Friday, February 22, 2019

ബാർബരീകൻ (ഭർഭരികൻ) - മഹാഭാരതയുദ്ധത്തിന്റെ ഏകദൃക്‌സാക്ഷി

മഹാഭാരതകഥയിൽ ഏറെ ഇഷ്ടം തോന്നിയ പല കഥാപാത്രങ്ങളുണ്ടെങ്കിലും  ബാർബരീകൻ ഏറെ വ്യത്യസ്തതയാർന്ന കഥാപാത്രം. അസുരകുലത്തിൽ  പിറന്ന മാതാവിന്റെ പുത്രനായി എന്നതുകൊണ്ടുമാത്രം  ഇഹലോകവാസം വെടിയേണ്ടിവന്ന ഈ മകനെയോർത്തു കണ്ണിൽ നനവ് പടരുന്നു. എന്താണ് ധർമ്മവും അധർമ്മവുമെന്ന്  സ്വയം ചോദിച്ചുപോകുന്നു.

ബാർബരീകൻ (ഭർഭരികൻ) - മഹാഭാരതയുദ്ധത്തിന്റെ ഏകദൃക്‌സാക്ഷി
=======================
മഹാഭാരതകഥയിൽ ഏറ്റവും ശക്തിമാനായ യോദ്ധാവാരെന്ന ചോദ്യത്തിന് ഓരോരുത്തർക്കും ഓരോ  മറുപടിയാണ്. ഭീഷ്മരെന്നും ദ്രോണരെന്നും   അർജുനനെന്നും കർണ്ണനെന്നും കൊടുങ്കാറ്റിന്റെ അപരാശക്തി കരങ്ങളിലാവാഹിച്ച ഭീമനാണതെന്നും  അതല്ല ഏകലവ്യനാണെന്നും അതുമല്ല സാക്ഷാൽ കൃഷ്ണനാണെന്നും ഒക്കെ വാദങ്ങളുണ്ടാവും. പക്ഷേ ഇവരെക്കാളൊക്കെ മികച്ച ഒരു മഹായോദ്ധാവുണ്ടായിരുന്നത്രേ! മഹാഭാരതയുദ്ധം കേവലം മൂന്നു നിമിഷങ്ങൾകൊണ്ടവസാനിപ്പിക്കാൻ പ്രാപ്തനായ അതിശക്തൻ  -  അതാണ് ത്രിബാണധാരിയായ  'ബാർബരീകൻ'.
ഭീമപുത്രനായ ഘടോൽക്കചന് പ്രാഗ്ജ്യോതിഷത്തിലെ മുരുവാസുരന്റെ പുത്രി മൗർവി(അഹിലാവതി)യിൽ ജനിച്ച പുത്രനാണ് ഈ മഹായോദ്ധാവ്. അതിശക്തയായൊരു നാഗകന്യകയായിരുന്നു മൗർവി.  വാഗ്വാദത്തിലും ആയോധനകലയിലും തന്നെ ജയിക്കുന്നവനെ മാത്രമേ ഭർത്തായി സ്വീകരിക്കൂ എന്ന് ദൃഢനിശ്ചയമെടുത്തിരുന്ന ഈ കന്യകയെ മത്സരിച്ചു വിജയിച്ചു പാണിഗ്രഹണം ചെയ്തത്  ഭീമപുത്രനായ ഘടോൽകചനായിരുന്നു. പിന്നീട് അഹിലാവതിയെന്നാണവൾ അറിയപ്പെട്ടത്. എല്ലാ അർത്ഥത്തിലും അതുല്യമായ ഈ രണ്ടു ശക്തിദുർഗ്ഗങ്ങളുടെ പുത്രനാണ് ബാർബരീകൻ. മാതാവിൽനിന്ന് നന്നേ ചെറുപ്പത്തിൽത്തന്നെ സർവ്വവിദ്യകളും ഈ സമർത്ഥൻ കരഗതമാക്കിയിരുന്നു. യുദ്ധത്തിൽ പങ്കെടുക്കേണ്ടിവന്നാൽ എപ്പോഴും ദുർബ്ബലഭാഗത്തായിരിക്കണം നിലകൊള്ളേണ്ടതെന്ന ഉപദേശവും  അമ്മയിൽനിന്നു  ബാർബരീകനു  ലഭിച്ചിരുന്നു.

 ബാർബരീകൻ   ഒരു യക്ഷന്റെ മനുഷ്യാവതാരമായിരുന്നത്രേ!
ഭൂമിയിൽ അധർമ്മം കൊടികുത്തിവാണിരുന്ന കാലം. ബ്രഹ്മാവും ദേവന്മാരും ചേർന്ന് വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനോട് ഇതേക്കുറിച്ചു പരാതിപ്പെട്ടു. എത്രയുംവേഗം താൻ  ഭൂമിയിലവതരിച്ച് ധർമ്മം പുനഃസ്ഥാപിക്കാൻ വേണ്ടതുചെയ്യുമെന്ന അദ്ദേഹം അവർക്കുറപ്പു നൽകി. അപ്പോൾ ഒരു യക്ഷൻ ബ്രഹ്മാവിനോടും കൂട്ടരോടും ഇപ്രകാരം പറഞ്ഞു
" ഭൂമിയിലെ അധർമികളെ ഇല്ലാതാക്കാൻ ഞാനൊരാൾ മതി. അതിനായി ഭഗവാൻ വിഷ്ണു അവതാരമെടുക്കേണ്ട ആവശ്യമില്ല."
അഹന്ത നിറഞ്ഞ ഈ വാക്കുകൾ ബ്രഹ്മാവിന് തീരെ ഇഷ്ടമായില്ല. അദ്ദേഹം യക്ഷനെ ശപിച്ചു
" മഹാവിഷ്ണു ഭൂമിയിലവതിരിക്കുമ്പോൾ   നിന്നെ സംഹരിക്കട്ടെ"
ആ യക്ഷനാണ് ബാർബരീകനായി ഭൂമിയിൽ ജന്മമെടുത്തത്. ഇതാണു ബാർബരീകന്റെ ജന്മരഹസ്യം.

മാതാവിൽനിന്ന് ആയോധനകല  അഭ്യസിച്ചതുകൂടാതെ അഷ്ടദേവന്മാരിൽനിന്ന് മൂന്നു വിശിഷ്ടബാണങ്ങൾകൂടി കഠിനതപത്താൽ ബാർബരീകൻ നേടുകയുണ്ടായി.
അഗ്നിദേവനിൽനിന്ന്  മൂലോകവും കീഴടക്കാനുതകുന്ന   മഹത്വമുള്ളൊരു അദൃശ്യധനുസ്സും   ലഭിക്കുകയുണ്ടായി. അങ്ങനെ ബാർബരീകൻ  അജയ്യനായ യുദ്ധവീരനായി.  ലക്ഷക്കണക്കിനുവരുന്ന അക്ഷൗഹിണിപ്പടയുടെ മദ്ധ്യേനിന്നു വീറോടെ പൊരുതിയ വീരയോദ്ധാവാണ് ബാർബരീകൻ.  മറ്റൊരു യുദ്ധത്തിലാകട്ടെ  ഒൻപതുകോടി രാക്ഷസന്മാരെ നിഗ്രഹിക്കാൻ ഈ സംഗ്രാമധീരന്  നിമിഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളു.

യുദ്ധത്തിന് പുത്രൻ ഘടോത്കചന്റെ സാന്നിധ്യമുറപ്പാക്കാൻ വനത്തിലേക്കുപോയപ്പോഴാണ്   ഭീമസേനൻ തന്റെ പൗത്രനെ ആദ്യമായി കണ്ടുമുട്ടിയത്. വളരെ നാടകീയമായൊരു കൂടിക്കാഴ്ച. വനത്തിലൂടെ ഏകനായി അലഞ്ഞുതിരിഞ്ഞ ഗദാധാരിയായ  വൃകോദരന്  ആകസ്മികമായാണ് തേജസ്വിയായ ആ യുവാവിനോട്  ഏറ്റുമുട്ടേണ്ടിവന്നത്.  ശക്തിമാനെന്ന അഹംഭാവവും പേറിനടക്കുന്ന ഭീമന് തനിക്കു മാർഗ്ഗതടസം സൃഷ്ടിച്ച അരോഗദൃഢഗാത്രനായ ബാർബരീകനോട് ഗദായുദ്ധംതന്നെ നടത്തേണ്ടിവന്നു. ഭീമനെ ഒരുവേള കീഴ്പെടുത്തിയെങ്കിലും ആജ്ജ്ഞതമായൊരു അശരീരിയാൽ ഇതു തന്റെ പിതാമഹനെന്നു  തിരിച്ചറിഞ്ഞ ബാർബരീകൻ അടിയറവുപറഞ്ഞു മാപ്പപേക്ഷിച്ചു. താനാരെന്നു വെളിപ്പെടുത്തി മുത്തച്ഛന്റെ  പാദം  നമിച്ച് അനുഗ്രഹം തേടി. താനിന്നുവരെ അറിയാതിരുന്ന തന്റെ പൗത്രനെ  വാത്സല്യാതിരേകത്താൽ ആശ്ലേഷിച്ചു നെറുകയിൽ മുകർന്നു.

കുരുക്ഷേത്രയുദ്ധത്തിനു സമയം കുറിച്ച്,  ഇരുസേനകളും പടക്കോപ്പുകൂട്ടുന്ന വേളയിലാണ്  ബാർബരീകൻ പിന്നീടു  പിതാമഹനെത്തേടിവരുന്നത്. യുദ്ധത്തിൽ തന്റെ പിതാവിനെ സഹായിക്കാനായി യാത്രപുറപ്പെടുമ്പോൾ മാതാവ് പുത്രനോടന്വേഷിച്ചു ഏതുപക്ഷം ചേരുമെന്ന്. 'ദുർബ്ബലപക്ഷം' എന്നുതന്നെയായിരുന്നു ഉറച്ച മറുപടി.
ഏഴക്ഷൗഹിണിപ്പട മാത്രമുള്ള പാണ്ഡവർതന്നെയാണല്ലോ പ്രത്യക്ഷത്തിൽ ദുർബ്ബലർ.

പാണ്ഡവശിബിരത്തിൽ യുദ്ധത്തെക്കുറിച്ചുള്ള തിരക്കിട്ട കൂടിയാലോചന നടക്കുന്ന ഒരുരാത്രിയിൽ യുധിഷ്ഠിരൻ യുദ്ധത്തെക്കുറിച്ചുള്ള തന്റെ ആശങ്കകൾ കൃഷ്ണനോടു പങ്കുവെച്ചു. യുദ്ധദൈർഘ്യത്തെക്കുറിച്ചും വിജയപരാജയങ്ങളെക്കുറിച്ചുമുള്ള ആകുലതകൾ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.  ആരാണ് ഈ യുദ്ധത്തിലെ ഏറ്റവും വീരനായ പോരാളിയെന്ന ചോദ്യത്തിനുത്തരമായി കൃഷ്ണൻ  പറഞ്ഞു.
"ഭീഷ്മർക്ക് ഒറ്റയ്ക്ക്  20 ദിവസം മതിയാകും യുദ്ധമവസാനിപ്പിക്കാൻ. ദ്രോണർക്കാകട്ടെ 28 ദിവസം. കർണ്ണൻ 24 ദിവസത്തിൽ യുദ്ധത്തിനന്ത്യം കാണും. പക്ഷേ അർജ്ജുനന്‌  കേവലം ഒരു ദിവസം മതി ശത്രുപക്ഷത്തെ നാമാവശേഷമാക്കാൻ."
അപ്പോൾ ദൃഢതയാർന്ന ഒരു ശബ്ദം പിന്നിലെവിടെയോനിന്ന് ഉയർന്നു.
" കൗരവപക്ഷത്തെ ഹനിക്കാൻ എനിക്കൊരു നിമിഷമേ വേണ്ടൂ "
അതേ, അതു ബാർബരീകന്റേതായിരുന്നു.  തൂണീരത്തിൽ മൂന്നേമൂന്ന്‌ അസ്ത്രങ്ങളുമായി നിൽക്കുന്ന ഈ യുവകോമളന്  അത് സാധിക്കുമോയെന്നു അർജ്ജുനനു ശങ്ക. പക്ഷേ എല്ലാമറിയുന്ന കൃഷ്ണൻ സംശയനിവാരണം നടത്താൻ ഒട്ടും അമാന്തിച്ചില്ല.
"അവനതു സാധിക്കും . അതേ, അതവനുമാത്രമേ അതിനു  കഴിയൂ"
ദുർബ്ബലഭാഗത്തുമാത്രമേ  യുദ്ധത്തിൽ പങ്കാളിയാകൂ എന്ന് ബാർബരീകൻ  ശപഥമെടുത്തിരുന്നുവെന്നറിയുന്ന   കൃഷ്ണന്  ഈ യോദ്ധാവിന്റെ ആഗമനം ഒട്ടും സ്വീകാര്യമായിരുന്നില്ല. പാണ്ഡവഭാഗത്തു ബാർബരീകൻ ചേർന്നാൽ തീർച്ചയായും കൗരവപ്പടയ്ക്കു ക്ഷീണം വരും. അപ്പോൾ ആ ഭാഗത്തു അയാൾക്കു ചേരേണ്ടിവരും. പിന്നീടു മറിച്ചും. അങ്ങനെ തുടർന്നാൽ ഒടുവിൽ അവശേഷിക്കുക ബാർബരീകൻ മാത്രമാകും. ഹസ്തിനപുരത്തിന്റെ ചെങ്കോൽ അസുരയുവാവിന്റെ കരങ്ങളിലെത്തും . അങ്ങനെ ധർമ്മസംസ്ഥാപനാർത്ഥമുള്ള  മഹാഭാരതയുദ്ധംതന്നെ  അർത്ഥരഹിതമാകും. അങ്ങനെയൊരവസ്ഥ ഒഴിവാക്കിയേ മതിയാകൂ എന്ന് കൃഷ്ണൻ തീരുമാനിച്ചു.

അതൊരു ഫാൽഗുനമാസത്തിലെ ശുക്ലപക്ഷത്തിലെ പന്ത്രണ്ടാംനാൾ. തൂണീരത്തിൽ
തന്റെ ത്രിബാണങ്ങളും കൈയിൽ    അദൃശ്യധനുസ്സുമായി യുദ്ധക്കളത്തിലേക്കു നടന്നുനീങ്ങിയ  ബാർബരീകന്റെ മുമ്പിൽ ഒരു ബ്രാഹ്മണൻ പ്രത്യക്ഷനായി. അദ്ദേഹം  ആ യുവാവിനോട് യാത്രോദ്ദേശ്യം അന്വേഷിച്ചു. യുദ്ധത്തിൽ പങ്കെടുക്കാനാണെന്നു പറഞ്ഞപ്പോൾ ഈ മൂന്നു ബാണങ്ങൾ  മാത്രംകൊണ്ട്  എങ്ങനെ യുദ്ധം ചെയ്യുമെന്നായി. മറുപടിയായി ബാർബരീകൻ  പറഞ്ഞു.
" ഇവ സാധാരണ ബാണങ്ങളല്ല.. ഒരുബാണംകൊണ്ടു ശത്രുക്കളെ നിശ്ചയിക്കാനാവും. അടുത്ത ബാണംകൊണ്ട് സംരക്ഷിക്കപ്പെടേണ്ടവരെയും അടയാളപ്പെടുത്തും. മൂന്നാമത്തെ ബാണംകൊണ്ടു   നിഗ്രഹവുമാവും. ഒരിക്കലും പിഴവുപറ്റാത്ത  ഈ ബാണങ്ങൾ കർമ്മം പൂർത്തീകരിച്ചശേഷം  തൂണീരത്തിലേക്കു മടങ്ങിയെത്തുകയും ചെയ്യും.  ."
ഇതുകേട്ട്, ബാണങ്ങളുടെ  ശക്തിപരീക്ഷിക്കാനെന്നോണം ബ്രാഹ്മണൻ  അടുത്തുകണ്ട ആൽമരത്തിലെ ഇലകളെയൊക്കെ നിഗ്രഹിക്കാനാവശ്യപ്പെട്ടു. ബാർബരീകൻ ഒരുനിമിഷം ഇമപൂട്ടി, മന്ത്രംചൊല്ലി ബാണമെടുത്തു. പക്ഷേ ആ നൊടിയിടയിൽ ബ്രാഹ്മണൻ  ഒരില പറിച്ചു തന്റെ പാദത്തിനടിയിലൊളിപ്പിച്ചു.  പക്ഷേ,   മറ്റിലകൾക്കുശേഷം ആ  ഇലയെ ഉന്നമാക്കി ബാണം ബ്രാഹ്മണപാദത്തിനുചുറ്റും  വലംവെച്ചു. ബ്രാഹ്മണനായി വന്നിരിക്കുന്നത് ശ്രീകൃഷ്ണനല്ലാതെ മറ്റാരുമല്ല എന്ന സത്യം മനസ്സിലാക്കാൻ ആ ധീരയോദ്ധാവിനു ഒരു പുനർചിന്ത വേണ്ടിവന്നില്ല. താൻ  തൊടുത്ത അസ്ത്രത്തിന്  ആ ഇലകൂടി നിഗ്രഹിക്കാൻ കൃഷ്ണപാദം മാറ്റിക്കൊടുക്കണമെന്നപേക്ഷിച്ചു. ബാണങ്ങളുടെ മഹത്വവും യുവാവിന്റെ ആയോധനപാടവവും നന്നായി മനസ്സിലാക്കിയ കൃഷ്‍ണൻ  ഒരു ദാനമാവശ്യപ്പെട്ടു.
ബാർബരീകന് സന്തോഷപൂർവ്വം അതിനു തയ്യാറായി.
പക്ഷേ ഭഗവാനു   വേണ്ടിയിരുന്നത് ഒരു യോദ്ധാവിന്റെ തലയായിരുന്നു.
ആ യോദ്ധാവാരെന്ന ചോദ്യത്തിന്  താൻ കരുതിയിരുന്ന ദർപ്പണം ബാർബരികന്റെ മുഖത്തിനു നേരെ കാട്ടി. തന്റെ ശിരച്ഛേദം ഭഗവാന്റെ സുദർശനചക്രം കൊണ്ടാവണമെന്ന് ബാർബരീകൻ ഭഗവാനോട് പ്രാർത്ഥിച്ചു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.  (യക്ഷന് ബ്രഹ്മാവിൽനിന്നു ലഭിച്ച ശാപവും അങ്ങനെ ഫലവത്തായി കോക്ഷം ലഭിച്ചു)
ആ തേജോരൂപത്തിനു മുന്നിൽ നമസ്കരിച്ചുകൊണ്ടു ബാർബരീകൻ തന്റെ ഒരാഗ്രഹം സാധിച്ചുതരണമെന്നപേക്ഷിച്ചു.
" ഹേ  ഭഗവാൻ! ദക്ഷിണദേശത്തുനിന്ന് ഇക്കണ്ടദൂരമൊക്കെ സഞ്ചരിച്ച് ഇവിടെയെത്തിയത് യുദ്ധത്തിൽ പങ്കെടുക്കാനാണ്. ഇനി  അതിനു കഴിയില്ലയെങ്കിലും യുദ്ധം കാണാൻ അങ്ങ്  എനിക്കവസരമുണ്ടാക്കിത്തരണം. "
"തീർച്ചയായും നിന്റെ ആഗ്രഹം സഫലമാകും" ഭഗവൻ ഉറപ്പേകി.
 ഭഗവാൻ ആ ശിരസ്സ് ഒരു  കുന്തത്തിൽ കൊരുത്ത് യുദ്ധഭൂമി മുഴുവൻ കാണാവുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചുവച്ച്  അനുഗ്രഹം നൽകി. അങ്ങനെ  മഹാഭാരതയുദ്ധം ആദ്യന്തം കാണാനുള്ള യോഗം ബാർബരീകനു മാത്രമാണു ലഭിച്ചത്.
യുദ്ധാനന്തരം പാണ്ഡവർതമ്മിൽ ഒരു വാദപ്രതിവാദമുണ്ടായി - ആർക്കാണ്  ഈ യുദ്ധവിജയത്തിൽ കൂടുതൽ പങ്കുള്ളതെന്ന്. അതു തീരുമാനിക്കാൻ ബാർബരീകന്റെ ശിരസ്സിനു മാത്രമേ കഴിയൂ എന്നായിരുന്നു ശ്രീകൃഷ്ണന്റെ മറുപടി.
ആ ശിരസ്സ് ഇപ്രകാരമാണു പറഞ്ഞത്
" ഈ യുദ്ധവിജയത്തിന് ഭഗവാൻ ശ്രീകൃഷ്ണൻ മാത്രമാണുത്തരവാദി. ആ തേജോരൂപമല്ലാതെ എനിക്കവിടെ ആരെയും കാണാൻ കഴിഞ്ഞില്ല. രണ്ടു പക്ഷത്തും യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്ക് ഒരേ രൂപമായിരുന്നു. എല്ലാം ഭഗവാന്റെ പ്രതിരൂപങ്ങൾ. വേദനിക്കുന്നവനും വിജയഭേരി മുഴക്കുന്നവനും ഒരാൾത്തന്നെ."
                             *****************************

(ദക്ഷിണേന്ത്യയിൽ ബാർബരീകൻ  അത്ര അറിയപ്പെടുന്നില്ലെങ്കിലും രാജസ്ഥാനിലും ഗുജറാത്തിലും ആരാധനപാത്രമാണ്. രാജസ്ഥാനിൽ  ഘടുശ്യാം എന്നും ഗുജറാത്തിൽ ബലിയദേവ്  എന്നും പേരുകളിലാണ്  ആണ്  ആരാധിക്കപ്പെടുന്നത്. ഈ  പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ഈ സംസ്ഥാനങ്ങളിൽ  പലയിടത്തുമുണ്ട്. )














1 comment:

  1. ദക്ഷിണേന്ത്യയിൽ ബാർബരീകൻഅറിയപ്പെടുന്നില്ല എന്ന് പറയുന്നത് തെറ്റാണ്..... തമിഴ്നാട്ടിൽ ബാർബരീകനെ "അരവാൻ" എന്ന തമിഴ്
    വംശജനായിട്ടാണ് പറയുന്നത്. അവിടെയുള്ള "കൂത്താണ്ടവർ" (villuppuram dist) ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ഉത്സവത്തിൽ രാജ്യം മുഴുവനുള്ള "അരവാനികൾ" എന്ന് പറയപ്പെടുന്ന TRANSGENDER പങ്കെടുക്കും. ഒന്ന് അന്വേഷിച്ചു നോക്ക്

    ReplyDelete