Sunday, August 8, 2021

.തത്ത്വമസി' യാത്രാവിവരണം

അരാഷിയാമയിലെ മുളങ്കാട് --------------------------------------------------------- ജപ്പാനിൽ ജോലിചെയ്യുന്ന മകന്റെയൊപ്പം 2018 മെയ്മാസത്തിൽ നടത്തിയ രണ്ടാഴ്ചത്തെ ജപ്പാൻ സന്ദർശനത്തിനിടയിലാണ് അരാഷിയാമയിലെ മുളങ്കാടുകൾ സന്ദർശിച്ചത്. ടോക്യോയിൽനിന്ന് ജപ്പാനിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ ക്യോത്തോ (Kyoto) സന്ദർശിക്കാനുള്ള യാത്രയായിരുന്നു. കുറെയേറെ കാഴ്ചകൾകണ്ടു ക്ഷീണിച്ചു ഹോട്ടലിലേക്കുള്ള യാത്രയിലാണ് ജപ്പാനിലെ പ്രസിദ്ധമായ ബാംബൂ ഫോറസ്ററ് ചിത്രങ്ങൾ കണ്ടിരുന്നകാര്യം ഞാനോർത്തത് ത്. അതെവിടെയാണെന്നു മോനോടു ചോദിച്ചപ്പോൾ അവൻ വേഗം ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കി. ക്യോത്തോയിൽത്തന്നെ അരാഷിയാമ എന്ന സ്ഥലത്തും ഉണ്ടത്രേ! എങ്കിൽപ്പിന്നെ അതൊന്നു കാണാമെന്നുതോന്നി. അതുകൊണ്ടു പിറ്റേന്ന് രാവിലെ യാത്രതിരിച്ചത് അങ്ങോട്ടേക്കാണ്. ക്യോത്തോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് മലകളാൽ ചുറ്റപ്പെട്ട ഈ സുന്ദരമായ വിനോദസഞ്ചാരകേന്ദ്രം. ട്രെയിനിൽ അരാഷിയാമ സ്റ്റേഷനിലെത്തി. 35 മിനിറ്റു യാത്രയുണ്ട് . സ്റ്റേഷനിലിറങ്ങി നടന്നാദ്യമെത്തിയതു തെൻറ്യു ജി ക്ഷേത്രത്തിന്റെ വലിയ പ്രവേശനകവാടത്തിലേക്കാണ്. അരാഷിയാമയുടെ സുന്ദരദൃശ്യങ്ങളിലേക്കുള്ള പ്രവേശനകവാടമായിത്തന്നെ ഈ ക്ഷേത്രത്തെയും കണക്കാക്കപ്പെടുന്നു. രാവിലെതന്നെ ധാരാളം സഞ്ചാരികൾ എത്തിയിട്ടുണ്ട്. പടിപ്പുരകടന്നു വീതിയുള്ള നടവഴിയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലെ വൃക്ഷങ്ങളുടെയും , സുന്ദരമായ ആകൃതിയിൽ വെട്ടിനിർത്തിയിരിക്കുന്ന ഉയരംകുറഞ്ഞ, പൂക്കളുള്ള അസീലിയ ചെടികളുടേയുമൊക്കെ മനോഹാരിത നമ്മെ മത്തുപിടിപ്പിക്കും. കുറച്ചുനടന്നപ്പോൾ ചില പക്ഷികളുടെ കളകൂജനം. ഇവിടെ ക്ഷേത്രത്തിലും ഉദ്യാനത്തിലും കയറാൻ വേവ്വേറെ ടിക്കറ്റ് ആണ് . ടിക്കറ്റെടുത്തു ഞങ്ങളും ഉള്ളിൽക്കടന്നു. തെൻറ്യു ജി ക്ഷേത്രം ക്യോത്തോയിലെ ഏറ്റവും പ്രധാനപ്പെട്ട സെൻ-ബുദ്ധിസ്റ്റ് ക്ഷേത്രമാണ്. യുനെസ്കോ ലോകപൈതൃകസമ്പത്തായി അംഗീകരിച്ചിരിക്കുന്നു ഈ ക്ഷേത്രം നഗരത്തിലെ അഞ്ചുമഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. 1339ൽ അന്നത്തെ സർവ്വസൈന്യാധിപനായ അഷികാഗ തകയൂജിയാണ്, സമീപകാലത്ത് അന്തരിച്ച ചക്രവർത്തി ഗോ-ദൈഗോയ്ക്ക് ഈ ക്ഷേത്രം നിർമ്മിച്ചു സമർപ്പിച്ചത് . 'തെൻറ്യു' എന്ന വാക്കിനർത്ഥം ആകാശവ്യാളിയെന്നാണ്. യുദ്ധങ്ങളിലും അഗ്നിബാധയിലുമൊക്കയായി പലപ്രാവശ്യമായി ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു . ഇന്നു കാണുന്ന ക്ഷേത്രമന്ദിരങ്ങൾ മെയ്‌ജികാലഘട്ടത്തിലുള്ളതാണെന്നു പറയപ്പെടുന്നു (1868-1912 ) .പക്ഷേ ഈ ക്ഷേത്രത്തോടു ചേർന്നുള്ള ഉദ്യാനം നിർമ്മാണകാലത്തുള്ളതുതന്നെ. വിശാലമായ ഉദ്യാനത്തിൽ ശിലകളും മേപ്പിൾ, സൈപ്രസ് മരങ്ങളും അതിരിടുന്ന താമര വളരുന്ന മനോഹരമായൊരു തടാകവുമുണ്ട്. ഇവിടെയനുഭവേദ്യമാകുന്ന പ്രസന്നതയും പ്രശാന്തിയും അന്തരാത്മാവിലേക്കു പകർന്നുനൽകുന്ന ആനന്ദം അളവറ്റതാണ്. ചെറി പ്പൂക്കളുടെ കാലം കഴിഞ്ഞതുകൊണ്ട് ഇപ്പോൾ പ്രകൃതിയാകെ പച്ചപുതച്ചു നിൽക്കയാണ്. ഏതാനുംനാൾമുമ്പു പിങ്കുചേലയുടുത്ത സുന്ദരിയായി ഇവൾ നിന്നിരിക്കാം. ഇലകൊഴിയും കാലത്ത്, മഞ്ഞയും ചുവപ്പും ഓറഞ്ചും ഒക്കെയായി വർണ്ണവൈവിധ്യത്തിന്റെ ഉടയാട ചാർത്തിനിൽക്കും. മഞ്ഞുകാലത്ത് ധവളകമ്പളത്തിനടിയിൽ തണുത്തുവിറങ്ങലിച്ചുകിടക്കുന്നുണ്ടാകും. ഓരോ ഋതുക്കളിലെയും ഉദ്യാനദൃശ്യങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോന്നും സൃഷ്ടികർത്താവിന്റെ സൗന്ദര്യബോധത്തിന്റെ മഹത്വം വിളിച്ചോതുന്നവ. സാധാരണ സെൻ ക്ഷേത്രങ്ങൾ ഉത്തരദക്ഷിണദിക്കിലായയാണ് വിന്യസിക്കപ്പെടുന്നത്. പക്ഷേ അതിനൊരപവാദമായി ഈ ക്ഷേത്രം കിഴക്കുപടിഞ്ഞാറുദിശയിലായിട്ടാണ്. ഒറ്റനിലയിലുള്ള പടിപ്പുരയാണ് ക്ഷേത്രത്തിന്റെ ഏറ്റവും പഴക്കമുള്ള നിർമ്മിതി. വിസ്തൃതമായ ടീച്ചിങ് ഹാളിൽ ഗൗതമബുദ്ധന്റെ വലിയൊരു ദാരുശില്പമുണ്ട് .ജപ്പാനിലെ മറ്റുപലക്ഷേത്രങ്ങളിലും കണ്ടതുപോലെ പുരാതനചിത്രകലയുടെ ബഹിർസ്ഫുരണങ്ങൾ ഇവിടെയും കാണാം. അതിൽ ഏറെ പ്രാധാന്യത്തോടെ കാണുന്നത് ഒരു മേഘാവ്യാളിയുടെ ചിത്രമാണ്. കാഴ്ചകളിലൊക്കെ പൗരാണികതയുടെ മിന്നലാട്ടങ്ങൾ . പുരോഹിതന്മാരുടെയും സന്യാസിമാരുടെയും വാസഗൃഹങ്ങൾക്കു വ്യത്യസ്തപേരുകളാണ്. നിർമ്മാണകാലഘട്ടവും വ്യത്യസ്തം. തടാകക്കരയിലെ പരന്ന മുറ്റത്തു വെളുത്ത ചരൽവിരിച്ചു വരകളിട്ടു രൂപങ്ങൾ മെനഞ്ഞിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രമുറ്റങ്ങൾ അങ്ങനെയാണ്. അതിനുമുകളിലൂടെ നടക്കാൻ സന്ദർശകർക്കനുവാദമില്ല. പൗരാണികതയുടെ ഗരിമയും ഗഹനതയും പ്രകൃതിമനോഹാരിതയുടെ നൈർമല്യവും ഒന്നുചേർന്നൊരുക്കിത്തരുന്ന സ്വർഗ്ഗീയാനുഭവത്തിൽനിന്നു ഇനി പോകേണ്ടതു അരാഷിയാമയിലെ പ്രസിദ്ധമായ മുളങ്കാടുകളിലേക്കാണ്. ഒരു അലസഗമനത്തിനുള്ള നടവഴിയേയുള്ളു അവിടേക്ക്. വഴിയിൽ ഒരുപാടു പക്ഷികളുടെ ചങ്ങാത്തം കിട്ടി. വലിയശബ്ദമുണ്ടാക്കുന്ന പേരറിയാത്ത ചെറിയപക്ഷി നല്ലൊരു കൗതുകക്കാഴ്ചയായിരുന്നു . ഗൂഗിൾ സെർച്ചിൽ പലപ്പോഴും വഴി കുഴക്കിയെങ്കിലും ഒടുവിൽ ഞങ്ങളും അവിടെയെത്തിച്ചേർന്നു. വലിയൊരു കാടുപോലെ Iഏതൊക്കെയോ മരങ്ങൾ ഇടതിങ്ങിവളർന്നുനിൽക്കുന്ന മലഞ്ചെരിവ് കയറിയും ഇറങ്ങിയുമൊക്കെയാണ് മുളങ്കാടിന്റെ വഴിയിലെത്തുന്നത്. അവിടെയുമുണ്ട് ഒരു ക്ഷേത്രം. ജപ്പാൻ സംസ്കാരത്തിന്റെ ഭാഗമാണു മുളകൾ. അവർക്കു മുളകൾ ഐശ്വര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് . ഒട്ടനവധി ഉപയോഗങ്ങളാണു മുളയ്ക്കുള്ളത്. നിത്യഭക്ഷണത്തിൽപോലും മുളങ്കൂമ്പുകൊണ്ടുള്ള വിഭവങ്ങൾ വളരെ പ്രധാനമാണ് . മുളകൾ ദുർഭൂതങ്ങളെ അകറ്റുമെന്നൊരു വിശ്വാസംകൂടിയുള്ളതുകൊണ്ടു ക്ഷേത്രങ്ങളോടുചേർന്നൊരു മുളങ്കാട് സാധാരണമാണ്. ചിലതു വളരെ വിസ്തൃതവുമായിരിക്കും. അത്തരമൊരു മുളങ്കാടാണിത് . വളരെ ഉയരമുള്ള , ശാഖകളില്ലാത്ത, ഇടതൂർന്നുവളർന്നുനിൽക്കുന്ന മുളകൾക്കിടയിൽ നടപ്പാത വേലികെട്ടി വേർതിരിച്ചിട്ടിട്ടുണ്ട്. ജപ്പാനിലെ രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ഗോൾഡൻ വീക്ക് ആഘോഷസമയമായതുകൊണ്ടു നല്ല തിരക്കാണ് . മുളങ്കാട്ടിലൂടെയുള്ള നടത്തം അന്യാദൃശമായൊരനുഭവമാണ്. മുളകളുടെ ഗന്ധം ആസ്വദിച്ച്, ഇടയിലൂടെ പാറിവീഴുന്ന സൂര്യരശ്മികളുടെ നേർവഴി കണ്ടറിഞ്ഞ്, കാറ്റിലുലയുന്ന മുളകളുടെ സംഗീതം മൗനമായ് ശ്രവിച്ച്, മറ്റേതോ ലോകത്തിലെന്നപോലെ നമുക്കെങ്ങനെ നടന്നുപോകാം. ഫോട്ടോഗ്രഫിക്ക് വളരെ പ്രസിദ്ധമായ ഒരു കേന്ദ്രമാണിത്. പക്ഷേ ആളുകളെ ഒഴിവാക്കി ഒരു ചിത്രമെടുക്കാൻ തിരക്കുള്ള സമയത്തു ബദ്ധപ്പെടേണ്ടിവരും. എത്ര ചിത്രമെടുത്താലും എന്തുകൊണ്ടോ അവയുടെ ഭംഗി നമുക്കു തൃപ്തിയാവില്ല . അത്ര സൗന്ദര്യമാണു നാമിവിടെ കണ്ടനുഭവിക്കുന്നത്. ഇടയ്ക്ക് അവിടെക്കണ്ടു പരിചയപ്പെട്ട ഒരു മലേഷ്യൻ കുടുംബം ഞങ്ങൾ മൂവരും ഒന്നിച്ചുള്ള ചിത്രമെടുത്തുതന്നു. ആ കുടുംബത്തിന്റെ ചിത്രങ്ങൾ ഞങ്ങളും എടുത്തുകൊടുത്തു. അവിടെയും ജപ്പാന്റെ പാരമ്പരാഗതവേഷമണിഞ്ഞ ഗെയ്‌ഷെകൾ സന്തോഷത്തോടെ മറ്റുള്ളവർക്കൊപ്പം നിന്നു ഫോട്ടോ എടുക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്. നടന്നുനടന്നെത്തുന്നതു മുളങ്കാടിനപ്പുറമുള്ളൊരു പഴയ മന്ദിരത്തിലേക്കാണ്. അവിടെയൊരു മ്യുസിയവും മറ്റുമുണ്ട്. അവിടെ എന്തോ പണികൾ നടക്കുന്നതുകൊണ്ടു ആ ദിവസങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടു അമ്പുചിഹ്നം കാട്ടുന്ന വഴിയിലൂടെ ഞങ്ങൾ പുറത്തേക്കു കടക്കാനുള്ള നടത്തം തുടങ്ങി. ഇടയ്ക്കു സെൻ-മഴക്കാടുകളുടെ സൃഷ്ടി നടന്നുകൊണ്ടിരിക്കുന്ന ഒരു ഭാഗവും കണ്ടു. പിന്നെയും കുറേദൂരം നടന്നപ്പോൾ കുറച്ചുവീടുകളും കൃഷിസ്ഥലങ്ങളും ഒക്കെ കാണായി. കൊച്ചു തോട്ടത്തിൽ പച്ചക്കറികളും ഫലവൃക്ഷങ്ങളുമൊക്കെ വളരുന്നു. ഒരാൾ അതിനിടയിൽ എന്തോ ജോലികൾ ചെയ്യുന്നുമുണ്ട്. ഒരിടത്തു കുലച്ചുനിൽക്കുന്ന വാഴകൾ. മറ്റൊരിടത്തു മരങ്ങൾ നിറയെ പഴുത്തുനിൽകുന്ന വളരെവലിയ മധുരനാരങ്ങകൾ. ഒരിടത്തു വിൽക്കാനായി പറിച്ചുകൂട്ടി വെച്ചിട്ടുണ്ട്. ഒരെണ്ണത്തിന്റെ വില 300യെൻ .നമ്മുടെ 185രൂപയോളം. യാത്രകൾക്കിടയിൽ പലയിടത്തും ഇങ്ങനെ പഴങ്ങളും പച്ചക്കറികളും ഒക്കെ വില്പനയ്ക്കായി വെച്ചിരിക്കുന്നതുകാണാം. മിക്കവാറും അതിനോടൊപ്പം വില്പനക്കാരെ കാണാറുമില്ല. വിലയെഴുതിയ ചെറിയ ബോർഡുകളും പണം നിക്ഷേപിക്കാനായൊരു പാത്രവും ഒപ്പമുണ്ടാകും. വരുന്നവർ ആവശ്യമുള്ള സാധനങ്ങൾ എടുത്തശേഷം വില കൃത്യമായി പണപ്പാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുക. ജപ്പാനിലെ ഞങ്ങളുടെ സത്യസന്ധത

അരാഷിയാമയിലെ മുളങ്കാട് 

---------------------------------------------------------

ജപ്പാനിൽ ജോലിചെയ്യുന്ന മകന്റെയൊപ്പം 2018 മെയ്മാസത്തിൽ   നടത്തിയ  രണ്ടാഴ്ചത്തെ ജപ്പാൻ സന്ദർശനത്തിനിടയിലാണ്  അരാഷിയാമയിലെ മുളങ്കാടുകൾ സന്ദർശിച്ചത്. 

ഏതാനും ദിവസം   ജപ്പാനിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ ക്യോത്തോ (Kyoto) സന്ദർശിക്കാനുള്ള യാത്രയായിരുന്നു. 

കുറെയേറെ കാഴ്ചകൾകണ്ടു ക്ഷീണിച്ചു   ഹോട്ടലിലേക്കുള്ള  യാത്രയിലാണ്  ജപ്പാനിലെ പ്രസിദ്ധമായ ബാംബൂ ഫോറസ്ററ്  ചിത്രങ്ങൾ കണ്ടിരുന്നകാര്യം  ഞാനോർത്തത് ത്. അതെവിടെയാണെന്നു മോനോടു ചോദിച്ചപ്പോൾ അവൻ വേഗം ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കി.  ക്യോത്തോയിൽത്തന്നെ അരാഷിയാമ എന്ന സ്ഥലത്തും ഉണ്ടത്രേ!  എങ്കിൽപ്പിന്നെ അതൊന്നു കാണാമെന്നുതോന്നി. അതുകൊണ്ടു പിറ്റേന്ന്  രാവിലെ യാത്രതിരിച്ചത് അങ്ങോട്ടേക്കാണ്. ക്യോത്തോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് മലകളാൽ ചുറ്റപ്പെട്ട ഈ സുന്ദരമായ വിനോദസഞ്ചാരകേന്ദ്രം.  ട്രെയിനിൽ അരാഷിയാമ  സ്റ്റേഷനിലെത്തി. 35 മിനിറ്റു യാത്രയുണ്ട് .  സ്റ്റേഷനിലിറങ്ങി നടന്നാദ്യമെത്തിയതു  തെൻറ്യു ജി ക്ഷേത്രത്തിന്റെ  വലിയ പ്രവേശനകവാടത്തിലേക്കാണ്. അരാഷിയാമയുടെ സുന്ദരദൃശ്യങ്ങളിലേക്കുള്ള പ്രവേശനകവാടമായിത്തന്നെ ഈ ക്ഷേത്രത്തെയും കണക്കാക്കപ്പെടുന്നു.  രാവിലെതന്നെ ധാരാളം സഞ്ചാരികൾ എത്തിയിട്ടുണ്ട്.  പടിപ്പുരകടന്നു വീതിയുള്ള നടവഴിയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലെ വൃക്ഷങ്ങളുടെയും ,  സുന്ദരമായ ആകൃതിയിൽ വെട്ടിനിർത്തിയിരിക്കുന്ന ഉയരംകുറഞ്ഞ, പൂക്കളുള്ള അസീലിയ  ചെടികളുടേയുമൊക്കെ മനോഹാരിത നമ്മെ  മത്തുപിടിപ്പിക്കും. കുറച്ചുനടന്നപ്പോൾ ചില പക്ഷികളുടെ കളകൂജനം. ഇവിടെ ക്ഷേത്രത്തിലും  ഉദ്യാനത്തിലും  കയറാൻ  വേവ്വേറെ ടിക്കറ്റ്  ആണ് .  ടിക്കറ്റെടുത്തു ഞങ്ങളും ഉള്ളിൽക്കടന്നു.


തെൻറ്യു ജി  ക്ഷേത്രം  ക്യോത്തോയിലെ ഏറ്റവും പ്രധാനപ്പെട്ട സെൻ-ബുദ്ധിസ്റ്റ് ക്ഷേത്രമാണ്. യുനെസ്കോ ലോകപൈതൃകസമ്പത്തായി അംഗീകരിച്ചിരിക്കുന്നു ഈ ക്ഷേത്രം നഗരത്തിലെ അഞ്ചുമഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. 1339ൽ അന്നത്തെ സർവ്വസൈന്യാധിപനായ അഷികാഗ തകയൂജിയാണ്, സമീപകാലത്ത് അന്തരിച്ച ചക്രവർത്തി ഗോ-ദൈഗോയ്ക്ക് ഈ ക്ഷേത്രം നിർമ്മിച്ചു  സമർപ്പിച്ചത് . 'തെൻറ്യു'  എന്ന വാക്കിനർത്ഥം ആകാശവ്യാളിയെന്നാണ്.   യുദ്ധങ്ങളിലും അഗ്നിബാധയിലുമൊക്കയായി പലപ്രാവശ്യമായി   ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു . ഇന്നു  കാണുന്ന ക്ഷേത്രമന്ദിരങ്ങൾ മെയ്‌ജികാലഘട്ടത്തിലുള്ളതാണെന്നു പറയപ്പെടുന്നു (1868-1912 ) .പക്ഷേ ഈ ക്ഷേത്രത്തോടു  ചേർന്നുള്ള ഉദ്യാനം നിർമ്മാണകാലത്തുള്ളതുതന്നെ. വിശാലമായ ഉദ്യാനത്തിൽ ശിലകളും  മേപ്പിൾ, സൈപ്രസ് മരങ്ങളും  അതിരിടുന്ന താമര വളരുന്ന    മനോഹരമായൊരു തടാകവുമുണ്ട്. ഇവിടെയനുഭവേദ്യമാകുന്ന പ്രസന്നതയും പ്രശാന്തിയും അന്തരാത്മാവിലേക്കു പകർന്നുനൽകുന്ന ആനന്ദം അളവറ്റതാണ്.  ചെറി പ്പൂക്കളുടെ കാലം   കഴിഞ്ഞതുകൊണ്ട് ഇപ്പോൾ പ്രകൃതിയാകെ പച്ചപുതച്ചു നിൽക്കയാണ്. ഏതാനുംനാൾമുമ്പു  പിങ്കുചേലയുടുത്ത സുന്ദരിയായി ഇവൾ നിന്നിരിക്കാം. ഇലകൊഴിയും കാലത്ത്, മഞ്ഞയും ചുവപ്പും ഓറഞ്ചും ഒക്കെയായി വർണ്ണവൈവിധ്യത്തിന്റെ ഉടയാട ചാർത്തിനിൽക്കും. മഞ്ഞുകാലത്ത്  ധവളകമ്പളത്തിനടിയിൽ തണുത്തുവിറങ്ങലിച്ചുകിടക്കുന്നുണ്ടാകും. ഓരോ ഋതുക്കളിലെയും  ഉദ്യാനദൃശ്യങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോന്നും സൃഷ്ടികർത്താവിന്റെ സൗന്ദര്യബോധത്തിന്റെ മഹത്വം വിളിച്ചോതുന്നവ.


സാധാരണ സെൻ ക്ഷേത്രങ്ങൾ ഉത്തരദക്ഷിണദിക്കിലായയാണ് വിന്യസിക്കപ്പെടുന്നത്. പക്ഷേ അതിനൊരപവാദമായി ഈ ക്ഷേത്രം കിഴക്കുപടിഞ്ഞാറുദിശയിലായിട്ടാണ്. ഒറ്റനിലയിലുള്ള പടിപ്പുരയാണ് ക്ഷേത്രത്തിന്റെ ഏറ്റവും പഴക്കമുള്ള നിർമ്മിതി. വിസ്തൃതമായ ടീച്ചിങ് ഹാളിൽ  ഗൗതമബുദ്ധന്റെ   വലിയൊരു  ദാരുശില്പമുണ്ട്  .ജപ്പാനിലെ  മറ്റുപലക്ഷേത്രങ്ങളിലും കണ്ടതുപോലെ പുരാതനചിത്രകലയുടെ ബഹിർസ്ഫുരണങ്ങൾ ഇവിടെയും കാണാം. അതിൽ ഏറെ പ്രാധാന്യത്തോടെ കാണുന്നത് ഒരു മേഘാവ്യാളിയുടെ ചിത്രമാണ്. കാഴ്ചകളിലൊക്കെ പൗരാണികതയുടെ മിന്നലാട്ടങ്ങൾ  . പുരോഹിതന്മാരുടെയും സന്യാസിമാരുടെയും വാസഗൃഹങ്ങൾക്കു   വ്യത്യസ്തപേരുകളാണ്. നിർമ്മാണകാലഘട്ടവും വ്യത്യസ്തം. തടാകക്കരയിലെ പരന്ന മുറ്റത്തു വെളുത്ത ചരൽവിരിച്ചു വരകളിട്ടു രൂപങ്ങൾ മെനഞ്ഞിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രമുറ്റങ്ങൾ അങ്ങനെയാണ്.  അതിനുമുകളിലൂടെ നടക്കാൻ സന്ദർശകർക്കനുവാദമില്ല.


പൗരാണികതയുടെ ഗരിമയും ഗഹനതയും പ്രകൃതിമനോഹാരിതയുടെ നൈർമല്യവും ഒന്നുചേർന്നൊരുക്കിത്തരുന്ന സ്വർഗ്ഗീയാനുഭവത്തിൽനിന്നു ഇനി പോകേണ്ടതു അരാഷിയാമയിലെ പ്രസിദ്ധമായ മുളങ്കാടുകളിലേക്കാണ്. ഒരു അലസഗമനത്തിനുള്ള നടവഴിയേയുള്ളു അവിടേക്ക്. വഴിയിൽ ഒരുപാടു പക്ഷികളുടെ   ചങ്ങാത്തം കിട്ടി. വലിയശബ്ദമുണ്ടാക്കുന്ന പേരറിയാത്ത  ചെറിയപക്ഷി നല്ലൊരു കൗതുകക്കാഴ്ചയായിരുന്നു . ഗൂഗിൾ സെർച്ചിൽ പലപ്പോഴും വഴി കുഴക്കിയെങ്കിലും ഒടുവിൽ ഞങ്ങളും അവിടെയെത്തിച്ചേർന്നു. വലിയൊരു  കാടുപോലെ Iഏതൊക്കെയോ   മരങ്ങൾ ഇടതിങ്ങിവളർന്നുനിൽക്കുന്ന മലഞ്ചെരിവ് കയറിയും ഇറങ്ങിയുമൊക്കെയാണ് മുളങ്കാടിന്റെ വഴിയിലെത്തുന്നത്. അവിടെയുമുണ്ട് ഒരു  ക്ഷേത്രം. ജപ്പാൻ സംസ്കാരത്തിന്റെ ഭാഗമാണു മുളകൾ. അവർക്കു മുളകൾ ഐശ്വര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് . ഒട്ടനവധി ഉപയോഗങ്ങളാണു മുളയ്ക്കുള്ളത്. നിത്യഭക്ഷണത്തിൽപോലും മുളങ്കൂമ്പുകൊണ്ടുള്ള വിഭവങ്ങൾ വളരെ പ്രധാനമാണ് .  മുളകൾ ദുർഭൂതങ്ങളെ അകറ്റുമെന്നൊരു വിശ്വാസംകൂടിയുള്ളതുകൊണ്ടു ക്ഷേത്രങ്ങളോടുചേർന്നൊരു മുളങ്കാട് സാധാരണമാണ്. ചിലതു വളരെ വിസ്തൃതവുമായിരിക്കും. അത്തരമൊരു മുളങ്കാടാണിത് . വളരെ ഉയരമുള്ള , ശാഖകളില്ലാത്ത, ഇടതൂർന്നുവളർന്നുനിൽക്കുന്ന മുളകൾക്കിടയിൽ നടപ്പാത വേലികെട്ടി വേർതിരിച്ചിട്ടിട്ടുണ്ട്.   ജപ്പാനിലെ രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള   ഗോൾഡൻ  വീക്ക് ആഘോഷസമയമായതുകൊണ്ടു നല്ല തിരക്കാണ് .


മുളങ്കാട്ടിലൂടെയുള്ള നടത്തം അന്യാദൃശമായൊരനുഭവമാണ്. മുളകളുടെ ഗന്ധം   ആസ്വദിച്ച്, ഇടയിലൂടെ പാറിവീഴുന്ന സൂര്യരശ്മികളുടെ നേർവഴി കണ്ടറിഞ്ഞ്, കാറ്റിലുലയുന്ന മുളകളുടെ സംഗീതം മൗനമായ് ശ്രവിച്ച്, മറ്റേതോ ലോകത്തിലെന്നപോലെ നമുക്കെങ്ങനെ നടന്നുപോകാം. ഫോട്ടോഗ്രഫിക്ക് വളരെ പ്രസിദ്ധമായ ഒരു കേന്ദ്രമാണിത്. പക്ഷേ ആളുകളെ ഒഴിവാക്കി ഒരു ചിത്രമെടുക്കാൻ തിരക്കുള്ള സമയത്തു ബദ്ധപ്പെടേണ്ടിവരും. എത്ര ചിത്രമെടുത്താലും എന്തുകൊണ്ടോ അവയുടെ ഭംഗി  നമുക്കു തൃപ്തിയാവില്ല . അത്ര സൗന്ദര്യമാണു  നാമിവിടെ കണ്ടനുഭവിക്കുന്നത്. ഇടയ്ക്ക് അവിടെക്കണ്ടു പരിചയപ്പെട്ട  ഒരു മലേഷ്യൻ കുടുംബം ഞങ്ങൾ മൂവരും ഒന്നിച്ചുള്ള ചിത്രമെടുത്തുതന്നു. ആ കുടുംബത്തിന്റെ ചിത്രങ്ങൾ ഞങ്ങളും എടുത്തുകൊടുത്തു. അവിടെയും ജപ്പാന്റെ പാരമ്പരാഗതവേഷമണിഞ്ഞ ഗെയ്‌ഷെകൾ   സന്തോഷത്തോടെ മറ്റുള്ളവർക്കൊപ്പം നിന്നു ഫോട്ടോ  എടുക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്.


നടന്നുനടന്നെത്തുന്നതു  മുളങ്കാടിനപ്പുറമുള്ളൊരു പഴയ മന്ദിരത്തിലേക്കാണ്. അവിടെയൊരു മ്യുസിയവും മറ്റുമുണ്ട്. അവിടെ എന്തോ പണികൾ നടക്കുന്നതുകൊണ്ടു ആ ദിവസങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടു അമ്പുചിഹ്നം കാട്ടുന്ന വഴിയിലൂടെ ഞങ്ങൾ പുറത്തേക്കു കടക്കാനുള്ള നടത്തം തുടങ്ങി. ഇടയ്ക്കു സെൻ-മഴക്കാടുകളുടെ  സൃഷ്ടി നടന്നുകൊണ്ടിരിക്കുന്ന   ഒരു ഭാഗവും കണ്ടു. പിന്നെയും  കുറേദൂരം  നടന്നപ്പോൾ  കുറച്ചുവീടുകളും കൃഷിസ്ഥലങ്ങളും ഒക്കെ കാണായി. കൊച്ചു തോട്ടത്തിൽ പച്ചക്കറികളും ഫലവൃക്ഷങ്ങളുമൊക്കെ വളരുന്നു. ഒരാൾ അതിനിടയിൽ എന്തോ ജോലികൾ ചെയ്യുന്നുമുണ്ട്. ഒരിടത്തു കുലച്ചുനിൽക്കുന്ന വാഴകൾ. മറ്റൊരിടത്തു മരങ്ങൾ നിറയെ പഴുത്തുനിൽകുന്ന വളരെവലിയ  മധുരനാരങ്ങകൾ.  ഒരിടത്തു വിൽക്കാനായി പറിച്ചുകൂട്ടി വെച്ചിട്ടുണ്ട്. ഒരെണ്ണത്തിന്റെ   വില 300യെൻ .നമ്മുടെ  185രൂപയോളം. യാത്രകൾക്കിടയിൽ പലയിടത്തും ഇങ്ങനെ പഴങ്ങളും പച്ചക്കറികളും ഒക്കെ വില്പനയ്ക്കായി വെച്ചിരിക്കുന്നതുകാണാം.  മിക്കവാറും അതിനോടൊപ്പം വില്പനക്കാരെ കാണാറുമില്ല. വിലയെഴുതിയ ചെറിയ ബോർഡുകളും പണം നിക്ഷേപിക്കാനായൊരു പാത്രവും ഒപ്പമുണ്ടാകും. വരുന്നവർ  ആവശ്യമുള്ള സാധനങ്ങൾ എടുത്തശേഷം വില കൃത്യമായി പണപ്പാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുക. ജപ്പാനിലെ ഞങ്ങളുടെ സത്യസന്ധത എത്ര മഹത്തരമാണല്ലേ!

കഴിഞ്ഞുപോയ കുറച്ചുസമയം ജീവതത്തിൽ  ഒരിക്കലും മറക്കാനിടയില്ലാത്ത അനുഭവവിശേഷമാണ് ഞങ്ങൾക്കു  സമ്മാനിച്ചത്. ഇനി പോകാൻ  തീരുമാനിച്ചിരിക്കുന്നത് ഒസാക്ക  കാസിൽ കാണാനാണ്. ഒസാക്കയിലേക്ക്  ഒന്നരമണിക്കൂർ ട്രെയിൻ യാത്രയുണ്ട്. സ്റ്റേഷനിലുള്ള ഒരു ഭക്ഷണശാലയിൽ നിന്നു ഭക്ഷണം കഴിച്ചശേഷം പ്ലാറ്റ്ഫോമിലേക്കു നടന്നു. ജപ്പാനിൽ ട്രെയിൻയാത്ര ലളിതവും ആയാസരഹിതവുമാണ്.  ഹ്രസ്വകാലത്തെ സന്ദർശനത്തിനെത്തുന്നവർക്ക്, എല്ലായ്‌പോഴും ടിക്കറ്റ് എടുക്കുന്നത് ആയാസപൂർണ്ണവും  അപ്രായോഗികവുമായതുകൊണ്ടു   പ്രീപെയ്ഡ് കാർഡ് കയ്യിൽ സൂക്ഷിക്കുന്നതാണു നല്ലത്. 'പാസ്‌മോ' എന്നും 'സുയിക'  എന്നും രണ്ടുബ്രാൻഡുകളിൽ ഇവ ലഭ്യമാണ്. കണ്ടാൽ നമ്മുടെ മെട്രോട്രെയിൻ കാർഡ് പോലെ. 500 യെൻ നിക്ഷേപിച്ചാൽ ഈ കാർഡ് കൈവശമാക്കാം. അതിൽ യാത്രകളുടെ വ്യാപ്തിയനുസരിച്ചു നമുക്കു പണമടയ്ക്കാം. ഓരോപ്രാവശ്യവും റെയിവേസ്റ്റേഷനിലേക്കു  കടക്കുമ്പോഴും തിരികെയിറങ്ങുമ്പോഴും ഈ കാർഡ് ബാരിക്കേഡിലെ സ്കാനറുകളിൽ ഉരസിയാൽ മാത്രമേ അവ നമുക്കായി തുറക്കപ്പെടുകയുള്ളു. പണം തീരുന്നതിനനുസരിച്ചു വീണ്ടും നിക്ഷേപിക്കാം. അതു ചെയ്യാൻ സ്റ്റേഷനുകളിൽ സൗകര്യമുണ്ട്.   ഷിങ്കാൻസെനിലും(ബുള്ളറ്റ് ട്രെയിൻ) എക്സ്പ്രസ്സ് ട്രെയിനിലും ദീർഘദൂരബസുകളിലും ഒഴികെ ഏതു ഗതാഗതസൗകര്യങ്ങളിലും ഇതുപയോഗിക്കാം . റെസ്റ്റൊറന്റുകളിലും സാധനങ്ങൾ വാങ്ങാൻ കടകളിലും വെൻഡിങ് മെഷിനിലും ഒക്കെ ഇതു പ്രയോജനപ്പെടുത്താം.  നമ്മുടെ യാത്രാകാലം  അവസാനിച്ചാൽ ഈ കാർഡ് മടക്കി നൽകാം. അപ്പോൾ പ്രഥമനിക്ഷേപമായ 500യെൻ തിരികെ ലഭിക്കുകയും ചെയ്യും. ജപ്പാനിൽ ഏതാവശ്യത്തിനും പണം കൈവശമുണ്ടായിരിക്കണം. കാരണം ബാങ്ക് ക്രെഡിറ്റ് കാർഡും മറ്റും ഇവിടെ ഒരിടത്തും തന്നെ സ്വീകാര്യമല്ല എന്നതുതന്നെ.  1, 5, 10, 50, 100 , 500 യെൻ നാണയങ്ങളാണ് .  1,000,  2,000,  5,000   10,000 യെൻ നോട്ടുകളും .


കർശനമായ കൃത്യനിഷ്ഠ ഇവിടുത്തെ ട്രെയിനുകളുടെ പ്രത്യേകതയാണ്. ലോക്കൽട്രെയിനുകൾ പോലും നമ്മുടെ മെട്രോട്രെയിനുകൾ പോലെയാണ്. നല്ല വൃത്തിയും വെടിപ്പും ഭംഗിയും . എത്രതിരക്കായാലും കയറാനോ ഇറങ്ങാനോ ഇവിടെ ബുദ്ധിമുട്ടനുഭവപ്പെടില്ല. കംപാർട്മെന്റുകൾ വന്നു  നിൽക്കുന്നിടത്തു വാതിലിന്റെ ഇരുവശവുമായി കയറാനുള്ളവർ ക്യൂ നിൽക്കുകയാണു ചെയ്യുന്നത്. ആരും തിക്കിത്തിരക്കി മറ്റുള്ളവർക്കു  ശല്യമുണ്ടാക്കില്ല. പ്ലാറ്റ്ഫോമിൽ ട്രെയിൻ നിന്നശേഷം വാതിൽതുറന്നാൽ ഇറങ്ങാനുള്ളവർ മധ്യത്തിൽകൂടി ഇറങ്ങും. അതുകഴിഞ്ഞാൽ മാത്രമേ ആളുകൾ കയറുകയുള്ളു. നിശ്ചിതസമയത്തിനുള്ളിൽ   വാതിലടയുമെന്നതുകൊണ്ട് വാതിലിൽനിന്ന് അല്പം മാറിനിൽക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.    ലോക്കൽട്രെയിനുകളിൽ മെട്രോട്രെയിനുകളിൽപ്പോലെ വശങ്ങളിൽ മാത്രമേ ഇരിപ്പിടങ്ങൾ ഉള്ളു. അതിൽ ഒരുഭാഗത്തേത് പ്രയോറിറ്റി സീറ്റുകൾ ആണ്. അംഗവൈകല്യമുള്ളവർ, വൃദ്ധജനങ്ങൾ, കുഞ്ഞുങ്ങളെ കയ്യിലേന്തിയ അമ്മമാർ, ഗർഭിണികൾ എന്നിവർക്കായുള്ളതാണവ. അങ്ങനെയാരും ഇല്ലെങ്കിൽ മറ്റുള്ളവർക്കിരിക്കാം. പക്ഷേ ആരെങ്കിലും വന്നാലുടൻസീറ്റ് ഒഴിഞ്ഞുകൊടുക്കും. ഇവിടെ ട്രെയിനിൽ മൊബൈലിലോ അല്ലാതെയോ സംസാരം പാടില്ല. യാത്രക്കാർ സദാ  അവരവരുടേതായ കാര്യങ്ങളിൽ മുഴുകുയിരിക്കും. ചിലർ മൊബൈലിൽ ജോലികൾ ചെയ്യുകയോ, വായിക്കുകയോ ഗെയിം കളിക്കുകയോ ഒക്കെയാവും. പലരും പുസ്തകവായനയിൽ മുഴുകി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നതുകാണാം. ശ്രദ്ധയിൽപ്പെട്ട മറ്റൊരുകാര്യം പലരും സർജിക്കൽ  മാസ്ക് ധരിച്ചിട്ടുണ്ട്  എന്നതാണ്. ട്രെയിനിൽ  മാത്രമല്ല പുറത്തും ഇതൊരു സാധാരണ കാഴ്ചയാണ്. (2018 ലാണിത്).  ​അതേക്കുറിച്ചു മോനോടു ചോദിച്ചപ്പോൾ എന്തെങ്കിലും അസുഖങ്ങളുള്ളവരാകും, തങ്ങളുടെ അസുഖം മറ്റുള്ളവർക്കു  പകരാതിരിക്കാനുള്ള മുൻകരുതലാണിതെന്നാണു പറഞ്ഞത്.  അതുപോലെ ട്രെയിനിൽ മത്രമല്ല, പൊതുസ്ഥലങ്ങളിലൊന്നും   ആരും ഭക്ഷണം കഴിക്കാറില്ല . കാരണം  ഭക്ഷണാവശിഷ്ടങ്ങൾ ട്രെയിൻ വൃത്തികേടാക്കും, പിന്നെ പലപ്പോഴും ഭക്ഷണസാധനങ്ങളുടെ ഗന്ധം മറ്റുള്ളവർക്ക് അരോചകമായെന്നും വരാം.  ഇതൊന്നും ലിഖിതനിയമങ്ങളല്ല, എങ്കിലും അന്നാട്ടുകാർ  കർശനമായി പാലിച്ചുപോരുന്ന  പെരുമാറ്റമര്യാദകളാണ്. തങ്ങൾമൂലം മറ്റുള്ളവർക്കു യാതൊരു  അസൗകര്യവും  ഉണ്ടാകരുതെന്ന് അവർ ആത്മാർഥമായി ആഗ്രഹിക്കുന്നു . ഇതിനൊക്കെ അപവാദമായി ആരെങ്കിലും പ്രവർത്തിച്ചാൽ അതു തീർച്ചയായും   വിദേശികളായിരിക്കും (ഗായ്ജിൻ  എന്നാണ് ജാപ്പനീസിൽ വിദേശികൾക്കു പറയുന്നത് ). വിനോദസഞ്ചാരത്തെക്കുറിച്ചു തദ്ദേശീയർക്കിടയിൽ നടത്തിയൊരു സർവ്വേയിൽ പലരും  വിദേശീയരുടെ വരവിനോട് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അതിന്റെ കാരണമായി അവർ പറഞ്ഞ പ്രധാനകാര്യം സഞ്ചാരികൾ  പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതുവഴി അവിടമൊക്കെ വൃത്തികേടാക്കുന്നത്രേ!


ഗൂഗിൾ മാപ്പ്  യാത്രയിലെ ഏറ്റവും വലിയ സഹായിയാണ്. പക്ഷേ ഏതുസമയത്തും വിനയവും മുഖപ്രസാദവും കൈവിടാതെ  സഹായിക്കാൻ സന്നദ്ധതയുള്ളവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ. നമ്മളൊരു സന്നിഗ്ദ്ധാവസ്ഥയിലാണെന്നു  മനസ്സിലായാൽ 'എന്തെങ്കിലും സഹായമാവശ്യമുണ്ടോ' എന്നു ചോദിക്കാൻ നാട്ടുകാരും തയ്യാറാണ്  ആകെയുള്ള ബുദ്ധിമുട്ട് ഭാഷയുടേതാണ്. എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല. നമ്മൾ ഇംഗ്ലീഷിൽ പറയുന്നതു   മനസ്സിലായാൽക്കൂടി തിരിച്ച്  ഇംഗ്ലീഷിൽ സംസാരിക്കാൻ പലർക്കും   വൈമുഖ്യമുണ്ടാകും.


ഒസാക്കയിൽ ട്രെയിനെത്തി. ഇനി കാസിലേക്കുള്ള  യാത്ര. 





No comments:

Post a Comment