Sunday, June 21, 2015

ഭൂട്ടാനിലേയ്ക്ക് ഒരു സ്വപ്നയാത്ര. - 3

സ്വപ്നഭൂമിയുടെ കവാടം 


.

ന്യൂ ആലിപ്പൂര്‍ദ്വാര്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ പുലര്‍ച്ചെ 4.45 ആയി. നല്ല വെളിച്ചം വീണിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍ ഒട്ടും തന്നെ തിരക്കില്ല. പുറത്ത നേര്‍ത്ത ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. നല്ല തണുപ്പും. ഭൂട്ടാനിലും മഴയുണ്ടാവുമെന്നു മുന്നറിയിപ്പു കിട്ടിയിരുന്നു. ഇനിയുള്ള ഞങ്ങളുടെ യാത്ര റോഡുമുഖേനയാണ്. 6 മണിക്കു വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. വണ്ടി വരുന്നതുവരെ വെയിറ്റിംഗ് റൂമില്‍ കാത്തിരിക്കണം. ചിലപ്പോള്‍ കുറച്ചു വൈകിയേക്കും എന്നാണു വിളിച്ചന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ഞങ്ങള്‍ക്ക് ചായ കുടിക്കണമെന്നുണ്ട്. മകന്‍ പറഞ്ഞു അവനു വേണ്ടയെന്ന്. അവനെ ലഗ്ഗേജിനു കാവലിരുത്തി ബാക്കി എല്ലാവരും സ്റ്റേഷനു പുറത്തു കടന്നു. പശ്ചിമബംഗാളിലെ  ഒരു ചെറിയ ഉള്‍നാടന്‍ ഗ്രാമത്തിലെ കവല എന്നു തോന്നും.. ഏതാനും കടകള്‍ അവിടെയുമിവിടെയുമായി ഉണ്ട്. പക്ഷേ അതിരാവിലെയായതുകൊണ്ടാവാം ഒന്നോ രണ്ടോ മാത്രമേ തുറന്നിട്ടുള്ളു. മഴയും  സാമാന്യം ശക്തിയില്‍ പെയ്യാന്‍ തുടങ്ങി. 

 റോഡിനെതിര്‍വശത്ത് ഒരു ചെറിയ ചായക്കട. അവിടെ കുറച്ചു പേര്‍ പ്രാതല്‍ കഴിക്കുന്നുണ്ട്. പൂരിയും ഉരുളക്കിഴങ്ങുകറിയും ചായയും ലഭ്യം. മുന്‍പില്‍ തന്നെ ഒരാള്‍ നിന്നു പൂരിഉണ്ടാക്കുന്നുണ്ട്. കുഴച്ചു വെച്ചിരിക്കുന്ന മാവ് കുറച്ചെടുത്ത് ഉരുട്ടി എണ്ണമയമുള്ള മേശയില്‍ വെച്ചമര്‍ത്തി,അതു തിളച്ചുകൊണ്ടിരിക്കുന്ന  എണ്ണയില്‍ ഇട്ടു പൂരികള്‍ ഉണ്ടാക്കുന്നു. ആള്‍ക്കാര്‍ കഴിക്കാനെത്തുമ്പോള്‍ ഉണ്ടാക്കി വെച്ച പൂരികള്‍ അടുക്കളയില്‍ കൊണ്ടുപോയി പ്ലേടില്‍ പേപ്പറും മടക്കിയിട്ട് അതിലാണു വിളമ്പുന്നത്. പേപ്പറില്‍ കൊണ്ടുവന്നത് അത്ര ഇഷ്ടമായില്ലെങ്കിലും  ഞങ്ങളെല്ലാവരും അതു കഴിച്ചു. അടുത്ത മേശയിലെ ആള്‍ക്കാരെ എവിടെയോ കണ്ടു മറന്നതു പോലെ. നീളന്‍ ജൂബ്ബയൊക്കെ ഇട്ട്.. അവര്‍ കഴിച്ചെഴുന്നേറ്റു പണം കൊടുത്തു പോകുമ്പോഴാണ് കണ്ടത് തുണികൊണ്ടു ഭംഗിയായി പൊതിഞ്ഞിരിക്കുന്ന ചെണ്ടയുമായി ആണു പോകുന്നതെന്ന്. കലാകാരന്മാര്‍ക്ക് എവിടെയും സമാനച്ഛായ. അവിടെനിന്നിറങ്ങി വെയിറ്റിംഗ് റൂമില്‍ പിന്നെയും   കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു ഞങ്ങള്‍ക്കു പോകാനുള്ള ഇന്നോവയുമായി ഡ്രൈവര്‍ സൈകത് എത്താന്‍. 

ഏഴുമണി അടുത്തു ഇന്നോവയിലെ ഞങ്ങളുടെ യാത്ര ആരംഭിച്ചപ്പോള്‍. ഗ്രാമവഴിയിലൂടെ വീടുകളേയും കൃഷിസ്ഥലങ്ങളേയും ഒക്കെ പിന്നിട്ട് വണ്ടി ഓടിക്കൊണ്ടിരുന്നു.ചിലപ്പോള്‍ നെല്‍പ്പാടങ്ങള്‍ ഉണ്ടവും. അതിനിടയില്‍ മുളങ്കാടുകള്‍ അതിരിട്ടൊരു തുരുത്തുകാണാം. സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ ഒരു കൊച്ചു വീടും. വഴിയോരത്തുള്ള വീടുകളോടു ചേര്‍ന്ന് കുളങ്ങളും ഉണ്ടാകും. മീന്‍ വളര്‍ത്താനാണ്. ബംഗാളികള്‍ക്ക് മത്സ്യം ഭക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്തതാണ്. ചില കുളങ്ങളില്‍ താമരകള്‍ പൂത്തു നില്‍ക്കുന്നു. തെങ്ങുകള്‍ അപൂര്‍വ്വമായേ കാണുന്നുള്ളു എന്നതൊഴിച്ചാല്‍  കേരളത്തിലെ ഇടനാടിന്റെ ഭൂപ്രകൃതിയോടു നല്ല സാദൃശ്യം തോന്നും . ചിലഭാഗത്ത് വനപ്രദേശമാണ്. കാട്ടു ചോലകളും ചെറിയ നദികളും ഒഴുകുന്ന കാഴ്ചയും ഇടയ്ക്കു കാണാറായി. 
പലയിടത്തും കൊന്നമരങ്ങള്‍ സ്വര്‍ണ്ണകുംഭങ്ങള്‍ മറിച്ചിട്ടിരിക്കുന്നതു പോലെ വസന്തമൊരുക്കി നില്‍ക്കുന്നു.   കുറച്ചു കഴിഞ്ഞപ്പോള്‍ തേയിലത്തോട്ടങ്ങളിലേയ്ക്കു കടന്നു. പരന്നു കിടക്കുന്ന തേയിലത്തോട്ടം. ഇടയ്ക്കു തണല്‍മരങ്ങളുമുണ്ട്. ഏഴുമണി ആയതേയുള്ളുവെങ്കിലും തോട്ടത്തില്‍ പണിക്കാരിസ്ത്രീകള്‍ കൊളുന്തു നുള്ളാന്‍ തുടങ്ങിയിരുന്നു. കൈകൊണ്ടാണു നുള്ളുന്നത്. ഇലകള്‍ ശേഖരിക്കാന്‍ പുറത്ത് വലിയ സഞ്ചിയും കൂടയും ഒക്കെ തൂക്കിയിട്ടിട്ടുണ്ട്. മൂന്നാറിലൊക്കെ ഇപ്പോള്‍ ഒരു ചെറിയ പെട്ടിയില്‍ ഘടിപ്പിച്ച കത്രികപോലൊരു ഉപകരണം കൊണ്ട് മുറിച്ചെടുക്കുകയാണു ഇലകളും തണ്ടും ചേര്‍ത്ത്. തേയിലത്തോട്ടത്തിനൊന്നും നമ്മുടെ മൂന്നാര്‍ തോട്ടങ്ങളുടെ വശ്യഭംഗി ഇല്ല. പക്ഷേ സ്വാദിലും മണത്തിലുമൊക്കെ ഈ തേയില കേമന്‍ തന്നെ. 

നെല്‍പ്പാടങ്ങളും  കൃഷിസ്ഥലങ്ങളും ഗ്രാമങ്ങളുമൊക്കെ കഴിഞ്ഞ് കാടും കാട്ടുചോലകളുമൊക്കെ കടന്ന് സൈകത് വണ്ടി ഓടിച്ചുകൊണ്ടേയിരുന്നു. എട്ടേകാലായപ്പോള്‍ ജയ്ഗാവിലെത്തി. എട്ടുമണിക്കേ ഓഫീസുകള്‍ തുറക്കൂ. അതുകൊണ്ടാണു ആ സമയത്ത് എത്തുന്നതുപോലെ വാഹനം ഏര്‍പ്പാടാക്കിയിരുന്നത്. ജയ്ഗാവിലെത്തിയപ്പോളാണ് ആദ്യമായി മലനിരകള്‍ കണ്ടു തുടങ്ങിയത്. അതുവരെ കടന്നു പോന്ന സുന്ദരമായ റോഡിന്റെ അവസ്ഥയും മാറി മറിഞ്ഞു. കാര്‍ ജയ്ഗാവ് പട്ടണത്തിന്റെ തിരക്കുകളിലേയ്ക്കും ശബ്ദകോലാഹലങ്ങളിലേയ്ക്കും ഓടിക്കയറി ഒരിടത്ത് വശം ചേര്‍ന്നു നിന്നു. അവിടെയാണ് ഞങ്ങളുടെ യാത്രയ്ക്കുള്ല സഹായം ചെയ്തുതന്ന ഏജന്റിന്റെ ഓഫീസ്. പ്രൊഫസ്സർ ടി ജെ ജോസഫിന്റെ മുഖച്ഛായയുള്ള അനില്‍ ജയ്സ്വാള്‍ നടത്തുന്ന   Yeti Tours and Travels ന്റെ ഓഫീസില്‍ ഞങ്ങളെത്തി. എല്ലാവരുടേയും ആധികാരികമായ തിരിച്ചറിയല്‍ കാര്‍ഡും കോപ്പികളുമായി ഭൂട്ടാന്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ എത്തി വേണം ആ രാജ്യത്തേയ്ക്കു കടക്കാനുള്ള അനുമതി പത്രത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. ഏകദേശം ഒരുമണിക്കൂര്‍ എടുക്കും അവര്‍ക്ക് അതു പരിശോധിച്ചു അനുമതി നല്‍കാന്‍. അതൊക്കെ ഏജന്റ് ഒപ്പം വന്നു നടത്തിത്തരും. അതിനുള്ള പണച്ചെലവ് 1000 രൂപയ്ക്കടുത്താവും. നമ്മളെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും വിരലടയാളവും അവര്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കും. യാത്രോദ്ദേശ്യവും അന്വേഷിക്കും. 

ടൂര്‍ ഏജന്റിന്റെ ഓഫീസിനു മുന്നിലൊക്കെ വല്ലാത്ത തിരക്കാണ്. വാഹനങ്ങള്‍ ഹോണടിച്ചുകൊണ്ട്  ചീറിപ്പായുന്നു.എല്ലാവിധ വഴിയോരക്കച്ചവടക്കാരുടേയും ബാഹുല്യം. തെരുവുകളൊക്കെ വല്ലാതെ വൃത്തിഹീനമായി കാണപ്പെട്ടു. അവിടുന്നു കുറച്ചു ദൂരെയായി ഒരു വലിയ പടിപ്പുര കാണാം. ചിത്രപ്പണികളും വ്യാളീരൂപങ്ങളുമൊക്കെ കൊത്തിയ മനോഹരമായൊരു പ്രവേശനകവാടം. ഭൂട്ടാനിലേയ്ക്കുള്ള പടിവാതില്‍. അതുകടന്നാല്‍ സംഗതിയാകെ മാറും. ശുചിത്വമുള്ള മനോഹരമായ പാത. ഓരങ്ങളില്‍ പൂച്ചെടികള്‍ ഭംഗിയായി വളര്‍ത്തിയിട്ടുണ്ട്. യാതൊരു തിരക്കുമില്ല. കെട്ടിടങ്ങള്‍ക്കൊക്കെ ഒരേകീകൃതഭാവം. വളരെപ്പെട്ടെന്ന് നമ്മളൊരത്ഭുതലോകത്തെത്തിയതു പോലെ തോന്നും. ഇന്ത്യയും ഭൂട്ടനും തമ്മിലുള്ള അന്തരം തിരിച്ചറിയാന്‍ തുടങ്ങുന്നതവിടെ നിന്നായിരുന്നു. 

പെര്‍മിഷനായി കാത്തിരുന്ന സമയത്ത്  ഞങ്ങള്‍ ചായയും ലഘുഭക്ഷണവും കഴിച്ചു വന്നു. ഏജന്റിന്റെ ഓഫീസില്‍ കാത്തിരിക്കുന്ന സമയത്താണ് ഒരു ചിത്രത്തില്‍  ഭൂട്ടാന്‍ കവാടത്തിനിപ്പുറത്ത്   ജയ്പാല്‍ഗുരി പൊലീസ് എയ്ഡ് പോസ്ട് എന്നൊരു ബോര്‍ഡ് കണ്ടത്.  .അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് മുന്‍പ് ജയ്ഗാവ് , ജയ്പാല്ഗുരി ജില്ലയിലയിരുന്നു വെന്നും അന്നത്തെ ചിത്രമാണതെന്നും ആണ്. ഇപ്പോള്‍ അത് ന്യൂ ആലിപ്പൂര്‍ ജില്ലയിലാണ്. ഞങ്ങളുടെ സാരഥിയുടെ വീട് ജയ്പാല്‍ഗുരിയിലാണ്. അവിടെ അദ്ദേഹത്തിന്റെ കുടുംബം കൃഷിയും ഒക്കെ നടത്തുന്നുണ്ട്. 

പറഞ്ഞസമയത്തു തന്നെ ഞങ്ങള്‍ക്ക് യാത്രാനുമതി ലഭിച്ചു. യാത്രയാരംഭിക്കും മുന്‍പ് ആവശ്യമുള്ള പണം ഭൂട്ടാന്‍ കറന്‍സിയാക്കി മാറ്റിയെടുക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ നിന്നു തന്നെ വാങ്ങിക്കൊള്ളാന്‍ നിര്‍ദ്ദേശവും ലഭിച്ചു. ഭൂട്ടാനില്‍ ഏതു സാധനത്തിനും വലിയ വിലയാണത്രേ. ഇന്ത്യയില്‍ നിന്നു പോകുന്നതാണ് എല്ലാം. ടാക്സും ചേര്‍ത്ത് വില അധികമാകും. ആവശ്യമുള്ലതൊക്കെ കരുതിയിരുന്നു.  പേപ്പര്‍ പ്ലേട് ഒഴികെ വേറൊന്നും അവിടെ നിന്നും വാങ്ങിയില്ല. എന്താണ് അവിടെ വിലകുറച്ചു ലഭിക്കുന്നതെന്വേഷിച്ചപ്പോള്‍ 'മദ്യം' മാത്രം എന്നാണു മറുപടി ലഭിച്ചത്. അവിടെ മദ്യം സുലഭവും വില വളരെ കുറവുമത്രേ. ഭൂട്ടാനിലെ ചില പ്രദേശങ്ങളില്‍ മുന്തിരികൃഷിയുണ്ട്. പുനാഖയില്‍ ഒരു വൈനറിയും ഇന്ത്യന്‍ സഹായത്തോടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രവേശനകവാടത്തില്‍ യാത്രയ്ക്കുള്ള അനുമതിപത്രവും യാത്രികരുടെ തിരിച്ചറിയല്‍ രേഖകളും നല്‍കി .  പിന്നെ താമസിച്ചില്ല, ഭൂട്ടാനെന്ന സ്വര്‍ഗ്ഗസുന്ദരിയുടെ കവാടം കടന്ന് ഞങ്ങളുടെ യാത്ര തുടങ്ങി. ആറുദിവസത്തെ സന്ദര്‍ശനമാണ് ഭൂട്ടാനില്‍. ഭൂട്ടാന്റെ തലസ്ഥാനനഗരിയായ തിംഫുവിലും മറ്റൊരു പ്രധാന നഗരമായ പാരോയിലുമാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് .വാഹനത്തിനും ഹോട്ടല്‍ മുറികള്‍ക്കുമായി ഏജന്റിനു കൊടുക്കേണ്ട ഏകദേശം ചെലവു കണക്കാക്കിയിരിക്കുന്നത് 45,000 രൂപയാണ്. 

6 comments:

  1. യാത്രാവിവരണം ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം സര്‍, സ്നേഹം :)

      Delete
  2. മദ്യം വിലകുറവാണെന്നറിഞ്ഞാല്‍ എങ്ങനെയെങ്കിലും ഭൂട്ടാനിലെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ കാണും ഇവിടെ

    ReplyDelete
    Replies
    1. ഹഹ,,അതെ സര്‍. പലരും അക്കാര്യം ചോദിച്ചു.
      സന്തോഷം സര്‍, സ്നേഹം :)

      Delete
  3. സന്തോഷം ദേവേട്ടാ, സ്നേഹം :)

    ReplyDelete