Saturday, August 8, 2020

കാഴ്ചയും കാതലും ( നാടോടിക്കഥ മത്സരം)

മൃഗോത്തരപത്മം എന്ന രാജ്യത്തെ രണ്ടു പ്രമുഖപട്ടണങ്ങളായിരുന്നു
മാക്രിപുരവും മണ്ഡൂകതാലും. മാക്രിപുരം  ഒരു നദിക്കരയിലെ പട്ടണമായിരുന്നെങ്കിൽ മണ്ഡൂകതാൽ  കടത്തീരത്തു നിലകൊണ്ടിരുന്ന പട്ടണമായിരുന്നു. വളരെ വ്യത്യസ്തമായ രൂപഭാവങ്ങളുള്ളവ.   മാക്രിപുരത്തെ ഒരുകൊച്ചു താമരപ്പൊയ്കയിൽ കുട്ടൻ എന്നുപേരുള്ള  ഒരു തവളയുണ്ടായിരുന്നു. മണ്ഡൂകതാളിലും ഉണ്ടായിരുന്നു അതേപോലെ മറ്റൊരു തവള. ചെല്ലാൻ എന്നായിരുന്നു അവന്റെ പേര്. കടത്തീരത്തോടടുത്തുള്ള ചതുപ്പുനിലങ്ങളിലായിരുന്നു അവന്റെ വാസം.

മണ്ഡൂകതാലിനെക്കുറിച്ചുള്ള കഥകൾ മാക്രിപുരത്തും  മാക്രിപുരത്തെക്കുറിച്ചുള്ള കഥകൾ  മണ്ഡൂകതാലിലും ഏറെ പ്രചാരത്തിലുണ്ടായിരുന്നവയാണ്. ഓരോരോ നിറംപിടിപ്പിച്ച കഥകൾ കേൾക്കുമ്പോഴും കുട്ടന്  മണ്ഡൂകതാൽ  കാണാനും ചെല്ലന് മാക്രിപുരം  കാണാനുമുള്ള ആഗ്രഹം ഏറിവന്നു.
അങ്ങനെ ഒരുദിവസം കുട്ടൻ അതങ്ങുതീരുമാനിച്ചു -  മണ്ഡൂകതാലിലേക്ക് യാത്രപുറപ്പെടുക. അദ്‌ഭുതമെന്നുപറയട്ടെ, അതേസമയത്തായിരുന്നു ചെല്ലൻ മാക്രിപുരത്തേക്ക്  പോകാൻ തീരുമാനമെടുത്തതും.

വസന്തകാലത്തിന്റെ വരവായി. എല്ലായിടവും ഉന്മേഷദായകങ്ങളായ കാഴ്ചകൾ. എവിടെയും സന്തോഷത്തിന്റെ തിരയിളക്കം. യാത്രചെയ്യാൻ പറ്റിയ സമയം. മനോജ്ഞമായൊരു പ്രഭാതത്തിൽ കുട്ടൻ യാത്രതിരിച്ചു. അതേസമയം ചെല്ലനും  തന്റെ വാസസ്ഥലത്തുനിന്നു യാത്രപുറപ്പെട്ടു. ഇരുവരുടെയും യാത്ര അഭംഗുരം തുടർന്നു. മഴിമദ്ധ്യേ സിംഹമുടി  എന്നൊരു മലയുണ്ടായിരുന്നു. ആ മലകയറിയിറങ്ങിവേണം അപ്പുറത്തെത്താൻ. കുട്ടൻ മെല്ലേ  നടന്നുകയറി. മലയുടെ നിറുകയിലെത്തിയപ്പോൾ അതാ അവിടെ ചെല്ലൻ! തങ്ങളെപ്പോലെതന്നെയുള്ളയൊരാളെ കാണുമ്പോൾ  ഏതൊരാൾക്കുമുണ്ടാകുമല്ലോ ആശ്ചര്യവും ആനന്ദവും. അവർക്കും അങ്ങനെത്തന്നെയായിരുന്നു. അവർ പരസ്പരം പരിചയപ്പെട്ടു. തങ്ങൾ വന്നഭാഗത്തേക്കു വിരൽചൂണ്ടിക്കാട്ടിക്കൊടുത്തു. യാത്രോദ്ദേശ്യമൊക്കെ പങ്കുവെച്ചു. കഥകളൊക്കെപ്പറഞ്ഞ് കയ്യിൽക്കരുതിയിരുന്ന ഭക്ഷണം പങ്കിട്ടുകഴിച്ചു. രണ്ടുപേരുടെയും യാത്ര തുടരാനുള്ള സമയമായി.
"നമ്മൾ വളരെ ചെറിയ ആളുകളായിപ്പോയി. അല്ലെങ്കിൽ നമുക്ക് ഈ മലമുകളിൽനിന്നാൽ പട്ടണങ്ങൾ കാണാൻ കഴിഞ്ഞേനെ" കുട്ടൻ പരിതപിച്ചു.
"അതിനെന്താ, നമുക്ക് പിന്കാലിൽകുത്തി  പൊങ്ങിനോക്കിയാൽ ദൂരെവരെ കാണാൻ സാധിക്കും" ചെല്ലൻ  ആശ്വസിപ്പിച്ചു. "മുൻകൈകൾ നമുക്ക് പരസ്പരം കോർത്തുപിടിച്ച് പിന്കാലിൽ പൊങ്ങിനിൽക്കാം. ഞാൻ വന്നദിക്കിലേക്കു നീ മുഖംതിരിച്ചുപിടിക്കണം. അപ്പോൾ നിനക്കെന്റെ പട്ടണം കാണാം. എതിർവശത്തേക്കു ഞാൻ നോക്കുമ്പോൾ എനിക്ക് നിന്റെ പട്ടണവും കാണാം."
ചെല്ലന്റെ  ഈ ആശയം കുട്ടനും നന്നേ ബോധിച്ചു. സമയം പാഴാക്കാതെ അവർ പരസ്പരം കൈകോർത്തുപിടിച്ച് പിന്കാലിൽകുത്തി  ഉയർന്നുപൊങ്ങി.
പക്ഷേ  നമ്മൾ മനുഷ്യരെപ്പോലെയല്ലല്ലോ തവളകൾ. പൊങ്ങിനിന്നപ്പോൾ തലയുടെ മുകളിലുള്ള കണ്ണുകൾ അവർക്കു പിൻഭാഗത്തെ കാഴ്ചകളാണ് കാട്ടിക്കൊടുത്തത്.
കുട്ടൻ നോക്കിയപ്പോൾ മാക്രിപുരവും ചെല്ലൻ നോക്കിയപ്പോൾ മണ്ഡൂകതാലും നന്നയിക്കണ്ടു.
"ആഹാ! മണ്ഡൂകതാൽ കാണാൻ എന്റെ മാക്രിപുരംപോലെതന്നെ" കുട്ടൻ ആശ്ചര്യപ്പെട്ടു.
"അയ്യോ.. മാക്രിപുരവും  മണ്ഡൂകതാൽപോലെതന്നെ." ചെല്ലനും വിസ്മയിച്ചു.
"ഓ.. ഇതറിഞ്ഞിരുന്നെങ്കിൽ ഞാനീ യാത്രതന്നെ വേണ്ടെന്നുവെച്ചേനെ."  നിരാശയോടെ കുട്ടൻ  പറഞ്ഞു.
"ഞാനും." ചെല്ലനും  സമ്മതിച്ചു.
കുറച്ചുനേരംകൂടി വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നശേഷം അവർ യാത്ര തുടരേണ്ടയെന്നും മടങ്ങിപ്പോകാമെന്നും തീരുമാനമെടുത്തു. പരസ്പരം കെട്ടിപ്പിടിച്ചു യാത്രപറഞ്ഞു. പിന്നെ  കുട്ടൻ മാക്രിപുരത്തേക്കും  ചെല്ലൻ മണ്ഡൂകതാലിലേക്കും യാത്രയായി.
ജീവിതകാലം മുഴുവൻ അവർ മാക്രിപുരവും മണ്ഡൂകതാലും ഒരുപയറിനുള്ളിലെ രണ്ടുമണികൾപോലെ സമാനമെന്നു  വിശ്വസിച്ച് ജീവിച്ചു.










No comments:

Post a Comment