Friday, December 24, 2021

രാജസ്ഥാൻ - 9 - പടിക്കിണർ സന്ദർശനം

 പടിക്കിണർ സന്ദർശനം

======================

 'ക്യാമ്പ് ഇ ഖാസ്' എന്ന  ആഡംബരറിസോർട്ടിലെ  കൂടാരത്തിലെ ഉറക്കം വേറിട്ടൊരനുഭവമായിരുന്നു. അഞ്ചുമണിയായപ്പോൾ ബെഡ്കോഫിയുമായി റിസോർട്ടിലെ പരിചാരകർ ടെന്റുകളുടെ മുന്നിലെത്തി. ഞങ്ങൾ അപ്പോഴേക്കും ഉണർന്നു പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞു തയ്യാറായിരുന്നു. കാപ്പി കുടിച്ചശേഷം പുറത്തെ കാഴ്ചകൾ കാണാനിറങ്ങി. നാല്പതോളം ആഡംബരകൂടാരങ്ങൾ ഇവിടെയുണ്ട്. എണ്ണായിരം രൂപയാണ് ഒരു കൂടാരത്തിന്റെ ഒരു രാത്രിയിലെ വാടക. ജീപ്പ് സഫാരി, ഒട്ടകസവാരി, മരുഭൂമിയിലെ അത്താഴം, പാരാഗ്ലൈഡിങ്, അങ്ങനെ പലവിധത്തിലുള്ള വിനോദപരിപാടികൾ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്. 



മരുഭൂമിയാണെങ്കിലും റിസോർട്ടിൽ ധാരാളം വൃക്ഷങ്ങൾ നട്ടുവളർത്തിയിട്ടുണ്ട് . ജലക്ഷാമമുള്ള ഈ നാട്ടിൽ ഇതൊക്കെ എങ്ങനെ സാധ്യമാകുന്നു എന്ന് നമുക്ക് അതിശയം തോന്നാം. സദ്ഭാവനായും  ഇച്ഛാശക്തിയും കഠിനാദ്ധ്വാനവുമുണ്ടകിൽ അസാധ്യമായി ഒന്നുമില്ല. ഈനാട് അതിനു ഏറ്റവുംനല്ല ഉദാഹരണമാണ്. ഇവിടെ ഇത്തരത്തിലുള്ള നൂറുകണക്കിന് റിസോർട്ടുകളുണ്ട് . സാധാരണ സെപ്റ്റംബർ മുതൽ മാർച്ച്  ആദ്യം വരേയ്ക്കും സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. പിന്നീടുള്ള കടുത്ത വേനൽക്കാലം ഇവർക്ക് നരകതുല്യമായ ജീവിതമാണ് സമ്മാനിക്കുക. ലോക് ഡൌൺ കാലത്തെ സുദീർഘമായ നിശ്ചലാവസ്ഥയ്ക്കു ശേഷം ഇപ്പോൾ പ്രവർത്തനം പുനരാരംഭിച്ചിട്ടേയുള്ളു ഇവിടുത്തെ ഈ റിസോർട്ടുകളെല്ലാം.

ക്യാമ്പിന്റെ പടിവാതിൽ കടന്നു പുറത്തിറങ്ങിയാൽ അനന്തമായി പരന്നുകിടക്കുന്ന മരുഭൂമിയാണ്. എങ്ങോട്ടേക്കെയോ നീണ്ടുപോകുന്ന നാട്ടുപാതകൾ.   ദൂരെ ദൂരെ വേറെയും കൂടാരക്കൂട്ടങ്ങൾ കാണാം. അതൊക്കെയും ഇതുപോലുള്ള റിസോർട്ടുകളാണ്. ഉണർന്നുവരുന്ന പക്ഷിജാലങ്ങൾ കലപിലകൂട്ടി എങ്ങോട്ടൊക്കെയോ പറക്കുന്നു. മരുഭൂവിൽ ഇത്രമാത്രം പക്ഷികളോ എന്ന് അദ്‌ഭുതംതോന്നും. മയിൽ മുതൽ അടയ്ക്കാകുരുവികൾ വരെ ഇവിടെയുണ്ട്. മുമ്പ് ഇവിടെ വന്നപ്പോൾ മയിലുകൾ വിഹരിക്കുന്നതുകണ്ട്‌ ഒരു ഗ്രാമത്തിൽ ഇറങ്ങിയതും അവിടെയൊക്കെ പൊഴിഞ്ഞുകിടന്നിരുന്ന മയില്പീലികൾ പെറുക്കിയെടുക്കാൻ കുട്ടികൾ ഓടിനടന്നു മത്സരിച്ചതും ഓർമ്മയിലെത്തി. അന്ന് മോൻ  കൊണ്ടുവന്ന മയിൽ‌പീലി ഇപ്പോഴും എവിടെയോ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 



 സൂര്യോദയം കാണാനാണ് ഞങ്ങൾ നടന്നുകൊണ്ടിരുന്നത്. ആറു നാല്പതായപ്പോൾ കിഴക്കേ ചക്രവാളത്തിൽനിന്നുയരുന്ന ചുവന്നുതുടുത്ത ബാലാർക്കനെ മതിവരുവോളം കണ്ടു കൂടാരത്തിലേക്കു മടങ്ങി. ഏഴുമണിക്ക് പ്രഭാതഭക്ഷണം തയ്യാറാക്കിയിരുന്നു.  9 മണിക്കുമുമ്പുതന്നെ ഞങ്ങൾ, അവിസ്മരണീയമായ ഒരു രാത്രി ഞങ്ങൾക്കായൊരുക്കിയ    ആ മനോഹരമായ കൂടാരത്താവളത്തോടു വിടചൊല്ലി. ഇനിയൊരു നീണ്ട യാത്രയാണ് . ജോധ്പുർ എന്ന നീലനഗരത്തിലേക്ക്. മുന്നൂറു കിലോമീറ്ററോളം ദൂരമുണ്ട്. 




ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കൃഷിസ്ഥലങ്ങളും പാഴ്നിലങ്ങളും മാറിമാറി കാഴ്ച്ചയിൽ വന്നുകൊണ്ടിരുന്നു. വീടുകളുടെയും മറ്റു കെട്ടിടങ്ങളുടേയുമൊക്കെ സമീപത്തും കൃഷിയിടങ്ങളിലും  മരങ്ങളിലോ തൂണുകളിലോ ചട്ടികൾപോലെ എന്തോ തൂക്കിയിട്ടിരിക്കുന്നതുകാണാം. ചെടികൾ നടാനുള്ളതല്ല എന്നു മനസ്സിലായി. പിന്നെ അതിന്റെ ഉപയോഗം എന്തായിരിക്കാം എന്നായി എന്റെ ചിന്ത. അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വളരെ കൗതുകളുള്ള ഒരു കാര്യം അറിയാൻ കഴിഞ്ഞത്. മരുഭൂമിയായതുകൊണ്ടു  വെള്ളം ദുർലഭമാണല്ലോ. പക്ഷികൾക്കു  വെള്ളം കിട്ടാതെ ജീവഹാനി വന്നുപോയേക്കാം. അതിനാൽ അവയ്ക്കായി വെള്ളവും ഭക്ഷണവും കരുതിവയ്ക്കാനാണ് ഈ ചട്ടികൾ തൂക്കിയിരിക്കുന്നത്. ഇതവരുടെ ജീവിതചര്യയായികരുതി  അവർ ചെയ്തുപോരുന്നു. എത്ര ഉദാത്തമാണല്ലേ ഈ സഹജീവിസ്നേഹം! ധാരാളമായി പക്ഷികളെ വിടെയൊക്കെ കാണാൻകഴിഞ്ഞതിന്റെ കാരണം ഇതൊന്നുമാത്രമല്ലേ .



പന്ത്രണ്ടുമണി കഴഞ്ഞപ്പോൾ പൊഖ്‌റാനിലെത്തി . അവിടുത്തെ ഹൈവേ കോയിങ് എന്ന ഹോട്ടലിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചു പിന്നെയും യാത്ര. പലയിടത്തും കൃഷിപ്പണികൾ നടക്കുന്നുണ്ടായിരുന്നു. ആവണക്ക് , പരുത്തി, ചോളം, എള്ള് ഇവയൊക്കെ കൃഷിയിടങ്ങളിൽ വളർന്നു നിൽക്കുന്നതും കാണാം. പലയിടത്തും അടുത്തും ദൂരെയുമൊക്കെയായി ജലസമൃദ്ധമായ തടാകങ്ങളും കണ്ടു. ചില തടാകങ്ങളുടെ തീരത്തോട് ചേർന്ന മണ്ണ് വെളുത്തനിറത്തിൽ പരന്നുകിടക്കുന്നതുകാണാം. അത് ഉപ്പ് ഉണങ്ങിക്കിടക്കുന്നതാണ്. 




ഇടയ്ക്കിടെ കടന്നുപോകുന്ന ഗ്രാമങ്ങളൊക്കെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളാണ്. ഒട്ടും സൗകര്യമില്ലാത്ത വളരെച്ചെറിയ കെട്ടിടങ്ങളിലാണ് ഗ്രാമവിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. റോഡുകൾ വളരെ മികച്ചതാണെങ്കിലും ഗ്രാമങ്ങൾ എന്തുകൊണ്ടാണ് പുരോഗതിയില്ലാതെ നിലനിൽക്കുന്നതെന്നു ചിന്തിച്ചുപോയി. പുല്ലുമേഞ്ഞ മഞ്ഞനിറത്തിലുള്ള വൃത്താകാരമാർന്ന ഗ്രാമവീടുകൾക്ക് സവിശേഷമായൊരു കാല്പനികസൗന്ദര്യമുണ്ട്. ചിലയിടങ്ങളിൽ മഞ്ഞക്കല്ലുകൾകൊണ്ടുണ്ടാക്കിയ  ചെറിയ ടെറസ്  വീടുകളാണ്. 

ഇതുവരെ മലകൾ യാത്രകളിലെ ഒരു സാധാരണ ദൃശ്യമായിരുന്നില്ല.   എന്നാൽ ഇപ്പോൾ ദൂരെയായി  ചില മലകൾ കണ്ടുതുടങ്ങി. വഴിയോരത്തൊക്കെ വിവിധങ്ങളായ പക്ഷികളെക്കാണാം.  മെല്ലമെല്ലേ നല്ല വഴികളുടെ സ്വഭാവം മാറിവന്നു. പലയിടത്തും അതുകൊണ്ടുതന്നെ ട്രാഫിക് ജാമും ഉണ്ടായി.  അഞ്ചുമണിയോടെ ഞങ്ങൾ ജോധ്പുരിലെ രസാലറോഡിലെ രുദ്രാൻഷ് ഇൻ എന്ന ഹോട്ടലിലെത്തി. ഈ ഹോട്ടലും ട്രൂലി ഇന്ത്യ യുടെ ഉടമസ്ഥതയിലുള്ളതാണ്. 




അല്പനേരത്തെ വിശ്രമത്തിനുശേഷം ജോധ്പുരിലെ പ്രസിദ്ധമായ തൂർജി കാ ജൽറാ എന്ന  പടിക്കിണർ (സ്റ്റെപ് വെൽ)കാണുന്നതിനായുള്ള യാത്രയായി. ഓട്ടോറിക്ഷയിലായിരുന്നു ആ യാത്ര. എട്ടോ പത്തോ മിനിറ്റ് യാത്രയുണ്ടായിരുന്നു. വളരെ തിരക്കുള്ളൊരു സ്ഥലം. ചുറ്റുപാടുകൾ അത്ര വൃത്തിയുള്ളതൊന്നുമല്ല. ചതുരത്തിലുള്ള ഒരു വലിയ കിണർ. നാലുഭാഗത്തും ഒരായിരം  പടവുകൾ പലദിശകളിലേക്കായി പണിതിരിക്കുന്നു. തിരക്കില്ലാതെ വെള്ളം എടുത്തുകൊണ്ടുപോകാനാണ് ഇങ്ങനെ പടവുകൾ നിർമ്മിച്ചിരിക്കുന്നത്. 1740 ലാണ് ഈ കിണർ നിർമ്മിക്കപ്പെട്ടത്. മഹാരാജ അഭയ്‌സിങ്ങിന്റെ പത്നിമാരിലൊരാളാണ് ഈ കിണറിന്റെ  നിർമ്മാണത്തിന് മുൻകൈ എടുത്തത്. റാണിമാർ നാട്ടിൽ ജലസ്രോതസുകൾ നിർമ്മിക്കുന്നതിന് ഇതൊരു തുടക്കമാവുകയായിരുന്നു. പിന്നീട് പല രാജപത്നിമാരും രാജപുത്താനയുടെ വിവിധഭാഗങ്ങളിൽ ഇത്തരം കിണറുകൾ നിർമ്മിച്ചു. കൃത്യമായ അളവുകളിൽ മുറിച്ചെടുത്തു മിനുസപ്പെടുത്തിയ  കാൽപാളികൾ കൊണ്ടാണ്  പടവുകളും ചുറ്റുമുള്ള ചുവരുകളും നിർമ്മിച്ചിരിക്കുന്നത്. പടവുകൾചേർന്ന് പല   ഡയമണ്ട് ആകൃതികൾ  രൂപപ്പെടുത്തിയിരിക്കുന്നത് ആകർഷമായ് കാഴ്ചയാണ്. കാളകളെക്കൊണ്ടു വലിയൊരു ചക്രം കറക്കിയാണ് കിണറ്റിൽനിന്നു വെള്ളം മുകളിലെ ടാങ്കിൽ എത്തിച്ചിരുന്നതത്രേ!  കൗതുകകരമായ മറ്റൊരുവസ്തുത, ഈ കിണർ കാലങ്ങളായി മണ്ണ് നിറഞ്ഞു ചപ്പുചവറുകൾക്കടിയിലായിപ്പോയത്രേ! അടുത്തകാലത്താണ് അതൊക്കെ നീക്കി  കിണർ വീണ്ടെടുത്തത്. 




കിണറിൽ വെള്ളമുണെങ്കിലും ആകെ മലിനമാണ്. കണ്ടാൽ സങ്കടം തോന്നും. പടവുകളിറങ്ങി അങ്ങുതാഴെ ജലനിരപ്പിൽവരെ എത്തി  ആളുകൾ ഫോട്ടോ എടുക്കുന്നുണ്ട്. ഞങ്ങളിറങ്ങിയില്ല. കാലെങ്ങാൻ വഴുതിയാൽ ചെന്നുവീഴുന്നത് താഴെയുള്ള വെള്ളത്തിലാകും. അത്രയും സാഹസികത നന്നാവില്ലെന്നു തോന്നി. ധാരാളമായില്ലെങ്കിലും, ചുവന്ന മണൽക്കല്ലുകളിൽ മനോഹരമായ കൊത്തുപണികളിൽ വിവിധരൂപങ്ങൾ മെനഞ്ഞിരിക്കുന്നതും കാണാം. പടവുകളിലും വെള്ളത്തിലും പക്ഷികൾ സ്വൈര്യവിഹാരംനടത്തുന്നുമുണ്ട്. കിണറിന്റെ മുകള്ഭാഗത്തുള്ള മാളികകളിലും മണ്ഡപങ്ങളുമൊക്കെനിന്നു ഫോട്ടോ എടുത്തശേഷം ഞങ്ങൾ മടങ്ങി. 



മുറിയിലേക്ക് പോകുംമുമ്പ് ചില അത്യാവശ്യസാധങ്ങൾ വാങ്ങാനായി ഹോട്ടലിനെതിർവശത്തുള്ള ചില കടകൾ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. വളരെ തിരക്കുള്ള പാതയാണ്. വാഹനബാഹുല്യമുണ്ടെങ്കിലും  തെരുവുകച്ചവടവും പൊടിപൊടിക്കുന്നു.  പക്ഷേ ആകാശത്ത് പറ്റമായി പറന്നുപോകുന്ന പക്ഷികളും തലങ്ങും വിലങ്ങും പറക്കുന്ന നൂറുകണക്കിന് വവ്വാലുകളും ഒട്ടൊന്ന് ആശ്ചര്യപ്പെടുത്തി. കുറേസമയം അതുനോക്കിനിന്നശേഷമാണ് ഞങ്ങൾ ഹോട്ടലിലേക്ക് പോയത്. 

പതിവുപോലെ ഗംഭീരമായ അത്താഴം ഒരുങ്ങിയിരുന്നു. ദാൽ-ഭാട്ടി- ചുർമ എന്ന പ്രസിദ്ധമായ രാജസ്ഥാനി വിഭവമായിരുന്നു ഹൈലൈറ്റ്. പരിപ്പുകറിയും, ഗോതമ്പുകൊണ്ടുണ്ടാക്കുന്ന അത്ര മൃദുവല്ലാത്ത ഉണ്ടയും മധുരമുള്ളൊരു പൊടിയും ആണ് ഈ കൂട്ടുവിഭവം. അത്ര കേമമെന്നോ അല്ലെന്നോ പറയാൻ കഴിയാത്ത  ഒരു വ്യത്യസ്തമായ രുചിക്കൂട്ട്. രാജസ്ഥാൻ ജനതയുടെ പ്രിയവിഭവമാണ്

No comments:

Post a Comment