Friday, May 1, 2026

ആത്മാവിൻ്റെ തേങ്ങൽ

 

ആത്മാവിൻ്റെ തേങ്ങൽ

===================

വേനൽമഴ താളമേളങ്ങളോടെ ആടിത്തിമിർക്കുന്ന സായന്തനം. ടാക്സിയിൽനിന്നിറങ്ങി പെട്ടിയുമെടുത്തു നനഞ്ഞുകൊണ്ടുതന്നെ  തന്റെ പഴയ വീട്ടിന്റെ വരാന്തയിലേക്ക് കയറി.   നീണ്ട ഇടവേളയ്‌ക്കുശേഷമാണ്  സന്ദീപ്  വീണ്ടും ആ വീട്ടിലേക്കുവരുന്നത്. ഒരിക്കൽ അവന്റെ കൊഞ്ചലുകളും  കളിചിരികളും  കുസൃതികളുംകൊണ്ട് ആഹ്ലാദപൂർണ്ണമായിരുന്ന ആ വീട് ഇപ്പോൾ നിശ്ശബ്ദതയിൽ മുങ്ങിയിരിക്കുന്നു. സന്ധ്യയായില്ലെങ്കിലും മഴയുടെ വരവ് അവിടെയാകെ ഇരുട്ടുപരത്താൻ തുടങ്ങിയിരുന്നു. അവൻ അരമതിലിരുന്ന് പുറത്തെ മഴയിലേക്ക് നോക്കി. എതിരേൽക്കാൻ ആരുമില്ലാത്ത വീട്ടിലേക്കു വരാൻ ഈ മഴയ്‌ക്കേ കഴിയുകയുള്ളു. 

അവൻ എഴുന്നേറ്റു വാതിൽതുറന്ന് അകത്തു കടന്നു. ചുവരിൽ അമ്മയുടെയും അച്ഛന്റെയും മാലയിട്ട ഫോട്ടോകൾ. പിന്നെ എന്നോ കൊഴിഞ്ഞുപോയ നല്ലദിനങ്ങളുടെ ഓർമ്മകൾ തിരികെനൽകുന്ന കുറേ ഫോട്ടോകൾ വേറെയും. എല്ലാ ചിത്രങ്ങളിലും സന്ദീപിന്റെ നിറഞ്ഞചിരി, നേരിയ വെളിച്ചത്തിലും പ്രകശംവിതറുന്നു. 

“നീ വന്നോ…” നേർത്ത തേങ്ങൽപോലൊരു ശബ്ദം. 

അവൻ ഞെട്ടി ചുറ്റും  തിരിഞ്ഞുനോക്കി. ആരുമില്ല. പക്ഷേ വളരെ പരിചിതമായിരുന്നു ആ  ശബ്ദം. പെട്ടെന്നവൻ തിരിച്ചറിഞ്ഞു, ആ ശബ്ദം തന്റെ ഉള്ളിൽനിന്നായിരുന്നുവെന്ന്. 

സന്ദീപ്, തന്റെ കണ്ഠത്തിൽ എന്തോ വലിയ ഭാരമെടുത്തുവെച്ചതുപോലെ വല്ലാതൊന്നു പിടഞ്ഞു. ശബ്ദം പുറത്തേക്കു വരുന്നതേയില്ല. 

മുംബൈ മഹാനഗരത്തിൽ പി എച് ഡി പഠനവുമായി ഐ ഐ ടി യിലെ  നീണ്ട ഏഴുവർഷങ്ങൾ! അറിവിന്റെ ആകാശങ്ങൾ തേടുന്ന  തിരക്കിൽ നാടും  വീടും മറന്നു. അച്ഛനുമമ്മയും തന്റെ സാമീപ്യം കൊതിച്ചപ്പോൾ  വിജയങ്ങൾ കൊയ്യാൻ പറന്നകന്നു.  സ്വന്തം ആത്മാവിന്റെ വേദനകൾക്കുനേരെ കണ്ണും കാതും കൊട്ടിയടച്ച്,  സ്വത്വം  പോലും മറന്നുപോയ അവധൂതവാസം.

വർണ്ണങ്ങളിൽ താൻ മെനഞ്ഞെടുത്ത ചിത്രഭംഗികൾ, എഴുതിവെച്ച  അക്ഷരക്കൂട്ടുകൾ, ആകാശത്തേക്ക് നോക്കി മെനഞ്ഞെടുത്ത  സ്വപ്‌നങ്ങൾ -എല്ലാം അവൻ മറന്നുപോയിരുന്നു. 

''എന്നിലെ ഞാൻ എവിടെയായിരുന്നു!''

ഒരുനിമിഷം അവൻ സ്വയം ചോദിച്ചു. 

''ഞാൻ ഇവിടെയുണ്ടായിരുന്നു''

ആ ക്ഷീണിച്ചു  നേർത്ത  ശബ്ദം വീണ്ടും പറഞ്ഞു,

''നിന്റെയുള്ളിൽ ഞാനെന്നുമുണ്ടായിരുന്നു. പക്ഷേ നീയെന്നെ കണ്ടതേയില്ല. എന്നെ കേൾക്കാൻ നിനക്കു സമയമുണ്ടായില്ല.''

അവന്റെ കണ്ണുകളിൽ നനവു പടർന്നു. 

“എനിക്ക് ഞാനാവണം. മടങ്ങിവരട്ടെ ഞാൻ? ” അവൻ മൃദുവായി ചോദിച്ചു.

“തീർച്ചയായും വേണം”

മഴ  ശക്തിയായി പെയ്തുകൊണ്ടേയിരുന്നു. സന്ദീപ് ലൈറ്റ് ഇട്ടു.  വാതിലടച്ചു ജനാല തുറന്നു. മഴയിൽക്കുളിച്ച്, പാരിജാതപ്പൂവിന്റെ സുഗന്ധം ചാർത്തിക്കൊടുത്ത ചേലചുറ്റി,  വീശിയെത്തിയ   തണുത്ത കാറ്റ് അവന്റെ മുഖത്തു തലോടി കടന്നുപോയി. ആ നിമിഷത്തിൽ, എത്രയോ നാളുകൾക്കുശേഷം  അവൻ തികഞ്ഞ ശാന്തതയുടെ ഭാരമില്ലായ്മ അനുഭവിക്കുകയായിരുന്നു. .


മുറിയുടെ വടക്കേ ചുവരോടുചേർന്ന് ജനാലയുടെ സമീപമിട്ടിരുന്ന മേശമേൽ പൊടിപിടിച്ചുകിടന്ന തന്റെ പഴയ  ബുക്ക് അവൻ കൈയ്യിലെടുത്തു. പൊടി തട്ടിക്കളഞ്ഞു ബുക്ക് നിവർത്തി. ആദ്യപേജിൽ ഒരു  ചെറിയ കുട്ടിയുടെ മനോഹരമായ അക്ഷരങ്ങൾ അവനെനോക്കി മന്ദഹസിച്ചു. 

'എന്റെ സ്വപ്നങ്ങൾ.'

അവൻ സുന്ദരമായൊരു പുഞ്ചിരി  തിരികെ നൽകി, ബാഗിൽ നിന്നൊരു പേനയെടുത്ത് മെല്ലേ എഴുതിത്തുടങ്ങി. 

നൃത്തംചെയ്യുന്ന അക്ഷരങ്ങൾ കവിതപ്പൂക്കളെ വിടർത്തി.

അവൻ എഴുതിക്കൊണ്ടേയിരുന്നു. ഉള്ളിൽ നിറഞ്ഞുനിന്ന വികാരങ്ങളുടെ അനർഗ്ഗളമായ പ്രവാഹം!

തേങ്ങിത്തേങ്ങി തളർന്നുപോയ ആത്മാവിന്റെ നൊമ്പരം പതിയെപ്പതിയെ കുറഞ്ഞുവന്നു. കാരണം, അതിനെ കേൾക്കുന്ന ഒരാൾ വീണ്ടുമെത്തിയിരിക്കുന്നു.

വേനൽമഴ അപ്പോഴേക്കും  പെയ്തുതോർന്നിരുന്നു. 

No comments:

Post a Comment