Wednesday, December 30, 2015

റുഡ്‌യാഡ്‌ കിപ്ലിംഗ്‌




റുഡ്‌യാഡ്‌ കിപ്ലിംഗ്‌.
( ഇന്ന് അദ്ദേഹത്തിന്റെ 150 )0 ജന്മവാര്‍ഷികം )
===========

"Mother of Cities to me,
For I wഅs born in her gate,
Between the palms and the sea,
Where the world-end steamers wait."

ബോംബെ നഗരത്തെക്കുറിച്ച്, ആ നഗരത്തില്‍ ജനിച്ചു വളര്‍ന്ന മഹാനായ ഒരു സാഹിത്യകാരന്റെ വാക്കുകളാണിത്. ജങ്കിള്‍ ബുക്ക് എന്ന വിശ്വവിഖ്യാത കൃതിയിലൂടെ പ്രസിദ്ധിയുടെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കിയ റുഡ്യാഡ് കിപ്ലിംഗ് എന്ന അനുഗൃഹീത എഴുത്തുകാരന്റെ വാക്കുകള്‍.

ജോണ്‍ ലോക്ക് വുഡ് കിപ്ലിംഗും ആലീസും 1863 ല്‍ കണ്ടുകുട്ടിയതും തങ്ങളുടെ പ്രണയം പങ്കിട്ടതും  ഇംഗ്ലണ്ടിലെ സ്റ്റഫൊര്‍ഡ്ഷയറിലെ മനോഹരമായ റുഡ്യാഡ് തടാകത്തിന്റെ കരയിലും പ്രാന്തപ്രദേശങ്ങളിലുമായിരുന്നു. വിവാഹം കഴിഞ്ഞ് 1865 ല്‍ ഈ യുവമിഥുനങ്ങള്‍ ഇന്ത്യയിലേയ്ക്കു വന്നു. ശില്‍പ്പിയും കളിമണ്‍ രൂപകല്‍പനയില്‍ വിദഗ്ദ്ധനുമായ ജോണ്‍ ലോക്ക് വുഡ് കിപ്ലിംഗ്, ബോംബെയില്‍ അക്കാലത്തു പുതുതായി ആരംഭിച്ച ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്ട്സിന്റെ (Sir Jamsetjee Jeejebhoy School of Art) പ്രൊഫസ്സറും പ്രിന്‍സിപ്പലുമായി നിയമിക്കപ്പെട്ടു. തങ്ങളുടെ പ്രണയമുഹൂര്‍ത്തങ്ങള്‍ക്കു വേദിയായ റുഡ്യാഡ് തടാകത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍ മനസ്സില്‍ പേറിയിരുന്ന ഈ ദമ്പതികള്‍ അവര്‍ക്കു പിറഞ്ഞ ആദ്യകണ്‍മണിക്ക് റുഡ്യാഡ് എന്നു തന്നെ പേരുമിട്ടു.

1865 ഡിസംബര്‍ 30 നാണ് റുഡ്യാഡ് ജനിച്ചത്. ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്സ് ക്യാമ്പസില്‍ ഇപ്പോഴും റുഡ്യാഡിന്റെ ജന്മഗൃഹം കാണാമെങ്കിലും, അദ്ദേഹം ജനിച്ച വീട് ജീര്‍ണ്ണിച്ചു പോയതിനാല്‍ പുനരുദ്ധരിച്ച പുതിയ വീടേ നമുക്കു കാണാനാവൂ.  ആറു വയസ്സു വരെ റുഡ്യാഡ് ജീവിച്ചത് ഇവിടെയായിരുന്നു. അനിയത്തിയോടും മുത്തശ്ശിയോടുമൊപ്പം ബോംബെ നഗരത്തിന്റെ നിറവും മണവും രുചിയും അറിഞ്ഞ്, ശബ്ദവും വെളിച്ചവും അനുഭവിച്ച് സന്തോഷവാനായി കഴിഞ്ഞുകൂടിയ ഇടം. അവിടുത്തെ ഭാഷാ, സാംസ്കാരിക മതാചാരപ്രമായ എല്ലാ വൈവിദ്ധ്യങ്ങളേയും ജിജ്ഞാസാപൂര്‍വ്വം നോക്കി കണ്ട്, അവയെ സ്നേഹിച്ച ബാല്യം . പക്ഷേ പിന്നീട് ആറുവയസ്സുള്ലപ്പോള്‍  ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുന്നതിനായി കുഞ്ഞു റുഡ്യാഡിനെ ഇംഗ്ലണ്ടിലേയ്ക്കു അയച്ചു. സൗത്ത് സീയില്‍ അദ്ദേഹത്തിനു സംരക്ഷണം നല്‍കിയ ഹളൊവേ കുടുംബത്തിലെ അമ്മയില്‍ നിന്ന് കുഞ്ഞു റുഡ്യാഡിന് ഒരുപാടു കഠിന പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അങ്ങനെ അവിടെ  അവന്റെ ബാല്യം ഒരു കറുത്ത അദ്ധ്യായമായി മാറി. തന്റെ ദുഃഖങ്ങള്‍ ആരോടും പങ്കുവെയ്ക്കാതെ ഹൃദയത്തിലൊതുക്കിക്കഴിഞ്ഞുകൂടിയ ആ നാളുകള്‍ അവനാശ്വാസമായത് പുസ്തകങ്ങളുടെ ചങ്ങാത്തമായിരുന്നു. അതും പലപ്പോഴും ദുഷ്ടയായ ആ സ്ത്രീ അനുവദിച്ചിരുന്നില്ല. പതിനൊന്നു വയസ്സ് ഉള്ലപ്പോളാണ് ആ വീട്ടില്‍ സന്ദര്‍ശകയായെത്തിയ ഒരു ബന്ധു റുഡ്യാഡിന്റെ ദുരന്തജീവിതത്തേക്കുറിച്ച് അവന്റെ അമ്മയെ ധരിപ്പിച്ചത്. ഒട്ടും താമസിയാതെ അമ്മ ഇംഗ്ലണ്ടിലെത്തി തന്റെ ഓമനക്കുഞ്ഞിനെ സ്നേഹം കൊണ്ടു പൊതിഞ്ഞു. തകര്‍ന്ന നിലയിലായ അവന്റെ മാനസിക നില വീണ്ടെടുക്കാന്‍ അവര്‍ മകനെയും കൂട്ടി ഒരു നീണ്ട അവധിക്കാലത്തിലേയ്ക്കു പോയി. പിന്നീട് മറ്റൊരുസുരക്ഷിതമായ സ്കൂളില്‍ വീണ്ടും പഠനം തുടരാന്‍ സൗകര്യമൊരുക്കി. അവിടെ അവന്റെ എല്ലാ കഴിവുകളും സര്‍വ്വപ്രഭയോടെയും വിടര്‍ന്നു പരിമളം വീശാന്‍ സാഹചര്യം കിട്ടി .

പക്ഷേ സ്കൂള്‍ പഠനശേഷം കോളേജിലയയ്ക്കാന്‍  മാതാപിതാക്കള്‍ക്ക് സാമ്പത്തികബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം 1882 ല്‍ ഇന്ത്യയിലേയ്ക്കു മടങ്ങി. പക്ഷേ ആ മടക്കയാത്ര റുഡ്യാഡിന്റെ ജീവിതത്തിലെ ഉജ്ജ്വലമായൊരു മാറ്റത്തിനു തുടക്കമായിരുന്നു. അവന്‍ ഇക്കാലത്തിനിടയ്ക്ക് മറന്നുകാണുമെന്നു മാതാപിതാക്കള്‍ വിചാരിച്ചിരുന്ന ഇന്ത്യന്‍ ഭാഷയും ജീവിതരീതികളുമൊക്കെ ഒരു കൊടുങ്കാറ്റിന്റെ വേഗത്തില്‍ റുഡ്യാഡിന്റെ ഓര്‍മ്മയിലേയ്ക്കു തിരിച്ചെത്തി .മാതാപിതാക്കളോടൊപ്പം  ലാഹോറില്‍ താമസമാക്കിയ  റുഡ്യാഡിന് പിതാവ് ഒരു പത്രപ്രവര്‍ത്തകന്റെ ജോലിയും തരപ്പെടുത്തിയിരുന്നു. സത്യത്തില്‍ റുഡ്യാഡിന് അപ്പോള്‍ ജീവിതത്തിന്റെ രണ്ടു മുഖങ്ങളായിരുന്നു. ഇംഗ്ല്ണ്ടില്‍ ജീവിതം നയിച്ചു വന്ന തനി ഇംഗ്ലീഷുകാരന്റേതും പിന്നെ എല്ലാ തനിമയും നിലനിര്‍ത്തുന്നൊരു തദ്ദേശവാസിയുടേതും . ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ ഈ ദ്വന്ദ്വഭാവങ്ങള്‍ റുഡ്യാഡിന്റെ ജീവിതത്തിനു പൂര്‍ണ്ണതയേകി .


അന്നാടിന്റെ ജീവിതത്തെ കൂടുതല്‍ അറിയാന്‍ തന്റെ പത്രജീവിതം അദ്ദേഹത്തെ സഹായിച്ചു. ഉറക്കമില്ലായ്മ നന്നേ ബുദ്ധിമുട്ടിച്ചിരുന്ന രാത്രികളില്‍ അദ്ദേഹം ഉറക്കമിളയ്ക്കുന്ന  നാടിന്റെ നിശാജീവിതത്തിലേയ്ക്കിറങ്ങിച്ചെന്നു. ഈ നാളുകളൊക്കെ അദ്ദേഹത്തിന്റെ കഥാരചനക്ള്‍ക്ക് കരുത്തു പകര്‍ന്നവയായിരുന്നു. റുഡ്‌യാഡ്‌ കിപ്ലിംഗ്‌ 1882-ൽ കവിതകളും ‘87-ൽ കഥകളും എഴുതിത്തുടങ്ങി. ’ദ്‌ സെവൻസീസ്‌‘ എന്ന ഭാവകാവ്യസമാഹാരവും ’ജങ്കിൾബുക്ക്‌‘ എന്ന കഥാസമാഹാരവും വളരെ വേഗത്തിൽ പ്രചരിക്കുകയും യൂറോപ്പിലെ സഹൃദയലോകത്തെ കീഴടക്കുകയും ചെയ്‌തു. ഇന്ത്യൻ പശ്‌ചാത്തലത്തിൽ എഴുതിയ, 1894 ല്‍ പ്രകാശിതമായ ’ജങ്കിൾബുക്ക്‌‘ എന്ന കൃതി ലോകത്തെമ്പാടും പിൽക്കാലത്ത്‌ അറിയപ്പെട്ടു. ഇന്ന്  മൌഗ്ലിയെ അറിയാത്ത ബാല്യം ഇല്ലയെന്നു തന്നെ പറയാം. 1896 ല്‍ ദ് സെക്കന്‍ഡ് ജങ്കിള്‍ബുക്കും പുറത്തിറങ്ങി .   1889 ല്‍ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങിച്ചെല്ലുമ്പോള്‍ അദ്ദേഹത്തിടെ   ' Plain Tales from the Hills' എന്ന കഥാസമാഹാരം അവിടെ വായനക്കാരുടെ സര്‍വ്വപ്രശംസയ്ക്കും പാത്രമായി മാറിയിരുന്നു. അന്നു പരിചയപ്പെട്ട അമേരിക്കന്‍ പബ്ലിഷെര്‍, വാല്‍ക്കോട്ട് ബെലെസ്ടിയര്‍ അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിയായി മാറിയതും കാലത്തിന്റെ അനിവാര്യതയായിരുന്നു. പിന്നീട് അവരൊന്നിച്ചുള്ല പുസ്തകയാത്രയില്‍ സാഹിത്യലോകത്തിനു കൈവന്നത് പുസ്തകലോകത്തെ  വിലമതിക്കാനാവാത്ത വൈഢൂര്യമണികള്‍ . 1888 ല്‍ പ്രസിദ്ധീകരിച്ച 'വീ വില്ലീ വിങ്കീ, 1891 ലെ ' അമേരിക്കന്‍ നോട്ട്സ് '  എന്നീ കഥാസമാഹാരങ്ങളും എഴുത്തിന്റെ ആദ്യനാളുകളില്‍ കവിതകള്‍ ചേര്‍ത്ത 'ബാരക്ക് റൂം ബല്ലഡ്സ് ' എന്ന കവിതാസമാഹാരവും അമേരിക്കയില്‍ വെളിച്ചം കണ്ടത് അദ്ദേഹത്തിന് സാഹിത്യനഭസ്സില്‍ നക്ഷത്രശോഭ നല്‍കുന്നതിനുതകുന്നതായിരുന്നു.

വാല്‍ക്കോട്ടുമായുള്ല ഗാഢസൗഹൃദം ആ കുടുംബത്തിലേയ്ക്കും പടര്‍ന്നു കയറി. അദ്ദേഹത്തിന്റെ സഹോദരി കെയ് റി റുഡ്യാഡിന്റെ ആതമസുഹൃത്തായ് മാറി. 1891 ല്‍ ക്രിസ്തുമസ് അവധിക്കാലത്ത് ഇന്ത്യയിലുള്ല മാതാപിതാക്കളെ കാണാന്‍ പുറപ്പെട്ട റുഡ്യാഡിന് കെയ് റിയുടെ അടിയന്തരസന്ദേശത്തേത്തുടര്‍ന്ന് മടങ്ങേണ്ടിവന്നു. വാല്‍ക്കോട്ട് ടൈഫോയിഡ് ബാധിതനായി ഇഹലോകവാസം വെടിഞ്ഞു. ആകെ കെയ് റിയുടെ ആശ്രയം റുഡ്യാഡായിരുന്നു. അധികം താമസിയാതെ അമേരിക്കന്‍ എഴുത്തുകാരനായ ഹെന്‍റി ജെയിംസിന്റെ സാന്നിദ്ധ്യത്തില്‍  അവര്‍ വിവാഹിതരായി. അവര്‍ മധുവിധുവിനായി ഒരു സാഹസികയാത്രയാണു തീരുമാനിച്ചത്. കാനഡയിലേയ്ക്കും പിന്നെ ജപ്പാനിലേയ്ക്കും . പക്ഷേ റുഡ്യാഡിന്റെ ജീവിതത്തില്‍ ഭാഗ്യങ്ങളുടെ പിന്നാലെ എപ്പോഴും വന്നെത്താറുള്ല നിര്‍ഭാഗ്യം ഇവിയെടും അവരെ പരജയത്തിന്റെ വക്കിലെത്തിച്ചു. മധുവിധു യാത്ര പൂര്‍ത്തികരിക്കാതെ അവര്‍ക്ക് അമേരിക്കയില്‍ കെയൃഇയുടെ ബന്ധുക്കളുടെ സമീപത്തേയ്ക്കു പോകേണ്ടിവന്നു. അവിടെ അവരുടെ ജീവിതം തളിരിട്ടു മൊട്ടിട്ടു. ആദ്യസൂനം ജോസഫൈന്‍  ജനിച്ചത് 1893ലും രണ്ടാമത്തെ പൂവ് എല്‍സി 1896 ലും . മൂന്നമതൊരാണ്‍പൂവ് ജോണ്‍ 1897 ലും . കുഞ്ഞുങ്ങളുടെ ലോകം അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടതായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഓരോ രചനകളും തെളിയിക്കുന്നുണ്ട് . ഇംഗ്ലീഷ് അറിയുന്ന ഏതൊരു കുട്ടിയുടേയും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു  റുഡ്യാഡ് കിപ്ളിംഗ്. 32 വയസ്സില്‍ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന എഴുത്തുകാരനായിത്തീര്‍ന്നു  റുഡ്യാഡ്.

പിന്നെയും ദുരന്തങ്ങള്‍ വിട്ടുമാറാതെ റുഡ്യാഡിന്റെ ജീവിതത്തില്‍. കെയ് റിയുടെ സഹോദരനുമായുള്ല ചില അഭിപ്രായവ്യത്യാസങ്ങള്‍ കലഹമായി മാറുകയും പ്രശസ്തിയുടെ നെറുകയിലിരുന്ന റുഡ്യാഡിനെ അതു വളരെ വിപരീതമായി ബാധിക്കുകയും ചെയ്തു. അപകീര്‍ത്തി താങ്ങാനാവാതെ അവര്‍ 1896 ല്‍ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങി . പക്ഷേ 1899 ല്‍ കെയ് റിയുടെ നിര്‍ബ്ബന്ധപ്രകാരം അമ്മയേക്കാണാന്‍ അവര്‍ വീണ്ടും ന്യൂയോര്‍ക്കിലേയ്ക്കു യാത്രയായി. ക്ഷുഭിതയായിരുന്ന അറ്റ്ലാന്റിക് സമുദ്രം അവരെ കടുത്ത ന്യുമോണിയ ബാധിതരായാണ് ന്യൂയോര്‍ക്കിലെത്തിച്ചത്. റുഡ്യാഡും പത്നിയും രോഗമുക്തി നേടിയെങ്കിലും അവരെ കാത്തിരുന്നത് തങ്ങളുടെ പൊന്നോമനയായ കടിഞ്ഞൂല്‍പ്പുത്രിയുടെ ദേഹവിയോഗവാര്‍ത്തയായിരുന്നു. ഒരിക്കലും പിന്നെ അവര്‍ക്കാ ദുഃഖക്കടലില്‍ നിന്നു കരേറാനായതുമില്ല,.ഇനിയൊരിക്കലും അമേരിക്കയിലേയ്ക്കൊരു മടക്കമില്ലെന്നവര്‍ പ്രതിജ്ഞയെടുത്താണു ഇംഗ്ലണ്ടിലേയ്ക്കു മടങ്ങിയത്.

സസ്സെസ്കില്‍ ബെയ്റ്റ് മെന്‍സ് എന്ന വിശാലമായ എസ്റ്റേറ്റ് സ്വന്തമായി വാങ്ങി അവിടെ താമസമാക്കിയ കിപ്ലിംഗ് എഴുത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ വെച്ച് എഴുതിയ പുസ്തകങ്ങളാണ് Puck of Pook's Hill (1906), Actions and Reactions (1909), Debts and Credits (1926), Thy Servant a Dog (1930) ,  Limits and Renewals (1932).ഇവ. ഓര്‍മ്മയുടെ ലോകത്തേയ്ക്കു യാത്രയായ പൊന്നോമന ജോസഫൈന്‍ പിതാവിനോട് പറയാറുണ്ടായിരുന്നു കഥകളിം Just so എന്നാവര്‍ത്തിക്കണമെന്ന്. ആ ഓര്‍മ്മയിലാണ്  Just So Stories എന്ന കഥാസമാഹാരവും അദ്ദേഹം ഇക്കാലത്ത് പ്രസിദ്ധീകരിച്ചത്. 1907-ലെ സാഹിത്യത്തിനുളള നൊബേൽ സമ്മാനത്തിന്‌ തന്റെ 42-​‍ാം വയസ്സിൽ കിപ്ലിങ്ങ്‌ അർഹനായി.

ദുരന്തങ്ങള്‍ പിന്നെയും ഈ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സിലേയ്ക്കു പോയ റുഡ്യാഡ് പുത്രന്‍ ജോണിനെ യുദ്ധക്കളത്തിലേയ്ക്ക്  വിടുകയായിരുന്നു. കാഴ്ചക്കുറവ് സൈന്യത്തില്‍ ചേരാന്‍ വിലക്കു കല്‍പ്പിച്ചെങ്കിലും തന്റെ സ്വാധീനമുപയോഗിച്ച് പുത്രന് ഐറിഷ് സൈന്യത്തിലെ സെക്കണ്ട് ലെഫ്റ്റനന്റ് ആയി സൈന്യസേവനം തരപ്പെടുത്തുകയായിരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, യുദ്ധക്കളത്തില്‍ ജോണിനെ കിപ്ലിംഗ് കുടുംബത്തിനു നഷ്ടമായി. കുറ്റബോധത്താല്‍ നീറി വീണ്ടും അവര്‍ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങുമ്പോള്‍ ഒരു പൊന്നോമനകൂടി നഷ്ടമായിരുന്നു. പിന്നെയും രണ്ടു ദശാബ്ദങ്ങള്‍ എഴുത്തിന്റെ ലോകത്ത് അദ്ദേഹം നിശ്ശബ്ദനായി കഴിഞ്ഞുകൂടി. സന്തോഷവും ആഘോഷങ്ങളും ഒഴിഞ്ഞു നിന്ന ജീവിതത്തില്‍ ഒരിക്കലും പിന്നീട് വെളിച്ചം വീണില്ല. രോഗാതുരമായ അവസാനനാളുകള്‍ ആ ദമ്പതികളേ പ്രായത്തേക്കാളേറെ അരക്ഷിതാവസ്ഥയിലേയ്ക്കെത്തിച്ചു. അതികഠിനമായ വേദന സമ്മാനിച്ച അള്‍സര്‍ ഏതാനും വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതം യാതനാപൂര്‍ണ്ണമാക്കി. 1936 ജനുവരി 18-ന്‌  ആ ഉജ്ജ്വലനക്ഷത്രം തന്റെ പ്രകാശത്തിന്റെ അവസാനകണികയും മരണമെന്ന തമോഗര്‍ത്തത്തിനു നല്‍കി യാത്രയായി.






(ജംഗിള്‍ബുക്ക് കൂടാതെ  പ്ലെയിൻ ടെയ്‌ൽസ്‌ ഫ്രം ദ ഹിൽസ്‌, സോൾജിയേഴ്‌സ്‌ ത്രീ, ദ ലൈറ്റ്‌ ദാറ്റ്‌ ഫെയ്‌ൽഡ്‌, മെനി ഇൻവെൻഷൻസ്‌, ക്യാപ്‌റ്റൻ കറേജിയസ്‌, എഫ്ലീറ്റ്‌ ഇൻ ബീയിങ്ങ്‌, ദ ബെറ്റ്‌മാൻസ്‌ ബർഡൻ, ജസ്‌റ്റ്‌ സോ സ്‌റ്റോറീസ്‌, ഇഫ്‌, സംതിങ്ങ്‌ ഒഫ്‌ മൈസെൽഫ്‌, വി വില്ലി വിങ്കി തുടങ്ങിയവയാണ്‌ കിപ്ലിങ്ങിന്റെ പ്രധാന കൃതികൾ.)





2 comments:

  1. നല്ലൊരു പരിചയപ്പെടുത്തല്‍
    ആശംസകള്‍

    ReplyDelete