Thursday, May 21, 2020

തീവണ്ടിയമ്മാവൻ

 ഇപ്പോൾ എത്ര ശാന്തമാണ് ഈ ലോകം മുഴുവൻ! പോകുന്ന വഴികളൊക്കെ സ്വച്ഛസുന്ദരം, എവിടെയും തിളങ്ങുന്ന പച്ചപ്പ്. തിരക്കില്ല, വായു,ഭൂ,ശബ്ദമലിനീകരണങ്ങളില്ല. നിറങ്ങൾ പൂശി, നിറയെ ആളുകളെയും കയറിപ്പോകുന്ന തന്റെ പ്രതിരൂപങ്ങളെ കാണാനേയില്ല. അവർ കടന്നുപോകുന്നതിനായി എവിടെയും കാത്തുകിടക്കേണ്ടതുമില്ല. തിരക്കിട്ടു പാഞ്ഞുനടന്നിരുന്ന മനുഷ്യജീവികളെയും എവിടെയും കാണാനില്ല. മറ്റു മൃഗങ്ങളും പക്ഷികളുമൊക്കെ  യഥേഷ്ടം വിലസുന്നുണ്ട്. അവർക്കൊക്കെ ഒരു പുതുജീവൻ വന്നതുപോലെ.

എത്രയോ കാലമായി ഈ പ്രയാണം തുടങ്ങിയിട്ട്! മനുഷ്യർക്കാവശ്യമുള്ളതൊക്കെ ചുമന്ന് എത്ര കാതങ്ങളാണ് ഓടിത്തീർത്തിരിക്കുന്നത്! ഈ മനുഷ്യർ ശരിക്കും വളരെ വിചിത്രമായ ജീവികൾതന്നെ. സ്വയം നശിപ്പിക്കാൻ യാതൊരു മടിയുമില്ലാത്തവർ. ഒപ്പം ഈ ഭുമിയെത്തന്നെ അവർ നശിപ്പിക്കുന്നു. അവരുടെതന്നെ സൃഷ്ടിയായ  തനിക്ക് പോകേണ്ട ഈ വഴികൾപോലും മലമൂത്രവിസർജ്യങ്ങളും മറ്റു മാലിന്യങ്ങളുംകൊണ്ട്  അവരെത്ര വൃത്തിഹീനമാക്കുന്നു! എന്നിട്ട് ഒന്നുമറിയാത്തതുപോലെ സുഖിമാന്മാരായി നടക്കുന്നു. ഇപ്പോൾ ഇതാ കൊറോണ എന്നൊരു കുഞ്ഞൻജീവി അവരെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നുവത്രേ! ഒരുകണക്കിന് നന്നായി. ഇങ്ങനെയെങ്കിലും അവരൊരു പാഠം പഠിക്കുമല്ലോ.

പകൽ മാഞ്ഞു , രാവെത്തി . തളർച്ചയില്ലാതെ ഓടുകയാണ്. സമയാസമയങ്ങളിൽ അന്ന, ജല, ഔഷധാദികൾ സമയാസമയങ്ങിൽ നിയന്ത്രകർ തന്നുകൊണ്ടിരിക്കുന്നതുകൊണ്ടു ക്ഷീണമോ അസുഖങ്ങളോ ഒന്നുമില്ല. ഈ ഓട്ടത്തിലനുഭവിക്കുന്ന ആത്മഹർഷം പറഞ്ഞറിയിക്കാനുമാവുന്നില്ല. മുന്നിൽ  പാളങ്ങൾ  അനന്തമായി നീണ്ടുകിടക്കുകയാണ്. നിർവിഘ്‌നം ഇങ്ങനെ കുതിച്ചുപായാൻ   പ്രത്യേകമൊരിമ്പമുണ്ട്. ... അതാ പാളത്തിൽ  ദൂരെയായിക്കാണുന്നു കുറേ  ഭാണ്ഡക്കെട്ടുകൾ. അയ്യോ... ഭാണ്ഡങ്ങളല്ല, അവർ മനുഷ്യർതന്നെയാണ്, ഗാഢനിദ്രയിൽ. തന്റെ കാതുപൊട്ടുന്ന ശബ്ദംകേട്ടവർ ഉറക്കമുണർന്നു.. പക്ഷേ ഓടിമാറാൻ കഴിയുംമുമ്പ് അവർക്കുമേൽ താനോടിക്കയറുകയാണ്. അവരുടെ ജീവനെടുത്ത, ശരീരങ്ങളെ ഛിന്നഭിന്നമാക്കി...  അയ്യോ... ഇതെന്തൊരു ദുരന്തം!
അലറിക്കരയാനല്ലാതെ തീവണ്ടിയമ്മാവന്  ഒന്നും ചെയ്യാനായില്ല. സ്വയം നിശ്ചലമാവാൻ തനിക്കു കഴിഞ്ഞിരുന്നെങ്കിലെന്ന് അമ്മാവൻ ആദ്യമായി ആഗ്രഹിച്ചുപോയി. മനുഷ്യവർഗ്ഗത്തെ ഒന്നടങ്കം ശപിച്ചുപോയി. മനുഷ്യൻതന്നെയാണ് അവന്റെ ഏറ്റവും വലിയ ശത്രുവെന്ന് അവനെന്നാണിനി  മനസിലാക്കുക!




No comments:

Post a Comment