Tuesday, August 6, 2019

വാത്സല്യം. - നിമിഷകവിതമത്സരം (സംസ്കൃതി സാഹിത്യവേദി)

വാത്സല്യം. - നിമിഷകവിതമത്സരം (സംസ്കൃതി സാഹിത്യവേദി)

1. അമ്മിഞ്ഞപ്പാലിൻ  മധുരവു,മച്ഛൻതൻ
വാത്സല്യവർഷത്തിന്നാർദ്രതയും
ചേർന്നൊരുക്കുന്നതാം സ്വർഗ്ഗത്തിലാവണം
മക്കൾ വളർന്നിനിക്കാണുവാൻ നാളെയെ

2 .മാതൃത്വമെന്നാലത്രേ 
സ്നേഹവാത്സല്യങ്ങൾതൻ
ആകെത്തുകയാണതതെ-
ന്നെങ്ങുമെന്നുമോർക്കുകിൽ .
കാക്കയ്ക്കും തൻകുഞ്ഞതു  
പൊന്കുഞ്ഞാണെന്നായതും
ഈ മഹദ്‌വാത്സല്യത്തിൽ
ശ്രേഷ്ഠമാം ദൃഷ്ടാന്തം താൻ.

3. പേരക്കിടാവിനു മുത്തശ്ശി നൽകുന്ന
വാത്സല്യമെത്ര മധുരതരം!
അമ്മിണിക്കുഞ്ഞിന് അമ്മാവനേകുന്ന
സ്നേഹവാത്സല്യമതെത്രകേമം !
അനിയത്തിവാവയ്ക്കു കുഞ്ഞേട്ടനേകുന്ന
വാത്സല്യമുത്തത്തിനെന്തു ചേല്!
കുഞ്ഞനിയത്തിക്കു ചേച്ചിക്കൊടുക്കുന്ന
വാത്സല്യമെന്നും മഹത്തരം താൻ!.

4. മുരളീധരാ , മുകുന്ദാ,  ജനാർദ്ദനാ
വരമരുളീടുക കൃഷ്ണമുരാരേ
നിൻ ഭക്തവാത്സല്യം ഞങ്ങളിലെന്നും
നീ ചൊരിയേണമേ കരുണാകരാ..

5 നീർമണിമുത്തുകൾ വാരിവിതറിയീ
മണ്ണിലേക്കെത്തുന്നു  വർഷകാലം
ആ സ്നേഹവാത്സല്യത്തേൻ നുകർന്നീടുവാൻ
കാത്തുനിൽക്കുന്നു തരുലതകൾ.
മഴവന്നു ചുംബിച്ചുണർത്തുവാൻ വേണ്ടിയീ
പൂമൊട്ടുകൾ നിദ്ര പുൽകിനില്പൂ.
മണ്ണിൽപുതഞ്ഞുകിടന്നുറങ്ങുന്നതാം
വിത്തുകളും കാത്തുകാത്തിരിപ്പൂ.

6. എത്രമേൽ വാത്സല്യദുഗ്ദ്ധം പകർന്നതാ-
ണമ്മ നമുക്കെന്നറിയാമതെങ്കിലും
ഒക്കെ മറന്നൊരു വൃദ്ധസദനത്തിൻ
കോണിലായ് കൊണ്ടെറിയുന്നു മാതാവിനെ
നമ്മൾതൻ മക്കളെ എത്ര സ്നേഹിക്കിലും
നാളെ നമുക്കുമീ ഗതിയെന്നതോർക്കാതെ
ചെയ്തുകൂട്ടുന്നോരു ക്രൂരതയ്‌ക്കുത്തരം
കാലം നമുക്കുതരുമെന്നതേ സത്യം!

7. പൂർവ്വാംബരത്തിന്റെ  കോണിലായ് ചെഞ്ചായം
പൂശിയെത്തുന്നു പുലരിവീണ്ടും
ബാലാർക്കരശ്മിതൻ വാത്സല്യചുംബനം
നെറ്റിയിൽ വന്നുപതിക്കുവാനായ്
മഞ്ഞിൻപുതപ്പിനിന്നടിയിലുറങ്ങുന്നു  
സർവ്വംസഹയാകും ഭൂമിദേവി.

8. പാഠശാലയിലെന്നും ഗുരുവിൻ ഭേദ്യം മാത്രം
കിട്ടിയ ശിഷ്യർക്കും മേൽനാളതിലറിഞ്ഞിടും
ആ ഹൃദയത്തിനുള്ളിൽ അടക്കിപ്പിടിച്ചൊരാ
വാത്സല്യക്കടലിന്റെ ആഴവും അർത്ഥാംശവും.

9. അമ്മേ , വസുന്ധരേ,
നിൻസ്നേഹവാത്സല്യമെല്ലാമറിഞ്ഞിട്ടും
നിന്നെ ദ്രോഹിക്കുന്നു നിന്റെ മക്കൾ
സർവ്വംസഹേ, നീ  പൊറുക്കുക  മാതേ
നിന്റെയീ മക്കൾതന്നജ്ഞാനപർവ്വം

10. പൊന്നുണ്ണിക്കിത്തിരി മാമമൂട്ടാൻ
എത്രകഥകൾ പറഞ്ഞതമ്മ.
എന്നിട്ടും ശാഠ്യം പിടിച്ചിടുന്നു
അമ്പിളിമാമനെ വേണമത്രേ!
വാത്സല്യപ്പൊന്മുത്തമേകിയമ്മ
കൊഞ്ചുന്നു തങ്കക്കുടത്തിനോടായ്
'അമ്പിളിമാമനെ കൊണ്ടുവന്നു
നൽകിടാമുണ്ണീ, നീ മാമമുണ്ണ്'.

11. അമ്മയായ്ത്തീർന്നാൽ പെണ്ണിൻ
മനസ്സിൽത്തുടികൊട്ടും
തൻതങ്കക്കുടത്തിനോ-
ടുള്ള സ്നേഹവാത്സല്യം.
തൊടിയിൽ തുള്ളുന്നതാം
പൈക്കിടാവിവിനും പിന്നാ- 
ക്കറുമ്പിക്കുഞ്ഞാടിനും
കരയും കുറിഞ്ഞിക്കും
കളിക്കും നായ്ക്കുട്ടിക്കും
ചിലയ്ക്കും കിളികൾക്കും
ഒന്നുപോലവൾ നൽകും
വാത്സല്യാമൃതം സ്നേഹാൽ. .................posted

12. ഭാരതമാതേ നിന്റെ
മക്കളെ സ്നേഹിക്കയാൽ
ഇത്രമേൽ വാത്സല്യം നീ
ഞങ്ങളിൽ ചൊരികയാൽ
ജീവിതം കൊടുത്തും നിൻ
നാമത്തെ രക്ഷിക്കുവാൻ
സുദൃഢം സുനിശ്ചിതം
ബാധ്യസ്ഥരാണീ മക്കൾ

13. പല്ലില്ലാമോണകൾ കാട്ടിച്ചിരിക്കുന്ന
പിഞ്ചോമനക്കുഞ്ഞിനെന്തുചന്തം!
അക്കുഞ്ഞിൻ കൊഞ്ചലിലെല്ലാം മറക്കുന്ന 
അമ്മതൻ സ്നേഹത്തിൻ പാലാഴിയും
അച്ഛന്റെ നെഞ്ചിലെ വാത്സല്യത്തേൻകൂടും
എത്രമേൽ മാധുര്യമുള്ളതെന്നോ!

14. വാത്സല്യമേകുന്ന സദ്ജനങ്ങൾക്കൊക്കെ
സ്നേഹാദരങ്ങൾ പകർന്നിടേണം.
എന്നും മനസ്സിൽ കരുതണം നാന്ദിയാ-
സ്നേഹവായ്പ്പിന്നു  പകരമായി.

15. പുഞ്ചിരിക്കും നറുംപൂക്കൾക്കു സൂര്യൻ
എത്രമേൽ വാത്സല്യമേകിടുന്നു
പച്ചത്തുരുത്തുകൾക്കേകുന്നു സ്നേഹമീ
പൂഞ്ചോലയെന്നും സഹർഷമായി.
ഒന്നും തിരിച്ചുകിട്ടില്ലെന്നറിഞ്ഞട്ടും
അവർനൽകും  സ്നേഹമതെത്രശ്രേഷ്ഠം!

16. മന്ദാനിലൻ  വന്നു സ്നേഹാതിരേകത്താൽ
മെല്ലെത്തഴുകിക്കടന്നുപോകേ
ആ മുഗ്ദ്ധവാത്സല്യമെന്നെയേതോ സ്വർഗ്ഗ-
പ്പൂങ്കാവനത്തിലണച്ചുവല്ലോ

17. വിദ്യാലയത്തിൻ  പടികടന്നെത്തുന്ന
കുഞ്ഞുകുരുന്നുകൾക്കെത്രയും വാത്സല്യ-
മേകും ഗുരുജനങ്ങൾ ദൈവതുല്യർ.
മാനിച്ചിടേണമാ സന്മനസ്സെന്നുമേ
നൽകിടേണം സാദാ സ്നേഹാദരങ്ങൾ.

18. പാവക്കുരുന്നിനെ താലോലിച്ചും പിന്നെ
പാലുകുടിപ്പിച്ചും താരാട്ടിയും
തങ്കക്കുടമിന്നു കാട്ടിത്തരുന്നുണ്ടു
ഞാനവൾക്കേകുന്ന വാത്സല്യത്തെ.

19. തുള്ളിക്കളിച്ചങ്ങു  പാഞ്ഞുനടക്കുന്ന
പൈക്കിടാവിത്തിരി ദൂരെയായാൽ
അമ്മപ്പശു വിളിക്കുന്നുണ്ടു കുഞ്ഞിനെ
വാത്സല്യമൂറുന്ന നാദമോടെ

20. വാത്സല്യമെത്രയുണ്ടെങ്കിലും മക്കൾതൻ
കുറ്റങ്ങൾ കാണുകിൽ ചൊൽകവേണം.
തെറ്റുതിരുത്തുവാൻ സ്‌നേഹം കുറയ്ക്കാതെ
കുഞ്ഞുങ്ങളെ പ്രേരിപ്പിച്ചിടവേണം ......posted

21. മുറ്റത്തെ പൂച്ചട്ടിക്കുള്ളിലായ് പ്രാവുകൾ
ചേലുള്ള കൂടു ചമച്ചുവെച്ചു.
പിന്നെയാക്കൂട്ടിലോ കണ്ടു ഞാൻ, മുട്ടകൾ
രണ്ടെണ്ണം തൂവെള്ള മുത്തുപോലെ.
നാളുകൾപോകവേ മുട്ടവിരിഞ്ഞുര-
ണ്ടോമനക്കുഞ്ഞുങ്ങൾ വന്നണഞ്ഞു.
അച്ഛനുമമ്മയും മാറിമാറിപ്പോയി
ഭക്ഷണം തേടിവരുന്ന കാഴ്ച.
എത്ര മനോഹരമെത്ര കൗതൂഹലം
മാതൃപിതൃവാത്സല്യങ്ങൾ കാണാൻ. 

22. എന്നയല്പക്കത്തെ മുത്തശ്ശിക്കെപ്പോഴും
കൂട്ടിനായുണ്ടൊരു നായക്കുട്ടി.
മക്കളും പേരക്കിടാങ്ങളുമില്ലാത്ത
മുത്തശ്ശിതന്നേക തോഴനത്രേ !
എന്തൊരു സ്നേഹമാണെത്ര വാത്സല്യ-
മാണാ നായയോടാനല്ല  മുത്തശ്ശിക്ക്!
സ്നേഹവാത്സല്യങ്ങളൊക്കെയും നായ
മടക്കിനൽകീടും പതിന്മടങ്ങായ്.

23. പണ്ടൊരു മൂഷികൻ, സന്യാസിവര്യനോ-
ടാശയറിയിച്ചു പൂച്ചയാകാൻ
വാത്സല്യത്തോടെ തലോടിയാ സന്യാസി
മൂഷികനെയൊരു പൂച്ചയാക്കി.
പിന്നെയും ആശകളേറിവ,ന്നൊക്കെയും
സന്യാസിവര്യൻ സഫലമാക്കി
ഒടുവിലൊരു  കടുവയായ് മാറിയ മൂഷികൻ
സന്യാസിവര്യന്റെ നേർക്കുചാടി
ചൂണ്ടുവിരൽകൊണ്ടു മുനിയതാ മാനത്തു
വൃത്തമതൊന്നു വരച്ചുവെച്ചു.
മൂഷികൻ പിന്നെയും മൂഷികനായ് മാറി
കഷ്ടമല്ലാതെന്തു ചൊല്ലീടുവാൻ!

23 . സ്നേഹവാത്സല്യങ്ങളില്ലാത്ത ലോകം
പൂക്കളില്ലാത്തൊരു പൂങ്കാവനം
ആ ലോകമെത്ര വിരസ,മാ ജീവിതം
ദുഷ്കരം, മൃത്യുവാണേറെ ഭേദം.

24 . വാത്സല്യമോടെന്നെ തൊട്ടുതലോടുന്ന
മന്ദാനിലൻ എന്റെ ചങ്ങാതിയോ..
സ്നേഹത്താലെന്നെ ചുംബിക്കുവാൻ വരും
ചാറ്റൽമഴയെന്റെ സ്നേഹിതയോ..
ആരാകിലും നിങ്ങളെന്നുമെനിക്കെന്റെ
ജീവനുതുല്യം പ്രിയമെഴുന്നോർ. 

25. പകലന്തിയോളവും പാടത്തും തൊടിയിലും
പണിയെടുത്തിട്ടിട്ടു പടിക്കലെത്തുന്നമ്മ
പൈതങ്ങളോടിവന്നമ്മയെപ്പുണരുമ്പോ-
ളാനെഞ്ചിലൊഴുകുന്നു വാത്സല്യത്തേനരുവി.

 26. പ്രകൃതിയാണമ്മയീ മഹിയിലേവർക്കും
എത്ര വാത്സല്യം പകരുന്നതീയമ്മ!
കാറ്റും മഴയും വെയിലും മഴവില്ലും
പൂക്കളും പക്ഷിമൃഗങ്ങളും മത്സ്യവും
കടും മലയും  നദിയും സമുദ്രവും
ഒക്കെയും നമ്മൾക്കായമ്മ നല്കുന്നതാം
സ്നേഹാമൃതത്തിന്റെ സാക്ഷ്യപത്രം
ആ മഹത്വത്തിൻ വിളംബരങ്ങൾ.

27. എത്ര വാത്സല്യം ചൊരിഞ്ഞാലും
എത്രമേൽ സ്നേഹം പകർന്നാലും
വാർദ്ധക്യകാലത്തു സ്നേഹം ലഭിക്കുവാൻ
വേണം നമുക്ക് ജന്മാന്തരപുണ്യം

28. വാത്സല്യതേന്മഴയെത്ര ചൊരിഞ്ഞാലും
കുഞ്ഞുമക്കൾക്കു മതിയാവില്ല.
അമ്മയുമച്ഛനുമമ്മൂമ്മയും പിന്നെ
അപ്പൂപ്പനും ചേച്ചി, ചേട്ടന്മാരും
എല്ലാരുമേകണം  മേൽക്കുമേലായ്
സ്നേഹവാത്സല്യങ്ങളെന്നുമെന്നും

29. വാത്സല്യമില്ലാതെ, സ്നേഹമറിയാതെ
വാനിലെ നക്ഷത്രക്കുഞ്ഞുങ്ങൾപോൽ
തീർത്തുമനാഥരായെത്രയോ മക്കളീ
ഭൂമിയിലുണ്ടു നാം കണ്ടിടാതെ.
ഒരുവിരൽത്തുമ്പൊന്നു നീട്ടുക സ്നേഹത്തിൻ
ഒരുതിരിനാളം കൊളുത്തീടുക.

30. പൊന്നുണ്ണിക്കിടാങ്ങളതെത്രമേൽ വളർന്നാലും
അമ്മമാർക്കെന്നുമവർ കുഞ്ഞുപൈതങ്ങളല്ലോ
അവരെക്കാണീടുകിൽ അമ്മതൻമാറിൽനിന്നും
ഒഴുകും വാത്സല്യത്തിൻ ആയിരം മഹാനദി. 

31. അമ്മതൻ സ്നേഹവാത്സല്യങ്ങളെന്നും
ഏറെപ്പുകഴ്ത്തുന്നു മക്കളെല്ലാവരും
അളവറ്റ വാത്സല്യം ഹൃത്തിലൊളിപ്പിച്ച
അച്ഛനെയാരുമറിഞ്ഞിടുന്നില്ലയോ ..

32. തൊണ്ടയിലന്നം നിറച്ചുവരുന്നൊരു
അമ്മക്കിളിയുടെ വാത്സല്യമോ
കാക്കയും പൂച്ചയും കണ്ടെടുത്തിടാതെ
കാത്തിരിക്കുന്നച്ഛൻതൻ സ്നേഹമോ
ഏതാണ് പഥ്യമെൻ കുഞ്ഞിക്കിളികളെ
ചൊല്ലുക നിങ്ങൾ മടിച്ചിടാതെ

33. അമ്മതൻ വാത്സല്യപ്പാലമൃതേകണം
അച്ഛൻ സുരക്ഷതൻ മേൽക്കുടയാകണം
മക്കൾക്ക് പരിതിൽ സ്വർഗ്ഗം രചിക്കുവാൻ
കൂടുതലെന്തിനി  വേണ്ടതുണ്ട്!

34. വാത്സല്യഗീതികളെത്രകേട്ടാലും
സ്നേഹത്തിന്നാശ്ലേഷമെത്രയറിഞ്ഞാലും
ഒട്ടും മതിയാവതില്ല നമുക്കെന്നും
അത്രമേൽ മന്ത്രികഭാവത്തിലാണത്.
=====================================
35. വാത്സല്യമേത്രമേൽ ഉള്ളിൽനിറച്ചാണു
തീരത്തെത്തഴുകുവാൻ തിരകളെത്തുന്നത്!
എന്നിട്ടുമെന്തിനാണിത്രവേഗം തിരി-
ഞ്ഞോടുന്നതീ തരംഗങ്ങളെന്നോ

36. കടലോളം വാത്സല്യമുള്ളിൽ കരുതുന്നു
കർക്കശ്യക്കാരനാമച്ഛനെന്നും
അത് തിരിച്ചറിയുവാൻ മക്കളുമൊരുനാളിൽ
അച്ഛനായത്തീരണമെന്നേയുള്ളു.

37. മാനത്തെ മുറ്റത്തു ചാഞ്ചാട്ടമാടുന്ന
നക്ഷത്രക്കുഞ്ഞുങ്ങൾക്കെന്തു  ചന്തം!
ആരാണ് നിങ്ങള്ക്ക് സ്നേഹവാത്സല്യങ്ങൾ
നല്കുന്നതമ്പിളിമാമനോ സൂര്യനോ 












  

 














No comments:

Post a Comment