Monday, December 17, 2018

സെബുന്നിസ

ആലസ്യം പുതപ്പായണിഞ്ഞ ഉച്ചമയക്കത്തിലെപ്പോഴോ ആ സ്വപ്നം  എന്നെത്തേടിയെത്തുകയായിരുന്നു. നിമിഷാർദ്ധംകൊണ്ടു ഞാനെത്തപ്പട്ടത് അതിമാനോഹരമായൊരുദ്യാനത്തിൽ. വർണ്ണശബളമായ പൂക്കളും വിവിധാകൃതികളിൽ വെട്ടിനിർത്തിയിരിക്കുന്ന ചെടികളും നീർച്ചാലുകളും ജലധാരകളും കൊച്ചുകൊച്ചുതടാകങ്ങളുമൊക്കെയുള്ള ആ ഉദ്യാനം എവിടെയോ കണ്ടുമറന്നതുപോലെ. ശ്രീനഗറിലോ..ഡൽഹിയിലോ .. അതോ രാമോജി  ഫിലിംസിറ്റിയിലോ ..
വെയിലും നിഴലും വീണുകിടക്കുന്ന ഉദ്യാനപാതയിലൂടെ ഞാൻ ഏകയായി നടന്നു. അകലെ, നിറയെ വെളുത്തപൂക്കൾചൂടിനിൽക്കുന്നൊരു  മരത്തിന്റെ ചുവട്ടിൽ ആരോ  തൂലിക മഷിയിൽ മുക്കി എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. നേർത്ത ശിരോവസ്ത്രത്തിലൂടെ ആ മുഖം വ്യക്തമായി കാണാനായില്ല. എങ്കിലും സഹസ്രാബ്ദങ്ങൾക്കപ്പുറത്തുനിന്നെത്തിയ ഒരു സ്ത്രീരൂപമായാണു  തോന്നിയത്. കഥകളിലൊക്കെ വായിച്ചിരിക്കുന്ന രാജകുമാരിമാരുടെ രൂപം! ഞാൻ നടന്നടുത്തെത്തിയിട്ടും അവർ അറിഞ്ഞതേയില്ല. തന്റെ എഴുത്തിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ.
ഒന്നു കണ്ഠശുദ്ധിവരുത്തി അവരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. അത് വിജയിച്ചു. അവർ മുഖമുയർത്തി ശിരോവസ്ത്രം ഒരുവശത്തേക്കു മാടിയൊതുക്കി എന്നെ നോക്കി. സുന്ദരമായ ആ മുഖത്തു ഒരു പുഞ്ചിരിവിടർന്നു. പിന്നെയും കുനിഞ്ഞ് എഴുത്തിൽ ശ്രദ്ധിച്ചപ്പോൾ ഒന്നുകൂടി അടുത്തേക്കുചെന്നു ഞാൻ ചോദിച്ചു.
"അങ്ങാരാണ്? എന്താണെഴുതുന്നത്?"
"ഞാൻ  സെബുന്നിസ. കവിത രചിച്ചുകൊണ്ടിരിക്കുകയാണ്"
എന്റെ ഓർമ്മത്താളുകളിൽ  ആ പേരു വീണ്ടുവീണ്ടും പരതി. അതിലെവിടെയോ ഒരു നേർത്ത അക്ഷരചിത്രം തെളിഞ്ഞുവന്നു.
മുഗൾചക്രവർത്തിയായിരുന്ന ഔറംഗസിബിന്റെ ഓമനപ്പുത്രി സെബുന്നിസ.  ഔറംഗസിബിനു തന്റെ പട്ടമഹിഷിയായ ദിൽറസ് ബാനു ബീഗത്തിൽ ജനിച്ച പൊന്നോമന. പേരന്വർത്ഥമാക്കി സ്ത്രീത്വത്തിനു ശ്രീതിലമാകയവൾ.    സൂഫികവിതകളുടെ കൂട്ടുകാരി. ക്രൂരനും മർക്കടമുഷ്ടിക്കാരനും ദുഷ്ടനുമായിരുന്നെങ്കിലും ഔറംഗസിബിന്റെ മനസ്സിനെ ഏറ്റവും സന്തോഷിപ്പിച്ചതും പിന്നീട് ഏറ്റവും ദുഖിപ്പിച്ചതും  ഈ പെൺകിടാവിന്റെ കിളിക്കൊഞ്ചലുകളായിരുന്നു.
സെബുന്നിസയെക്കുറിച്ചു ചിന്തിച്ചാൽ ഓർക്കാൻ കഥകൾ ഒട്ടനവധി.
ഏഴുവയസ്സിൽ അവൾ ഖുർആൻ മനഃപാഠമാക്കി. രാജകുമാരിയായിരുന്നിട്ടും വിശിഷ്ടവസ്ത്രാഭരണങ്ങളേക്കാൾ  അവൾക്കു പ്രിയം  അക്ഷരങ്ങളോടായിരുന്നു. തികച്ചും യാഥാസ്ഥികനായിരുന്ന  പിതാവിന്റെ വിലക്കിനെ ധിക്കരിച്ചും അവൾ കവിതകളെഴുതി. തികഞ്ഞ ഇസ്ലാമികവിശ്വാസിയായിരുന്ന പിതാവിന്റെ പാതയിൽനിന്നു വ്യതിചലിച്ച് പിതാമഹനായ അക്ബറിന്റെ മഹസൗഹാർദ്ദത്തിന്റെ പാത തിരഞ്ഞെടുത്തവൾ.
"എവിടെയൊക്കെ ഈശ്വരൻ ആരാധിക്കപ്പെടുന്നുവോ അവിടെയൊക്കെ എന്റെയും  ദൈവമിരിക്കുന്നു" എന്നു  പാടിയ സെബുന്നിസ. നീണ്ട ഇരുപതുവർഷങ്ങൾ  കാരാഗൃഹത്തിൽ ചിലവഴിച്ചവൾ!

സൗന്ദര്യത്തിടമ്പായിരുന്ന    സെബുന്നിസ പല രാജകുമാരന്മാരുടെയും ഉറക്കം കെടുത്തി. അവളെ പ്രണയിക്കാൻ അവർ മത്സരിച്ചു. അക്കാരണത്താൽത്തന്നെ അവളുടെ പിതാവിനാൽ  പലരുടെയും ജീവനും അപഹരിക്കപ്പെട്ടു. പക്ഷേ അവരിലാർക്കും അവളുടെ മനസ്സ് കീഴടക്കാനായില്ല. അതു  സാധ്യമായത് ഒരേയൊരാൾക്കുമാത്രം.  അയാൾക്കാകട്ടെ ആ പ്രണയം സ്വീകാര്യവുമായിരുന്നില്ല. ആരായിരുന്നു ആ സവിശേഷവ്യക്തിത്വം എന്നല്ലേ.. അത് മറ്റാരുമായിരുന്നില്ല, മാറാഠാമണ്ണിൽ ഹിന്ദവിസ്വരാജ്  എന്ന സാമ്രാജ്യം പടുത്തുയർത്തിയ ഛത്രപതി ശിവജിമഹാരാജ്‌!
ഒന്നുമില്ലായ്മയിൽനിന്ന് ഒരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ വിജയംവരിച്ച് ശിവജി നടത്തിയ ധീരോദാത്തമായ ജൈത്രയാത്രയുടെ കുളമ്പടിശബ്ദം ഭാരതത്തിന്റെ ഓരോമുക്കിലും മൂലയിലും പ്രതിധ്വനിച്ചിരുന്ന കാലം. ഭാരതം ജന്മകൊടുത്ത ഏറ്റവും മഹാനായ ആ വീരപുത്രന്റെ മഹച്ചരിതങ്ങൾ കേട്ടു കോരിത്തരിച്ച സെബുന്നിസ  ആരുമറിയാതെ അഗാധമായ പ്രണയത്തിൽ വീണുപോയി. ശിവജിയുടെ വീരപരാക്രമണത്തിനിരയായ, ഔറംഗസിബിന്റെ അമ്മാവൻ ഷെയിസ്തഖാൻ ശിവജിക്കുകൊടുത്ത അമാനുഷികപരിവേഷവും അനുബന്ധകഥകളും ഏതൊരു പെണ്ണിന്റെയും മനസ്സിളക്കുന്നതായിരുന്നു.
1666 മെയ്മാസത്തിൽ ഔറംഗസിബിന്റെ കൊട്ടാരത്തിലെത്തിയ ശിവജിയെ പർദ്ദയ്ക്കുള്ളിലൂടെ സെബുന്നിസ  ഒരുനോക്കുകണ്ടു. ഏറെ ബുദ്ധിമുട്ടി  തന്റെ  ഇംഗിതം  ശിവജിയെ അറിയിക്കാൻ അവൾ തയ്യാറായെങ്കിലും അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. പുത്രിയുടെ ആഗ്രഹമറിഞ്ഞ ചക്രവർത്തിയാകട്ടെ അതുമുതലെടുത്തു ശിവജിയെ ഇല്ലായ്മചെയ്യാനുള്ള വഴികളാലോചിച്ചു. പക്ഷേ അതും വിഫലമായി. ഒടുവിൽ ജീവിതാന്ത്യംവരെ സഫലമാകാത്ത പ്രണയത്തിന്റെ  സ്മൃതികുടീരമായ്  അവൾ അവിവാഹിതയായി ജീവിച്ചു. എഴുത്തിന്റെ വഴികളിൽ ജീവിതം നടന്നുതീർത്തു. 

ഓർമ്മകൾ കാടുകയറിയപ്പോൾ സെബുന്നിസ  അവിടെയുള്ള കാര്യംതന്നെ ഞാൻ മറന്നുപോയി. (സാധാരണ സ്വപ്നങ്ങളിൽ വന്നെത്തുന്ന മഹദ്‌വ്യക്തികളോട് ഒട്ടനവധി ചോദ്യങ്ങൾ ചോദിക്കാനുണ്ടാവും. വാദപ്രതിവാദങ്ങൾ നടത്തുകയുമാവും. അത് ശ്രീരാമനാവട്ടെ, ശ്രീകൃഷ്ണനാവട്ടെ, ശ്രീബുദ്ധനാവട്ടെ, അതുമല്ലെങ്കിൽ ദ്രൗപതിയോ കുന്തിയോ എന്തിന്, മദർതെരേസയോ  ആവട്ടെ പതിവു  തെറ്റാറില്ല . പക്ഷേ ഈ  വനിതാരത്നത്തോട് ഒന്നും ചോദിക്കാനും പറയാനുമാവാതെ നിന്നുപോയി.) നോക്കിനിൽക്കെ തന്റെ തൂലികയും ഗ്രന്ഥവുമെടുത്ത് അവർ ആ പൂമരചുവടുപേക്ഷിച്ച് മെല്ലേ  നടന്നകന്നു. ഞാനതു നോക്കിനിന്നു.

പെട്ടെന്നാണ് വാതിൽമണി  മുഴങ്ങിയത്. അപ്പോഴാണറിഞ്ഞത് അതൊരു വെറും സ്വപ്നമായിരുന്നെന്ന് ....














No comments:

Post a Comment