Monday, July 25, 2016

മറവി വരയ്ക്കുന്ന കോശചിത്രങ്ങള്‍ ( കഥ )

നീല്‍കമല്‍ അപാര്‍ട്ട്മെന്റിന്റെ  ഏഴാം നിലയിലെ ഫ്ലാറ്റിന്റെ വാതിലില്‍ ഇപ്പോഴും തിളങ്ങുന്ന മലയാള  അക്ഷരങ്ങള്‍ തെളിയുന്നുണ്ട് 'ഉദയപ്രഭ ' . ബെല്‍ കേട്ട് വാതില്‍ തുറന്നത് ഉദയനായിരുന്നു. ഏഴു വര്‍ഷങ്ങള്‍  കൊണ്ട് ഉദയന്റെ രൂപം വളരെയേറെ  മാറിയിരിക്കുന്നു.  ഒരുപാടു വൃദ്ധനായതുപോലെ .
"വരൂ, ഇരിക്കൂ.  ശ്രുതി അവളുടെ കൂട്ടുകാരികളുമായി ബ്യൂട്ടിപാര്‍ലറില്‍ പോയിരിക്കുന്നു. അരമണിക്കൂറിനകത്ത് മടങ്ങിയെത്തും .  "
സമ്മാനപ്പൊതിയുമായി വന്നതുകൊണ്ട്  കല്യാണപ്പെണ്ണിനെ കാണാനാണെത്തിയതെന്ന് പറയാതെ മനസ്സിലാകുമല്ലോ. ഉദയന് കൂടുതലൊന്നും സംസാരിക്കാനില്ല .മനസ്സ് ശൂന്യമാണെങ്കില്‍ വാക്കുകള്‍ ഉണ്ടാവുന്നതെങ്ങനെ!
''പ്രഭ? '' ചോദിക്കാതിരിക്കാനായില്ല.
" അതാ മുറിയില്‍ ഇരുന്ന് എന്തോ എഴുതുകയോ വരയ്ക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്. അങ്ങോട്ടു ചെല്ലൂ. ചിലപ്പോള്‍ കണ്ടതായി നടിക്കില്ല. ഒന്നും തോന്നരുത്. അവള്‍ അങ്ങനെയായിപ്പോയി. "
ഒരു പഴയബുക്കില്‍ പ്രഭ ശ്രദ്ധാപൂര്‍വ്വം  വരയ്ക്കുന്നതും എഴുതുന്നതും ഒരു നിമിഷം നോക്കിനിന്നു. അത് മേഹുലിന്റെ പഴയ ഏതോ നോട്ട്ബുക്കാണെന്നു  മനസ്സിലായി . മെല്ലേ  പ്രഭയുടെ തോളില്‍ പിടിച്ച് , കഴിയുന്നത്ര മൃദുവായി വിളിച്ചു
"പ്രഭേ"
"ശ്ശേ.. ഒക്കെ തെറ്റിച്ചു."അവള്‍ ദേഷ്യത്തോടെ എന്നെ നോക്കി .
പെട്ടെന്നു മുഖം വിടര്‍ന്നു.
"മിനിയോ.. എപ്പോ വന്നു? "
മറുപടിക്കു  മുന്നേ അവള്‍ തുടര്‍ന്നു  " മേഹുലിന് അനിമല്‍ സെല്‍ വരച്ചുകൊണ്ടു പോകണം. അതാ ഇത് "
പ്രഭ വീണ്ടും തന്റെ കോശചിത്രത്തിലേയ്ക്കു ചുരുങ്ങി. കുറച്ചു സമയം കൂടി അവിടെ നിന്നശേഷം ഞാന്‍ മുറിവിട്ടു. അപ്പോഴേക്കും  ഉദയന്‍ കുടിക്കാനെടുത്തിരുന്നു.  ടീപ്പോയില്‍  വെച്ചിരുന്ന വെള്ളമെടുത്തു കുടിച്ച് അവിടെ തന്നെ ഇരുന്നു.
" ബന്ധുക്കളാരും എത്തിയില്ലേ "
" ഇന്നു ഞായറല്ലേ ആയുള്ളു . കല്യാണം ബുധനാഴ്ചയല്ലേ , ചൊവ്വാഴ്ച വൈകുന്നേരത്തേയ്ക്ക് നാട്ടില്‍ നിന്ന്  എല്ലാവരും എത്തും. വെള്ളിയാഴ്ച മംഗളയ്ക്ക് എല്ലാവരും തിരിച്ചും പോകും"
" ബുധനാഴ്ച ഒരുപാട് അസൗകര്യങ്ങള്‍ .കല്യാണത്തിന് എത്താന്‍ കഴിയുമോന്നറിയില്ല. അതാണു ഞാന്‍ ഇന്നു തന്നെ..... "
"അവധി ദിവസമല്ലാത്തതുകൊണ്ട് എല്ലാവര്‍ക്കും അസൗകര്യമാകും വരാന്‍. എന്നാലും നിങ്ങളൊക്കെ ഉണ്ടെങ്കില്‍ എനിക്കത് വളരെ ആശ്വാസമാണ്. ശ്രുതിക്കും വളരെ സന്തോഷമായിരിക്കും "
പിന്നെ ഒന്നും പറയാനില്ലാതെ അയാള്‍ അടുക്കളയിലേക്കോ മറ്റോ പോയി.
'ഉദയപ്രഭ'യില്‍ മുമ്പ് ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളു. ശ്രുതി  സ്‌കൂളിൽ എന്റെ മകന്റെ ക്ലാസ്സിലായിരുന്നു. അവന്‍  സ്കൂളില്‍ പോകാത്ത ദിവസത്തെ നോട്ടെഴുതാനും അവളുടെ അനിയന്‍ മേഹുലിന്റെ പിറന്നാളാഘോഷത്തിനും വന്നിരുന്നു. പിന്നെ വന്നത് മേഹുല്‍  ...
അതെ , അന്നവന്‍ പത്താം ക്ലാസ്സിലേയ്ക്കു കയറിയതേയുള്ളു.  ഓമനത്തമുള്ള മുഖവും പെരുമാറ്റവും . എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള കുട്ടി. പഠിക്കാനും മിടുക്കന്‍ . വളരെ പേരുകേട്ട ട്യൂഷന്‍ ക്ലാസ്സില്‍ ചേര്‍ത്തിരുന്നു. അതുകൊണ്ട് അവധിക്കാലത്തും ട്യൂഷന്‍ ക്ലാസ്സ് ഉണ്ട്.പലപ്പോഴും ക്ലാസ്സ് കഴിഞ്ഞു  വരാന്‍ വൈകുന്നതുകൊണ്ട് ഉദയന്റെ പഴയ  മൊബൈല്‍ ഫോണ്‍ കൊടുത്തയച്ചിരുന്നു. പെട്ടെന്നൊരു ദിവസം അവന് പുതിയ മൊബൈല്‍ ഫോണ്‍ വേണമെന്ന വാശി തുടങ്ങി. പ്രഭ ആ അവശ്യത്തിന് ഒട്ടും ചെവി കൊടുത്തില്ല.അവന്‍ പിണങ്ങി, വഴക്കടിച്ചു ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചു. ഉദയന്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചതേയുള്ളു .അന്ന് ഒരു വ്യാഴാഴ്ച ദിവസം . രാവിലെ അവന്‍ ട്യൂഷന്‍ സെന്ററിലേയ്ക്കു പോകും മുമ്പേ പുതിയ മൊബൈല്‍ വേണമെന്നു വാശിപിടിച്ചു. ഇല്ല എന്നു പ്രഭ തറപ്പിച്ചു പറഞ്ഞു. ബാഗുമെടുത്ത് അമ്മയോടു യാത്രപോലും പറയാതെ അവന്‍ പോയി .
അരമണിക്കൂറിനു ശേഷം പ്രഭയുടെ ഫോണ്‍ റിംഗ് ചെയ്തു. ശ്രുതി നോക്കിയിട്ടു പറഞ്ഞു
" ദേ അമ്മേ അവനാ.. പുതിയ മൊബൈല്‍ വേണമെന്നു പറയാന്‍ വിളിക്കുന്നതാവും "ചിരിച്ചുകൊണ്ട്  സ്പീക്കറിലിട്ട് മൊബൈല്‍ അവള്‍അമ്മയ്ക്കു കൊടുത്തു .
പ്രഭ ഫോണെത്തപ്പോള്‍ അതു തന്നെ കാര്യം .
" അമ്മേ എനിക്കു പുതിയ മൊബൈല്‍ വാങ്ങിത്തരുമോ ഇല്ലയോ "
"ഇല്ല എന്നു പറഞ്ഞതല്ലേ നിന്നോട് . പിന്നെന്താ "
"എന്നാല്‍ ഇനി എനിക്കു  ജീവിക്കണ്ട  ,  ദാ ഞാന്‍ പോകുന്നു. ട്രെയിന്‍ എന്റെ തൊട്ടുമുമ്പിലെത്തി.. .."
പിന്നെ എന്തൊക്കെയോ ശബ്ദങ്ങളേ പ്രഭ കേട്ടുള്ളു.
"മോനേ.... " എന്നൊരലര്‍ച്ചയ്ക്കൊപ്പം പ്രഭയുടെ ബോധവും ഓര്‍മ്മയും ഒക്കെ മാഞ്ഞുപോയി.
പിന്നീടൊരിക്കലും ആ പഴയ പ്രഭ മടങ്ങിവന്നിട്ടില്ല. മടങ്ങിവരാത്ത മേഹുലിന്റെ പഴയ പുസ്തകത്താളുകളില്‍ അവനെ കണ്ടെത്തി പാവം ആ അമ്മ..

No comments:

Post a Comment