Wednesday, July 13, 2016

നമ്മുടെ കവികള്‍ 20 - / ആലങ്കോടു ലീലാകൃഷ്ണന്‍

നമ്മുടെ കവികള്‍ - 20  / ആലങ്കോടു ലീലാകൃഷ്ണന്‍ .
============================================

ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ കവിയാണ് ശ്രീ ആലങ്കോടു ലീലാകൃഷ്ണന്‍ . കവിയരങ്ങുകള്‍, പ്രഭാഷണങ്ങള്‍, ഇവയ്ക്കൊക്കെ ഉപരിയായി അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യം ഉള്ള മാമ്പഴം എന്ന ചാനല്‍ പ്രോഗ്രാമിലൂടെയും കവിയുടെ പ്രസാദാത്മകമായ മുഖവും അതിനേക്കാള്‍ പ്രസാദം തുളുമ്പുന്ന വാക്കുകളും നമുക്കു ചിരപരിചിതം തന്നെ. കവികളെക്കുറിച്ചും കവിതകളേക്കുറിച്ചും അയത്നലളിതമായി , അനര്‍ഗ്ഗളം ഒഴുകിവരുന്ന വാക്കുകള്‍ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കവിതകളും . ലളിതകോമളപദാവലികളാല്‍ മ്പുഷ്ടമായ ഓരോ കവിതയും വായനക്കാരുടെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നവ തന്നെ. ഈ കവിതകളില്‍ പ്രകൃതിയുണ്ട്, കാലങ്ങളുണ്ട്, പച്ച മനുഷ്യന്റെ ഒമ്പരങ്ങളും ജീവിതവുമുണ്ട്. അതിലൊക്കെ ഉപരിയായി കാവ്യാത്മകതയുടെ മാന്ത്രികസ്പര്‍ശം പാടിപ്പഴകിയ ചട്ടക്കൂടുകളില്‍ ശ്വാസം മുട്ടുന്നുമില്ല. എങ്കിലും പാരമ്പര്യങ്ങളെ നിഷേധിക്കുന്ന കവിയല്ല ആലങ്കോട് ലീലാകൃഷ്ണന്‍. പാരമ്പര്യങ്ങളെ സ്വീകരിച്ച് നവീകരിക്കലാണ് അദ്ദേഹത്തിന്റെ എഴുത്തുരീതി. താളസമ്പന്നമായ കേരളീയ പ്രകൃതിയെ അഗാധമായി പ്രണയിച്ച് ജീവിക്കുന്നതുകൊണ്ടാവാം, താളം നിഷേധിച്ച് ഒരു കാവ്യരചനാരീതി തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ താളത്തിന്റെ പരകോടിയില്‍ അറിയാതെ താളരാഹിത്യം സംഭവിച്ചുപോകാമെന്നും അദ്ദേഹം പറയുന്നു

 പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ, വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മികുട്ടി അമ്മയുടെയും മകനായി 1960 ഫെബ്രുവരി 1 ന്‌ ആണ് ശ്രീ ആലങ്കോടു ലീലാകൃഷ്ണന്റെ ജനനം .


 പ്രേംജി പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം, കാമ്പിശ്ശേരി പുരസ്‌കാരം , മുഹമ്മദ്‌ അബ്ദു റഹിമാന്‍ സാഹിബ്‌ മെമ്മോറിയല്‍ ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള പി. ഭാസ്കരന്‍ കവിതാ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ആലങ്കോട്‌ ലീലാകൃഷ്ണന് ലഭിക്കുകയുണ്ടായി. സ്വന്തം ഗ്രാമത്തിലെ വിദ്യാലങ്ങളിലെ സ്കൂള്‍ പഠനശേഷം  1981 ൽ പൊന്നാനി എം.ഇ.എസ്.  കോളേജിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി.  സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ പെരുമ്പടപ്പ് ശാഖയിൽ ഔദ്യോഗിക ജീവിതം .വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ എഴുതിവരുന്ന ആലങ്കോട് ലീലാകൃഷ്ണന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിത തളിര് മാസികയിലാണ് അച്ചടിച്ചുവന്നത്. 1978 മുതല്‍ എഴുത്തില്‍ സജീവമാണ് അദ്ദേഹം. കഥാപ്രാസംഗികനായാണ് ലീലാകൃഷ്ണൻ ആദ്യം പൊതുവേദിയിൽ എത്തിയത്.

1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ "നിളയുടെ തീരങ്ങളിലൂടെ" എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്‌. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും[1] ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ്‌ നിലവിൽ ലീലാകൃഷ്ണൻ. "ഏകാന്തം" ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്[2]. കൈരളി പീപ്പിൾ ടി.വിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന "മാമ്പഴം" എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് ലീലാകൃഷ്ണൻ.

ഏകാന്തം, വള്ളുവനാടൻ പൂരക്കാഴ്ചകൾ, നിളയുടെ തീരങ്ങളിലൂടെ, പി.യുടെ പ്രണയ പാപങ്ങൾ, താത്രിക്കുട്ടിയുടെ സ്മാർത്താവിചാരം ഇവയാണു പ്രധാന കൃതികള്‍ .1978 മുതല്‍ 2013 വരെ ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറിലേറെ കവിതകള്‍ സമാഹരിച്ച പുസ്തകമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍. സ്വയമറിയാതെ പ്രചോദിതമായ നിമിഷങ്ങളില്‍ എഴുതിയവയാണ് ഇവയിലേറെയുമെന്ന് ലീലാകൃഷ്ണന്‍ പറയുന്നു. കവിയച്ഛന്‍, ഹിന്ദോളം, പ്രണയവാസുദേവം, ബലിക്കുറിപ്പ്, പ്രണയവേഗങ്ങള്‍, പൊന്നാനിപ്പുഴ, മത്സ്യപ്പെട്ടവള്‍, സാന്ധ്യഗീതം തുടങ്ങി കേരളസമൂഹം ചര്‍ച്ച ചെയ്ത കവിതകളാണ് ഇവയെല്ലാം. തിളക്കം എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതായിരുന്നു. ഏകാന്തം, കാവ്യം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു.
ഒരു സ്വപ്നശിഖരത്തില്‍
വിരിയാത്ത പൂവിന്റെ-
യറിയാത്ത ഗന്ധവും
കൊണ്ടു നീയെത്തുന്നു
പിന്നെയും പിന്നെയും
കാവ്യാനുഭൂതിയാം
സുന്ദരോന്മാദമേ
നീ തന്നെ ജീവിതം .. എന്നു കവി പറയുന്നു. ഈ ജീവിതയാത്രയില്‍ അദ്ദേഹത്തിനു  തുണയായി അദ്ധ്യാപിക ബീനയും മക്കള്‍ , കവിതയും കണ്ണനും .

ആലങ്കോട് ലീലാകൃഷ്ണന്റെചില കവിതകളിലൂടെ ...

പുഴയക്ഷരം - ആലങ്കോട് ലീലാകൃഷ്ണന്റെ കവിത

ഒടുവിലത്തെ വയല്‍ പക്ഷിയും പറന്നകലുമേതോ വിഷാദസായന്തനം
തിരികെയെത്താത്ത തോണിയില്‍ ദൂരത്തു പുഴ മുറിച്ചു കടന്നുപോയ് ശ്രാവണം
നിറ നിലാവിന്റെ ചന്ദനം ചാലിച്ചു നിള വിതാനിച്ച വെണ്‍മണല്‍ ശയ്യയില്‍
വെറുതെയിപ്പൊഴും സ്വപ്നാന്തരങ്ങളില്‍ കവിത കാമിച്ചു കാത്തിരിക്കുന്നു ഞാന്‍
വഴിവിളക്കുകളെല്ലാമണഞ്ഞുപോയ് പഥികരായ് വന്ന തോഴര്‍ പിരിഞ്ഞുപോയ്
പഴയ നാട്ടെഴുത്തച്ഛന്റെ ചൂട്ടിലെ പൊരിവെളിച്ചവുമെങ്ങോ പൊലിഞ്ഞുപോയ്

പുഴയിലെ കാറ്റിലേതോ പുരാതന പ്രണയ രാത്രികള്‍ മൂളുന്ന കീര്‍ത്തനം
തളിര്‍ നിലാവിന്റെ തോണിയില്‍ പണ്ടൊരാള്‍ പുഴ കടന്നു കുറിച്ച കാവ്യോത്സവം
ഇനിയെനിക്കു ഋതുക്കള്‍ കുറിച്ചിട്ട ലിപികളില്ലാതിരുട്ടു വായിക്കുവാന്‍
പുഴ തരുന്നുണ്ട് കാണാത്തൊരക്ഷരം എഴുതുവാന്‍ നീല രാവിന്റെ കൈവിരല്‍
ഇരുളു മാത്രമേ സത്യമെന്നാകിലും നിഴലുകള്‍ വെട്ടവും മരിച്ചെങ്കിലും
പുഴയിലുണ്ട് നിലയ്ക്കാത്ത ജീവിതം അഴലുകള്‍ക്ക് കണ്ണീരിന്റെ സാന്ത്വനം.
.
കാവല്‍ക്കാരന്‍ / ആലങ്കോട് ലീലാകൃഷ്ണന്‍
---------------------------------------------
ചവിട്ടിക്കൊല്ലും പാദത്തെ
പൂജിക്കും ബലിതത്വമേ
മണ്ണോളം താണുനിന്നാലും
ചവിട്ടിത്താഴ്ത്തും വാമനന്‍
ഒരുനേരത്തെയന്നത്തി-
ന്നൊരു കുടുംബം പോറ്റുവാന്‍
പ്രഭുവിന്‍ കോട്ടവാതില്‍ക്കല്‍
കാവലാവേണ്ടി വന്നവന്‍
അവന്‍റെ നിസ്സഹായത്വം
കുറ്റമല്ല ചരിത്രമേ,
ചവിട്ടി നീയരച്ചാലും
ഉയിര്‍ക്കും നിസ്വനാമിവന്‍
മരിച്ചുപോയ പാവങ്ങള്‍
ജാഥയായി വരുന്നിതാ
അവര്‍ക്കൊപ്പമുണ്ടു ഞങ്ങള്‍
മരിക്കാത്തൊരു മര്‍ത്ത്യത
വാതില്‍ തുറന്നു തന്നാലും
മരിക്കാത്ത സഹോദരാ
ദുഷ്പ്രഭുപ്പുലയാടിത്തം
തകര്‍ക്കും ബലിയാണു നീ.
.
പ്രണയവസന്തം / ആലങ്കോട് ലീലാകൃഷ്ണന്‍
-----------------------------------------------
ആരൊരാള്‍,കദംബങ്ങള്‍
പൂക്കാത്ത ഹൃദന്തത്തില്‍
പാഴ്മുളം തണ്ടാലൊരു
ഗാനസാമ്രാജ്യം തീര്‍ത്തു!
പൂത്തുലഞ്ഞുപോയ് ചുറ്റും
വസന്തം പൊടുന്നനെ.
നീയൊരാള്‍.,ഋതുക്കള്‍ക്കും
മീതേ,രാഗിണിയായി.
ആരുനി,ന്നീറന്‍കാറ്റി-
ലീറനായുലയുന്ന
വാര്‍മുടിക്കെട്ടില്‍ രാഗ-
മുല്ല തന്‍ പൂ ചൂടിച്ചു!
മാറിലെ നിമ്നോന്നത-
ഭംഗിയില്‍ കുളിരിന്‍റെ
മാല്യമായ് നഖക്ഷത-
പ്പാടുകള്‍ സമ്മാനിച്ചു!
അറിയുന്നു ഞാനെല്ലാം
രാധികേ യുഗാന്തര-
രാഗസങ്കല്പത്തിലെ
നായികേ,ജന്മങ്ങളാ-
യെത്രയോ സ്വപ്നങ്ങളില്‍
നിന്നോടൊത്തുണ്ടല്ലോ ഞാന്‍.
നീ തന്നെ ഞാനാണല്ലോ
പ്രണയം പുഷ്പിക്കുമ്പോള്‍.
.
അടയാളങ്ങള്‍/ ആലങ്കോട് ലീലാകൃഷ്ണന്‍
------------------------------------------

ആരുടെയടയാളം
വീടിന്‍റെ ചുമരിന്മേല്‍
നീളെ , വെണ്‍കളിമണ്ണില്‍
കൈവിരല്‍ പതിച്ചപോല്‍ !

ചായം തേയ്ക്കുവാനായ് മേല്‍ -
ക്കുമ്മായമദര്‍ത്തുമ്പോള്‍
കാണെക്കാണെയുണ്ട,ടി -
ച്ചുമരില്‍ തെളിയുന്നു .

അമ്മ ചൊല്ലുന്നു , ' പണ്ട്
കുമ്മായം വാങ്ങാന്‍ പോലും
പാങ്ങില്ലാത്തൊരു കാലം
വെണ്‍കളിപൂശും നേരം

ഉണ്ണിയാം നീയാണെങ്ങും
കൈവിരല്‍ പതിപ്പിച്ച -
തെന്തൊരു വികൃതിയാ -
ണന്നത്തെ ലീലാകൃഷ്ണന്‍ '

മുത്തശ്ശി തിരുത്തുന്നു ;
'അല്ലല്ല , മുത്തച്ഛന്റെ -
കയ്യിന്‍റെ വിരലാ, ണ -
തോര്‍ക്കുന്നു ഞാനിപ്പോഴും

പ്രാന്തുള്ള കാലത്തൊക്കെ
ചുമരില്‍ കയ്യും വച്ചു
പ്രാഞ്ചിപ്രാഞ്ചിയങ്ങനെ
നടക്കും രാവാവോളം .'

ശരിയാണു മുത്തശ്ശീ
ഭ്രാന്തുള്ള കാലത്തിന്‍റെ-
യടയാളങ്ങള്‍ മായ്ച്ചാല്‍
മായുകില്ലൊരിക്കലും

കൊന്ന ദുഷ്പ്രഭുവിന്റെ -
ചോരയില്‍ കൈമുക്കിയാ -
ണന്നൊക്കെ കാലത്തിന്‍റെ -
ഭിത്തിമേലദയാളം

കെട്ടകാലത്തി,ന്നാര്‍ക്കും
ഭ്രാന്തില്ല , മലമോളില്‍
കെട്ടുപോയിരിക്കുന്നു
ഭ്രാന്തിന്‍റെ ചിരിവെട്ടം .
.
സ്നേഹിതയ്ക്ക് /ആലങ്കോട് ലീലാകൃഷ്ണന്‍

------------------------------------------------

വരിക സ്നേഹിതേ , കാലങ്ങളേറെയായ്‌
പടിതുറന്നിട്ടു കാത്തിരിപ്പാണു ഞാന്‍ .
പുഴ പറഞ്ഞതും പൂക്കള്‍ മറന്നതും
ഋതുവണിഞ്ഞിട്ട നിന്‍ നിലാവിന്‍ കഥ
കഥയിലില്ലാത്ത പാതിരാപ്പൂവുകള്‍
ഇരവു ചൂടിപ്പകുത്ത യാമങ്ങളില്‍
ചുളിവു നീര്‍ത്താ ,തുടല്‍ തീര്‍ത്ത ശയ്യയില്‍
ഉയിരു കെട്ടിപ്പുണര്‍ന്നതാ , രിന്നലെ !
വെറുതെയിപ്പോഴും കാത്തുനില്‍ക്കുന്നുണ്ട്
മരതകപ്പാല മുടിയഴിച്ചങ്ങനെ
തളിരുവെറ്റയ്ക്കു ചുണ്ണാമ്പുതേയ്ക്കുവാന്‍
നെറി മറന്നൊരാള്‍ വന്നതാണീ വഴി
ചിറവരമ്പിലൂടായിരം താലങ്ങള്‍
മരണഗന്ധവും കൊണ്ടു തേര്‍വാഴ്ചകള്‍
നെറുക വെട്ടിപ്പിളര്‍ന്നൊരാള്‍ പ്രാണന്റെ
രുധിരമാലയാല്‍ നിന്‍ കാവു തീണ്ടുന്നു .
അഖിലമൃണ്‍മയി , നീയെന്നെയിപ്പൊഴും
ചുടുനിണത്തില്‍ നുകര്‍ന്നെടുത്തോളുക
അയുതവര്‍ഷങ്ങള്‍ നിന്‍ പ്രണയോന്‍മദ -
ക്കടലിലുപ്പായ്‌ക്കലര്‍ന്നതാണീ നിണം .
ജലകണങ്ങളില്‍ , മേഘബാഷ്പങ്ങളില്‍
പുലരിമഞ്ഞില്‍ , വിയര്‍ക്കുന്ന ജീവനില്‍
മുല ചുരത്തുന്ന ജീവകോശങ്ങളില്‍
പ്രണയമാകുന്നു നീ ചിരസ്നേഹിതേ .

No comments:

Post a Comment