Saturday, July 28, 2018

യാത്രാവിസ്മയങ്ങൾ 9 - കല്ലിൽ കൊത്തിയ കവിത

കൊണാർക്കിലെ സൂര്യക്ഷേത്രം
=============================

'ഇവിടെ ശിലകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിഷ്പ്രഭമാക്കുന്നു' എന്നാണ് രവീന്ദ്രനാഥടാഗോർ കൊണാർക് സൂര്യക്ഷേത്രത്തത്തെക്കുറിച്ചു പറഞ്ഞത്.
'മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യ'നായി
കലിംഗദേശത്തിന്റെ സമസ്തസൗന്ദര്യവും കടഞ്ഞെടുത്തു കല്ലിൽ കൊത്തിയ കവിതയാണ് കൊണാർക്കിലെ സൂര്യക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടിൽ ചന്ദ്രഭാഗാനദിയുടെ അഴിമുഖത്തോടുചേർന്ന്   പണികഴിപ്പിക്കപ്പെട്ടതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഈ ശിലാശില്പം ഒട്ടേറെ സവിശേഷതകളാൽ വിസ്മയം പകരുന്നു. ഇന്നു ചന്ദ്രഭാഗ നദിതന്നെ വിസ്മൃതിയിലായെങ്കിലും   ആ നദീപുളിനങ്ങളിൽ നൂറ്റാണ്ടുകൾക്കുമുമ്പു വിരചിക്കപ്പെട്ട ഈ കൃഷ്ണശിലാമന്ദിരം      അനേകം ശിൽപിമാരുടെ പൂർത്തീകരിക്കാത്ത സ്വപ്നങ്ങളുടെ ഘനരൂപമായി നിലകൊള്ളുന്നു. സൂര്യരഥരൂപത്തിലുള്ള ഈ ക്ഷേത്രത്തിന് ഇന്നു   മുഖമണ്ഡപവും ഗർഭഗൃഹവുമില്ല.  സാരഥിയായി അരുണനില്ല. സംജ്ഞയും ഛായയും  സൂര്യഭഗവാനൊപ്പം ഉപവിഷ്ടരായിരിക്കുന്നുമില്ല. മനുഷ്യനാൽ ആരാധനയും  പൂജയുമില്ലാത്ത ഈ ക്ഷേത്രത്തിൽ  അരുണകിരണങ്ങളാണ് ഉദയാസ്തമയങ്ങളിൽ   ദീപാരാധന  നടത്തുന്നത്. മണിനാദവും  മന്ത്രോച്ചാരണങ്ങളും മുഖരിതമാക്കാത്ത ക്ഷേത്രത്തിന്റെ അകത്തളങ്ങളിൽ ഹൃദയത്തിൽ മൗനം നിറച്ചു കാതോർത്താൽ ഉറ്റവരെയും ഉടയവരെയും കാണാതെ ദീർഘമായൊരു വ്യാഴവട്ടം ഇവിടെച്ചിലവിട്ട പന്ത്രണ്ടായിരം ശില്പികളുടെ ഹൃദയത്തുടിപ്പുകൾ ഉളിയൊച്ചകളായി  നമുക്കു കേൾക്കാനാവും

കിഴക്കൻ ഗംഗാ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമനാണ് ഈ മഹാ ക്ഷേത്രം പണികഴിപ്പിച്ചത്. നരസിംഹദേവരാജന്‍ മുസ്ലീം ഭരണാധികാരികള്‍ക്ക്മേല്‍ നേടിയ വിജയം അടയാളപ്പെടുത്താനാണ് സൂര്യക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം. മുനിമാരുടെ ശാപത്താൽ കുഷ്ഠരോഗിയായിത്തീർന്ന ശ്രീകൃഷ്ണപുത്രൻ സാംബൻ ശാപമോക്ഷത്തിനായി സൂര്യാരാധനക്കായി പണിത സൂര്യക്ഷേത്രത്തിന്റെ സ്ഥാനത്താണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പറയപ്പെടുന്നു  . മനുഷ്യനിഴൽ പതിക്കാതൊരിടത്തു ക്ഷേത്രം നിർമ്മിക്കാനാണത്രേ  ചന്ദ്രഭാഗാ നദിയുടെ  അഴിമുഖപ്രദേശമായ സമുദ്രതീരത്തെ ഈ സ്ഥലം കണ്ടെത്തിയത്. പക്ഷേ  ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ സമുദ്രം പിൻവാങ്ങുകയും ക്ഷേത്രം  തീരത്തുനിന്നകലെയാവുകയും ചെയ്‌തെന്നാണ് പറയപ്പെടുന്നത്. ചന്ദ്രാഭാഗാനദി ഇന്നിവിടെ ഒഴുകുന്നില്ലെങ്കിലും നൂറ്റാണ്ടുകൾക്കുമുമ്പ്  ഒരു നദി ഇവിടെ ഒഴുകിയിരുന്നുവെന്ന്  ഭൗമശാസ്ത്രകാരന്മാർ തെളിയിച്ചിട്ടുണ്ട്.

  ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ സൂത്രധാരൻ ശിവേയി സാമന്തരായർ എന്നയാളായിരുന്നു.  രാജ്യത്തെ പ്രഗത്ഭരായ  പന്ത്രണ്ടായിരം ശിൽപികൾ ബിസു മഹാറാണയെന്ന പ്രധാനശില്പിയുടെ നേതൃത്വത്തിൽ പന്ത്രണ്ടുവർഷം കഠിനപരിശ്രമം നടത്തിയാണ് ഈ ശിലാശില്പവിസ്മയം സാക്ഷാത്കൃതമാക്കിയത്. ഈ പന്ത്രണ്ടുവർഷക്കാലം ശിൽപികൾക്കു കുടുംബാംഗങ്ങളെപ്പോലും കാണാൻ അനുവാദമുണ്ടായിരുന്നില്ല. ബ്രഹ്മചര്യവും മത്സ്യം, മാംസം, മദ്യം ഇവയൊക്കെ വർജ്ജിച്ചുമുള്ളൊരു ജീവിതചര്യയായിരുന്നു ശില്പികൾക്കു ഈ പന്ത്രണ്ടുവർഷക്കാലം .  ക്ഷേത്ര നിർമ്മാണം പലകാരണങ്ങളാൽ പൂർത്തീകരിക്കാൻ വിളംബമുണ്ടായി .പക്ഷേ നൽകിയ സമയപരിധിക്കുള്ളിൽ പണി  തീർക്കണമെന്ന് രാജാവ്‌ അന്ത്യശാസനം നൽകി. അല്ലെങ്കിൽ ആ ശില്പികളുടെ   മരണമായിരുന്നു ശിക്ഷ. എന്നാൽ തന്നെക്കൊണ്ട് അതിനു കഴിയില്ല എന്ന് സാമന്തരായർ രാജാവിനെ അറിയിച്ചതു പ്രകാരം രാജാവ്‌ ബിസു മഹാറാണയെ ആ  ചുമതല ഏൽപ്പിക്കുകയായിരുന്നു. പക്ഷേ അന്തിമഘട്ടത്തിൽ ക്ഷേത്രത്തിനു മുകളിലെ കലശം സ്ഥാപിക്കാൻ ശില്പികളെത്ര ശ്രമിച്ചിട്ടും കഴിയാതെവന്നു. വളരെ ഭാരമുള്ളൊരു കാന്തികശിലയായിരുന്നു ആ കലശം.  മഹാരാജന്റെ നിശ്ചയപ്രകാരം തങ്ങളുടെ ഗളച്ഛേദം താമസംവിനാ നടപ്പാകുമെന്നുതന്നെ അവർ വിശ്വസിച്ചു, മരണം വരിക്കാൻ തയ്യാറെടുത്തിരുന്നു.

ധർമ്മപാദ ഒറീസ്സയിലെ ഒരു സാധാരണഗ്രാമത്തിലാണ് ജനിച്ചത്. പക്ഷേ  അവന്റെയുള്ളിൽ ജന്മവാസനായി രൂപമെടുത്തിരുന്നു വസ്തുകലാപാടവം. അവന്റെ പിതാവ് ഒരു സാധാരണക്കാരനായിരുന്നില്ല - പുകൾപെറ്റ ക്ഷേത്രനിർമ്മാണവിശാരദനായിരുന്ന ബിസു മഹാറാണ. ധർമ്മപാദ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴാണ് ബിസു മഹാറാണാ കൊണാർക്കിലേക്ക്  ക്ഷേത്രനിർമ്മാണത്തിനായി യാത്രയായത്. പിതാവിന്റെ സ്നേഹം നിഷേധിക്കപ്പെട്ട ശൈശവവും  ബാല്യവും അവനു സമ്മാനിച്ചത് വിഷാദഭരിതമായ ദിനരാത്രങ്ങളായിരുന്നു. പന്ത്രണ്ടു സംവത്സരങ്ങളിലെ അവന്റെ തപസ്യ ക്ഷേത്രനിർമ്മാണവൈദഗ്ധ്യം നേടുന്നതിനായിരുന്നു. അതിലവൻ വിജയിക്കുകയു ചെയ്തു. ചെറിയപ്രായത്തിൽത്തന്നെ അവൻ ആ മേഖലയിൽ അഗാധമായ അറിവുനേടി. ക്ഷേത്രവാസ്തുകലയുമായി ബന്ധപ്പെട്ട ലിഖിതങ്ങളൊക്കെ ആ ബാലനു  ഹൃദിസ്ഥമായിരുന്നു.  പന്ത്രണ്ടാം പിറന്നാളിന് അവൻ അമ്മയോട് തന്റെ പിതാവിനെ കാണാനുള്ള ആഗ്രഹം അറിയിച്ചു. അവർ മൗനാനുവാദം നൽകി. ധർമ്മപാദ നീണ്ട യാത്രയ്ക്കുവേഷം കൊണാർക്കിലെത്തിയപ്പോൾ പിതാവ് ഏറെ വ്യാകുലപ്പെട്ട അവസ്ഥയിലായിരുന്നു. കലശമുറപ്പിക്കാനാകാതെ മരണത്തെ മുഖാമുഖം കണ്ടു താനും തന്റെ സഹപ്രവർത്തകരും നിമിഷങ്ങളെണ്ണിക്കഴിയുന്ന കാര്യം അദ്ദേഹം തന്റെ പുത്രനോടു പറഞ്ഞു. പക്ഷേ,ധർമ്മപാദ വളരെപ്പെട്ടെന്നുതന്നെ നിർമ്മാണത്തിലെ പിശകുമനസ്സിലാക്കി. വളരെക്കുറച്ചുസമയത്തിൽ അതു പരിഹരിച്ചു  കലശം ഉറപ്പിച്ചു. പക്ഷേ ശിൽപികൾ മരണത്തെ ഭയക്കുകതന്നെ ചെയ്തു.  തങ്ങളുടെ പിഴവിനെക്കുറിച്ചും ഒരു പന്ത്രണ്ടുവയസ്സായ കുട്ടിയാണ് അതു പരിഹരിച്ചതെന്നും രാജാവറിഞ്ഞാൽ മരണശിക്ഷതന്നെ ലഭിക്കുമെന്നവർക്ക് ഉറപ്പായിരുന്നു. ഇതുമനസ്സിലാക്കിയ ധർമ്മപാദ ക്ഷേത്രത്തിനുമുകളിൽ കയറി താനുറപ്പിച്ച കലശത്തിൽനിന്നു താഴേക്കു ചാടി ജീവനൊടുക്കി. യുക്തിക്കു നിരക്കുന്നതല്ല ഈ കഥയെങ്കിൽകൂടി ധർമ്മപാദയുടെ കരളലിയിക്കുന്ന ദുരന്തകഥയുടെ ഉപ്പുരസംകൂടി ഈ ക്ഷേത്രചരിത്രത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ക്ഷേത്രം അധികകാലം  കഴിയുംമുമ്പേ തകർന്നുവീണെങ്കിലും  നൂറ്റാണ്ടുകൾക്കുശേഷവും  ധർമ്മപാദയുടെ പ്രാഭവം ഒളിമങ്ങാതെ ജ്വലിച്ചുനിൽക്കുന്നു.

ഒറീസയിലെ   പുരി   ജില്ലയിലാണ്   കൊണാർക്ക്   സൂര്യക്ഷേത്രം   സ്ഥിതിചെയുന്നത്‌ . പുരി  നഗരത്തിൽ നിന്ന്    ഏതാണ്ട്   54   കി . മീ  അകലെ.കൊണാർക്ക്    എന്നാൽ   'സൂര്യന്റെ   ദിക്ക്'   എന്നാണ്   അർത്ഥം. (കോണ- ദിക്ക്‌, ആര്‍ക്ക്‌ - അര്‍ക്കന്‍) . വിദേശിയർ    ബ്ലാക്ക് പഗോഡ   എന്നു വിളിക്കുന്ന   ഈ   സൂര്യ ക്ഷേത്രം സപ്താശ്വങ്ങൾ    വലിക്കുന്ന  സൂര്യരഥമാതൃകയിലാണ്  നിർമ്മിച്ചിരിക്കുന്നത് . രഥത്തിന്റെ     ഇരു പുറവും എട്ട് ആരക്കാലുകൾ വീതമുള്ള     പന്ത്രണ്ടു  ചക്ക്രങ്ങൾ   വീതമുണ്ട്. പത്തടിയാണ് ഓരോ ചക്രത്തിന്റെയും വ്യാസം. അശ്വങ്ങൾ ഏഴുദിവസങ്ങളെയും സൂര്യഘടികാരങ്ങളായി പ്രവര്‍ത്തിക്കുന്ന ഇരുപത്തിനാല്‌ ചക്രങ്ങള്‍ ഇരുപത്തിനാല്‌ മണിക്കൂറുകളെയും എട്ട്‌ ആരക്കാലുകള്‍ മൂന്ന്‌ മണിക്കൂര്‍വീതമുള്ള എട്ട്‌ പ്രഹരങ്ങളെയും(യാമങ്ങൾ ) സൂചിപ്പിക്കുന്നു.  ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി കൃത്യമായി സമയം കണക്കാക്കാം, ഋതുക്കളെ  നിര്‍ണ്ണയിക്കുകയുമാവാം. എട്ടുപ്രധാന ആരക്കാലുകളുടെ ഇടയിലായി എട്ട് ഉപ-ആരക്കാലുകൾ കൂടിയുണ്ട്. ചക്രാഗ്രഭാഗത്തെ മുത്തുകൾ പോലുള്ള ഭാഗങ്ങളാണ് സമയം കൃത്യമായി നിർണ്ണയിക്കാൻ സഹായിക്കുന്നത്. ഓരോ പ്രധാന ആരക്കാലിനും ഉപ-ആരക്കാലിനും ഇടയിൽ 30 മുത്തുകൾവീതമാണ്.   ഇവയിലെ നിഴൽ നോക്കിയാണ് സമയനിർണ്ണയം.   ഇപ്പോഴും അവിടുത്തെ ഗൈഡുകൾ നിഴൽനോക്കി സമയം കൃത്യമായി പറയുന്നതുകേട്ടാൽ അതിശയം തോന്നും. സസ്യങ്ങളുടെയും മൃഗങ്ങളുടെയും വൈവിധ്യമാർന്ന ശില്പങ്ങൾ ഋതുക്കളെ നിർണ്ണയിക്കാൻ സഹായിക്കുന്നു.

 ദ്വാരപാലകരായി   രണ്ടു കൽസിംഹങ്ങളെ കാണാം.  സിംഹഗജ എന്നുപേരുള്ള ഈ ശില്പങ്ങളിൽ മുകളില്‍ ഉഗ്രപ്രതാപിയായ സിംഹം, നടുവില്‍ സിംഹത്തിന്‍റെ  ചവിട്ടേറ്റ്‌ ഞെരിയുന്ന ആന, അടിയില്‍ മണ്ണില്‍ വീണുകിടക്കുന്ന മനുഷ്യന്‍. സിംഹം അഹങ്കാരത്തെയും ആന സമ്പത്തിനെയും സൂചിപ്പിക്കുന്നു. ഇതുരണ്ടും നിമിത്തം നാശത്തിലേക്ക്‌ നിപതിച്ച മനുഷ്യനെയാണ്‌ സിംഹഗജ പ്രതീകവത്കരിക്കുന്നത്.
പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. അതുകടന്നുചെന്നാൽ പ്രധാനമന്ദിരം.   അതിസൂക്ഷ്മമായ ശില്പചാതുരിയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രസമുച്ചയം. 229 അടി ഉയര മുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹന്‍ മണ്ഡപം എന്നിവയാണവ. സിമിൻറ്റോ   കുമ്മായമോ  ഇല്ലാതെ  കരിങ്കല്ലുകൾ, ഇരുമ്പുതകിടുകൾ   ചേർത്തടുക്കിയാണ്    ക്ഷേത്രം   നിർമിച്ചിരിക്കുന്നത് എന്നത്  ഏറെ  അത്ഭുതം  ഉളവാക്കുന്നു! ഈ  കല്ലുകൾ   പ്രത്യേക  കാന്തിക ശക്തിയുടെ   ബലത്തിലാണ്   പരസ്പരം  യോജിച്ചുനിൽക്കുന്നതെന്ന്  പറയപ്പെടുന്നു. ഗോപുരാഗ്രത്തിലെ കലശം തീർത്തിരുന്ന  ബൃഹത്തായ  കാന്തികശിലയുടെയും മറ്റു ചെറിയ കാന്തികശിലയുടെയും  കാന്തികശക്തിയുടെ പ്രഭാവത്തിൽ പ്രധാന പ്രതിഷ്‌ഠ ഗര്‍ഭഗൃഹത്തിനു മുകളിലെ കാന്തികവലയത്തില്‍ പൊങ്ങിനില്‍ക്കുന്ന രീതിയിലായിരുന്നു നിർമ്മിക്കപ്പെട്ടിരുന്നത്. ക്ഷേത്രത്തിന്റെ ദൃഢസ്ഥിരത തന്നെ ഈ കാന്തികശക്തിയെ ആശ്രയിച്ചായിരുന്നു. പക്ഷേ പലകാലങ്ങളിലുമായി ഈ കാന്തികക്കല്ലുകൾ പലരും ഇളക്കിയെടുക്കുകയുണ്ടായി. ഇത് ക്ഷേത്രത്തിന്റെ ബലക്ഷയത്തിനു  കരണമാവുകയായിരുന്നു എന്നു  പറയപ്പെടുന്നു . 

ക്ഷേത്രത്തിന്‍റെ  തകര്‍ച്ചക്ക്‌ സ്ഥിരീകരണമില്ലാത്ത വേറെയും  കാരണങ്ങൾ  പറഞ്ഞുകേള്‍ക്കുന്നുണ്ട്. ക്ഷേത്രനിർമ്മാണത്തിൽ ഒട്ടേറെ പാകപ്പിഴകളുണ്ടായിരുന്നത്രെ  . ഉറപ്പില്ലാത്ത മണ്ണില്‍ ശക്തമായ അടിത്തറയില്ലാതെ നിര്‍മ്മിച്ചതിനാലാണ്‌ 229 അടി ഉയരത്തില്‍ പണിത പ്രധാനഭാഗങ്ങള്‍ തകര്‍ന്നുവീണതെന്നാണ്‌ ചില ആര്‍ക്കിയോളജിക്കല്‍ വിദഗ്‌ദ്ധന്മാരുടെ അഭിപ്രായം. മറ്റൊരു ഭാഷ്യം-  കലശത്തിൽ നിന്നുള്ള അതിശക്തമായ കാന്തികപ്രഭാവം കപ്പലുകൾക്ക് ദിശ തെറ്റുന്നതിനും കാരണമായി. കാരണം മനസ്സിലാക്കിയ പാശ്ചാത്യർ  ആ കലശം തന്നെ എടുത്തുനീക്കി.  അതോടെ കാന്തികതുലനാവസ്ഥ അപ്പാടെ തകരുകയും  ക്ഷേത്രത്തിന്റെ തകർച്ച പൂർണ്ണമാവുകയും ചെയ്തു  എന്നൊരു  കഥയും  പ്രചരിക്കുന്നുണ്ട് .

ചരിത്രം പറയുന്നത് 1508-ല്‍ ബംഗാളിലെ ഗവര്‍ണ്ണറായിരുന്ന സുല്‍ത്താന്‍ സുലൈമാന്‍ കറാനി ഒറീസ്സ ആക്രമിച്ചുവെന്നും  അദ്ദേഹം സൂര്യക്ഷേത്രമുള്‍പ്പെടെ ഒറീസ്സയിലെ നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ചു എന്നുമാണ് . ഹിന്ദു ആയിരുന്ന ഇദ്ദേഹം മതം മാറി മുസ്ലിം ആവുകയായിരുന്നു. ഈ ആക്രമണകഥയാണു  കൂടുതൽ വിശ്വസനീയമെന്നു തോന്നുന്നു. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ലഭിച്ച ചില രേഖകൾ പ്രകാരം  ഇദ്ദേഹം കൊണാർക്ക് ഉൾപ്പെടെ ഒറീസ്സയിലെ പല ക്ഷേത്രങ്ങളും നശിപ്പിച്ചു. ഈ സംഭവത്തിന്‌ ശേഷം ഒറീസ്സ മുസ്ലിം ഭരണത്തിന് കീഴിലായി. ഈ കാലഘട്ടങ്ങളിൽ പലരും ക്ഷേത്രം ആക്രമിച്ചതായി തെളിവുകളുണ്ട്. വൈദേശിക ആക്രമണങ്ങളെ ഭയന്ന പുരിയിലെ പാണ്ഡവംശജർ സൂര്യവിഗ്രഹം കൊണാർക്ക് ക്ഷേത്രത്തിൽ നിന്നു മാറ്റി മണ്ണിൽ കുഴിച്ചിട്ടു. വർഷങ്ങൾക്കു ശേഷം വിഗ്രഹം കുഴിച്ചെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇന്ദ്ര ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഈ വിഗ്രഹം ഇപ്പോഴും പുരി ക്ഷേത്രത്തിൽ കാണാനാവും. എന്നാൽ ചില ചരിത്രകാരന്മാർ പറയുന്നത് വിഗ്രഹം കുഴിച്ചിട്ടതല്ലാതെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് . അവരുടെ അഭിപ്രായത്തിൽ സുന്ദരവും ആകർഷകവുമായ സൂര്യ വിഗ്രഹം ഇപ്പോഴും കൊണാർക്കിന്റെ പരിസരത്തെവിടെയോ മണ്ണിൽ പൂണ്ടു കിടക്കുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ കാണുന്ന സൂര്യ വിഗ്രഹം കൊണാർക്കിലെ സൂര്യ വിഗ്രഹമാണെന്നാണ്.   ഭൂകമ്പങ്ങൾ, പണ്ടെങ്ങൊ ഉണ്ടായ ഒരു ചുഴലിക്കാറ്റ് എന്നിവയും ക്ഷേത്രത്തിന്റെ തകർച്ചക്കുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു.

 ഉദയസൂര്യന്‍റെ  ആദ്യകിരണം പ്രവേശനകവാടത്തിലൂടെ നടനമന്ദിരം(നൃത്തമണ്‌ഡപം) കടന്ന്‌ പ്രധാന പ്രതിഷ്‌ഠയുടെ നടുവില്‍ പതിച്ചിരിക്കുന്ന വജ്രത്തില്‍ തട്ടി പ്രതിഫലിക്കത്തക്കവണ്ണം കൃത്യതയോടെ കിഴക്കുദര്‍ശനമായിട്ടാണ്‌ ക്ഷേത്രം പണിതിരുന്നത്. സൂര്യന്റെ   പേരിലുള്ള ഈ ശിലാക്ഷേത്രത്തില്‍ ഒരിക്കലും ആരാധനകളോ പൂജാദികര്‍മ്മങ്ങളോ ഒന്നും നടത്താനായിട്ടില്ല എന്നാണ് പറയപ്പെടുന്നത്. പ്രധാന ശ്രീകോവിൽ ഇപ്പോൾ നിലവിലില്ല. ഇത് 1837 ൽ തകർന്നു വീണതായി പറയപ്പെടുന്നു. തകര്‍ന്ന ഗര്‍ഭഗൃഹത്തിന്റെ വശങ്ങളിലായി സൂര്യന്റെ പ്രഭാത, പ്രദോഷ, മധ്യാഹ്നഭാവങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു .
 ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, എന്നിവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അരുണസ്‌തംഭം പുരിയിലെ ജഗന്നാഥക്ഷേത്രത്തിൽ മാറ്റിസ്ഥാപിക്കുകയുണ്ടായി. പൂർണ്ണനാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉൾഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോൾ ഇരുമ്പ് പൈപ്പുകളാൽ താങ്ങി നിർത്തിയിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ . നടന മണ്ഡപം, ഭോഗ മണ്ഡപം, ജഗന്മോഹൻ മണ്ഡപം എന്നിവ ഇപ്പോഴും നില നിൽക്കുന്നു. ഇന്നു  കാണപ്പെടുന്ന വലിയ സമുച്ചയമാണു ജഗന്മോഹൻ മണ്ഡപം. അവശേഷിപ്പുകൾപോലും അതീവചാരുതയാർന്ന ദൃശ്യഭംഗിയാണ് ഓരോ കണ്ണുകൾക്കും ഇവിടെ ലഭിക്കുന്നത്.

ക്ഷേത്രത്തിലെ ചുമര്‍ ശില്പങ്ങളില്‍ ദേവീ ദേവന്മാരുടെ രൂപങ്ങള്‍, പുരാണ കഥാപാത്രങ്ങള്‍, ഗന്ധര്‍വന്മാര്‍, യക്ഷികള്‍, പുരാണ കഥാ സന്ദര്‍ഭങ്ങള്‍, നൃത്തം ചെയ്യുന്ന അപ്‌സരസുകള്‍ എന്നിവയെല്ലാമുണ്ട്. . പ്രധാനരൂപങ്ങളെ വേർതിരിക്കുന്ന ക്ഷികളുടെയും മൃഗങ്ങളുടെയും ശില്‍പങ്ങള്‍ അവയോടൊപ്പമുണ്ട്.പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങൾ ഉണ്ട്. വാത്സ്യായനന്റെ കാമസൂത്രത്തിലെ വൈവിധ്യമാർന്ന ചേഷ്ടകളെ ചിത്രീകരിക്കുന്ന   രതിശില്പങ്ങളാണ്  കാഴ്ച്ക്കാരിൽ അമ്പരപ്പുളവാക്കുന്ന മറ്റൊരുഘടകം. ബഹുസ്‌ത്രീപുരുഷ രതിവിനോദങ്ങളുടെയും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള രതിചേഷ്‌ടകളുടെയും വ്യക്തമായ രൂപങ്ങൾ പേറുന്ന  ശില്‍പങ്ങള്‍ നിലവിലുള്ള സദാചാരസങ്കല്പങ്ങളെ വളരെ ശക്തമായി പരിഹസിക്കുന്നതുപോലെ തോന്നും. ആ കാലഘട്ടത്തിന്റെ സാമൂഹികസാംസ്കാരികപശ്ചാത്തലം ലൈംഗികതയെ  എത്ര വ്യത്യസ്തമായാണ്  നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരുന്നതെന്ന്    ഈ ശില്പങ്ങൾ നമ്മോടു വിളിച്ചുപറയും.  ബുദ്ധതത്വങ്ങളില്‍ ആകൃഷ്‌ടരായ ജനങ്ങള്‍ ലൈംഗികതയില്‍നിന്നകന്നുപോവുകയും ജനസംഖ്യയില്‍ കുറവുണ്ടാകുന്നതിന് അതു കരണമാവുകയും ചെയ്ത   സാഹചര്യത്തില്‍ യുവാക്കളെ രതിയിലേക്ക്‌ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ്‌ വാത്സ്യായനചരിതം ക്ഷേത്രശിലകളില്‍ കൊത്തിവയ്‌ക്കാന്‍ രാജാവ്‌ നിഷ്‌കര്‍ഷിച്ചതെന്ന്‌ കരുതപ്പെടുന്നു. നീണ്ട പന്തീരാണ്ടുകാലം സ്ത്രീഗന്ധമേൽക്കാതെ, സ്ത്രീസ്പർശമറിയാതെ ലൈംഗികചോദനകളെ  കടുത്ത ഊഷരതയിൽ തളച്ചിട്ട യുവമനസ്സുകളുടെ താത്കാലിക രക്ഷപ്പെടലുകളായിരിക്കുമോ ഈ ശില്പങ്ങളുടെ നിർമ്മാണത്തിനു പ്രചോദനമായതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തൊക്കെയായായലും എന്നെപ്പോലെതന്നെ ഏതൊരാൾക്കും  ഈ ക്ഷേത്രദർശനം മനസ്സിൽ   ജ്വലിച്ചുനിൽകുന്നൊരു ദീപ്തസ്മരണയായിരിക്കും.












Image result for konark sun temple


Image result for konark sun temple

Thursday, July 26, 2018

ഗിരിങ്ക

ഗിരിങ്ക
========
പേരിൽ തോന്നിയ  കൗതുകം കൊണ്ടാണ് കൂടുതലറിയാൻ ജിജ്ഞാസയുണ്ടായതും. ദാരിദ്ര്യം മുഖമുദ്രയായൊരു രാജ്യത്ത് ഒരു പശു എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്നതാണ് 'ഗിരിങ്ക'യുടെ പ്രസക്തി.
റുവാണ്ട - ആയിരം കുന്നുകളുടെ നാട് . ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം.  അനുകൂലഘടകങ്ങളേറെയുണ്ടെങ്കിലും അതിലേറെ പ്രതികൂലഘടകങ്ങളുണ്ടായതിനാലാവാം റുവാണ്ടയിൽ  ദാരിദ്ര്യം കൊടികുത്തിവാഴുന്നത്. പക്ഷേ,  നമ്മൾ റുവാണ്ടയെക്കുറിച്ചു കൂടുതൽ  കേട്ടിരിക്കുന്നത് അവിടെ നടന്ന കിരാതമായ വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന ചരിത്രാംശങ്ങളിലൂടെയാണ്. 
റുവാണ്ടയിലെ മൂന്നു പ്രബല ജനവിഭാഗങ്ങളാണുള്ളത്. ഹുട്ടു, ടുട്സി, ട്വാ. ഇവരിൽ ട്വാ വിഭാഗക്കാർ പുരാതനകാലം മുതൽ റുവാണ്ടയിൽ ജീവിച്ചുവരുന്ന  വനവാസികളായ പിഗ്മികളാണ്. മറ്റു രണ്ടു വിഭാഗക്കാരുടെ ഉത്ഭവത്തെക്കുറിച്ചു കൃത്യമായ വിവരങ്ങൾ ഇപ്പോഴുമില്ല. റു­വാ­ണ്ട­യി­ലും ബു­റു­ണ്ടി­യി­ലും ഭൂ­രി­പ­ക്ഷ­മായ ഹു­ട്ടു­കള്‍ പതി­നൊ­ന്നാം നൂ­റ്റാ­ണ്ടി­ലാ­ണ്‌ രൂ­പം­കൊ­ണ്ട­തെ­ന്നാ­ണ്‌ വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന­ത്‌. ടുട്സികൾ പിന്നീടുവന്നവരത്രേ! ഹുട്ടുകൾ കൃഷിക്കാരും ടുട്സികൾ കന്നുകാലികളെ മേയ്ക്കുന്നവരുമായിരുന്നു എന്നതാണ് ഇവരുടെ ജീവിതശൈലിയിലെ പ്രധാനവ്യത്യാസം. പക്ഷേ മൂന്നുവിഭാഗക്കാരും സംസാരിച്ചിരുന്നത് ഒരേ ഭാഷതന്നെയായിരുന്നു.

 പത്തൊമ്പതാം  നുറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ്   റുവാണ്ടയും ബുറുണ്ടിയും ജർമനിയുടെ അധീനതയിലായത്. റുവാണ്ടയുടെ രാജാവിനെ മുൻനിർത്തി ഭരണം നടത്തുകയെന്നതായിരുന്നു ജർമനി സ്വീകരിച്ച രീതി. ഉന്നതവശജരെന്നു കരുതിയ ടുട്സികളെയാണ് ജർമനി ഭരണത്തിന് അവലംബിച്ചത്.   ജർമനിയെത്തുടർന്നു കോളനിവത്കരണത്തിനു റുവാണ്ടയിലെത്തിയ ബെൽജിയം ഒന്നാം ലോകമഹായുദ്ധകാലത്തു ഭരണം ഏറ്റെടുത്തു. അവരാണ്  ഹുട്ടു, ടുട്സി വിഭാഗങ്ങളെ 1933 ൽ  വേർതിരിച്ചതും 1935ൽ തിരിച്ചറിയൽ കാർഡുകൾ നടപ്പിലാക്കിയതും. മൂക്കിന്റെ നീളവ്യത്യാസമാണ്  അതിനവർ ഉപോല്ബലകമായി സ്വീകരിച്ച  ഘടകം. ഈ വിഭജനത്തിൽ ഭൂരിപക്ഷം ഹു­ട്ടുവംശജരായിരുന്നു. പക്ഷേ അവരെ അടക്കിഭരിച്ചത് സ്വയം മേൽക്കോയ്മ അവരോധിച്ചു   ന്യുനപക്ഷമായ, സമ്പന്നരായ  ടുട്സികളും. കാര്യങ്ങൾ മാറിമറിഞ്ഞത് ക്രിസ്ത്യൻ മിഷനറിമാർ എത്തിയതോടെയാണ്. ടുട്സികൾ അവരെ ഗൗനിച്ചില്ലെങ്കിലും  ഹു­ട്ടു­കള്‍ കൂ­ട്ട­ത്തോ­ടെ ക്രി­സ്‌­ത്യന്‍ സമു­ദാ­യ­ത്തി­ലേ­ക്കു  മാ­റി. ആരാധനാലയങ്ങളിലും മറ്റും പാതിരിമാരിലൂടെ  അവർക്കു ലഭിച്ച ഉത്ബോധനങ്ങൾ അവരെ കൂടുതൽ ആത്മബലമുള്ളവരാക്കി. അവകാശബോധം അവരെ അതിശക്തമായൊരുയിർത്തെഴുന്നേൽപിനു പ്രേരണ നൽകി. കാർഷികമേഖലയിൽ കീഴ്പ്പെടുത്തലിനു തുടക്കമിട്ടു. പിന്നീട് ടുട്സികളും ഹുട്ടുകളും തമ്മിലുള്ള   തുടച്ചയായ സംഘർഷങ്ങളും അനുബന്ധിയായ ക്രൂരതകളും നടമാടി. കൊലപാതകങ്ങളും ക്രൂരബലാത്സംഗങ്ങളും ഒരു തുടർക്കഥയായി. 1962 ൽ ടൂട്‌സികളെ പുറന്തള്ളി ഹുട്ടുക്കൾ അധികാരമേറ്റെടുത്തു. പിന്നെയും സംഘർഷങ്ങൾ തുടർന്നുപോന്നു.  കാലങ്ങളായി നടന്നുവന്ന കലഹങ്ങൾ 1994 ലെ കൂട്ടനരഹത്യക്കു വഴിതെളിക്കുകയായിരുന്നു . അധികാരം തിരിച്ചുപിടിക്കാന്‍ 1990-കളില്‍ ടുട്‌സികള്‍ നടത്തിയ ശ്രമമാണ് കലാപത്തിലേക്കു നയിച്ചത്. 1994  ഏപ്രിൽ 6 ന് , ഹുട്ടു  വംശജനായ റുവാണ്ടന്‍ പ്രസിഡന്റ് യുവെനല്‍ ഹാബ്യാരിമാന കൊല ചെയ്യപ്പെട്ടതോടെ കലാപം ആളിപ്പടര്‍ന്നു. തുടര്‍ന്ന് ഹുട്ടു  വംശജര്‍ ടൂട്‌സികളെ കൂട്ടക്കൊല ചെയ്തു. നൂറു ദിവസം നീണ്ടു നിന്ന വംശഹത്യയില്‍ പത്തു  ലക്ഷത്തിലേറെ  ജീവന്‍ നഷ്ടമായി. ടൂട്‌സി സ്ത്രീകളും പെണ്‍കുട്ടികളും കൂട്ടബലാത്സംഗത്തിനിരയായി. അതിനായി എയ്ഡ്സ് രോഗികളെത്തന്നെ രംഗത്തിറക്കി.  കൊല്ലപ്പെട്ടവരിലേറെയും അയല്വാസികളാലോ സ്വന്തം ഗ്രാമ,നഗരവാസികളാലോ ആയിരുന്നു.  അവരുടെ വസ്തുവകകൾ കൂട്ടമായി കൊള്ളയടിക്കപ്പെട്ടു.  പോള്‍ കഗാമെയുടെ നേതൃത്വത്തില്‍ ടൂട്‌സി വിമതര്‍ അധികാരം പിടിച്ചതോടെയാണ് കലാപം അവസാനിച്ചത്. ഹുട്ടുക്കൾ കോംഗോയിലേക്കു പലായനം ചെയ്തു .    ഐക്യരഷ്ട്രസഭയും പാശ്ചാത്യരാജ്യങ്ങളും  എന്തുകൊണ്ടോ ഈ വംശീയകലാപത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കുകയോ ഫലപ്രദമായ ഇടപെടലുകൾ നടത്തുകയോ ചെയ്തില്ലെന്നതും ഏറെ വിമർശിക്കപ്പെട്ടിരുന്നു.
1995 നും 98 നും മദ്ധ്യേ അനേകായിരങ്ങൾ വീണ്ടും റുവാണ്ടയില്‍ കൊല്ലപ്പെട്ടു. ബുരുണ്ടിയിലേക്ക് വ്യാപിച്ച കലാപങ്ങൾ 2006 വരെ തുടർന്നു. 1996 ൽ റുവാണ്ട കോംഗോ ആക്രമിച്ചതും ഹുട്ടു  അഭയാര്‍ഥി ക്യാമ്പുകള്‍ തുടച്ചു നീക്കിയതും ആയിരക്കണക്കിനു  സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങൾ പട്ടിണിയിലും പകര്‍ച്ചവ്യാധികള്‍ക്കിരയായും ഇഞ്ചിഞ്ചായി മരിച്ചു വീണു കൊണ്ടിരിക്കുന്നതും ഈ കലാപങ്ങളുടെ ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നു.

ഈ ദുരന്തങ്ങളൊക്കെ റുവാണ്ടയെന്ന കൊച്ചുരാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച ആഘാതങ്ങൾ അതിതീവ്രമായിരുന്നു . വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തരകാലഹങ്ങൾ  ആ രാജ്യത്തിൻറെ സാമ്പത്തികനില അങ്ങേയറ്റം താറുമാറാക്കുകയാണു ചെയ്തത്. ബലാത്സംഗം പോലും യുദ്ധമുറയാക്കിയതിന്റെ പരിണതഫലമായി എയ്ഡ്സ് രോഗികളുടെ എണ്ണം വളരെയുയർന്നു. അനാഥക്കുഞ്ഞുങ്ങളുടെ എണ്ണവും അതിനൊപ്പംതന്നെ വർദ്ധിച്ചു. രോഗദുരിതങ്ങൾ ജീവിതംതന്നെ ദുസ്സഹമാക്കിയ അവസ്ഥ. ദാരിദ്ര്യത്തിന്റെ താണ്ഡവം പോഷകാഹാരക്കുറവിനും കാരണമായി. ഇതു വരും തലമുറകളെ വളരെപ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിൽനിന്നാകണം ഗിരിങ്ക പദ്ധതിക്ക്  2006ൽ അവിടുത്തെ സർക്കാർ  തുടക്കമിട്ടത്. ദാരിദ്ര്യനിർമ്മാർജ്ജനത്തിനും കുഞ്ഞുങ്ങളിലെ പോഷകക്കുറവും പരിഹരിക്കുന്നതിന്  പ്രസിഡന്റ് പോൾ കഗാമി നടപ്പാക്കിയ  ഈ പദ്ധതിപ്രകാരം നിർദ്ധനരായ കുടുംബങ്ങൾക്ക് ഓരോ പശുക്കളെ നൽകുന്നു.  പശുവിനെ ലഭിച്ച കുടുംബം അതിന്റെ ആദ്യത്തെ പശുക്കിടാവിനെ മറ്റൊരു കുടുംബത്തിനു സമ്മാനിക്കുന്നു. അത് തുടർന്നുപോകുന്നു. പശുക്കളെ സമ്മാനിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള റുവാണ്ടൻസംസ്കാരത്തിന്റെ ഭാഗമാണത്രെ!

Tuesday, July 24, 2018

ആദിവാസി

ആരണ്യമാതാവിൻ മക്കളാണീ മണ്ണി-
ലാദ്യം ജനിച്ചവർ , ദൈവസന്താനങ്ങൾ
കാടിന്റെയാത്മാവറിഞ്ഞവർ ഞങ്ങളീ-
ഭൂമിതൻ   വാത്സല്യഭാജനമുത്തുകൾ
കാട്ടിലേക്കായും കിഴങ്ങും കനികളും
കാട്ടാറിലേത്തെളിനീരും  നുകർന്നവർ
കാറ്റും മഴയുമീ  മഞ്ഞും  വെയിലും
കാലത്തിന്നാശ്ലേഷമാണെന്നറിഞ്ഞവർ 
നാലുദിക്കും ഞങ്ങളൊന്നായിക്കണ്ടവർ
നാണം മറയ്ക്കുവാൻ വല്ക്കലം ചുറ്റിയോർ
കാപട്യമേതുമറിവീല,  ഞങ്ങളീ-
ക്കാടിനെ മാലിന്യക്കൂമ്പാരമാക്കില്ല.
ഞങ്ങളാരെന്നറിഞ്ഞീടുക കൂട്ടരേ-
ഞങ്ങളാണീഭൂവിൻ നേരവകാശികൾ
ഞങ്ങൾതൻ  കാടു കയ്യേറല്ലേ നിങ്ങൾ
ഞങ്ങളേക്കൊന്നു   തിന്നീടൊല്ലേ നിങ്ങൾ



   

.കുട്ടിപ്പാട്ട്

പച്ചയുടുപ്പിട്ട, ചെന്തൊണ്ടിച്ചുണ്ടുള്ള
തത്തമ്മപെണ്ണിനിതെന്തു ചന്തം!
കാവിലിരിക്കുന്ന പുള്ളിക്കുയിലിന്റെ
പാട്ടുകൾ കേൾക്കുവാനെന്തു രസം!
പൊങ്ങിയും താണും പറന്നു നടക്കുന്ന
ചിത്രശലഭങ്ങൾക്കെന്തു ചേല് !
സപ്തവർണ്ണങ്ങളാൽ മാനത്തുദിക്കുന്ന
മാരിവിൽച്ചങ്ങാതിക്കെന്തു ഭംഗി!
താരങ്ങളും നിറതിങ്കളും ചേർന്നിട്ടു
നൃത്തമാടും രാവിനേഴഴക്!
കണ്ണും കരളും കവരുമീക്കാഴ്ചകൾ
അമ്മിണിക്കുഞ്ഞിന്റെ ഭാഗ്യമല്ലോ!
.

Wednesday, July 18, 2018

നയാപൈസ

"നയാപൈസയില്ല കൈയിലൊരു നയാപൈസയില്ല
നഞ്ചുവാങ്ങിത്തിന്നാൻപോലും നയാപൈസയില്ല....".കഴിഞ്ഞൊരുദിവസം ടിവി  ചാനലുകൾ മാറ്റിമാറ്റിനോക്കിക്കൊണ്ടിരുന്നപ്പോഴാണ്‌ വളരെപ്പഴയ  ഈ പാട്ടുകേട്ടത്.
ഈ പാട്ടുകേൾക്കുമ്പോഴൊക്കെ ഞാനോർക്കാറുണ്ട് എന്താണീ 'നയാപൈസ' എന്ന്.  അപ്പോൾപിന്നെ  'ജുനാപൈസ'യോ 'പുരാനാപൈസ'യോ   ഒക്കെ ഉണ്ടായിരിക്കേണ്ടതല്ലേ..വെറുതെ ഗൂഗിളിൽ ഒന്ന് അന്വേഷണം നടത്തിനോക്കാമെന്നു കരുതി. വെറുതെയൊരു കൗതുകം .
നയാപൈസയുടെ ചരിത്രമാരംഭിക്കുന്നത് 1957 ഏപ്രിൽ 1 )൦തീയതിയാണ്. അന്നാണ് ആദ്യമായി നമ്മുടെ രാജ്യത്ത് ഒരുനയാപൈസ നിലവിൽവന്നത്. അതായത് ഒരു രൂപയുടെ നൂറിലൊരംശം മൂല്യമുള്ള നാണയം. അതിനുമുമ്പ് , അതായത് 1835 മുതൽ 1957 വരെ പതിനാറ് അണ ചേർന്നതായിരുന്നു ഒരു രൂപ  (ഉറുപ്പിക) .  12 പൈ (ചില്ലി എന്നും ഇതിനെ വിളിച്ചിരുന്നു.) കൂടിയതായിരുന്നു ഒരണ. അതായത് ഒരു രൂപ എന്നാൽ 16 അണ,64 പൈസ അല്ലെങ്കിൽ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ഇന്ന് നമ്മൾ രൂപ, പൈസ എന്നെഴുതുന്നതിനുപരം   അക്കാലത്തെ കണക്കുപുസ്തകങ്ങളിൽ  ക.ണ.പ. (ഉറുപ്പിക, അണ, പൈ)എന്നാണ് എഴുതിപ്പോന്നിരുന്നത്. 1955 ൽ ഈ നാണയവ്യവസ്ഥിതിക്ക്‌ മാറ്റം വരുത്തി ഇന്ത്യയിൽ മെട്രിൿ നാണയ വ്യവസ്ഥ സ്വീകരിക്കാൻ തീരുമാനമെടുത്തു. 1957 ഏപ്രിൽ ഒന്നിന് അതു നടപ്പിൽവരുത്തുകയും ചെയ്തു. അതോടെ അണ കാലഹരണപ്പെട്ടു. 8 അണ ഇന്നത്തെ 50 പൈസയായും, 4 അണ ഇന്നത്തെ 25 പൈസയായും കണക്കാക്കാം.
(നാലു കാശ് ഒരു പൈസയും പത്ത് പൈസ ഒരു പണവും അഞ്ച് പണം ഒരു ഉറുപ്പികയും ആയി ഒരു നാണയവ്യവസ്ഥയും ഉണ്ടായിരുന്നു.)
പുതുതായി നിലവിൽവന്ന നാണയമായതുകൊണ്ടാണ് ഒരുപൈസയെ 'നയാപൈസ' എന്ന് വിളിച്ചുതുടങ്ങിയത്. പക്ഷേ  1964  ജൂൺ 1 ആയപ്പോഴേക്കും 'നയാ' എടുത്തുമാറ്റപ്പെട്ടു, വെറും 'പൈസ' ആയി .  എങ്കിലും വാമൊഴിയിൽ ഇപ്പോഴും നയാപൈസ എന്ന പ്രയോഗം ചിലരെങ്കിലും നിലനിർത്തുന്നുണ്ടെന്നു  തോന്നുന്നു. 'ഒരുപൈസപോലും കൈയിലില്ല' എന്നതിനു പകരം  'നയാപൈസ കൈയിലില്ല' എന്നു പറയുന്നതു കേട്ടിട്ടുണ്ട്. ഇന്നങ്ങനെ  പറഞ്ഞിട്ടു കാര്യമൊന്നുമില്ല. കാരണം ഇന്നീ നയാപൈസ നിലവിലില്ല  എന്നതുതന്നെ. 2011 ജൂൺ 30 നു ഈ നാണയം പ്രചാരത്തിൽനിന്നു പിൻവലിക്കപ്പെട്ടു. (മുമ്പുണ്ടായിരുന്ന  രണ്ടുപൈസ, മൂന്നുപൈസ, അഞ്ചുപൈസ നാണയങ്ങളും ഇന്നു നിലവിലില്ല.)  

Saturday, July 14, 2018

ഉത് സ്കുഷി നിഹോൺ - 1

1- ഉദയസൂര്യന്റെ നാട്ടിൽ
======================
ബോംബെ ഐ ഐ ടി യിൽ നിന്നും  എം ടെക്ക് കഴിഞ്ഞു ക്യാമ്പസ്-സെലക്ഷനിലൂടെ മകൻ മുരുകേശ് മോഹന‌‌ന്‌‌‌‌‌, യാഹൂ ജപ്പാൻ സ്ഥാപനത്തിൽ  ഉദ്യോഗം ലഭിച്ചപ്പോൾ ഞാനൊട്ടും തന്നെ സന്തോഷവതിയായിരുന്നില്ല. ഏകമകൻ ഇത്രയധികം ദൂരത്തേക്കു  പോകുന്നതു  വിഷമമുള്ള കാര്യം. പിന്നെ ജപ്പാനിൽ എപ്പോഴുമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ. പക്ഷേ  അവന്റെ നിശ്ചയദാർഢ്യം മറ്റാരെക്കാളും നന്നായി അറിയാവുന്നതുകൊണ്ട് പിന്തിരിപ്പിക്കാൻ ഒരു ശ്രമം പോലും നടത്തുവാൻ എനിക്കാവുമായിരുന്നില്ല. തല്ക്കാലം എന്റെ വിഷമം എനിക്കുള്ളിലൊതുക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഫൈനൽ സെമസ്റ്റർ പരീക്ഷ കഴിഞ്ഞയുടനെ തന്നെ ജാപ്പനീസ് പഠിപ്പിക്കുവാനുള്ള യാഹുവിന്റെ കോഴ്സ് തുടങ്ങിയിരുന്നു. രണ്ടുമാസത്തോളം പൂനയിൽ  ഭാഷാപഠനം. അതിനിടയിൽ കോൺവൊക്കേഷൻ കഴിഞ്ഞു. ജപ്പാനിലേക്കു  പോകാനുള്ള നടപടിക്രമങ്ങളൊക്കെ പൂർത്തിയായി .ഓണത്തിനു ഞങ്ങൾ നാട്ടിൽപ്പോയിവന്നു. സെപ്റ്റംബർ 27 ന് അവന്റെ യാത്ര. കണ്ണീരോടെ അവനെ യാത്രയാക്കുമ്പോൾ ആ നാടിൻറെ പേരറിയാത്ത  ദൈവങ്ങളോടു  മനമുരുകി പ്രാർത്ഥിച്ചിരുന്നു 'എന്റെ പൊന്നുമോനെ  കാത്തുകൊള്ളണേ'യെന്ന്.

എട്ടുമണിക്കൂർ വിമാനയാത്രകഴിഞ്ഞു ടോക്കിയോയിൽ  എത്തിയപ്പോൾ അവൻ വിളിച്ചു. സന്തോഷവാനായിത്തന്നെ . പിന്നെ താമസസ്ഥലത്തെത്തിക്കഴിഞ്ഞപ്പോൾ വീഡിയോക്കോളിലൂടെ അവനവിടമാകെ കാണിച്ചുതന്നു. വീടും(ഫ്ലാറ്റ്)  പരിസരങ്ങളും വീടിനെതിർവശത്തുള്ള പാർക്കും  സ്റ്റേഷനിലേക്കുള്ള വഴിയും  എല്ലാം സുന്ദരമായ കാഴ്ചകൾ. ജപ്പാനെന്ന രാജ്യം അവന്റെ ഹൃദയം കവരുകതന്നെ ചെയ്തു. (നിപ്പോൺ എന്നും നിഹോൺ എന്നും ആണ് ജാപ്പനീസിലുള്ള ജപ്പാന്റെ പേര്. സൂര്യന്റെ ഉറവിടം എന്നാണർത്ഥം. ) മെല്ലെമെല്ലെ  അവന്റെ സന്തോഷം ഞങ്ങൾ മാതാപിതാക്കളുടെ സന്തോഷമായി മാറി. അങ്ങനെ ഒന്നരവർഷം കടന്നുപോയി. അതിനിടയിൽ മൂന്നുപ്രാവശ്യം അവൻ നാട്ടിൽ വന്നുപോയി. മൂന്നാം തവണ വരുമ്പോൾ അടുത്തതവണ വരുന്നത്,  ഞങ്ങളെ കൊണ്ടുപോകാനായിരിക്കുമെന്നു പറഞ്ഞിരുന്നു . ഏപ്രിലവസാനം പോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുക്കുകയും ചെയ്തു  . ജപ്പാനിൽ ചെറിമരങ്ങൾ പൂക്കുന്നകാലം. മഞ്ഞുകാലം  കഴിഞ്ഞു വസന്തം ജപ്പാന്റെ പ്രകൃതിയെ പുളകമണിയിക്കുന്ന ശബളാഭമായ ദിനങ്ങളിൽ അവിടെയെത്താൻ ഞങ്ങളും കാത്തിരുന്നു. 2018 ഏപ്രിൽമാസം 20 നു മോനെത്തി. 28നു  ഞങ്ങൾ മൂവരും ഒന്നിച്ചു യാത്രയായി.

എയർ ഇന്ത്യയുടെ വിമാനത്തിലായിരുന്നു ഞങ്ങൾക്കു ടിക്കറ്റ്.  വൈകുന്നേരം അഞ്ചുമണിക്കുള്ള വിമാനത്തിൽ മുംബൈയിൽ നിന്നു   ഡൽഹിക്ക്. അവിടെനിന്നു രാത്രി  ഒമ്പതേകാലിനുള്ള  വിമാനത്തിൽ ടോക്കിയോ. മുംബൈ സഹർ അന്തർദ്ദേശീയവിമാനത്താവളത്തിൽ ഞങ്ങൾ വളരെ നേരത്തെതന്നെ എത്തിയിരുന്നു. കൃത്യം അഞ്ചുമണിക്കുതന്നെ AI 144  വിമാനം ഉയർന്നു. മുംബൈയുടെ ഭൂമിക കണ്ണിൽനിന്നു മെല്ലെമെല്ലെ  മറഞ്ഞുകൊണ്ടിരുന്നു.  ബിസിനസ്സ് ക്‌ളാസിൽ ആദ്യമായാണു  യാത്രചെയ്യുന്നത്. സുഖകരമായ യാത്ര. ജീവനക്കാരുടെ പെരുമാറ്റം വളരെ ഹൃദ്യം. ഇടയ്ക്കു ലഘുഭക്ഷണം നൽകി. പക്ഷേ അത് ഒരാൾക്ക് കഴിക്കാവുന്നതിലും എത്രയോ കൂടുതൽ! സന്ധ്യാംബരത്തിന്റെ  ചാരുതയറിഞ്ഞുള്ള  യാത്ര. ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നു, വൃത്തം പൂർണ്ണമാകാത്തൊരു അമ്പിളിയമ്മാവൻ. വളരെ വേഗം രണ്ടുമണിക്കൂർ കടന്നുപോയി. നക്ഷത്രങ്ങൾ ചിതറിവീണതുപോലെ  ഭൂമിയിൽ വൈദ്യുതിവിളക്കുകൾ തെളിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു വിമാനം തലസ്ഥാനനഗരിയിലെ ഇന്ദിരാഗാന്ധി അന്തർദ്ദേശീയവിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ .   പിന്നെ അടുത്ത വിമാനത്തിനായുള്ള കാത്തിരിപ്പ്. കൃത്യം ഒമ്പതേകാലിന് AI 306 ഭാരതത്തിന്റെ മണ്ണിൽനിന്നുയർന്നുപൊങ്ങി. രാത്രിയായതുകൊണ്ടു കാഴ്ചകൾ ഒന്നും വ്യക്തമായിരുന്നില്ല.  അത്താഴം കഴിഞ്ഞയുടനെ ഉറക്കവുമായി. രാവിലെ ഉറക്കമുണർന്നുനോക്കുമ്പോൾ സമുദ്രത്തിനു മുകളിലാണു  പറന്നുകൊണ്ടിരിക്കുന്നത്. മങ്ങിയും തെളിഞ്ഞും കാഴ്ചകൾ ദൃശ്യമായിക്കൊണ്ടിരുന്നു. വലതുഭാഗത്തായിരുന്നു ഞങ്ങളുടെ  ഇരിപ്പിടം. അതുകൊണ്ടു പസഫിക്സമുദ്രം കാണാൻ കഴിയും, പക്ഷേ ഫ്യുജി കാണാൻ കഴിയില്ലായെന്നു മോൻ നേരത്തെതന്നെ പറഞ്ഞിരുന്നു. പിന്നെപ്പിന്നെ ജപ്പാന്റെ ഭൂമികാഴ്ചയും തെളിഞ്ഞുവന്നു. രാവിലെ 8  15 നു ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ നഗരത്തിലെ  നരീത്ത അന്തർദ്ദേശീയവിമാത്താവളത്തിൽ  ഞങ്ങളുടെ വിമാനമിറങ്ങി. ജപ്പാന്റെ മണ്ണിലേക്ക് ആദ്യകാൽചുവടുകൾ.

ജാപ്പനീസ് ഭാഷയിൽ ആദ്യമായി കേട്ട വാക്ക് 'ഹൈ' എന്നതാണ്. yes എന്ന വാക്കിന് സമാനമായി അവിടെ ഉപയോഗിക്കുന്ന പദമാണ് ഹൈ. 'കൊനിച്ചിവ' എന്നുപറഞ്ഞാ‌ണ്‌‌‌ ഓരോ ഉദ്യോഗസ്ഥരും നമ്മേ  കടത്തിവിടുന്നതും കടന്നുപോകുന്നതും. ശുഭദിനം എന്നോ നമസ്കാരം എന്നോ ആയിരിക്കാം അവർ പറയുന്നത് .   വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ശരീരം നന്നായി കുനിച്ചു വണങ്ങിയാണ് അവിടെ നമസ്കാരമോതുന്നത്. പരസ്പരം കണ്ടുമുട്ടുമ്പോൾ അന്നാട്ടുകാർ വണങ്ങുന്ന  രീതിയും ഇതുതന്നെ. . എത്രയധികം കൂടുതൽ കുനിയുന്നുവോ അത്രയധികം ബഹുമാനം അവർ കാണിക്കുന്നു എന്നാണു  സൂചിപ്പിക്കുന്നത്.   ജപ്പാനിലെവിടെച്ചെന്നാലും വിനയത്തോടെയുള്ള ഈ സ്വാഗതമോതൽ നമ്മേ കൂടുതൽ സന്തുഷ്ടരും ആത്മവിശ്വാസമുള്ളവരുമാക്കും. മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുന്നു എന്ന ചിന്തതന്നെ നമ്മളെ ആത്മവിശ്വാസമുള്ളവരാക്കുമല്ലോ. വിടവാങ്ങുമ്പോൾ'ജ്യാ നെ' എന്നോ 'മത അഷിത' എന്നോ പറയും . ഏറെനാളത്തേക്കോ  എന്നന്നേക്കുമായോ  യാത്രപറയുന്നതിന്  'സയൊനാര' എന്നാണ്  പറയുന്നത്.

ആദ്യമായി മോൻ ജപ്പാനിൽ നിന്നു  വരുമ്പോൾ ചോദിച്ചിരുന്നു' അമ്മയ്‌ക്കെന്താണു  കൊണ്ടുവരേണ്ടതെ'ന്ന്. ഞാൻ മറുപടി പറഞ്ഞു  നമ്മുടെ നാട്ടിൽ കിട്ടാത്തതെങ്കിലും കൊണ്ടുവന്നോളു എന്ന്. അന്നവൻ പറഞ്ഞത്  'നമ്മുടെ നാട്ടിൽ ഇല്ലാത്ത രണ്ടുകാര്യങ്ങളേ  ഞാനിവിടെ കണ്ടുള്ളു. ഇവിടുത്തെ neatness  & discipline . അതെങ്ങനെ കൊണ്ടുവരും!'
അവനന്നു  പറഞ്ഞ വൃത്തിയും അച്ചടക്കവും   അവിടെയെത്തിയ നിമിഷം മുതൽ  അനുഭവേദ്യമായിക്കൊണ്ടിരുന്നു. എസ്കലേറ്ററിലും സ്റ്റെയർകേസിലും  ഒക്കെ എത്തുമ്പോൾ  അവൻ പറഞ്ഞുതന്നു, ഇടതുവശത്തു മാത്രമേ നിൽക്കാവൂ, വലതുവശത്തുകൂടി തിരക്കുള്ളവർക്കു ഓടിയോ നടന്നോ പോകാൻ ഒഴിച്ചിടണം എന്ന്. സഹർ എയർപോർട്ടിലേതുപോലെ കർശനമായ ശരീരപരിശോധനയൊന്നും ഉണ്ടായിരുന്നില്ല. വിരലടയാളം എടുക്കുന്നതു  മാത്രം .   കസ്റ്റംസിൽ , കൊണ്ടുപോയിരുന്ന അരിപ്പാക്കറ്റ് മാത്രം തുറന്നു പരിശോധിച്ചു. 'നിറപറ അരി'യുടെ   അഞ്ചുകിലോ  പാക്കറ്റ്  രണ്ടെണ്ണമുണ്ടായിരുന്നു. ഒന്നുമാത്രമേ നോക്കിയുള്ളൂ. പരിപ്പ്, റവ, മസാലകൾ , പലഹാരങ്ങൾ ഒക്കെയുണ്ടായിരുന്നതൊന്നും  പരിശോധിച്ചില്ല.

എയർപോർട്ടിൽ തന്നെയാണ്   റെയിൽവേസ്റ്റേഷനും. അതുകൊണ്ടു ടാക്സിപിടിച്ചുപോകേണ്ട ആവശ്യമൊന്നുമില്ല .ഒരുപാടുപ്രവാശ്യം എസ്കലേറ്ററിൽ  മുകളിലേക്കും താഴേക്കും കയറിയിറങ്ങി വന്നു നിന്നതു റെയിൽവേസ്റ്റേഷനിൽ.  വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോം. നടന്ന വഴികളിലൊക്കെ പാനീയങ്ങൾ അടുക്കിവെച്ചിരിക്കുന്ന വെൻഡിംങ് മെഷിനുകൾ പലയിടത്തും കണ്ടിരുന്നു. ജപ്പാനിലെ വെൻഡിംങ് മെഷിനുകൾ ലോകപ്രസിദ്ധമാ‌ണ്‌‌‌   പ്ലാറ്റ്ഫോമിലെത്തിയപ്പോൾ മോൻ ചോദിച്ചു അച്ഛനുമമ്മയ്ക്കും കുടിക്കാൻ അതിൽനിന്ന്  ചായയോ കാപ്പിയോ എടുക്കട്ടേയെന്ന്. ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ, കാപ്പിയോ ചായയോ ആണെങ്കിൽ മധുരമുള്ളതും ഇല്ലാത്തതും, പാലുചേർത്തതും ഇല്ലാത്തതും ,   ഓരോന്നിന്റെയും വിലയും ഒക്കെ രേഖപ്പെടുത്തിയ റാക്കുകൾ. ആവശ്യമുള്ളതു  ക്ലിക്ക് ചെയ്തശേഷം  പണമിട്ടാൽ താഴത്തെ ഓപ്പൺ  റാക്കിൽ അതെത്തും. അങ്ങനെ അവിടെനിന്നു ഞങ്ങൾ കാപ്പി കുടിച്ചു. അപ്പോൾത്തന്നെ ട്രെയിനും എത്തി. നമ്മുടെ തീവണ്ടികളേക്കാൾ എത്ര വ്യത്യസ്തമാണവിടുത്തെ തീവണ്ടികൾ! അവയുടെ  സമയനിഷ്ഠ ഇന്ത്യാക്കാരായ നമ്മളെ അമ്പരപ്പിക്കുകതന്നെചെയ്യും.

മോൻ താമസിക്കുന്നത് ടോക്യോയിലെ തന്നെ ഷിമോ എന്ന സ്ഥലത്താണ്. ടോക്കിയോ നഗരത്തിന്റെ 23 വാർഡുകളിൽ വടക്കുഭാഗത്തായുള്ള കിത്താ എന്ന വാർഡിലാണ് ഷിമോ. അറക്കവാ നദിയുടെ അടുത്തയാണ് മോന്റെ താമസസ്ഥലം. എയർപോർട്ടിൽ നിന്ന് ഒന്നേകാൽ മണിക്കൂറോളം ട്രെയിൻയാത്രയുണ്ട് ഷിമോസ്റ്റേഷനിലേക്ക് . പല റെയിൽവേലൈനുകൾ ഉള്ളതുകൊണ്ട് മൂന്നു ട്രെയിൻ  മാറിക്കയറിയാണ് ഞങ്ങൾ ഷിമോയിലെത്തിയത്. നരീത്തയിൽ  നിന്ന്‌ നിപ്പൊരി (അത് എക്സ്പ്രസ്സ് ട്രെയിൻ ആണ്. സീറ്റ് നേരത്തെതന്നെ റിസേർവ് ചെയ്തിരുന്നു ), നിപ്പൊരിയിൽ നിന്ന്‌ കോമഗോമ, അവിടെനിന്നു ഷിമോ.   സ്റ്റേഷനിൽനിന്നു  നാലോ അഞ്ചോ മിനുട്ടു നടക്കാനുള്ള ദൂരം.  മറ്റൊരു ലൈനിലുള്ള അകബാനസ്റ്റേഷനും അടുത്തുതന്നെ. അവിടെയിറങ്ങിയാൽ അല്പംകൂടി കൂടുതൽ നടക്കണം.  മനോഹരമായ വഴികൾ. ചെറിമരങ്ങളും മറ്റുചിലമരങ്ങളും വഴിയോരത്തിനു ചാരുതപകർന്നുനിൽക്കുന്നു. നിറയെ കടുത്തവർണ്ണങ്ങളിലുള്ള പൂക്കളുമായി ചെടികൾ ചട്ടികളിലും അല്ലാതെയും. റോഡുകൾ ക്രോസ്സ് ചയ്യുന്നതിനു കൃത്യമായ അകലങ്ങളിൽ സീബ്രാക്രോസ്സിങ്ങും ട്രാഫിക് സിഗ്നൽ പോസ്റ്റുകളും ഉണ്ട്. അവിടെ സിഗ്നൽ കിട്ടിയാൽ  മാത്രമേ ക്രോസ്സ് ചെയ്യാനാവൂ. എത്ര ചെറിയ റോഡായാലും അതു കർശനമാ‌ണ്‌‌‌‌‌‌‌‌‌‌‌.  കാൽനടയാത്രികരെ ഇന്നാട്ടിലെ ഭരണകൂടം വളരെ ബഹുമാനിക്കുന്നു എന്നതാണ് അവിടെക്കണ്ട ഫുട്പാത്തുകളും ഈ വിധത്തിലുള്ള റോഡ്ക്രോസ്സിംഗ് സംവിധാനവും നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഫുട്പാത്തുകളിൽ സൈക്കിൾയാത്രക്കാരും കടന്നുപോകും. ധാരാളം സൈക്കിൾ യാത്രികരുള്ള നഗരമാണ് ടോക്യോ.  ഒരുകാര്യം ശ്രദ്ധിച്ചത് ആരുംതന്നെ ബെല്ലടിച്ചു ശല്യമാകുന്നില്ല എന്നതാണ്. അതുപൊലെതന്നെ ട്രാഫിക്  സിഗ്നൽ  കാത്തുകിടക്കുന്ന വാഹനങ്ങൾ ഹോണടിക്കുന്നുമില്ല . അവിടെ ബെല്ലടിക്കുന്നതും വാഹനങ്ങൾ ഹോണടിക്കുന്നതുക്കെ മറ്റു യാത്രക്കാരെ അവഹേളിക്കുന്നതിനു തുല്യമായാണത്രെ കണക്കാക്കപ്പെടുന്നത്!  കാതടപ്പിക്കുന്ന ശബ്ദത്തോടെ പാഞ്ഞുപോകുന്ന ബൈക്കുകളും കാണാൻ വിഷമം. ജപ്പാനിൽ ഉണ്ടായിരുന്ന 15 ദിവസങ്ങളിൽ ആകെ മൂന്നുപ്രാവശ്യമാണ് വാഹനങ്ങളിൽ നിന്നുള്ള ഹോണടി കേൾക്കാനിടയായത്. ഒരിക്കൽപോലും സൈക്കിൾബെൽ കേട്ടതുമില്ല.

വളരെവേഗംതന്നെ താമസസ്ഥലത്തെത്തി. ബിൽഡിങ്ങിൽ മൂന്നാമത്തെ നിലയിലാണ് മോന്റെ  ഫ്ലാറ്റ്. ആദ്യം കടക്കുന്നതൊരു ലേസർ വാതിലിലൂടെയാ‌ണ്‌‌‌‌‌‌‌. ലിഫ്റ്റിലേക്കു പോകാനുള്ള വാതിൽ തുറക്കണമെങ്കിൽ താക്കോൽ വേണം.  ടോക്കിയോ വളരെ ജനസാന്ദ്രതയുള്ള നഗരമായതുകൊണ്ടുതന്നെ താമസസൗകര്യങ്ങൾ  വളരെ പരിമിതമായിരിക്കും. ലിഫ്റ്റിൽ കയറി മുകളിലെത്തി. ഫ്ലാറ്റിന്റെ  വാതിൽ തുറന്നു കടക്കുന്നത് ചെറിയൊരു ഇടനാഴിയിലേക്ക്. അതിനിരുവശവുമായി കുളിമുറിയും കക്കൂസും. കുളിമുറിയോടുചേർന്നു  ഡ്രസിങ് ഏരിയയും വാഷിങ് മെഷീനും. പിന്നെയെത്തുന്നതു ചെറിയൊരു അടുക്കളയിൽ. സ്റ്റവ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ ഒക്കെ ആ ഇടുങ്ങിയ മുറിയിൽ ക്രമീകരിച്ചിരിക്കുന്നു. പിന്നീടുള്ളത് ഒരു വലിയ മുറി. അതാണ് കിടപ്പുമുറിയും ഹാളും എല്ലാം. സന്ദർശകർ വന്നാൽ തഴെയെത്തി ബെല്ലടിച്ചാൽ അവരെക്കാണാൻ സിസിടിവി യും മുറിയിലുണ്ട്.   അവിടം കഴിഞ്ഞാൽ ഒരു ബാൽക്കണി . ഇത്രയുമാണ് ആ ഫ്ളാറ്റിലെ സൗകര്യങ്ങൾ. അതിന്റെ മാസവാടകയാകട്ടെ  85,000 യെൻ ( 53000 രൂപ). വാട്ടർ ടാപ്പുകളൊക്കെ ചൂടുവെള്ളവും തണുത്തവെള്ളവും ആവശ്യാനുസരണം നല്കുന്നതിനുതകുംവിധമുള്ളതാണ്. ടാപ്പിന്റെ   ഹാൻഡിൽ ഇടത്തേക്കു  തിരിച്ചാൽ ചൂടുവെള്ളവും , വലത്തേക്കു  തിരിച്ചാൽ തണുത്തതും. മുകളിലേക്കുയർത്തുമ്പോളാ‌ണു  വെള്ളം ലഭിക്കുക.   ടോയ്ലറ്റ് സീറ്റുകൾ പോലും ചൂടാക്കിയാണു വച്ചിരിക്കുന്നത്. ഇലക്ട്രോണിക് ടോയ്ലറ്റ് ആണു ജപ്പാനിൽ പ്രചാരത്തിലുള്ളത്. സീറ്റിനോടുചേർന്നുള്ള ബോർഡിൽ വിവിധാവശ്യങ്ങൾക്കായുള്ള  ബട്ടണുകൾ. ഏതുരീതിയിലാണ് വെള്ളം ലഭിക്കേണ്ടതെന്നതിനനുസരിച്ചു ബട്ടണമർത്തിയാൽ മതി. മുൻഭാഗത്തോ (സ്ത്രീകൾക്കുവേണ്ടി മാത്രമാണത് ) പിൻഭാഗത്തോ അവശ്യാനുസരണം വെള്ളം സ്പ്രേ ചെയ്തോളും. ജപ്പാനിലെ  ഇത്തരത്തിലുള്ള bidet-style toilet ലോകപ്രസിദ്ധമാ‌ണ്‌‌‌‌‌‌‌.  ഫ്ളഷ് ചെയ്തുകഴിഞ്ഞാൽ  ഒരു ടാപ്പിൽ നിന്നു പിന്നിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ബൗളിലേക്കു വെള്ളം വീണുകൊണ്ടിരിക്കും. ആ വെള്ളമാണു ഫ്ളെഷ് ടാങ്ക് നിറയ്ക്കുന്നത്.  അതിൽ കൈ കഴുകുകയുമാകാം. മ്യൂസിക് എന്നെഴുതിയ മറ്റൊരു ബട്ടൺ കൂടിയുണ്ട്. അതിന്റെ ഉദ്ദേശം പാട്ടുകേൾപ്പിക്കുക എന്നതല്ല. ഉള്ളിലുണ്ടാകുന്ന ശബ്ദങ്ങൾ ഗോപനം ചെയ്യുന്നതിനാണത്.

കുളിയൊക്കെക്കഴിഞ്ഞു ഭക്ഷണമുണ്ടാക്കിക്കഴിച്ചു ഞങ്ങൾ  കുറച്ചു വിശ്രമിച്ചു. അപ്പോഴേക്കും മോൻ പുറത്തുപോയി ഞങ്ങൾക്കു തുടർന്നുള്ള ദിവസങ്ങളിലെ  യാത്രകൾക്കുള്ള റെയിൽപാസ്സും വാടകയ്‌ക്കെടുക്കാവുന്ന പോക്കറ്റ് വൈഫൈ ഡിവൈസും മറ്റും എടുത്തുകൊണ്ടുവന്നു.  വൈകുന്നേരം അവിടെ പരിസരങ്ങളൊക്കെ കാണാനായി ഇറങ്ങി. പുറത്തു നല്ല തണുപ്പ് . തൊട്ടെതിർവശത്തു കുട്ടികളുടെ പാർക്കും  ഒരു ജിംനേഷ്യവും ഉണ്ട്. 2020 ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുന്നത് ജപ്പാൻ ആണല്ലോ, അതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പുതുതായി നിർമ്മിച്ചതാണത്രേ അത്. നടന്നെത്തിയത് അറക്കവാ നദിയുടെ തീരത്താണ് . മനോഹരമായ നദിയും തീരങ്ങളും, അതിനോടു ചേർന്നുള്ള പു‌ൽത്തകിടികളും  . നമ്മുടെ നദികളിലേതുപോലെ ഒരു മാലിന്യവും ആ നദിയിലോ പരിസരത്തോ ഇല്ല. ആ നദീതീരത്തുകൂടിയുള്ള നടത്തം ഉന്മേഷവും ഊർജവും പകരുന്ന അനുഭൂതിദായകമായൊരു അനുഭവമാണ്. നദിയിലൊരിടത്ത് അതുവരെ ഉണ്ടായ വെള്ളപ്പൊക്കങ്ങളുടെ കണക്കുകൾ നൽകുന്നൊരു സൂചികയും കാണാറായി. ഏതൊക്കെ വർഷങ്ങളിൽ എത്ര ഉയരത്തിൽ വെള്ളം പൊങ്ങിയിട്ടുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു. നദീതീരമൊക്കെ നല്ലൊരുദ്യാനത്തിന്റെ പ്രതീതിയേകുന്നു. ശബളാഭമായ  പൂക്കളുടെ ധാരാളിത്തം എവിടെയും കാണാം. ജപ്പാ‌‌ന്‌‌‌‌‌‌‌ പൂക്കളുടെ നാടെന്നുകൂടി പേരുണ്ടല്ലോ!    ചെറുതും വലുതുമായ പലതരം പക്ഷികൾ. പലതും നമ്മുടെ നാട്ടിൽ കാണാത്തത്. പക്ഷേ കാക്കകൾ നമ്മുടെ രാമൻകാക്കകളെപ്പോലെയാ‌ണ്‌‌‌‌‌. കടുത്ത കറുപ്പുനിറവും വലുപ്പക്കൂടുതലുമുള്ള   ഈ കാക്കകൾ കരയുന്നതും രാമൻകാക്കകളുടെ ശബ്ദത്തിൽ.   പുൽത്തകിടികളും, പൂക്കളുള്ളതും ഇല്ലാത്തതുമായ മരങ്ങളും പക്ഷികളും  ഒക്കെച്ചേർന്ന നയനാനന്ദകരമായ ദൃശ്യങ്ങൾ! അവിടെയൊരിടത്തു കുറേ പാറകൾ. അവയിൽ ഞങ്ങൾ ഇരുന്നു. അവിടെത്തന്നെ അലസനായിക്കിടന്നിരുന്ന ഒരാൾ എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു. എന്താണെന്നു മനസ്സിലായില്ല. ലക്ഷണം കണ്ടിട്ടു  നന്നായി മദ്യപിച്ചിട്ടുണ്ടെന്നു തോന്നി. അവിടെയിരുന്നാൽ     അസ്തമയം കാണാം. കുറച്ചു സമയം അവിടെയങ്ങനെ ഇരുന്നു.  നല്ല തണുപ്പും  കൂട്ടിനുണ്ടായിരുന്നു.

 അസ്തമയം കണ്ടു തിരികെ നടക്കുന്നവഴി ഒരു ഫാമിലി-മാർട്ടിൽ കയറി. ഒരു ചെറിയ സൂപ്പർ മാർക്കറ്റാണ്. ഒരുവീട്ടിൽ വേണ്ട അത്യാവശ്യസാധനകളൊക്കെ അവിടെക്കിട്ടും . (നിത്യോപയോഗസാധങ്ങൾക്കായുള്ള ഒരു വ്യാപാരസ്ഥാപനശൃംഖലയാണിത്.  അയ്യായിരത്തോളം ഫാമിലി മാർട്ടുകൾ ഉണ്ടു ജപ്പാനിൽ. ഇത്തരം വ്യാപാരശൃംഖലകളിൽ രണ്ടാം സ്ഥാനമാണ് ഫാമിലി മാർട്ടിന്. ഒന്നാം സ്‌ഥാനത്തു നിൽക്കുന്നത് 7-Eleven എന്ന സ്ഥാപനമാണ്. )   പഴങ്ങളും പച്ചക്കറികളും ബ്രെഡും ഒക്കെ അവിടെ നിന്നു വാങ്ങി. എന്തും ലഭ്യമാണെങ്കിലും ഇന്ത്യയിലെ  വിലയുമായി താരതമ്യപ്പെടുത്തിയാൽ പത്തുമടങ്ങെങ്കിലും കൂടുതലാണ് ഓരോന്നിന്റെയും വില. അതു പറഞ്ഞപ്പോൾ മോൻ  പറഞ്ഞു 'ഇതിന്ത്യയല്ലമ്മേ , ജപ്പാനാണ്.' അതിൽ എല്ലാം അടങ്ങിയിരുന്നു എന്നു പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലായി. അവിടെനിന്നിറങ്ങിയപ്പോൾ കോഴിയിറച്ചി  ഗ്രിൽചെയ്തു വിൽക്കുന്നൊരാൾ. അച്ഛനും മകനും അതു കഴിച്ചു. ഞാൻ സ്വാദുനോക്കിയിട്ടു തീരെയിഷ്ടമായില്ല.

നടന്നുപോകുന്നിടങ്ങളിലൊക്കെ  ഒരുവരി  മഞ്ഞ ടൈൽസ് കൊണ്ടുള്ള ഒരു പ്രത്യേക വര കാണാം. 30 - 40 cm വീതിയുണ്ടാകും.  വിമാനത്താവളം മുതൽ കാണാൻ തുടങ്ങിയതാണീ മഞ്ഞവര. സർവ്വവ്യാപിയായ ഈ മഞ്ഞവരകൾ ആരിലും കൗതുകം ജനിപ്പിക്കും. ആദ്യം വിചാരിച്ചതു സൗന്ദര്യവത്കരണതിന്റെ ഭാഗമായിരിക്കുമെന്നാണ്.  അതിൽത്തന്നെ പൊങ്ങിനിൽക്കുന്ന ചെറിയ ചെറിയ വരകൾ. ചിലയിടത്ത് കുത്തുകൾ പോലെയാണ് പൊങ്ങിനിൽക്കുന്ന ഭാഗം.  നടപ്പാതകളിലും ഒക്കെ ഈ മഞ്ഞവര കണ്ടപ്പോൾ അതെന്താണെന്നറിയാൻ കൗതുകം. അത് അന്ധരായ യാത്രക്കാർക്ക് വഴി തിരിച്ചറിയാനുള്ള സംവിധാനമാണത്രേ! “Tactile Ground Surface Indicators” (TGSI). എന്നാണിവ അറിയപ്പെടുന്നത്.  തങ്ങളുടെ പാദരക്ഷകളോ കൈവടികളോ ഈ ടൈൽസ്പാതയിൽ  ഉരസിയാണവർ വഴി നിശ്ചയിക്കുന്നത്. ചെറിയ വരകളും കുത്തുകളുമൊക്കെ അതിനുള്ള ചിഹ്നങ്ങളാണ്. എല്ലാ പൊതുസ്ഥലങ്ങളിലും ഈ വരകൾ ഉണ്ടാകുമത്രേ!  സത്യത്തിൽ അതിശയിച്ചുപോയി. ജപ്പാൻ തന്റെ ജനതയെ എത്രത്തോളം വിലമതിക്കുന്നു  എന്നതിന്റെ ഉത്തമോദാഹരണമല്ലേ ഇത്!


വീട്ടിലെത്തി ഭക്ഷണമുണ്ടാക്കിക്കഴിച്ച്  ഉറങ്ങാൻ കിടന്നു. രാവിലെതന്നെ സപ്പൊറൊ  എന്ന സ്ഥലത്തേക്കു  പോകണം. അവിടെ ഒരുദിവസം തങ്ങണം. കിടക്കുംമുമ്പ്  ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തു  ബാഗ് തയ്യാറാക്കിവെച്ചു. മോൻ  ഞങ്ങളുടെ രണ്ടുപേരുടെയും കൈവശം 30,000 യെൻ വീതം തന്നിട്ടുപറഞ്ഞു, 'ഇതു ബാഗിൽ വയ്ക്കണം. അഥവാ എവിടെയെങ്കിലും ഒറ്റപ്പെട്ടുപോയാൽ ഇവിടെ എത്തിച്ചേരാൻ ഈ പണം മതിയാകും.' പിന്നെ ചേട്ടന്റെ കൈവശം ഒരു ബാങ്ക് കാർഡ് കൂടി നൽകി . സപ്പൊറൊ കുറച്ചു ദൂരെയുള്ള സ്ഥലമാ‌ണ്‌‌‌.  വിമാനത്തിലാണു പോകേണ്ടത് . അതിരാവിലെ ഉണരണം.       പുറത്തു നല്ല തണുപ്പായിരുന്നെങ്കിലും മുറിക്കുള്ളിൽ സുഖകരമായ ചൂടുനിലനിർത്തിയാ‌ണ്‌‌‌ എ സി പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഉറക്കം  സുഖകരമായി. 







Friday, July 13, 2018

യാത്രാവിസ്മയങ്ങൾ 10 - മൗസ്മായ് ഗുഹ

2018 ജൂൺമാസത്തിൽ തായ്‌ലൻഡിലെ ഗുഹയിലകപ്പെട്ട കുട്ടികളെയും അവരുടെ പരിശീലകനെയും പതിനെട്ടു ദിവസങ്ങൾക്കുശേഷം പുറത്തെത്തിച്ചതു തെല്ലത്ഭുതത്തോടെയല്ലാതെ ഓർമ്മിക്കാനാവുന്നില്ല. കൂരിരുട്ടിൽനിന്ന് ഒരുതരിവെളിച്ചത്തിലേക്കു   മടങ്ങിപ്പോകാമെന്നുള്ള ആശയുമായി പതിനെട്ടു ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ കുട്ടികളും അവരുടെ കോച്ചും ഈ ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയിൽ നിറഞ്ഞതു ഒരു ചെറിയകാര്യമല്ല.    ആ ദിനങ്ങളിൽ   ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച മാനസികസംഘർഷം എത്ര തീവ്രമായിരിക്കും!  ഒടുവിൽ തങ്ങളുടെ പൊന്നോമനകളെ തിരികെക്കിട്ടിയപ്പോൾ അവരനുഭവിച്ച ആനന്ദം എത്ര വലുതായിരിക്കും. എങ്കിലും ഒരുദുഃഖം അവിടെയും ബാക്കിനിൽക്കുകയാണ് - രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻപൊലിഞ്ഞ നേവി ഉദ്യോഗസ്ഥൻ സമാൻ ഗുനാൻ. ഏതൊരാനന്ദവും പൂർണ്ണമല്ല എന്നു  വീണ്ടും കാലം നമ്മെ   ഓർമ്മപ്പെടുത്തുകയാണ്.

 ഇത്രനീളമുള്ള, ഇടുങ്ങിയ ഗുഹ, ഇടയ്ക്കൊക്കെ ടിവി വാർത്തകൾക്കിടയിൽ കാണുമ്പോൾ പത്തുവർഷങ്ങൾക്കുമുമ്പ്  'മൗസ്മായ്  ഗുഹ'യിൽ കയറിയ ഓർമ്മ മനസ്സിലെത്തി.
മേഘാലയ സംസ്ഥാനത്തെ  ചിറാപ്പുഞ്ചിയിലാണ്  മൗസ്മായ്  ഗുഹ. ഇപ്പോൾ ചിറാപ്പുഞ്ചി അറിയപ്പെടുന്നത് പരമ്പരാഗത നാമമായ സൊഹ്റ എന്നാണ്.  വർഷങ്ങൾക്കുമുൻപ്, ലോകത്തേറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം എന്ന ഖ്യാതിയുണ്ടായിരുന്ന സ്ഥലം കൂടിയാണു ചിറാപ്പുഞ്ചി. (ഇപ്പോൾ ആ സ്ഥാനം മേഘാലയയിലെത്തന്നെ  മൗസിൻറാം എന്ന സ്ഥലത്തിനാണ്.) പേരന്വയിപ്പിക്കുന്നതുപോലെതന്നെ മേഘാലയ, മേഘങ്ങളുടെ ആലയം തന്നെയാണ്. എല്ലായ്‌പോഴും മേഘാലയയുടെ ആകാശത്തു മേഘങ്ങൾ പറന്നുകളിക്കുന്നുണ്ടാകും.

അസമിലെ  ഗുവാഹാട്ടിയിൽ നിന്നു റോഡുമാർഗ്ഗമാണ് മേഘാലയയുടെ തലസ്ഥാനമായ   ഷില്ലോങ്ങിലെത്തിയത്.  നൂറുകിലോമീറ്ററോളം ദൂരമുണ്ട്. മേഘാലയയുടെ  ഗ്രാമങ്ങളെയൊക്കെ കണ്ടറിഞ്ഞുകൊണ്ടുള്ള യാത്ര വളരെ രസകരമാണ്. മലനിരകൾ നിറഞ്ഞ പ്രദേശം.  ഇടയ്ക്കിടെ ചെറിയ കവലകളും  ഗ്രാമങ്ങളും കൃഷിസ്ഥലങ്ങളും ഒക്കെയുള്ള കുന്നിൻചെരിവുകളിലൂടെയാണ് ആ  യാത്ര മുന്നേറുന്നത്. മരംകൊണ്ടുള്ള വീടുകൾ പലതും തൂണുകളിൽ ഉയർത്തിനിർത്തിയവയാവും . പൊതുവേ ഉയരം കുറവാണു വീടുകൾക്ക്. അവിടുത്തെ ആളുകൾക്കും ഉയരക്കുറവാണ് .പലയിടത്തും ക്രിസ്ത്യൻ പള്ളികളും കാണാം. ( മേഘാലയയിലെ ജനങ്ങളിൽ മുക്കാൽഭാഗവും ക്രിസ്തുമതക്കാരാണ് ) . വഴിയരുകിൽ കൃഷിസ്ഥലത്തുനിന്നെടുത്തുകൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ വിൽക്കാൻ വെച്ചിരിക്കുന്നതുകാണാം.  കച്ചവടസ്ഥലങ്ങളിലൊക്കെ സ്ത്രീകളാണ് ജോലിയെടുക്കുന്നത്. പൊതുവെ, ഇന്ത്യയുടെ വടക്കുകിഴക്കേ ഭാഗങ്ങളിലേക്കു പോയാൽ എല്ലാ ജോലികളും സ്‌ത്രീകളാണു ചെയ്യുന്നത്. പുരുഷന്മാർ കടത്തിണ്ണകളിലൊക്കെയിരുന്നു വെറുതെ സമയം കൊല്ലുന്നതുകാണാം. മലഞ്ചെരുവുകളിലൂടെയുള്ള യാത്രയായതുകൊണ്ട്  മൂന്നുമണിക്കൂറിലധികം സമയമെടുത്തു  ഷില്ലോങ്ങിലെത്താൻ.


ഷില്ലോങ്ങ്,  മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു മുൻപേ, 1972-വരെ അസമിന്റെ തലസ്ഥാനമായിരുന്നു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഷില്ലോങ്ങിലാണ്‌   ഭാരതീയ വായുസേനയുടെ ഈസ്റ്റേൺ ഏയർ കമാന്റ്  സ്ഥിതിചെയ്യുന്നത്. കൂടാതെ അസം റൈഫിൾസിന്റെ ആസ്ഥനവും ഗൂർഖ റെജിമെന്റിന്റെ പരിശീലനകേന്ദ്രവും ഇവിടെയാണ്‌. വടക്കുകിഴക്കൻ ഭാഗത്തെ പ്രധാനവിദ്യാഭ്യാസകേന്ദ്രവും കൂടിയാണു ഷില്ലോങ്ങ്. ഐ ഐ എം , എൻ ഐ എഫ് ടി , എൻ ഐ ടി മുതലായ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളൊക്കെയുണ്ടിവിടെ.
വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നൊരു നഗരമാണ് ഷില്ലോങ്ങ്. പൂച്ചെടികളും അലങ്കാരസസ്യങ്ങളുമൊക്കെ നഗരത്തിന്റെ മനോഹാരിതക്കു മാറ്റുകൂട്ടി എല്ലായിടത്തും പരിലസിക്കുന്ന കാഴ്ച എത്ര ചേതോഹരം! അന്തരീക്ഷമലിനീകരണവും താരതമ്യേന വളരെക്കുറവാണിവിടെ.
 പ്രസിദ്ധമായ ഷില്ലോങ്ങ് പീക് , മ്യൂസിയം, പള്ളികൾ, ബുദ്ധക്ഷേത്രം, അയർഫോഴ്‌സ്‌ മ്യൂസിയം, ലേഡി ഹൈദർ പാർക്ക് , ബട്ടർഫ്‌ളൈ മ്യൂസിയം മുതലായ ഒരുപാടു  കാഴ്ചകൾ ഷില്ലോങ് നഗരത്തെ ചുറ്റിപ്പറ്റിത്തന്നെയുണ്ട്. സൈനികവിഭാഗവുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്ന  നഗരമായതുകൊണ്ടു അതിനോടനുബന്ധിച്ച കാഴ്ചകളും സഞ്ചാരികളെക്കാത്തിരിക്കുന്നു.         

 വെള്ളച്ചാട്ടങ്ങൾക്കു പുകൾപെറ്റ സംസ്ഥാനമാണ് മേഘാലയ. ഷില്ലോങ്ങിനടുത്തായും ധാരാളം വെള്ളച്ചാട്ടങ്ങൾ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടവയാണ്. അതിലൊന്നാണ്  എലിഫന്റ് ഫോൾസ് .  ഷില്ലോങ്ങ് പീക്കിനടുത്തായാണ് ഈ വെള്ളച്ചാട്ടം . മുകളിൽനിന്നുറവപൊട്ടിയൊഴുകുന്ന ഒരരുവി താഴേക്കു   പതിക്കുന്നതാണീ വെള്ളച്ചാട്ടം. ടിക്കറ്റെടുത്തുവേണം കാഴ്ചകളിലേക്കിറങ്ങാൻ.  മൂന്നുതട്ടുകളിലായാണ് ജലപാതം. മുകളിൽനിന്നു താഴേക്കിറങ്ങാൻ പടിക്കെട്ടുകളുണ്ട്. കുത്തനെയുള്ള ഇറക്കമായതുകൊണ്ടു വളരെ അപകടംപിടിച്ചതാണ് ഈ പടിക്കെട്ടുകളിലൂടയുള്ള നടത്തം.മൂന്നുതട്ടുകളിലുള്ള വെള്ളച്ചാട്ടമെന്നർത്ഥം വരുന്ന, വായിൽക്കൊള്ളാത്തൊരു പേരാണ് അതിനു തദ്ദേശഭാഷയിലുള്ളത്. (Ka Kshaid Lai Pateng Khohsiew) . ബ്രിട്ടീഷ്കാർ ഇന്ത്യയിലുള്ളപ്പോഴിട്ട പേരാണ് എലഫന്റ് ഫോൾസ് എന്ന്.  ആനയുടെ രൂപമുള്ള വലിയൊരു കറുത്ത പാറ  അവിടെയുണ്ടായിരുന്നത്രേ. പക്ഷേ എപ്പോഴോ ഉണ്ടായൊരു ഭുകമ്പത്തിൽ ആ പാറയ്ക്കു നാശം സംഭവിച്ചു. എങ്കിലും ഇപ്പോഴും പേരു മാറിയിട്ടില്ല. താഴേക്കിറങ്ങുന്നവഴി, മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിലൂടെ  ആദ്യത്തേതും രണ്ടാമത്തേതും വെള്ളച്ചാട്ടങ്ങൾ കാണാം. അടുത്തുപോകാൻ കഴിയില്ല.  മൂന്നാമത്തെ തട്ടിലുള്ള വെള്ളച്ചാട്ടമാണ് ഏറ്റവും ഉയരമുള്ളത്. അവിടെ എത്താനാണ് പടിക്കെട്ടുകൾ. മനോഹരമായ കാഴ്ചയാണ്. ഫോട്ടോ എടുക്കാൻ യാത്രികരുടെ നല്ല തിരക്കാണവിടെ. പാൽനുരപതച്ചൊഴുകിയെത്തുന്ന അരുവി കറുത്തപാറക്കെട്ടുകളിലൂടെ ഒഴുകിപ്പരക്കുന്ന താഴ്‌വാരം. ആനയുടെ രൂപമല്ലെങ്കിലും അവിടുത്തെ കറുത്തപാറകൾക്കുമുണ്ട് വിവരിക്കാനാവാത്തൊരു വശ്യഭംഗി.

ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത  ആസ്വദിച്ചശേഷം ചിറാപ്പുഞ്ചിയിലേക്കാണു പോയത്. ദൂരം വെച്ചു നോക്കിയാൽ  ഒരുമണിക്കൂറിലധികമേ യാത്രയുണ്ടാവൂ. പക്ഷേ പോകുന്നവഴിയിൽ പലയിടത്തും വ്യൂ പോയിന്റ്സ് ഉണ്ട് . കാഴ്ചകൾക്കായി വണ്ടി നിർത്തിനിർത്തിയാണു പോകുന്നത്. അതുകൊണ്ടു യാത്രയ്ക്ക് സമയദൈർഘ്യം വളരെക്കൂടുതലാകും. മുമ്പോട്ടുപോകുന്തോറും കോടമഞ്ഞിന്റെ കനം  കൂടിക്കൂടിവന്നു. തൊട്ടടുത്തുള്ളതെന്നതാണെന്നുപോലും  കാണാൻ കഴിയാത്ത അവസ്ഥ. നമ്മുടെ കുട്ടിക്കാനം പോലെ തോന്നി.  എതിർവശത്തെ മലകളിലൊക്കെ വലിയ വെള്ളച്ചാട്ടങ്ങളുണ്ടെന്നു ഡ്രൈവർ പറഞ്ഞിരുന്നു. പക്ഷേ മഞ്ഞിന്റെ കനത്ത തിരശ്ശീലയ്ക്കപ്പുറം ഒന്നും കാണാനായില്ല. യാത്രകളിൽ ചിലപ്പോൾ അങ്ങനെയാണ് . പ്രകൃതി പല വികൃതികളും  കാട്ടി നമ്മെ പരീക്ഷിക്കും. ചിലപ്പോൾ വലിയ നിരാശ തോന്നും.  അതും സവിശേഷതയാർന്നൊരനുഭവംതന്നെ എന്നാവും പിന്നീടു തോന്നുക. 

ഇടയ്ക്കെവിടെയോ ഒക്കെ  ഭക്ഷണശാലകൾ തുറന്നു വെച്ചിട്ടുണ്ടായിരുന്നു. ചൂടുള്ള ചായയും കാപ്പിയും ഹക്കാ നൂഡിൽസുകൊണ്ടുണ്ടാക്കിയ ചൗമീനും മുട്ടപുഴുങ്ങിയതും പൂരി-ഭാജിയും  മാഗി നൂഡിൽസുമൊക്കെ അപ്പപ്പോൾ പാകമാക്കിത്തരുന്നുണ്ടായിരുന്നു. കൊടുംതണുപ്പത്തു  നല്ല ചൂടുള്ള ഭക്ഷണം വലിയൊരാശ്വാസമാണ്.  രണ്ടു മലകളെ ബന്ധിപ്പിക്കുന്ന ഡുവാൻ സിങ് സിയെം (Duwan Sing Syiem)  പാലവും കടന്നാണ് ചിറാപ്പുഞ്ചിയിലേക്കു കടക്കുന്നത്. പക്ഷേ ചിറാപ്പുഞ്ചിയിൽ യാതൊന്നും  കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. കോടമഞ്ഞുമൂടിക്കിടക്കുന്ന പ്രദേശം. ഇടയ്ക്കു ചാറ്റൽമഴയും പെയ്തുകൊണ്ടിരുന്നു. ഈ പ്രതികൂലകാലാവസ്ഥയിലും വിനോദസഞ്ചാരികളുടെ എണ്ണത്തിനൊരുകുറവുമുണ്ടായിരുന്നില്ല.  എന്തൊക്കെയോ കാഴ്ചകളുണ്ടെങ്കിലും ഒന്നും കാണാൻ കഴിയില്ലെന്നുറപ്പായതുകൊണ്ടു അവിടെയടുത്തുള്ള മൗസ്‌മായി ഗുഹയിലേക്കു പോയി. ചുണ്ണാമ്പുകല്ലിലെ  ധാതുക്കൾ ജലത്തിലലിഞ്ഞുണ്ടായതാണീ  ഗുഹ .  ഇവിടെയും ടിക്കറ്റ്  ഉണ്ട് . ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ പ്രകൃതിദത്തഗുഹയാണു മൗസ്‌മായി എന്നാണു പറയപ്പെടുന്നത്.  മുപ്പതു കിലോമീറ്ററിലധികം ദൈർഘ്യമുണ്ടത്രേ! പക്ഷേ ഒരു 150  മീറ്റർ മാത്രമേ നമുക്കു നടന്നു കടക്കാനാവൂ. ബാക്കിഭാഗങ്ങൾ അതീവദുർഘടമായതിനാൽ അടച്ചിട്ടിരിക്കുകയാണ്.

ഞങ്ങളുടെ യാത്രാസംഘത്തിലുള്ള കുട്ടികൾ ആദ്യം തന്നെ ഗുഹയിൽ കയറി. എന്റെ മോനും അവരോടൊപ്പം പോയി.  മുതിർന്നവർ പലരും കയറാൻ മടിച്ചു. ഗുഹകൾക്കുള്ളിൽ ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുണ്ടാകാറുള്ളതുകൊണ്ടു ഒരു യാത്രയിലും, ഗുഹകളുണ്ടെങ്കിൽ,   ഉള്ളിൽ    ചേട്ടൻ കയറാറില്ല. ഒടുവിൽ ഞാൻ മാത്രം ബാക്കിയായി. എന്റെ മുന്നിലും പിന്നിലും വേറെ യാത്രാസംഘങ്ങളിൽപ്പെട്ട  ആരൊക്കെയോ ഉണ്ടായിരുന്നു . ബംഗാളികളെന്നു തോന്നി സംസാരത്തിൽനിന്ന്.

ചുണ്ണാമ്പുകല്ലിൽ   ജലമൊഴുകി രൂപപ്പെട്ടതാണീ ഗുഹയെന്നു പറഞ്ഞുവല്ലോ. ഗുഹാമുഖത്തിനോടു ചേർന്നുള്ള ഏതാനും മീറ്റർ ദൂരം മാത്രമേ നിവർന്നു നടക്കാൻമാത്രം വിസ്തൃതമായിട്ടുള്ളു. പിന്നീടങ്ങോട്ട് പോകുന്തോറും ഇടുങ്ങിയതും ഉയരം കുറഞ്ഞതുമാണ്. സഹസ്രാബ്ദങ്ങൾകൊണ്ടു സംഭവിച്ചതാണീ വിള്ളലുകൾ. നല്ല തടിയുള്ളവർക്കും ഉയരക്കൂടുതലുള്ളവർക്കും ഇതിലൂടെയുള്ള യാത്ര അതീവദുഷ്കരമാകും.  അകത്ത് ഇടയ്ക്കിടെ ചെറിയ വെളിച്ചം നല്കാൻ     വൈദ്യുതിവിളക്കുകളുണ്ട്. പക്ഷേ ഇടക്കൊക്കെ കൂരിരുട്ടുമുണ്ട്. നല്ല ഭയം തോന്നുമെങ്കിലും  പലരും തെളിക്കുന്ന ടോർച്ച് വെളിച്ചത്തിൽ ഒരുതരത്തിൽ കടന്നുപോകാം.  കടന്നുപോകുന്ന വഴിയിലെ  പാറകളിലും മുകളിൽനിന്നും ഒക്കെ വെള്ളം ഊറിവരുന്നതുകൊണ്ടു  ഈർപ്പമയമാണ്  ഗുഹയിലാകെ. കഠിനമായ തണുപ്പും. നന്നായി വഴുക്കലുള്ളതുകൊണ്ടു വീഴാനും സാധ്യതയേറെ.  പാദരക്ഷകൾ പുറത്തുസൂക്ഷിച്ചിട്ടു കയറുന്നതാവും നല്ലത്.  ചെരുപ്പിട്ടാൽ വഴുക്കൽ കാരണം   നടക്കാനാവില്ല.  ചെരുപ്പൂരിയാൽ കഠിനമായ തണുപ്പിൽ കാലുമരവിച്ചുപോകുന്ന അവസ്ഥയും.  ചിലഭാഗങ്ങളിൽ കുനിഞ്ഞും ഇരുന്നു നിരങ്ങിയും മുട്ടിലിഴഞ്ഞുമൊക്കെയാണു കടന്നുപോകാൻ കഴിയുക. ചിലയിടങ്ങളിൽ മുട്ടോളം വെള്ളമുണ്ടാകും .

 stalactites (ചുണ്ണാമ്പുകല്ല്, പാറയില്‍ നിന്നൊലിച്ചു തൂങ്ങി രൂപപ്പെട്ട ശിലാരൂപം)  , stalagmites (പറയിൽനിന്നൂറിവരുന്ന ചുണ്ണാമ്പുകല്ലു വീണു രൂപപ്പെട്ട ഗോപുരകൃതിയിലുള്ള പുറ്റുകൾ)  എന്നീ ശിലാരൂപങ്ങൾ അതിഗംഭീരമായ ദൃശ്യവിരുന്നൊരുക്കുന്നുണ്ട് ഗുഹക്കുള്ളിലെവിടെയും. മുകളിലും താഴെയും ഇരുവശങ്ങളിലും ഈ ശിലാരൂപങ്ങൾ വിസ്മയമൊരുക്കുന്നു  പലയിടത്തും ഗണപതിരൂപത്തോടു സാദൃശ്യമുള്ള ശിലാഖണ്ഡങ്ങൾ കാണാം. നോക്കിനിന്നാൽ  പലരൂപങ്ങളാണ് നമ്മുടെ മനസ്സിൽ തെളിയുക.  വ്യത്യസ്ത വർണ്ണവിസ്മയങ്ങളിൽ പായൽപിടിച്ച പാറകൾ  . ചുവപ്പുനിറത്തിലും മഞ്ഞനിറത്തിലുമൊക്കെയുള്ള രൂപങ്ങൾ അതിമനോഹരമാണ്.  ചിലയിടങ്ങളിൽ ഇടതുവശത്തോ വലതുവശത്തോ അല്പം ഉള്ളിലേക്കുകയറി ഗുഹാഭാഗങ്ങളുണ്ട് . പക്ഷേ ക്യാമറ കൈയിലെടുത്തിരുന്നില്ല. അതുകൊണ്ടു ചിത്രങ്ങളെടുക്കാനും കഴിഞ്ഞില്ല. ഇറ്റുവീഴുന്ന ജലകണങ്ങളാൽ    തലയും വസ്ത്രവുമൊക്കെ ആകെ നനയുന്നുമുണ്ടായിരുന്നു. ഇടയ്ക്കൊരു പാലവും കടന്നു. ഏകദേശം പകുതിദൂരം കഴിഞ്ഞപ്പോൾ ഭയവും തണുപ്പുമൊക്കെക്കൊണ്ട്   എങ്ങനെയെങ്കിലും ഒന്നു പുറത്തുകടന്നാൽ മതിയെന്നായി. എന്തായാലും ഒരുതരത്തിൽ ഗുഹ കടന്നെത്തി . മോനവിടെ എന്നെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെനിന്നു താഴേക്കുള്ള വഴിയിലൂടെ കുറച്ചുദൂരം  നടന്നാൽ,  അകത്തേക്കു  കയറിയ  ഗുഹാമുഖത്തെത്താം. പ്രകൃതി തീർത്ത ആ മഹാവിസ്മയക്കാഴ്ചകളെ മനസ്സിലാവാഹിച്ച് അവിടെനിന്നു മടങ്ങി.
(Photo courtesy to one of my  my friends )

Image result for elephant falls
Elephant Falls, Shillong.

Image result for mawsmai cave
Mawsmai Cave Entrance



Image result for mawsmai cave
Mawsmai Cave


Image result for mawsmai cave
cave exit