Monday, October 15, 2012

ഉണ്ണിക്കണ്ണനോട്

ഉണ്ണിക്കണ്ണനോട് 

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
പൊന്നോടക്കുഴലിലൊളിച്ചോട്ടെ
നിന്‍ ചുടുനിശ്വാസം തഴുകുമ്പോള്‍ ഞാനതിന്‍
 സംഗീതമായിപ്പൊഴിഞ്ഞിടട്ടെ
ആ വേണുനാദത്തിലലിയുന്ന കാളിന്ദി
തീരത്തു  ഞാന്‍ വീണുറങ്ങിടട്ടെ
നിന്റെ വൃന്ദാവന ജ്യോത്സ്നകള്‍ വിരിയിക്കും
മലർമണമായി ഞാന്‍മാറിടട്ടെ

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
പൊന്നോടക്കുഴലിലൊളിച്ചോട്ടെ
കാളിന്ദി തീരത്തെ കുഞ്ഞിളം കാറ്റില്‍ ഞാന്‍
തേനൂറും ഗാനമായ് തീര്‍ന്നിടട്ടെ
യദുകുലഗോക്കള്‍ തന്‍കുടമണി  കേള്‍പ്പിക്കും
നാദമതായിഞാന്‍ തീര്‍ന്നിടട്ടെ
ഗോക്കള്‍ ചുരത്തും നറുംപാലിന്‍ വെണ്മയായ്
എന്നെ നീ മാറ്റിത്തരില്ലേ കണ്ണാ

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
കൌത്സ്തുഭദ്യുതിയായ്മാറിയെങ്കില്‍
നിന്മുടി ചൂടുമാപീലിത്തിളക്കത്തിന്‍
മഞ്ജുളശോഭയായ് മാറിയെങ്കിൽ
നിന്‍ മഞ്ഞപ്പട്ടുടയാടതന്നിഴതീര്‍ക്കും
സ്വര്‍ണ്ണനൂലായിഞാൻ  മാറിയെങ്കില്‍
നിന്മാറിലണിയുന്ന മലർമാലതന്നിലെ
പൂവിന്‍സുഗന്ധമായ്‌ മാറി ഞാന്‍ മാറിയെങ്കില്‍

കണ്ണാ കണ്ണാ കണ്ണാ നിനക്കെന്റെ
ഭക്തിചന്ദനത്തിനാല്‍ മുഴുക്കാപ്പൂ
താമരക്കണ്ണാ.. ഗുരുവായൂരപ്പാനിന്‍
പാദപത്മത്തിലെൻ പു ഷ്പാർച്ചന
കാര്‍മുകില്‍ വര്‍ണ്ണാ പൊന്നുണ്ണിക്കണ്ണാ
നിനക്കേകുന്നുഞാനെന്റ ഹൃദയപുഷ്പം
സ്വീകരിക്കു നീ, അനുഗ്രഹിക്കു എന്നെ
മുകില്‍വര്‍ണ്ണാ ...കൃഷ്ണാ, പീതാംബരാ..
   

No comments:

Post a Comment