Saturday, January 28, 2017

സൗഭാഗ്യം

ഈ ജന്മമെത്രമേൽ സുന്ദരം സുരഭിലം
ഈ ലോകജീവിതം സൗഭാഗ്യസഞ്ചയം
അച്ഛന്റെ വാത്സല്യ, മമ്മതൻ  സ്നേഹം
പിന്നെയൊരായിരം സ്നേഹങ്ങൾ വേറെയും


കൂടെക്കളിക്കുവാൻ കൂട്ടുകാരെത്രപേർ!
ജ്ഞാനം പകർന്ന ഗുരുനാഥരെത്ര പേർ!

ഒറ്റച്ചരടില്‍ കൊരുത്ത കുടുംബത്തിന്‍ 
ബന്ധനം സ്നേഹബന്ധത്തിന്റെ ശ്രേണികള്‍.

ക്ഷുത്തും പിപാസയും നീക്കുവാനായെത്ര 
ശ്രേഷ്ഠവസ്തുക്കള്‍ സ്വാദിഷ്ഠ ഭോജ്യങ്ങളായ്! 
കണ്ണിന്നു കൗതുകമേറുന്ന കാഴ്ചകൾ
എത്രമേലേകീ, പ്രപഞ്ചം ദയാവായ്‌പിൽ.


ഹേമാംഗിയാം പുലർകാലവും കുങ്കുമം
ചാലിച്ചെടുത്ത പ്രദോഷ സൗന്ദര്യവും
മിന്നുമിളവെയിൽത്തുമ്പിനാൽ വജ്രം
മിനുക്കുന്ന പുൽനാമ്പു,മീറൻവയൽക്കാറ്റും 


എണ്ണിയാൽ തീരാത്ത വർണ്ണങ്ങളാൽ തീർത്ത
പൂക്കളും പക്ഷിമൃഗാദിതൻ ജാലവും 
നീലത്തടാകവും  നദി, സൈകതങ്ങ
ളും
 തിരയടിച്ചുയരുന്ന സാഗരഭംഗിയും 

ആകാശനീലിമ പേറുമഗാധത 
തൊട്ടു നില്ക്കും മഹാമേരുഗാംഭീര്യവും 
നീരദജാലപ്രയാണം   നിരന്തരം 
നേര്‍ച്ചിത്രമാകുന്ന വാനപ്രകാരവും.

രാവിലിരുണ്ട മാനത്തു പൂക്കും    വന- 
ജ്യോത്സ്നതന്‍ പൂക്കളാം പൊന്‍ താരകങ്ങളും 
സ്നേഹത്തിന്‍  കൈകളാല്‍ മെല്ലെത്തലോടുന്ന 
ചെല്ലച്ചെറുകാറ്റിന്‍ സൗമ്യസൗരഭ്യവും.

മുഗ്ദ്ധസംഗീതം പൊഴിക്കുന്ന വര്‍ഷത്തിന്‍ 
നാനാമുഖങ്ങള്‍ തരും മനോഹര്‍ഷവും
കാര്‍മേഘകമ്പളം ചാര്‍ത്തുമാകാശത്തു 
ഞാണ്‍ വലിക്കാന്‍ വെമ്പുമിന്ദ്രധനുസ്സതും.

ഈശ്വരന്‍ തൂലികയഗ്നിയില്‍ മുക്കിയി-
ട്ടാകശമാര്‍ഗ്ഗേ വരയ്ക്കും ക്ഷണദ്യുതി -
ഒക്കെയും  മന്നിലീ ജന്മസൗഭാഗ്യങ്ങള്‍
സര്‍വ്വേശ്വരന്‍ തന്‍ വരപ്രസാദങ്ങളും 

No comments:

Post a Comment