ധത്തിൽ വീരമൃത്യുപൂകിയതറിഞ്ഞ അദ്ദേഹത്തിന്റെ പത്നി രുദാദേവി  സതിയനുഷ്ഠിക്കാൻ തയ്യാറായി. എന്നാൽ മുഹമ്മദ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കുകയും ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. ഹിന്ദുമതത്തിൽപ്പെട്ട രുദാദേവി ഒരു മുസൽമാന്റെ പത്നിയാകാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല. എങ്കിലും അവർ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു. പക്ഷേ ഒരു നിബന്ധനയുണ്ടായിരുന്നു, വിവാഹത്തിനുമുമ്പ് പടിക്കിണർനിർമ്മാണം പൂർത്തിയാക്കണമത്രേ!  മുഹമ്മദ് ഒരെതിർപ്പുമില്ലാതെ അത് അംഗീകരിച്ചു. വളരെവേഗം കിണറിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. വേഗംതന്നെ അദ്ദേഹം റാണിയെ സമീപിച്ച് അവരുടെ വാഗ്ദാനത്തെപ്പറ്റി ഓർമ്മപ്പെടുത്തി. പക്ഷേ റാണിക്ക് ഒരിക്കലും ഇങ്ങനെയൊരു വിവാഹത്തിന് കഴിയുമായിരുന്നില്ല. അവർ ആഗ്രഹിച്ചത് തന്റെ ഭർത്താവിന്റെ ചിരകാലാഭിലാഷമായിരുന്ന പടിക്കിണറിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്നതുമാത്രമായിരുന്നു. അതാകട്ടെ സംഭവ്യമാവുകയും ചെയ്തു. ഒട്ടുംതാമസിയാതെ റാണി കിണറിനടുത്തേക്ക്‌നടന്നു പ്രാർത്ഥനകളോടെ കിണറിനു വലംവെച്ച് കിണറ്റിൽച്ചാടി ജീവത്യാഗം ചെയ്തു.  അങ്ങനെ കിണർ  നിർമ്മിച്ച ആ  വംശംതന്നെ അന്യംനിന്നുപോയി. കഥ ആരുടെയും കണ്ണുനനയിക്കുമെങ്കിലും എനിക്ക് റാണിയോട് അല്പം ഈർഷ്യതോന്നാതിരുന്നില്ല. മറ്റേതെങ്കിലും വിധത്തിൽ അവർ ആത്മഹത്യചെയ്തിരുന്നെങ്കിൽ ആ കിണർ എത്രയോ ജനങ്ങൾക്ക് ഉപയോഗപ്രദമാകുമായിരുന്നു! (എങ്കിലും പിന്നീട് കിണർ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് ചില ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്) 


Thursday, November 24, 2022

വിശ്വാസവും അന്ധവിശ്വാസവും - മെട്രോ മിറർ നവംബർ ലക്കം



വിശ്വാസവും അന്ധവിശ്വാസവും 

==========================

ഞെട്ടിക്കുന്ന വാർത്തകളുടെ കാലമാണിത്. യുക്തിരഹിതമായ  വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ എത്രയെത്ര ദുരന്തങ്ങളാണ് മാനവികത നേരിടുന്നത്! നരബലിപോലും നടക്കുന്നത് പ്രബുദ്ധരെന്നഭിമാനിക്കുന്ന ഒരു ജനത വസിക്കുന്ന കേരളക്കരയിലാണെന്നത് എത്ര ലജ്‌ജാകരമാണ്! ശാസ്ത്രലോകം ഇത്രയേറെ വളർച്ചപ്രാപിച്ചിട്ടും മനുഷ്യമനസ്സുമാത്രം വളർച്ചമുരടിച്ച് വികാസമേതുമില്ലാതെ അന്ധവിശ്വാസങ്ങളിൽ തളച്ചിടപ്പെടുന്നതെന്തുകൊണ്ടാവാം? ഒരു കുട്ടിയെ  നല്ലൊരു വ്യക്തിയായി വളർത്തിക്കൊണ്ടുവരാൻ നമ്മുടെ കുടുബങ്ങൾക്കും  വിദ്യാലയങ്ങൾക്കും സമൂഹത്തിനും കഴിയാതെപോകുന്നോ ?   ഗൗരവമായി കണക്കിലെടുക്കേണ്ടൊരു വിഷയംതന്നെയാണിത്.  


വിശ്വാസങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മനുഷ്യകുലത്തോളംതന്നെ  പ്രായമുണ്ടാകാം. മറ്റു ജീവജാലങ്ങളിൽനിന്നുവ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവായിരിക്കാം മനുഷ്യനെ വിശ്വാസങ്ങളിലേക്കു നയിച്ചത്. ദൈവങ്ങളും  മതങ്ങളും ജാതിയും രാഷ്ട്രീയവുമൊക്കെ   വിശ്വാസമോ  അന്ധവിശ്വാസമോ എന്നത്  ആപേക്ഷികം മാത്രം.  ഒരുവന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസമാകാം, തിരിച്ചും. യുക്തിപൂർവ്വമായ  ശാസ്ത്രീയസമീപനം പല വിശ്വാസങ്ങളെയും കീഴ്മേൽ മറിക്കാൻ ഉപോല്ബലകമാം. അഥവാ,  ശാസ്ത്രബോധത്തിന്റെ അപര്യാപ്തതയോ അജ്ഞതയോ ആവാം പല വിശ്വാസങ്ങളെയും നിലനിർത്തിപ്പോരുന്നത്. എത്ര കടുത്ത വിശ്വാസങ്ങളെയും കടപുഴക്കാൻ യുക്തിപൂർവ്വമായ ശാസ്ത്രതത്വങ്ങൾ നൽകുന്ന കാര്യകാരണങ്ങൾക്കാകും . അതത്ര എളുപ്പമായിരിക്കില്ല എന്നുമാത്രം. 


വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ നാൾക്കുനാൾ വർദ്ധിച്ചുവരുന്നുവെന്നാണ് ചുറ്റുപാടുകളിൽനിന്നു നമുക്കറിയാൻ കഴിയുന്നത്. എല്ലാക്കാലത്തും എല്ലാ ദേശങ്ങളിലും കൂടിയോ കുറഞ്ഞോ ഇത്തരം വിശ്വാസങ്ങൾ നിലനിന്നു പോന്നിരുനു എന്നത് യാഥാർത്ഥ്യം മാത്രം. നമ്മുടെ  ജാതി, മത, ദൈവ സംബന്ധിയായ ഒട്ടനവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മറ്റുനാടുകളിൽ പരിഹാസ്യമായ കാര്യങ്ങളായിരിക്കാം. മറ്റു നാടുകളിലെ വിശ്വാസങ്ങൾ നമുക്കും അങ്ങനെ തന്നെയെന്ന ഉദാഹരണങ്ങൾ നിരവധി. 13 എന്ന അക്കത്തിന്റെ ദുഷ്പേര് ഏവർക്കും അറിവുള്ളതാണല്ലോ. വിശ്വാസങ്ങൾ എന്തു തന്നെയായാലും അതു മറ്റുള്ളവരുടെ സ്വസ്ഥമായ ജീവിതത്തെ ഹനിക്കുന്നതാകുമ്പോൾ അതിന് ശിക്ഷർഹമായൊരു കുറ്റകൃതൃത്തിന്റെ സ്വഭാവമുണ്ടാകുന്നു. ഇലന്തൂരിലെ നരബലിയും സമാനമായ പല സംഭവങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു.


 കുട്ടിക്കാലത്ത് ഒരു സഹപാഠിയുടെ വിയോഗം ഇന്നും വേട്ടയാടുന്നാരു ദുഃഖസ്മരണയാണ്. അസുഖം ബാധിച്ച ആ കുട്ടിക്ക് മാതാപിതാക്കൾ വൈദ്യസഹായം തേടാൻ കൂട്ടാക്കിയതേയില്ല. അവരുടെ വിശ്വാസപ്രകാരം പ്രാർത്ഥനകൊണ്ടു രോഗം  ഭേദപ്പെടുമത്രേ ! അധ്യാപകരും അയൽക്കാരും ഏറെ നിർബന്ധിച്ചിട്ടും അവർ ആശുപത്രിയിൽ പോയതേയില്ല. മാതാപിതാക്കളുടെ പിടിവാശി കാരണം ആ കുഞ്ഞിൻറെ ജീവൻ നഷ്ടമാവുകയായിരുന്നു. ഇന്നും അത്തരം അന്ധവിശ്വാസങ്ങൾ എത്രയോ ജീവനെടുക്കുന്നു. ജ്യോതിഷം എത്രയോ പെൺകുട്ടികളുടെ വിവാഹം മുടക്കുന്നു! രണ്ടു ദശാബ്ദത്തിനപ്പുറം കേട്ടുകേൾവി പോലുമില്ലാതിരുന്ന വാസ്തുശാസ്ത്രവും അക്ഷയതൃതീയയും നാടെങ്ങുമുള്ള പൊങ്കാലയും ഒക്കെ ഇന്ന് ഏറെ പ്രചാരത്തിൽ ആയിരിക്കുന്നു. ചിലപ്പോഴെങ്കിലും തോന്നാറുണ്ട്  മാനവികതയുടെ വളർച്ച മുമ്പോട്ടോ പിന്നോട്ടോ എന്ന ആശങ്ക.  ഒരുപക്ഷേ കുറച്ചു കാലം കഴിയുമ്പോൾ ചരിത്രത്തിൽ എന്നപോലെ ഒരു യൂട്ടേൺ ഉണ്ടാകുമെന്ന് നമുക്കും പ്രത്യാശിക്കാം.

[18:33, 09/11/2022]



Sunday, October 9, 2022

തുല്യജോലിക്ക് തുല്യവേതനം - metro mittor september edition

 തുല്യജോലിക്ക് തുല്യവേതനം

വളരെ ന്യായമെന്നു തോന്നുന്നൊരു ആശയം. പലരും പലവട്ടം ഇതേക്കുറിച്ചു ചർച്ച ചെയ്തിട്ടുള്ളതുമാണ്. ഈ അടുത്തയിടെ, സിനിമാദേശീയപുരസ്കാരജേതാവായ അപർണ്ണ ബാലമുരളിയും ഇതേവിഷയത്തെക്കുറിച്ച് തന്റെയൊരു അഭിമുഖത്തിൽ പരാമർശിച്ചു സംസാരിക്കുകയുണ്ടായി. അവർ തുല്യവേതനത്തേക്കാൾ ന്യായവേതനത്തിനാണ് ഊന്നൽ കൊടുത്തതെന്നും ശ്രദ്ധേയമാണ്. പറയുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ അത്ര നിസ്സാരമായി കാണാനാവുന്നതാണോ തുല്യവേതനം എന്ന ആശയം എന്ന് സംശയവും നിലനിൽക്കുന്നു എന്നതിന് തെളിവാണ് കോടതികളിൽ ഇക്കര്യമെത്തുമ്പോഴൊക്കെ ന്യായാധിപന്മാർ കൈക്കൊണ്ട  സ്ഥിരതയില്ലാത്ത നിലപാടുകൾ.  


ഏതാണ്ട് അമ്പത് വർഷങ്ങൾക്കപ്പുറം ഭൂരിഭാഗവും പുരുഷകേന്ദ്രീകൃതമായിരുന്ന നമ്മുടെ രാജ്യത്തെ തൊഴിൽരംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെ അതിവേഗം  കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വിദ്യാഭ്യാസരംഗം തുറന്നുകിട്ടിയതോടെ  ചെറുകിടജോലികൾ മുതൽ മൾട്ടിനാഷണൽ കമ്പനികളിലെ ഉയർന്ന പദവികളിൽ വരെ പുരുഷന്മാർക്കൊപ്പംതന്നെ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് അതിൽ പ്രധാനം. വീടിന്റെ അകത്തളങ്ങളിലും അടുക്കളച്ചുവരുകൾക്കിടയിലുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപെട്ട സ്ത്രീകൾ ഉദ്യോഗസ്ഥകളായി പൊതുസമൂഹത്തിലിറങ്ങുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ, വ്യക്തിപരമായ  ആരോഗ്യപ്രശ്ങ്ങൾ, തുടങ്ങി തൊഴിലിടങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ വരെ അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളിൽനിന്ന്‌ പലവിധ ചൂഷണങ്ങളും സ്ത്രീത്തൊഴിലാളികൾ നേരിടേണ്ടിവരുന്നതിനാൽ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്.  ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തുല്യവേതനം ഉറപ്പാക്കുക എന്നത്. തുല്യ ജോലിക്ക് തുല്യവേതനം എന്നത് കേവലമായൊരു പ്രമാണമോ സങ്കല്‍പനമോ അല്ല. ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രനയ നിര്‍ദേശകതത്വങ്ങളില്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥയാണത്. (അനുഛേദം 39 (ഡി)). 


ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1951ൽ സംഘടിപ്പിച്ച സമ്മേളത്തിലെ പ്രധാനവിഷയം ആശയമായിരുന്നു തുല്യജോലിക്കു തുല്യവേതനം. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 23-മത്തെ അനുച്ഛേദം ഊന്നൽ നൽകുന്നതും  ഈ  ആശയത്തിന് തന്നെയാണ്. 1979 ഏപ്രില്‍ 10ന് ഇന്ത്യ ആ പ്രമാണം അംഗീകരിച്ച് അംഗമായി മാറി. തൊഴിലിടങ്ങളിൽ  ലിംഗഭേദമെന്യേ തുല്യവേതനം ഉറപ്പാക്കുന്നതിനും ജോലിയിലും അനുബന്ധകാര്യങ്ങളിലുമുള്ള വിവേചനം തടയാനുമായി ഇന്ത്യൻ പർലമെന്റ് പാസ്സാക്കിയ നിയമാണ് 'തുല്യവേതനനിയമം - 1976 '.   ഈ നിയമപ്രകാരം ഒരേ തൊഴില്‍ എടുക്കുന്നവര്‍ക്കു ലഭിക്കുന്ന വേതനഘടനയില്‍ വിവേചനം പാടില്ല. സ്ത്രീ - പുരുഷ ലിംഗ, പദവി വ്യത്യാസമോ, സ്ഥിരം തൊഴില്‍ - താല്‍ക്കാലിക തൊഴില്‍ വ്യത്യാസമോ ഇതിന് കാരണമായിക്കൂടായെന്നും നിയമം അനുശാസിക്കുന്നു. വേതനതുല്യത ഉറപ്പാക്കുമ്പോള്‍ തൊഴിലിന്റെ സ്വഭാവവും ഫലവും ഉത്തരവാദിത്വവ്യാപ്തിയും ആണ് മൂല്യവത്തായി പരിഗണിക്കപ്പെടേണ്ടത് എന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. കെ എം എല്‍ ബക്ഷി 'അഭി' യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് 1962ല്‍ തുല്യവേതനാവകാശ പ്രശ്‌നം ഇന്ത്യന്‍ സുപ്രീംകോടതി ആദ്യമായി പരിഗണിക്കുന്നത്. എന്നാല്‍ പ്രസ്തുത തത്വം നീതിന്യായ കോടതി വഴി നടപ്പാക്കാനാവില്ല എന്ന നിഗമനമാണ് അന്ന് ന്യായാധിപന്മാര്‍ സ്വീകരിച്ചത്. പിന്നീടും ഈ വിഷയത്തില്‍ പലപ്പോഴും കോടതികളും ന്യായാധിപരും കൃത്യമായൊരു നിലപാട് കൈക്കൊണ്ടില്ല എന്നതാണ് യാഥാർത്ഥ്യം. തുല്യജോലിക്ക് തുല്യവേതനതത്വം പരിഗണിക്കുമ്പോള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പ് രീതികള്‍, നിയമനസമ്പ്രദായം, ജോലിയുടെ സ്വഭാവം, പ്രവൃത്തിയുടെ ഫലം, ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം, മുന്‍പരിചയം, വിശ്വസനീയത, ആവശ്യകത മുതലായ ഒട്ടേറെ ഘടകങ്ങള്‍ കൂടി പരിഗണിച്ചുവേണം തീര്‍പ്പാക്കേണ്ടതെന്നും ന്യായാധിപന്മാർ അഭിപ്രായപ്പെടുകയുണ്ടായി. 


നമുക്കറിയാം നമ്മുടെ രാജ്യത്ത് മിനുട്ടിനു ലക്ഷക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന വക്കീലന്മാരുണ്ട്. അതുകൊണ്ടു എല്ലാവക്കീലന്മാർക്കും അങ്ങനെ വേതനം ലഭിക്കണമെന്ന് ശഠിച്ചാൽ അത് പരിഹാസ്യമാവുകയേയുള്ളു. ഇവിടെ വേതനത്തിലെ അന്തരത്തിനു   ലിംഗഭേദം ഘടകമാകുന്നതേയില്ല.  വൈദഗ്ദ്ധ്യമനുസരിച്ച് വേതനത്തിലെ വ്യത്യാസം പല തൊഴില്മേഖലകളിലും പ്രകടമാണ്. ചിലപ്പോഴെങ്കിലും സ്ത്രീകൾക്ക് മേൽക്കോയ്മയുള്ളതായും കാണാം.  നെൽകൃഷി വ്യാപകമായി നടന്നുവന്നിരുന്ന  മുന്കാലങ്ങളിൽ കൊയ്ത്തുകാലത്ത് വേതനമായി 'പതം' കൊടുത്തിരുന്നതുതന്നെ ഉദാഹരണം. കൊയ്തുമെതിച്ച് നെല്ലളന്ന് അതിനാനുപാതികമായി നെല്ലുതന്നെ വേതനമായിക്കൊടുക്കുന്ന രീതിയാണത്. പലപ്പോഴും സ്ത്രീകളായിരിക്കും കൂടുതൽ പതം കരസ്ഥമാക്കുക. ഇന്നും മലയോരമേഖലയിൽ ഏലം, തേയില മുതലായ  നാണ്യവിളകളിലെ വിളവെടുപ്പുകളിലും ഈ രീതിയാണ് അവലംബിച്ചിരിക്കുന്നത്. എന്നാൽ  സർക്കാർ നേരിട്ട് വേതനം നൽകുന്ന പലജോലികളുടെയും വേതനവ്യവസ്ഥിതി അനീതിയുടെയും അസമത്വത്തിന്റെയും  അശാസ്ത്രീയതയുടെയും കളിയരങ്ങാണെന്നും തോന്നിപ്പോകും.  അംഗൻവാടി അദ്ധ്യാപകരുടെ വേതനംതന്നെ വലിയ ഉദാഹരണം. 


സിനിമാമേഖലയിൽ പ്രായം, വിദ്യാഭ്യാസയോഗ്യത ,  പ്രവൃത്തിപരിചയം എന്നിവയെക്കാൾ   താരമൂല്യത്തിനാണ് ഏറെ പ്രാധാന്യമെന്നുതോന്നുന്നു.  മമ്മൂട്ടിയോ മോഹൻലാലോ നായകനാകുന്ന സിനിമയിൽ തുല്യപ്രാധാന്യമുള്ള നായികയായി  ഒരു പുതുമുഖതാരം  വന്നാൽ തുല്യവേതനവാദം കേവലം ജലരേഖയാവുകയേയുള്ളു എന്നത് വ്യക്തം.  ഒരു ദേശീയപുരസ്കാരം നേടിയെന്നതുകൊണ്ടുമാത്രം മെഗാതാരങ്ങളുടെ താരമൂല്യത്തെ മറികടക്കാനോ, ഒപ്പമെത്താൻപോലുമോ കഴിഞ്ഞെന്നു വരില്ല.  

 അതായത് തുല്യജോലിഭാരത്തിന് തുല്യനിരക്കില്‍ വേതനം എന്നത് സ്വാഭാവികനീതി മൂല്യമാണ്. അത് അങ്കഗണിതമനുസരിച്ച്  കണക്കാക്കാവുന്ന കേവലമൂല്യമല്ല. അതുകൊണ്ടുതന്നെ നിയതമായൊരു രൂപരേഖ സൃഷ്ടിച്ചെടുക്കാനുമാവില്ല. 

 


Tuesday, July 26, 2022

റെഡ് ഹെറിങ് - metro mirror july

 റെഡ് ഹെറിങ് 

--------------------

നമ്മുടെ സംസ്ഥാനമാകട്ടെ, രാജ്യമാകട്ടെ, പൊതുജനസംബന്ധവും  രാഷ്ട്രീയപരവും സാങ്കേതികവും  ഭരണപരവുമൊക്കെയായി നിരവധി ഗൗരവമുള്ള മാറ്റങ്ങളിലൂടെയും പ്രശ്നങ്ങളിലൂടയുമൊക്കെ നിരന്തരം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണെന്നു മറ്റുള്ളവരെപ്പോലെ നമുക്കും അറിവുള്ളതാണ്. പക്ഷേ പലപ്പോഴും ദൃശ്യമാധ്യമങ്ങളുൾപ്പെടെയുള്ള  വാർത്താമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇതിലൊന്നും അത്ര പ്രാധാന്യം കൊടുക്കുന്നതായി പലപ്പോഴും അനുഭവപ്പെടാറില്ല. നാടു നേരിടുന്ന പ്രശ്നങ്ങളോ കൈവരിക്കുന്ന നേട്ടങ്ങളോ ഒരിക്കലും ആഘോഷിക്കപ്പെടുന്ന ഒരു വാർത്തയായി നമുക്ക് കാണാനും കഴിയാറില്ല. തികച്ചും അപ്രധാനമായ, വ്യക്തികളിൽ മാത്രം കേന്ദ്രീകൃതമായ സംഭവങ്ങളോ വ്യവഹാരങ്ങളോ ഒക്കെ പർവ്വതീകരിക്കപ്പെടുകയും അതിന്മേൽ തങ്ങളുടെ വിലയേറിയ സമയം പാഴാക്കിക്കളയുകയും ചെയ്യുന്ന ഈ മാധ്യമങ്ങളുടെ രീതി ഒട്ടുംതന്നെ അഭിലഷണീയമല്ല. പ്രത്യുത, സാധാരണക്കാരന്റെ ക്ഷമപരീക്ഷിക്കുന്ന, അങ്ങേയറ്റം ജുഗുപ്സാവഹമായൊരു വ്യായാമമായി മാറിയിരിക്കുകയാണ്. 


സ്വാർത്ഥലാഭത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ഇവരെ തങ്ങളുടെ  ചട്ടുകമാകുകയും ചെയ്യുന്നു എന്നത് പകൽപോലെ വ്യക്തം.നാട്  വളരെ ഗൗരവമുള്ള പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സന്ദർഭത്തിലായിരിക്കും തികച്ചും അപ്രസക്തമായ ഒരു വാക്കിന്റെയോ ചെയ്തിയുടെയോ പേരിൽ ഒരു കോളിളക്കം സൃഷ്ടിക്കുന്നതും അതിന്റെ ചൂടിൽ ചർച്ചചെയ്യപ്പെടേണ്ട ദേശീയപ്രാധാന്യമുള്ള കാര്യം അപ്രസക്തമാകുന്നതും. ഭരണപരാജയം മറച്ചുവെക്കാനും മന്ത്രിമാരുംമറ്റും സമാനമായ കാര്യങ്ങൾ ചെയ്തുപോരുന്നു.  അതായത് കേന്ദ്രബിന്ദുവിൽനിന്നു നമ്മുടെ ശ്രദ്ധ മറ്റെവിടേക്കോ കൊണ്ടുപോകുന്നു. പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മുടെ സാമാന്യബുദ്ധിയെ  വഴിതെറ്റിക്കുന്നു.   സിനിമകളിലും നാടകങ്ങളിലും നോവലുകളിലുമൊക്കെ ഈ വിദ്യ ധാരാളമായി ഉപയോഗിച്ചിരുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. നിർണ്ണായകമായ സംഭവങ്ങൾക്കു നിദാനമായി എന്നോണം  ഒരു കഥാപാത്രം അവതരിക്കും. നമ്മുടെ എല്ലാ ശ്രദ്ധയും ഊഹങ്ങളും അയാളുടെ പിന്നാലെ പായും. പക്ഷേ ഒടുവിൽ ശരിയായ കാരണക്കാരൻ മറ്റൊരാളായിരിക്കും. 


നിയമരംഗത്ത് സമാനമായ ഒരുതരം  ന്യായവൈകല്യംതന്നെയുണ്ട്.  വാദങ്ങൾ നടക്കുമ്പോൾ  ചില സന്നിഗ്ദ്ധഘട്ടങ്ങളിൽ    അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയും യഥാർത്ഥ വാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറ്റുന്ന രീതിയാണിത്.  റെഡ് ഹെറിംഗ് എന്നാണിതറിയപ്പെടുന്നത്. . എതിർകക്ഷിയുടെ വാദങ്ങൾക്ക് വ്യക്തമായ മറുപടി ഇല്ലാതെ വരികയോ തൻറെ വാദം തോറ്റു പോകുമെന്ന് ഭയപ്പെടുകയോ എതിർകക്ഷിയുടെ വാദങ്ങൾ ശരിക്കും മനസ്സിലാകാതെയാകുമ്പോഴോ ഒക്കെ ചിലർ റെഡ് ഹെറിങ് പ്രയോഗിക്കാറുണ്ട്. വാദവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ പെട്ടെന്ന് പറയുകയും ശ്രദ്ധമുഴുവൻ അതിലേക്ക് മാറ്റുകയും ചെയ്യുന്നു. വിജയിക്കാൻ എന്തൊക്കെ വളഞ്ഞവഴികളാണല്ലേ! 


എന്താണീ റെഡ് ഹെറിങ്? ഹെറിങ് എന്നത് കാഴ്ചയിലും ഗന്ധത്തിലും  മത്തി(ചാള)ക്കു സമാനമായൊരു മത്സ്യമാണ്. ഉപ്പുചേർത്ത്  പുകയിൽ ഉണക്കിക്കഴിയുമ്പോൾ അതിനൊരു ചുവപ്പ്‌നിറം  കൈവരും. കൂടാതെ അതിരൂക്ഷമായ ഗന്ധവുമുണ്ടായിരിക്കും. ഈ ഉണക്കമത്സ്യമുപയോഗിച്ചു വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്ന പതിവുണ്ടായിരുന്നു.  മത്സ്യത്തിന്റെ മണംകൊണ്ട് അവരുടെ ശ്രദ്ധതിരിക്കാനും വഴിതെറ്റിക്കാനുമൊക്ക ഈ ഉണക്കമത്സ്യം ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വഴിതെറ്റിക്കലിന് റെഡ് ഹെറിങ് എന്ന പ്രയോഗം ജനകീയമായത്. 


അഴിമതികളുടെ അറയ്ക്കുന്ന കഥകൾ, സാധാരണജനത്തിന്റെ നടുവൊടിക്കുന്ന വിലക്കയറ്റം, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും അപാകതകളും, ആരോഗ്യരംഗത്തെ പാകപ്പിഴകളും കെടുകാര്യസ്ഥതയും,  വിദൂരഗ്രാമപ്രദേശങ്ങളിലെ രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും, പട്ടിണിമൂലം ജീവൻപൊലിയുന്ന ലക്ഷക്കണക്കിന് ബാല്യങ്ങൾ,  വിവിധകാരണങ്ങളാൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസായരംഗം, നിരന്തരം നിലവാരത്തകർച്ച നേരിടുന്ന വിദ്യാഭ്യാസരംഗം, വിദ്യാർത്ഥികളേയും യുവജനങ്ങളേയും അടിമകളാകുന്ന മയക്കുമരുന്നുപയോഗം, നാടിനെന്നും ഭീഷണിയായിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ   - അങ്ങനെ എത്രയെത്ര നീറിപ്പുകയുന്ന പ്രശ്നങ്ങളിലൂടെയാണ് നാടും നമ്മളും കടന്നുപോകുന്നത്! ഇവയൊന്നും കാണാതെ കേവലം ഉണക്കമതികൾക്കുപിന്നാലെപോകുന്നത് എത്ര ലജ്‌ജാകരം!


Monday, May 9, 2022

കനൽ ഗ്രൂപ്പ് പാലഹാരക്കവിതകൾ

 പരിപ്പുവട 

========

വടകളിൽ രാജാധിരാജനാകും 

വടയോ, പരിപ്പിൻവടയതത്രേ!

രുചിയിൽ ബഹുകേമൻ പരിപ്പുവട 

കറുമുറെത്തിന്നാൽ മതിവരില്ല. 

ഒരുകപ്പുകട്ടനും  മഴയുമുണ്ടേൽ 

വടയെത്ര തിന്നെന്ന ചോദ്യമില്ല. 

കഥയൊക്കെയിങ്ങനെയാണെങ്കിലും 

ഇവനൊരു 'ശനി'യാകും ചിലനേരത്ത് 

വായുവിൻകോപമിവന്റെയൊപ്പം 

വന്നുകേറും ചില കുമ്പകളിൽ 

 പിന്നെയെരിപിരി പാച്ചിലാകും 

 പൂരം നടക്കുന്നപോലെയാകും 

*========*=======*=======*=======*=======*

വട്ടത്തിലോട്ടയിട്ടുണ്ടാക്കിവയ്ക്കുന്ന 

വടയതിൻ  പേരാണുഴുന്നുവട.

ഏത്തപ്പഴം മാവിൽ  മുക്കിപ്പൊരിക്കുന്ന 

സ്വാദിഷ്ഠമാകും പഴംപൊരിയും, 

മാവിൽ പഴംകുഴച്ചുണ്ടയായ് എണ്ണയിൽ 

ഇട്ടു വറത്തിടും ബോണ്ടയുണ്ടേ.

മൈദകുഴച്ചതിൽ ഉള്ളിയരിഞ്ഞിട്ടു 

ഉള്ളിവടയതുണ്ടാക്കുമല്ലോ.

ചെറുപയർ നായകനാക്കിച്ചമയ്ക്കുന്ന 

സ്വാദേറും സുഖിയനുമെത്ര കേമൻ! 

ഇങ്ങനെയൊക്കെയാണെങ്കിലുമിവിടെയീ   

മുംബയിൽ കിട്ടും വടാപ്പാവുപോൽ 

സർവ്വജനത്തിനും നിത്യവും  പഥ്യമാം 

ഭക്ഷ്യപദാർത്ഥം വേറില്ലയീ   ഭൂവിതിൽ 

Tuesday, April 12, 2022

ലങ്കയിൽ ( മെട്രോ മിറർ ഏപ്രിൽ ലക്കം )

 ലങ്കയിലൂടെ 

.

"നിങ്ങളുടെ നാട് വളരെ മനോഹരമാണ്. നാട്ടുകാരും വളരെ നല്ലവർ. നിയമങ്ങളനുസരിക്കുന്ന, അച്ചടക്കമുള്ളവർ . ഈ നാട് ഞങ്ങൾക്ക് വളരെയിഷ്ടമായി "


ഇക്കഴിഞ്ഞ ഫെബ്രുവരിമാസത്തിൽ നടത്തിയ ഒരാഴ്ചത്തെ  ശ്രീലങ്കയിൽ യാത്രയിൽ   പലപ്പോഴും അന്നാട്ടുകാരോട് പറഞ്ഞ വാക്കുകളാണ്. തികച്ചും ആത്മാർത്ഥതനിറഞ്ഞ വാക്കുകളായിരുന്നു അത്. തീർച്ചയായും അതവരെ സന്തോഷിപ്പിച്ചിരിക്കും. എന്നാൽ  ഒരു ടുക് ടുക്(ഓട്ടോറിക്ഷാ)ഡ്രൈവർ ഞങ്ങളോട്  വളരെ നിരാശയോടെ പറഞ്ഞതിങ്ങനെയായിരുന്നു 

"നിങ്ങൾ കണ്ടറിഞ്ഞതല്ല യാഥാർത്ഥ്യം. ഇവിടെയൊന്നും ശരിയല്ല. ഭരണാധികാരികളും ഭരണവും ഒന്നും. ആകെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രനാളിങ്ങനെ പോകുമെന്നറിയില്ല."

പക്ഷേ അദ്ദേഹത്തോട് വിശദമായി സംസാരിക്കാൻ  പരിമിതമായ സമയം ഞങ്ങളെ അനുവദിച്ചില്ല. ഒരുപക്ഷേ അർഹിക്കുന്ന  ഗൗരവം ആ  വാക്കുകൾക്ക് കൊടുത്തുമില്ല എന്നതാണ് വാസ്തവം.  എന്നാൽ  നാട്ടിലെത്തി അധികനാൾ കഴിയുംമുമ്പ് ശ്രീലങ്കയിൽനിന്നെത്തുന്ന വാർത്തകൾ ആ മനുഷ്യന്റെ വാക്കുകൾ സാധൂകരിക്കുന്നു എന്ന് മനസ്സിലാക്കിത്തന്നു . ഇന്ന് ശ്രീലങ്ക ആകെ അസ്വസ്ഥമാണ്. കലാപഭൂമിയാണ്. നാളെ എന്തുസംഭവിക്കും എന്നുപറയാനാവാത്ത അവസ്ഥ. 

കാര്യങ്ങൾ ഇപ്രകാരമാണെകിലും  ശ്രീലങ്ക തന്ന അനുഭവങ്ങൾ മധുരതരമായിരുന്നു. ഒരാഴ്ചകൊണ്ട് ശ്രീലങ്കയുടെ വളരെചെറിയൊരു ഭാഗം മാത്രമാണ് കണ്ടറിയാനായത്. കൊളംബോയില്നിന്ന് തുടങ്ങി , പിന്നാവാല, കാൻഡി, നുവാരാ എലിയ, ബൻതോട്ട, എന്നിവിടങ്ങളിലൂടെ റോഡുമാർഗ്ഗം യാത്രചെയ്ത് വീണ്ടും  കൊളംബോയിലെത്തുന്ന ഒരു ചുറ്റിത്തിരിയൽ.   ഹരിതഭംഗിയാർന്ന ഈ ഭൂഭാഗങ്ങൾ കണ്ടാൽ  നമ്മുടെ കൊച്ചുകേരളത്തിന്റെ മറ്റൊരു പകർപ്പെന്നേ തോന്നൂ. മാവും പിലാവും പുളിയും കരിമ്പും തെങ്ങും കവുങ്ങും മരച്ചീനിയും വാഴയും  നെല്ലിയും വളർന്നുനിൽക്കുന്ന തൊടികളും ഓലയോ ഓടോ മേഞ്ഞ  ലാളിത്യമാർന്ന വീടുകളും  പൂച്ചെടികളും   അമ്പഴവും അഗസ്തിയും ആരംപുളിയും അതിരിടുന്ന വീട്ടുമുറ്റങ്ങളും കുട്ടിക്കാലത്തുകണ്ട ഗ്രാമക്കാഴ്ചകളെ ഓർമ്മയിലെത്തിച്ചു. ടുക്ക് ടുക്ക് എന്നറിയപ്പെടുന്ന ഓട്ടോറിക്ഷകളും, നിരത്തുകളിൽ  ബസ്സുകളുമൊക്കെ നമ്മുടെ നാട്ടിലേതുതന്നെ.  വസ്ത്രധാരണത്തിൽ സ്ത്രീകൾക്ക് അല്പം  അന്തരമുണ്ടെങ്കിലും  ആഹാരക്കാര്യത്തിൽ വളരെ സാമ്യമുണ്ട്. പ്രാതലിനു പുട്ടും ഇടിയപ്പവും അപ്പവും ദോശയുമൊക്കെ നമ്മളെപ്പോലെ അവർക്കും പ്രിയം. കൂടെ തേങ്ങയും തേങ്ങാപ്പാലും അധികമായിച്ചേർത്ത കറികളും.  ചോറിനുള്ള കറികളും പലതരം ചമ്മന്തികളും  തേങ്ങചേർത്തതുതന്നെ. 


നമ്മളെക്കാൾ സാമ്പത്തികമായി പിന്നിലാണെങ്കിലും  പൊതുവേ, നന്നായി  പരിപാലിച്ചിരിക്കുന്ന  നിലവാരമുള്ള റോഡുകളും നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിക്കുന്ന ഡ്രൈവർമാരും തെല്ലമ്പരപ്പിക്കാതിരുന്നില്ല. അനാവശ്യമായുള്ള ഹോണടിശബ്ദംപോലും അവിടെ കേൾക്കാനില്ലായിരുന്നു.  


ശ്രിലങ്കക്കാരെക്കുറിച്ച് നമ്മൾ ധരിച്ചുവെച്ചിരിക്കുന്നത് അവർ മടിയന്മാരും അലസന്മാരുമൊക്കെയാണെന്നാണല്ലോ.  പക്ഷേ കാഴ്‌ചകൾ ആ ധാരണയെ തിരുത്തിക്കുറിക്കുന്നവയായിരുന്നു. ചുറുചുറുക്കോടെ അവരവരുടെ ജോലികളിലേർപ്പെട്ടിരിക്കുന്നു സ്ത്രീകളും പുരുഷന്മാരും.  പാതകൾക്കിരുവശവുമുള്ള കൃഷിഭൂമികളിലൊക്കെ നന്നായി കൃഷിയിറക്കിയിരുന്നു. (പുതുതായി പ്രചാരത്തിൽവന്ന ജൈവകൃഷിമൂലം ഉദ്പാദനം വളരെക്കുറഞ്ഞിട്ടുമുണ്ടെന്നു കർഷകൻ സമ്മതിച്ചിരുന്നു.) പരിസരങ്ങൾ  കർശനമായി  വൃത്തിയോടെ കാത്തുസൂക്ഷിക്കുന്നു. അലസമായി നിക്ഷേപിക്കപ്പെട്ടിരുന്ന  മാലിന്യങ്ങളും ദുർഗന്ധവുമൊന്നും എവിടെയുമില്ല. പട്ടണങ്ങളിൽപോലും നിർമ്മലമായൊരു ഗ്രാമശുദ്ധിയും ലാളിത്യവും അനുഭവിച്ചറിയാൻ കഴിയും. ഇതേക്കുറിച്ചു പറഞ്ഞപ്പോൾ ശ്രീലങ്കയിൽ വളരെക്കാലമുണ്ടായിരുന്ന ഒരു സുഹൃത്തുപറഞ്ഞത് തമിഴ്‌വ്മശജർ അധികമുള്ള പ്രദേശങ്ങളിൽ സ്ഥിതി വളരെ വ്യത്യസ്തമാണെന്നാണ്. 


രാജ്യതലസ്ഥാനമായ കൊളോമ്പോയിൽ വിമാനമിറങ്ങി ആദ്യം പോയത് പിന്നാവാലയിലെ ഗജപരിപാലനകേന്ദ്രത്തിലേക്കാണ്. പ്രസിദ്ധമായ  ആനകളുടെ അനാഥാലയം. സ്നേഹവും കരുണയും നൽകി ആനകൾക്ക് ഭൂമിയിൽ  സ്വർഗ്ഗമൊരുക്കുന്ന അസുലഭസുന്ദരമായ കാഴ്ച!   പിന്നീട് മലമ്പ്രദേശമായ കാൻഡിയിലേക്ക് . ഇടുക്കിജില്ലയുടെ പരിച്ഛേദമാണെന്നുതോന്നും  കാൻഡി. മൂന്നാറിനെ ഓർമ്മപ്പെടുത്തുന്ന തേയിലത്തോട്ടങ്ങൾ പലയിടത്തും കാണാം. ഇവിടെയാണ്  ശ്രീബുദ്ധന്റെ ദന്തം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം  (കുളിർമയുള്ള, ശാന്തസുന്ദരമായിരുന്ന  ആ മനോഹരപട്ടണം ഇന്ന് ഒരു കലാപഭൂമിയാണെന്നു വാർത്തകളിലൂടെ അറിയുമ്പോൾ ആകെയൊരു ഞെട്ടലാണ്.) കോളനിക്കാലത്തെ ഓർമ്മപ്പെടുത്തുന്ന,  നുവാര എലിയ ശ്രീലങ്കയിലെ ഊട്ടിയെന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ തേയിലത്തോട്ടങ്ങളും ഫാക്ടറികളുമൊക്കെ സഞ്ചാരികളുടെ പ്രിയപ്പെട്ട സന്ദർശനകേന്ദ്രങ്ങളാണ്. അവിടെയടുത്തുള്ള ഹനുമാൻ ക്ഷേത്രവും സീതാ അമ്മൻ കോവിലുമൊക്കെ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോകുന്നില്ലേ എന്നൊരു സംശയംതോന്നി. ഒപ്പമുണ്ടായിരുന്ന ഗൈഡ് ചാമുണ്ഡ അതുശരിവയ്ക്കുകയും ചെയ്തു. ഹിന്ദുക്ഷേത്രങ്ങളോട് ശ്രീലങ്കൻ സർക്കാരിനു വലിയ പഥ്യമൊന്നുമില്ലത്രേ! ഭാരതത്തിൽനിന്നു സഹസ്രാബ്ദങ്ങൾക്കുമുമ്പുമുതൽ കുടിയേറിയ തമിഴ്‌വംശജരാണ്‌ പ്രധാനമായും  അവിടുത്തെ ഹിന്ദുക്കൾ. ജനസംഖ്യയുടെ വളരെകുറച്ചൊരുഭാഗമേയുള്ളൂ  ഇക്കൂട്ടർ. രാമായണകഥയുമായി ബന്ധപ്പെട്ട പലസ്ഥലങ്ങളും മേൽപ്പറഞ്ഞ അവസ്ഥയിലാണ്.  ബുദ്ധക്ഷേത്രങ്ങൾക്ക് നല്ല ശ്രദ്ധയും സംരക്ഷണവും നൽകിവരുന്നു. 


കൊടുംതണുപ്പും കോടമഞ്ഞുമൊക്കെയുള്ള ഈ അചലപ്രദേശത്തുനിന്നു പിന്നീട്‌പോയത് തിരമാലകളുടെ നിരന്തരപരിലാളനമേറ്റുകിടക്കുന്ന ബൻതോട്ട എന്ന കടലോരനഗരത്തിലേക്കായിരുന്നു. സ്വർണ്ണനിറത്തിലെ, അതിലോലമായ മണൽത്തരികൾ നിറഞ്ഞ അതിമനോഹരമായ  അവിടുത്തെ കടൽത്തീരങ്ങൾ ഏറെ വിസ്മയിപ്പിച്ചു.സുവർണ്ണച്ഛായയുള്ള  തീരത്തോ നീലചേർന്ന  കരിമ്പച്ചനിറത്തിലെ സമുദ്രജലത്തിലോ  മാലിന്യത്തിന്റെ ഒരംശംപോലും കാണാൻ കഴിയില്ല. നൂറുശതമാനം വൃത്തി ഉറപ്പുവരുത്താൻ അന്നാട്ടുകാർ സദാ ജാഗരൂകരാണ്. അവിടെയുള്ള ഒരു  കായലിലൂടെ ഒരുമണിക്കൂർ നീണ്ട തോണിയാത്രയുണ്ടായിരുന്നു. തങ്ങളുടെ നാടിൻറെ പ്രകൃതിവൈവിധ്യങ്ങളെ അവർ എത്ര വിദഗ്ദ്ധമായാണ് വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തുന്നത്!  നമ്മുടെനാട്ടിൽ ഇതിനേക്കാൾ മികച്ച തീരങ്ങളും കായലുകളും മറ്റു പ്രകൃതിഘടകങ്ങളുമൊക്കെയുണ്ടല്ലോ, എന്നിട്ടും- എന്നൊരു നെടുവീർപ്പ് . 

കൗതുകമുണർത്തുന്ന മറ്റൊരനുഭവമായിരുന്നു അവിടെയുള്ള 'Turtle Hatchery 'കൾ. കടലാമയുടെ മുട്ടകൾ ശേഖരിച്ചു വിരിയിച്ച കുഞ്ഞുങ്ങളെ  സംരക്ഷിച്ച്, പിന്നീട് സമുദ്രത്തിലെത്തിക്കുന്നു. മുട്ടകൾമുതൽ പലപ്രായത്തിലുള്ള ആമകൾവരെ ഈ ഹാച്ചറികളിലുണ്ട്. ഏതെങ്കിലുംവിധത്തിൽ അംഗവൈകല്യം സംഭവിച്ച ആമകളെയും ശരിയായ പരിചരണം നൽകി സംരക്ഷിക്കുന്നു.  വിനോദസഞ്ചാരികൾ ധാരാളമായെത്തുന്ന  ഇത്തരം കേന്ദ്രങ്ങൾ   തീർച്ചയായും സാമ്പത്തികലാഭം നേടിക്കൊടുക്കുന്നു എന്നത് സത്യംതന്നെ. പക്ഷേ ഈ പ്രവൃത്തികളുടെ പിന്നിലുള്ള മഹത്വപൂർണ്ണമായ സഹജീവിസ്നേഹത്തെ   നമുക്ക് എങ്ങനെയാണ് അംഗീകരിക്കാതിരിക്കാനാവുക!  ആദരിക്കാതിരിക്കാനാവുക !

ശ്രീലങ്കൻയാത്രയ്ക്കിടയിൽ അവിടെയെന്തെങ്കിലും ആഭ്യന്തരസംഘർഷങ്ങൾ ഉള്ളതായി അന്ന് ഒരാശങ്കയുമുണ്ടായിരുന്നില്ല. ചൈനയുടെയും ജപ്പാന്റെയുമൊക്കെ സഹായത്താൽ നിർമ്മിക്കപ്പെട്ട പോർട്ടുകളും റോഡുകളും പാലങ്ങളുമൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവയുടെ പിന്നിലെ ഭാരിച്ച കടബാധ്യതയെക്കുറിച്ചൊന്നും ജനം വ്യാകുലപ്പെടുന്നതായി തോന്നിയുമില്ല. ചൈനയുടെയും മറ്റും സാമ്പത്തികസഹായത്തോടെ നടത്തിയ പല പദ്ധതികളും പ്രവർത്തനരഹിതമാണെന്നും അറിഞ്ഞിരുന്നു. അതിനൊരുദാഹരണം അവിടുത്തെ മനോഹരമായ ലോട്ടസ് ടവർ തന്നെ. ഭീമമായൊരുതുക ചൈനയിൽനിന്ന് കടംകൊണ്ട നിർമ്മിച്ചതാണെങ്കിലും പണിപൂർത്തിയായിട്ടും അത് കമ്മീഷൻ ചെയ്തിരുന്നില്ല. അതിനാൽത്തന്നെ വരുമാനവും ലഭിച്ചിരുന്നില്ല.   ഞങ്ങൾ മടങ്ങുന്നദിവസം കൊളംബോയിലൊരു  സുപ്രധാനചടങ്ങുനടക്കുന്നകാര്യം ഒരു  ടുക്ടുക്  ഡ്രൈവർ പറഞ്ഞറിഞ്ഞിരുന്നു. ആയിരകണക്കിന് ബസ്സുകൾ പൊതുപയോഗത്തിനായി അന്ന് സമർപ്പിക്കയാണത്രേ! പണിനടന്നുകൊണ്ടിരിക്കുന്ന ചൈനപോർട്ട് കാണാനുള്ള യാത്രയിൽ നിരനിരയായിക്കിടക്കുന്ന ചുവന്നനിറത്തിലെ  പുതുപുത്തൻ ബസ്സുകളും കണ്ടിരുന്നു. പെട്രോളിനും ഡീസലിനുമൊക്കെ നമ്മുടെ നാട്ടിലെക്കാൾ വളരെ കുറഞ്ഞവിലയുമായിരുന്നു അന്നവിടെ. പക്ഷേ ആ ദിവസങ്ങളിൽ പാൽപ്പൊടിക്ക് ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. ഹോട്ടൽമുറികളിൽ ഇലക്ട്രിക് കെറ്റിലിനോടൊപ്പം  വയ്ക്കാറുള്ള ചായ, കാപ്പി, പാൽപ്പൊടി സാഷലുകളിൽ  പലപ്പോഴും പാൽപ്പൊടിസാഷലുകൾ എണ്ണത്തിൽ കുറവോ, ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്തിരുന്നു. ഹോട്ടലധികാരികളിൽനിന്നറിയാൻ കഴിഞ്ഞത് പാൽപ്പൊടി ഇറക്കുമതി നിലച്ചിരിക്കുന്നതിനാൽ സ്ഥിതി തുടരുമെന്നാണ്. പകരം ഗ്ലാസ്സിലോ കുപ്പിയിലോ പാൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.  

ഭാരതത്തിന്റെ കണ്ണുനീർത്തുള്ളിയെന്നറിയപ്പെടുന്ന ഈ കൊച്ചുദ്വീപുരാജ്യത്തിൽനിന്നു മടങ്ങുമ്പോൾ ആ നാടിനെക്കുറിച്ചു മോശമായൊന്നും മനസ്സിൽ സൂക്ഷിക്കാനുണ്ടായിരുന്നില്ല . മറിച്ച് അറിയാനും പഠിക്കാനും ഏറെയുണ്ടായിരുന്നുതാനും. ഇന്നവിടെ  നിലനിൽക്കുന്ന സംഘർഷവും ഏറെ ചിന്തിപ്പിക്കുന്നു, ഒട്ടേറെക്കാര്യങ്ങൾ പഠിപ്പിച്ചുതരുന്നു. ദീർഘവീക്ഷണമില്ലാതെ കടമെടുത്തുമുടിയാൻ ഒരുരാജ്യത്തിനു വളരെയെളുപ്പം സാധിക്കുമെന്ന ലളിതമായ പാഠമാണ് അതിലേറെ പ്രധാനം. 





















Friday, February 4, 2022

കുപ്പയിലെ മാണിക്യം

 കുപ്പയിലെ മാണിക്യം 

.

രാജസ്ഥാനിലെ മാർബിൾസിറ്റി എന്നറിയപ്പെടുന്ന  കിഷൻഗർ  വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്.  ജയ്‌പ്പൂരിൽ നിന്ന് 100 കിലോമീറ്റർ ദൂരമുണ്ടിവിടേക്ക്‌. മറ്റേതൊരു രാജസ്ഥാൻ നാഗത്തെയുപോലെ  ധാരാളം ചരിത്രസ്മാരകങ്ങൾ ഇവിടെയുമുണ്ട്. എന്നാൽ  ഇവിടുത്തെ ചരിത്രസ്മാരകങ്ങളേക്കാൾ സഞ്ചാരികളെ ആകർഷിക്കുന്നത് മറ്റൊന്നാണ്.  ഒരു മാലിന്യനിക്ഷേപം.

 'അയ്യേ.. മാലിന്യം കാണാൻ ആർക്കാണിത്ര താത്പര്യം' 

എന്നല്ലേ കൂട്ടുകാർ  ആലോചിക്കുന്നത്. ഇത് സാധാരണ മാലിന്യമല്ലാ, മാർബിൾഅവശിഷ്ടമാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.  അതേ, 

നോക്കെത്താദൂരം പരന്നുകിടക്കുന്ന  ഒരു മാർബിൾ വേസ്റ്റ് ഡംപിങ് യാർഡ്.



കിഷൻഗറിൽനിന്നു ഏകദേശം 65കിലോമീറ്റർ ദൂരെയാണ്  മക്രാന എന്ന സ്ഥലം. അവിടെയാണ് ഭാരതത്തിലെ ഏറ്റവും ഗുണമേന്മയുള്ള  മാർബിൾ ഖനനം ചെയ്യുന്ന ക്വാറികളുള്ളത്.  രാജ്യത്തെ  ഏറ്റവും പുരാതനമായ മാർബിൾക്വാറിയും ഇതുതന്നെ. ആയിരത്തോളം മാർബിൾഖനികളാണ് ഇന്നിവിടെയുള്ളത്.  താജ്മഹൽ നിർമ്മിച്ച വെണ്ണക്കലുകൾ മക്രാനയില്നിന്നു കൊണ്ടുപോയതാണ്. കൊൽക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ലുധിയാനയിലെ ദുഃഖനിവാരൺ സാഹിബ് ഗുരുദ്വാര,  ലാഹോറിലെ മോത്തിമഹൽ, അബുദാബിയിലെ ഷെയ്ഖ് സെയ്യദ് മോസ്‌ക് അങ്ങനെപോകുന്നു രാജ്യത്തിനകത്തും പുറത്തുമായി മക്രാനമാർബിൾ കൊണ്ട് നിർമ്മിച്ച മന്ദിരങ്ങൾ. 



മക്രാനമാർബിളിന്റെ  ഏറ്റവും പ്രധാന   സംസ്കരണ-വിപണനകേന്ദ്രമാണ് കിഷൻഗർ. 25,000ലധികം മാർബിൾ വ്യാപാരികൾ ഇവിടെയുണ്ട്, അത്രതന്നെ ഗോഡൗണുകളും. അവരുടെ കീഴിൽ ലക്ഷത്തിലധികം ആളുകൾ ജോലിചെയ്യുന്നു. സംസ്‍കരണമെന്നാൽ കൂറ്റൻ മാർബിൾക്കഷണങ്ങൾ കനംകുറഞ്ഞ പാളികളാക്കി മുറിച്ച്, പോളിഷ് ചെയ്തെടുക്കുക.  ആയിരക്കണക്കിന് യന്ത്രങ്ങളും ഗാംഗ്‌സോ(gangsaw)കളും നിരന്തരം കല്ലുകൾ ആവശ്യരൂപത്തിൽ  മുറിച്ചു പോളിഷ് ചെയ്തുകൊണ്ടിരിക്കുന്നു.  കാലാകാലങ്ങളായി തുടർന്നുപോരുന്നതാണിത്. കല്ലുകൾ മുറിക്കുമ്പോഴും പോളിഷ് ചെയ്യുമ്പോഴും ഉണ്ടാകുന്ന  പൊടി അവശിഷ്ടങ്ങൾ (marble  slurry )  ധാരാളമായി കുന്നുകൂടിയപ്പോൾ അത് നിക്ഷേപിക്കാൻ ഒരിടം വേണ്ടിവന്നു. അങ്ങനെ ആൾതാമസമില്ലാതെകിടന്നസ്ഥലം അതിനായുപയോഗിച്ചു . വെളുത്തപൊടി  നിക്ഷേപിക്കുകവഴി ആ സ്ഥലം ശുഭ്രവർണ്ണത്തിൽ കാണപ്പെടുകയും ചെയ്തു. വർഷങ്ങളേറെക്കടന്നുപോയി. ഈ ശുഭ്രഭൂമികയുടെ    വിസ്തൃതിയും കൂടിവന്നു.  ഇന്നത് 350ഏക്കറിലധികമായിരിക്കുന്നു. 

നട്ടുച്ചനേരത്താണ് ഞങ്ങളവിടെ എത്തിയത്. വന്ന വഴികളിൽ ധാരാളം മാർബിൾ വ്യാപാരകേന്ദ്രങ്ങളുംകണ്ടിരുന്നു. ഭീമൻമാർബിൾഫലകങ്ങൾ കയറ്റിയ  വാഹനങ്ങൾ റോഡിലെവിടെയും കാണാം.  ഉച്ചസൂര്യൻ ആകാശത്തു ജ്വലിച്ചുനിൽക്കുന്നുണ്ടങ്കിലും അത്ര ചൂടുതോന്നിയില്ല. ഡംപ് യാർഡിൽ  നോക്കെത്താദൂരത്തിൽ വെട്ടിത്തിളങ്ങിക്കിടക്കുന്ന വെളുവെളുത്ത മാർബിൾസ്‌ലറിയുടെ കൂനകൾ.  കുറെദൂരത്തേക്കു നടക്കാൻ അനുവാദമുണ്ട്. ഞങ്ങൾ ഓരോദിക്കിലേക്കും നടന്നു. എവിടെനോക്കിയാലും തൂവെള്ളനിറം. ശൈത്യകാലത്ത്  മഞ്ഞുവീണുകിടക്കുന്ന ഗുൽമാർഗ് പോലെ തോന്നും. അതിനാൽത്തന്നെ ഈ പ്രദേശത്തിന് രാജസ്ഥാന്റെ ഗുൽമാർഗ് എന്നും വിളിപ്പേരുണ്ട്. ഫോട്ടോ കണ്ടാലും മഞ്ഞാണെന്നേ തോന്നൂ. ഈ  ധവളഭൂമിയിൽ  ഇടയ്ക്കു മഴവെള്ളം വീണു രൂപമെടുത്ത ചില പൊയ്കകൾ ഉണ്ട്. മങ്ങിയ പച്ചകലർന്ന നീലനിറമാണ് ജലത്തിന്. അതിമനോഹരമാണ് ആ ജലാശയക്കാഴ്ചകൾ. സസ്യങ്ങൾക്ക് വളരാൻ മാർബിൾസ്ലറി ഒട്ടും അനുയോജ്യമല്ലെകിലും  അപൂർവ്വമായി  ചില ചെറുസസ്യങ്ങൾ വളർന്നുനിൽക്കുന്നതും കാണാം. 

(ഇങ്ങനെയൊക്കെയാണെകിലും മാർബിൾ സ്ലറി ഗുരുതരമായ പരിസ്ഥിതികപ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നും സസ്യജന്തുജാലങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നുവെന്നും ശാസ്ത്രപഠനങ്ങൾ പറയുന്നു. വായുവിലും  ജലസ്രോതസ്സുകളിലും  ഇതുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമാണത്രേ! അതു തടയാനായി  ഇപ്പോൾ ഇത് സിമന്റുനിർമ്മാണത്തിനും ഇഷ്ടികനിർമ്മാണത്തിനുമൊക്കെ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. ) 

ഈ പ്രദേശം അതിമനോഹരമായതുകൊണ്ടുതന്നെ  സിനിമക്കാരുടെയുംമറ്റും ഇഷ്ടഷൂട്ടിഗ് ലൊക്കേഷൻ ആണിത്. പ്രീ- പോസ്റ്റ് -വെഡിങ് ഷൂട്ടിങ്ങും ധാരാളമായി ഇവിടെ നടക്കാറുണ്ട്. കുതിരപ്പുറത്തും ബൈക്കിലുമൊക്കെയിരുന്നു വിവിധപോസുകളിൽ  ഫോട്ടോ എടുക്കുന്നവരെ കാണുന്നുണ്ടായിരുന്നു.   ഞങ്ങളും കുറെയധികം ഫോട്ടോകളെടുത്ത് അവിടെനിന്നു മടങ്ങി.

(രാവിലെ പത്തുമണിമുതൽ വൈകുന്നേരം ആറുമണിവരെ സന്ദർശനസമയമുണ്ട്. പ്രവേശനഫീസ് ഒന്നുമില്ലെങ്കിലും മാർബിൾ അസോസിയേഷന്റെ പ്രവേശനാനുമതി നേടേണ്ടതുണ്ട്. അവർ നൽകുന്ന പാസ്  അവശ്യഘട്ടങ്ങളിൽ കാണിക്കേണ്ടതായിവരും )


















Sunday, January 23, 2022

 # നിമിഷകവിതാമത്സരം

# നടന്നകന്ന നാട്ടുവഴികൾ

--------------------------------------

ഒരുസ്‌നിഗ്ദ്ധസങ്കൽപ്പധാരയിലേകയായ് 

അണയുന്നു ഞാനന്നു പിന്നിട്ടവഴികളിൽ 

ഓർമ്മതൻ സുഖദമാം തെന്നലെൻ മാനതാരി-

ലൊരുമാത്ര മെല്ലവേ തൊട്ടുവിളിക്കുന്നു 

ഒരുതേങ്ങലറിയാതെ ചിറകടിച്ചുയരുന്നു 

മിഴികളിൽ നിറയുന്നു കദനനാന്ധകാരവും 


Tuesday, January 18, 2022

മനസ്സ് ,  

നിർവ്വചനമില്ലാത്ത അരൂപിസാന്നിധ്യം.

പഞ്ചേന്ദ്രിയങ്ങളുടെ പ്രാപ്യതയ്ക്കപ്പുറം.

ചിന്തകൾക്കു ചിറകുമുളയ്ക്കുന്ന,

ബോധമണ്ഡലത്തിലെ തമോഗർത്തം. 

ജ്യാമിതിയിലെ അനന്തത പോലെ .. 

ബിന്ദുവായ്..

ഋജുരേഖയായ്, 

വര്‍ത്തുളാകാരാമായ്

എണ്ണിയാല്‍ തീരാത്ത 

ബഹുഭുജക്കോണുകളായ്

ദ്വിമാന,ത്രിമാനതയ്ക്കപ്പുറം 

വെറുമൊരുശൂന്യതയായ്..


Saturday, January 15, 2022

കുംഭാൽഗർ (കുംഭാൽഗഢ് )കോട്ട - ഭാരതത്തിലെ വന്മതിൽ

 കുംഭാൽഗർ (കുംഭാൽഗഢ് )കോട്ട - ഭാരതത്തിലെ വന്മതിൽ 


-------------------------------------------------


ചൈനയിലെ വന്മതിനലിനെക്കുറിച്ചു കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. എന്നാൽ നമ്മുടെ ഭാരതത്തിലും ഒരു വന്മതിലുണ്ടെന്നത് അത് സന്ദർശിക്കുംവരെ എനിക്കറിവുള്ള കാര്യമായിരുന്നില്ല. രാജസ്ഥാനിലെ മേവാർ(മേവാഡ്)പ്രദേശത്ത് പതിനഞ്ചാംനൂറ്റാണ്ടിൽ അന്നത്തെ ഭരണാധികാരിയായിരുന്ന മഹാറാണാ കുംഭാ നിർമ്മിച്ച കോട്ടയുടെ ചുറ്റുമതിലാണ് ലോകത്തെത്തന്നെ രണ്ടാമത്തെ വലിയ വന്മതിലായി കണക്കാക്കപ്പെടുന്ന ഈ വന്മതിൽ. 


ഇപ്പോഴത്തെ  രാജ്‌സമന്ദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന  ഏറെ സാരഗർഭമായ കുംഭാൽഗർകോട്ട ആരാവലിപർവ്വതനിരകളിൽ ജൻമംകൊണ്ടതാണ്.  13 മലനിരകൾക്കുചുറ്റുമായി വ്യാപാരിച്ചിരിക്കുന്ന  കോട്ടമതിലിനു   36 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഏഴുമീറ്ററോളം  വീതിയുള്ള    ഈ കോട്ടമതിലിന്റെ മുകളിൽകൂടി നാലുകുതിരസവാരിക്കാർക്ക് ഒരേസമയം സമാന്തരമായി  കടന്നുപോകാൻ കഴിയുമത്രേ! പതിനഞ്ചാംനൂറ്റാണ്ടിലാണ്   മേവാറിനെ  മാർവാറിൽനിന്ന് വേർതിരിക്കുന്ന ഈ   കോട്ടയുടെ നിർമ്മാണം നടന്നതെങ്കിലും ഇതിന്റെ മൂലരൂപം പിറവിയെടുത്തത് അശോകചക്രവർത്തിയുടെ പേരക്കുട്ടിയായിരുന്ന സമ്പ്രാതിയുടെ കാലത്താണെന്നും വിശ്വസിക്കപ്പെടുന്നു. ബി സി മൂന്നാംനൂറ്റാണ്ടിലാണ് സമ്പ്രാതി ഭരണത്തിൽ ഉണ്ടായിരുന്നത്. 


ഈ  കോട്ടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരൈതിഹ്യം പ്രചാരത്തിലുണ്ട്. 1433 മുതൽ 1468 വരെ  മേവാറിന്റെ ഭരണാധികാരിയായിരുന്ന മഹാറാണാകുംഭാ 1448 ൽ മണ്ഡൻ എന്ന വാസ്തുശില്പിയുടെ രൂപകല്പനയിൽ    ഇവിടെ ഒരു കോട്ട നിർമ്മിക്കാൻ തുടക്കമിട്ടപ്പോൾ  വിഘ്നങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. വിഷണ്ണനായിനിന്ന റാണയോട് സമീപവാസികൾ അവിടെ തപസ്സനുഷ്ഠിച്ചിരുന്ന പുണ്യപുരുഷനോട് ഉപദേശം തേടാൻ ആഗ്രഹം പ്രകടിപ്പിച്ചു. സന്യാസി പരിഹാരമായി അറിയിച്ചത്  സ്വച്ഛന്ദനരബലി നടത്തണമെന്നായിരുന്നു. ആരും അതിനായി മുന്നോട്ടുവരാത്തതിനാൽ  അദ്ദേഹം സ്വയം  ആ നരബലിക്കു സന്നദ്ധനായി. മലയടിവാരത്തുള്ള ക്ഷേത്രത്തിനടുത്തുനിന്നു മുകളിലേക്കല്പംദൂരം നടന്നുകയറി ശുഭകരമായൊരു സ്ഥലത്തുനിന്നശേഷം ശിരച്ഛേദം നടത്തി.  പിന്നെയും  കബന്ധം നടന്നു കുറേദൂരം മുമ്പോട്ട് പോയി മലമുകളിലെത്തി സമാധിയായി.  ശിരസ്സ് വീണിടവും കബന്ധം വീണിടവും ചെറുമന്ദിരങ്ങൾ പണിത്  പാവനമായിത്തന്നെ സംരക്ഷിക്കപ്പെടുന്നു.  15വർഷമെടുത്തു കോട്ടയുടെ  പണി പൂർത്തീകരിക്കാൻ. ശത്രുക്കളുടെ നിരന്തരമായ അക്രമങ്ങളെ ചെറുക്കുക എന്നതായിരുന്നു കോട്ടനിർമ്മാണത്തിന്റെ ഉദ്ദേശം. മേവാറിലെ എൺപതുകോട്ടകളിൽ മുപ്പത്തിരണ്ടെണ്ണം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. അവയിൽ  ഏറ്റവും പ്രസക്തമായത് ഈ കോട്ടയും. സുപ്രസിദ്ധനായ രാജപുത്രരാജാവ് മഹാറാണാപ്രതാപ്‌സിംഗ് ജനിച്ചത് ഇവിടെയുള്ള  കൊട്ടാരത്തിലാണെന്ന പ്രത്യേകതയും ഈ കോട്ടയ്ക്കുണ്ട്. 


 പല ശക്തികളുടെയും സൈനികാക്രമണങ്ങൾ കോട്ടയ്ക്കുനേരെ ഉണ്ടായെങ്കിലും മഹാറാണാകുംഭാ എല്ലാറ്റിലും വിജയം വരിക്കുകയാണുണ്ടായത്.  എന്നാൽ അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ  മൂത്തപുത്രനായ ഉദയ്‌കിരൺസിംഗ്,  രാജ്യാവകാശം വേഗം ലഭിക്കുന്നതിനായി പിതാവിനെ വധിക്കുകയുണ്ടായി. രാജാവിന്റെ മറ്റൊരു ഭാര്യയിലുള്ള പുത്രൻ തന്നെക്കാൾ ശക്തനെന്നു മനസ്സിലാക്കി, പിതാവ് അയാളെ കിരീടാവകാശിയാക്കിയെങ്കിലോ എന്ന ശങ്കയിലാണ് ഇത്തരമൊരു ക്രൂരകൃത്യത്തിനു ഉദയ്‌സിംഗ് തയ്യാറായത്. കർമ്മഫലമോ മറ്റോ, അധികനാൾ കഴിയുംമുമ്പ്   ഉദയ്‌സിംഗ് ഇടിമിന്നലേറ്റ് മരണപ്പെട്ടു. അതല്ല, സ്വന്തം സഹോദരൻതന്നെ പിതാവിനെ കൊന്നതിന്റെ പ്രതികാരമായി അയാളെ വധിച്ചതാണെന്നും ചില അഭിപ്രായം നിലനിൽക്കുന്നു.


 'അരിത് പോൽ'   'ഹനുമാൻ പോൽ' എന്നീ കവാടങ്ങൾക്കടുത്തുള്ള പാർക്കിങ് ഏരിയയിലാണ് വാഹനം എത്തുക. മണ്ഡോറിൽനിന്നു നിന്നുകൊണ്ടുവെന്ന ഹനുമാൻ  ഹനുമാൻപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഇവിടെയാണ്.   അവിടെ നിന്ന് ടിക്കറ്റ് എടുത്തുവേണം അടുത്ത കവാടമായ 'ഹല്ലാ പോൽ' കടന്നു  3600 അടി ഉയരമുള്ള  കുന്നിന്മുകളിലെ കോട്ടഭാഗത്തേക്ക്  കയറാൻ. അവിടവിടെ പൂവിട്ടുനിൽക്കുന്നുണ്ട്  പിച്ചകങ്ങളും വെള്ളചെമ്പരത്തികളും സുബ്രഹ്മണ്യകിരീടച്ചെടികളും.  ചുരംപോലെ വളവുകളും തിരിവുകളുമായി കിടക്കുന്ന ചെരിഞ്ഞ പാതയിലൂടെ  മുകളിലേക്ക് കയറുമ്പോൾത്തന്നെ ദൂരെയായി ഇരുഭാഗങ്ങളിലേക്കും നീണ്ടുകിടക്കുന്ന വലിയ കോട്ടമതിൽ ദൃശ്യമാകും.  ഈ കോട്ടമതിൽ ഭേദിച്ച് ഇവിടേക്കെത്തുക ദുഷ്കരമായിരുന്നു. അതിനാൽ ആദ്യകാലത്ത് ഈ കോട്ട അറിയപ്പെട്ടിരുന്നത് അജയ്ഗഡ്‌ എന്നായിരുന്നു. പല മലനിരകളിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഈ വന്മതിൽ വ്യാപാരിക്കുന്നത്. ഈ വനപ്രദേശം ഒരു വന്യമൃഗസംരക്ഷണകേന്ദ്രംകൂടിയാണിന്ന്. റാം പോൽ എന്ന പ്രധാനകവാടം.  കടന്നാണ്  അകത്തേക്ക് പ്രവേശിക്കുന്നത്. കടാർഗഡ് എന്നറിയപ്പെടുന്ന  ഈ ചെറിയ കോട്ടയ്ക്കുള്ളിൽ   കുന്നിൻനെറുകയിൽ കുംഭാമഹൽ ,  ബാദൽമഹൽ  എന്നീ  കൊട്ടാരഭാഗങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു. റാം പോൽ കടന്നാൽ   അവിടെ അല്പം മാറി ചുവന്ന അടയാളത്തിൽ ഒരു ചെറുമന്ദിരം കാണാം. അവിടെയായിരുന്നു സന്യാസിയുടെ ശിരസ്സ് പതിച്ചത്.  ഗണേഷ് പോൽ, വിജയ് പോൽ, ഭൈരവ് പോൽ, നിംബു പോൽ, ചൗഗാൻ പോൽ, പഗഡ് പോൽ,  എന്നിങ്ങനെ ഒമ്പതു പ്രധാനകവാടങ്ങളാണ് കടന്നുപോകേണ്ടത്.  കൊട്ടാരക്കെട്ടിലേക്കുള്ള പാതയുടെ തുടക്കംകുറിക്കുന്ന  ഗണേഷ്പോലിനോട് ചേർന്നുതന്നെ   പൊതുജനങ്ങളുടെ ആരാധനയ്ക്കായി  റാണാകുംഭാ നിർമ്മിച്ച ഒരു ഗണേശക്ഷേത്രണ്ട്. അദ്ദേഹംതന്നെ സ്ഥാപിച്ച  ദുർഗ്ഗാക്ഷേത്രത്തിൽ വണങ്ങിയശേഷമാണ്  യുദ്ധങ്ങൾക്കുംമറ്റും പുറപ്പെട്ടിരുന്നത്.  ആയുധശേഖരത്തിനായി മാറ്റിവെച്ചിരിക്കുന്നിടത്ത് പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നതുകാണാം.  കോട്ടയ്ക്കുള്ളിൽ  ജലസംഭരണിയും ധാന്യസംഭരണിയും തടവറയും ഒക്കെ സജ്ജീകരിച്ചിരുന്നു . ആക്രമണകാലത്തെ ഒളിത്താവളമായി മാത്രമാണ് ഇവിടം കണക്കാക്കിയിരുന്നത്. സ്ഥിരവാസം ഉണ്ടയിരുന്നില്ല. 

അതുകൊണ്ടുതന്നെ രാജസ്ഥാനിലെ മറ്റു പ്രസിദ്ധങ്ങളായ കോട്ടകളിലെ കൊട്ടാരക്കെട്ടുകളുടെ പ്രൗഢിയും ശില്പചാതുര്യവും ആഡംബരങ്ങളും ഇവിടെ കാണാൻ കഴിയില്ല. എങ്കിലും വലിയൊരു ജലസംഭരണി കോട്ടയ്ക്കുള്ളിലും, താഴ്‌വാരത്ത് നീരൊഴുക്കിൽ  അണക്കെട്ടുകെട്ടി മറ്റൊരു ജലസംഭരണിയും  പ്രദേശവാസികളുടെ ദൈനംദിന, കൃഷി ആവശ്യങ്ങൾക്കായി സജ്ജമാക്കിയിരുന്നു. 


കവാടങ്ങളുടെ മുൻഭാഗം ഇടുങ്ങിയതായാണ് . കൂടാതെ ചൗഗൻ പോലിന്റെ വാതിലുകളിൽ കൂർത്ത ഇരുമ്പുമുള്ളുകളും പിടിപ്പിച്ചിരിക്കുന്നു. ആനകളുടെ അനായാസഗമനം തടയുന്നതിനായാണ് ഇത്തരമൊരു സുരക്ഷാസംവിധാനം. പിന്നീടെത്തുന്നത് പഗഡപോൽ എന്ന കവാടത്തിലാണ്. വിശിഷ്ടാതിഥികളും മറ്റും എത്തുമ്പോൾ തലപ്പാവുവെച്ചു സ്വീകരിക്കുന്ന കവാടമാണത്രേ അത്. റാണാ കുംഭാ നിർമ്മിച്ച കുംഭാമഹൽ ക്ഷയിച്ച  അവസ്ഥയിലാണ്. എന്നാൽ  ദുർഗ്ഗാക്ഷേത്രത്തിൽ അഖണ്ഡദീപം തെളിയിക്കുന്നുണ്ട്.   കുന്നിൻമുകളിൽ നിമ്മിച്ചിരിക്കുന്ന രണ്ടുനിലകളുള്ള  ബാദൽമഹലിന്റെ ഉൾവശം, ഭിത്തിയും മുകള്ഭാഗവും   ലാളിത്യമുള്ള പ്രകൃതിചിത്രങ്ങൾകൊണ്ടലങ്കൃതമാണ്.  റാണാ ഫത്തേസിംഗ് ആണ് ഈ കൊട്ടാരം നിർമ്മിച്ചത്. മലമുകളിൽ മഴമേഘങ്ങളോട് തൊട്ടുരുമ്മിനിൽക്കുന്നതിനാലാവാം ഇങ്ങനെയൊരു പേര് ഈ കൊട്ടാരത്തിനു നൽകിയത്.   ഈ കൊട്ടാരവും അതിനോടുചേർന്ന ഭാഗങ്ങളും രണ്ടു  ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മർദാനമഹലും സനാനാമഹലും. പുരുഷന്മാർക്കും  സ്ത്രീകൾക്കുമായി  ഇവ വേർതിരിക്കപ്പെട്ടിരിക്കുന്നു.  ചുവരോട് ചേർന്നുള്ള  ചെറിയ ജനാല(ഝരോഖ)കളിൽകൂടി സ്ത്രീജനങ്ങൾക്ക് പുറംകാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. കാറ്റ് ഉള്ളിൽകടക്കാനുള്ള പ്രത്യേകസംവിധാനങ്ങളും ഈ കൊട്ടാരത്തിന്റെ ഭിത്തികളിൽ സജ്ജീകരിച്ചിരുന്നു. റാണി കി രസോയി എന്നൊരു ഭാഗവും സ്ത്രീകൾക്കായി മാറ്റിവെച്ചരിക്കുന്നു. ശത്രുക്കളുടെ കടന്നുവരവിനെ ചെറുക്കുന്നതിനുള്ള മുൻകരുതലായിരിക്കാം കൊട്ടാരത്തിന്റെ  വാതിലുകൾ നന്നേ പൊക്കംകുറഞ്ഞതാണ്. പഗഡപോലിനടുത്തു പടിക്കെട്ടു കയറി മുകളിലേക്ക് പോയാൽ ഒരു ചെറിയ മുറിയുണ്ട്. അവിടെയായിരുന്നു മഹാറാണാപ്രതാപിന്റെ ജന്മം. 


ഇരുവശങ്ങളിലുമുള്ള ടെറസ് പോലുള്ള ഭാഗങ്ങളിൽമിന്നു നോക്കിയാൽ ചുറ്റുമുള്ള ഭൂപ്രദേശം മുഴുവൻ വ്യക്തമായി കാണാൻ കഴിയും. ഹരിതഭംഗിയുടെ സമീപകാഴ്ചകളും നിന്മോന്നതങ്ങളുടെ നിഴൽഛായകളിൽ നീണ്ടുപോകുന്ന മലനിരകളും വെണ്മേഘങ്ങൾ ചിത്രംവരയ്ക്കുന്ന  നീലാകാശവും ഹൃദയാവർജ്ജകമായ ദൃശ്യങ്ങൾതന്നെ.  ഇഴഞ്ഞുനീങ്ങുന്ന പെരുമ്പാമ്പിനെപ്പോലെ വളവുകളോടുകൂടി നീണ്ടുപോകുന്ന കോട്ടമതിലിന്റെ കാഴ്ചയും ഗംഭീരംതന്നെ. കോട്ടയുടെ  ഒരു വശത്തു മാർവാഡും മറുവശത്ത് മേവാറും. ദൂരെ എവിടെയോ കാണുന്ന  ഹൽദിഘാട്ടി എന്നൊരു പ്രദേശത്തെ ഗൈഡ് പരിചയപ്പെടുത്തിയിരുന്നു. മഞ്ഞനിറമാണ് ആ പ്രദേശത്തിന്.  അവിടെവെച്ചാണ് 1576 ൽ   മേവാഡ്- മുഗൾ യുദ്ധം നടന്നത്.    യുദ്ധത്തിൽ മഹാറാണാ പ്രതാപിന്റെ ചേതക് എന്ന കുതിരയ്ക്കു ഗുരുതരമായ ക്ഷതമേൽക്കുകയും അവിടെവച്ച് അത് അന്ത്യശ്വാസംവലിക്കുകയും ചെയ്തു. 


മുകളിലെ കാഴ്ചകൾ കണ്ടു ചുരംപോലുള്ള പാതയിറങ്ങി താഴെയെത്തി. അവിടെനിന്നു വലതുഭാത്തേക്കുള്ള ചുറ്റുമതിലിനു മുകളിലൂടെ കുറേദൂരം നടന്നു. നാലു കുതിരസവാരിക്കാർക്ക് നിരയായി കടന്നുപോകാനുള്ള വീതിയുണ്ട് ആ പാതയ്ക്ക്. താഴെഭാഗത്തായി ഏതാനും ക്ഷേത്രങ്ങളുമുണ്ട്. കാലപ്പഴക്കത്തിൽ വന്ന ജീർണ്ണതകൾ വ്യക്തമാണെങ്കിലും  ശില്പഭംഗിനിറഞ്ഞതാണ് ഓരോ ക്ഷേത്രങ്ങളും. ആദ്യം കാണുന്നത് ജൈനക്ഷേത്രമായ വേദി മന്ദിർ ആണ്. കുറെ  പടവുകൾ കയറിവേണം   മൂന്നുനിലയിലായി പണിതിരിക്കുന്ന ക്ഷേത്രത്തിൽ കടക്കാൻ. അഷ്ടകോൺ ആകൃതിയിലാണ് ക്ഷേത്രനിർമ്മാണം. മുകളിലെ താഴികക്കുടം  മുപ്പത്തിയാറു തൂണുകളിലായാണ് തങ്ങിനിർത്തിയിരിക്കുന്നത്. വേദിമന്ദിറിന്റെ കിഴക്കുവശത്തായി നീലകണ്ഠമഹാദേവക്ഷേത്രമാണ്. അഞ്ചടി ഉയരമുള്ള ശിവലിംഗപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഈ ക്ഷേത്രത്തിലും എത്താൻ ധാരാളം പടവുകൾ കയറണം. പാർശ്വനാഥ് മന്ദിറാണ് മറ്റൊരു ക്ഷേത്രം. മലമുകളിലെ   ബാവൻദേവി ക്ഷേത്രത്തിൽ, പേര് സൂചിപ്പിക്കുന്നതുപോലെ 52 മൂർത്തികളാണുള്ളത്. വിസ്തൃതമായ ഈ കോട്ടയ്ക്കുള്ളിൽ 300 ജൈനക്ഷേത്രങ്ങളും 60 ഹിന്ദുക്ഷേത്രങ്ങളുമുണ്ട്. ചിലതൊക്കെ അശോകചക്രവർത്തിയുടെ കാലത്തു് നിർമ്മിക്കപ്പെട്ടതാണ്.  വളരെക്കുറച്ചുക്ഷേത്രങ്ങൾമാത്രമേ ഇന്ന് നിത്യാരാധനയാൽ   സജീവമായുള്ളു. 


പുറംലോകത്തിന് അടുത്തകാലംവരെ, ഭാരതത്തിന്റെതന്നെ അഭിമാനമായ ഈ കോട്ട വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിയിരുന്നില്ല. 2013 ലാണ് യുനെസ്കോ, രാജസ്ഥാനിലെ അഞ്ചു പ്രധാന മലങ്കോട്ടകളുടെ പട്ടികയിൽ കുഭാൽഗറിനെയും ഉൾപ്പെടുത്തി ലോകപൈതൃകപ്പട്ടികയിൽ ഇടംകൊടുത്തത്. ഉദയ്പൂരിൽനിന്നു എൺപതുകിലോമീറ്റർ ദൂരെയാണ് ഈ കോട്ടയുടെ സ്ഥാനം. ഏറ്റവും അടുത്ത വിമാനത്താവളവും ഉദയ്പുർതന്നെ. 











(സന്യാസിയുടെ ശിരസ്സ് പതിച്ച സ്ഥലം)












Monday, January 10, 2022

യാത്രകളിലെ കാഴ്ചകൾ - മെട്രോ മിറർ ജനുവരി ലക്കം

 2022 പിറന്നിരിക്കുകയാണ്. മഹാമാരിയുടെ ഭീതി ഇരുട്ടിലാഴ്ത്തിയ ഒരുവർഷംകൂടി എങ്ങനെയൊക്കെയോ കടന്നുപോയിരിക്കുന്നു. കോവിഡിന്റെ രണ്ടാംതരംഗവും പുതുവകഭേദങ്ങളും വലിയൊരു ഭീഷണിയുമായി മനുഷ്യകുലത്തിനെതിരെ ആഞ്ഞടിച്ചെങ്കിലും പ്രതിരോധകുത്തിവയ്‌പും കാര്യക്ഷമമായ ചികിത്സാവിധികളുമൊക്കെക്കാരണം വളരെമികച്ചരീതിയിൽ നമ്മളതിനെയൊക്കെ നേരിട്ടു. ഇപ്പോഴും മൂന്നാംതരംഗത്തിന്റെ ഭീഷണിയിൽ ഒട്ടും പതറാതെ നമ്മൾ മുന്നേറുന്നുമുണ്ട്. 

ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡ് സാധാരണജനങ്ങളുടെ  ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ നമുക്ക് വായിച്ചെടുക്കാൻ കഴിയും. ശബ്ദായമാനമായ ലോകത്തെ എത്രവേഗമാണ് നിശ്ശബ്ദതയുടെ കുടക്കീഴിലേക്കു  മാറ്റിയിരുത്താൻ നന്ഗ്നനേത്രങ്ങൾക്കു ഗോചരമല്ലാത്ത  ഒരു  കുഞ്ഞൻ വൈറസിന് കഴിഞ്ഞത് എന്നത് അല്പമൊരു തമാശകലർന്ന അദ്‌ഭുതത്തോടെയല്ലേ നമുക്കോർക്കാനാവൂ. ലോകത്തിന്റെ ചലനാത്മകതയെ  എത്രവേഗമാണ് ഈ വൈറസ് കടിഞ്ഞാണിട്ട് നിർത്തിയത്! അതിബുദ്ധിമാനായ  മനുഷ്യന്റെ എല്ലാ  കണക്കുകൂട്ടലുകളും വെറും മിഥ്യയെന്നു കാട്ടിത്തരാൻ വളരെ കുറഞ്ഞ ദിവസങ്ങളെ വേണ്ടിവന്നുള്ളൂ. 


ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും തോറ്റുപിന്മാറുന്ന ചരിത്രം മനുഷ്യനില്ല. ഒന്നുപകച്ചുപോയെന്നുള്ളത് ശരിയാണെങ്കിലും കുതിച്ചുമുന്നേറിയെ മതിയാകൂ. സാധാരണമനുഷ്യർ തങ്ങളുടെ പ്രവൃത്തിമേഖലകളിലേക്കു മടങ്ങിയെത്തുകയും അധികാരകേന്ദ്രങ്ങളിലുള്ളവർ തങ്ങളുടെ കർമ്മപഥങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഒന്നാം തരംഗകാലത്തും രണ്ടാം തരംഗകാലത്തും സംഭവിച്ചുപോയ പിഴവുകളൊന്നും ഈ മൂന്നാംതരംഗകാലത്ത് അവർത്തിക്കുകയില്ലെന്ന ദൃഢനിശ്ചയം എല്ലാവരും എടുത്തിട്ടുണ്ടെന്നും നമുക്ക് പ്രത്യാശിക്കാം. 


ഒന്നരവർഷത്തിലധികമായി കൊറോണ കടിഞ്ഞാണിട്ടിരുന്ന എന്റെ  യാത്രകൾ പുനരാരംഭിച്ചത്  കഴിഞ്ഞ ഒക്ടോബറിലാണ് . ഓഗസ്റ്റ്മാസത്തിൽ നാട്ടിലേക്കൊരു യാത്ര തീരുമാനിച്ചിരുന്നെങ്കിലും ക്വാറന്റൈൻ, RT -PCR ഒക്കെ നിർബ്ബന്ധമായിരുന്നതുകൊണ്ടു പിന്മാറുകയായിരുന്നു. പിന്നെ ഒരു യാത്രപോയത് രാജസ്ഥാനിലേക്കാണ് . അങ്ങോട്ടുപോകാൻ ആകെ ആവശ്യമായിരുന്നത് വാക്‌സിനേഷൻ സെർട്ടിഫിക്കറ്റ് മാത്രമായിരുന്നു. മുംബൈ, ജയ്പുർ എയർപോർട്ടുകളിൽ ശരീരോഷ്മാവും നോക്കിയിരുന്നു. രാജസ്ഥാനിലെ പ്രതിദിനരോഗികളുടെ എണ്ണം അക്കാലത്തു ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്തായാലും രാജസ്ഥാനിലിലെ വിവിധപ്രദേശങ്ങളിലൂടെ പതിനഞ്ചുദിവസം നീണ്ട യാത്രയിൽ മനസ്സിലായതും കൊറോണ അവിടുത്തെ ജനങ്ങളുടെ അത്രയൊന്നും ഭയപ്പെടുത്തിയിരുന്നില്ല എന്നാണ്. ഗ്രാമപ്രദേശങ്ങളിൽ മാസ്ക് ധരിക്കുന്നവർ നന്നേ ചുരുക്കം. പക്ഷേ കൊറോണ അവരുടെ ജീവിതതാളം ഏതാണ്ട് നിശ്ചലമാക്കി എന്നുതന്നെ പറയാം. ലോക് ഡൗൺ മൂലം   വിനോദസഞ്ചാരികൾ എത്താതിരുന്നതുകൊണ്ട്  രാജസ്ഥാൻ തികച്ചും  ഒറ്റപ്പെട്ടുപോയിരുന്നു. സംസ്ഥാനത്തിന്റെ അധികഭൂഭാഗവും മരുഭൂമിയായതുകൊണ്ടു കൃഷിയെ പൂർണ്ണമായി ആശ്രയിക്കാനാവാത്ത പരിതഃസ്ഥിതിയാണിവിടെ.  എന്നിട്ടും എങ്ങനെയാണവർ ഇത്തരമൊരു ദുരിതപർവ്വം കടന്നുപോന്നതെന്ന് ആശ്ചര്യം തോന്നി. ലോക് ഡൗൺ തുടങ്ങിയ കാലത്തെന്നോ, ഭക്ഷണം ലഭിക്കാതെ കഷ്ടതയനുഭവിക്കുന്ന സഹജീവികളുടെ ദുഃഖമറിഞ്ഞു ഭക്ഷണമെത്തിക്കാൻ റാം നിവാസ് മന്ദൻ എന്ന ഒരു ജോധ്പൂർകാരൻ    തന്റെ ആജന്മസമ്പാദ്യമായ അൻപതുലക്ഷം രൂപ നൽകിയതായി വാർത്തവന്നതോർക്കുന്നു.  നൂറോളം ഗ്രാമപ്പഞ്ചായത്തുകളിലായി ഒട്ടനവധി കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ ഈ തുകകൊണ്ട്  കഴിഞ്ഞിരുന്നത്രേ! അതേത്തുടർന്ന് മറ്റുധാരാളം മനുഷ്യസ്നേഹികളും ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ മുന്നോട്ടു വന്നിരുന്നു. സർക്കാർ സംവിധാനങ്ങളും സഹായഹസ്തവുമായി ഉണ്ടായിരുന്നു.  എങ്കിലും നീണ്ടകാലത്തെ ലോക്ക് ഡൌൺ സാധാരണക്കാരായ ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയായിരുന്നു. 


രാജസ്ഥാനിലെ യാത്രയ്ക്കിടയിൽ ഹൃദയത്തിലിടംനേടിയ ചിലകാര്യങ്ങളുണ്ട്. അന്നാട്ടിലുടനീളം സഞ്ചരിച്ച അതിമനോഹരമായ റോഡുകൾ മാത്രമല്ല,  മനുഷ്യൻ മനുഷ്യനാകുന്നതെങ്ങനെയെന്നും പ്രകൃതിയുമായി എങ്ങനെയാണു മനുഷ്യജീവിതത്തെ ചേർത്തുനിർത്തേണ്ടതെന്നും നമ്മെ പഠിപ്പിച്ചുതരുന്ന കാര്യങ്ങൾ.  


 ഗ്രാമങ്ങളെന്നോ പട്ടണങ്ങളെന്നോ വ്യത്യാസമില്ലാതെ അന്നാട്ടിലെ ജനങ്ങൾ കാത്തുസൂക്ഷിക്കുന്ന സത്യസന്ധതയാണ് ഏറ്റവുമധികം മനസ്സിൽ തൊട്ടത്. പലകാര്യങ്ങൾക്കും വിനോദസഞ്ചാരികളിൽനിന്നു കൂടുതൽ പണം അവർക്ക്  ഈടാക്കാനാവും. പക്ഷേ ആരുംതന്നെ അങ്ങനെ ചെയ്തതായി തോന്നിയില്ല.   സഞ്ചാരികൾക്ക് ചിത്രപുസ്തകങ്ങൾ വിൽക്കാൻ നടന്നിരുന്ന, എല്ലുംതോലുംമാത്രമുള്ള ഒരു പയ്യനോട്  "പണം തരാം, പുസ്തകം വേണ്ടാ" എന്നുപറഞ്ഞപ്പോൾ അവനതു വാങ്ങാൻ തയ്യാറായില്ല. "എനിക്ക് നന്നായി വിശക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ  നിങ്ങൾ ഈ പുസ്തകം വാങ്ങി എന്നെ സഹായിക്കൂ." എന്നാണവർ പറഞ്ഞത്.  പന്ത്രണ്ടോ പതിമൂന്നോ വയസ്സ് പ്രായമുള്ള ആ കുഞ്ഞിന്റെ ആത്മാഭിമാനബോധം അനല്പമല്ലാത്തവിധം അമ്പരപ്പിച്ചു. എന്നുവെച്ചു ഭിക്ഷക്കാർ ഇല്ലെന്നല്ല. ജോലിക്കുള്ള അവസരമില്ലെങ്കിൽ വിശപ്പകറ്റാൻ വേറെ എന്തുചെയ്യാനാകും!


വഴിയോരങ്ങളിൽ വാസസ്ഥലങ്ങളുടെയടുത്തും കൃഷിയിടങ്ങളിലും വെളിമ്പറമ്പുകളിലുമൊക്കെ വൃക്ഷശിഖരങ്ങളിലും തൂണുകളിലുമൊക്കെയായി മൺചട്ടികൾ പോലെതോന്നുന്ന  ചില പത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നതുകണ്ടിരുന്നു.  അവ ചെടിച്ചട്ടികളല്ല എന്ന് മനസ്സിലായി. എന്താണെന്നറിയാനൊരു കൗതുകംതോന്നി അന്വേഷിച്ചപ്പോഴാണ് അവയിൽ പക്ഷികൾക്കുള്ള ആഹാരവും ഭക്ഷണവുമാണെന്നു മനസ്സിലായത്. മരുഭൂമിയായതുകൊണ്ടു സ്വാഭാവികമായുള്ള ജലദൗർലഭ്യമുണ്ടല്ലോ. പക്ഷികൾക്ക്  ദാഹജലംകിട്ടാതെ ജീവനാശം വന്നുപോകാതിരിക്കാനുള്ള മുൻകരുതലാണിത്. എത്ര ഉദാത്തമായ മാനവികത! ദുരിതങ്ങളും ദുഖങ്ങളും അനുഭവിക്കുന്നവർക്കേ സഹജീവിയുടെ ദുഃഖംകാണാൻ കഴിയൂ. 

മനസ്സിൻറെ കുളിർമ്മ നൽകിയൊരു കാഴ്ചയായിരുന്നു ബിക്കാനീർ പട്ടണത്തിലേക്കുള്ള പാതയരികിൽക്കണ്ട ഗോശാല. നമ്മുടെ നാട്ടിലും ചില ക്ഷേത്രങ്ങളോടുചേർന്നു ഗോശാലകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് തികച്ചും വ്യത്യസ്തമാണ്. മരുപ്രദേശമാണെങ്കിലും  രാജസ്ഥാനിൽ ധാരാളം പശുക്കളും പശുപാലകരുമൊക്കെയുണ്ട്. എന്നാൽ  പ്രായാധിക്യം വന്ന പശുക്കളെയും കാളകളെയുമൊക്കെ തീറ്റിപ്പോറ്റാൻ അവയുടെ  ദരിദ്രരായ ഉടമകൾക്ക്  കഴിയാതെവരുന്നു. അവർ ഉപേക്ഷിക്കുന്ന  മൃഗങ്ങളെ പട്ടിണിമരണത്തിൽനിന്നും ഇറച്ചിവെട്ടുകാരിൽനിന്നും സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്നതാണ് ഈ ഗോശാല. ഭക്ഷണവും പരിചരണങ്ങളും നൽകി  അവിടെ സംരക്ഷിക്കപ്പെടുന്ന  ഈ നാൽക്കാലികൾ  ശ്രേഷ്ഠതരമായ മനുഷ്യസ്‌നേഹത്തിന്റെ ഗുണഭോക്താക്കളാണല്ലേ! രാജസ്ഥാനിൽ ഇത്തരം നൂറുകണക്കിന് ഗോശാലകളുണ്ട്. ആയിരക്കണക്കിന് ഗോക്കളും. നമുക്കും വേണമെങ്കിൽ ഈ ഗോശാലകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തികസഹായം ചെയ്യാം. 



പ്രധാനപട്ടണങ്ങളിൽപോലും മെഡിക്കൽഷോപ്പുകൾ വളരെക്കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടൊരു കാര്യമാണ്. ഒരത്യാവശ്യമരുന്നിനായി ജയ്സാൽമീർ പട്ടണത്തിൽ കുറെയധികം അലയേണ്ടിവന്നു. അതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് അന്നാട്ടുകാരുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഏറെ മതിപ്പുതോന്നിയത്. അവിടെ ആളുകൾക്ക്  രോഗങ്ങൾ വരുന്നത് വളരെ അപൂർവ്വമാണത്രേ! അതുകൊണ്ടുതന്നെ ആശുപത്രിസൗകര്യങ്ങളും മരുന്നുകടകളും  വളരെക്കുറവ്. പക്ഷേ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ഏതുസമയത്തും  തുറന്നുവെച്ചിരിക്കുന്ന മദ്യക്കടകൾ അനവധിയായാണ്.  എന്നുവെച്ചു തിക്കിത്തിരക്കോ ബഹളമോ ഒന്നും എവിടെയുമില്ല. മാത്രവുമല്ല, മദ്യം സുലഭമാണെങ്കിലും  മദ്യപിച്ചു ബോധംനഷ്ടപ്പെട്ടു വഴിയോരത്തും പൊതുസ്ഥലങ്ങളിലും കിടക്കുന്നവരെയും ബഹളമുണ്ടാക്കുന്നവരെയുമൊന്നും എവിടെയും  കാണാനില്ല. അങ്ങനെയൊരു പതിവും ഇവിടുത്തുകാർക്കില്ലത്രേ! 


ഇവിടുത്തെ ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളുമൊക്കെ വർണ്ണിക്കാൻ  സ്ഥലപരിമിതി അനുവദിക്കില്ല. പക്ഷേ അവയെയൊക്കെ അങ്ങേയറ്റം ശ്രദ്ധയോടെ സംരക്ഷിക്കുകയും  പരിപാലിക്കുകയും ചെയ്യുന്ന രാജസ്ഥാൻ ജനതയും  ഭരണസംവിധാനങ്ങളും എന്തുകൊണ്ടും അഭിന്ദനമർഹിക്കുന്നു. ഇവയിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു ചരിത്രസ്‌മാരകമാണ് ജോധ്‌പൂരിലെ  രാജകുടുംബവസതിയായ  ഉമൈദ് ഭവൻ പാലസ്. തീർച്ചയായും അതിമനോഹരമായ  ഒരു പ്രൗഢനിർമ്മിതിയാണിത്. എന്നാൽ  347 മുറികളുള്ള  ഈ മണിമാളികയുടെ  ഗാംഭീര്യത്തെക്കാൾ ഇതിന്റെ നിർമ്മാണത്തിനുപിന്നിലുള്ള കാരണമാണ് എന്നെ കൂടുതൽ സ്പർശിച്ചത്. 1920-കളിൽ 3 വർഷം തുടർച്ചയായി ജോധ്പൂരിൽ വരൾച്ചയും പട്ടിണിയും നേരിട്ടു. പട്ടിണി ബാധിച്ച പ്രദേശങ്ങളിലെ കർഷകർ ജോധ്പൂരിലെ അന്നത്തെ രാജാവായിരുന്ന ഉമൈദ് സിംഗ് റാത്തോറിനോട് തങ്ങളുടെ സങ്കടം ഉണർത്തിച്ചു. കർഷകർക്ക് ജോലിനല്കാനായി ഇങ്ങനെയൊരു കൊട്ടാരം നിർമ്മിക്കാൻ രാജാവ് തീരുമാനിക്കുകയായിരുന്നു. 1929-ലാണ് പാലസിനു തറകല്ലിട്ടത്. 2000 മുതൽ 3000 പേർ വരെ കൊട്ടാരനിർമ്മാണജോലിചെയ്തു. ജോലികൊടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നതുകൊണ്ടു നിർമ്മാണം വളരെ മന്ദഗതിയിലാണ് നീങ്ങിയത്. 1943 ലാണ് പണിപൂർത്തിയായി കൊട്ടാരത്തിൽ താമസം തുടങ്ങിയത്. ഒരുകോടിയിലധികംരൂപ ചെലവിട്ടാണ് കൊട്ടാരം പണിതത്. അക്കാലത്തെ ഭീമമായൊരു തുക!  വേണമെങ്കിൽ രാജാവിന് ആ പണം, ദയനീയാവസ്ഥ മനസ്സിലാക്കി  കർഷകർക്ക് വീതിച്ചു നൽകാമായിരുന്നു. അതുകൊണ്ടു പല ദുരന്തങ്ങളാണുണ്ടാകുമായിരുന്നത്. ഏറ്റവും പ്രധാനം പരിശ്രമശാലികളായ  കർഷകരുടെ ആത്മാഭിമാനത്തെ ഈ ദാനം വ്രണപ്പെടുത്തുമെന്നതുതന്നെ. മറ്റൊന്ന് വെറുതെ കിട്ടുന്ന പണമായതുകൊണ്ടു അത് ധൂർത്തടിക്കാൻ ചിലരെങ്കിലും സന്നദ്ധമായേക്കും. മാത്രമല്ല, പലരെയും അലസന്മാരാക്കാനും അത് കാരണമാകും. എത്ര ദീർഘവീക്ഷണത്തോടെയാണ് രാജാവ് അത്തരമൊരു തീരുമാമെടുത്തത് എന്ന് തോന്നുന്നില്ലേ! 


വ്യക്തിപരമായി എനിക്ക് ഹൃദയസ്പർശിയായ ഒരനുഭവവും ഉണ്ടായി.  രാജസ്ഥാനിലെ യാത്രയുടെ പന്ത്രണ്ടാം ദിനം. രൺതംഭോർ എത്തിയത് രാത്രിയിലാണ്. പട്ടണത്തിൽനിന്നു പത്തുപതിനേഴുകിലോമീറ്റർ ദൂരെയുള്ള ഒരു റിസോർട്ടിലായിരുന്നു താമസം. രാത്രിയിൽ എന്റെ ഭർത്താവിന് തീരെ സുഖമില്ലാതെയായി. വെളുപ്പിന് നാലുമണിയായപ്പോൾ ഒരാശുപത്രിയിൽ  എത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ഡോക്ടർ സാരമായി ഒന്നുമില്ല എന്നുപറഞ്ഞു ഒരു ഇഞ്ചക്ഷനും കൊടുത്തു ഞങ്ങളെ മടക്കി. തത്കാലത്തേക്ക് ഒരാശ്വാസം കിട്ടിയെങ്കിലും  കുറച്ചുകഴിഞ്ഞപ്പോൾ സ്ഥിതി പൂർവ്വാധികം മോശമായി, ഏതാണ്ട്  അബോധാവസ്ഥയിൽ .  ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ട അവസ്ഥ.   എന്നോടൊപ്പം ടൂർ മാനേജർമാരിൽ ഒരാൾകൂടി  വരാൻ തയ്യാറായി.   ആശുപത്രിയിൽ ഞങ്ങളെ  എത്തിച്ച ആംബുലൻസ് ഡ്രൈവർ തിരികെപ്പോകാൻ കൂട്ടാക്കിയില്ല. രെജിസ്ട്രേഷൻ കൗണ്ടറിലും ബില്ലടയ്ക്കാനും  ഫാർമസിയിലുമൊക്കെ അയാൾ എന്റെയൊപ്പം വന്നു. മടങ്ങിപ്പോക്കോളാൻ നിർബ്ബന്ധിച്ചപ്പോൾ അയാൾ പറഞ്ഞത് "നിങ്ങൾക്ക് ഇവിടെ പരിചയമൊന്നുമില്ലല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ ആരാണുള്ളത്. അതുകൊണ്ടു ഞാനെന്തായാലും പോകുന്നില്ല" എന്നാണ്. പത്തുമണിക്കുമുമ്പ് ആശുപത്രിയിലെത്തിയതാണ്. പലകുപ്പികളിലായി പലപ്രാവശ്യം   എന്തൊക്കെയോ മരുന്നുകളും സലൈനും ഒക്കെ രോഗിക്കു കൊടുത്തു.  നാലുമണിയായപ്പോൾ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെന്നായി. അപ്പോഴാണ് ഡ്രൈവർ തന്റെ ആംബുലൻസുമായ് തിരികെപ്പോകാൻ തയ്യാറായത്. എത്ര  നിർബ്ബന്ധിച്ചിട്ടും നിശ്ചിതമായ വണ്ടിക്കൂലിയല്ലാതെ ഒരുരൂപപോലും കൂടുതൽവാങ്ങാൻ ആ 22 വയസുകാരൻ യുവാവ് തയ്യാറായതുമില്ല. പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള, ദരിദ്രകുടുംബത്തിലെ അംഗമായ ഈ ചെറുപ്പക്കാരന്റെ നിസ്വാർത്ഥതയും ധാർമ്മികതയും ഉത്തരവാദിത്തബോധവുമൊക്കെ നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ, ഉയർന്ന ജീവിതപശ്ചാത്തലമുള്ള യുവാക്കളിൽ കാണാൻ കഴിയുമോ എന്ന് സംശയമുണ്ട്. വാഹനാപകടങ്ങളിലുംമറ്റും രക്തംവാർന്നുകിടക്കുന്നവരെപ്പോലും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ലെന്ന വാർത്തകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു! 





Sunday, January 2, 2022

ഭ്രാന്ത് ( ധനു )

 ലക്ഷ്യങ്ങൾ നേടുവാൻ കഴിയാതെയുഴറുമ്പോൾ  

അറിയാതെ തലതല്ലിക്കരയുന്നു ഞാൻ വൃഥാ! 

ദൂരങ്ങൾ താണ്ടുവാൻ കഴിയാതെ നോവുമ്പോൾ 

ഗർഹിക്കും വ്രണിതപാദങ്ങളെ  മേൽക്കുമേൽ!

അകലുന്ന സ്നേഹത്തിൻ ദീപകജ്വാലകൾ 

അന്ധകാരത്തിലേക്കെന്നെ നയിക്കുന്നു, 

ഭ്രാന്തിന്റെ വേരുകൾ എന്നിൽ മുളയ്ക്കുന്നു.



Saturday, January 1, 2022

കാവ്യകേളി. അ

1.അണയുമീ നവവത്സരത്തിൻ പ്രഭാതത്തിൽ 
അകതാരിൽ വിരിയും പ്രതീക്ഷതൻ പൂവുകൾ
അഴകേറും വർണ്ണങ്ങൾ ചലിച്ചുചേർത്തതിൽ 
അരുമയാം കനവിന്റെ പരിമളം ചേർത്തുവോ! 

അഴലിന്റെ നിഴൽവീണ ദുരിതപർവ്വങ്ങളും  
അല്ലലിൻ കയ്പുനീർ  നിറയും ദിനങ്ങളും
അകലേക്കു പോയ്മറഞ്ഞീടട്ടെ, നിറയട്ടെ 
അമൃതമാമാനന്ദദീപ്തിയീയുലകിതിൽ

2,അകലെയെങ്ങോ വരുന്നുണ്ടൊരു പൂക്കാലം
അഴൽ മാറി,യവനിയിൽ കോകിലം പാടിടും. 
അരുമയാം പൈതലിൻ മന്ദസ്മിതംപോലെ 
അർക്കനീയവനിയിൽ പ്രഭതൂകി നിന്നിടും.  
അംബുജം പൂവിട്ട പൊയ്കയിൽ മാൻപേട
അൻപോടെ തന്മുഖച്ഛായ തിരഞ്ഞിടും. 
അതിരറ്റ സ്നേഹത്തിന്നാനന്ദധാരയിൽ 
അനുസ്യുതമൊഴുകുമെന്നാശതൻ തോണിയും! 

3.അരുണന്റെ കിരണങ്ങൾ ഇരുളകറ്റീടുന്നു,
അമലമാം ഹിമകണം വൈരം മിനുക്കുന്നു, 
അല്ലിച്ചെന്താമരപ്പൂവിലെത്തേൻകണം,
അലയുന്ന പൂമ്പാറ്റയ്ക്കമൃതമായ്തത്തീരുന്നു, 
അലയാഴി മെല്ലേത്തഴുകിത്തലോടുന്നു ,
അത്രമേൽ സ്‌നേഹത്താൽ തീരത്തെ മേൽക്കുമേൽ, 
അഴലെനിക്കെന്തിനീയുലകത്തിൽ ഭൂമിയാം,
അമ്മതൻ വാത്സല്യമെന്നിൽച്ചൊരിയുകിൽ !