Friday, October 26, 2018

അഗസ്ത്യനും ലോപമുദ്രയും

അഗസ്ത്യനും ലോപമുദ്രയും 
========================
അഗസ്ത്യമുനി സപ്തർഷികളിൽ  സർവ്വാത്മനാ ശ്രേഷ്ഠനായിരുന്നു. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും അദ്ദേഹത്തെക്കുറിച്ചു പരമർശവുമുണ്ട്. ലളിതാ സഹസ്രനാമം ,ആദിത്യഹൃദയം, സരസ്വതീ സ്തോത്രം തുടങ്ങിയ സംസ്കൃത മന്ത്രങ്ങൾ ചിട്ടപെടുത്തിയ അഗസ്ത്യർ 11 സംസ്കൃത ശിക്ഷാവിധികളിൽ ഒന്നായ "ഐന്ദ്രേയ" ശിക്ഷാവിധിയുടെ വാഹകനായിരുന്നു. ആദിസിദ്ധൻ എന്നറിയപ്പെടുന്ന അഗസ്ത്യരിലൂടെ തെക്കേ ഇന്ത്യയിൽ സിദ്ധവൈദ്യം, മർമ്മവിദ്യയിലൂന്നിയ കളരിപയറ്റ്  എന്നിവ ഉടലെടുത്തു. തമിഴ്‌ ഭാഷയുടെ പിതാവായും കരുതപ്പെടുന്നത് അഗസ്ത്യമുനിയെത്തന്നെയാണ്. രാമായണത്തിൽ രാവണനിഗ്രഹത്തിനായി  ശ്രീരാമന് ആദിത്യഹൃദയമന്ത്രമോതിയതും   ബ്രഹ്മാസ്ത്രം നൽകിയതും  അഗസ്ത്യമുനിയായിരുന്നു.  മഹാഭാരതകഥയിൽ സർവനാശിനിയായ ബ്രഹ്മാസ്ത്രം ദ്രോണർക്ക്‌ ലഭിക്കുന്നതും  അഗസ്ത്യരിൽനിന്നാണ്‌. അഗസ്ത്യസംഹിത എന്ന, അദ്ദേഹതിതിന്റെ 6000 കൊല്ലം പഴക്കമുള്ള ഗ്രന്ഥത്തിൽ മിത്രവരുണ എന്നപേരിൽ വൈദ്യുതി ഉണ്ടാക്കുന്നതിനെകുറിച്ച്‌ വിവരിക്കുന്നുണ്ടത്രേ. 

ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യന്‍ പുലസ്ത്യ മഹര്‍ഷിയുടെ പുത്രനാണ്. അഗസ്ത്യമുനിയുടെ ജന്മത്തെക്കുറിച്ചു മറ്റു രണ്ടുകഥകൾ പറയപ്പെടുന്നു. ഒരുകഥയിൽ മഹാദേവൻതന്നെയാണ് ദ്രാവിഡാലോകത്ത് വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി അഗസ്ത്യനെ തന്റെ കമണ്ഡലുവിൽ നിന്ന്  സൃഷ്ടിച്ചതെന്നു പറയപ്പെടുന്നു. അഗസ്ത്യനെന്ന പേരുമായി  ഒരാശ്രമത്തിൽ വളർന്ന അതിസമർത്ഥനായ  ഈ ബാലനോട് മറ്റാശ്രമവാസികൾക്ക് കടുത്ത അസൂയയുണ്ടായി. അഗസ്ത്യൻ ഇല്ലാതാക്കാൻ അവർ നാരദമുനിയുടെ സഹായം തേടി. 'തായ്തന്തയില്ലാത്തവൻ' എന്ന് വിളിച്ചു പരിഹസിക്കാൻ അദ്ദേഹമവരോട് നിർദ്ദേശിച്ചു. ഈ പരിഹാസത്തിൽ മനംനൊന്ത് ആശ്രമമുപേക്ഷിച്ചു ബാലൻ ജലപനംപോലുമുപേക്ഷിച്ചു മാതാപിതാക്കളെ കണ്ടെത്താൻ  യാത്രയായി. ക്ഷീണിതനായി ഒരു മരച്ചുവട്ടിൽ ഇരിക്കവേ ശിവപർവ്വതിമാർ അവിടെയെത്തി തങ്ങളാണ് ജന്മം നല്കിയതെന്നുണർത്തിച്ചു. രഹസ്യമായി പിന്തുടർന്നെത്തിയ ആശ്രമവാസികൾക്കും സത്യം മനസ്സിലായി.         മറ്റൊരു കഥ കൂടുതൽ സങ്കീർണ്ണമായതാണ്.

സൂര്യവംശസ്ഥാപകനായ ഇക്ഷ്വാകുവിന്റെ മക്കളായിരുന്നു  ദണ്ഡന്‍, വികുക്ഷി, നിമി എന്നിവര്‍. ഇതില്‍ നിമിചക്രവര്‍ത്തി സുന്ദരനും സൗഭാഗ്യവാനും ഗുണവാനും ദാനംചെയ്യുന്നവനും ധര്‍മ്മിഷ്ഠനുമായിരുന്നു. അദ്ദേഹം ധാരാളം യാഗം ചെയ്ത് പുണ്യം നേടി. ഗൗതമ മഹര്‍ഷിയുടെ ആശ്രമത്തിനടുത്ത് ജയന്തപുരം എന്ന അഗ്രഹാരം നിര്‍മ്മിച്ചത് നിമിയാണ്. ഒരിക്കല്‍ നിമി വളരെ വിശിഷ്ടവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ ഒരു യാഗം ചെയ്യുവാന്‍ നിശ്ചയിച്ചു. പിതാവായ ഇക്ഷ്വാകുവിന്റെ അനുമതി വാങ്ങി. ഭൃഗു, അംഗിരസ്സ്, വാമദേവന, ഗൗതമന്‍, പുലസ്ത്യന്‍, ഋചീകന്‍ തുടങ്ങിയ ഋഷിമാരെയൊക്കെ ക്ഷണിച്ചുവരുത്തുകയും യാഗത്തിനുള്ള കോപ്പുകള്‍ സംഭരിക്കുകയും ചെയ്തു. സൂര്യവംശത്തിന്റെ മുഖ്യപുരോഹിതനായ വസിഷ്ഠനെ ഈ യാഗപുരോഹിതനാക്കണമെന്നു നിശ്ചയിച്ച് അദ്ദേഹത്തെയും ക്ഷണിച്ചു. എന്നാലീ സമയത്ത് ഇന്ദ്രന്‍ ഒരുയാഗം ചെയ്യാന്‍ തീരുമാനിച്ച് വസിഷ്ഠനെ ക്ഷണിച്ചു. നിമിയുടെ യാഗം അഞ്ഞുറുവര്‍ഷം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ട് വസിഷ്ഠന്‍ ഇന്ദ്രയാഗത്തിനുപോയി. നിമിയാകട്ടെ ഗൗതമനെ മുഖ്യപുരോഹിതനാക്കി യാഗം പൂര്‍ത്തിയാക്കി. ഇന്ദ്രന്റെ യാഗം കഴിഞ്ഞ് വസിഷ്ഠന്‍ മടങ്ങിയെത്തിയപ്പോള്‍ യാഗം പരിസമാപിച്ചതായിക്കണ്ട് കോപിച്ച് നിമിയെ ഉടന്‍ കാണണമെന്നാവശ്യപ്പെട്ടു. നിമി ക്ഷീണം കൊണ്ട് നല്ല ഉറക്കമായിരുന്നു. കുപിതനായ വസിഷ്ഠന്‍ നിമിയെ ദേഹമില്ലാത്തവനായിപ്പോകട്ടെയെന്നു ശപിച്ചു. ഉടന്‍തന്നെ നിമിയുടെ ശരീരത്തില്‍നിന്ന്  ആത്മാവു വേര്‍പ്പെട്ടു. കാരണം കൂടാതെതന്നെ ശപിച്ച വസിഷ്ഠനും ദേഹമില്ലാത്തവനാകട്ടെയെന്ന് നിമി തിരിച്ചും ശപിച്ചു. രണ്ടുപേരും വിദേഹന്മാരായിത്തീര്‍ന്നു. ദേവന്മാര്‍ നിമിക്കു ശരീരം നല്‍കാമെന്നു പറഞ്ഞെങ്കിലും ശരീരമില്ലാത്തതാണു സുഖമെന്നു പറഞ്ഞ് നിമി അതു നിഷേധിച്ചു. പ്രാണികളുടെ കണ്‍പോളകളില്‍ വസിച്ചുകൊള്ളാന്‍ അനുമതി കിട്ടി. അതാണു നിമിഷം. ശരീരം നഷ്ടപ്പെട്ട വസിഷ്ഠന്‍ പിന്നീട് ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ ,  ഏകശരീരികളായി കഴിഞ്ഞിരുന്ന മിത്രാവരുണന്മാരുടെ ശരീരത്തില്‍  പ്രവേശിച്ചു. മിത്രാവരുണന്മാര്‍ ഉര്‍വ്വശിയെകണ്ടപ്പോള്‍ അവളില്‍ ആകൃഷ്ടരാകുകയും അവളില്‍ അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിക്കുകയും  ചെയ്തു. ഒരാള്‍ അഗസ്ത്യനും മറ്റൊരാള്‍ വസിഷ്ഠനും.

കാലം കടന്നുപോയി. വേദശാസ്ത്രാദികളിലും ആയോധനകലകളിലും  നൈപുണ്യം നേടിയ അഗസ്ത്യൻ കഠിനതപസ്സുമായി നിത്യബ്രഹ്മചാരിയായി  കാലം കഴിച്ചു. ഒരിക്കല്‍ വനത്തില്‍ ചുറ്റി സഞ്ചരിക്കെ, ഒരു മലഞ്ചെരുവിൽ  തന്റെ പിതൃക്കള്‍തലകീഴായി തൂങ്ങിക്കിടക്കുന്നത്   കണ്ട മുനി തന്റെ പിതൃക്കൾക്ക്  മോക്ഷം ലഭിക്കാതിരുന്നതിന്റെ കാരണം തിരക്കി.  "മരണാന്തരപുണ്യകര്‍മാനുഷ്ഠാനങ്ങള്‍ക്കായി,   നിനക്ക് സന്താനങ്ങളുണ്ടായാലേ ഞങ്ങൾക്കു മോക്ഷം ലഭിക്കൂ" എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ അദ്ദേഹം ബ്രഹ്മചര്യം ഉപേക്ഷിക്കാൻ തയ്യാറായി. പക്ഷേ, കറുത്തു കുറിയവനായ, മുട്ടോളം താടിയുള്ള, ക്ഷിപ്രകോപിയായ മുനിക്ക്  വധുവിനെ ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ പരാജിതനായ മുനി തപഃശക്തിയാൽ  ഒരു പെൺകൊടിയെ  സ്വയം സൃഷ്ടിച്ചു. ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും ഏറ്റവും നല്ല അംശങ്ങൾ(സത്ത) ചേർത്ത് അതിസുന്ദരിയും ബുദ്ധിമതിയുമായ ലോപമുദ്ര എന്ന തരുണിയെയാണ് അദ്ദേഹം തനിക്കു വധുവായി സൃഷ്ടിച്ചത്. ജീവജാലങ്ങളിലെ നന്മകൾ ലോപിച്ചു മുദ്രണംചെയ്തു സൃഷ്ടിക്കപ്പെടുകയാലാണ്  ലോപമുദ്രയെന്ന പേരു  വന്നത്. ശൈശവബാല്യകൗമാരങ്ങൾ പിന്നിടുന്നതിനായി അദ്ദേഹം ആ പെൺകുഞ്ഞിനെ അനപത്യദുഃഖം അനുഭവിച്ചുകഴിഞ്ഞിരുന്ന വിദർഭരാജാവിനു  നൽകി. അവിടെ അവൾ എല്ലാ സൗഭാഗ്യങ്ങളോടെയും വളർന്നുവന്നു. പ്രായപൂർത്തിയെത്തിയപ്പോൾ മുനി അവളെ വിവാഹം കഴിക്കുന്നതിനായി കൊട്ടാരത്തിലെത്തി. പക്ഷേ മധ്യവയസ്കനും ജടാധാരിയുമായ മുനിയോടൊപ്പം പുത്രിയെ അടവിയിലേക്കയയ്ക്കാൻ രാജാവിന് വിമുഖതയുണ്ടായിരുന്നു. എന്നാൽ ലോപമുദ്ര പൂർണ്ണമനസ്സോടെ  എല്ലാ സൗഭാഗ്യങ്ങളുമുപേക്ഷിച്ചു മരവുരിയണിഞ്ഞു    മുനിയോടൊപ്പം പോകാൻ  തയ്യാറായി. മുനിയുടെ ആശ്രമത്തിൽ  തീവ്രമായ പതിഭക്തിയോടെ ഭർതൃപരിചരണങ്ങളിൽ അവൾ സദാ  മുഴുകിക്കഴിഞ്ഞു. പക്ഷേ ഭർതൃധർമ്മം നിറവേറ്റുന്നതിൽ ഒരു താല്പര്യവും കാണിക്കാതെ മുനി തപസ്സിൽ മുഴുകി. പതിയുടെ പരിഗണനയൊന്നും ലഭിക്കാതെ, ഘോരവനത്തിലെ  ഏകാന്തവാസം ആ തരുണിയെ ഏറെ ദുഃഖിതയാക്കി. സ്വധർമ്മം അനുഷ്ഠിക്കുന്നതിനു  ഭർത്താവിനെ പ്രേരിപ്പിക്കുന്നതിനായി ജ്ഞാനിയായ  ലോപമുദ്ര സൂക്തങ്ങൾ രചിക്കുകയും പിന്നീട്  അവയും ഋഗ്വേദത്തിൽ ഉൾപെടുത്തിയിരിക്കുന്നതായും  പറയപ്പെടുന്നു. 

ഒരിക്കൽ നഗ്നയായി തടാകത്തിൽ സ്നാനം ചെയ്തുകൊണ്ടിരിക്കെ ലോപമുദ്രയെക്കാണാനിടയായ അഗസ്ത്യമുനിക്ക് അവളിൽ ഭ്രമം ജനിക്കുകയും അവളെ പ്രാപിക്കാനെത്തുകയും ചെയ്തു. പക്ഷേ തന്നെ വിശേഷവസ്ത്രങ്ങളും  ദിവ്യാഭരണങ്ങളും അണിയിച്ച്, സ്വയം ശ്രേഷ്ഠഭൂഷകളണിഞ്ഞു വേണം മൈഥുനത്തിനെത്തേണ്ടതെന്നവളറിയിച്ചു. അതൊക്കെ സാധിക്കുന്നതിനായി മുനിക്ക്  ധാരാളം സമ്പത്തു കണ്ടെത്തേണ്ടിയിരുന്നു. കന്യകയേ  അവളാഗ്രഹിക്കുന്നതു നൽകി പ്രീതിപ്പെടുത്തിയിട്ടേ  പ്രാപിക്കാവൂ എന്നാണല്ലോ . വിത്തു  നന്നായാലും അത് മുളച്ചുവളരുന്ന ഭൂമിയും പ്രസരിപ്പുള്ളതാകണം  എന്നറിയുന്ന മുനി ഭാര്യയുടെ ആഗ്രഹം സാധിക്കുന്നതിനായി  ധനസമ്പാദനത്തിനു  പുറപ്പെട്ടു. പലരാജാക്കന്മാരെയും സമീപിച്ചെങ്കിലും അവരുടെയൊക്കെ വരവുചെലവുകണക്കുകൾ തുല്യമായതിനാൽ അദ്ദേഹത്തിന്  സാമ്പത്തികസഹായം ലഭിച്ചില്ല. ശ്രുതപർവ്വൻ, ബ്രദ്ധനശ്വന്‍ ,ത്രധസ്സ്യു എന്നീ  രാജാക്കന്മാരുടെ നിർദ്ദേശപ്രകാരം അതിസമ്പന്നനായ അസുരരാജാവ്  ഇല്വലനെ ചെന്നുകാണാൻ  തീരുമാനിച്ചു. വാതാപി എന്ന സഹോദരനോടൊപ്പമായിരുന്നു   ഇല്വലന്റെ വാസം. ബ്രാഹ്മണശത്രുവായിരുന്നു ഇല്വലനും വാതാപിയും. ഒരിക്കൽ ഇന്ദ്രതുല്യം  ശേഷ്ഠനായ  ഒരു പുത്രനെ ലഭിക്കണമെന്ന് തപസ്വിയായ ഒരുബ്രാഹ്മണനോട് ഇല്വലന്‍ ഒരു വരം ചോദിച്ചിരുന്നു. ബ്രാഹ്മണന്‍ ആ വരം നിരസിച്ചത്രേ. അന്നുമുതല്‍ ഇല്വലനും വാതാപിക്കും ബ്രഹ്മണര്‍ കണ്ണിലെ കരടായി മാറി. വളരെ വിചിത്രമായിരുന്നു അവരുടെ പ്രതികാരം. ഇല്വലന്‍ മായാവിയായ  വാതാപിയെ ഒരു ആടാക്കിമാറ്റി. ബ്രാഹ്മണര്‍ ആരെങ്കിലും ആശ്രമത്തില്‍ അതിഥിയായി  ചെന്നാല്‍ ആടിനെ കൊന്ന്, മാംസം  പാചകംചെയ്തു  കൊടുക്കും. (അക്കാലത്ത് ബ്രാഹ്മണർ മാംസാഹാരികളായിരുന്നത്രേ)  സദ്യ കഴിയുന്നതോടെ 'വാതാപീ,  പുറത്തു വരൂ' എന്ന് വിളിക്കും. വിളി കേട്ടാലുടന്‍ വാതാപി പൂര്‍വ്വരൂപം കൈക്കൊണ്ടു ആടായി ബ്രാഹ്മണന്റെ വയര്‍ പിളര്‍ന്നു പുറത്തു വരും. ഇങ്ങനെ നിരവധി ബ്രാഹ്മണരെ ഇല്വലന്‍ കൊന്നൊടുക്കി. ഈ സമയത്താണ് അഗസ്ത്യനും കൂട്ടരും അവിടെ എത്തിയത്.

ഇല്വലന്‍ യഥാവിധി അവരെ സ്വീകരിച്ച് പഴയതുപോലെ വാതപിക്കു രൂപമാറ്റം വന്ന  ആടിനെ ഭക്ഷണമാക്കിക്കൊടുത്തു. ഒപ്പമുണ്ടായിരുന്ന രാജാക്കന്മാർ ആകെ വിഷണ്ണരായി. മുറപ്രകാരം ബ്രാഹ്മണനാണല്ലോ ആദ്യം ഭക്ഷണം വിളമ്പേണ്ടത്. കഥയൊക്കെ മുമ്പേതന്നെ അറിഞ്ഞിരുന്ന അഗസ്ത്യൻ ഭക്ഷണം മുഴുവൻ കഴിച്ചുതീർത്തു.  കഴിക്കുമ്പോൾത്തന്നെ   'വാതാപി ജീര്‍ണ്ണസ്യ' എന്ന് സാവധാനം പറഞ്ഞു. ഉടനെ വാതാപി അഗസ്ത്യന്റെ ഉദരത്തില്‍ ദഹിച്ചുകഴിഞ്ഞു. എല്ലാവരും  ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ ഇല്വലന്‍ വാതാപിയെ ഉറക്കെ വിളിച്ചു. പക്ഷേ ഏമ്പൊക്കമായാണ് വാതാപി പുറത്തുവന്നത്.   ഭയവിഹ്വലനായ ഇല്വലന്‍ അഗസ്ത്യനും ഒപ്പമുള്ളവർക്കും  വേണ്ടത്ര സമ്പത്തുകൊടുത്തു . കൂടുതലായി അഗസ്ത്യന് വിരാവാന്‍ എന്നും, സുരാവാന്‍ എന്നും പേരുള്ള രണ്ട് കുതിരകളെ കെട്ടിയ രഥവും കൊടുത്തു. അഗസ്ത്യന്‍ ആശ്രമത്തിലെത്തി ലോപമുദ്രയ്ക്ക് സർവ്വാഭരണവിഭൂഷാദികൾ നൽകി, അവളുടെ  ഇഷ്ടപ്രകാരം സ്വയം  അണിഞ്ഞൊരുങ്ങി. സന്താനോദ്‌പാദനത്തിനു  സർവ്വാത്മനാ സന്നദ്ധയായ പത്നിയോട്  ആയിരം പുത്രന്മാരോ, പത്തുപുത്രന്മാരുടെ ബലം വീതമുള്ള നൂറു പുത്രന്മാരോ, നൂറുപുത്രന്മാരുടെ ബലം വീതമുള്ള പത്ത് പുത്രന്മാരോ അതോ ആയിരം പുത്രന്മാരേക്കാള്‍ ശ്രേഷ്ഠതയും മഹത്വവുമുള്ള ഒരു പുത്രനെയോ  വേണ്ടതെന്ന് അഗസ്ത്യന്‍ ‍ചോദിച്ചു. അവള്‍  ശ്രേഷ്ഠനായ  ഒരു പുത്രനെയാണ്  ആഗ്രഹിച്ചത്. സുരതത്തിലേർപ്പെട്ട മുനിവര്യൻ ബ്രഹ്മചര്യം നഷ്ടമായതോടെ കഠിനതപസ്സിലൂടെ നേടിയെടുത്ത് ,  ഇത്രനാൾ കാത്തുസൂക്ഷിച്ചുപോന്ന  തന്റെ ശക്തികൾ നഷ്ടമായെന്ന് മനസ്സിലാക്കി.  ലോപമുദ്രയെ വനദേവതകളെ ഏല്പിച്ച് വീണ്ടും ഉഗ്രതപസ്സിനായി വനാന്തർഭാഗത്തേക്കു മുനി യാത്രയായി. ലോപമുദ്ര ഗഏഴുവർഷത്തെ ഗർഭകാലത്തിനുശേഷം   തേജസ്വിയായ ഒരു പുത്രന് ജന്മം നല്കി. അതാണ് ദൃഢസ്യു. ജനിക്കുമ്പോൾത്തന്നെ  വേദങ്ങളിലും ഉപനിഷത്തുകളിലും അഗാധപാണ്ഡിത്യമുണ്ടായിരുന്നുവത്രേ ഈ ശിശുവിന്. പിതാവിന്റെ ഹോമത്തിനുള്ള വിറക് കൊണ്ടുവന്നിരുന്നതുകൊണ്ടു  ദൃഢസ്യുവിനു  ഇധ്മവാഹന്‍ എന്ന പേരുമുണ്ടായി.  

വിന്ധ്യപർവതത്തിന്റെ തെക്കു ഭാഗത്തുള്ള കുഞ്ജര പർവതത്തിലെ ഒരു കുടീരത്തിലാണ് അഗസ്ത്യമുനി പാർത്തിരുന്നത്. ഈ കുടീരം സഹ്യപർവതത്തിലെ അഗസ്ത്യകൂടമാണെന്ന് ഒരു വിശ്വാസമുണ്ട്. വരാഹപുരാണത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലെയും സ്കന്ദപുരാണത്തിലെയും അഗസ്ത്യസംഹിതകൾ തുടങ്ങി പല പുരാണഭാഗങ്ങളുടെയും കർതൃത്വം അഗസ്ത്യമുനിയിൽ നിക്ഷിപ്തമായിട്ടുണ്ട്. അഗസ്ത്യകൂടത്തിനു പുറമേ, അഗസ്ത്യതീർഥം, അഗസ്ത്യഗിരി, അഗസ്ത്യവടം, അഗസ്ത്യസരസ്സ്, അഗസ്ത്യാശ്രമം, അഗസ്തീശ്വരം തുടങ്ങി ഈ മുനിയുടെ പേര് ഉപസർഗമായിട്ടുള്ള പല സ്ഥലനാമങ്ങളും ഇന്ത്യയിൽ പലയിടത്തും കാണപ്പെടുന്നു; ദക്ഷിണേന്ത്യയിലാണ് ഇവയിൽ ഭൂരിഭാഗവും. അഗസ്ത്യരസായനം എന്ന ആയുർവേദ ഔഷധം വിധിച്ചിട്ടുള്ളത് ഈ മഹർഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു.  (അഗസ്ത്യമുനി നാലു യുഗങ്ങളും 48 ദിവസവും സ്വശരീരത്തിൽ ജീവിച്ചിരുന്നുവെന്നും തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രത്തിൽ സമാധികൊള്ളുന്നുവെന്നും ഒരു വിശ്വാസം നിലവിലുണ്ട്.) 
ആകാശത്തിന്റെ തെക്കുകിഴക്കുദിക്കിൽ  ഉദിക്കുന്ന കാനോപസ് (Canopus) പൗരസ്ത്യജ്യോതിശ്ശാസ്ത്രത്തിൽ അഗസ്ത്യനക്ഷത്രമായി അറിയപ്പെടുന്നു.






No comments:

Post a Comment