Tuesday, October 18, 2016

ഒരു അന്നവിചാരം

പണ്ടെന്നോ പാഠപുസ്തകങ്ങളിലെവിടെയോ വായിച്ചൊരു ഉത്തരേന്ത്യന്‍കഥയുടെ മലയാളപുനരാവിഷ്കാരം
-----------------------------------------------------------------------------------------------------------------------------
ബാബുവും രാജുവും സഹപാഠികളും ഉത്തമസുഹൃത്തുക്കളുമായിരുന്നു . വിദ്യാലയത്തില്‍ നിന്നു പിരിഞ്ഞശേഷവും അവരുടെ സ്നേഹത്തിന് ഒരു കുറവും വന്നിരുന്നില്ല. ബാബു പഠനം കഴിഞ്ഞ് തന്റെ മലയോരഗ്രാമത്തിലെ കൃഷിസ്ഥലത്ത് അച്ഛന്റെ സഹായിയായി കൃഷിപ്പണികളും വീട്ടുകാര്യങ്ങളും നോക്കി കഴിഞ്ഞു . രാജുവാകട്ടെ ഉപരിപഠനവും കഴിഞ്ഞ് പട്ടണത്തില്‍  തന്റെ പിതാവിന്റെ വ്യവസായസാമ്രാജ്യത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തു . ഏതിനും എന്തിനും കാതോര്‍ത്തു നില്‍ക്കാതെ കാലം കടന്നുപൊയ്ക്കോണ്ടേയിരുന്നു. പക്ഷേ അവരുടെ സൗഹൃദത്തിനു കോട്ടമൊന്നും വന്നിരുന്നില്ല.

രാജു,  നഗരത്തിലെ തന്റെ തിരക്കേറിയ ജീവിതത്തിൽ  ബാബുവിന്റെ ഹ്രസ്വമെങ്കിലും ഒരു സന്ദര്‍ശനവും ആ സ്നേഹസാന്നിധ്യം കൊണ്ടു തനിക്കു കൈവരുന്ന ആനന്ദവുമൊക്കെ ഒരുപാടാഗ്രഹിക്കുകയും പലവട്ടം ക്ഷണിക്കുകയും ചെയ്തിരുന്നു . ഒടുവില്‍ കൃഷിസ്ഥലത്തെ പണികളൊക്കെ തീര്‍ന്ന  ഒരു മഞ്ഞുകാലത്ത് കടുത്ത തണുപ്പു തുടങ്ങിയപ്പോള്‍  ബാബു രാജുവിന്റെ ക്ഷണം സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചു. നഗരത്തിലെത്തിയ ബാബുവിനെ   അമിതാഹ്ലാദത്തോടെ രാജു  സ്വീകരിച്ചു. അവിടുത്തെ സുഖകരമായ കാലാവസ്ഥയും എല്ലാവിധ സുഖസൗകര്യങ്ങളോടുകൂടിയ ജീവിതവും ഒക്കെ ബാബുവിനു നന്നേ ഇഷ്ടമായി. വളരെ വിശിഷ്ടനായ ഒരതിഥിക്കു വേണ്ട രീതിയിലായിരുന്നു അവിടെ രാജു തയ്യാറാക്കിയിരുന്ന സല്‍ക്കാരങ്ങളും താമസസൗകര്യങ്ങളും വാഹനങ്ങളും ഒക്കെ. രാജു തന്റെ തിരക്കിട്ട ജീവിതത്തിന് അവധി നല്‍കി ഏതാനുംദിവസം ബാബുവിനായി മാറ്റിവെച്ചു. പഴയ കൗമാരകാലസുഹൃത്തുക്കളായി അവര്‍ വീണ്ടും ആഹ്ളാദങ്ങളിലേയ്ക്കു മടങ്ങിയെത്തി . ബാബുവിനായി ലഭിക്കാവുന്നതിലേയ്ക്കും ഏറ്റവും നല്ല ഭക്ഷണം തയ്യാറാക്കാനായിരുന്നു രാജു തന്റെ പാചകക്കാരോടു പറഞ്ഞേല്‍പ്പിച്ചിരുന്നത് .  രാജകീയഭക്ഷണം തന്നെ അവര്‍ ഓരോ നേരത്തേയ്ക്കും തീരുമാനിച്ചിരുന്നു . കൊതിപ്പിക്കുന്ന സുഗന്ധം അവിടെയാകെ എല്ലായ്പോഴും  വ്യാപരിച്ചു . ബാബുവിന് ഭക്ഷണം വളരെ ഇഷ്ടമായി . എല്ലാ വിഭവങ്ങളും രുചിച്ചു നോക്കി അയാൾ  അത്ഭുതപരതന്ത്രനായി . അന്നു രാത്രി  ഉറക്കറയിലേക്കു  പോകും മുമ്പ് രാജു ബാബുവിനോട് ഭക്ഷണമൊക്കെ ഇഷ്ടമായോ എന്നു ചോദിച്ചു.
" എങ്ങനെ ഇഷ്ടമാകാതിരിക്കും! എന്തൊക്കെ വിഭവങ്ങളായിരുന്നു. ഇത്ര സ്വാദുള്ളളതൊന്നും ഞാനിതുവരെ കഴിച്ചിട്ടേയില്ല." ബാബു മറുപടി പറഞ്ഞു
" ഓ,, അങ്ങനെയോ. നീ ഒന്നും പറയാതിരുന്നതുകൊണ്ട് ഇഷ്ടമായില്ലേ എന്നു സംശയം ഉണ്ടായിരുന്നു. നിന്റെ മുഖത്ത് ഒരു തൃപ്തിക്കുറവുപോലെ തോന്നി  "
" ഇത്ര രുചികരമായ ഭക്ഷണം ആര്‍ക്കാണിഷ്ടമാകാത്തത് . .... പക്ഷേ എന്തൊക്കെയായാലും ഇതിനേക്കാള്‍ എനിക്കു തൃപ്തി തരുന്നത്    എന്റെ  ഗ്രാമത്തിലെ  ഭക്ഷണം  തന്നെ രാജൂ "
ബാബുവിന്റെ വാക്കുകള്‍ കേട്ട് രാജുവിന് ആകെ നിരാശയായി. പിറ്റേ ദിവസത്തേ ഭക്ഷണം കൂടുതല്‍ മികച്ചതാക്കാന്‍ അയാള്‍ അപ്പോള്‍തന്നെ പ്രധാന പാചകക്കാരന് കല്‍പന കൊടുത്തു .
പിറ്റെദിവസം വിശിഷ്ടമായ പ്രാതല്‍ കഴിച്ച് നഗരക്കാഴ്ചകളുടെ വിസ്മയങ്ങളിലേയ്ക്കാണവര്‍ പോയത്. ഉച്ചഭക്ഷണത്തിനു വീട്ടിലെത്തിയപ്പോള്‍ നന്നേ വിശന്നിരുന്നു.  അതീവഹൃദ്യമായിരുന്നു ഏറെ സ്വാദിഷ്ടവും വിഭവസമൃദ്ധവുമായിരുന്ന ഉച്ചഭക്ഷണം. അല്പസമയത്തെ  വിശ്രമം  കഴിഞ്ഞ്  അവര്‍ വീണ്ടും വിനോദങ്ങളിലേര്‍പ്പെട്ടു . ചായയും പലഹാരങ്ങളും രാത്രി ഭക്ഷണവും ഒക്കെ ബാബുവിനെ അമ്പരപ്പിക്കുന്ന വിധത്തിലാക്കാന്‍ രാജു വളരെ ശ്രദ്ധിച്ചിരുന്നു . പക്ഷേ അന്നു രാത്രിയിലും കഴിഞ്ഞ ദിവസത്തെ അതേ അഭിപ്രായമാണു ബാബു പറഞ്ഞത്. തന്റെ ഗ്രാമത്തിലെ ഭക്ഷണമാണത്രേ മികച്ചത് !.

പിറ്റേ ദിവസം രാജു കൂടുതല്‍ ശ്രദ്ധാലുവായി. ഇനി എന്തായാലും നാണക്കേടു സഹിക്കവയ്യ. മത്സ്യമാംസാദികളും മറ്റെല്ലാസാധനങ്ങളും ഏറ്റവും മുന്തിയതുതന്നെ വാങ്ങാന്‍ കര്‍ശനമായി പറഞ്ഞേല്‍പ്പിച്ചു. പാചകത്തിനു നഗരത്തിലെ ഏറ്റവും മികച്ച പാചകക്കാരെ എത്തിക്കാനും രാത്രിതന്നെ ഏര്‍പ്പാടാക്കി. അന്നത്തെ ഭക്ഷണം ശരിക്കും ദേവലോകത്തുനിന്നു കൊണ്ടുവന്നതാണോ, എന്നുതോന്നിപ്പിക്കുംവിധം രുചികരവും അനേകവിഭവങ്ങളോടുകൂടിയതുമായിരുന്നു. പക്ഷേ  അന്നും രാത്രി ബാബുവിന്റെ അഭിപ്രായത്തിനു മാറ്റംവന്നില്ല. രാജുവിന്റെ നിരാശ അതിന്റെ പാരമ്യത്തിലെത്തി. ഒരുപക്ഷേ ഗ്രാമത്തിലെ ശുദ്ധമായ മണ്ണും ജലവും സസ്യജാലവും ഒക്കെ അവിടുത്തെ ഭക്ഷണത്തിനു കൂടുതല്‍ സ്വാദേകുന്നുണ്ടായിരിക്കാം . അവര്‍ കര്‍ഷകരായതുകൊണ്ട് എല്ലാം തങ്ങളുടെ കൃഷിസ്ഥലത്തെ മികച്ച പദാര്‍ത്ഥങ്ങളാല്‍ തയ്യാറാക്കുന്നതായിരിക്കും. വിഭവങ്ങളും ധാരാളമുണ്ടാകും . അതീവ സ്വാദുള്ള  കാട്ടുമാംസവും കാട്ടുചോലയിലെ മത്സ്യങ്ങളും ഒക്കെയാവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എന്തായാലും ഇനി മത്സരിക്കാനില്ല എന്നയാള്‍ തീര്‍ച്ചയാക്കി തോല്‍വി സമ്മതിച്ചു. . തുടര്‍ന്നുള്ള ദിവസങ്ങളിലും വിഭവങ്ങള്‍ക്കോ സ്വാദിനോ കുറവൊന്നും വരുത്തിയില്ല. എങ്കിലും അഭിപ്രായമൊന്നും അയാള്‍ ബാബുവിനോടു ചോദിച്ചില്ല .

ഒടുവില്‍ ബാബുവിനു മടങ്ങേണ്ട ദിവസമെത്തി . വളരെ സങ്കടത്തോടെയായിരുന്നു ഇരുവരും യാത്രപറഞ്ഞു പിരിഞ്ഞത് . വേനല്‍ക്കാലത്തെ നഗരത്തിലെ കൊടും ചൂടില്‍ നിന്നു രക്ഷപ്പെട്ട് തന്റെ മലയോരഗ്രാമത്തിലെ വീട്ടില്‍ കുറച്ചു ദിവസം കഴിയാന്‍ രാജുവിനെ  ക്ഷണിച്ചിട്ടാണു  ബാബു മടങ്ങിയത് . രാജു ആ ദിനങ്ങള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി . അവിടുത്തെ അതിഗംഭീരമായ ഭക്ഷണം രുചിക്കാന്‍ അയാളുടെ നാവിനു ധൃതിയായിരുന്നു.

ഒടുവില്‍ ആ ദിനങ്ങള്‍ മുമ്പിലെത്തി. വേനല്‍ മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ ഏസിയിലെ തണുപ്പില്‍നിന്നു പ്രകൃതി കനിഞ്ഞുനല്‍കുന്ന സുഖകരമായ കാലാവസ്ഥയുള്ള ഹൈറേഞ്ചിലേയ്ക്കയാള്‍ യാത്രയായി. യാത്രയിലുടനീളം അവിടെ ലഭിക്കുന്ന അതിവിശിഷ്ടമായ ഭക്ഷണത്തേക്കുറിച്ചയാള്‍ ദിവാസ്വപ്നം കണ്ടു. താനിതുവരെ രുചിച്ചിട്ടില്ലാത്ത വിഭവങ്ങളെ അയാള്‍ സങ്കല്‍പചിത്രങ്ങളാക്കി. ഒടുവില്‍ ഒരു വൈകുന്നേരമാണ് അയാള്‍ ബാബുവിന്റെ ഗ്രാമത്തിലെത്തിയത്. പച്ചപ്പു നിറഞ്ഞ മലകളും താഴ്വരകളും ചോലകളും പുഴകളും കൊച്ചുകൊച്ചു ഭംഗിയുള്ള വീടുകളുമുള്ള മനോഹരമായ ഗ്രാമം. വിവിധവര്‍ണ്ണങ്ങളിലെ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന തൊടികളും വഴിയോരങ്ങളും .അവയുടെ സുഗന്ധം അന്തരീക്ഷമാകെ നിറഞ്ഞു നില്‍ക്കുന്നു  . എവിടെയും ശാന്തിയും സമാധാനവും നല്‍കുന്ന നിശ്ശബ്ദത. ഇടയ്ക്ക് ആ നിശ്ശബ്ദതയ്ക്കു  ഭംഗം വരുത്തുന്ന പക്ഷികളുടെ കളകൂജനം . വല്ലപ്പോഴും മാത്രമാണു വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത്. അതിമനോഹരമായ ഒരു സ്വപ്നംപോലെ അയാളാ കാഴ്ചകള്‍ ആസ്വദിച്ചു. ഒടുവില്‍ അയാള്‍ കാത്തിരുന്ന ഭക്ഷണസമയം എത്തി . രാജുവും ബാബുവും മറ്റു മുടുംബാംഗങ്ങളും താഴെ വിരിച്ച പായയിലിരുന്നു. ബാബുവിന്റെ ഭാര്യ എല്ലാവരുടേയും മുമ്പില്‍ ഭക്ഷണം വിളമ്പി. ഒരു പാത്രത്തില്‍ കഞ്ഞി. കൂട്ടാന്‍ ചമ്മന്തിയും പുഴുക്കും അച്ചിങ്ങ മെഴുക്കുപുരട്ടിയും മോരുകറിയും പപ്പടംചുട്ടതും . സന്തോഷമായി അവര്‍ അത്താഴം കഴിച്ചു. രാജുവിന് അല്പം  ശങ്ക തോന്നാതിരുന്നില്ല. ഒരുപക്ഷേ വൈകുന്നേരം എത്തിയതുകൊണ്ട് വിഭവങ്ങള്‍ ഒരുക്കാന്‍ സമയം കിട്ടിയിരിക്കില്ല. അയാള്‍ അങ്ങനെ ആശ്വസിച്ചു .

രാവിലെ നല്ല പാലൊഴിച്ചെടുത്ത കാപ്പി കുടിച്ച്, മധുരമേറിയ വാഴപ്പഴവും കഴിച്ച്  അവര്‍ ബാബുവിന്റെ കൃഷിസ്ഥലത്തേക്കിറങ്ങി. ചില കൃഷികളൊക്കെ നോക്കി തിരികെയെത്തുമ്പോള്‍ പ്രാതല്‍ തയ്യാറായിരുന്നു. നല്ല മരച്ചീനി പുഴുങ്ങിയതും, കാന്താരിമുളകും ഉള്ളിയും ചേര്‍ത്തുടച്ചത് വെളിച്ചെണ്ണയൊഴിച്ചെടുത്ത ചമ്മന്തിയും ഉണക്കമീന്‍ വറുത്തതും . രാജുവിന് അതൊന്നും തീരെ ഇഷ്ടമായില്ലെങ്കിലും അനിഷ്ടമൊന്നും കാണിക്കാതെ അതൊക്കെക്കഴിച്ചു. ഉച്ചയ്ക്കൂണിനും ചോറും  മീന്‍കറിയും എന്തോ ഒരു തോരനും തൈരും  രസവും പപ്പടവും. ഇടനേരങ്ങളില്‍ തൊടികളില്‍ വിളഞ്ഞുപഴുത്ത, വിവിധസ്വാദുകളിലെ പഴങ്ങള്‍ ബാബുവിന്റെ മക്കള്‍ ശേഖരിച്ചു കൊണ്ടുവന്നുകൊടുത്തു .  ഭക്ഷണത്തില്‍ വലിയ മാറ്റമൊന്നുമില്ലാതെ അടുത്ത ദിവസവും കടന്നുപോയി. രാജു പ്രതീക്ഷിച്ച വിശിഷ്ടവിഭവങ്ങളൊന്നും അയാള്‍ക്കു മുന്നിലെത്തിയില്ല. മൂന്നാംദിവസം ക്ഷമകെട്ടു എന്നുതന്നെ പറയാം . പിറ്റേന്നു രാവിലെ പുറപ്പെടണം . എന്തായാലും അതിനുമുന്‍പ് അതു ചോദിക്കാതെ വയ്യ. ഒടുവില്‍ ഉറങ്ങാന്‍ പോകുംമുമ്പ് രാജു വളരെ വിനയത്തോടെതന്നെ ബാബുവിനോടു ചോദിച്ചു
" ബാബൂ, നാളെ രാവിലെ ഞാന്‍ മടങ്ങിപ്പോവുകയാണ്. അതിനുമുമ്പ് നിന്നോട് ഒരു കാര്യം ചോദിച്ചോട്ടേ. അന്നു നീ അവിടെ വന്നപ്പോള്‍ ഏറ്റവും നല്ല ഭക്ഷണമൊരുക്കി വിരുന്നുതന്നിട്ടും നീ എല്ലായ്പ്പോഴും പറഞ്ഞത് നിന്റെ ഗ്രാമത്തിലെ ഭക്ഷണമാണു അതിനേക്കാള്‍ ഗംഭീരമെന്ന്. പക്ഷേ ഞാനിവിടുന്നു കഴിച്ചതൊക്കെ സാധാരണ ഭക്ഷണം മാത്രം . എന്തുകൊണ്ടാണ് എനിക്കാ വിശിഷ്ടമായ ഭക്ഷണങ്ങളൊന്നും തരാതിരുന്നത്?"
ഒട്ടൊന്ന് അമ്പരന്ന ബാബു മെല്ലെ ഭാവംമാറ്റി ചിരിച്ചുകൊണ്ടു പറഞ്ഞു.
" അതിനേക്കാള്‍ ഗംഭീരമായ ഭക്ഷണമോ! അങ്ങനെയൊന്ന് ഇവിടെ ചിന്തിക്കാനേ ആവില്ല. ഞങ്ങള്‍ പാവപ്പെട്ട  കര്‍ഷകരാണ്. ഞങ്ങളുടെ വരുമാനവും കൃഷിയെ അവംലംബിച്ചുകിട്ടുന്ന തുച്ഛമായതാണ്. ഞങ്ങളുടെ ഭക്ഷണവും ജീവിതത്തിനു യോജിച്ചരീതിയില്‍   ലളിതവും എന്നാല്‍ പോഷകസമൃദ്ധവും ആയിരിക്കും . അമിതഭക്ഷണം ഞങ്ങളെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തും . അതുകൊണ്ട് ആവശ്യത്തിനു മാത്രം കഴിക്കുന്നതാണു ഞങ്ങളുടെ ശീലം .ഇവിടെ ഞങ്ങളുടെ ഭക്ഷണം  ഒരിക്കലും നീ എനിക്കു നല്‍കിയ ഭക്ഷണത്തോടു കിടപിടിക്കാവുന്നതല്ല. പക്ഷേ ഞങ്ങള്‍ ഇതാണു ശീലിച്ചത്. അതുകൊണ്ടുതന്നെ ഇതു  ഞങ്ങള്‍ക്ക് കൂടുതല്‍ തൃപ്തികരം . ഞാനത്രയേ അന്നും ഉദ്ദേശിച്ചുള്ളൂ"

രാജുവിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. അയാള്‍ കുറ്റബോധംകൊണ്ടു വീര്‍പ്പുമുട്ടി. തന്റെ  പാവം സുഹൃത്തിനെ സ്നേഹത്തോടെ ആലിംഗനംചെയ്തു . പിന്നെ യാത്രപറഞ്ഞ്  വാഹനത്തില്‍കയറി. കാഴ്ചയില്‍നിന്നു മറയുംവരെ അയാള്‍ കൈ വീശിക്കൊണ്ടിരുന്നു. എന്തൊക്കെയോ നന്മകള്‍ ആ മനസ്സില്‍ നിറയ്ക്കാന്‍ മലഞ്ചെരുവില്‍ നിന്നെത്തിയൊരു കാറ്റ് അയാളെ പിന്‍തുടര്‍ന്നിരുന്നു അപ്പോള്‍ .

2 comments: