Friday, May 22, 2026

പോക്കുവെയിൽ - കഥ

 



പോക്കുവെയിൽ 

--------------------------


പോക്കുവെയിലിന്റെ  ചാഞ്ഞ  വെളിച്ചം മുറ്റത്ത് വീണുകിടക്കുന്നു. പതിവുപോലെ സതിയമ്മ  നിശ്ശബ്ദമായി ഉദയൻചേട്ടന്റെ അടുത്തേക്കു  വന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ സായാഹ്നപ്രഭപോലെ മങ്ങിക്കൊണ്ടിരിക്കുകയാണ് . പലപ്പോഴും ആളുകളെ  തിരിച്ചറിയാതെ നിശ്ചലമായി നോക്കിയിരിക്കും. മക്കളെയും അവരുടെ ഭാര്യമാരെയും  കൊച്ചുമക്കളെയും  കാണുമ്പോൾ വളരെ സന്തോഷമാണ്. അവരോടു ഭക്ഷണം കഴിച്ചോ, ജോലിക്കുപോയോ, സ്‌കൂളിൽപോയോ എന്നൊക്കെ ചോദിക്കും. എന്നാൽ  സതിയമ്മച്ചേച്ചി മാത്രം മറവിയുടെ ആഴങ്ങളിലെവിടെയോ ആണ്. അവരെക്കാണുമ്പോൾ  ആകെ ഇഷ്ടക്കേടാണ്.


'ഇവരാരാ, എന്തിനാ അന്യസ്ത്രീകൾ നമ്മുടെ വീട്ടിനകത്തു കയറുന്നതെ'ന്നാവും ചിലപ്പോൾ ചോദ്യം.


ഒരുദിവസം പറഞ്ഞത് 'അവരുടെ മുഖത്തൊരു ലക്ഷണക്കേടുണ്ട്. വീട്ടിൽനിന്നൊന്നും അടിച്ചോണ്ടുപോകാതെ സൂക്ഷിക്കണ'മെന്നായിരുന്നു. 


ചേച്ചി മാറിയിരുന്നു കരയുന്നതുകണ്ടു. ആർക്കാണ് ചേച്ചിയെ ഒന്നാശ്വസിപ്പിക്കാനാവുക. 


വേറെയേതെങ്കിലും സ്ത്രീകളായിരുന്നെങ്കിൽ പിന്നെ അങ്ങേരെ തിരിഞ്ഞുനോക്കില്ലായിരുന്നു. പക്ഷേ സതിയമ്മച്ചേച്ചി ചേട്ടനുവേണ്ടതൊക്കെ കൃത്യമായി ചെയ്തുകൊടുത്തിരുന്നു. ഉണർന്നിരിക്കുമ്പോൾ മുറിയിൽച്ചെല്ലാൻ സമ്മതിക്കാത്തതുകൊണ്ടു  അദ്ദേഹം ഉറങ്ങുമ്പോൾ അടുത്തുപോയിരുന്നു തലോടികൊടുക്കുമായിരുന്നു.  




ഒരു രാത്രി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായി. ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടുണ്ടായിരുന്നു. നല്ല ടെമ്പറേച്ചറും. മരുന്നുകൾ കഴിക്കുന്നതേയില്ല. ആശുപത്രിയിൽ പോകാനും ഒരുക്കമല്ല.  വീട്ടുകാർ എല്ലാവരും ചുറ്റും കൂടി. കൊച്ചുമക്കളും മക്കളും മരുമക്കളും ആശങ്കയോടെ നിന്നു. 




സതിയമ്മച്ചേച്ചി    ശാന്തമായി മുറിയിൽവന്ന്  അദ്ദേഹത്തിന്റെ കൈ പിടിച്ചു.

പിന്നെ വളരെ സൗമ്യമായി   അദ്ദേഹത്തോട് പറഞ്ഞു:

“മരുന്ന് കഴിക്കണം… ഇല്ലെങ്കിൽ അസുഖം കൂടും.”


അദ്ദേഹം പതുക്കെ കണ്ണുതുറന്നു. മുറിയിൽ നിന്നിരുന്ന എല്ലാവരെയും മാറിമാറി  നോക്കി. സതിയമ്മ കൊടുത്ത മരുന്ന് അനിഷ്ടത്തോടെയെങ്കിലും കഴിച്ചു   വീണ്ടും കിടക്കയിലേക്ക് വീണു. പതിയെ മിഴികൾ അടഞ്ഞു. വീണ്ടും കണ്ണുതുറന്നത്  കുറേസമയം കഴിഞ്ഞാണ്. അപ്പോൾ  കണ്ടത് തന്റെ മുഖത്തേക്കു സാകൂതം  നോക്കിയിരിക്കുന്ന സതിയമ്മയെയാണ്. ആദ്യം വെറുപ്പോടെ മുഖം തിരിച്ചെങ്കിലും  പിന്നെ സതിയമ്മയുടെ മുഖത്തേക്ക് കുറേനേരം സൂക്ഷിച്ചു   നോക്കി. എന്നിട്ട് 

പതിഞ്ഞ  ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു:

“നിങ്ങൾ … ആരാ…?”

അത് കേട്ടപ്പോൾ സതിയമ്മയുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു.

പക്ഷേ അവർ പതിവുപോലെ പുഞ്ചിരിച്ചു.

അദ്ദേഹത്തിന്റെ കൈ കൂടുതൽ ഉറപ്പായി പിടിച്ചുകൊണ്ട് അവർ മന്ത്രിക്കുംപോലെ   പറഞ്ഞു:

"വളരെ വേണ്ടപ്പെട്ടൊരാൾ"


അദ്ദേഹം ഒരു നിമിഷം അവരുടെ മുഖം നോക്കി. ആ മുഖത്തു തെളിഞ്ഞ  സ്നേഹത്തിന്റെ ജ്വാല  അദ്ദേഹത്തിന്റെ ഹൃദയാന്തർഭാഗത്തെവിടെയോ വെളിച്ചം വീശി. 


ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയ്ക്കൊണ്ടിരുന്നു. ഉദയൻചേട്ടൻ അധികസമയവും കിടക്കയിൽത്തന്നെ. നടക്കാൻ ഒരാളുടെ സഹായം കൂടിയേ മതിയാവൂ എന്നായപ്പോൾ ഒരു ഹോം നേഴ്‌സിനെ നിയമിച്ചു.   സതിയമ്മ ഉദയൻചേട്ടന് തികച്ചും അന്യയായിത്തന്നെ കഴിഞ്ഞു. പക്ഷേ അവർ  അദ്ദേഹത്തിന് ഇഷ്ടപ്പെട്ട  ഭക്ഷണമുണ്ടാക്കി, കൃത്യസമയത്തു മരുന്നുകൾ നൽകി, ഹോംനേഴ്സ് ചെയ്യുന്നതൊക്കെ ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്‌ത്‌ അദ്ദേഹത്തെ   നന്നായി പരിചരിച്ചു. 

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി  അല്പമൊന്നു മാറിയാൽ പിന്നെ ഊണും ഉറക്കവുമില്ലാതെ അവർ അദ്ദേഹത്തെ നോക്കിയിരുന്നു. 


ഹോംനേഴ്സ് ഒരിക്കൽ അവരോടു  ചോദിച്ചു. 

" അമ്മയെ ഒട്ടും ഇഷ്ടമില്ലാത്ത, അമ്മ ആരാണെന്നുപോലും അറിയാത്ത ഇദ്ദേഹത്തെ അമ്മയ്ക്കെങ്ങനെയാണ് സ്നേഹിക്കാനാവുക!"


ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവർ മറുപടി  പറഞ്ഞു. 


" അദ്ദേഹത്തിനല്ലേ എന്നെ ഓർമ്മയില്ലാത്തത്.   എനിക്കറിയാമല്ലോ അദ്ദേഹം എന്റെ ആരാണെന്ന്. കഴിഞ്ഞ 54വർഷങ്ങൾ അദ്ദേഹത്തിന്റെ നിഴൽപോലെ ഞാൻ ഒപ്പമുണ്ടായിരുന്നു. 17)0 വയസ്സിലാണ്  എന്നെ അദ്ദേഹം താലികെട്ടി ഈ വീട്ടിൽ കൊണ്ടുവന്നത്. അന്നുതൊട്ടിന്നുവരെ എന്റെ ലോകം അദ്ദേഹമാണ്."


സമയം ഒരു നദിപോലെ മുമ്പോട്ടു കുതിച്ചുകൊണ്ടിരുന്നു. ഉടയൻചേട്ടന്റെ ആരോഗ്യം  ദിനംപ്രതി വഷളാവുകയും ചെയ്തു. ഹോം നേഴ്സ് വിദേശത്തു ജോലികിട്ടി പോയപ്പോൾ സതിയമ്മച്ചേച്ചിയും മൂത്തമകനും ചേർന്ന് ആ ജോലികൾ ഭംഗിയായി ചെയ്തു. അപ്പോഴും ചേട്ടൻ ചേച്ചിയെ ഇറക്കിവിടാൻ പറയാറുണ്ടായിരുന്നു. 


ഒരുദിവസം മകൻ അത്യാവശ്യമായി ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് ചേട്ടന് അസ്വസ്ഥത വർദ്ധിച്ചത്. ചേച്ചി അത്യാവശ്യഘട്ടങ്ങളിൽ കൊടുക്കേണ്ട മരുന്നുകൾ കൊടുത്തു. എല്ലാ ശുശ്രുഷകളും നൽകി. ഇടയ്ക്ക് ചേട്ടൻ വ്യക്തമാകാത്ത  ശബ്ദത്തിൽ ചോദിച്ചു,


" നിങ്ങളെന്നെ നന്നായി പരിചരിക്കുന്നുണ്ടല്ലോ ? എന്റെ ആരാ നിങ്ങൾ ? "


"ഏറ്റവും പ്രിയപ്പെട്ടൊരാൾ "


ചേച്ചി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. 


കുറേനേരം ചേട്ടൻ ചേച്ചിയെത്തന്നെ  നോക്കിയിരുന്നു . അപ്രതീക്ഷിതമായി ആ ക്ഷീണിച്ച  കണ്ണുകളിൽ ഒരു ചെറുതരിവെളിച്ചം മിന്നിമറഞ്ഞു.

അദ്ദേഹത്തിന്റെ അധരങ്ങൾ വളരെ മന്ദമായി ചലിച്ചു.


"എന്റെ സതിയമ്മ ..." പിന്നെ തല തലയിണയുടെ ഒരുവശത്തേക്കു  ചെരിച്ചു കണ്ണുകളടച്ചു. 

വളരെ വ്യക്തമായിട്ടാണ്  ചേട്ടൻ ആ പേര് വിളിച്ചത്. 

അതു കേട്ട നിമിഷം സതിയമ്മ  പൊട്ടിക്കരഞ്ഞുപോയി.

54 വർഷത്തെ ഓർമ്മകൾ വീണ്ടും മടങ്ങിവന്നില്ല.

പക്ഷേ അവസാന നിമിഷത്തിൽ…

ആ  പേരെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ തിരിച്ചെത്തി. 

അല്ലെങ്കിലും സ്നേഹദീപങ്ങൾ   ഹൃദയത്തിന്റെ ഏറ്റവും ആഴത്തിലുള്ള ഇടങ്ങളിലാണല്ലോ  ജ്വലിച്ചുനിൽക്കുന്നത്. 


ഉദയൻചേട്ടന്റെ കൈകളെ തന്റെ കരങ്ങളിൽ ചേർത്തുപിടിക്കുമ്പോൾ സതിയമ്മയ്ക്കു  മനസ്സിലായി നിതാന്തമായൊരു തണുപ്പ് ആ കൈകളിൽ കുടിയിരിപ്പു തുടങ്ങിയെന്ന്. 

(ജീവിതമെന്നത് എന്തു സംഭവിക്കുന്നു എന്നതല്ല, സംഭവിക്കുന്നതിനെ എങ്ങനെ നേരിടുന്നു എന്നതാണ്)


No comments:

Post a Comment