Wednesday, August 17, 2016

നമ്മുടെ കവികള്‍ 25 - ഡോ ചെറിയാന്‍ കുനിയന്തോടത്ത്.

നമ്മുടെ കവികള്‍ 25 - ഡോ ചെറിയാന്‍ കുനിയന്തോടത്ത്.


ഇന്നത്തെ നമ്മുടെ കവി എന്തുകൊണ്ടും വ്യത്യസ്തനായൊരു മഹദ് വ്യക്തിയാണ് .മുപ്പതിനായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങൾ എഴുതിയിട്ടുള്ള സി.എം.ഐ സഭാവൈദികനുംപ്രമുഖ വിദ്യാഭ്യാസ ശാസ്‌ത്രജ്ഞനും സാഹിത്യകാരനും സര്‍വ്വോപരി ഗാനരചയിതാവുമായ   ഡോ. ചെറിയാൻ കുനിയന്തോടത്താണ് ആ കവിശ്രേഷ്ഠന്‍ .
1945 ഫെബ്രുവരി 15ന് എറണാകുളം നോർത്ത് പറവൂർ തുരുത്തിപ്പുറം കുനിയന്തോടത്ത് വീട്ടിൽ ആണ് അദ്ദേഹത്തിന്റെ ജനനം . തേവര എസ്സ് എച്ച് കോളേജ്, എറണാകുളം മഹാരാജ് കോളേജ് എന്നിവിടങ്ങളിലെ ഔപചാരികവിദ്യാഭ്യാസത്തിനുപുറമേ ബാംഗ്ലൂര്‍ ആത്മാരാം കോളേജില്‍ നിന്നുള്ള ആത്മീയപഠനവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് .   1975ൽ സി.എം.ഐ സഭാവൈദികനായി.1980-ൽ കോഴിക്കോട് ദേവഗിരി കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതത്തില്‍ കടന്നു .  ആ കലായലത്തിലെ സേവനത്തിനിടയില്‍ മലയാളവിഭാഗം തലവനായും വൈസ് പ്രിന്‍സിപ്പലയാലും അദ്ദേഹം പ്രവര്‍ത്തിച്ചു. 30 വര്‍ഷക്കാലം കുടുംബദീപം മാസികയുടെ ചീഫ് എഡിറ്റര്‍ ആയും തേവര  എസ്സ് എച്ച് കോളേജിന്റെ മാനേജരായും ജനതാ ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടറായും  അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. പക്ഷേ ഏറ്റവും തിളക്കമാര്‍ന്നൊരു സാഹിത്യജീവിതമാണ് ഈ വൈദികന്റേതെന്ന് നിസ്സംശയം പറയാം . ക്രിസ്തീയഭകതിഗാനങ്ങളിലൂടെയും കവിതകളിലൂടെയും അനുവാചകഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയെന്നത് അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിനും ഒരു പോന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊടുക്കുന്നു. . 

സെമിനാരിയിൽ പഠിക്കുന്ന കാലത്ത് എഴുതിയ 'നിണമണിഞ്ഞ കപോരം' ആണ് ആദ്യ കാവ്യരചന. ഇതിനോടകം എഴുന്നൂറിലധികം സി. ഡി. കളും കാസറ്റുകളും കുനിയന്തോടത്തച്ചൻേറതായി പുറത്തിറങ്ങിയിട്ടുണ്ട്. 37,000ത്തിലധികം  ഗാനങ്ങള്‍ എഴുതിയിട്ടുള്ള ഫാ. ഡോ. ചെറിയാന്‍ കുനിയന്തോടത്ത് ഗിന്നസ് റെക്കോഡിലേയ്ക്കുള്ള യാത്രയിലാണ്. രാഗമാണിക്യം, തോജോമയൻ(മഹാകാവ്യം),ചിന്താവിനോദം , കമാനം ,  അപൂര്‍വ്വ സുന്ദരമലയാളം എന്ന ഭാഷാശാസ്ത്രഗ്രന്ഥം  ഇവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍ .കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം, കെ.സി.ബി.സി അവാർഡ്, അക്ഷരസൂര്യ അവാർഡ് ഇങ്ങനെ പല പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുമുണ്ട് .

ചാവറയച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖാപിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ ഡോ. ചെറിയാന്‍ കുനിയന്തോടത്തിന്റെ  'കാലമുയര്‍ത്തിയ നക്ഷത്രങ്ങള്‍' എന്ന ഗാനം വിശുദ്ധ നാമകരണ ഗീതമായി ആലപിക്കുന്നത്. 1986ല്‍ ചാവറയച്ചനെയും അല്‍ഫോണ്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങിലും കുനിയന്തോടത്തച്ചന്റെ ഗാനം ആലപിച്ചിരുന്നു.
''കേരളസഭയുടെ ദീപങ്ങള്‍, വിശുദ്ധ ചാവറ നിസ്തുല താതന്‍ വിശുദ്ധയാകും ഏവുപ്രാസ്യ'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു അത് .

ആദ്ദേഹത്തിന്റെ ചില രചനകളിലൂടെ ..
.
സ്വര്‍ഗത്തിലേക്ക് ഒരു സന്തോഷയാത്ര (കവിത)
ഡോ. ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ.
===================
മാനത്തൊരായിരം വാനദൂതര്‍
മാണിക്യവീണകള്‍ മീട്ടിനിന്നു,
മേഘങ്ങളായിരം നിന്നൂ ചുറ്റും
മാലാഖമാരെപ്പോലെങ്ങോ ദൂരെ!
പൂന്തിങ്കള്‍ പുഞ്ചിരിതൂകീ നീളേ,
പൂത്താലംപോലതുമിന്നീ വാനില്‍!
പൂമുല്ലജാലം വിടര്‍ന്നീടുംപോല്‍
പൂന്താരജാലം തിളങ്ങീ താനേ!
പുല്ലാങ്കുഴല്‍ഗീതി കേട്ടൂ ദൂരെ,
പൂന്തെന്നല്‍ ശീതളസ്പര്‍ശം നല്കീ!
പൂവിണ്ണിലേക്കതാ കന്യാമാത
പൂവൊളിതൂകിയുയര്‍ന്നു ചാലേ!
എത്രയോ സുന്ദരമാണാ മുഖം,
എത്ര മനോഹരമാണാ നേരം!
എത്ര വിശിഷ്ടമാം ദൃശ്യം, താഴെ
എത്രയോ പൂക്കല്‍ വിടര്‍ന്നീടുന്നു!
സ്വര്‍ഗം തുറക്കുകയായീ താനേ
സ്വപ്നം വിടര്‍ന്നീടുംപോല്‍ തോന്നി!
സര്‍വപ്രപഞ്ചവും മൂകം, അമ്മ
സ്വര്‍ഗീയരാജ്ഞിയായ് വാഴുന്നേരം!
വിസ്മയ താരകജാലം തൂകി
സുസ്മിത സൂനഗണങ്ങള്‍ താഴെ!
സുസ്മേര സുന്ദരവാനം നേരില്‍,
വിസ്മൃതി പുല്കിയുറങ്ങീ മന്ദം!
മോക്ഷകവാടത്തിലെങ്ങും മോദം
നക്ഷത്രമാല്യങ്ങള്‍ തീര്‍ക്കുന്നേരം!
പക്ഷികളെങ്ങും പറക്കുംപോലെ
അക്ഷികള്‍ ചുററിക്കറങ്ങീടുന്നു!
ഗോളങ്ങളെത്രയോ കോടി ദീപ
നാളങ്ങള്‍ നീട്ടുന്നു നീളേ വാനില്‍!
നീളുന്ന രാത്രിയെന്നല്ലോ തോന്നും,
താളത്തിലാശകള്‍ പൂക്കുന്നേരം!
മേളങ്ങളോടൊപ്പമല്ലോ വാനില്‍
മാലാഖമാര്‍ വന്നു നിന്നൂ നീളേ!
മേലേയാ സ്വര്‍ഗതലത്തില്‍ സ്വപ്ന
മാലകള്‍ കോര്‍ത്തല്ലോ ദൂതര്‍ മോദാല്‍!
സാകല്യമാര്‍ന്നല്ലോ സ്വര്‍ഗീയാംബ,
സാഫല്യമെങ്ങും പകര്‍ന്നുവല്ലോ!
സന്തോഷചിത്തരായ് ഭൂവില്‍ മര്‍ത്യര്‍
സ്വര്‍ഗീയസംഗീതമെങ്ങും പൂര്‍ണം!

ഡോ.ചെറിയാൻ കുനിയന്തോടത്ത്‌

അലക്കുകാരിയാകുവാനായിരുന്നു
എന്റെ വിധി
മുഷിഞ്ഞ വസ്ത്രങ്ങൾ
ഞാൻ വെളുപ്പിപ്പുകൊടുത്തു
അമാന്യരെ ഞാൻ മാന്യരാക്കി
അഴുക്കു ഞാൻ
ഒഴുക്കിവിട്ടു
സമൂഹത്തിന്റെ ഇരുണ്ടമുഖം
വെളുത്തത്താക്കി
ചിന്തകൾ ഞാൻ നിങ്ങൾക്കുവിടുന്നു-
എങ്ങനെയായിരുന്നു?
എങ്ങനെയായി?
എങ്ങനെയാകും?

.
അവസരങ്ങള്‍ -
ഡോ. ചെറിയാന്‍ കുനിയന്തോടത്ത്
.
ചോറന്വേഷിച്ചു പോയപ്പോള്‍
എനിക്കു തലച്ചോറു കിട്ടി .
തല അന്വേഷിച്ചു പോയപ്പോള്‍
എനിക്കു കോന്തല കിട്ടി
താടി അന്വേഷിച്ചു പോയപ്പോള്‍
അപ്പൂപ്പന്‍ താടി കിട്ടി .
മുടി അന്വേഷിച്ചു പോയപ്പോള്‍
കൊടുമുടി മിട്ടി
വില്ലന്വേഷിച്ചു പോയപ്പോള്‍
മഴവില്ലു കിട്ടി.
വെള്ളി നോക്കി നിന്നപ്പോള്‍
ദുഃഖവെള്ളി കണ്ടു
പട്ടം വാങ്ങാന്‍ പോയപ്പോള്‍
നെറ്റിപ്പട്ടവുമായി തിരിച്ചു വന്നു
മൗലികന്‍ വ്യാജനായിത്തീരുന്ന
അവസരങ്ങള്‍ ധാരാളം

https://www.youtube.com/watch?v=pBayP9a63Fw

1 comment:

  1. പരിചപ്പെടുത്തല്‍ നന്നായി
    ആശംസകള്‍

    ReplyDelete