Saturday, August 8, 2020

കാച്ചി കാച്ചി യാമ ( നാടോടിക്കഥാമത്സരം)


പണ്ടുപണ്ട്  ജപ്പാനിലെ ഫ്യൂജിയാമയുടെ  താഴ്‌വരപ്രദേശത്ത് ദയാലുവായ ഒരു കർഷകനും അദ്ദേഹത്തിന്റെ നല്ലവളായ ഭാര്യയും മലയ്ക്കഭിമുഖമായുള്ള ഒരു കൊച്ചുവീട്ടിൽ സന്തോഷത്തോടെ  വസിച്ചിരുന്നു.  അവർ തങ്ങൾക്കാവശ്യമായതൊക്കെ കൃഷിസ്ഥലത്തു വിളയിച്ചെടുക്കുകയായിരുന്നു പതിവ്. രാവിലെമുതൽ വൈകുന്നേരംവരെ അവർ മണ്ണിൽ പണിയെടുക്കും. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും എല്ലാം തങ്ങളുടെ തോട്ടത്തിൽ വിലയിച്ചെടുക്കും. കൂടുതലുള്ളത് അയൽക്കാർക്കു കൊടുക്കും.
 ഒരിക്കൽ അവർ കൃഷിചെയ്തിരുന്ന പച്ചക്കറികളൊക്കെ തനുക്കി എന്ന  വളരെ വികൃതിയായ  ഒരു റാക്കൂൺനായ  വന്നു നശിപ്പിക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും  അവനെ അവിടെനിന്നോടിക്കണമെന്നു കൃഷിക്കാരൻ ദൃഢനിശ്ചയമെടുത്തു . അദ്ദേഹം ഒരുക്കിവെച്ചിരുന്ന കെണിയിൽ അവൻ  ഒരുദിവസം   വീഴുകതന്നെ ചെയ്തു . തനുക്കിയെ കൊണ്ടുവന്ന്  അയാളൊരു മരത്തിൽ കെട്ടിയിട്ടു. പിന്നീട് എന്തോ ആവശ്യത്തിനായി പട്ടണത്തിലേക്കു പോയി.  അയാളുടെ ഭാര്യയപ്പോൾ 'മോച്ചി' എന്ന മധുരപലഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു.  അരിപ്പൊടികൊണ്ടുണ്ടാക്കുന്ന,  നമ്മുടെ കൊഴുക്കട്ടയോടു സാമ്യമുള്ളൊരു പലഹാരമാണിത്. 
സൂത്രശാലിയായ തനുക്കി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതാണ് രക്ഷപ്പെടാൻ പറ്റിയ സന്ദർഭമെന്ന് അവനു മനസ്സിലായി.  തന്നെ കെട്ടഴിച്ചുവിടണമെന്നു   ആ സ്ത്രീയോടു കേണപേക്ഷിച്ചു.
"അമ്മേ, ചേച്ചീ, എന്നെയൊന്നു കെട്ടഴിച്ചുവിടൂ. ഞാൻ പോകട്ടെ"
" അപ്പോൾ ന്നെ ഞങ്ങളുടെ കൃഷിയൊക്കെ നശിപ്പിക്കില്ലേ... അവിടെക്കിടക്ക്."
"ഇല്ല, ദൈവത്തിനാണെ സത്യം , ഞാൻ നിങ്ങളുടെ പറമ്പിൽപോലും കടക്കുകയില്ല. എന്നെയൊന്നു കെട്ടഴിക്കൂ" അവൻ പിന്നെയും കെഞ്ചി.
സ്വതന്ത്രനാക്കിയാൽ ഇനിയൊരിക്കലും ഒരു ശല്യവും ചെയ്യില്ലെന്ന് അവൻ പലതവണ  ആണയിട്ടു പറഞ്ഞു . ആ പാവം സ്ത്രീ അതൊക്കെ വിശ്വസിച്ചു. ദയതോന്നി അവർ അവനെ കെട്ടഴിച്ചുവിട്ടു. പക്ഷേ , തനുക്കി  വാക്കുപാലിച്ചില്ലെന്നു മാത്രമല്ല, തന്നോടു ദയകാട്ടി കെട്ടഴിച്ചുവിട്ട ആ പാവം സ്ത്രീയെ കൊല്ലുകയും ചെയ്തു. അതുകൊണ്ടും ദുഷ്ടത അവസാനിച്ചില്ല.  രൂപം മാറാൻ അവനു ചില പ്രത്യേക സിദ്ധി ലഭിച്ചിരുന്നു. അവൻ  അതുപയോഗിച്ചു കൃഷിക്കാരന്റെ ഭാര്യയായി രൂപം  മാറി. പിന്നെ  താൻ കൊന്ന ആ  പാവം  കർഷകസ്ത്രീയുടെ മാംസം എടുത്തു ഭക്ഷണം ഉണ്ടാക്കിവെക്കുകയും ചെയ്തു.
കുറച്ചുസമയം കഴിഞ്ഞപ്പോൾ കൃഷിക്കാരൻ മടങ്ങിയെത്തി. അയാളുടെ ഭാര്യയായി രൂപംമാറിയ  തനുക്കി സ്നേഹം നടിച്ച് , ഭക്ഷണം അയാൾക്കു വിളമ്പിക്കൊടുത്തു . അയാൾ  വളരെ സന്തോഷമായി ഭക്ഷണം കഴിച്ചു. അപ്പോൾ തനുക്കി തന്റെ യാഥാർത്ഥരൂപത്തിലാവുകയും കൃഷിക്കാരനോട് തന്റെ  ചതിയുടെ കഥ പറയുകയും ചെയ്തു. അയാൾക്കെന്തെങ്കിലും ചെയ്യാനാവുംമുമ്പ് അവൻ അവിടെനിന്നോടിരക്ഷപ്പെട്ടു.  സ്തംഭിച്ചു നിന്നുപോയി ആ പാവം മനുഷ്യൻ. സമനില വീണ്ടെടുത്തപ്പോൾ അലമുറയിട്ടു കരയാൻ മാത്രമേ അയാൾക്കായുള്ളു.

ഈ ദമ്പതികൾക്ക് അവിടെയുള്ള ഒരു മുയലുമായി നല്ല ചങ്ങാത്തമുണ്ടായിരുന്നു. കൃഷിക്കാരന്റെ ഹൃദയം തകർന്നുള്ള കരച്ചിൽകേട്ട്  മുയൽ ഓടിയെത്തി കാര്യമന്വേഷിച്ചു. കരച്ചിലിൽ മുറിയുന്ന വാക്കുകളോടെ കൃഷിക്കാരൻ ഒരുവിധത്തിൽ നടന്നതൊക്കെ പറഞ്ഞു. എല്ലാമറിഞ്ഞ മുയലിനു തനുക്കിയോട്  കഠിനമായ പ്രതികാരദാഹം തോന്നി.
മുയൽ സ്നേഹം നടിച്ചു  തനുക്കിയുമായി സൗഹാർദ്ദത്തിലായി.  സൗഹൃദത്തിന്റെ മറപറ്റി   കഴിയുന്നവിധത്തിലൊക്കെ അവനെ ഉപദ്രവിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കൽ അവന്റെ പുറത്തു തേനീച്ചക്കൂടു കൊണ്ടുവന്നിട്ടു. ഈച്ചകളുടെ കുത്തേറ്റുവലഞ്ഞ തനുക്കിയെ ആശ്വസിപ്പിച്ചു മുയൽ പറഞ്ഞു.
 "ഈ വേദനയിൽ നിന്നു നിന്നെ  രക്ഷിക്കാൻ ഞാൻ ഒരു മരുന്നു കൊണ്ടുവരാം."
തനുക്കി കാത്തിരുന്നു. മുയൽ മരുന്നുമായെത്തി. കുരുമുളക് അരച്ചു കുഴമ്പാക്കിയതായിരുന്നു ആ മരുന്ന്. അതുകൂടി പുരട്ടിക്കഴിഞ്ഞപ്പോൾ തനുക്കി നീറ്റലും പുകച്ചിലും കൊണ്ടു പുളഞ്ഞുപോയി.
ഒരിക്കൽ തനൂക്കി തലയിൽ  ഒരു  വലിയകെട്ടു ചുള്ളിവിറകുമായി വരികയായിരുന്നു. മുയൽ   പിന്നാലെചെന്നു. തീക്കല്ലുരച്ചു തീയുണ്ടാക്കി വിറകിൽ തീപിടിപ്പിച്ചു. തീ കത്താൻ തുടങ്ങിയപ്പോൾ  തനുക്കി മുയലിനോടു ചോദിച്ചു എന്താണ് ശബ്ദം കേൾക്കുന്നതെന്ന് . മുയൽ പറഞ്ഞു 'കാച്ചി കാച്ചി യാമ ( തീമല )  ഇവിടുന്നു ദൂരെയല്ലല്ലോ  . അവിടുന്നുള്ള ശബ്ദമാണ് '
(കാച്ചി കാച്ചി എന്നത് തീ കത്തുമ്പോഴുണ്ടാകുന്ന ശബ്ദം. )
അപ്പോഴേക്കും വിറകുകെട്ടു മുഴുവൻ തീപിടിച്ചിരുന്നു. തനുക്കിയുടെ ശരീരമാകെ പൊള്ളി .അപ്പോഴും  മുയൽ ലേപനവുമായി വന്നു. അതു കടുകരച്ചതായിരുന്നു. തനുക്കി വേദനകൊണ്ടു പുളഞ്ഞു . മുയൽ അതുകണ്ട് ഉള്ളിൽ പൊട്ടിച്ചിരിച്ചു.
പിന്നീടൊരിക്കൽ അവർ രണ്ടാളും ഒരു തർക്കത്തിലായി. ആരാണു കൂടുതൽ മിടുക്കൻ. അവർ മത്സരിക്കാൻ തന്നെ തീരുമാനിച്ചു. വള്ളമുണ്ടാക്കി തടാകത്തിനു കുറുകെ തുഴയുക. മുയൽ അതിനായി ഒരു മരംകൊണ്ടുള്ള തോണിയുണ്ടാക്കി. മറ്റൊരു മുയലിന്റെ രൂപത്തിൽ ചെന്നു തനുക്കിയോടു പറഞ്ഞു, മണ്ണുകൊണ്ടുള്ള തോണിയാണെങ്കിൽ വേഗം തുഴയാനാവുമെന്ന്. അതുവിശ്വസിച്ച തനുക്കി മണ്ണുകൊണ്ടു വള്ളമുണ്ടാക്കി. ഒടുവിൽ രണ്ടാളും മത്സരരംഗത്തെത്തി. തുഴച്ചിൽ തുടങ്ങിയപ്പോൾ മുയൽ മനഃപൂർവ്വം  പിന്നിലായി തുഴഞ്ഞു. തനുക്കി അതുകണ്ട് നല്ല ആവേശത്തിൽ തുഴഞ്ഞു. പക്ഷേ തടാകമധ്യത്തിലായപ്പോഴേക്കും മൺതോണി വെള്ളത്തിൽ കുതിർന്നു തീർന്നിരുന്നു.  തോണിമുങ്ങിയപ്പോൾ അവൻ  വെള്ളത്തിൽ പൊങ്ങിക്കിടന്നു മുയലിനോടു രക്ഷിക്കണേ എന്നു കേണപേക്ഷിച്ചു. മുയൽ തനൂക്കിയെ  രക്ഷിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല തന്റെ പ്രതികാരകഥ അവനോടു പറയാനും മറന്നില്ല  .തുഴകൊണ്ടു തനുക്കിയെ അടിച്ചു വെള്ളത്തിൽ താഴ്ത്തുകയും ചെയ്തു.  മെല്ലെ തനുക്കി തടാകത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയി. ഒടുവിലത്തെ കുമിളയും ഉയർന്നുവന്നപ്പോൾ മുയൽ മടങ്ങി. അയാൾ കർഷകനോടു നടന്ന കഥകളൊക്കെ പറഞ്ഞു.  പിന്നെയും കുറേക്കാലം അവർ ചങ്ങാതിമാരായിക്കഴിഞ്ഞു.
(ജപ്പാനിലെ കുട്ടികൾക്കിടയിൽ ഈ കഥ വളരെ പ്രചാരത്തിലുള്ളതാണ്. )

No comments:

Post a Comment