Thursday, August 22, 2013

അമര്‍നാഥ് യാത്രയും കാഷ്മീര്‍ കാഴ്ചകളും-4

അദ്ധ്യായം 4 - 'ഭം ഭം ഭോലെ'

ശേഷ്നാഗിലെ പ്രഭാതം അവര്‍ണ്ണനീയമായ ഒരു ദൃശ്യചാരുതയാണ്. നന്നേ പുലര്‍ച്ചെ തന്നെ ഭര്‍ത്താവും ഞാനും ഉണര്‍ന്നു  കൂടാരത്തിനു പുറത്തുകടന്നു. വെണ്മയുടെ കൂടാരങ്ങള്‍ പോലെ അകലെക്കണ്ട ഹിമശിഖരങ്ങളില്‍ ആദ്യകിരണങ്ങള്‍ അരുണിമപൂശും. ഇരുണ്ടചുവപ്പില്‍നിന്നും വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലേയ്ക്കുള്ളള നിറ പ്പകര്‍ച്ച- അഭൗമമായൊരു അനുഭൂതി നല്കുന്ന കാഴ്ചയാണത്. എത്ര കണ്ടാലും മതിയാവാത്ത കാഴ്ച. അതികഠിനമായ തണുപ്പിനെപ്പോലും മറന്നു കണ്ടു നിന്നു പോയി ആ സുന്ദര ദൃശ്യം. ഇതിനെക്കാള്‍ മനോഹരമായൊരു പ്രഭാതം ഞാന്‍ കണ്ടത് ഉത്തരാഞ്ചലിലെ മുക്തേശ്വര്‍ എന്ന ഹിമാലയന്‍ ഗ്രാമത്തിലാണ്.

പ്രഭാതകൃത്യങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന  സൗകര്യങ്ങള്‍ അപര്യാപ്തമാണെങ്കിലും സംഘാടകരുടെ ശ്ലാഘനീയമായ ഉദ്യമങ്ങളെ അഭിനന്ദിക്കാതിരിക്ക വയ്യ. തങ്ങളാല്‍ കഴിയുന്നവണ്ണം ശൗചാലയങ്ങള്‍ വൃത്തിയാക്കിത്തന്നെ സൂക്ഷിക്കുന്നുണ്ട്.
കുളിക്കാനും  മറ്റും ചൂടുവെള്ളവും ലഭ്യമാക്കുന്നുണ്ട്. പല്ലുതേയ്ക്കാനും മുഖം കഴുകാനും ചൂടുവെള്ളം ഉപയോഗിക്കാനേ കഴിയൂ. പച്ചവെള്ളത്തിന്റെ തണുപ്പില്‍ ഒന്നു സ്പര്‍ശിച്ചാല്‍പോലും മരവിച്ചുപപോകും. മറ്റുള്ളവര്‍ ഉണരും മുന്‍പുതന്നെ ഞങ്ങള്‍ രണ്ടാളും തയ്യാറായിക്കഴിഞ്ഞിരുന്നു. അവര്‍ ഒരുങ്ങിയെത്തുമ്പോഴേയ്ക്കും പുറത്തെ കാഴ്ചകളിലേയ്ക്കിറങ്ങി- പര്‍വ്വതശിഖരങ്ങളുടെ വെട്ടിത്തിളങ്ങുന്ന വെണ്മയും കണ്ട്.

ഭക്ഷണശാലകളൊക്കെ പ്രഭാതഭക്ഷണം തയ്യാറാക്കി അതിഥികളെക്കാത്തിരിക്കുന്നു. സുഹൃത്തുക്കള്‍ വന്നപ്പോഴേയ്ക്കും കുറെ വൈകി. ആരും തന്നെ രാത്രിയില്‍ സുഖമായി ഉറങ്ങിയിട്ടില്ല. തണുപ്പ് ഒരു ഭീകരശത്രുവിനെപ്പോലെ ആക്രമിച്ചുകോണ്ടേയിരുന്നു. അല്പമൊന്നുറക്കമായാല്‍ ഞെട്ടിയുണരും. വീണ്ടും കമ്പി ളിയില്‍ ചുരുണ്ടുകൂടും.  ഒരു ദുഃസ്വപ്നം കണ്ടുണര്‍ന്ന പോലെയായി ആ രാത്രിയിലെ അനുഭവം.ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരും നല്ല ഉന്‍മേഷത്തിലായിരുന്നു. ഇനിയും ഉയരങ്ങള്‍ താണ്ടാനും അമരത്വകഥയിലെ പുണ്യഗുഹയിലെ ഹിമലിംഗദര്‍ശനത്തിനായും എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ഭക്ഷണശാലയില്‍ നല്ല തിരക്കുണ്ട്. പ്രാതല്‍ കഴിക്കുന്നതിനിടയില്‍ ചില യാത്രികളെ പരിചയപ്പെടുകയും ചെയ്തു. എല്ലാ ദേശക്കാരും ഭാഷക്കാരും ഉണ്ടെങ്കിലും ഒരു മലയാളിയെപ്പോലും ആ യാത്രയിലുടനീളം കാണാനായില്ല.

ഭക്ഷണത്തിനു ശേഷം അടുത്ത യാത്രയ്ക്കുള്ള കുതിരകള്‍ക്കായി അന്വേഷണമായി. എല്ലാവര്‍ക്കും കുതിരകളെ കിട്ടിവന്നപ്പോള്‍ പത്തുമണി കഴിഞ്ഞു. ഇനിയുള്ള യാത്ര അതികഠിനമാണ്. ഈയാത്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഗണപതി ടോപ് കടന്നു വേണം പോകാന്‍. അതിനുശേഷം പഞ്ചതര്‍ണ്ണി- പിന്നെ സംഗം ( സംഗമം). അതിനടുത്താണു പുണ്യഗുഹ. തലേദിവസത്തേക്കാള്‍ കാറ്റും തണുപ്പും അധികമായിരുന്നു. 14500 അടി ഉയരത്തിലാണ് ഗണേഷ് ടോപ്. ശേഷ്നാഗില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ ദൂരമുണ്ട് പഞ്ചതര്‍ണ്ണിയിലേയ്ക്ക്. അവിടെയെത്തി വിശ്രമത്തിനു ശേഷമാണു യാത്ര തുടര്‍ന്നത്.. ശബരിമല ദര്‍ശനത്തിനു പോകുന്ന അയ്യപ്പന്‍മാര്‍  ശരണം വിളിക്കുന്നതുപോലെ അമര്‍നാഥ് യാത്രികള്‍ വിളിക്കുന്ന അഭയമന്ത്രമാണ് 'ഭം ഭം ഭോലെ'. പോകുന്ന വഴികളിലൊക്കെ ഈ മന്ത്രം മുഴങ്ങുന്നുണ്ട്. ഭോലെനാഥനോടുള്ള ശരണ പ്രാര്‍ത്ഥന..

ഈ യാത്രയിലെ സുന്ദരമായൊരു കാഴ്ചയാണ് തലയ്ക്കുമീതെ പാറിപ്പറക്കുന്ന ഹെലികോപ്ടറുകള്‍. വിവിധവര്‍ണ്ണങ്ങളിലുള്ള ഈ വ്യോമയാനങ്ങള്‍ ഓണക്കാലത്തു പാറിനടക്കുന്ന പൂത്തുമ്പികളെ ഓര്‍മ്മപ്പെടുത്തും.
ഹെലികോപ്റ്റര്‍ യാത്ര നാലുമാസം മുന്‍പെങ്കിലും ബുക്കുചെയ്യണം. സമയവും പണവും ലാഭിക്കാമെന്നു മാത്രമല്ല, യാത്രാദുരിതങ്ങളും അനുഭവിയ്ക്കേണ്ടതില്ല . പക്ഷേ ഹിമവാനെ തൊട്ടറിഞ്ഞ്, ഈ നിര്‍മ്മലമായ അന്തരീക്ഷത്തിലലിഞ്ഞ് , എല്ലാം മറന്നൊരു യാത്ര! അതൊരു അനുഭൂതി തന്നെയാണ്. അതു നല്‍കാന്‍ ഹെലികോപ്റ്റര്‍ യാത്രയ്ക്കാവില്ലല്ലോ..

എപ്പോള്‍ വേണമെങ്കിലും ഈ പ്രസന്നമായ അന്തരീക്ഷം മാറിമറിയാം. മഴയും മഞ്ഞും ആലിപ്പഴവുമൊക്കെ അതിശക്തമായി പൊഴിയാം. ശക്തിയായി പെയ്യുന്ന  മഴയില്‍, ഉറപ്പില്ലാത്ത മണ്ണും പാറകളും  ഏതുനിമിഷവും താഴേയ്ക്കു പതിയ്ക്കാം. പക്ഷെ, ഞങ്ങളുടെ യാത്രയില്‍ പ്രകൃതി വളരെ പ്രസന്നവതിയായി കാണപ്പെട്ടു. മഴക്കോട്ട് പുറത്തെടുക്കേണ്ടതായിപ്പോലും വന്നില്ല. പക്ഷെ ലക്ഷ്യസ്ഥാനത്തിന് ഏതാനും കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ നിരനിരയായി നടന്നു നീങ്ങിയിരുന്ന കുതിരകളൊക്കെ നിശ്ചലമായി. എതിരെ നിന്നു വന്ന ആരോ ചിലര്‍ വിളിച്ചു  പറയുന്നുണ്ട്   'ഇന്നിനി യാത്രയില്ല . കുതിരകളൊക്കെ മടങ്ങിപ്പോകണം' എന്ന്. അവരുടെ സംഘടനയുടെ നേതാക്കള്‍ ആണെന്നു തോന്നുന്നു. ചിലര്‍ മടക്കയാത്ര  തുടങ്ങുകയും ചെയ്തു  . എല്ലാ മുഖങ്ങളിലും നിരാശ പടര്‍ന്നു. നിര്‍ത്തിവെയ്ക്കുന്ന യാത്ര പുനരാരംഭിക്കുന്നതെപ്പോഴെന്ന് പറയാനാവില്ല. യാത്ര തുടര്‍ന്നില്ലെങ്കില്‍ മടങ്ങി ബേയ്സ് ക്യാമ്പിലെത്തിയാലേ രാത്രി കഴിച്ചുകൂട്ടാനാവൂ.  എങ്കിലും ഞങ്ങള്‍ പ്രത്യാശയോടെ കാത്തിരുന്നു. ഇടയ്ക്കറിയാന്‍ കഴിഞ്ഞു, തലേരാത്രി ഗുഹയ്ക്കടുത്തുള്ള ഒരു കൂടാരത്തില്‍ ഒരു പെണ്‍കുട്ടി കൊലചെയ്യപ്പെട്ടു. ഏതോ സാമൂഹ്യദ്രോഹികള്‍  സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന സ്തീകളില്‍ ഒരാളാണ് അവര്‍. കാരണമൊന്നും ആര്‍ക്കുമറിയില്ല. പക്ഷെ പോലീസ് കേസെടുത്തത് കൂടാരത്തിന്റെ ഉടമസ്ഥനെയും. അതില്‍ പ്രതിഷേധിച്ചാണ് ഈ സമരം.

സമയം കടന്നുപോകുന്നു. എല്ലാവരും അസ്വസ്ഥരാണ്. ഒടുവില്‍ തീരുമാനമായി, എത്തിക്കേണ്ട സ്ഥലത്തിനു ഒന്നര കിലോമീറ്റര്‍ മുന്‍പ് അവര്‍ ഞങ്ങളെ എത്തിക്കും. ബാക്കി ദൂരം നടന്നുപോകണം. ഏങ്കിലും അതൊരാശ്വാസമായിരുന്നു. ഇനിയും ഒരു ദിവസം കൂടി യാത്ര നീളുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇപ്പോള്‍ത്തന്നെ ഒരു ദിവസം വൈകി. അങ്ങനെ യാത്ര തുടര്‍ന്നു. രണ്ടുകിലോമീറ്ററിനിപ്പുറം ഞങ്ങളെ എത്തിച്ചു കുതിരയും കുതിരക്കരനും മടങ്ങി. അപ്പോള്‍  മൂന്നുമണിയായി.ഞങ്ങള്‍ ജനപ്രവാഹത്തില്‍ ചേര്‍ന്നു മുന്‍പോട്ടു നീങ്ങി. ആ മലഞ്ചെരുവുകളൊക്കെ  മഞ്ഞുറഞ്ഞുകിടക്കുന്നു. മഞ്ഞുവകഞ്ഞു മാറ്റിയാണു നടന്നുപോകാനുള്ള വഴിയൊരുക്കിയിരിക്കുന്നത്.  ശ്രദ്ധയോടെ ചുവടുവെച്ചില്ലെങ്കില്‍ കീഴ്കാംതൂക്കായ താഴ്ചയിലേയ്ക്കു പതിക്കും. വളരെ ബുദ്ധിമുട്ടുള്ള  യാത്ര. ധരിച്ചിരിക്കുന്ന വസ്ത്രം പോലും ഭാരമായിതോന്നുന്നു. സഹ യാത്രികരൊക്കെ കൂട്ടം പിരിഞ്ഞു. ഞങ്ങളോടൊപ്പം ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായ   ഉദയ് പാട്ടീലും ഭാര്യ മീനാക്ഷിയും ഉണ്ട്. മീനാക്ഷിയുടെ വേദനയുടെ ഞരക്കങ്ങള്‍ ചിലപ്പോള്‍ നിലവിളിയായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വളരെ ബുദ്ധിമുട്ടി  തല്ക്കാലം അവര്‍ക്കുവേണ്ടി രണ്ടു പല്ലക്കുകള്‍ തരപ്പെടുത്തി. ഞങ്ങള്‍ രണ്ടാളും നടന്നു തന്നെ യാത്ര തുടര്‍ന്നു..... ( ഇനി പുണ്യഗുഹയില്‍)

No comments:

Post a Comment