Tuesday, August 23, 2016

മിനിക്കഥ

മിനിക്കഥ
പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഭി അച്ഛന്റെ തറവാട്ടിലെത്തുന്നത്. അപ്പൂപ്പന്‍ ഇപ്പോഴില്ല. പക്ഷേ പണ്ടു കാലില്‍ ചൂരല്‍ കൊണ്ടടിച്ച പാട് ഇപ്പോഴും ഉണ്ട്. മനസ്സില്‍ വേദനയും . അച്ഛമ്മയ്ക്ക് വലിയ മാറ്റമൊന്നുമ്മില്ല,  കുറച്ചു നര കൂടിയെന്നതൊഴിച്ചാല്‍ .തന്നെ സ്വീകരിക്കാനെന്നവണ്ണം കൊച്ചച്ഛനും അപ്പച്ചിയും കുടുംബസമേതം പടിക്കല്‍ തന്നെയുണ്ട് . എല്ലാവരുടേയും മുഖത്ത് അമിതാഹ്ളാദം വ്യക്തം . അച്ഛമ്മയുടെ കാല്‍തൊട്ടു വന്ദിച്ചു. അ കണ്ണു നനയുന്നുണ്ടെന്നു വ്യക്തം  . അച്ചന്‍ അവിടെയെങ്ങും ഇല്ലെന്നു തോന്നി. ചിറ്റമ്മയും മക്കളും ഉണ്ട് . ചുറ്റും നോക്കുന്ന കണ്ടിട്ടാവാം അപ്പച്ചി പറഞ്ഞു
"രാജന്‍ ചേട്ടന്‍ പറമ്പിലേയ്ക്കു പോയതാ , അഭിക്കു കുടിക്കാന്‍ കരിക്കിടാന്‍ "
പിന്നെ ഓരോരുത്തരും വിശേഷങ്ങള്‍ ചോദിക്കലും തിരക്കും, എല്ലാവര്‍ക്കും എന്തോ ഉത്സവം കൂടുന്ന സന്തോഷത്തിലാണ്.

അഭിക്ക് ഈ വീടും പരിസരവും ഇവിടുള്ളവരും ഒന്നും ഒട്ടും സന്തോഷം തരുനാ ഓര്മ്മകളായിരുന്നില്ല. മറിച്ച് തീരാദുഃഖങ്ങള്‍ സമ്മാനിച്ച ഇന്നലെകളായിരുന്നു ആ വീട്ടില്‍ കഴിഞ്ഞപതിനഞ്ചു വര്‍ഷങ്ങള്‍ . അമ്മയെ ഇവിടെയെല്ലാവരും ചേര്‍ന്നു ദ്രോഹിച്ചത് നിസ്സഹായനായി നോക്കി നില്ക്കാനേ കുഞ്ഞഭിക്കു കഴിഞ്ഞിരുന്നുള്ളു. അഭി ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമ്മ ആത്മഹത്യ ചെയ്തത്. പക്ഷേ എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛമ്മ കൊന്നതാണെന്ന്. അച്ഛമ്മ ആഗ്രഹിച്ച സ്ത്രീധനം അമ്മയുടെ വീട്ടില്‍ നിന്നു കൊടുത്തിരുന്നില്ലത്രേ . പിന്നെ മൂത്ത മകനെ തട്ടിയെടുക്കാന്‍ വന്നവള്‍ എന്ന സ്പര്‍ദ്ധയും . അമ്മയുടെ മരണശേഷം അഭിയുടെ ജീവിതവും നരകമായിരുന്നു . ദ്രോഹിക്കാത്തവ്ര്‍ ആരുമുണ്ടായിരുന്നില്ല . ചിറ്റമ്മ വന്നപ്പോള്‍ ദുരിതം ഇരട്ടിച്ചു. ഭക്ഷണം കൊടുക്കാന്‍ ആരുമില്ല. അച്ഛന്‍ അഭിയെ ഏതാണ്ട് ഉപേക്ഷിച്ചു . ചിറ്റപ്പനും അപ്പച്ചിയും ഒക്കെ കാരണമില്ലാതെ അവനെ വെറുത്തു. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ സമയത്ത് അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് ദയ തോന്നി ബോംബെയ്ക്കു കൊണ്ടുപോയി . അവിടെ ചെറിയ ജോലി ചെയ്ത് വൈകുന്നേരം പഠനത്തിനു ചേര്‍ന്ന് അഭി വളര്‍ന്നു . പഠിപ്പിനൊപ്പം ഉയര്‍ന്ന ഉദ്യോഗങ്ങളും ലഭിച്ചുകൊണ്ടിരുന്നു. പത്തുകൊല്ലം കൊണ്ട് അഭി ഒരുപാടൊരുപാടു വളര്‍ന്നു. അപ്പോള്‍ മാത്രമാണ് അച്ഛനെ വിളിക്കാന്‍ തോന്നിയത്. കാണണമെന്ന് കരഞ്ഞുകൊണ്ടാണ് അച്ഛന്‍ പറഞ്ഞത്. വരാമെന്നു വാക്കും കൊടുത്തു .

സംസാരത്തിന്റെ തിരക്കു കഴിഞ്ഞപ്പോള്‍ എല്ലാവരും ഭക്ഷണം വിളമ്പുന്ന തിരക്കിലായി . ഊണുമേശ നിറയെ വിഭവങ്ങള്‍ . കേമപ്പെട്ടൊരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്. വിള്മ്പുന്നതിനിടയില്‍ അഭിക്കതിഷ്ടമാണ്, ഇതിഷ്ടമാണ് എന്നൊക്കെ അവര്‍ പറയുന്നതുകേട്ട് അവനല്പം അമ്പരപ്പു തോന്നി. ഇവരൊക്കെ തന്റെ ഇഷ്ടങ്ങള്‍ എന്നാണറിഞ്ഞത്!

അപ്പോഴേയ്ക്കും അച്ഛനെത്തി . തന്റെ ആദ്യത്തെ കണ്‍മണി. അയാള്‍ അവനെ തൊട്ടു, തലോടി, കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"അച്ഛാ, ഞാനീ ഇളനീര്‍ കുടിക്കട്ടെ. നല്ല ദാഹമുണ്ട് . "
കൊണ്ടുവന്ന മൂന്നിളനീരും അഭി കുടിച്ചു , ഒരു ജന്മത്തിലെ മുഴുവന്‍ ദാഹമകറ്റാനെന്നവണ്ണം .
അപ്പോഴേയ്ക്കും എല്ലാവരും ഊണുകഴിക്കാന്‍ നിര്‍ബ്ബന്ധം തുടങ്ങിയിരുന്നു.
അഭി എല്ലാവരോടുമായി പറഞ്ഞു
" ഞനിവിടെ കഴിഞ്ഞിരുന്ന കാലത്ത് ജോലിയെടുപ്പിക്കയല്ലാതെ ആരുമെനിക്കു ഭക്ഷണം തരുന്ന കാര്യം ഓര്‍ത്തിരുന്നില്ല. സ്കൂളില്‍ പോകാന്‍ പുസ്തകങ്ങളോ നല്ല ഉടുപ്പോ ഉണ്ടായിരുന്നില്ല.  ഒരു കുട്ടിയാണെന്ന ദയയോ അമ്മയില്ലെന്ന സഹതാപമോ എന്നോടാരും കാട്ടിയതുമില്ല. ഇങ്ങോട്ടു വരുമ്പോഴും ഞാനതൊന്നും പ്രതീക്ഷിച്ചുമില്ല . ഇപ്പോള്‍ എനിക്കെല്ലാമുണ്ട് . ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ഉന്നത ഉദ്യോഗവും സമ്പത്തുമുണ്ട് . എനിക്കാവശ്യമുള്ലപ്പോള്‍ നിങ്ങള്‍ നിഷേധിച്ചതൊന്നും ആവശ്യമില്ലാത്ത ഈ സമയത്ത് എനിക്കു വേണ്ട.  അച്ഛന്റെ വിയര്‍പ്പിന്റെ ഫലമാണ് ഞാന്‍ കുടിച്ച ഇളനീര്‍ . അതുമാത്രം മതി എനിക്കു തൃപ്തി കിട്ടാന്‍ . എല്ലാവരും എന്നോടു ക്ഷമിക്കുക. "
അച്ഛനെ ഒന്നുകൂടി കെട്ടിപ്പുണര്‍ന്ന് ഉമ്മകൊടുത്ത് അഭി കാറില്‍ കയറുമ്പോള്‍ അയാള്‍  കരയുകയയിരുന്നില്ല.  കരയാന്‍ അയാള്‍ക്കൊരു മനസ്സ് ഉണ്ടായിരുന്നില്ല . അതയാള്‍ ഭദ്രമായി തന്റെ മകനെ ഏല്‍പ്പിച്ചിരുന്നു.

No comments:

Post a Comment