Tuesday, April 2, 2019

പൈതലിനോട് ( വൃത്തവൃത്താന്തം - മഞ്ജരി )


പൂർവ്വംബരത്തിന്റെ കോലായിൽ ചെഞ്ചായം
വാരിവിതറിപ്പുലരി വന്നു.
മൃദുലം മധുരം തന്നംഗുലീസ്പർശത്താൽ
ഓരോ പൂമൊട്ടിനെ തൊട്ടുണർത്തി
നീഹാരബിന്ദുക്കളോരോ പുൽനാമ്പിലും
ചേണുറ്റ വൈരം മിനുക്കിവെച്ചു.
പൂമണം പേറി വരുന്നുണ്ടു മെല്ലവേ
മാരുതനീവഴിയേകനായി
കാണുന്ന പൂമരക്കൊമ്പുകളൊക്കെയും
ചേലിൽത്തലോടിക്കളിപറഞ്ഞും
സ്നേഹാതിരേകത്താലൊട്ടുകുലുക്കിയും
പൂമാരി മുറ്റത്തു പെയ്തൊഴിഞ്ഞും
പൊൻകതിർ നീട്ടുന്ന നെൽവയലേലതൻ
കാതിലോ കിന്നാരവാക്കു ചൊന്നും.
ഓമനമുത്തേ,യുറക്കമുണർന്നുനീ
ഈ വാടിയിങ്കലണഞ്ഞുകൊൾക.
നിന്നെപ്രതീക്ഷിച്ചു പൂമ്പാറ്റക്കുഞ്ഞുങ്ങൾ
താലോലമാടിപ്പറന്നിടുന്നു.

No comments:

Post a Comment