Wednesday, February 18, 2015

വാര്‍ളി ചുവര്‍ച്ചിത്രങ്ങള്‍.

ചുവര്‍ച്ചിത്രങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് നമ്മുടെ ക്ഷേത്രങ്ങളുടെയും കൊട്ടാരക്കെട്ടുകളുടെയും ചുവരില്‍  തീര്‍ത്തിരിക്കുന്ന വര്‍ണ്ണവൈവിദ്ധ്യവും സൂക്ഷ്മമായ ഭാവതീവ്രതയെ സ്ഫുരിപ്പിക്കുന്നതുമായ സങ്കീര്‍ണ്ണ ചിത്രരചനാത്ഭുതങ്ങളാണ്. ശ്രേഷ്ഠമായ ചിത്രരചനാ പാടവവും കഠിനപ്രയത്നവും സാങ്കേതികത്വവും അണ് ഇത്തരം കലരൂപങ്ങളെ കാലാതീതമാക്കി നിര്‍ത്തുന്നത്. എന്നാല്‍ മഹരാഷ്ട്രയിലെ വാര്‍ളി ചുവര്‍ച്ചിത്രകല വളരെ വ്യത്യസ്തവും ഒട്ടും ഗ്രാമ്യമല്ലാത്തതുമാണ്. യഥാര്‍ത്ഥ മനുഷ്യ ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ ചിത്ര രചനാ സങ്കേതം ഇന്ന് കലാസ്വാദകരുടെ ശ്രദ്ധ വളരെയേറെ പിടിച്ചു പറ്റിയിരിക്കുന്നു. ഏറ്റവും ലാളിത്യമാര്‍ന്ന വാര്‍ളി ചിത്രങ്ങള്‍ നമ്മോടു സംവദിക്കുന്നത് സൗമ്യതയുടെ മൗനഭാഷയില്‍ കൂടിയാണെന്നതാണ് ഇതിന്റെ പ്രത്യേകത.

മുംബൈ മഹാനഗരത്തിന്റെ വടക്കു ഭാഗത്ത് തിരക്കില്‍ നിന്നു മാറി ആധുനികതെയെ ഒട്ടുംതന്നെ തങ്ങളുടെ ജീവിതത്തിലേയ്ക്കു പിടിച്ചു കയറ്റാതെ ജീവിക്കുന്ന ആദിവാസി ജനവിഭാഗമാണ് വാര്‍ളി. ഇവരുടെ കലാപൈതൃകത്തിന്റെ കണക്കുകള്‍ ഒന്നും ലഭ്യമല്ല. എങ്കിലും ചിത്രങ്ങളുടെ രൂപസാദൃശ്യം 2500 വര്ഷത്തിലധികം പഴക്കമുള്ള ബിംബേഡ്ക (മദ്ധ്യപ്രദേശ്) യിലെ ഗുഹാചിത്രളോടുള്ളതിനാല്‍ വളരെ പ്രാചീനമെന്നു തന്നെ കരുതപ്പെടുന്നു. എഴുപതുകളിലാണ് ഈ ചിത്രങ്ങള്‍ പുറം ലോകത്തിനു  പരിചിതമായത്.

വാര്‍ളി ചിത്രങ്ങള്‍ തികച്ചും സ്ത്രീകളുടെ ആത്മാവിഷ്കാരമാനെന്നു പറയാം. തങ്ങളുടെ വീടിന്റെ മണ്‍ചുവരുകളെ മോടിപിടിപ്പിക്കാന്‍ വിശ്രമസമയങ്ങളില്‍ അവര്‍ കണ്ടെത്തിയതാണ് ഈ ചിത്രരചനാരീതി. പൂര്‍ണ്ണമായും പ്രകൃതിയോട് ചേര്‍ന്നു നില്ക്കുന്നതാണ് വാര്‍ളി ചിത്രങ്ങള്‍. മരങ്ങളും വനങ്ങളും മൃഗങ്ങളും പക്ഷികളും മനുഷ്യരും അവരുടെ വിവിധപ്രവര്‍ത്തികളും ആകാശവും മേഘവും പൂക്കളും.. ഇങ്ങനെ പ്രകൃതിയുള്ലതെല്ലാം അതാതിന്റെ ചലനാത്മകതയില്‍ അവര്‍ തങ്ങളുടെ ചുവരുകളിലേയ്ക്കാവാഹിച്ചു എന്നു പറയാം .

സുമംഗലികളായ സ്ത്രീകളാണ് ചിത്ര രചന നടത്തുന്നത്. ചുവരുകള്‍ നന്നായി ചാണകം മെഴുകി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അതില്‍ ചെമ്മണ്ണു പൂശും. ചുവരുകള്‍ക്ക് അപ്പോള്‍ മനോഹരമായ തവിട്ടു നിറം ലഭ്യമാകും. ഈ പ്രതലത്തില്‍ അരിപ്പൊടി കുഴച്ചെടുത്ത മാവ് കൂര്‍ത്ത മുളന്തണ്ടുകൊണ്ട് രൂപങ്ങള്‍ മെനെഞ്ഞെടുക്കുന്നു. ഇതാകട്ടെ ലളിതമായ ജ്യാമിതീയരൂപങ്ങള്‍- നേര്‍രേഖകള്‍, വൃത്തങ്ങള്‍, ത്രികോണങ്ങള്‍, ചതുരങ്ങള്‍- മാത്രമുപയോഗിച്ചും. ഒരു മനുഷ്യരൂപത്തിന് രണ്ടുത്രികോണങ്ങളും ഒരു വൃത്തവും ഏതാനും വരകളും മാത്രം മതിയാകുന്ന ഈ ചിത്രങ്ങ്ളോളം ലാളിത്യം വേറെ ഏതു കലാവിഷ്കാരത്തിനുണ്ടാകും! 

ഇന്ന് ഈ ചിത്രരചനാ സങ്കേതം വളരെ വിപുലമായ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. വസ്ത്രങ്ങളിലും കളിമണ്‍ പാത്രങ്ങളിലും ബാഗുകളിലും കിടക്കവിരികള്‍, തലയിണ എന്നിവയിലും ഒക്കെ ഈ ചിത്രങ്ങള്‍ എഴുതി ചേര്‍ക്കുന്നത് ഏറെ സ്വീകാര്യമായിട്ടുണ്ട്. ചെറിയ നിരീക്ഷണമുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും മനോഹരമായി ഈ ചിത്രം ഏതുപ്രതലത്തിലും ഏതു മാധ്യമത്തിലും ചെയ്യാമെന്നുള്ലത് സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. വാര്‍ളി ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങളും മറ്റും വിദേശത്തും സ്വദേശത്തും ഒരുപോലെ സ്വാഗതം ചെയ്യപ്പെട്ടത് ഈ ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുപടു പേര്‍ക്കു പ്രചോദനമായിട്ടുണ്ട്. 















No comments:

Post a Comment