Monday, August 9, 2021

അരുന്ധതി റോയ് ( Aksharasandhya whatsapp meating message)

 അരുന്ധതി റോയിക്ക് സ്നേഹാദരങ്ങൾ 

ഈ പേരുകേൾക്കുമ്പോഴേ എന്റെ  മനസ്സിലോടിയെത്തുന്നത് കുഞങ്ങളുടേതുപോലെ നിഷ്കളങ്കവും പ്രസരിപ്പുമാർന്നൊരു സുന്ദരാനനമാണ്.   അവരുടെ പ്രസംഗങ്ങൾ യു ട്യൂബിൽ കാണുമ്പോഴൊക്കെ ലാളിത്യമുള്ള, എന്നാൽ ആശയഗംഭീര്യമുള്ള ആ വാഗ്ധോരണിയിൽ മയങ്ങിപ്പോകാറുണ്ട്. 


നിരവധി പുരസ്‌കാരങ്ങൾ നേടിയ  ലോകമറിയുന്ന  ഒരെഴുത്തുകാരിയെന്ന നിലയിൽ നമ്മുടെ നാടിൻറെ അഭിമാനപാത്രമാണ്‌ ശ്രീമതി അരുന്ധതി റോയ്. ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ അവരുടെ സംഭാവനകളും എടുത്തുപറയേണ്ടതുതന്നെ. അതിലൊക്കെ ഉപരിയായി ആത്മാവുള്ള ഒരു മനുഷ്യസ്നേഹിയായി മനുഷ്യമനസ്സുകളിൽ അവർ നിറഞ്ഞുനിൽക്കുന്നു. എതുവിഷയത്തിലും കൃത്യമായ നിലപാടുള്ള, ആ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കർമ്മകുശലയാണ്  അരുന്ധതി റോയ്. അസമത്വത്തിനും  അനീതിക്കുമെതിരെ  ശബ്ദമുയർത്താനും തൂലിക ചലിപ്പിക്കാനും ഈ വനിതാരത്നത്തിന് ഭയലേശമില്ലാ എന്നത് അവരോടുള്ള ആദരവിന് സുവർണ്ണശോഭയേകുന്നു. ഭരണവർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനും വ്യവസ്ഥാപിതസ്ഥാപനങ്ങളുടെ തികച്ചും അനധികൃതമായ അധികാരഇടപെടലുകൾക്കുമെതിരെ ലോകം മുഴുവൻ മുഴങ്ങുന്ന ശബ്ദമായിമാറി  ശ്രീമതി അരുന്ധതി റോയിയുടേത്. ഒരെഴുത്തുകരിയായതിനാലാവാം അവരുടെ ചിന്തകൾക്കും ആശയങ്ങൾക്കും ഇത്രമേൽ ആഴവും വിശാലതയും നൈർമ്മല്യവും ചേർന്നുവന്നത്.  ഇങ്ങനെയൊക്കെയാണെങ്കിലും  എന്തുകൊണ്ടാണ്  അവർക്കു മലയാളഭാഷയെ സ്നേഹിക്കാൻ കഴിയാതെ പോയത് എന്നു വേദനയോടെ ചിന്തിക്കാറുണ്ട്. ഒരു മലയാളിയുടെ ഏറ്റവും പ്രശസ്തമായ കൃതി ഇംഗ്ലീഷിലായതിൽ മറ്റേതൊരു മലയാളിയെപ്പോലെ ഞാനും ചെറുതായെങ്കിലും  ദുഃഖിക്കുന്നു. 

അരുന്ധതി റോയ് എഴുതിയ The God od Small Things എന്ന അവരുടെ ആദ്യ  നോവൽ മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്.  ഒരു രചയിതാവിന്റെ ആദ്യകൃതിതന്നെ ശ്രേഷ്ഠമായ ബുക്കർസമ്മാനത്തിനാര്ഹമാവുകയെന്നത് മഹത്തായ  കാര്യംതന്നെ.  വിവിധാഭാഷകളലെ പരിഭാഷകളിലൂടെ ലോകമെമ്പടുമുള്ള വായനക്കാരുടെ മുക്തകണ്ഠപ്രശംസനേടിയ   ഈ നോവൽ രചനാശൈലികൊണ്ടും ഭാഷയുടെ മനോഹരിതകൊണ്ടും കഥാപാത്രങ്ങളുടെ  തനി കോട്ടയംസംസാരശൈലികൊണ്ടും  ഏറെ അകര്ഷിച്ചു. അടിമുടി പുതുമായായിരുന്നു അവർക്ക് ഈ നോവൽ പ്രദാനം ചയ്തത് എന്നതുതന്നെ കാരണം. എസ്‌ത,റാഹേല്‍,അമ്മു, കുഞ്ഞുകാര്യങ്ങളുടെ തമ്പുരാനായ  വെളുത്ത ,ബേബിക്കൊച്ചമ്മ, സോഫി മോള്‍ മുതലായ കഥാപാത്രങ്ങൾക്കൊപ്പം മീനച്ചിലാറും അതിലെ മത്സ്യങ്ങളും തന്റെ മേനിയിലെ മുറിവിലൂടെ  വെളുത്ത ചോരമോളിപ്പിച്ചുനിൽക്കുന്ന റബ്ബർമരങ്ങളും, മുട്ടസഞ്ചിയുമായിപ്പോകുന്ന  എട്ടുകാലിവരെ മൂന്നുതലമുറയുടെ കഥ പറയുന്ന  ഈ നോവലിലെ കഥാപാത്രങ്ങളാണ്.  പ്രതിപാദ്യവിഷയവും കഥയുടെ കാലത്തെ സമൂഹികപശ്ചാത്തലവും അങ്ങേയറ്റം അതിശയോക്തിയാൽ അല്പമായെങ്കിലും  മലിനമാക്കപ്പെട്ടു എന്നുതന്നെയാണ് എന്റെ വിശ്വാസം. അരുന്ധതിറോയി തന്റെ ബാല്യകൗമാരങ്ങൾ ചെലവിട്ട അയ്മനം ഗ്രാമത്തിനത്തരമനുഭവങ്ങൾ പകർന്നുനല്കാൻ കഴിഞ്ഞിട്ടുണ്ടെന്നു ഞാൻ കരുതുന്നുമില്ല. നോവൽ തികച്ചും കല്പിതസാഹിത്യമാണെങ്കിലും വായനക്കാരുടെ ഹൃദയങ്ങളിൽ കല്പനകൾ യാഥാർത്ഥ്യങ്ങളുടെ പ്രതിച്ഛായകളായിട്ടായിരിക്കും സ്ഥാനം പിടിക്കുക.   ഒരുപക്ഷേ, ഭാവനാസൃഷ്ടിയെങ്കിലും,  കേരളത്തിലെ ഗ്രാമീണജീവിതത്തെക്കുറിച്ച്   തിങ്കച്ചും അനാവശ്യമായ ഇകഴ്ത്തലുകളല്ലേ ആ ഗ്രന്ഥത്തിന് വിദേശികൾക്കിടയിൽ  കൂടുതൽ സ്വീകാര്യതയുണ്ടാക്കിയതെന്നും ശങ്കയില്ലാതില്ല. മലയാളത്തിലേക്ക് 'കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാൻ' എന്ന ശീർഷകത്തോടെ ശ്രീമതി പ്രിയ എ എസ് പരിഭാഷപ്പെടുത്തിയിരിക്കുന്നത് നോവലിന്റെ ആത്മാവ് ഒട്ടുംതന്നെ ചോർന്നുപോകാതെയാണ്. 

ഈ വനിതാരത്നത്തിന് എല്ലാവിധ ഭാവുകങ്ങളും അർപ്പിക്കുന്നു. 



 

No comments:

Post a Comment