Wednesday, July 8, 2015

ഭൂട്ടാനിലേയ്ക്കൊരു സ്വപ്നയാത്ര -6

അദ്ധ്യായം 6

മണിധുംചുരിന്റെ നേര്‍ത്ത സ്വരലാളനങ്ങളിലൂടെ..

....................................................................

ഹോട്ടലിലെത്തി ഭക്ഷണവും അല്‍പനേരത്തെ വിശ്രമവും കഴിഞ്ഞാണ് തിംഫുവിലെ വളരെ പ്രധാനപ്പെട്ടൊരു ചരിത്ര സ്മാരകമായ, ഡൊയ്ബൂംലാമിലെ ഇന്ത്യന്‍ മിലിട്ടറി ഹോസ്പിറ്റലിനടുത്തുള്ള  നാഷണല്‍  മെമ്മോറിയല്‍ ചോര്‍ട്ടന്‍ സന്ദര്‍ശിക്കാന്‍ പോയത് .
1972 ല്‍ അന്തരിച്ച, ഭൂട്ടാന്റെ മൂന്നാം രാജാവായിരുന്ന ജിഗ്മെ ഡൊര്‍ജി വാങ്ങു്ചുക്കിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ മാതാവ് ക്വീന്‍ അഷി ഫുംഗ്ഷോ ചോഡന്‍ വാങ്ങു്ചുക്ക്
പണികഴിപ്പിച്ചതാണ്. 1974 ല്‍ ഈ സ്മാരകം 14 മത് ദലൈ ലാമ ആയിരുന്ന ഡുഡ്ജോം റിമ്പോച്ചേ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. മറ്റു ചോര്‍ട്ടനുകളില്‍ നിന്നു വ്യത്യസ്തമായി ഈ ചോര്‍ട്ടനില്‍ രാജാവിന്റെ ഭൗതികാവശിഷ്ടം സൂക്ഷിക്കുന്നില്ല. പകരം അദ്ദേഹത്തിന്റെ ചിത്രം മാത്രമാണുള്ളത്.
108 ധും ചുറുകളും അവ കറങ്ങുമ്പോഴുയരുന്ന അലൗകികനാദവും സ്തൂപങ്ങളും ആരാധനാമൂര്‍ത്തികളും  ഒക്കെ ചേര്‍ന്ന് ഭക്തിയുടെ പാരമ്യതയില്‍ സന്ദര്‍ശകരെ എത്തിക്കുന്ന ഒരു പുണ്യസ്ഥലവും കൂടിയാണിത്. ഭക്തിയുടെ നിറവിലെത്തിയിരിക്കുന്ന തദ്ദേശീയരാണ് സന്ദര്‍ശകരിലധികവും എന്ന് അവരുടെ പരമ്പരാഗത വേഷം വിളിച്ചറിയിക്കുന്നുണ്ട്. പ്രദക്ഷിണം വെയ്ക്കുമ്പോള്‍ മരപ്പലകകളില്‍ ദണ്ഡനനമ്സ്കാരം ചെയ്യുന്ന ഭക്തരെ കാണാം.

അത്യാകര്‍ഷകം ആണ് ഈ ചോര്‍ട്ടന്റെ നിര്‍മ്മാണ് ശൈലി.മൂന്നു നിലകളുള്ള വെണ്മയാര്‍ന്നൊരു മനോഹരസൗധം. എല്ലാ നിലകളിലും  നാലു സുവര്‍ണ്ണ മകുടങ്ങള്‍ വീതമുണ്ട്. ആദ്യത്തെ നിലയുടെ മകുടങ്ങളില്‍ ഡോര്‍ജി രാജാവിന്റെ ചിത്രങ്ങളും കിഴക്കുവശത്ത് ബുദ്ധപ്രതിമയുമാണ്.അകത്താകട്ടെ രാജാവിന്റെ ചിത്രങ്ങള്‍ രാജകീയ വേഷത്തിലുള്ളവയാണ്. ആരാധനയുടെ ഭാഗമായ നെയ്ത്തിരി കത്തിക്കാന്‍ വിള്ക്കുകള്‍ ഉള്ള ഒരു വലിയ ഹാളുമുണ്ട്.
പണം നല്‍കി എത്ര വിളക്കുകള്‍ വേണമെങ്കിലും കൊളുത്തി ആഗ്രഹപൂര്‍ത്തിക്കായി പ്രാര്‍ത്ഥിക്കാം. രണ്ടാമത്തെ നിലയില്‍ ദുര്‍ദ്ദേവതകളുടെ വലിയ ഭീതിദ രൂപങ്ങളും രതിജന്യ രൂപങ്ങളും മറ്റും സുഖകരമല്ലാത്ത കാഴ്ചയാണ്. അതുകൊണ്ടു തന്നെ സന്ദര്‍ശകര്‍ ഉള്ളില്‍ കടക്കാന്‍ താല്പര്യപ്പെടാറുമില്ല.
മുകളിലായി വൃത്താകൃതിയിലുള്ള  തട്ടില്‍ നിര്‍മ്മിച്ച പിരമിഡാകൃതിയിലുള്ള മനോഹരസ്തൂപം. അലങ്കാരത്തിനായുള്ള ചിത്രപ്പണികള്‍ അതീവ ഹൃദ്യമായ കാഴ്ച തന്നെ. ചന്ദ്രക്കലയും സൂര്യനും അഗ്രത്തില്‍. ഈ ശുഭ്രസൗധത്തിനു ചുറ്റുമായി വൈവിധ്യമാര്‍ന്ന പുഷ്പസഞ്ചയം വിടര്‍ന്നു വിലസുന്ന അതിമനോഹരമമായ ഉദ്യാനവും ഉണ്ട്. പടിപ്പുരവാതിലിനപ്പുറം കല്‍മണ്ഡപങ്ങളില്‍ തീര്‍ത്തിരിക്കുന്ന  ബോധിസത്വന്റെ മൂന്നു പ്രതിരൂപ ശിലാശില്പങ്ങളും കാണാം.
ഇടതു വശത്തായി ഭീമാകാരമായ അഞ്ചു ധൂംചൂറുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഭക്തര്‍ വലുതു കൈകൊണ്ടു  ഘടികാരദിശയില്‍ കറക്കി സായൂജ്യമടയുന്നുമുണ്ട്. അതിനടുത്ത് ചില വൃദ്ധജനങ്ങള്‍ വിടര്‍ന്ന പുഞ്ചിരിയുമായി നമ്മെ നോക്കി ഇരിക്കുന്നുണ്ടാവും ദീര്‍ഘകാലമായി പരിചയമുള്ളവരെപ്പോലെ. വാര്‍ദ്ധക്യത്തില്‍ വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാവാം പ്രാര്‍ത്ഥനയും ധ്യാനവും കുശലപ്രശ്നങ്ങളുമായി  അവര്‍ ഇങ്ങനെ സമയം പോക്കുന്നത്.
ചോര്‍ട്ടന്റെ മുന്‍പിലുള്ള കല്‍മണ്ഡപത്തിലെ പ്രതിമയുടെ ചുറ്റുപാടുമായും വൃദ്ധരെ കാണാം. ശാന്തിയും സമാധാനവും കളിയാടുന്ന ഈ അന്തരീക്ഷത്തില്‍ നിന്നു മടങ്ങുമ്പോള്‍ മനസ്സു മന്ത്രിക്കുന്നുണ്ടാകും ഈ സന്ദര്‍ശനം സാര്‍ത്ഥകമായിരുന്നു എന്ന്.


സൈകതിന്റെ വണ്ടി തിംഫുവിന്റെ പ്രധാന വീഥിയിലൂടെ ഞങ്ങളേയും വഹിച്ചുകൊണ്ടു പോവുകയാണ്. ഇനി പ്രധാന മാര്‍ക്കറ്റ് ഭാഗത്തേയ്ക്കാണു പോകുന്നത്. ഷോപ്പിംഗ് ഇവിടെ അത്ര അഭികാമ്യമല്ല.
എല്ലാ സാധനങ്ങളു്ക്കും തീ പിടിച്ച വില എന്നതു തന്നെ കാരണം. പക്ഷേ ചേട്ടന്റെയും മോന്റെയും രണ്ടു ജോഡി വസ്ത്രങ്ങള്‍ ലോണ്ട്രിയില്‍ കൊടുക്കാന്‍ എടുത്തിരുന്നു. പോയ വഴിലെവിടെയും അങ്ങനെയൊരു സ്ഥാപനം കണ്ടതേയില്ല. സൈകത് അവസാനം ആ ദൗത്യം ഏറ്റെടുത്തു. ഞങ്ങളെ അങ്ങാടിയിലുള്ല പ്രധാന തെരുവില്‍ ഇറക്കിയശേഷം വസ്ത്രമടങ്ങിയ സഞ്ചിയുമായി ലോണ്ട്രി അന്വേഷിച്ചു പോയി.ഒട്ടും തന്നെ തിരക്കില്ലാത്ത പാതയ്ക്കിരുവശങ്ങ്ളിലുമുള്ള കടകളിലൊന്നും ഉടമയെ അല്ലാതെ  ആരെയും കാണാന്‍ കഴിഞ്ഞില്ല. .
ഞങ്ങളും ചില സോവനീര്‍ ഷോപ്പുകളില്‍ കയറി. പരമ്പരാഗത കരകൗശലവസ്തുക്കളും ചൈനാ നിര്‍മ്മിതമായ വിവിധ കൗതുകവസ്തുക്കളും പുരാവസ്തുക്കളും പ്രാചീനകാലത്തെ ആഭരണങ്ങളും ഒക്കെ നിരത്തി വെച്ചിട്ടുണ്ട്. കൈ പൊള്ളുന്ന വില. കുറെ സമയം അവിടെ ചെലവഴിച്ചിട്ടും ആരും ഒന്നും വാങ്ങായായി എത്തിയില്ല. അപ്പോഴേയ്ക്കും സൈകത് എത്തി. വീണ്ടും വാഹനമോടിച്ച് അടുത്തുതന്നെ ഭൂട്ടാന്‍ സര്‍ക്കാര്‍ പരമ്പരാഗത കരകൗശലവസ്തുക്കളുടെ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാന്‍ നിര്‍മ്മിച്ചിരിക്കുന്ന 80
മുളങ്കുടിലുകളുടെ നിരയിലെത്തി. അവിടെയും ആരും ഒന്നും വന്നു വാങ്ങുന്ന തിരക്കില്ല. എല്ലാ കുടിലുകളും മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്. പരമ്പരഗത വേഷവും മറ്റു വസ്തുക്കളും ഒക്കെ ഭംഗിയായി നിരത്തി പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. അരാധനാ വസ്തുക്കളുടെ കൂട്ടത്തില്‍ വിചിത്രമായൊരു കാഴ്ച കണ്ടു.
പ്ലാസ്ടിക്കിലും കളിമണ്ണിലും ലോഹത്തിലും തടിയിലും കല്ലിലും  ഒക്കെ തീര്‍ത്തിരിക്കുന്ന   ചെറുതും വലുതുമായ പുരുഷലിംഗങ്ങള്‍ . ദൃഷ്ടി ദോഷങ്ങള്‍ മാറ്റാന്‍ അവിടുത്തെ ആള്‍ക്കാര്‍ ഈ ലിംഗങ്ങള്‍ വീട്ടിനു പുറത്തും മറ്റും സ്ഥാപിക്കാറുണ്ടത്രേ. വീടുകളുടെയും മറ്റും വാതിലിനിരുവശവും ചിത്രം വരച്ചു വെക്കുന്നതും സാധാരണം.ഇതിവിടെ കീ ചെയിന്‍ ആയും ഉപയോഗിക്കുന്നു. പിന്നെ മതപരമായ ചടങ്ങുകളിലും ഇവ പ്രാധാന്യമുള്ല കാര്യം .ആഘോഷവേളകളില്‍ ഇവ കയ്യിലേന്തിയുള്ള ഘോഷയാത്രകള്‍ വളരെ ജനപ്രിയമാര്‍ന്നതാണ്.


മുളങ്കുടിലുകള്‍ക്കെതിര്‍വശത്ത് നെഹൃ- വാങ്ങ്ചുക്ക് കള്‍ച്ചറല്‍ സെന്റര്‍ ആണ്. പക്ഷേ ഞായറാഴ്ചയായതുകൊണ്ട് അതു സന്ദര്‍ശിക്കാനായില്ല. അതിന്റെ പിന്നിലെ താജ് ഹോട്ടലും മനോഹരമായൊരു നിര്‍മ്മിതിയാണ്. ധാരാളം സമയം ഉള്ളതുകൊണ്ടു വീണ്ടും മുളങ്കുടിലുകളിലെ കൗതുകങ്ങളിലേയ്ക്കു തിരിഞ്ഞു. എല്ലായിടത്തും സ്ത്രീകളാണ് കച്ചവടക്കാര്‍. സ്ത്രീകളുടെ വേഷം കീര എന്നറിയപ്പെടുന്ന കണങ്കാലെത്തുന്ന നീളന്‍ വസ്ത്രവും വോഞ്ജു എന്നു പേരുള്ള നീലന്‍ കൈകളുള്ള ബ്ലൗസുമാണ്. അതിനു മുകളിലായി ഒരു ജാക്കറ്റും ധരിക്കും. കീര സാരി പോലെ നീളമുള്ലതാണ്. ഇതു പ്രത്യേകരീതിയില്‍ അടുക്കുകളായി ചുറ്റുകയും ഒരു പട്ടകൊണ്ടു നന്നായി മുറുകെ ബന്ധിച്ചു വെയ്ക്കുകയും ചെയ്യും.  
പുരുഷന്മാര്‍ ഘോ എന്ന പേരുള്ല മുട്ടോളം നീണ്ട കട്ടിക്കുപ്പയമാണു ധരിക്കുന്നത്. അരയില്‍ ഒരു ബെല്‍റ്റും ഉണ്ടാകും. ചിലര്‍ മേല്‍മുണ്ടും ചുറ്റിയിരിക്കുന്നതു കാണാം. അരാധനാലയങ്ങ്ളില്‍ സ്ത്രീപുരുഷഭേദമെന്യേ ശിരോവസ്ത്രവും ധരിക്കും. ധാരാളം മഴയുള്ല നാടാണെങ്കിലും എല്ലാവരും ഷൂസും സോക്സും ധരിച്ചാണു നടക്കുന്നത്.

വെയില്‍ മാഞ്ഞു സന്ധ്യ വരവായപ്പോഴേയ്ക്കും ഞങ്ങള്‍ ഹോട്ടലിലേയ്ക്കു മടങ്ങി. നല്ല തണുപ്പും . ഭ്ക്ഷണശാലയില്‍ ഇരിപ്പിടങ്ങള്‍ ഭംഗിയായി അലങ്കരിച്ചു വെച്ചിട്ടുണ്ട്. ഓര്‍ഡര്‍ കൊടുത്ത് മുറിയിലേയ്ക്കു  പോയി. കുളിച്ചു വിശ്രമിച്ചു  വരുമ്പോഴേയ്ക്കും ഭക്ഷണം തയ്യാറായിട്ടുണ്ടാവും. അവിടെ തണുപ്പു കൂടുതലായതിനാലാവാം മദ്യം എല്ലാവരുടേയും ഇഷ്ടവസ്തു തന്നെ. സുലഭം,  വിലയും വളരെ കുറവ്. സസ്യഭക്ഷണവും സസ്യേതരഭക്ഷണവും ഇന്നാട്ടുകാര്‍ക്കു പ്രിയം തന്നെ. ഇവിടെ വിവിധതരം  അരി ഉദ്പാദനം ഉണ്ട്. അരിയാണു പ്രധാന ഭക്ഷ്യധാന്യം.ചുവന്ന അരിയും വെളുത്ത അരിയും ഒക്കെയുണ്ട് അക്കൂട്ടത്തില്‍. ചോറും ഒപ്പം കഴിക്കുന്ന എമാ ദട്ക്ഷി എന്ന കറിയും ആണ് സാധാരണ ഭക്ഷണം . എമാദട്ക്ഷി കണ്ടാല്‍ നമ്മുടെ തേങ്ങാപ്പാല്‍ ചേര്‍ത്ത സ്ട്യൂ പോലെയിരിക്കും . വലിയ മുളകു വെള്ളമൊഴിച്ചു  വേവിച്ച് അതില്‍ ചീസു കഷണങ്ങള്‍ മുറിച്ചിടും. അത് ഉരുകി വെളുത്ത ചാറാകും
. മുളകിനു പകരം കൂണ്‍, മാംസം ഒക്കെയും ഉപയോഗിച്ച് ഈ കറി തയാറാക്കം. സൂപ്പിലും ചീസ് മുറിച്ചിടുന്നതുകൊണ്ട് നിറവും സ്വാദും ഒക്കെ വ്യത്യസ്തമാണ്. എരുവ്, ഉപ്പ്, പുളി ഒന്നും ഉണ്ടാവില്ല കറികള്‍ക്ക്. നമുക്കു വേണമെങ്കില്‍ ചേര്‍ത്തു കഴിക്കാന്‍ ഉപ്പിന്റെ പാത്രം അടുത്തു വെച്ചിട്ടുണ്ടാകും. 
ഇവിടെ മധുരവും വളരെകുറച്ചേ ചായക്കും കാപ്പിക്കും ഉപയോഗിക്കാറുള്ളു.മധുരപലഹാരങ്ങള്‍ ഒന്നും തന്നെ ഇല്ല അവരുടേതായി. ഭൂട്ടാന്‍ ജനത പൊതുവെ ഭക്ഷണപ്രിയര്‍ അല്ല എന്നു തോന്നി. അവരുടെ മിതമായ ആഹാരവും നല്ല ശുദ്ധവായുവും വ്യായാമവും ഒക്കെ കാരണം അസുഖങ്ങള്‍ അവര്‍ക്കു വരാറില്ലത്രേ. തിംഫുവില്‍ ഒരു ആശുപത്രി മാത്രമേ ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞുള്ളു.കൂടാതെ ഒരു പരമ്പരാഗത ചികിത്സാ കേന്ദ്രവും തിംഫുവിലുണ്ട്.  ഭക്ഷണശാലകള്‍ പോലെ തന്നെ ആശുപത്രികളും ഇവിടെ സര്‍വ്വ സാധാരണമല്ല . പൊണ്ണത്തടിയുള്ള ആരെയും ഭൂട്ടാനില്‍ കാണാന്‍ സാധിക്കില്ല. 

4 comments:

  1. വായിക്കുമ്പോള്‍ നല്ല കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രതീതിയും ഉണ്ടായി!
    ആശംസകള്‍

    ReplyDelete
  2. വായിക്കുമ്പോള്‍ നല്ല കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രതീതിയും ഉണ്ടായി!
    ആശംസകള്‍

    ReplyDelete
  3. അപ്പോ അന്ധവിശ്വാസങ്ങളില്‍ നമ്മുടെ ചേട്ടന്‍‌മാരായിട്ട് വരും ഭൂട്ടാനീസ്. അല്ലേ?

    ReplyDelete