Tuesday, September 24, 2013

മധുമക്ഷികാവിലാപം


പൂവുകള്‍തോറും പാറിപ്പറന്നു ഞാന്‍
പൂവിനെ ചുംബിച്ചുണര്‍ത്തി

പൂമ്പൊടിയിത്തിരി ചുണ്ടില്‍ വഹിച്ചു ഞാന്‍
പൂന്തേനതിത്തിരി മൊത്തി

വന്നിതെന്‍ കൂട്ടിലൊരിത്തിരിക്കുഞ്ഞനാം
ചെപ്പുകള്‍ക്കുള്ളില്‍ നിറച്ചു

പരസഹസ്രം കൊച്ചുസൂനങ്ങളില്‍നിന്നു
മകരന്ദമേറിപ്പറന്നു .

വഴിയെത്ര താണ്ടി ഞാന്‍, പാറിപ്പറന്നു ഞാ-
നൊരിത്തിരിപ്പൂന്തേനിനായി

നാളെയെന്‍ പൈതങ്ങളെത്തുമൊന്നൊന്നായി
വേണമവര്‍ക്കു ഭുജിക്കാന്‍

ഞാന്‍ തേടി വയ്ക്കുമീ മധുരവും മധുവുമെന്നോ-
മനക്കുഞ്ഞുങ്ങള്‍ക്കായി

മന്നവാ, നീയെത്ര ശക്തനെന്നാകിലും
മോഷണത്തിന്നത്രേ കേമന്‍!

നീ വന്നു കവരുമെന്‍ സ്നേഹചഷകങ്ങളെ
നിര്‍ദ്ദയം നിര്‍ല്ലജ്ജമല്ലേ..

നാണമില്ലേ നിനക്കീവിധം തിന്‍മകള്‍
താണവരോടായി ചെയ് വാന്‍?



No comments:

Post a Comment