Tuesday, August 23, 2016

പിറന്നാള്‍ സമ്മാനം - മിനിക്കഥ

സുമിത്ര ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ വാളരെ വൈകിയിരുന്നു. ബോസ് ആകെ ചൂടിലായിരുന്നതുകൊണ്ട് ഒന്നും മിണ്ടാതെ അയാള്‍ പറഞ്ഞ ജോലികള്‍ തീര്‍ത്തുകൊടുത്തു  . ലോക്കല്‍ ട്രെയിനില്‍ കയറിപ്പറ്റാന്‍ വയ്യാത്ത തിരക്ക്. ഒരുതരത്തില്‍ വീട്ടിലെത്തുമ്പോഴേയ്ക്കും നന്നേ ഇരുട്ടിത്തുടങ്ങി . വിനയനും കുട്ടികളും സന്തോഷമായിരിക്കുന്നുണ്ട്. മക്കള്‍ രണ്ടുപേരും അമ്മയ്ക്കു  പിറന്നാള്‍ സമ്മാനം വാങ്ങിയാണു സ്കൂളില്‍ നിന്നു വന്നതെന്നു വര്‍ണ്ണക്കടലാസുകള്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി. സിയ ഓടിവന്ന് അവള്‍  വാങ്ങിയ ബാര്‍ബിപ്പാവയെ കാണിച്ചു തന്നു. സരോദ് അവന്‍ വാങ്ങിയ പുതിയ റിമോട് കണ്‍ട്രോള്‍ ഹെലിക്കോപ്ടറും . അവള്‍ക്ക് ചിരി പൊട്ടിയെങ്കിലും ചിരിക്കാന്‍ പോലും സാവകാശമുണ്ടായിരുന്നില്ല.  ഒരുപാടു ജോലികള്‍ അവളെ കാത്ത് വീടാകെയുണ്ട്. സമ്മാനങ്ങള്‍ അവരെത്തന്നെ ഏല്‍പ്പിച്ച് അവര്‍ക്കോരോ ഉമ്മയും കൊടുത്ത് അവള്‍ ബെഡ് റൂമിലേയ്ക്കു പോയി .
വേഷം മാറി അടുക്കളയിലേയ്ക്കു നടക്കുമ്പോള്‍ അവളോര്‍ത്തു .  പിറന്നാളായിട്ട് വിനയനും കുട്ടികള്‍ക്കും  ഒരു പായസമെങ്കിലും ഉണ്ടാക്കിക്കൊടുക്കാന്‍ ഇനി സമയമില്ല . ഭക്ഷണം ഫ്രിഡ്ജില്‍ നിന്നെടുത്തു ചൂടാക്കാന്‍ വെച്ചു വേഗം മേലുകഴുകി വന്നു. അതു വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റില്‍  നിന്ന് എന്തൊക്കെയോ എടുത്തെറിയുന്ന ശബ്ദവും ഉച്ചത്തില്‍ ആക്രോശവും അടിയുടെ ശബ്ദവും  നിലവിളിയും ഒക്കെയായി ആകെ കോലാഹലം . ജോസഫേട്ടന്‍ ഇന്നു നേരത്തെ വന്നുകണും. നന്നായി കുടിച്ചിട്ടാകും വരുന്നത്  . നേരത്തെ വരുന്നദിവസം ഇതു പതിവാണ്. ലിസിച്ചേച്ചിയേയും കുട്ടികളേയും ഒരുപാടുപദ്രവിക്കും. കയ്യില്‍ കിട്ടുന്നതൊക്കെ തല്ലിപ്പൊട്ടിക്കും. കേള്‍ക്കാന്‍ കൊള്ളത്ത ചീത്തവാക്കുകള്‍ കൊണ്ട് അവരെ അഭിഷേകം ചെയ്യും . ഭക്ഷണമൊക്കെ നാനാവിധമാക്കി ഇട്ടിട്ടുപോകും . അവര്‍ അന്നു പട്ടിണിയാകും . ആരെങ്കിലും അങ്ങോട്ടു ചെന്നാല്‍ അവരെയും ചീത്ത പറയും.

ഊണു വിളമ്പുമ്പോള്‍ അവള്‍ക്കാകെ നിരാശ തോന്നി. ആകെ മോരുകറിയും ബീന്‍സ് തോരനും മാത്രമേയുള്ളു. എങ്കിലും വിനയനും കുട്ടികളും സന്തോഷമായി  കഴിച്ചു. വിനയന്‍ കുട്ടികളെ ഹോം വര്‍ക്കൊക്കെ ചെയ്യിച്ചു കിടത്തി ഉറക്കിയപ്പോഴാണ് സുമിത്ര ബാക്കി ജോലികളൊക്കെ കഴിഞ്ഞു വന്നത്.
" ഇന്നു നിന്റെ പിറന്നാളാണെന്ന് എനിക്കറിയാം. പക്ഷേ നിനക്കറിയില്ലേ നമ്മുടെ അവസ്ഥ. എന്റെ ശംബളം കിട്ടിയിട്ട് നാലുമാസം കഴിഞ്ഞു. നിനക്ക് എന്തെങ്കിലും വാങ്ങണമെന്നു കരുതിയിരുന്നതാണ്.  " ബാക്കി പറയാന്‍ അവള്‍ അയാളെ അനുവദിക്കാതെ കൈവിരലുകള്‍ കൊണ്ട്  അയാളുടെ വായ പൊത്തി  . അപ്പുറത്തെ ഫ്ലാറ്റിലെ സാമിന്റെ കരച്ചില്‍ അപ്പോഴും നിന്നിട്ടുണ്ടായിരുന്നില്ല. അവന് ഇന്നു കുറെ തല്ലു ഇട്ടിയെന്നു തോന്നുന്നു .
" ദാ നോക്ക്, ലിസിച്ചേച്ചിക്കും മക്കള്‍ക്കും അവസ്ഥ. അവര്‍ക്കു   കിട്ടാത്ത സമാധാനം, സന്തോഷം , സ്ഹ്നേഹം ഒക്കെ  വിനയന്‍ എനിക്കും കുഞ്ഞുങ്ങള്‍ക്കും  തരുന്നില്ലേ. അതിനേക്കാള്‍ വലിയ മറ്റൊരു സമ്മാനവും എനിക്കും മക്കള്‍ക്കും ഈ ജീവിതത്തില്‍  വേണ്ട."
ജാലകത്തിലൂടെ കാണുന്ന ഒരുതുണ്ടാകാശത്ത് മിന്നുന്ന നക്ഷത്രം വിനയന്റെ കണ്ണിലുരുണ്ടുകൂടിയ കണ്ണീര്‍ക്കണങ്ങളെ ഒളിഞ്ഞുനോക്കാതിരിക്കാന്‍ അയാള്‍ കണ്ണുകള്‍ ഇറുകെ അടച്ചു . ഒപ്പം അവളെ തന്നിലേയ്ക്കു ചേര്‍ത്തണച്ചു.  

1 comment:

  1. നന്മയുള്ളവര്‍ക്ക്‌ സമാധാനം..
    നല്ല കഥ
    ആശംസകള്‍

    ReplyDelete