Wednesday, June 24, 2020

ഇന്നലെ, ഇന്ന്, നാളെ

ഇന്നലെ, ഇന്ന്, നാളെ
.
ഇന്നലെകളെങ്ങോ മറഞ്ഞുപോയി
ഇനിവരാനാവാതെ മാഞ്ഞുപോയി
കൊഴിഞ്ഞതാമിലകളീ തരുശാഖിയിൽ
വന്നു തളിരായ്‌പിറക്കുവാൻ കഥയതില്ല.
ഇന്നലത്തെത്താളിലെഴുതിക്കുറിച്ചിട്ട
കഥയിലൊരു വാക്കും തിരുത്തുവാനാകില്ല
അവിടെപ്പതിപ്പിച്ച  വർണ്ണചിത്രങ്ങളിൽ
നിറമേതുമിനിയൊന്നു മാറ്റുവാനാവുമോ!

'നാളെ' യോ  വെറുമൊരു നിറമാർന്ന സ്വപ്‍നം
വിരിയാൻവിതുമ്പുന്ന പൂമൊട്ടിൻ നിശ്ചയം
നാളെയെ നിനച്ചിന്നു വ്യഥവേണ്ടാ  പാരിതിൽ
അതുവരും കാലം നിനയ്ക്കുന്ന രീതിയിൽ
പുലരിയിൽ ദിനകരനുദിച്ചിടും, സന്ധ്യയിൽ
ഭൂമിയെ ചെമ്പട്ടുടുപ്പിച്ചു  മാഞ്ഞീടും.
ശ്യാമമേഘങ്ങളങ്ങെത്ര  ശ്രമിക്കിലും
ഒരുപകൽ രാവാക്കി മാറ്റുവാനാവുമോ!

ഇന്നാണു മുന്നിൽ നമുക്കുജീവിക്കുവാൻ
ഇന്നൊന്നു മാത്രമേ ബാക്കിയുള്ളു.
വർണ്ണങ്ങൾ തുന്നിപ്പിടിപ്പിച്ചു നറുമണം
നീളെച്ചൊരിഞ്ഞു വിടർന്നുവിലസുന്ന
ഇന്നിന്റെപൂക്കളെ നെഞ്ചോടുചേർക്കണം
ഇന്നിൽ രമിക്കണം  ഇന്നിൽ ലയിക്കണം
നന്മതൻ കാല്പാദമൂന്നിക്കടക്കണം
സങ്കടക്കടലിന്റെയപ്പുറം താണ്ടണം

No comments:

Post a Comment